രാമചന്ദ്രവിലാസം/പതിനൊന്നാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പതിനൊന്നാം സർഗം

മുത്തണിഞ്ഞ മുലയാളൊടു വേർപെ -
ട്ടത്തലേറി നരപാലസൂതന്മാർ
ഇത്തരം വ്യസനമാർന്നു വിലാപി -
ച്ചിത്തിരിസ്ഥലവുമങ്ങു കഴിഞ്ഞു.1

കറ്റാവാർ കുഴലിയെബ്ബത കാണാ-
ഞ്ഞുറ്റുനോക്കിയവിടങ്ങളിൽ വീണ്ടും
ചെറ്റു ദൂരമണയുന്നൊരു നേര
ത്തൊറ്റു കിട്ടിയതു ദൈവ നിയോഗാൽ. 2

മല്ലു വച്ചു മദമേറു മരക്കൻ
തല്ലു കൊണ്ട് തനുവൊന്ന് തകർന്ന്
എല്ലൊടിഞ്ഞു ചിറകറ്റജാടായു -
സ്സുല്ലസിച്ചിതെതിരെ വഴിമധ്യേ. 3

കണ്ടനേരമവനേ നിജ ചിത്തേ
രണ്ടിരട്ടിയുളവായി വിഷാദം
അണ്ടർ കുപ്പുമരശൻ ബത! ചോദി -
ച്ചിണ്ടലെന്തിതിടപ്പെട്ടു ? ജടായോ! 4

കൂറെഴുന്ന ഭഗവാനുടെയൾത്താ -
രുറിയുള്ളെരനുയോഗ വിശേഷാൽ
നീറി മന്ദമണയുന്നുയിരോട -
‍ഞ്ഞാറു വാക്കവനിവണ്ണമുരച്ചാൻ 5

ചാണുവിട്ടിവിടെ നിന്നെഴുന്നൽപ്പാൻ
ത്രാണിയില്ലടിയനെൻ ഭഗവാനേ !
കാണിനേരമുടൽ കണ്ടുമരിപ്പാ -
നാണിയായതിഹ മാമകപുണ്യം. 6

ദുഷ്ടനാകുമൊരു രാവണനങ്ങേ -
ക്കിഷ്ടമുള്ള മിഥിലാന്മജതന്നെ
കട്ടുകൊണ്ടു നടകൊണ്ടറി‍ഞ്ഞിട് -
ട്ടൊട്ടു നേർത്തടിയനങ്ങമർ ചെയ്തേൻ. 7

കോളു കണ്ടു വിഷമിച്ചവനപ്പോൾ
വാളുകൊണ്ടു ചിറകും മമ വെട്ടീ ;
കേളിയുളള ഭഗവാനൊടിതോതു -
ന്നോള്ളമിങ്ങുയിരു ദേവിയുമേകീ 8

പ്രാണവേദന സഹിക്കരുതയ്യോ !
കാണിനേരവുമെനിക്ക് ദയാലോ!
ക്ഷീണനായൊരടിയെന്റെ ശരീരം
പാണികൊണ്ടിഹ തലോടുക വേണം. 9

രാമദേവനുടനെ നിജഭക്ത -
ന്റാമയങ്ങളഖിലം കളവനായ്
പ്രേമപൂർവമൂടൽ തൊട്ടിതലോടി -
ക്കേമനാമവനു സല്ലഗതി നൽകീ. 10

കട്ട കുട്ടിയവരശവമപ്പോൾ
ചുട്ടെരിച്ചു ചുടലക്രിയചെയ്താർ;
ഇഷ്ടമോടു നിജദാസനു മോക്ഷം
കിട്ടുകെന്നുമരുൾ ചെയ്തിതു നാഥൻ. 11

സ്വന്തം കാര്യമതിലേക്കു മുഷിഞ്ഞോ -
ർക്കെന്തുമേകണ മിതുത്തമധർമ്മം
ഇജ്ജനങ്ങളതു കണ്ടു പഠിപ്പാ -
നജ്ജഡത്തെയെരിചെയ്തു ദേവൻ. 12

ദേഹമുഴിയിലിതെന്നു മിരിക്കാ,
മോഹമെന്തിനു ? ശരീരമിതിങ്കിൽ,
സ്നേഹമോടൊരുവന ന്ന്യനുവേണ്ടി -
സ്സാഹസം തുടരുകിൽഗ്ഗതിയുണ്ടാം. 13

