താൾ:മംഗളമഞ്ജരി.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാമം നീഹാരതോയപ്രമദനയനനീർ,
  വെണ്മണൽപ്പുഞ്ചിരിച്ചാ,-
ർത്തോമൽസ്രക്തോരണാലംകൃതി, ബഹളമിളൽ-
  പൌരരോമാഞ്ചമേവം
ശ്രീമത്താം വേഷമേന്തും തെരുവുകൾ വഴിയായ്
  ഘോഷയാത്രയ്ക്കു വഞ്ചി-
ക്ഷ്മാമംഗല്യം പുറപ്പെട്ടരുളി; മിഴിയിണേ!
  ഭാവുകം താവകീനം       ൯൬

മുന്നിൽക്കാണുന്നു മൂലക്ഷിതിപതിയെയിതാ-
  ണിജ്ജനങ്ങൾക്കുവായ്ക്കും
കന്നിസ്സൌഭാഗ്യമൂലം; കനിവുമഴപൊഴി-
  ക്കുന്ന കല്യാണമേഘം
മന്നിൻ മാണിക്യമാല്യം; മധുമഥനകഥാ-
  മഞ്ജരീചഞ്ചരീകം
പൊന്നിൻപൂമേനി; വഞ്ചിക്ഷിതിയുടെ സുകൃത-
  പ്പാൽക്കടൽപ്പൂർണ്ണചന്ദ്രൻ       ൯൭

കണ്ടാനന്ദിക്കൂ കണ്ണേ! കഥകളധികമായ്-
  ക്കേട്ടു മോദിക്കുകാതേ!
കൊണ്ടാടിക്കൊള്ളു നാവേ! കുളിരെഴുമമൃത-
  ച്ചാറ്റിൽ മജ്ജിക്കു ഹൃത്തേ!
ഉണ്ടായ് ശ്രീരാമചന്ദ്രൻ തിരുവടിയൊരുകാ-
  ലത്തു; പിന്നെദ്ധരിത്രീ
കണ്ഠാലങ്കാരമായിന്നൃപനുമുദിതനായ്;
  ധന്യരായന്യരാരോ?       ൯൮

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/35&oldid=174043" എന്ന താളിൽനിന്ന് ശേഖരിച്ചത്