താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിരിഞ്ഞപ്പോൾ

കുടിലകുളിർകുന്തളം കെട്ടഴിഞ്ഞങ്ങനെ,
കുറുനിരകൾ തെന്നലിൽ തത്തിയുമങ്ങനെ,
നിടിലമതിൽ വേർപ്പണിമുത്തണിഞ്ഞങ്ങനെ,
തൊടുകുറിയൊരല്പം പൊടിഞ്ഞു മാഞ്ഞങ്ങനെ,
കളരുചിരകണ്ഠമിടറുമാറങ്ങനെ,
കടമിഴികളശ്രുവാലാർദ്രമായങ്ങനെ,
വിവിധതരചിന്തയാൽ വീർപ്പുവിട്ടങ്ങനെ,
മിമലതരഹാരമിളകുമാറങ്ങനെ,
കവിയുമൊരു താപം സ്ഫുരിക്കുമാറങ്ങനെ,
കവിളിലൊരു കാർനിഴലേശിയുമങ്ങനെ,
അധരപുടമല്പം വിറകലർന്നങ്ങനെ,
അവയെയൊരുമട്ടിലമർത്തിയുമങ്ങനെ,
തുടുകവിളിലശ്രുബിദ്നുക്കൾ വീണങ്ങനെ,
പുടവയുടെ തുമ്പിനാൽ തൂത്തുതൂത്തങ്ങനെ,
അപരരതു കണ്ടുവെന്നോർത്തുകൊണ്ടങ്ങനെ,
അകമുഴറിയേറ്റം പരിഭ്രമിച്ചങ്ങനെ,
വിഷമമിനി നിൽക്കുവാനെന്നപോലങ്ങനെ,
വിരവിലൊരു മാൻപേടപോൽ വിരണ്ടങ്ങനെ,
ചില ഞൊടിയിലേറ്റം നിഗൂഢമായങ്ങനെ,
ചിരവിരഹിയെന്നെക്കടാക്ഷിച്ചുമങ്ങനെ,
കദനമൊരു രൂപമെടുത്തപോലങ്ങനെ,
കതകിനുടെ പിന്നിൽ മറഞ്ഞുനിന്നങ്ങനെ,