രാമചന്ദ്രനവളെത്തിരവാനായ്
പ്രേമമേറുമൊരു സോദരനോടും
ആ മഹാടവിയിൽ നിന്നഥ തെക്കോ -
ട്ടാമയത്തൊടു നടന്നിതു ദുരെ. 14

പൊക്കമുള്ളൊരുമലഞ്ചരുവേ താൻ
വെക്കമങ്ങടിത്തിടുമപ്പോൾ
തക്കമോർത്തനുജനെപ്പിടി കൂടി -
കൈക്കലാക്കി നടകൊളളുവതിനായ്.15

നീലമാമലയൊടൊത്തവപുസ്സാ -
ർന്നോലി പോലെയലറീട്ടതിഘോരം
മോടിചേർന്ന മുലതമ്മിലടിപ്പി -
ച്ചോടിയുക്കൊടുമയോമുഖി ചെന്നാൾ.16

കണ്ടുരാക്ഷസിയെവൻപൊടു കോപം
പുണ്ടുതൻ ചുരികയുരി കുമാരൻ;
പണ്ടു ശൂർപ്പണഖയെന്നതു പോലിത്തണ്ടു
തത്തിയുടനെ നടകൊണ്ടാൾ. 17

നിന്നിടുന്ന കഴുവിൽ ത്തനിയേ താൻ
ചെന്നുകേറുമവിവേകികളെല്ലാം
എന്നപോലെ രഘുവീരസമിപേ
ചെന്നുചാടിയൊരവൾക്കു പിണഞ്ഞു. 18

കാമവേദന പൊറായാകിലുമുള്ളം
സീമവിട്ടുചലിയാതെയിരിപ്പാൻ
ക്ഷേമമേറ്റുവതിതാഗ്രഹമുള്ളോ -
രേവരരം കരുതിവാഴുകിൽ നന്നാം, 19

ക്രൗഞ്ചമെന്നു പറയുന്നൊരു കാട്ടിൽ
സ‍ഞ്ചരിച്ചവിടെ നിന്നവർ പിന്നേ
ചഞ്ചാലാക്ഷിയെ രുജാ തിരയുമ്പോൾ
വൻചതിക്കവിടെയും വഴിവിണു. 20

ആദിശേഷനെതിരാമിരു കൈകൊ -
ണ്ടാദിനേശ കുലജാതരെ വേഗാൽ
സ്വാദറി‍ഞ്ഞിടുവതിന്നു തടുത്താ -
നൂതിവീർത്ത തനുവുളള കബന്ധൻ. 21

യാത്ര മുട്ടിയതു മൂലമവർക്കാ
മാത്രയിങ്കലുളവായ് തരളത്വം,
          
കത്തിവച്ചഥ കരങ്ങളരുത്ത
ച്ചിത്തവിഭ്രമമൊഴിച്ചിതു വേഗാൽ 22

ആപ്പെടുന്ന വകയെപിടികൂടി
സ്സാപ്പിടേണ്ടിയ കരങ്ങളേയേവം
 
താപ്പൂ കണ്ടു കഷണിച്ച കരുത്തിൻ
മാപ്പുകാട്ടിയവരോടവനോതീ. 23

ഊക്കെഴുന്ന മമ കൈകൾ മുറിപ്പാൻ
തക്കപോലിവിടെ വല്യവനേവൻ
അക്കണക്കരികിൽ വന്നവരെങ്കിൽ
തർക്കമില്ലവരെ ഞാനിഹ കൂപ്പാം.24

അഷ്ടവക്രമുനിതന്നുചെ ശാപാൽ
ദൂഷ്ടനാ യൊരു നിശാചരനായ് ഞാൻ
ഭ്രഷ്ടുവന്നത് നിമിത്തമൊരുന്നാൾ
മുഷ്ടിയുധദ്ധമമരേശനൊടേറ്റേൻ. 25

ഇന്ദ്രനനെൻ തലയറുക്കിലുമന്തോ ?
വന്നതില്ല മൃതിയെന്നതുമുലം
അന്നു കുക്ഷിയിയിലെനിക്കൊരു വായും
തന്നു കൈകളെയുമിങ്ങനെ നീട്ടി. 26

