താൾ:ഭാസ്ക്കരമേനോൻ.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
55


ചെയ്യും. സ്റ്റേഷൻ ആപ്സരുടെ വായനമുറിയെന്നൊ സ്വകാൎയ്യമുറിയെന്നൊ പറയുന്നതിലും ഇങ്ങനെയൊരു മണിയുണ്ടു്. അതു് അടിക്കുവാൻ തളത്തിൽ ചുവരിന്മേലുള്ള ഒരാണി അമൎത്തിയാൽ മതി. സ്റ്റേഷൻ ആപ്സർ സ്വകാൎയ്യമുറിയിൽ ഇരിക്കുമ്പോൾ ആൎക്കെങ്കിലും അദ്ദേഹത്തിനെ കാണേണമെന്നുണ്ടെങ്കിൽ ഈ ആണി അമൎത്തിയാൽ അദ്ദേഹം പുറത്തേയ്ക്കു വരുന്നതാണെന്നു അതിന്റെ ചുവട്ടിൽ എഴുതിപ്പതിപ്പിച്ചിട്ടുമുണ്ടു്. ആണി തള്ളിയാൽ സ്റ്റേഷൻ ആപ്സർ പുറത്തുചാടുന്ന അത്ഭുതക്കാഴ്ച കാണുവാൻവേണ്ടി ചില കൂട്ടർ ആദ്യകാലങ്ങളിൽ വന്നു ഉപദ്രവിച്ചിരുന്നതുകൊണ്ടു്, 'ആണി അമൎത്തിയാൽ മണിയടിക്കും, അനാവശ്യമായി ആരും മണിയടിച്ചുകൂടാ' എന്നുകൂടി പിന്നീടു സ്റ്റേഷൻ ആപ്സൎക്കു ചേൎക്കേണ്ടിവന്നു. ഭാസ്കരമേനോൻ ഈ വൎത്തമാനം പലപ്പോഴും സ്നേഹിതന്മാരോടു പറഞ്ഞു പൊട്ടിച്ചിരിക്കാറുണ്ടു്.

ജനാലകൾക്കു മരവാതിലുകളും കണ്ണാടിവാതിലുകളും ഇരുമ്പഴികളും ഉണ്ടു്. കണ്ണാടിച്ചില്ലുകളിൽ വെളിച്ചെണ്ണ പുരട്ടി ഉണക്കിയ കടലാസ്സുകൾ ഒട്ടിച്ചിട്ടുള്ളതുകൊണ്ടു വെളിച്ചം കടക്കുന്നതല്ലാതെ അകത്തുള്ളതു പുറത്തുനിന്നും പുറത്തുള്ളതു് അകത്തുനിന്നും കാണുവാൻ നിവൃത്തിയില്ല. അഥവാ ജനാലകൾ തുറക്കുന്ന സമയം കാത്തുനിന്നു വല്ലവരും എത്തിനോക്കിയെങ്കിലോ എന്നു വിച്ചാരിച്ചിട്ടെന്നുതോന്നുംവണ്ണം മുറ്റത്തായിട്ടു ജനാലകളുടെ നേരെ കുണ്ഡലം മുതലായ ലതകൾ പടൎത്തീട്ടുള്ള മറകൾ തീൎത്തിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/61&oldid=173973" എന്ന താളിൽനിന്ന് ശേഖരിച്ചത്