ആദിഭാഷ/വിഭക്തിനിരൂപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആദിഭാഷ
രചന:ചട്ടമ്പിസ്വാമികൾ
വിഭക്തിനിരൂപണം
ആദിഭാഷ

ഉള്ളടക്കം[തിരുത്തുക]

  1. പ്രാരംഭം
  2. അക്ഷരനിരൂപണം
  3. സന്ധിനിരൂപണം
  4. പദവ്യവസ്ഥാനിരൂപണം
  5. ലിംഗനിരൂപണം
  6. വചനനിരൂപണം
  7. വിഭക്തിനിരൂപണം
  8. ധാതുനിരൂപണം
  9. തമിഴ് സംസ്കൃതാദി താരതമ്യം
  10. ആദിഭാ‌ഷ


വിഭക്തിനിരൂപണം
[തിരുത്തുക]

സംസ്കൃതത്തിൽ ഏഴു വിഭക്തികളുണ്ട്. അവ പ്രഥമാ, ദ്വിതീയ, തൃതീയ, ചതുർത്ഥീ, പഞ്ചമീ, ‌ഷഷ്ഠീ, സപ്തമീ ഇവയാണ്. ഇവയിൽ പ്രഥമാവിഭക്തിയിൽ സംബോധന പ്രഥമാ എന്നൊരു ഭേദം കൂടിയുണ്ട്. ഓരോരോ വിഭക്തിയിലും ഏകദ്വിബഹുത്വങ്ങളെ കാട്ടുവാൻ പ്രത്യേകം പ്രത്യേകം പ്രത്യയങ്ങളുണ്ട്. ആകയാൽ വിഭക്തി പ്രത്യയങ്ങൾ 21 ആകുന്നു. തമിഴിലും സംബോധന പ്രഥമയോടുകൂടി എട്ടായിട്ട് വിഭക്തികൾ പിരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ സംസ്കൃതത്തിലെ പോലെ ഓരൊരോ വിഭക്തിയിലും ഏകത്വബഹുത്വങ്ങളെ കാട്ടുന്നതിനു പ്രത്യേകം പ്രത്യയങ്ങളില്ല.

പ്രഥമൈക വചനശബ്ദത്തോടു ഐ മുതലായ പ്രത്യയങ്ങളെ ചേർത്ത് ഏകവചനത്തിലും പ്രഥമാബഹുവചന ശബ്ദത്തോടു ഐ മുതലായ പ്രത്യയങ്ങളെ ചേർത്തു ബഹു വചനത്തിലും ഉപയോഗപ്പെടുത്തുന്നു. ഉദാഹരണം ചാത്തൻ എന്ന ഏകവചനത്തോടു ഐ പ്രത്യയം വച്ചു ചാത്തനൈ എന്നും ചാത്തർ എന്ന പ്രഥമാബഹുവചനശബ്ദത്തോടു ഐ എന്ന പ്രത്യയം വച്ചു ചാത്തരൈ എന്നും പറയുന്നു. ഇതുപോലെ കണ്ടുകൊൾക. സംസ്കൃതത്തിൽ പ്രഥമയുടെ പ്രത്യയങ്ങളെ തന്നെയാണു സംബോധനപ്രഥമയ്ക്കും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ സംബോധനപ്രഥമൈക വചനത്തിൽ മാത്രം വിഭക്തി വന്നു ലോപിചു വിഭക്തി ഇല്ലാത്തതു പോലെ കാണപ്പെടുന്നു. ഉദാഹരണം രാമഃ, രാമൗ, രാമാഃ എന്നത് പ്രഥമാവിഭക്തി, രാമ, രാമൗ, രാമാഃ എന്നത് സംബോധന പ്രഥമ. ചില അക്ഷരങ്ങൾ അന്തമായിട്ടുള്ള ശബ്ദങ്ങളിൽ വിഭക്തിപ്രത്യയം ലോപിക്കുന്നതോടുകൂടി അന്ത്യ[ 95 ]ങ്ങളിൽ ചില വികാരങ്ങളുണ്ട്. ഉദാഹരണം ഹരിഃ, ഹരീ, ഹരയഃ; ഹരേ, ഹരീ, ഹരയഃ.

