ഐതിഹ്യമാല/ആറന്മുളമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ആറന്മുളമാഹാത്മ്യം


തിരുവിതാംകൂർ സംസ്ഥാനത്തു തിരുവല്ലാത്താലൂക്കിലുള്ള ആറന്മുളക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമായിട്ടുള്ളതാണ്. ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദേവൻ പാർത്ഥസാരഥിയായ ശ്രീകൃ‌ഷ്ണസ്വാമിയാകുന്നു. സ്വാമിയെ ഇവിടെ പ്രതിഷ്ഠിചത് മധ്യമ പാണ്ഡവനായ അർജ്ജുനനാണെന്നാണ് കേൾവി. ഇവിടെ ഭഗവാന്റെചൈതന്യവും മാഹത്മ്യവും അത്യത്ഭുതമാകുംവണ്ണം സർവദാ വിളങ്ങിക്കൊണ്ടിരിക്കുന്നു.

ബാല്യത്തിൽ അമ്പാടിയിൽ താമസിച്ചിരുന്ന കാലത്തു ഗോപാലബാലന്മാരോടുകൂടി കളിച്ചു നടന്നിരുന്ന ആളായതുകൊണ്ടോ എന്തോ ആറന്മുള ഭഗവാനു കുട്ടികളെയും കുട്ടികളുടെ കളികളെയും കുറിച്ചു വളരെ പ്രതിപത്തിയുള്ളതായിക്കാണുന്നുണ്. ആറന്മുള ദേവനു വഴിപാടെന്നു സങ്കല്പിച്ചു കുട്ടികൾക്ക് തേചുകുളിക്കാൻ എണ്ണയും അവർ തേച്ചുകുളിച്ചുവരുമ്പോൾ ചതുർവിധ വിഭവങ്ങളോടുകൂടി ഭക്ഷണവും മുണ്ടും മറ്റും കൊടുത്താൽ ദേവൻ പ്രസാദിക്കുകയും ഈ വഴിപാടു നടത്തുന്നവർ വിചാരിക്കുന്ന കാര്യം സാധിപ്പിച്ചുകൊടുക്കുകയും ചെയ്യും. ഇപ്രകാരം കുട്ടികൾക്കു ഭക്ഷണം കൊടുക്കുന്നതിന് "ആറന്മുളയൂട്ട്"'എന്നാണ് പേരു പറഞ്ഞുവരുന്നത്. ഈ വഴിപാടു തിരുവിതാംകൂർ സംസ്ഥാനത്ത് സർവത്ര നടത്തി വരുന്നുണ്ട്. ഇതിന് ഇത്ര കുട്ടികൾ വേണമെന്നില്ല. ചിലർ പന്ത്രണ്ടു കുട്ടികൾക്കും ചിലർ മുപ്പത്താറു കുട്ടികൾക്കും ധനവാന്മാരണെങ്കിൽ നൂറ്റെട്ടും അതിലധികവും കുട്ടികൾക്കും സദ്യ നടത്തുന്നുണ്ട്. സന്താനാർത്ഥമായും കുട്ടികൾക്കുണ്ടാകുന്ന ദീനങ്ങൾ ഭേദമാകുന്നതിനും മറ്റുമാണ് സാധാരണയായി ആറന്മുളയൂട്ടുനടത്തുന്നത്. ആറന്മുളയൂട്ട് ഇന്ന ജാതിയിലുള്ള കുട്ടികൾക്കേ ആകാവൂ എന്നില്ല. ഏതു ജാതിയിലുള്ള കുട്ടികൾക്കും ഭക്ഷണം കൊടുക്കുന്നത് ആറന്മുളദേവനു പ്രീതികരമാണ്.

ആറന്മുളദേശത്തു കുട്ടികൾ ആണ്ടുതോറും ധനുമാസം ആദ്യം മുതൽ അവസാനം വരെ ആ ദിക്കിലുളള പറമ്പുകളിലും തോട്ടങ്ങളിലുംവീഴുന്ന തണുങ്ങു (അടയ്ക്കാമരത്തിന്റെ ഓല) കളെല്ലാം പെറുക്കിശേഖരിക്കുക പതിവാണ്. ആറന്മുള അടയ്ക്കാമരം വളരെയുള്ള പ്രദേശമാകയാൽ തണുങ്ങു ധാരാളമുണ്ടായിരിക്കും. മുപ്പതും നാൽപ്പതും ബാലന്മാർ കൂട്ടം കൂടി ഒരുവക അസഭ്യപ്പാട്ടുകൾ പാടുകയും തെറിപറയുകയും ചെയ്തുകൊണ്ടാണ് തണുങ്ങു പെറുക്കാൻ പോകുന്നത്. എന്നു മാത്രമല്ല, അവർ ഓരോ സ്ഥലത്തും ചെന്നാൽ പല വിധത്തിലുള്ള ഉപദ്രവങ്ങൾ ചെയുകയും പതിവാണ്. എന്നാൽ ആരും അവരെ വിരോധിക്കയും ശാസിക്കുകയും ചെയ്യാറില്ല. അങ്ങനെ വല്ലതും ആരെങ്കിലും ചെയ്താൽ അവരോടു ദൈവകോപവും തന്നിമിത്തം അവർക്കുപല വിധത്തിലുള്ള ആപത്തുകളുമുണ്ടാകുമെന്നുള്ളതു തീർച്ചയാണ്. പണ്ടൊരിക്കൽ തണുങ്ങു പെറുക്കാൻ ചെന്ന കുട്ടികളോടു ചില വീട്ടുകാർ അസഭ്യം പറയുകയും പാടുകയും കലശൽകൂടുകയും മറ്റുമരുതെന്നു പറഞ്ഞു വിരോധിക്കുകയാൽ അവർക്കു ദേവവിരോധമുണ്ടാവുകയും ഒടുക്കമവർ ആറന്മുള നടയിൽ വിളിച്ചുച്ചൊല്ലു പ്രായച്ഛിത്തം ചെയ്യേണ്ടതായി വരുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പലർക്കുമുണ്ടായതിൽപ്പിന്നെയാണ് തണുങ്ങു പെറുക്കാൻ ചെല്ലുന്ന കുട്ടികളോടു ആരുമൊന്നുംപറയാതെയായത്. കുട്ടികൾ പെറിക്കിയുണക്കി ശേഖരിക്കുന്ന തണുങ്ങെല്ലാം അവർ മകരസംക്രാന്തിയുടെ തലേദിവസം നടയിൽ കൊണ്ടുചെന്നു കമ്പക്കാലുകൾ നാട്ടി അവയിൽവച്ചു കെട്ടി തീ കൊളുത്തും. ശ്രീകോവിലകത്തുനിന്നു കെടാ വിളക്കിലെ ദീപം പകർന്നു പൊർക്കൊലിൽ കുടുംബത്തിലെ കാരണവർ ആണ് കമ്പത്തിന് തീ കൊളുതുന്നത്. ആർപ്പ്, വായ്ക്കുരവ,വാദ്യഘോ‌ഷം മുതലായ ആഡംബരങ്ങളോടുകൂടി കൊണ്ടുവന്നാണ് ഈ കമ്പത്തിന് തീ കൊളുതുന്നത്. ഇത് ദേവന് ഏറ്റവും പ്രീതികരമായിട്ടുള്ളതാണ്. ഇതു കാണുന്നതിന് ആണ്ടുതോറും ആ ദിവസം അവിടെ അസംഖ്യമാളുകൾ കൂടും. ഇതും ഇപ്പോഴും പതിവായി നടന്നുവരുന്നുണ്ട്.

