ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സത്യസൗന്ദര്യത്തിൻ സങ്കേതസ്സത്മകം
നിസ്തുലസ്നേഹത്തിൻ നൃത്തരംഗം,
ശാരദാകാശത്തിൻ ശാന്തിതൻ ശാശ്വത-
പൂരം പുരട്ടുമെൻപുണ്യപുഞ്ജം,
ആനന്ദമന്ദിരമാകുമത്താരകം,
ഞാനെന്നിൻ കാണുമെൻഭാഗ്യദീപം,
എന്നുമൊഴുക്കീടും നിശ്ശബ്ദഗാനത്തിൻ
പൊന്നല വന്നെന്നെപ്പുല്കീടുമ്പോൾ,
അന്തരാത്മാവിലുറങ്ങുമെൻവീണതൻ
തന്ത്രികൾ മന്ദമിളകീടുമ്പോൾ-
നീലാംബരത്തിങ്കലേക്കു നിഗൂഢമായ്
നീളുമെന്നേകാന്തഗാനമെല്ലാം
അക്ഷയമാകുമാ നക്ഷത്രത്തിന്നായി-
ട്ടർപ്പിച്ചിടുന്നു ഞാനാത്തമോദം.
-ഇടപ്പളി രാഘവൻപിള്ള |
തിരുവനന്തപുരം
24-10-1110