പ്രഥമയായത് കർത്താ, കർമ്മം, മുതലായവ വിശേ‌ഷാർത്ഥങ്ങളെ എടുത്തു കാണിക്കാതെ പ്രാതിപദികത്തിന്റെ (നാമധാതുവിന്റെ)അർത്ഥത്തെ മാത്രം കാട്ടുന്നു. സംബോധനപ്രഥമയ്ക്കു പ്രഥമയുടെ പ്രത്യയങ്ങളല്ലാതെ വേറേ പ്രത്യയങ്ങളില്ലാത്തതിനാൽ പ്രഥമയിൽ ചേർക്കപ്പെടും. ഈ സംബോധനാവിഭക്തിശബ്ദങ്ങൾ ഹേ എന്ന അവ്യയത്തെ ആദ്യമായിട്ടു വച്ചും പ്രയോഗിക്കപ്പെടും. ഉദാഹരണം ഹേ രാമ. തമിഴിൽ വേറേ പ്രത്യയവികാരങ്ങൾ വരികയാൽ എട്ടാമതു പ്രത്യേക വിഭക്തിയായിട്ട് സംബോധനാപ്രത്യയം പറയപ്പെട്ടിരിക്കുന്നു. ഉദാഹരണംചാത്താ വാ, ഇവിടെ ചാത്തൻ വരുന്നു എന്നുള്ള പ്രഥമാശബ്ദത്തിൽ നിന്നുമുള്ള വ്യത്യാസത്തെ കണ്ടുകൊള്ളുക. തമിഴിൽ പ്രഥമാവിഭക്തിക്ക് (എഴുവായ് വേറ്റുമൈ) പ്രത്യേകം പ്രത്യയങ്ങളില്ല. ഇപ്രകാരം പ്രത്യയാഭാവം തന്നെയാണു പ്രഥമാവിഭക്തിക്ക് ലക്ഷണമായിരിക്കുന്നത്. (നന്നൂൽ, സൂ 295).

സംസ്കൃതത്തിൽ പ്രഥമയും മറ്റുള്ള വിഭക്തികളെ പ്പോലെ പ്രത്യയത്തോടു കൂടിയതാണ്. അല്ലാതെയും അതാതു വിഭക്തിയിലും പ്രത്യേകം പ്രത്യേകമായി വചനാർത്ഥങ്ങളോടു കലർന്നു വിഭക്ത്യർത്ഥങ്ങളെ കാട്ടുവാൻ പ്രത്യേക പ്രത്യയങ്ങളുണ്ട്. ഉദാഹരണം രാമ+അം=രാമം, അം വിഭക്തിപ്രത്യയം (ഒരു രാമനെ); രാമൗ, ഔ പ്രത്യയം (രണ്ടു രാമന്മാരെ); രാമാൻ, ശസ്പ്രത്യയം (ബഹുരാമന്മാരെ).

തമിഴിൽ വചനങ്ങളെ കാട്ടുന്ന പ്രത്യയങ്ങൾ വിഭക്തി പ്രത്യയങ്ങളായിട്ട് അംഗീകരിക്കപ്പെടുന്നില്ല. വചനപ്രത്യയ[ 96 ]ങ്ങളോട് പ്രഥമയിൽ യാതൊരു വിഭക്തിപ്രത്യയവും ചേരുന്നില്ല, മറ്റുള്ളവിഭക്തികളിൽ ഐ മുതലായ ഓരോരോ പ്രത്യയം മാത്രമേ ചേർന്നിട്ടുള്ളൂ. ഉദാഹരണം (ചാത്തൻ) അൻ പ്രത്യയം ഏകവചനത്തെ കാട്ടുന്നത്. ചാത്തർ അർ പ്രത്യയം ബഹുവചനത്തെ കാട്ടുന്നത്. ചാത്തനൈ ഈ രണ്ടു ഭാഗത്തും ‘ഐ’ എന്ന ഒരു പ്രത്യയമത്ര കർമ്മത്തെ കാട്ടുന്നത്. മറ്റു സ്ഥലങ്ങളിലുള്ളതുപോലെ തന്നെ തമിഴിൽ എട്ട് വിഭക്തികളാണെന്നുള്ളത് സംസ്കൃതികളായ വ്യാകരണാചാര്യന്മാർ പിൻകാലങ്ങളിൽ ഏർപ്പെടുത്തിയതാണ്.