ആറന്മുളക്ഷേത്രം പമ്പാനദിയുടെ തീരത്താണല്ലോ. ആ ക്ഷേത്രക്കടവിൽ അസംഖ്യം മത്സ്യങ്ങളുണ്ട്. അവയെ 'തിരുമക്കൾ' എന്നാണ് പറഞ്ഞുവരുന്നത്. ദേവന്റെ തിരുമക്കളാകയാൽ അവയെ ആരും വല വീശിയും മറ്റും പിടിക്കാറില്ല. അവയെ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്കും ദേവകോപംനിമിത്തം പലവിധത്തിലുള്ള അനർത്ഥങ്ങളുണ്ടാകും. ആ മത്സ്യങ്ങൾക്കു തേങ്ങാ ചിരവി അരിയും കൂട്ടിയിളക്കി ഇട്ടുകൊടുക്കുന്നത് അവിടെ ദേവപ്രീതികരമായ ഒരു പഴിപാടാണ്. അഭീഷ്ടസിദ്ധിക്കായി പലരും ഈ വഴിപാട് ഇപ്പോഴും നടത്തിവരുന്നുണ്ട്. ചില സ്ത്രീകൾ പ്രസവിച്ചാൽ മുലയിൽ പാൽ ചുരുക്കമായിരിക്കുമല്ലോ. അങ്ങനെ വന്നാൽ തിരുമക്കൾക്കു മേൽപ്പറഞ്ഞ പ്രകാരം അരി കൊടുത്താൽ മതി മുലയിൽ പാൽ ധാരാളമായിട്ടുണ്ടാകും. കുട്ടികൾ കുടിക്കുന്നതിന് അമ്മമാരുടെ മുലയിൽ പാലുണ്ടാവാൻ ഇവിടെ വേറൊരു വഴിപാടുകൂടിയുണ്ട്. അതു മഞ്ചാടിക്കുരു ശേഖരിച്ചു കൊണ്ടുചെന്നു നടയിൽ കൂട്ടുകയെന്നുള്ളതാണ്. ഇങ്ങനെ ചെയ്താലും തള്ളമാരുടെ മുലയിൽ ധാരാളമായി പാലുണ്ടാകും.

ആറന്മുളക്ഷേത്രം ഉണ്ട് ഊരാളന്മാരുടെ (ഊരാൺമക്കാരുടെ) വകയായിരുന്നു. അക്കാലത്തു ദേവസ്വം വകയായി പല സ്ഥലങ്ങളിൽ മഠങ്ങളും നെല്പുരകളുമുണ്ടായിരുന്നു. ദേവസ്വം വക നെല്ലലാം പിരിച്ച് ആ നെൽപുരകളിലാണ് ഇട്ടു സൂക്ഷിച്ചു വന്നിരുന്നത്. ചിങ്ങമാസത്തിൽ ഓണത്തിനു മുൻപു വരുന്ന പൂരാടത്തുനാൾ ആ നെൽപുരകളിലെല്ലാം അഗതികൾക്കു നെല്ലു കൊടുക്കുക പതിവായിരുന്നു. ആ ദിവസം നെല്ലു വാങ്ങുവാനായി അനേകമഗതികൾ നെൽപുരകളിലെല്ലാമെത്തുക പതിവാണ്. ഓണത്തിന് നെല്ലില്ലാഞ്ഞിട് ആ ദേശത്താരും പട്ടിണിയായിപ്പോയി എന്നു വരരുതെന്നാണ് ദേവന്റെ വിചാരം. പണ്ടൊരിക്കൽ പതിവുപോലെ ഓണത്തിനു നെല്ലു കൊടുത്തയച്ചപ്പോൾ നെല്ലു വാങ്ങുന്നതിനായി "നാരങ്ങാനം" എന്ന സ്ഥലത്തുള്ള നെൽപുരയിൽച്ചെന്ന ഒരു ചണ്ഡാലിക്കു നെല്ലുളവുകാർ നെല്ലു കൊടുത്തില്ല. ശേ‌ഷമെല്ലാവർക്കും നെല്ലുകൊടുത്തു. വയോവൃദ്ധയും രോഗിണിയും അഗതിയുമായിരുന്ന ആ ചണ്ഡാലിയെ ദുഷ്ടന്മാരായ നെല്ലളവുകാർ കണ്ടിട്ടും കണ്ടില്ലെന്നു ഭാവിച്ചു പൊയ്ക്കളഞ്ഞു. നെല്ലു കിട്ടും കിട്ടുമെന്നു ഭാവിച്ചു സന്ധ്യവരെ ആപാവപ്പെട്ട ചണ്ഡാലി അവിടെ കാത്തുനിന്നു. സന്ധ്യയായപ്പോൾ അതികലശലായ മഴ തുടങ്ങി. മഴക്കാറുകൊണ്ട് ചന്ദ്രബിംബം മൂടിപ്പോയതിനാൽ വലിയ ഇരുട്ടും വന്നു. ഒരു വിധത്തിലും പോകാൻ നിവൃത്തി യില്ലാതെ മഴ നനഞ്ഞുകൊണ്ട് ആ പാവപ്പെട്ട വയോവൃദ്ധ അവിടെത്തന്നെ കിടന്നു. അവളന്നു ജലപാനം പോലും കഴിച്ചിട്ടുമില്ലായിരുന്നു. വിശപ്പുകൊണ്ടും തണുപ്പുകൊണ്ടും പരവശയായിത്തീർന്ന ആ ചണ്ഡാലി പിറ്റേദിവസം നേരം വെളുക്കുന്നതിന് മുൻപ് അവിടെക്കിടന്നുതന്നെ മരിച്ചു. ഇതുനിമിത്തം അതികഠിനമായ ദേവകോപം സംഭവിക്കുകയും ഊരാള ന്മാർക്കും കാരാളന്മാർക്കുംമെല്ലാം പലവിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങുകയും ചെയ്തു. അവർ ഇതിന്റെ കാരണമറിയുന്നതിനായി പ്രശ്നം വെപ്പിച്ചു നോക്കിച്ചതിൽ പാവപ്പെട ചണ്ഡാലിക്കു നെല്ലു കൊടുക്കാതെ പട്ടിണിക്കിട്ടു കൊന്നതിലുണ്ടായ ദേവകോപമാണ് അനർഥകാരണമെന്നു കണ്ടു. ഈ ദോ‌ഷശാന്തിക്കു ഊരാളന്മാരുടെയും കാരാളന്മാരുടെയും ഗൃഹത്തിൽനിന്ന് ഓരോരുത്തർ എന്നും ആണ്ടു തോറും ചിങ്ങമാസത്തിൽ തിരുവോണദിവസം ഉപവാസമായി ക്ഷേത്രത്തിൽ താമസിക്കുകയല്ലാതെ വേറെ യാതൊരു പ്രതിവിധിയുമില്ലെന്നു പ്രശ്നക്കാരൻ വിധിക്കുകയും ചെയ്തു. ഈ വിധിപ്രകാരം ഇപ്പോഴും അവിടെ നടന്നുവരുന്നുണ്ട്. ക്ഷേത്രം സർക്കാരിൽ ചേർത്തതിനോടുകൂടി ഓണത്തിന്റെ നെല്ലളവ് മുതലായ പതിവുകളും ഭേദപ്പെട്ടുപോയെങ്കിലും അവിടെ ഊരാൺമയും കാരാൺമയുമുണ്ടായിരുന്നവരുടെ ഗൃഹങ്ങളിൽ നിന്നു ഓരോരുത്തർ ചിങ്ങമാസത്തിൽ തിരുവോണത്തുന്നാൾ ക്ഷേത്രാപവാസം ചെയ്തില്ലെങ്കിൽ അവർക്കു ദേവകോപം നിമിത്തം അനർഥങ്ങളുണ്ടാകുമെന്നുള്ളതു തീർച്ചയായിട്ടുള്ളതാകയാൽ അവർ ഇപ്പോഴും ആപതിവിനെ ഭേദപ്പെടുത്തീട്ടില്ല.

