താൾ:തപ്തഹൃദയം.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വർണ്ണത്തിൻ വ്യത്യാസം
കണ്ടാഹ്ളാദമാർന്നോർ; നമ്മെ-
ബ്ഭിന്നിപ്പിച്ചമർത്തുവാ-
നാവഴിക്കല്ലീ പറ്റൂ?
എന്നത്തൽ സൗകര്യങ്ങ-
ളാദ്യമായ് വർദ്ധിപ്പിക്കാൻ
സന്നദ്ധനാക്കീ; ഞാനു -
മായതിൽ കൃതാർത്ഥനായ്.
ദീനർതൻ ബുഭുക്ഷയെ-
ശ്ശീഘ്രമായ് ശമിപ്പിക്കാൻ.‌
കാനനം നാടാക്കുവാൻ,‌
കെട്ടിടം ചമയ്ക്കുവാൻ;
എത്രയോ തരത്തിൽ ഞാ-
നീമട്ടിൽപ്പണിപ്പെട്ടു
മർത്ത്യർക്കു നല്കീടിനേൻ
സൗഖ്യവും സുഭിക്ഷവും.
യാതൊന്നും പ്രയോജനം
കാണായ്കമൂലം നിന്നെ-
യാദരിക്കുവാനാശ-
യന്നവർക്കുണ്ടായീല.
പിന്നെയാണൊരേടത്തു
മേനിയും മിനുക്കിയെൻ-
പൊന്നേ! നീ മേവും കാഴ്ച
കണ്ടതപ്പൊണ്ണബ്ഭോഷർ,
പ്രീതിപൂണ്ടെടുത്തുടൻ
നിന്നെത്തദ്വധുക്കൾ തൻ-
കാതിലും കഴുത്തിലും
കയ്യിലും ഘടിപ്പിച്ചാർ.
എങ്ങുമേ സമൃദ്ധമായ്
വ്യാപിക്കും കാർകൊണ്ടൽ ഞാ-
നിങ്ങങ്ങൊരല്പം മാത്രം
ദൃശ്യയാം വിദ്യുത്തു നീ
ആകമാനവും നിന്നെ-
ക്കയ്യടക്കുവാൻ വെമ്പീ
മോഹത്താൽ സാമ്രാജ്യങ്ങൾ,
മത്സരം വിജൃംഭിച്ചു;
കാട്ടുതീക്കൊപ്പം ദ്വേഷം
മൈത്രിയെദ്ദഹിപ്പിച്ചൂ.
ജ്യേഷ്ഠനും കനിഷ്ഠനും
സുന്ദോപസുന്ദന്മാരായ്

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/4&oldid=173352" എന്ന താളിൽനിന്ന് ശേഖരിച്ചത്