സംസ്കൃതത്തിൽ രൂപവ്യത്യാസം മൂലമായിട്ടു തന്നെ ഏഴുവിഭക്തികൾ ഏർപ്പെട്ടു. അല്ലാതെ അർത്ഥവ്യത്യാസം നിമിത്തം ഏർപ്പെട്ടതല്ലാ. എന്തെന്നാൽ പ്രഥമാവിഭക്തിയിൽ സംബോധനമെന്ന അർത്ഥം അതിന്റെ അഭാവമാകുന്ന വിശേ‌ഷങ്ങളിരിക്കുന്നുണ്ടങ്കിലും അവയെ വേർത്തിരിക്കുന്നില്ല. രണ്ടാമതിൽ ഗാം ദോഗ്ദ്ധി പയഃ, ഹരിഃ ദേവാൻ അമൃതം ആശയത്, (പശുവിനെ പാലെ കറക്കുന്നു, ഹരി ദേവന്മാരെകൊണ്ട് അമൃതത്തെ ഭക്ഷിപ്പിച്ചു); ഇതുപോലെയുള്ള സ്ഥലത്തു പശുവിനെയെന്നതു പശുവിലിരുന്ന് എന്നതുപോലെയുള്ള വേറേ വിഭക്തിയുടെ അർത്ഥത്തെ കാണിക്കുന്നതിനാലും, ‘നിക‌ഷാ ലങ്കാം’ (ലങ്കയെ സമീപത്തിൽ) എന്ന മുതലായ സ്ഥലങ്ങളിൽ ലങ്കയുടെ എന്ന സംബന്ധാർത്തത്തെ തരികയാലും ‘മാസം അധീതെ’ (മാസത്തിൽ മുഴുവനും പഠിക്കുന്നു), ‘ക്രാശം കുടിലാ നദീ’ (നദി ഒരു വിളിപ്പാട്ട് മുഴുവനുമുള്ള ദൂരത്തിൽ വളഞ്ഞൊഴുകുന്നു) മുതലായ സ്ഥലത്ത് കാലത്തേയും വഴിയേയും കുറിക്കുന്ന ശബ്ദങ്ങളിൽനിന്നു മുഴുവനിലും എന്ന ആധാരാർത്ഥത്തിലും, ‘ഉപഹരിം സുരാഃ’ (ദേവന്മാർ ഹരിയെക്കാളും കുറഞ്ഞ[ 97 ]വർ)എന്നു പഞ്ചമീവിഭക്തിയുടെ അർത്ഥത്തിലും ‘നദീമന്വ വസിതാ സേനാ’ എന്നതിൽ (സേന നദിയോട് സംബന്ധിച്ചു) എന്ന തൃതീയ വിഭക്ത്യർത്ഥത്തിലും വരുന്നു. ‘അദ്ധ്യാസ്തേ വൈകുണ്ഠം ഹരിഃ’ (ഹരി വൈകുണ്ഠത്തിൽഇരിക്കുന്നു)മുതലായ സ്ഥലത്തു ആധാരാർത്ഥത്തെ കാട്ടുന്നു. ത്രിതീയാവിഭക്തി കർത്താ, കരണം (കരുവിനെസഹാർത്ഥയോഗം) (ഉടനികഴ്വ്) ഈ അർത്ഥങ്ങളെ കാട്ടുന്നു. ഉദാഹരണം ‘രാമേണ ഹതോ രാവണഃ’ (രാമനാൽ രാവണൻ കൊല്ലപ്പെട്ടു), ‘കരേണ ആദദാതി അന്നം’ (കൈകൊണ്ടു ചോറിനെ എടുക്കുന്നു), ‘പുത്രേണ സഹ ആഗച്ഛതി പിതാ’ (അച്ഛൻ മകനോടൂ കൂടി വരുന്നു.) അല്ലാതെയും രണ്ടോ മൂന്നോ ധാതുക്കളുടെ സംബന്ധത്തിൽ തൃതീയയും ദ്വിതീയയും ഒരേ അർത്ഥത്തിൽ ഉപയോഗപ്പെടുന്നു. ‘അക്ഷാൻ അക്ഷൈഃ വാ ദിവ്യതീ’ അക്ഷങ്ങളെ അല്ലങ്കിൽ ചൂതുകളെ അഥവാ അക്ഷങ്ങൾ കൊണ്ടു വിളയാടുന്നു. (ചൂതു കളിക്കുന്നു). ‘പിത്രാ പിതരം വാ സഞ്ജാനീതേ’, ‘കാരയതി ഭൃത്യേന ഭൃത്യം വാ ഘടം’ ഭൃത്യനെക്കൊണ്ടല്ലങ്കിൽ ഭൃത്യനെ ഘടത്തെ ചെയ്യിക്കുന്നു. ചതുർത്ഥീവിഭക്തി സമ്പ്രദാനാർത്ഥത്തെയും ചിലേടത്തു ദ്വിതീയാ വിഭക്തി ഉദ്ദേശാർത്ഥത്തേയും കാണിക്കുന്നു. ഉദാഹരണം വിപ്രായ ഗാം ദദാതി (ബ്രാഹ്മണനായി പശുവിനെ കൊടുക്കുന്നു), ഫലായ യതതേ (ഫലത്തിനായി യത്നിക്കുന്നു), ഹരയേ ക്രുദ്ധ്യതി (ഹരിയെ കോപിക്കുന്നു), പു‌ഷ്പായ സ്പൃഹയതി (പു‌ഷ്പത്തെ ആഗ്രഹിക്കുന്നു). അല്ലാതെയും ചിലേടത്തു ദ്വിതീയയും ചതുർഥിയും

ഒരേ അർത്ഥത്തിൽ വരുന്നു. ഉദാഹരണം ത്വാം തൃണാം തൃണായ വാ നഗന്യേ (നിന്നെ പുല്ലായിട്ടും കൂടെ അതായതു പുല്ലോളവും കൂടെ വിചാരിക്കുന്നില്ല), ഗ്രാമം ഗ്രാമായ വാ ഗച്ഛതി (ഗ്രാമത്തിനു പോകുന്നു). അല്ലതെയും [ 99 ] ഒരിടത്ത് തൃതീയാർത്ഥത്തിലും ചതുർഥി വരും. ഉദാഹരണം ശതേന ശതായ വാ പരിക്രീണതേ ഭൃത്യം (നൂറു നാണയം കൊണ്ടടിമയാക്കി വേലക്കാരനെ വാങ്ങിക്കുന്നു).