ചിങ്ങമാസത്തിൽ തിരുവോണദിവസം ആറന്മുളക്ഷേത്രത്തിൽ അതികേമമായി സദ്യ പതിവുണ്ട്. ആ ദിവസം അവിടെ ചെല്ലുന്നവർക്കെല്ലാം ജാതിമതഭേദം കൂടാതെ നാനാവിഭവങ്ങളോടുകൂടി ഭക്ഷണം കൊടുക്കുക പതിവാണ്. ഈ സദ്യയ്ക്കുള്ള സാധനങ്ങളെലാം "കാട്ടൂർ" എന്ന സ്ഥലത്തുള്ള ദേവസ്വം വക മഠത്തിൽ ശേഖരിച്ചു വയ്ക്കുകയും അവിടെ നിന്ന് അവയെല്ലാം വലിയ കെട്ടുവള്ള (വഞ്ചി) ങ്ങളിലാക്കി ഉത്രാടത്തുനാൾ രാത്രിയിൽ പുറപ്പെടു തിരുവോണദിവസം അരുണോദയമാകുമ്പോൾ ആറന്മുളക്ഷേത്രക്കാവിലടുക്കുകയുമാണ് പതിവ്. സദ്യസാമാനങ്ങളും കൊണ്ടുള്ള വരവു വളരെ കേമമാണ്. സാമാനവള്ളങ്ങൾ കൂടാതെ അവയ്ക്ക് അകമ്പടിയായി ഏതാനും കളിവള്ളങ്ങളുമുണ്ടായിരിക്കും. കളി വള്ളങ്ങളിലെല്ലാം ആളുകൾ കയറി വഞ്ചിപ്പാട്ടു പാടി കളിച്ചും വാദ്യ ഘോ‌ഷങ്ങളോടും ആർപ്പുവിളി, വായ്ക്കുരവ മുതാലയവയോടും കൂടിയുള്ള ആ വരവു കാണാൻ ക്ഷേത്രനടയിലും സമീപപ്രദേശങ്ങളിലും അസംഖ്യമാളുകൾ കൂടുക പതിവാണ്.

പണ്ടൊരിക്കൽ പതിവുപോലെ തിരുവോണത്തിന്റെ തലേദിവസം രാത്രിയിൽ സാമാനങ്ങൾ കെട്ടുവള്ളങ്ങളിലാക്കിക്കൊണ്ട് ആഘോ‌ഷസമേതം കാട്ടുരു നിന്നു പുറപ്പെടു. ഏതാനും വഴി വന്നപ്പോൾ സാമാന വള്ളങ്ങൾ മദ്ധ്യേമാർഗ്ഗം ഒരു സ്ഥലത്ത് കരയ്ക്കടുത്ത് ഉറച്ചു. വളരെ ആളുകൾ കൂടി പലവിധത്തിൽ ശ്രമിച്ചു നോക്കീട്ടും ആ വള്ളങ്ങളെ അവിടെ നിന്ന് ഇറക്കാൻ കഴിഞ്ഞില്ല. ഒരു നിവൃത്തിയുമില്ലെന്നായപ്പോൾ അവിടെ അടുത്തുണ്ടായിരുന്നു ഒരു ദൈവജ്ഞനെക്കൊണ്ട് പ്രശ്നംവെപ്പിച്ചുനോക്കിച്ചു. അപ്പോൾ വള്ളങ്ങളടുത്തിരിക്കുന്ന സ്ഥലത്തിനു സമീപം ഒരു വീട്ടിലുള്ളവർ ഗതികേടുനിമിത്തം തലേദിവസംതന്നെ ആഹാരമൊന്നും കഴിക്കാതെ "ആറന്മുളയപ്പൻതന്നെ ശരണം" എന്നു പറഞ്ഞുകൊണ്ട് പട്ടിണി കിടക്കുന്നുണ്ടെന്നും അവർക്ക് ആഹാരത്തിനു വല്ലതും കൊടുത്തൽ വള്ളങ്ങളിളകുമെന്നും പ്രശ്നക്കാരൻ വിധിച്ചു. ഉടനെ അരി കൊടുക്കാമെന്നു പറഞ്ഞ് ആ വീട്ടുകാരെ വിളിച്ചു. അവർഅരിവാങ്ങുന്നതിനു ഒരു കൊച്ചു മുറവുംകൊണ്ടു വരുകയും ആ മുറം നിറച്ച് അരി കൊടുക്കുകയും തത്ക്ഷണം വള്ളങ്ങളിളകുകയാൽ വേഗത്തിൽപ്പോന്നു ക്ഷേത്രക്കടവിലടുക്കുകയും ചെയ്തു. പിന്നെ ആണ്ടുതോറും സാമാനങ്ങൾ വള്ളത്തിൽ കയറ്റിക്കൊണ്ട് അവിടെ വരുമ്പോൾ ആ വീട്ടുകാരെ വിളിക്കുകയും അവരൊരു മുറവുംകൊണ്ടു വരുകയും കൊണ്ടുവരുന്ന മുറം നിറച്ച് അരി കൊടുക്കുകയും പതിവായി. കൊണ്ടുചെല്ലുന്ന മുറം നിറച്ച് അരി കിടുമെന്നു കണ്ടപ്പോൾ അത്യാഗ്രഹികളായ ആ വീട്ടുകാർ മുറത്തിന്റെ വലിപ്പം കൂട്ടിത്തുടങ്ങി. ഈ അരി വാങ്ങുന്നതിനായിത്തന്നെ അവർ പ്രത്യേകം പറഞ്ഞു വലിയ മുറമുണ്ടാക്കിച്ച് ആ മുറവും കൊണ്ട് അരി വാങ്ങാൻ വരുക പതിവായി. അങ്ങനെ കുറെ കഴിഞ്ഞപ്പോൾ അവരുടെ മേൽ ദേവകോപമുണ്ടാവുകയും അവർ ക്രമേണ നശിച്ച് അന്യംനിന്നു പോവുകയും ചെയ്തു. എങ്കിലും ചിങ്ങമാസത്തിൽ ഉത്രാടത്തുന്നാൾ സാമനവള്ളങ്ങൾ ആ സ്ഥാനത്തു വരുമ്പോൾ ഈ പൂർവവൃത്താന്തത്തിന്റെ സ്മാരകമായി മൂന്നു മുഷ്ടി അരി വാരി അവിടെയിടുക ഇപ്പോഴും നടന്നുവരുന്നുണ്ട്.

