താൾ:ഭാസ്ക്കരമേനോൻ.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
66


'നിങ്ങൾ കുമാരൻനായർ ഒരുമിച്ചു പുറത്തേക്കു പോയ സമയം ഏതായിരുന്നു?'

'ഏകദേശം എട്ടുമണി കഴിഞ്ഞു.'

'നിങ്ങളുടെ മുറിയിൽനിന്നു രോഗികൾ കിടക്കുന്ന പൂമുഖത്തേക്കുള്ള വാതിൽ തുറന്നിട്ടുണ്ടായിരുന്നൊ?'

'ഉവ്വു്; പക്ഷെ അവിടെ കിടക്കുന്ന ദീനക്കാരൊക്കെ കിടക്കുന്ന കിടപ്പിൽനിന്നു് അനങ്ങുവാൻ വയ്യാത്തവരാണു് 'എന്നു കമ്പൌണ്ടർ പറഞ്ഞപ്പോൾ-

'ആട്ടെ, നിങ്ങൾ ഇവിടെ നിൽക്കു' - എന്നു് അഭിപ്രായത്തോടുകൂടി സ്റ്റേഷനാപ്സർ രോഗികൾ കിടക്കുന്ന തളത്തിൽ കടന്നു സ്വബുദ്ധിയോടുകൂടി സംസാരിക്കുവാൻ ത്രാണിയുള്ളവരോടൊക്കെ ഓരോന്നു ചോദിച്ചകൂട്ടത്തിൽ കമ്പൌണ്ടരുടെ മുറിയിലേക്കു കടക്കുന്ന വാതിലിന്റെ അടുത്തു കിടക്കുന്ന ഒരുവൻ-

'ഇന്നലെ സന്ധ്യമയങ്ങിയതിന്റെ ശേഷം ആരോ ഒരാൾ പരിഭ്രമിച്ചു കാക്കൽ കടന്നു പോകുമ്പോൾ എന്റെ കാലു വേദനയാക്കി' എന്നു പറഞ്ഞു.

സ്റ്റേഷനാപ്സർ രോഗിയോടു വിസ്തരിച്ചു ചോദ്യം ചെയ്തപ്പോൾ, കാലു വേദന എടുത്തപ്പോളെ അയാൾ കണ്ണുതുറന്നു നോക്കിയുള്ളു എന്നും, കടന്നു പോയ ആളുടെ മുഖം അയാൾക്കു കാണുവാൻ കഴിഞ്ഞില്ലെന്നും, ഉയരം കൊണ്ടു് അയാൾ ഒത്ത ഒരാളാണെന്നും മനസ്സിലാക്കി.

ഇത്രയും വിവരങ്ങൾ തിരക്കി അറിഞ്ഞതിന്റെ ശേഷം ഭാസ്ക്കമേനോൻ കമ്പൌണ്ടരോടു യാത്രയും പറഞ്ഞു വീട്ടിലേക്കു തിരിച്ചു. ആസ്പത്രിയിലേയ്ക്കു വരുംവഴി പിന്തുടൎന്നിരുന്ന സ്വരൂപം വീട്ടിലെ പടിക്കകത്തു കടക്കുന്നതുവരെ പിന്നാലെതന്നെയുണ്ടായിരുന്നു.


"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/72&oldid=173985" എന്ന താളിൽനിന്ന് ശേഖരിച്ചത്