തമിഴിൽ മരുനിലം, പഴം മുതലായ അറിണൈച്ചൊല്ലുകളിലും അന്ത്യമായ അം എന്നത് സംസ്കൃതത്തിലുള്ള വനം, ഫലം മുതലായ നപുംസകലിംഗങ്ങളുടെ അന്ത്യത്തോടൊത്തിരിക്കുന്നു. ഈ യോജിപ്പു തമിഴിൽ നിന്നും സംസ്കൃതത്തിലായതാണന്നു തോന്നുന്നു.

എന്തെന്നാൽ നിലം, പഴം മുതലായ ശബ്ദങ്ങൾ തമിഴിൽ പകാപ്പദങ്ങളായിരിക്കുന്നു. സംസ്കൃതത്തിൽ പ്രഥമാവിഭക്തി ഏകവചന പ്രത്യയമായി കാണപ്പെടുന്നു. പ്രത്യത്തോടുകൂടാതെ ഉപയോഗപ്പെടുന്ന ശബ്ദങ്ങൾക്കു യുക്ത്യനുസരണമായി പ്രത്യയം ഏർപ്പെടുത്തി ആ പ്രത്യയത്തെ മറുപടിയും ലോപിപ്പിച്ചിരിക്കുന്നു. ഉദാഹരണം വാരി (ജലം), മധു (തേൻ) മുതലായ ശബ്ദങ്ങൾ പ്രത്യയം ചേരാതെ തന്നെ പ്രഥമൈക വചനലക്ഷണമായിത്തന്നെ ഇരിക്കുന്നു. അപ്രകാരം ഫലം, വനം മുതലായ ശബ്ദങ്ങൾ പ്രത്യയം ചേരാതിരിക്കെ അമ് എന്നതിനെ പ്രത്യമായി പിരിച്ച് വന, ഫല മുതലായവയെ അടയാളമായി ഏർപ്പെടുത്തിയെന്നു ഊഹിയ്ക്കാം.

രമു ക്രീഡായാം, ഇതിലെ രമ് എന്നതു ധാതുവാണ് (പകുതി). ക്രീഡയെന്നത് ഇതിന്റെ അർത്ഥം. രമു എന്ന ധാതു ക്രീഡായാം (വിളയാട്ട്) എന്ന അർത്ഥത്തോടു കൂടിയതാകുന്നു. ഈ ധാതുവിനെ വിഭാഗിക്കുമ്പോൾ രമ്+ഉ എന്നാകും ഇതിലെ ‘ഉ’ എന്നത് ‘ഉപദേശേ ̧ജനുനാസിക ഇത്‘‘ (പാ.സൂ. 1ന്ധഞ്ജ) ഉപദേശത്തിൽ, ആഗമം, ആദേശം, ധാതു, പ്രത്യയം മുതലായവ ഉപദേശിക്കപ്പെടുമ്പോൾ, 1 അനുനാസികമായിരിക്കുന്ന അച്ച് [ 99 ] ഇത്താകും എന്ന സൂത്രത്താൽ ഇത്തായി ലോപിച്ചു പോകയാൽ രമ് എന്നുമാത്രം ഇരിക്കവേ ‘കരണാധികരണയോശ്ച’ (3-3-117) എന്ന അധികാരത്തിലുള്ള ‘ഹലശ്ച’ (പാ.സൂ. 3-ന്ധ3121) ഹലന്തമായിരിക്കുന്ന ധാതുവിലിരുന്ന് അധികാരാർത്ഥത്തിൽ (ഇരിപ്പടമെന്ന അർത്ഥത്തിൽ) ഘഞ് പ്രത്യയം വരും എന്ന സൂത്രത്താൽ ഘഞ് വന്നു, രമ്+ഘഞ് എന്നായി. പകുത്തു നോക്കുമ്പോൾ രമ്+ഘ്+അ+ൻ എന്നായി. ഇവയിൽ ‘ലശക്വതദ്ധിതേ’ (1-3-8) തദ്ധിതപ്രത്യയത്തെ വിട്ടു വേറേ വരുന്ന പ്രത്യയങ്ങളുടെ ആദ്യാവയവയങ്ങളായിരിക്കുന്ന ലകാരം, സകാരം, കവർഗ്ഗം ഇവ ഇത്തുകളായി ഭവിയ്ക്കും എന്ന സൂത്രത്താൽ ഘ് എന്നതും, ഹലന്ത്യം (പാ. സൂ. 1-3-3) (ഉപദേശത്തിൽ അന്ത്യമായിരിക്കുന്ന ഹൽ ഇത്തായിത്തീരും) എന്ന സൂത്രത്താൽ ഞ് എന്നതും ഇത്തുകളായി തീർന്നപ്പോൾ തസ്യ ലോപഃ (പാ. സൂ. 1-3-9) (ഇത്തെന്നുള്ള സംജ്ഞ ഏതിനു വിധിക്കപ്പെടുന്നുവൊ അതിനു ലോപംവരും) എന്ന സൂത്രത്താൽ ഇതു സംജ്ഞകളായ ഘ്, ഞ് ഇവയ്ക്കു ലോപം(അദർശനം) വന്നു പൊയ്പോയി അകാരം ശേ‌ഷിക്കുകയും ചെയ്തു. രമ്+അ എന്നിരിക്കെ ‘അത ഉപധായാഃ’ (പാ. സൂ. 1-2-116)ഉപധയെന്നത് അവസാനത്തിന്റെ മുമ്പിലിരിക്കുന്ന അക്ഷരമാണ്. ഇവിടെ അകാരത്തിനു വൃദ്ധി വന്നു. രാമ്+അ=രാമ എന്നായി. ഇതിനു ‘കൃത്തദ്ധിതസമാസാശ്ച’ (പാ. സൂ. 1-2-46) (കൃത്പ്രത്യയാന്തവും തദ്ധിതാന്തവും, സമാസവും പ്രാതിപദിതകമാവും) എന്ന സൂത്രത്താൽ പ്രാതിപദികത്വം സിദ്ധിക്കും. രാമ എന്നത് അവ്യുൽപന്ന മാണെന്നും ഒരു പക്ഷമുണ്ട്. ആ പക്ഷത്തിൽ ‘അർത്ഥവദധാതുരപ്രത്യയഃ പ്രാതിപദികം’ (പാ. സൂ. 1-2-45) (അർത്ഥമുള്ളതായും ധാതു അല്ലാത്തത്തായും പ്രത്യയമല്ലാത്തത്തായും ഇരിക്കുന്ന ശബ്ദം പ്രാതിപദികമാകും) എന്ന സൂത്രത്താൽ പ്രാതിപദികത്വം സിദ്ധിക്കും. [ 100 ] ‘സ്വൗജസമൗട്ഛഷ്ടാഭ്യാംഭിസ് ങഭ്യോംഭ്യസ് ങസിഭ്യാംഭ്യസ് ങസോസാംങ്യോസ്സുപ്’ (4-1-2) പ്രാതിപദികത്തെക്കാൾ പരമായിട്ടു സ്വാദികളായിരിക്കുന്ന പ്രത്യയങ്ങൾ വരും. സ്വാദികളായ പ്രത്യയങ്ങൾ ഏവ എന്നാൽ