ആറന്മുള വള്ളം (വഞ്ചി) കളി പ്രാധാനവും പ്രസിദ്ധവുമാണല്ലോ. ഇതു ദേവന് ഏറ്റവും സന്തോ‌ഷകരമായിട്ടുള്ളതാണ്. അവിടെ പതിവായിവള്ളംകളി നടത്തുന്നതു ചിങ്ങമാസത്തിൽ തിരുവോണം മുതൽ ഉത്രട്ടാതി വരെയാണ്. ഉത്രട്ടാതി തിരുവാറന്മുളയപ്പന്റെ തിരുനാളാണെന്നാണ് വച്ചിരിക്കുന്നത്. ആ ദിവസത്തെ ആ ദേശത്തുള്ളവർ തിരുവോണത്തെക്കൾ പ്രധാനമായി ആചരിക്കുന്നുണ്ട്. പ്രധാനമായിട്ടുള്ള വള്ളംകളിയും അന്നാണ്. വള്ളംകളി നടതുന്ന അവിടെയുള്ള കര(ദേശ)ക്കാരാകുന്നു. ആറന്മുളദേവന്റെ സങ്കേതത്തിലുൾപ്പെട്ടതായി അനേകം കരകളുണ്ട്. ആ കരക്കാർക്ക് ഓരോരുത്തർക്കും ഈ വള്ളംകളിയിലുള്ള വാശിയും മത്സരവും ഒട്ടും ചില്ലറയല്ല. അവരവരുടെ കളി കേമമാകണമെന്നുള്ള വിചാരം എല്ലാവർക്കുമുണ്ട്. ഇതിലേക്ക് ആ ദേശക്കാർ ഓരോരുത്തരും പ്രത്യേകം പ്രത്യേകം വള്ളങ്ങളുണ്ടാക്കിച്ചിട്ടുണ്ട്. ഓരോരുത്തരും മത്സരിച്ചു വള്ളത്തിനു നീളം കൂട്ടിക്കൂട്ടി ഇപ്പോൾ അവിടെ മൂപ്പത്തിയാറേകാൽ കോൽവരെ നീളമുള്ള വള്ളങ്ങൾ ധാരാളമായിരിക്കുന്നു. വള്ളങ്ങൾ ചുണ്ടൻ, ചുരുളൻ, ഓടി, പരുന്തുവാലൻ ഇങ്ങനെ പലവകയുണ്ടല്ലോ. അവയിൽ ആറന്മുളെ കളിക്കുന്നതിനായി ഉപയോഗിക്കുന്നതു ചുണ്ടൻ വള്ളമാണ്. ഇപ്പോൾ അവിടെ ദേശക്കരുടെ വകയായി നാൽപതിൽക്കുറയാതെ കളിവള്ളങ്ങളുണ്ട്. അവ എല്ലാംകുടി ചേർന്നു കളിക്കുക ഉത്രാട്ടാതിനാൾ മാത്രമേയുള്ളു. തിരുവോണം മുതൽ ദിവസംതോറും രണ്ടും നാലും വള്ളങ്ങൾ കൂടിക്കൂടി ഉത്രട്ടാതിനാൾ എല്ലാം വന്നുകൂടും. ആദ്യമായി വരുന്ന വള്ളങ്ങൾ "നാറാണത്തു മണൽപ്പുറം" എന്നു പറയുന്ന സ്ഥലത്തു വന്നടുത്തുകിടക്കും. എല്ലാ വള്ളങ്ങളും അവിടെ വന്നുചേർന്നാൽ കളി തുടങ്ങും. പത്തുനാല്പതു വള്ളങ്ങൾ ഒരുമിച്ചുനിരന്നു കൊട്ടും ഘോ‌ഷവും കൊടി, കുട മുതലായവയും പാട്ടും ആർപ്പുവിളിയുമായുള്ള ആ വള്ളംകളി നയനാനന്ദകരമായ ഒരു കാഴ്ച തന്നെയാണ്. നയ്മ്പുകാരും അമരക്കാരും പാട്ടുകാരും വാദ്യക്കാരും മറ്റുമായി ഓരോ വള്ളത്തിലും ഏകദേശം എഴുപത്തഞ്ചുപേരോളം കാണും. ചിങ്ങമാസത്തിൽ പതിവുള്ള ഈ വള്ളംകളി കൂടാതെ ചിലരുടെ പേർക്കു വഴിപാടായിട്ടും അവിടെ ചിലപ്പോൾ വള്ളംകളി ഉണ്ടാകാറുണ്ട്. അതിനു രണ്ടോ നാലോ വള്ളങ്ങളല്ലാതെ ഉണ്ടായിരിക്കാറില്ല. വഴിപാടു കളിയുടെ ചെലവെല്ലാം വഴിപാടുകാരൻ തന്നെ വഹിക്കണമല്ലോ. വള്ളം കളിക്കാർക്കു കെങ്കേമമായി സദ്യ നടത്തുകയും മറ്റും വേണ്ടതാകയാൽ വള്ളങ്ങളധികമായാൽ ചെലവു ദുർവഹമായിത്തീരുമെന്നു വിചാരിച്ചു സാമാന്യക്കാർ വള്ളത്തിന്റെ എണ്ണം കൂട്ടാൻ ആഗ്രഹിക്കുകയില്ല. രണ്ടോനാലോ വള്ളങ്ങൾകൊണ്ട് കളി നടത്തിക്കാൻതന്നെ ഒരുവിധം ധനികന്മാർക്കേ സാധിക്കുകയുള്ളു.

ആറന്മുളദേവന്റെ വള്ളംകളിക്കാർക്കു സദ്യ കഴിക്കുന്നതും സ്വാമിക്കു വഴിപാടു തന്നെ. വള്ളംകളിക്കാർക്കുള്ള സദ്യയ്ക്കു "വള്ളസദ്യ" എന്നാണ് പേരു പറഞ്ഞുവരുന്നത്. സന്താനാർത്ഥമായും രോഗശമനത്തിനായും മറ്റും ഈ വഴിപാട് പലരും നടത്തുന്നുണ്ട്. അന്യദേശക്കാർ വള്ളസദ്യ നടത്തുന്നതിന്റെ മുറ താഴെപ്പറയും പ്രകാരമാണ്. ആദ്യംതന്നെ ഏതു കരക്കാരുടെ വള്ളക്കാർക്കാണ് സദ്യ നടത്തുന്നതെന്നും എത്ര വള്ളങ്ങൾ വരുത്തി സദ്യ നടത്തണമെന്നും നിശ്ചയിക്കണം. പിന്നെ ആ നിശ്ചയിക്കപ്പെടുന്ന കരയിലെ പ്രധാനന്റെ പേർക്കു വിവരത്തിന് എഴുതിയയയ്ക്കണം. അതിൽ സദ്യ നടത്താൻ നിശ്ചയിച്ചിരിക്കുന്നത് ഇന്ന മാസം ഇത്രാം തീയതിയാണെന്നും ഇത്ര വള്ളം വരണമെന്നും വിവരിച്ചിരിക്കുകയും വേണം. കരനാഥന്റെ മറുപടി കിട്ടിയാൽ സദ്യയ്ക്കു വട്ടംകൂട്ടാം. നിശ്ചിതദിവസം രാവിലെ ക്ഷണിക്കപ്പെട്ടിട്ടുള്ളിടത്തോളം വള്ളങ്ങളിൽ നിറച്ച് ആളുകൾ കയറി കൊടി, കുട, തഴ മുതലായ ആഡംബരങ്ങളോടും വാദ്യഘോ‌ഷങ്ങളോടുംകൂടി പാടിക്കളിച്ചു വഴിപാടുകാരന്റെ ഗൃഹത്തിൽ വന്നുചേരും. ആ സമയം വഴിപാടുകാരൻ അവിടെ നിറപറയും വിളക്കുംവച്ചു കാത്തുനിന്നു വള്ളക്കാരെ എതിരേറ്റിരുത്തി, മുറുക്കാനും മറ്റും കൊടുത്തു സൽക്കരിക്കണം. അവർ മുറുക്കി രസിച്ചുകുറച്ചു നേരമിരുന്നു വിശ്രമിച്ചുകഴിഞ്ഞാൽ എല്ലാവർക്കും തേച്ചുകുളിക്കൻ എണ്ണയുമിഞ്ചയും മറ്റും കൊടുക്കണം. അവർ തേച്ചുകുളി കഴിഞ്ഞുവന്നാലുടനെ സദ്യയ്ക്കു ഇല വയ്ക്കണം. സദ്യയുടെ വട്ടം ഉപായത്തിലൊന്നു മായാൽപ്പോരാ. കാളൻ, ഓലൻ, എരിശ്ശേരി മുതലായ മലയാളക്കറികളും, പരിപ്പ്, പചടി, കൂട്ടുകറി, സാമ്പാർ മുതലായ പരദേശക്കറിക്കളും അപ്പം, വട എള്ളുണ്ട, ബോളി മുതലായവയും പപ്പടം (ചെറിയതും, വലിയതും) പഴം നുറുക്ക്, പഞ്ചസാര മുതലായവയും ധാരാളമായിട്ടെടുത്തു വിലക്കണം. നാലുകൂട്ടം പ്രഥമൻ, എട്ടുകൂട്ടമുപ്പേരി, അത്രയും ഉപ്പിലിട്ടവ, ഉറത്തൈര്, മോര് മുതലായവയും ധാരാളമുണ്ടായിരിക്കണം. ഒന്നിനും ലോപം പാടില്ല. സദ്യ വള്ളക്കാർക്കു മാത്രം കൊടുത്താൽ പോരാ. ഉണ്ണാനായി വരുന്നവർക്കെല്ലാവർക്കും കൊടുക്കണം. എല്ലാവർക്കും സകലവിഭവങ്ങളും ധാരാളമായിട്ടുണ്ടായിരിക്കുകയും വേണം. അങ്ങനെയാണ് വള്ളസദ്യയുടെ പതിവ്. സദ്യ കഴിയുമ്പോൾ എല്ലാവർക്കും ചന്ദനം, പനീനീർ മുതലായവയും മുറുക്കാനും കൊടുക്കണം. വള്ളക്കാർ മുറുക്കി രസിച്ചു വെടികളും പറഞ്ഞു സ്വൽപനേരം ഇരുന്നതിന്റെ ശേ‌ഷം വഴിപാടുകാരന്റെ അഭീഷ്ടം ആറന്മുളയപ്പൻ സാധിപ്പിചുകൊടുക്കട്ടെ എന്നു ആശീർവദിച്ചിട്ടു യാത്രയാകും. ആ സമയം അവർക്കു വഴിക്കു തിന്നുന്നതിനു ധാരാളമായി വെറ്റില പുകയിലയും അവിൽ നനച്ചതും ചുമടു കെട്ടി വള്ളത്തിൽവച്ചു കൊടുക്കണം. കരക്കാരിൽ പ്രധാനന്മാർക്കു ചില സമ്മാനങ്ങളും കൊടുക്കണം. ഇങ്ങനെ അവരെ സന്തോ‌ഷിപ്പിച്ചു വള്ളക്കടവുവരെ അനുയാത്രയായിച്ചെന്നു യാത്ര പറഞ്ഞയക്കണം. ഇങ്ങനെയെല്ലാമാണ് വള്ള സദ്യയുടെ മുറ. ഈ വഴിപാട് ഇപ്പോഴും പലർ നടത്തുന്നുണ്ട്. അവർ വിചാരിക്കുന്ന കാര്യം ഭഗവാൻ സാധിപ്പിച്ചു കൊടുക്കുന്നുമുണ്ട്.

