താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വസന്തത്തിൽ


സന്തം വന്നുപോയ്‌, വസന്തം വന്നുപോയ്‌,
വസുന്ധര രാഗവിലാസലോലയായ്‌;
'സ്വദിക്കുകാനന്ദ'മിദം, നൽത്തേനൊലി-
സ്വരത്തിലോതിനാർ വിഹംഗപാളികൾ;
പുളകത്താൽ ലതാതതി തരുക്കളെ
പുണർന്നു പുഞ്ചിരിപ്പുതുമലർ തൂകി;
അമരസംഗീതം പൊഴിച്ചു തേൻ തേടി
ഭ്രമരവൃന്ദങ്ങൾ മുരണ്ടു മണ്ടിനാർ;
പരിസരം ചിത്രപതംഗസുന്ദരം,
പരിതൃപ്തിതൻറെ പരിവേഷം പോലെ.

'എവിടെയാണെന്റെയഭാവ' മെന്നോതി-
യവികലാനന്ദമദാലസയായി.
തളിർക്കൊടിയേന്തിത്തരളവാസന്തം
തളക്കിലുക്കമൊത്തതാ നടക്കുന്നു;
വളരുമിസ്സുഖ മകരന്ദമെന്നാ-
ലെളിയൊരുഹൃത്തിൽ പുരണ്ടതില്ലല്പം!
ഇലകൾ തൻ പിന്നിൽ നെടുവീർപ്പുവിട്ടി-
ട്ടിളമരുത്തെറ്റം വിലപിക്കയല്ലീ!
ചിരിയുടെമൃദുതരംഗമർമ്മരം
പൊരിയുമാത്മാവിൻ ഞരക്കമാണെന്നോ!