ഏക ദ്വി ബഹു
പ്രഥമ സു ജസ്
ദ്വിതീയ അം ഔട് ശസ്
തൃതീയ ടാ ഭ്യാം ഭിസ്
ചതുർത്ഥീ ങേ ഭ്യോം ഭ്യസ്
പഞ്ചമീ ങസി ഭ്യാം ഭ്യസ്
‌ഷഷ്ഠീ ങസ് ഓസ് ആം
സപ്തമീ ങി ഓസ് സുപ്

സുങസികളുടെ ഉകാരവും ഇകാരവും ജ് ശ് ട് ങ് പ് ഇവയും ഇത്തുകളാകയാൽ ഇവയ്ക്കും വിഭക്തികളെന്നു പേർ. മുൻപറഞ്ഞപ്രകാരം എല്ലാ പ്രാതിപദികങ്ങളിന്മേലും ഇവയെ ചേർത്തുകൊള്ളണം. എങ്ങിനെയെന്നാൽ സു എന്നതു പ്രഥമൈകവചന പ്രത്യയമാകയാൽ രാമ+സു എന്നിരിക്കെ വിഭാഗിക്കുമ്പോൾ രാമ+സ്+ഉ എന്നായി. ഉകാരം ഇത്തായി ലോപിച്ചുപോകയാൽ രാമ്+സ് എന്നിരിക്കെ ‘സസജു‌ഷോരുഃ’ (പാ. സൂ. 8-2-66) എന്ന സൂത്രത്താൽ സകാരത്തിനു രേഫവും (ര് എന്നും), ‘ഖരവസാനയോഃ വിസർ നീയഃ’ (പാ. സൂ. 8-3-15)എന്ന സൂത്രത്താൽ രേഫത്തിനും വിസർഗ്ഗവും വന്നു. [ 101 ] രാമ+ഃ=രാമഃ എന്നു പ്രഥമൈകവചനാന്തം സിദ്ധിക്കും. ഔ എന്നത് പ്രഥമാ ദ്വിവചനപ്രത്യയമാകയാൽ രാമ്+ഔ=രാമ എന്നായിത്തീരും. ഇങ്ങനെ പ്രഥമാ ദ്വിവചനാന്തപദം സിദ്ധിക്കും. രാമ്+ജ്+അസ് എന്നിരിക്കെ ജ് എന്നതു ലോപിച്ച് പോകുന്നതിനാൽ രാമ+അസ് എന്നായതിന്റെ ശേ‌ഷം ‘പ്രഥമയോഃ പൂർവ്വ സവർണ്ണഃ’ (പാ. സൂ. 6-1-102) എന്ന സൂത്രത്താൽ രാമശബ്ദത്തിന്റെ അകാരത്തിനും അസ് എന്നതിന്റെ അകാരത്തിനും കൂടി ഒരു ദീർഘാകാരം വന്നു രുത്വ വിസർഗ്ഗങ്ങൾ വരുമ്പോൾ രാമാഃ എന്നു പ്രഥമാ ബഹുവചനാന്തമായ രൂപം സിദ്ധിക്കും. സംബോധനപ്രഥമൈകവചനപ്രത്യയവും സ് ആകയാൽ രാമ+സ് എന്നിരിക്കെ ‘ഏങ് ഹ്രസ്വാത് സംബുദ്ധേഃ’ (പാ. സൂ. 6-1-69) എന്ന സൂത്രത്താൽ സംബോധനപ്രഥമയുടെ ഏകവചനമായി സംബുദ്ധി എന്നു പേരുള്ള സ് എന്നതു ലോപിച്ച് രാമ എന്നാകും. ഇതിന്റെ ദ്വിവചനവും ബഹുവചനവും മുൻപു പ്രഥമയിൽ കാണിച്ച ദ്വിബഹുവചനങ്ങൾപോലെ തന്നെയാണ്. ഔ, ജസ്, ഇവ ചേർന്ന് രാമൗ, രാമാഃ എന്നും രൂപങ്ങൾ സിദ്ധിക്കും. ഈ മൂന്നു വചനങ്ങളുടെ ആദിയിൽ സംബോധന ത്തിനു അടയാളമായ വേറോരു ശബ്ദമായ ഹേ എന്നതിനെ ചേർത്ത് ഹേ രാമാ, ഹെ രാമൗ, ഹേരാമാഃ എന്നു സ്വീകരിച്ചു കൊള്ളുന്നു.