ഉത്രട്ടാതിനാൾ വള്ളങ്ങളെല്ലാം നാറാണഞ്ഞു മണൽപ്പുറത്തു ചെന്നു ചേർന്നതിന്റെ ശേ‌ഷമാണ് കളി തുടങ്ങുന്നതെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒരാണ്ടിൽ വള്ളങ്ങളെല്ലം നാറണത്തു മണൽപ്പുറത്തു ചെന്നു ചേർന്ന സമയം അക്കാലത്തു തിരുവല്ലാ തഹശീൽദാരായിരുന്ന കേശവ പിള്ള അവർകൾ അവിടെച്ചെന്ന് അവിടെ കൂടിയിരുന്ന ജനങ്ങളോട് "ആറന്മുള ഭഗവാന്റെ സങ്കേതത്തിലുള്ള സകല കരകളിലെ ജനങ്ങളും ഇവിടെ കൂടീട്ടുണ്ടലോ. നിങ്ങളെ എലാവരേയും കൂടെക്കണ്ട് ഒരു കാര്യം അപേക്ഷിക്കുന്നതിനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. കാര്യം മറ്റൊന്നുമല്ല. നമ്മുടെ ഭഗവാന്റെ അമ്പലം ചെമ്പിടുവിച്ചാൽക്കൊള്ളാമെന്നു ഞാൻ വിചാരിക്കുന്നു. അതിലേക്കു നിങ്ങളെല്ലാവരും യഥാശക്തി ധനസഹായം ചെയണമെന്നുള്ളതാണ് എന്റെ അപേക്ഷ" എന്നു പറഞ്ഞു. ഇതു കേട്ട് ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ "അങ്ങുന്നിന്റെ ഈ ഉദ്യമം കേവലം അനാവശ്യവും ഒരു വക ഭോ‌ഷത്വവുമാണ്. ഇതു ഒരിക്കലും നടക്കുന്നതുമല്ല. സർക്കാർ വക ക്ഷേത്രം ചെമ്പിടുവിക്കുന്നതിനു ജനങ്ങളെ ഉപദ്രവിച്ചു പണമുണ്ടാക്കീട്ടു വേണമെന്നുണ്ടോ? സർക്കാരിൽപണം ധാരാളമുണ്ടല്ലോ. ഇതിലേക്ക് ജനങ്ങൾ ധനസഹായം ചെയ്യുന്നത് ആരറിയാനാണ്? ഇത് ഉറക്കത്തിൽ കാൽ തിരുമ്മുന്നതുപോലെയാണല്ലോ. ഇതിലേക്കു ആരുമൊന്നും തരുമെന്നു തോന്നുന്നില്ല. ജനോപദ്രവും ചെയ്കയെന്നുള്ളത് ഒരു സർക്കാരുദ്യോഗസ്ഥനു യോഗ്യമായിട്ടുള്ളതാണോ? അങ്ങുന്നിതിനു പുറപ്പെട്ടത് ഒട്ടും ശരിയായില്ല" എന്നു പറഞ്ഞു. ഇതു കേട്ട് തഹശീൽദാർ വല്ലതെ വി‌ഷണ്ണനായിത്തീർന്നു. അപ്പോഴേക്കും ആ മറുപടി പറഞ്ഞയാൾ ബോധരഹിതനായി ഏറ്റവും പാരവശ്യത്തോടുകൂടി വെട്ടിയിട്ട മരം പോലെ പെട്ടെന്നു നിലംപതിച്ചു. എല്ലാവരും പരിഭ്രമിച്ച് അടുത്തുചെന്ന് അയാളൊടു സുഖക്കേടെന്താണെന്നു ചോദി ച്ചിട്ട് അയാൾക്കു നാവിളക്കി സംസാരിക്കാൻ വഹിയായിരുന്നു. അയാളുടെനാക്ക് സ്തംഭിച്ചുപോയിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന മറ്റു ജനങ്ങൾ താഹശീൽദാരോട്, "ഈ ഏഭ്യൻ കഥയിലായ്കകൊണ്ട് ഇങ്ങനെയൊക്കെ പറഞ്ഞതാണ്. അതുകൊണ്ട് അങ്ങത്തേക്ക് ഞങ്ങളോടു പരിഭവം തോന്നരുത്. സ്വാമികാര്യത്തിനായി യഥാശക്തി ധനസഹായം ചെയ്യുവാൻ ഞങ്ങളെല്ലാവരും സന്നദ്ധരാണ് എന്നു പറയുകയും ചിലർ ഏതാനും സംഖ്യ അപ്പോൾതന്നെ കൊടുക്കുകയും തഹശീൽദാർ കിട്ടി യതു വാങ്ങിക്കൊണ്ടു മടങ്ങിപ്പോവുകയും ചെയ്തു. ആ ബോധരഹിതനായ ആളെ ചിലർ കൂടി ഒരു വള്ളത്തിലാക്കി അയാളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി.

