താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അദ്ധ്യായം 9
വിമർശനം

സംഭവവർണ്ണനകൾ എഴുതുന്ന വൃത്താന്തനിവേദകനു ചില സമയങ്ങളിൽ ഗുണദോഷ നിരൂപണപ്രവൃത്തികൂടെ ചെയ്യാനുണ്ടാകും. തന്റെ നില അറിയുന്നവനു ഇതു ദുഷ്കരമോ അനർത്ഥകരമോ ആകയില്ല. ഗുണദോഷങ്ങൾ തിരിച്ചറിവാൻ പ്രാപ്തിയില്ലാത്തവർ അതിലേക്കു തുനിയുമ്പോഴാണ് 'വിഡ്ഢിവേഷം' കെട്ടുന്നതു. അന്യന്മാരുടെ പ്രവൃത്തികളിൽ ഗുണവും ദോഷവും കണ്ടു പറവാൻ തുനിയുന്നവർ അവരുടെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ സൂക്ഷ്മമായി അറിയണം. ഈ വിഷയത്തിൽ അവന്നു ആ അന്യന്മാരോളമെങ്കിലും അറിവു ആ സംഗതിയിൽ ഉണ്ടായിരിക്കണം. സാധാരണമായി പത്രലേഖകന്മാർ ചെയ്യേണ്ടിവരുന്ന ഗുണദോഷനിരൂപണങ്ങൾ നാടകാഭിനയം, സംഗീതം, ചിത്രപ്രദർശനം ഇത്യാദി കലാവിദ്യാപ്രകടനങ്ങളെപ്പറ്റി ആയിരിക്കും. ഇവയെക്കുറിച്ചു ലേഖകന്മാരും പത്രാധിനാഥന്മാരും അറിഞ്ഞിരിക്കേണ്ട മുഖ്യവിവരങ്ങൾ താഴെ പറയുന്നു.

കൊല്ലത്തിൽ മുന്നൂറ്റിഅറുപത്തഞ്ചു ദിവസം മുഴുവൻ ഇല്ലെങ്കിലും ഏറിയ കൂറും നാളുകളിൽ നാടകാഭിനയങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മഹാനഗരങ്ങളുണ്ട്. അവിടങ്ങളിലെ പത്രങ്ങളിലാണു നാടകാഭിനയവർണ്ണനങ്ങൾ ഒരു പ്രധാന കാര്യമായിരിക്കുന്നത്. ഈ പ്രവൃത്തിക്ക് സമർത്ഥന്മാരെന്നു നടിക്കുന്ന ലേഖകന്മാർ പലരുണ്ട്. ലണ്ടനിലെ പത്രകാര്യാലയങ്ങളിൽ പണി കിട്ടുവാൻ അപേക്ഷിക്കുന്ന ലേഖകന്മാർ പത്തിനൊമ്പതു വീതം നാടകാഭിനയ നിരൂപണത്തിനു പ്രത്യേകം യോഗ്യതയുള്ളവരാണെന്നു തന്നെത്താൻ യോഗ്യതാവർണ്ണനം ചെയ്യുന്നവരാണുപോൽ. ഇങ്ങനെയായിരുന്നാലും, വാസ്തവത്തിൽ തങ്ങളുടെ നിരൂപണലേഖനങ്ങൾകൊണ്ടു നാടകക്കാരുടെയോ ബഹുജനങ്ങളുടെയോ തൃപ്തിയെ അർഹിക്കുന്നവർ എത്രയോ ചുരുക്കമാണ്. ലണ്ടനിൽ നാടകശാലകളോ അനേകം; വർത്തമാനപത്രങ്ങൾ അതിലെത്രയോ അധികം. നാടകശാലകളിൽ പോകുന്ന ജനങ്ങളെ അതിലേക്കു പ്രേരിപ്പിക്കുകയോ, അതിൽനിന്നു