അമ് എന്നത് ദ്വിതീയൈകവചനപ്രത്യയമാകയാൽ രാമ+ അമ് എന്നിരിക്കെ ‘അമി പൂർവ്വഃ’ (പാ. സൂ. 6-1-10) എന്ന സൂത്രത്താൽ രാമ് ശബ്ദത്തിന്റെ അകാരത്തിനും അമ് പ്രത്യയത്തിലെ അകാരത്തിനും കൂടി ഒരു അകാരം ആദേശമായി വന്നു രാമ്+അ+മ്=രാമം എന്നു ദ്വിതീയാന്തവചനമായി രൂപം സിദ്ധിക്കും. ഇതിന്റെ ദ്വിവചനപ്രത്യയം ഔട് ആകയാൽ രാമ+ഔട് എന്നിരിക്കെ ട് എന്നതു ലോപിച്ചു പോകുമ്പോൾ രാമ+ഔ [ 102 ] എന്നായിട്ട് പ്രഥമാദ്വിവചനത്തിലേപ്പോലെ രാമൗ എന്നുള്ളത് ദ്വിതീയ ദ്വിവചനാന്തമായ രൂപം സിദ്ധിക്കും.

‘ശസ്‘ എന്നത് ദ്വിതീയാ ബഹുവചനപ്രത്യയമാകയാൽ രാമ+ശസ് എന്നിരിക്കെ ശ് എന്നത് ലോപിച്ചു രാമ+അസ് എന്നായി പ്രഥമയോ: പൂർവ്വസവർണ്ണഃ എന്ന സൂത്രത്താൽ സവർണ്ണദീർഘം വന്നു. രമാ+ആ+സ്=രാമാസ് എന്നിരിക്കെ ‘തസ്മാശസോ ന പുംസി’ (6-1-103) എന്ന സൂത്രത്താൽ സ് എന്നതിനു ൻ എന്ന ആദേശം വന്നു രാമാൻ എന്ന ദ്വിതീയാ ബഹുവചനാന്തമായ രൂപം സിദ്ധിക്കും.

ടാ എന്നതു തൃതീയൈകവചനപ്രത്യയമാകയാൽ രാമ+ട എന്നിരിക്കെ ട് എന്നതിനു ലോപം വന്നു രാമ+ആ എന്നായപ്പോൾ ‘ടാസിങസാമിനാത്സ്യാഃ’ (7-1-12) എന്ന സൂത്രത്താൽ ആ എന്നതിനു ഇന എന്ന ആദേശം വന്നു. രാം+ഇന എന്നിരിക്കെ, ‘ആദ്ഗുണഃ’ (6-7-87) ഈ സൂത്രത്താൽ അ ഇ ഇവ രണ്ടും കൂടി ഒരു ഏകാരം വന്നു രാമ്+ഏ+ന=രാമ്+ഏ+ന്+അ എന്നിരിക്കേ ‘അട്കുപ്വാങ്നുംവ്യവായേപി’ (8-4-2) എന്ന സൂത്രത്താൽ ൻ എന്നതു ൺ എന്നായി രാമ്+ഏ+ൺ+അ= രാമേണ എന്നു തൃതീയൈകവചനാന്തമായ രൂപം സിദ്ധിക്കും.