വള്ളംകളി കഴിഞ്ഞതിന്റെ ശേ‌ഷം എല്ലാവരുംകൂടി ആ സുഖക്കേടുപിടിപെട്ട ആളുടെ വീട്ടിലെത്തി. അപ്പോഴും അയാൾ ബോധരഹിതനായി ത്തന്നെ കിടന്നിരുന്നു. വൈദ്യന്മാർ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കിയിട്ടും ഒരു ഫലവുമുണ്ടായില്ല. അതിനാൽ ഒരു പ്രശ്നക്കാരനെ വരുത്തി പ്രശ്നംവെപ്പിചു നോക്കിച്ചു. അപ്പോൾ പ്രശ്നക്കാരൻ ഈ സുഖക്കേട് ആറന്മുളഭഗവാന്റെ കോപം നിമിത്തമുണ്ടായിട്ടുള്ളതാണെന്നും സ്വാമിഭക്തനായ തഹശീൽദ്ദാരെ ആക്ഷേപിച്ചതിലാണ് സ്വാമിക്ക് അധികം വിരോധമുണ്ടായിട്ടുള്ളതെന്നും അതിനാൽ ആ വീട്ടിൽനിന്നും ചിലർ ചെന്നു തഹശീൽദാരവർകളുടെ അടുക്കൽ ക്ഷമായാചനം ചെയ്യുകയും അമ്പലം ചെമ്പിടുവിക്കുന്ന വകയ്ക്കു തക്കതായ ഒരു സംഖ്യ അവിടെകൊടുക്കുകയും ഭഗവാന്റെ നടയിൽ വിളിച്ചുചൊല്ലി പ്രായച്ഛിത്തം ചെയ്യുകയും ചെയ്താലല്ലാതെ ഈ സുഖക്കേടു ഭേദപ്പെടുകയില്ലെന്നും വിധിച്ചു. ഉടനെ പ്രശ്നവിധിപ്രകാരമെല്ലാം ചെയ്തു. അപ്പോൾ സുഖക്കേടുകാരനു ബോധം വീണു. എങ്കിലും അയാൾക്കു സംസാരിക്കാറായില്ല. അധികം താമസിയാതെ അയാൾ മരിച്ചുപോവുകയും ചെയ്തു. ഈ വർത്തമാനം കേട്ടു ജനങ്ങൾക്കു ഭഗവാനെക്കുറിച്ചു ഭയവും ഭക്തിയും പൂർവ്വാധികം വർദ്ധിക്കുകയാൽ ചോദിക്കാതെതന്നെ ചെമ്പുമേച്ചിൽവക യ്ക്കു എല്ലാവരും യഥാശക്തി ഓരോ സംഖ്യ തഹശീൽദാരദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുചെന്നു കൊടുത്തു. അദ്ദേഹം നാലമ്പലത്തിനു ചെമ്പിടുവിക്കണമെന്നേ വിചാരിച്ചിരുന്നുള്ളു. അതു കഴിഞ്ഞിട് പിന്നെയും പണം വളരെ അധികമുണ്ടായിരുന്നതിനാൽ വിളക്കുമാടത്തിനുകൂടി അദ്ദേഹം ചെമ്പിടുവിച്ചു. ഇപ്രകാരമാണ് ആറന്മുള ക്ഷേത്രം ചെമ്പിടുവിച്ചത്. ഭഗവാന്റെ മാഹാത്മ്യവിശേ‌ഷം ഇനിയും ഇങ്ങനെ വളരെ പറയാനുണ്ട്.

ഒരിക്കൽ ഒരു നായർക്കു നാഭിക്കു താഴെയായി ഒരു മുഴയുണ്ടായി. അതു ക്രമേണ വളർന്നു ഒരു സഞ്ചിപോലെ തൂങ്ങി. അത് അയാൾക്കു ഏറ്റവും ഉപദ്രവകരമായിത്തീർന്നു. "ഈ മുഴയോളം വലിപ്പത്തിൽ സ്വർണ്ണംകൊണ്ട് ഒരു കുമിളയുണ്ടാക്കിച്ച് ആറന്മുള ഭഗവാന് നടയ്ക്കു വയ്ക്കുകയും അവിടെ നാൽപത്തൊന്നു ദിവസം ഭജിക്കുകയും ചെയ്താൽ ഈ മുഴ പോകും" എന്നു ചിലർ പറയുകയാൽ അതു വിശ്വസിച്ച് നായർ ആറന്മുളെച്ചെന്ന് ഭക്തിപൂർവം ഭജനം തുടങ്ങി. അക്കാലത്ത് ആറന്മുള മതിൽക്കകത്ത് ഒരു കല (മാൻ ) ഉണ്ടായിരുന്നു. അത് കുട്ടിയായിരുന്നപ്പോൾ ഒരാൾ കൊണ്ടുചെന്ന് വഴിപാടായി നടയ്ക്കു കെട്ടിയതായിരുന്നു. അതു ക്രമേണ വളരുകയും വലിയ കൊമ്പുകളും മറ്റും ഉണ്ടായിത്തീരുകയും ചെയ്തിരുന്നു. എങ്കിലും അത് ആരെയും ഉപദ്രവിക്കാറില്ല. ദേവസ്വത്തിൽനിന്നു അതിനു തീറ്റക്ക് ചിലതൊക്കെ കൊടുപ്പിച്ചിരുന്നതുകൂടാതെ അവിടെ ദർശനത്തിനായും ഭജനത്തിനായും മറ്റുംചെല്ലുന്നവരും ആ കലയ്ക്കു തിന്നാൻ എന്തെങ്കിലും കൊടുക്കുക പതിവായിരുന്നു. ഒരു ദിവസം ആ ഭജനക്കാരൻ നായർ ഭഗവത്നാമങ്ങൾ ജപിച്ചു കൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്തുകൊണ്ടിരുന്ന സമയം ആ കല അടുത്തു ചെല്ലുകയും അതു ചാടി നായരുടെ നാഭിക്കു താഴെയായി ഒരു കുത്തുവച്ചു കൊടുക്കുകയും ചെയ്തു. കുത്തുകൊണ്ട ക്ഷണത്തിൽ നായർ ബോധരഹിതനായി നിലത്തുവീണു. ഉടനെ ചിലർകൂടി അയാളെ എടുത്തു മതിൽക്കു പുറത്തുകൊണ്ടു പോയിക്കിടത്തി. അപ്പോൾ രക്തം ഇടമുറിയാതെ പ്രവഹിച്ചുതുടങ്ങി. അവിടെ ഉണ്ടായിരുന്നവർ പരിശോധിച്ച പ്പോൾ മുഴ കലയുടെ കൊമ്പുകൊണ്ട് പൊട്ടിക്കീറിയിരിക്കുന്നതായി കണ്ടു. ഉടനെ ചിലർ ഒരു വൈദ്യനെ വരുത്തികാണിച്ച് "ഇനി ഇതിനെന്താണ് ചെയ്യേണ്ടത്? എന്നു ചോദിച്ചു. വൈദ്യൻ മുറിവു പരിശോധിച്ചിട്ട് "ഇത് ആ കല ഭഗവാന്റെ കൽപനപ്രകാരം ചെയ്തതുതന്നെയാണ്. ഭഗവാന്റെ കലയ്ക്കും ശസ്ത്രക്രിയ അറിയാമെന്നാണ് തോന്നുന്നത്. ഈ കുത്തു സ്വല്പം മാറിയായിരുന്നു കൊണ്ടിരുന്നതെങ്കിൽ രോഗിയുടെ കഥ അപ്പോൾത്തന്നെ കഴിയുമായിരുന്നു. ഭഗവാൻ ചെയ്തതിനു ശേ‌ഷം ചെയ്വാൻ ഞാൻ ശക്തനല്ല. ഇനി വേണ്ടുന്നതു ആറന്മുളയപ്പൻതന്നെ ചെയ്തുകൊള്ളും. ഇങ്ങനെ രക്തം കുറെ പോയാൽപ്പിന്നെ മുഴകാണുകയില്ല. പിന്നെ മുറിവുണങ്ങിയാൽ മതിയല്ലോ. അത് ഭഗവത് കൃപകൊണ്ട് ക്രമേണ ശരിയായിക്കൊള്ളും" എന്നു പറഞ്ഞിട്ട് വൈദ്യൻപോയി. പിന്നെ മൂന്നു ദിവസത്തേക്കു രക്തം ഒലിച്ചുകൊണ്ടുതന്നെയിരുന്നു. അപ്പോഴേക്കും മുഴ കാൺമാനില്ലാതെയായി. ചികിത്സയൊന്നും കൂടാതെ തന്നെ ക്രമേണ മുറിവുണങ്ങി. നായർ പൂർണ്ണസുഖത്തെ പ്രാപിച്ചു. അനന്തരം ആ നായർ സ്വർണ്ണക്കുമിളയുണ്ടാക്കിച്ചു നടയ്ക്കുവയ്ക്കുകയും വേറെയും ചില വഴിപാടുകൾ നടത്തി ഭജനം കാലംകൂടി മടങ്ങിപ്പോവുകയും ചെയ്തു.