കോപമോടു മുനിയാദ്യമെനിക്ക -
ശ്ശാപമിട്ട പിറകേ കനിവോടും
ത്വൽക്കരങ്ങളെയറുത്തിനി രാമൻ
നീക്കുമീ വ്യഥകളെന്നരുൾ ചെയ്താൻ 27

കണ്ട മട്ടിനിതെനിക്കു മുനീന്ദ്രൻ
പണ്ടുചൊല്ലിയതുപോലെ, ഭവാന്മാർ
രണ്ടുപേരിലൊരുവൻ മുനിവേഷം
പൂണ്ട രാമനനുജൻ ദൃഡമന്യൻ. 28

കഷ്ടമിങ്ങു കൊടുതായൊരു കാട്ടിൽ -
പട്ടിണിക്കുമിടയായി വലഞ്ഞേൻ;
വിഷ്ടപേശ്വര! ഭവൽക്കൃപയാലേ
നഷ്ടമായി നരകം നരകാരേ! 29

എന്നുര‍ച്ചുയിർ വെടിഞ്ഞു കബന്ധൻ
പിന്നെ രാമ, നവനുള്ളൊരു ഗാത്രം
അന്നിലത്തു ചിത കുട്ടിയൊരിച്ചാ -
നന്നവന്നു ഗതികിട്ടുവതിന്നായ്. 30

നന്മ നൾകുവതിനായ് മൃതദേഹം
ചിന്മയൻ ചുടുകയാതുനേരം
കന്മഷങ്ങളെയൊഴിഞ്ഞൊരു യക്ഷൻ
സമ്മദത്തൊടിതുപോലറിയിച്ചാൻ31

മങ്ങലൊന്നുമണയാതെ ലഭിക്കും
മങ്ഗലാങ്ഗിയെ നിനക്ക് മഹാത്മജൻ!
ഇങ്ങടുത്തൊരു തപോവനമുണ്ടി -
ന്നങ്ങു ടെല്കിലറിയാം പരമാർത്ഥം.32

പുണ്യനാനവനുണർത്തിയിവണ്ണം
വിണ്ണിലേക്കു കൊണ്ടൊരുശേഷം
ദണ്ഡമാർന്നു ഹൃദി പങ്ക്തിരഥൻതൻ
കണ്ണിലണ്ണികൾ തിരിച്ചവിടിന്നും 33

പിന്നെയങ്ങു പല കാഴ്ചകളാലേ
കണ്ണിണയ്ക്കു കുതുകത്തെ വളർത്തും
പർണശാലയുമതിങ്കലിരിക്കും
തമ്പിയാളെയുമടുത്തവർ കണ്ടാർ 34

നിഷ്ഠയേറുമവൾ രാഘനപാദം
തൊട്ടുവിണു തൊഴുതിട്ടെഴുന്നേറ്റ്
തൃഷ്ടി പുണ്ടു മൃദുവായ് പുലിത്തോ -
ലിട്ടിരിപ്പതിനവർക്കു കൊടുത്താൾ. 35

രാമചന്ദ്രനതിലൻപൊടിരുന്നാൻ;
സീമയറ്റുകവിയും കുതുകത്താൽ
വെട്ടിവേരുമുതലായവയർച്ചി -
ച്ചൊട്ടുനേരമവളാദരവോടെ 36

രാമഭദ്രനവളോടഥ ചോദി -
ച്ചാമയത്തൊടു, “ നിനക്കു മനോജ്ഞ!
സീതയിന്നവഴിയാണ് ഗമിച്ചെ -
ന്നോതുവാൻ തെളിവു വല്ലതുമുണ്ടോ " ? 37

ചോദ്യമശ്ശബരി കേട്ടിദമപ്പോ -
ളാദ്യനാകുമവനോടറിയിച്ചാൾ
“ കാതരാക്ഷി ജനകോന്മജതന്നെ
യാതുധാനപതി കൊണ്ടു കടന്നു. 38

ലങ്കയിങ്കലവളെദ്ദശകണ്ഠൻ
ശങ്കവിട്ടു കുടിവച്ചതികണ്ഠൻ;
സങ്കടത്തൊടമരുന്നിതു പൊൽപ്പു -
മങ്ഗയാളവിടെ നിന്നെ നിനയ്പ്പു 39