ഭ്യാം എന്നതു തൃതീയാ ദ്വിവചനപ്രത്യയമാകയാൽ രാമ+ഭ്യാം=രാമ്+അ+ഭ്യാം എന്നിരിക്കെ ‘സുപിച’ (7-3-102) എന്ന സൂത്രത്താൽ അകാരത്തിനു ദീർഘം ആദേശമായിട്ട് വന്നു. രാമ്+ആ+ഭ്യാം =രാമാഭ്യാം എന്നു തൃതീയാ ദ്വിവചനാന്ത രൂപം സിദ്ധിക്കും.

ഭിസ് എന്നതു തൃതീയാബഹുവചനപ്രത്യയമാകയാൽ രാമ+ഭിസ് എന്നിരിക്കെ ‘അതോ ഭിസ ഐസ്’ (7-1-9) എന്ന [ 103 ] സൂത്രത്താൽ ഭിസ് എന്നതിനു ഐസ് എന്നായപ്പോൾ, ‘വൃദ്ധിരേചി’ എന്ന സൂത്രത്താൽ അ, ഐ ഇവയ്ക്ക് ഏകാദേശമായിട്ട് ഐകാരം വന്നു രാമ്+ഐ+സ്=രാമൈസ് എന്നായതിന്റെ ശേ‌ഷം രുത്വവിസർഗ്ഗങ്ങൾ വന്നു രാമൈഃ എന്നു തൃതീയാ ബഹുവചനാന്തരൂപം സിദ്ധിക്കും. ങേ എന്നത് ചതുർത്ഥിയുടെ ഏകവചനപ്രത്യയമാകയാൽ രാമ+ങേ എന്നിരിക്കുമ്പോൾ ‘ങര്യേഃ’ (7-1-13) എന്ന സൂത്രത്താൽ ങേ എന്നതിനു യ എന്ന ആദേശം വന്നു. രാമ+യ=രാമ്+അ+യ എന്നായി. ‘സൂപി ച’ എന്ന സൂത്രത്താൽ അ എന്നതിനു ദീർഘം ആദേശമായിട്ടു വന്നു, രാമ്+ആ+യ=രാമായ എന്നതു ചതുർത്ഥ്യൈകവചനാന്ത രൂപം സിദ്ധിക്കും.

ചതുർത്ഥീദ്വിവചനത്തിന്റെ പ്രക്രിയകളെല്ലാം തൃതീയാ ദ്വിവചനത്തിന്റേതുപോലെ തന്നെയിരിക്കും.

ഭ്യസ് എന്നതു ചതുർത്ഥി ബഹുവചന പ്രത്യയമാകയാൽ രാം+ഭ്യസ്=രാമ് +അ+ഭ്യസ് എന്നിരിക്കെ ‘ബഹുവചനേ ഝല്യേത്’ (7-3-103) എന്ന സൂത്രത്താൽ അ എന്നതിനു ഏ എന്ന ആദേശം വന്നു രാമ്+ഏ+ഭ്യസ് എന്നായ ശേ‌ഷം രുത്വവിസർഗ്ഗങ്ങൾ വന്നു രാമേഭ്യഃ എന്ന് ചതുർത്ഥീ ബഹുവച നാന്തമായ രൂപം സിദ്ധിക്കും.ങസി എന്നതു പഞ്ചമ്യേകവചനപ്രത്യയമാകയാൽ രാമ+qസി എന്നിരിക്കെ ‘ടാങസിങസാമിനാത്സ്യാഃ’ എന്ന സൂത്രത്താൽ ആൽ എന്ന ആദേശം വന്നു. രാമ+ആൽ= രാമ്+അ+ആൽ എന്നായി ‘അകസ്സവർണ്ണേ ദീർഘഃ’ (6-1-101) എന്ന സൂത്രത്താൽ അ, ആ ഇതുകൾക്ക് രണ്ടും കൂടി ആ എന്ന ഒരക്ഷരം ആദേശമായിവന്നു രാമ്+ആ+ൽ=രാമാൽ എന്നും ‘വാവസാനേ’ (8-4-56)എന്ന സൂത്രത്താൽ രാമാൽ, രാമാദ് [ 104 ] എന്നു രണ്ടു രൂപങ്ങളും ‘അനചി ച’ (8-4-47) എന്ന സൂത്രത്താൽ ദിത്വം വന്നു രാമാത്ത്, രാമാദ്ദ് എന്നു രണ്ടു രൂപങ്ങളും എന്നിങ്ങനെ നാലു രൂപങ്ങളായിട്ടും വരും. ഇപ്രകാരം പഞ്ചമ്യേകവചനാന്ത രൂപം സിദ്ധിക്കും.

പഞ്ചമീ ദ്വിവചനബഹുവചനങ്ങൾക്കു ചതുർത്ഥി ദ്വിവചന ബഹുവചനങ്ങളുടേതുപോലെ തന്നെ പ്രക്രിയ എന്നറിഞ്ഞുകൊള്ളണം.

