താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരളിൽ മമ ചേർത്തതാം രോമാഞ്ചമെന്നുമെൻ
സിരകളൊരു മുദ്രയായ് സൂക്ഷിച്ചുവെച്ചിടും!....

ഗുണഗണമിണങ്ങുമപ്പൂമേനിയല്ല, തിൻ
പ്രണയസുധ മാത്രമാണാശിപ്പതോമനേ;
പരിമൃദുലചുംബനമല്ല, ഞാൻ നാഥന്റെ
കരചരണദാസ്യമാണാശിപ്പതെപ്പൊഴും.
കവിയുമൊരു മോദമോടപ്പുമാൻനിത്യവും
കവനകലയായിട്ടു സല്ലപിക്കുന്നതാം
മലർനിരയുതിർത്തിടും മാമരത്തോപ്പിൽ ഞാ-
നൊരു ലതികയാകുവാൻ ഭാഗ്യമുണ്ടാവുകിൽ
അമൃതരസമൂറിടും പ്രേമഗീതങ്ങളാ-
ലമരപുരസംഗീതമെങ്ങും ചിതറവേ,
സുരഭില സുനിർമ്മലാലോലമായ് മിന്നുന്ന
സുമനിര പൊഴിച്ചു ഞാൻ സ്വാഗതമോതിടും.
വിരവിലതിവിസ്തൃതമാകുമാ നെറ്റിയിൽ
വിവിധതര ചിന്തയാൽ വേർപ്പു പൊടിയവേ,
ചലദലവിമോഹന താലവൃന്തത്തിനാൽ
വിലയമിയലാതെ ഞാൻ വീശിനിൽക്കും ദൃഢം.
രജനികളിൽ നാഥന്റെ വായനമച്ചിലാ
രജകതമനോഹര ദീപികയാവുകിൽ,
ഇതര കരമായതിൽ സ്നേഹം പകർന്നിടാ-
തിവളമിതകൗതുകം നിന്നു ജ്വലിച്ചിടും!

പരമഗുണ ധാമമപ്പുരുഷൻ വാഴുമീ-
ദ്ധരണിയിൽ വസിച്ചിടാൻ ഭാഗ്യമിയന്ന ഞാൻ
സുകൃത നിധിതന്നെയാണെ, ന്നല്ലർഘമാം
സുരഭുവനസുന്ദരം തന്നെയെന്മന്ദിരം....!