തുല്പു കിട്ടി ഗുരുവിന്റെ കടാക്ഷം
സ്വൽപ്പമുള്ളതു നിമിത്തമെനിക്കും
ചില്പുമാനിഹ ഭവനിനിനിയെന്നെ
ത്വൽപദത്തൊടവാനരുളേണം. 40

തെല്ലുദുരമവിടുന്നു നടന്നാൽ
ചെല്ലുമങ്ങൊരു നദീനികടത്തിൽ
അല്ലൽ തീരുമതിനക്കരെ മേവും
നല്ലനായ കപിയോടിടപ്പെട്ടാൽ 41

ഭക്തി കൊണ്ടു തളരാതൊരു യോഗ -
വ്യക്തിയുളളവളുരച്ചൊരു വാക്കാൽ
യുക്തിയോതിയുടനെ ശബരിക്കായ്

മുക്തി നൾകി മുകിൽവർണനുദാരൻ.42

മീനനേർമിഴി മൊഴിഞ്ഞതു കേട്ട -
ജ്ജാനകീപതി സഹോദരനോടും
മാനമുളള കപിയെത്തിരവാനായ്
മാനസേ കനിവൊടും നടകൊണ്ടാൻ. 43
 
പമ്പയെന്നgഭുവനങ്ങളിലെല്ലാം
വൻപിയെന്നു പുകഴും പുഴതന്റെ
മുൻപിലെത്തിയവരായതുനേര -
ത്തിമ്പമേറയുളവായി മനസ്സിൽ. 44

ചേക്കവച്ച ചെറുപക്ഷികളെക്ക -
ണ്ടൊക്കയും ബഹുമാനോജ്ഞത കോലും
വക്കിലിങ്ങു വരിവച്ചു നിരുപ്പ
പൊക്കമേറിയ കരിമ്പന കണ്ടു. 45

തേക്കു വീട്ടി കുളമാന്തടിയേറെ -
പ്പൊക്കമുളളിലവു പാതിരി കുമ്പിൾ
നൽക്കടമ്പകിലറന്തലിതെല്ലാ-
മുൾക്കുതുഹലമിയന്നവർ കണ്ടാർ. 46

വാകയും വലിയ നെല്ലികൾ വേപ്പും
താന്നിയാഞ്ഞലിയിലിപ്പമരങ്ങൾ
ഇക്കണക്കു പലമാതിരിവൃക്ഷം
വക്കിലൊക്കെമുരടിച്ചിഹ നിന്നു. 47

നല്ലെരുക്കരളിയും കൊടുവേലി
ചെത്തിയും തുളസിയും പലമട്ടിൽ
ചെമ്പരുത്തി പനിനീർച്ചെടിവർഗം
മറ്റുമീവകകൾ കണ്ടുവനത്തിൽ. 48

പിച്ചി മുന്തിരികൾ മുല്ലകളെല്ലാം
മെച്ചമായമൃതുവളളി പടോലം
മറ്റനേകവിധമായ് തരുവെല്ലാം
ചുറ്റുമാലതകളും ബഹു കണ്ടാർ.49

അത്തിയിത്തിയരയാലൊടു പേരാൽ
മുത്തിൾ നല്ല കരയാമ്പു വയമ്പും
കണ്ടകാരി നറനിണ്ടി കുരണ്ടീ
കണ്ടുപോൽ പല മരുന്നുകളേവം. 50

ഈറയും മുളകൾ നായ്ങ്കണയെല്ലാം
മാറിമറിയവിടങ്ങളിലുണ്ട്
കേറിനിന്നു ഹരിണങ്ങൾ ഭുജിപ്പാ-
നേറയുണ്ടിളയ നല്ല തൃണങ്ങൾ 51

കണ്ടകാടുകളിലൊക്കയലഞ്ഞും-
കൊണ്ടു കൊമ്പുകളൊടിച്ചു ചവച്ചും
മണ്ണുകോരി മുതുകത്തു ചൊരിഞ്ഞും
പൊണ്ണരായ കരവീരർ നടന്നു.52

അമ്പിളിക്കലകൾ പോലെ വളഞ്ഞ -
ക്കൊമ്പുമേന്തി മഹിഷങ്ങടെ പെറ്റം
വൻപെഴുന്ന തവന്റെ പുറക്കൽ
ക്കമ്പമറ്റു കളിയാടി നടന്നു. 53

