താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വായനക്കാരുടെ ദൃഷ്ടിയിൽപെടുന്നതിനിടായായേക്കും. ഈ തെറ്റുകളിൽ പ്രധാനമായവ (1) ഒരു വാക്കിലെ അക്ഷരം ഒന്നിനൊന്നു തെറ്റിവായിച്ചു നിരത്തുകയാലും, (2) ഒരു പദത്തിനു പകരം മറ്റൊന്നു തെറ്റിദ്ധരിക്കയാലും, (3) ഒരു വലിയ വാക്യത്തിലെ അന്തർഗ്ഗതവാക്യങ്ങളെ തിരിച്ചുകാണിപ്പാനായി ഉപയോഗിക്കുന്ന ചിഹ്നങ്ങളെ വിട്ടുകളകയോ ഒന്നിനൊന്നായിട്ടോ, വേണ്ടാത്തെടത്തോ വെയ്ക്കുയോ ചെയ്യുന്നതിനാലും ഉണ്ടാകുന്നവയാകുന്നു. ചിലപ്പോൾ, പ്രൂഫിൽ തിരുത്തൽ ചെയ്യുന്നതിനോടുകൂടി അച്ചുനിരത്തുകാരന്നു വല്ല ജ്ഞാപകമോ ശാസനയോ കുറിച്ചിരുന്നാൽ, അതുംകൂടി തിരുത്തലിൽ ഉൾപ്പെടുത്തി അച്ചടിച്ചു വിടാറുണ്ട്. ഇവയിൽ 1-ഉം 2-ഉം, കൈയെഴുത്തു പകർപ്പിലെ ന്യൂനതനിമിത്തം ഉണ്ടാകുന്ന പ്രമാദങ്ങളാണ്. മലയാളത്തിൽ കൈയെഴുടത്ത് എപ്പോഴും ശുദ്ധമായിരിക്കാറില്ല. ചില സമയങ്ങളിൽ, പ, വ; ന, ഹ; ത, ന; റ, ഠ; ഇ, ള; തി, ത്ര; വി, ഹ; സ, ഡ; ത്ത, ആ; ഇങ്ങനെ പല അക്ഷരങ്ങളും തമ്മിൽ മാറിത്തോന്നിയേക്കും. ആ സന്ദർഭങ്ങളിലാണ് അച്ചുനിരത്തുകാർ, 'മുഖവുര'യെ 'മുഖപുര'യാക്കിയും; 'അവ ഇരിക്കട്ടെ'യെ 'അവളിരിക്കട്ടെ'യാക്കിയും; 'ഹവിൽദാർ' 'വിവിദൻ' ആക്കിയും; 'ഡാറ'യെ ' 'സാറ'യാക്കിയും മറ്റും കൂത്തുകൾ കാട്ടുന്നത്. മൂന്നാമത്തേത്, മിക്കവാറും, ലേഖകന്റെ അശ്രദ്ധയാൽ ഉണ്ടാകുന്നതാണെന്നു പറയാം. വലിയ വാക്യങ്ങൾ എഴുതുമ്പോൾ, ഇടവാചകങ്ങളിലെ ഒരു വാക്കിനെ അങ്ങോട്ടോ ഇങ്ങോട്ടോ ചേർത്തുവായിക്കാൻ സൗകര്യമുണ്ടായാൽ, ഇത്തരം തെറ്റുകൾ വരാവുന്നതാണ്; ഇടയ്ക്കു തോട്ടി പോലെ അർത്ഥത്തെ പിടിച്ചു നിർത്തുവാൻ ഉപയോഗിക്കുന്ന അങ്കുശചിഹ്നം വിട്ടുപോയാൽ, പദം ഇളകി, അർത്ഥം, തോന്നിയവഴിക്കു പോയേക്കും. അച്ചുനിരത്തുകാരനു നൽകുന്ന സൂചനകളെക്കൂടെ ലേഖനത്തിനുള്ളിൽ ചേർത്തു അച്ചടിക്കാനിടയാകുന്നത്, മുഖ്യമായും, അവന്റെ ഭോഷത്തത്തിന്റെ ഫലമാണ്. അച്ചടിയിൽ ഇന്നതരം അക്ഷരം ഉപയോഗിക്കണം എന്നു സൂചിപ്പിച്ച് "ചെറുകരുക്കൾ ഉപയോഗിക്കണം" എന്നു ഒരു കുറിപ്പ് പകർപ്പിൽ എഴുതിയിരുന്നതുകൂടി ഒരു തലവാചകമായി ചേർത്ത് അച്ചടിച്ചിരിക്കുന്ന ഒരു ഉദാഹരണം ഈയിടെ ഒരു പത്രത്തിൽ കാണുകയുണ്ടായി. എന്നാൽ, ഈ വക പ്രമാദങ്ങൾക്ക്