ഒരാൾ മറ്റൊരാൾക്കു കൊടുക്കാനുണ്ടായിരുന്ന മുതൽ കൊടുക്കാനില്ലെന്ന് ആറന്മുള നടയിൽ കള്ളസത്യം ചെയ്തിട്ട് ഉടൻ അയാളുടെ നാക്കിറങ്ങിപ്പോവുകയാൽ സംസാരിക്കാൻ വയ്യാതെയാവുകയും അന്നുതന്നെ അയാൾ മരിച്ചുപോവുകയും ചെയ്തത് ഈ അടുത്ത കാലത്താണ്. ഇതു കണ്ടറിഞ്ഞവരിൽച്ചിലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ഗുരുവായുരപ്പനും അമ്പലപ്പുഴ കൃ‌ഷണസ്വാമിയും തമ്മിലും വൈക്കത്തപ്പനും ഏറ്റുമാനൂർ ദേവനും തമ്മിലും മറ്റും പണ്ടു ചില പിണക്കവും മത്സരവുമൊക്കെ ഉണ്ടായിട്ടുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. അതുപോലെ ചില സംഗതികൾ ഇവിടെയുമുണ്ടായിട്ടുണ്ട്. ആറന്മുളക്കാരൻ ഒരുനായർ കവിയൂരുള്ള ഒരു വീട്ടിൽ ഒരു സ്ത്രീയ്ക്കു സംബന്ധം ചെയ്തിരുന്നു. ആ നായർ അയാളുടെ വീട്ടിൽനിന്ന് ഒരു പൂവൻവാഴക്കന്നു കവിയൂർ ഭാര്യഗൃഹത്തിൽ കൊണ്ട് ചെന്ന് അവരുടെ പറമ്പിൽ നല്ലവളക്കൂറുള്ള സ്ഥലം നോക്കി കുഴിച്ചുവെച്ചു. പിന്നെയും നല്ലപോലെവളമിട്ടു ശുശ്രൂ‌ഷിച്ചതിനാൽ വാഴ യഥാകാലം കുലച്ചു വലിയ കുലയുണ്ടായി. കായ്ക്കു മൂപ്പായപ്പോൾ, "ഈ കുല വെട്ടിപ്പഴുപ്പിച്ചു കൊണ്ടുപോയി ആറന്മുളഭഗവാനു നിവേദിക്കണം" എന്നു നായർ പറഞ്ഞു. അപ്പോൾ ഭാര്യ "ആ കുല വെട്ടേണ്ട; അതവിടെ നിന്നു പഴുക്കട്ടെ. പഴുത്തിട്ടു വെട്ടി കവിയൂർദേവനു നിവേദിപ്പിക്കണം" എന്നു പറഞ്ഞു. ഇങ്ങനെ അവർ രണ്ടുപേരും തമ്മിൽവലിയ വാദമായി. കുല ആരും വെട്ടാതെ അവിടെ നിന്നു പഴുത്തുതുടങ്ങി. ഒരു പടല പഴുത്തപ്പോൾ ഒരു ദിവസം എവിടെ നിന്നോ ഒരു കുരങ്ങു വന്നു പഴുത്ത കായ് തിന്നു തുടങ്ങി. അത് കണ്ട് നായർ കൊഴിയും കല്ലുമെടുത്തെറിഞ്ഞ് കുരങ്ങിനെ ഓടിച്ചു. കുരങ്ങു വാഴയിൽനിന്നു ചാടിയപ്പോൾ ചാട്ടം പിഴച്ച് ഒരു കുറ്റിയിന്മേൽ വീണു വയറു കീറിപ്പോയതിനാൽ ഉടനെ മരിച്ചു. അപ്പോൾ ഭാര്യ, "ആ കുല ആറന്മുളയ്ക്കു കൊണ്ടുപോകണമെന്നു പറഞ്ഞതു കൊണ്ട് കവിയൂർ ദേവൻ തന്റെ ഹനുമാനെ പറഞ്ഞയച്ച് ആ കുല കടിപ്പിച്ച് അശുദ്ധപ്പെടുതിയത് കണ്ടിലേ! ഇനി ആ കുല ആറന്മുളയ്ക്കു കൊണ്ടുപോകുന്നത് എനിക്കൊന്നു കാണണം." അതുകേട്ട്, "തനിക്ക് നിവേദിക്കാനായി നിശ്ചയിക്കപ്പെട്ടിരുന്ന വാഴയ്ക്കു ശുദ്ധം മാറ്റിയ കുരങ്ങിനെ ആറന്മുളയപ്പൻ ഉടനെ നിഗ്രഹിച്ചതും കണ്ടില്ലെ? ആറന്മുളയപ്പനോടു കളിച്ചാൽ ഇങ്ങനെയിരിക്കും. ആറന്മുള ദേവൻ വല്ലാത്തയാളെന്നു നീയും മനസ്സിലാക്കിക്കൊള്ളണം." എന്നു ഭർത്താവും പറഞ്ഞു. ആറന്മുളനിന്നു ചിലർ പണ്ടൊരിക്കൽ ശബരിമലയ്ക്കുപോയി. ശബരിമലയ്ക്കു പോകുന്നവർ "സ്വാമിയെ ശരണമയപ്പാ" എന്നു വിളിച്ചു കൊണ്ടാണല്ലോ പോവുക പതിവ്. "സ്വാമിയെ ശരണമാറന്മുളയപ്പോ"എന്നു വിളിചുകൊണ്ടാണ് ആറന്മുളക്കാർ പോയത്. അഴുത എന്ന സ്ഥലത്തുവച്ച് അയ്യപ്പന്റെ വെളിചപ്പാടായി ഒരാൾ തുള്ളി, "എന്റെ നാമം വിളിക്കാതെ എന്റെ മല കേറുന്നവരെല്ലാം എന്റെ നായ്ക്കൾക്കു (വ്യാഘ്രങ്ങൾക്കു) ഇരയാകും" എന്നു കൽപ്പിച്ചു. എന്നിട്ടും ആറന്മുളക്കാർ അവരുടെ ദേവനെ വിളിച്ചുകൊണ്ടുതന്നെ പോയി. അങ്ങനെപോയി വലിയ വനത്തിലായപ്പോൾ ഒട്ടുവളരെ വ്യാഘ്രങ്ങൾ വായും പൊളിച്ചുകൊണ്ട് ആറന്മുളക്കരുടെ നേരെ ചാടിച്ചെന്നു. അപ്പൊൾ എവിടെനിന്നോ തുരുതുരെ അമ്പുകൾ ചെന്നു വ്യാഘ്രങ്ങളുടെ വായിലും ദേഹത്തിലുമെല്ലാം പതിച്ചുതുടങ്ങി. ഉടനെ വ്യാഘ്രങ്ങളെല്ലാമോടി കാടുകയറി. എങ്കിലും അന്നു രാത്രിയിൽ ആറന്മുളക്കാർ കിടന്നുറങ്ങിയ സമയം "നിങ്ങളാരും മലകേറരുത്. നാളെത്തന്നെ തിരിയെപ്പോരണം" എന്ന് ഒരാൾ അവരുടെഅടുക്കൽചെന്നു പറഞ്ഞതായി അവർക്കെല്ലാവർക്കും സ്വപ്നമുണ്ടായി. ഇപ്രകാരം സ്വപ്നം കാണിചതും ശരം പ്രയോഗിച്ച് വ്യാഘ്രങ്ങളെ ഓടിച്ചതും തിരുവാറന്മുളയപ്പനാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. സ്വപ്നം കണ്ടതിന്റെ പിറ്റേ ദിവസംതന്നെ ആറന്മുളക്കാർ തിരിയെപ്പോന്നു. അക്കാലം മുതൽ ആറന്മുളക്കാർ ശബരിമലയ്ക്കു പോകാതെയായി.ഇപ്പോഴും ആ ദേശക്കാരാരും ശബരിമലയ്ക്കു പോകാറില്ല.

