താൾ:മൗനഗാനം.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമത്വമെന്നുള്ളതുടഞ്ഞിടാത്ത
ചങ്ങാടമാണായതു തീർത്തെടുക്കിൽ
നമുക്കിതിങ്കൽ തരണംനടത്താൻ
പ്രയാസമുണ്ടാവുകയില്ല പിന്നെ.

12



'പാവങ്ങൾതൻ പ്രാണമരുത്തു' കൊണ്ടു
പാപിഷ്ഠരാകും പ്രഭുസഞ്ചയങ്ങൾ
പായിച്ചിടും സ്വാർത്ഥസുഖങ്ങളായ
പായ്ക്കപ്പലൊട്ടുക്കു തകർക്ക നമ്മൾ.

13



വിശപ്പുതട്ടും വയറിൻവിലാപം
വിത്തേശ്വരന്മാർക്കു വിനോദഗാനം
വിയർത്തൊലിക്കും പുലയന്റെ ഗാത്രം
വിപ്രന്നു, ഹാ, തീണ്ടലിയന്ന പാത്രം.

14



വിശ്വാന്തരിക്ഷം, ഹഹ,മൂർഖരാമീ-
വിത്തേശർ വീശും വിഷവായുമൂലം,
ദുഷിച്ചുപോയ്-നാമതു നീക്കിയില്ലെ-
ന്നാകിൽ സമാധാനലഭ്യമത്രേ!

15



കല്ലാകുമീശന്നു വസിക്കുവാൻ, നാ-
മിന്നാൾവരേക്കമ്പലമെത്ര തീർത്തൂ
മതത്തിനായി ക്ഷിതയിങ്കലെത്ര
ചൊരിഞ്ഞു നാം നിർമ്മലജീവരക്തം!

16



നിരർത്ഥകൃത്യങ്ങളൊരിക്കലും നാ-
മിമ്മട്ടു ചെയ്യുന്നതു യുക്തമല്ല;
നിസ്തുല്യരാകും നരർ നമ്മൾ കഷ്ടം
നിർല്ലജ്ജമാ വാനരരാവുകെന്നോ!

17



മഹാനർഘമാകുന്നൊരാത്മാവു ദൈവം
മനസ്സാണതിൽ ദിവ്യമംഗലക്ഷേത്രം
മതം നമ്മിലെല്ലാം സ്വയം സഞ്ജനിക്കും
ഹിതംതന്നെ; സ്വാതന്ത്ര്യമൊന്നുതാൻ മോക്ഷം!

18


"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/26&oldid=174165" എന്ന താളിൽനിന്ന് ശേഖരിച്ചത്