ങസ് എന്നത് ‌ഷ‌ഷ്ഠ്യേകവചനപ്രത്യമാകയാൽ രാമ+ ങസ് എന്നിരിക്കെ ‘ടാങസിങസാമിനാത്സ്യാഃ’ എന്ന സൂത്ര ത്താൽ ങസ് എന്നതിനു സ്യ എന്നുള്ള ആദേശം വന്ന് രാമ+സ്യ=രാമസ്യ എന്നു ‌ഷ‌ഷ്ഠ്യേകവചനാന്തമായ രൂപം സിദ്ധിക്കും.

ഓസ് എന്നത് ഷഷ്ഠീ ദ്വിവചനപ്രത്യയമാകയാൽ രാമ+ഓസ്=രാമ്+അ+ഓസ് എന്നിരിക്കെ ‘ഓസി ച’ (7-3-104) എന്ന സൂത്രത്താൽ അ എന്നത് ഏ എന്ന മാറ്റം സംഭവിച്ചു രാമ്+ഏ+ഓസ് എന്നാകും. ‘ഏചോയവായാവഃ’ (6-1-78) എന്ന സൂത്രത്താൽ ഏ എന്നതിൻ അയ് എന്ന ആദേശം വന്നു രാമ്+അയ്+ഓസ്=രാമയോസ് എന്നും രുത്വവിസർഗ്ഗങ്ങൾ വന്നിട്ട് രാമയോഃ എന്നും ഷഷ്ഠീ ദ്വിവചനാന്തരൂപം സിദ്ധിക്കും.

ആമ് എന്നത് ഷഷ്ഠീ ബഹുവചനപ്രത്യയമാകയാൽ രാമ+ആമ്=എന്നിരിക്കെ ‘ഹ്രസ്വനദ്യാപോനുട്’ (7-1-54) എന്ന സൂത്രത്താൽ ആമ് എന്നതിനു മുമ്പ്ഭാഗത്തിനു ‘നു’ എന്ന ആഗമം വന്നു രാമ+ന്+ആമ്=രാമ്+അ+ന്+ആമ് എന്നാകും. ‘നാമി’ (6-4-ന്ധ) എന്ന സൂത്രത്താൽ അ എന്നതിനു ദീർഘം വന്നു രാമ്+ആ+നു+ആമ് എന്നും ‘അട്കുപ്വാങ്നുമ് [ 105 ] വ്യവായേപി’ എന്ന സൂത്രത്താൽ നു എന്നതിനു ണത്വം വന്നു രാമ്+ആ+ൺ+ആം എന്നു സന്ധി ചെയ്യുമ്പോൾ രാമാണാം എന്നും ഷഷ്ഠീ ബഹുവചനാന്തമായ രൂപം സിദ്ധിക്കും.

ങി എന്നത് സപ്തമ്യേകവചനപ്രത്യയമാകയാൽ രാമ+ങി =രാമ്+അ+ങ്+ഇ എന്നിരിക്കെ ങ് എന്നത് ലോപിചു പോകുകയും രാമ്+ഏ+ഇ എന്നാകയും ‘ആദ്ഗുണഃ’ എന്ന സൂത്രത്താൽ അകാരത്തിനും ഇകാരത്തിനും കൂടിചേർന്ന് ഏകാരം ഗുണമായിട്ടു വന്നു രാമ്+ഏ+=രാമേ എന്നു സപ്തമ്യേക വചനാന്ത രൂപം സിദ്ധിക്കുകയും ചെയ്യും.

ഓസ് എന്ന സപ്തമീ ദ്വിവചനത്തിനു ഷഷ്ഠീദ്വിവചനം പോലെ.

സുപ് എന്നതു സപ്തമീബഹുവചനപ്രത്യയമാകയാൽ രാമ+സുപ് എന്നിരിക്കെ പ് എന്നത് ലോപിച്ചതിന്റെ ശേ‌ഷം രാമ്+അ+സു എന്നായി. അപ്പോൾ ‘ബഹുവചനേ ഝല്യേത്‘ എന്ന സൂത്രത്താൽ അകാരത്തിനു ഏകാരം ആദേശമായി വന്നു രാമ്+ഏ+സു=രാമ്+ഏ+സ്+ഉ എന്നിരിക്കും. ‘അപദാന്തസ്യ മൂർദ്ധന്യഃ’ (8-3-35) എന്നും ‘ഇൺ കോഃ’ (8-3-57) എന്നുമുള്ള സൂത്രങ്ങളാലും സ് എന്നതിനു ‌ഷ് എന്നു മൂർദ്ധന്യമായ ആദേശം വന്നു രാമ്+ഏ+‌ഷ്+ഉ =രാമേ‌ഷു എന്നു സപ്തമീ ബഹുവചനാന്തമായ രൂപം സിദ്ധിക്കും. [ 106 ]

"https://ml.wikisource.org/w/index.php?title=ആദിഭാഷ/വിഭക്തിനിരൂപണം&oldid=135006" എന്ന താളിൽനിന്ന് ശേഖരിച്ചത്