ആറന്മുള ദേവന്റെ ഭണ്ഡാരത്തിൽ തിരുവാഭരണങ്ങളായിട്ടും പണങ്ങളായിട്ടും മറ്റും വളരെ മുതലുകളിരിപ്പുണ്ടെന്നറിഞ്ഞ് അവ തട്ടിക്കൊണ്ടു പോകാനായി പണ്ടൊരിക്കൽ ഒട്ടുവളരെ തുലുക്കന്മാർ ആയുധപാണികളായി അവിടെ ചെന്നു കേറി. തിരുവാഭരണങ്ങളും മറ്റും പെറുക്കിയെടുത്തു ഭാണ്ഡംകെട്ടിക്കൊണ്ട് അവർ യാത്രയായ സമയം സംഖ്യയില്ലാതെ ശരങ്ങൾ വന്ന് അവരുടെ ദേഹത്തിൽ തറച്ചു തുടങ്ങി. ശരങ്ങളയയ്ക്കുന്നത് ആരാണെന്ന് നോക്കീട്ട് അവിടെയെങ്ങും ആരേയും കാൺമാനില്ലായിരുന്നു. നിവൃത്തിയില്ലാതെയായപ്പോൾ തുലുക്കപ്പടകൾ അവിടെ നിന്നെടുത്ത മുതലുകളും അവരുടെ ആയുധങ്ങളും അവിടെതന്നെ വലിച്ചെറിഞ്ഞിട്ട് ആറ്റുകടവിലേക്ക് ഓടി. അവർ ആ കടവിനടുത്തുള്ള ഇടവഴിയിൽച്ചെന്നപ്പോൾ അവിടെ രണ്ടു വശത്തുമുണ്ടായിരുന്ന പാറകൾ കൂട്ടിയടുത്ത്അവർക്കു മുമ്പോട്ടും പുറകോട്ടും പോകാൻ പാടില്ലാത്തവിധത്തിലാക്കുകയും അസംഖ്യം തുലുക്കന്മാരെ അവിടെയിട്ടു ഞെക്കിഞെരുക്കിക്കൊല്ലുകയും ചെയ്തു. അവരിൽ ചിലർ മാത്രം ചത്തില്ല. എങ്കിലും അവരും 'ചാകാതെ ചത്തു' എന്നുള്ള വിധത്തിൽ ഏറ്റവും പരവശന്മാരായി ത്തീർന്നു. അങ്ങനെ ശേ‌ഷിച്ചവർ "ഇനി ഒരു കാലത്തും ഞങ്ങളും ഞങ്ങളുടെ ജാതിക്കാരും ആറന്മുളദേശത്തു കയറി മോഷ്ടിക്കുകയോ മറ്റുപദ്രവങ്ങൾ ചെയുകയോ ചെയ്കയില്ല പടചവനാണ് സത്യം"'എന്ന് സത്യം ചെയ്ത് അവിടെ നിന്ന് പോയിപ്പിഴചു. അതിൽപ്പിന്നെ ഇക്കാലം വരെ ആറന്മുള ദേശത്തു തുലുക്കന്മാരുടെ ഉപദ്രവമുണ്ടായിട്ടില്ല. അന്നവർ എറിഞ്ഞുകളഞ്ഞ വാളുകളെല്ലാം പെറുക്കിയെടുത്തു ക്ഷേത്രമാളികയുടെ മുകളിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവയിൽ ഏതാനുമൊക്കെ തുരുമ്പുപിടിച്ചു കേടുവന്നു പോവുകയും ഒട്ടുവളരെയെണ്ണം ലേലം ചെയ്തു വിൽക്കുകയും ചെയ്തുവെങ്കിലും ശേ‌ഷമുള്ള വാളുകൾ ഇപ്പോഴുമവിടെ ബലിക്കൽപ്പുരയുടെ മുകളിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇത്ര വളരെ വാളുകൾ ഉണ്ടായിരുന്നതുകൊണ്ടുതന്നെ അന്നു കൊള്ളയ്ക്കു വന്നിരുന്ന തുലുക്കന്മാരുടെ സംഖ്യ ഒട്ടും ചില്ലറയല്ലായിരുന്നു എന്നു തീർച്ചയാക്കാം.

ആറന്മുള ക്ഷേത്രത്തിൽ എല്ലാക്കാലത്തും ഭജനക്കാർ ധാരാളമുണ്ടായിരിക്കും. അവിടെ ദർശനത്തിനായി വരുന്നവരെല്ലാം യഥാശക്തി ഭജനക്കാർക്കു വല്ലതും കൊടുക്കുക പതിവാണ്. ഭജനക്കാർക്കു വല്ലതും കൊടുക്കുന്നതു സ്വാമിക്കു സന്തോ‌ഷവും ഒന്നും കൊടുക്കാതെയിരിക്കുന്നതു വലിയ വിരോധവുമാണ്. ഭജനക്കാർക്ക് ഒന്നും കൊടുക്കാത്തവർക്കു ദേവകോപവും തന്നിമിത്തം പലവിധത്തിലുള്ള അനർത്ഥങ്ങളുമുണ്ടാകുമെന്നുള്ളതു നിശ്ചയമാണ്. ചിലർ ഭജനക്കാർക്കു ചതുർവിധ വിഭവങ്ങളോടു കൂടി ഭക്ഷണവും പണവും കൊടുത്ത് അവരെക്കൊണ്ടു ശയനപ്രദക്ഷിണം നടത്തിക്ക പതിവാകുന്നു. അതും അവിടെ ദേവപ്രീതികരമായ വഴിപാടാണ്.

ഉത്സവകാലങ്ങളിൽ ശീവേലിസമയത്തും കുട, കൊടി, തഴ മുതലായവ എടുത്തുകൊണ്ടുനടക്കുന്നവർക്കു പലഹാരങ്ങൾ, അവിൽപ്പൊതി മുതലായവ കൊടുക്കുന്നതും അവിടെ വഴിപാടുതന്നെ. അവിടെ ക്ഷേത്രത്തിന്റെ പ്രധാന നടയിൽ വെളിയിൽനിന്നു മതിൽക്കകത്തു കയറാൻ പതിനെട്ടു കൽപടികൾ ഉണ്ട്. അതിനു 'പതിനെട്ടാംപടി' എന്നാണ് പേരു പറഞ്ഞുവരുന്നത്. ഉത്സവകാലത്തു ചിലർ ദേവപ്രീതി ക്കായി പഴക്കുലകൾ കൊണ്ടുവന്നു പതിനെട്ടാംപടിയുടെ മുകളിൽ നിന്നു കൊണ്ട് കുലുക്കും. അപ്പോൾ പഴം എടുക്കുന്നതിനായി പതിനെട്ടാം പടിയുടെ താഴത്തു കുട്ടികളായും അഗതികളായും അസംഖ്യം ജനങ്ങൾ കൂടും. അങ്ങനെ പലർക്കും തിന്നുന്നതിനായി പഴക്കുലകൾ കുലുക്കുന്നതും അവിടെ ഒരു വഴിപാടാണ്. ഇങ്ങനെ ആറന്മുള ദേവന്റെ മാഹാത്മ്യങ്ങൾ, അവിടെയുള്ള വിശേ‌ഷങ്ങൾ മുതലായവ പറയുകയാണെങ്കിൽ ഇനിയും വളരെയുണ്ട്. ഈ വക സംഗതികൾ വിശ്വസിക്കുന്നവർ ഇപ്പോൾ വളരെ കുറഞ്ഞുപോയിരിക്കുന്നതുകൊണ്ടും വിശ്വസിക്കുന്നവർക്കു ആറന്മുള ഭഗവാന്റെ മാഹത്മ്യം ഒട്ടും ചില്ലറയല്ലെന്നു മനസ്സിലാക്കുന്നതിന് ഇത്രയും പറഞ്ഞതുകൊണ്ടു മതിയാകുന്നതിനാലും ഇനി അധികം വിസ്തരിക്കുന്നില്ല.