ഒന്നിനോടു കലഹിപ്പതിനാരാൻ
ചെന്നുവെങ്കിലവനെക്കൊല ചെയ് വാൻ
കോട്ടമറ്റെഴുമുശിർപ്പൊടു ചെന്നായ്-
ക്കുട്ടവും പലതും ചുറ്റിനടന്നു. 54

തേറ്റകൊണ്ടു കുഴി മാന്തിയതിങ്കേ
നൂറ്റയുളള ചില കന്ദമെടുത്ത്
മുക്കുമുട്ടെ രുചിയോടു ഭുജിക്കും
കാട്ടുപന്നികൾ കളിച്ചുനടന്നു. 55

ചത്തുചീഞ്ഞ ശവമെന്നതിലിഷ്ട -
മെത്തിയങ്ങുടൽ കൊഴുത്തുമുഴുത്തു
ചീർത്തു ചീർത്തു പുലിയും കടുവായും
പാർത്തു പാർത്തു നെടുനിളെയലഞ്ഞു 56

ചാണിയിങ്കൽ മുന കുർത്തുടലിൽക്കു -
രാണിപോലരിയ മുളളുകേളേന്തി
കാണുമാറു വെളിയിൽത്തലനീട്ടി -
ത്താണിരുന്നു പലമാതിരി മുളളൻ. 57

വാലുടക്കി വലുതാം മുളമുളേളൽ
മാലനേകമുളവായതിനാലെ
ബാലവെഞ്ചമരിമാനുകളെല്ലാം
കാലുറച്ചവിടെ നിന്നു കരഞ്ഞു. 58

നല്ലിളം കറുക നോക്കി നടക്കും
വല്ലതും ചിലതുടയ്ക്കു ചവയ്ക്കും
തെല്ലു നാദമരികത്തണയുമ്പോൾ
കല്ലുപോലതിനെയോർത്തിഹ നിൽക്കും 59

ഒന്നു മിന്നുമവിടന്നതി വേഗാൽ
ചെന്നു വേറെയൊരു ദിക്കിലുറയ്ക്കും
മാനമോടെവയവങ്ങളിൽ നക്കും
മാനുമദ്ദിശി പലേവിധമുണ്ട്. (യുഗ്മകം) 60

ഇന്നിനിയും ബഹു മൃഗങ്ങൾ വസിക്കു -
ന്നന്നിലത്തുയരമുളള മരത്തിൽ
ചെന്നിരുന്നു ചില കായ്കനി കൊത്തി -
ത്തിന്നിരുന്നു പല പക്ഷികുലങ്ങൾ. 61

നട്ടമങ്ങനെ വളർന്നഥ വാനം-
മുട്ടെ നിൽപ്പൊരു തരുക്കളിലെല്ലാം
കെട്ടിഞാന്നു മരണത്തിനു ചെന്നേ -
ർപ്പെട്ടപോലെ കചവാതൽ കിടന്നു. 62
     
അന്തരാളജനനത്തെയൊഴിപ്പാ -
നന്തരങ്ഗമതിലോർത്തിഹ വവ്വാൽ
വൻതപസ്സൊടു വനേ തലക്കീഴായ് -
ത്തുങ്ങിയിങ്ങനെ കിടക്കുകയല്ല 63

വൻപുകുടുമിലവിൽച്ചെറു സൂചി -
ക്കമ്പിൽ വാണിഹ പരുന്തുകളെല്ലാം
വൻപു കാട്ടിമിഴിയിട്ടു ചുഴറ്റും
വെമ്പലുണ്ടു കഴയിൽ ക്കളിപോലെ. 64

കുട്ടുചേർന്ന കളിയോഗമൊരിയക്കൽ
പെട്ടികെട്ടിമരവുന്നതുപോലെ
നാട്യമുളള മയിലും മടിയാൽ തൻ
പാട്ടിലായി മരുവുന്നിഹ ചുമ്മാ65

ഏറെ മാന്തളിർ ചവച്ചതിലോലും
ചാറു മോന്തിയമലും പിടിപ്പെട്ട്
തീറുകിട്ടിയൊരു രാഗവിശേഷം
കുറിടുന്നു കുയിലിൻ കുലമെല്ലാം. 66

ചെണ്ടുകെട്ടിയതുപോൽ വിലസും പൂ -
ക്കൊണ്ടതോറുമണിയിട്ട് പറന്ന്
വണ്ടിനങ്ങൾ മകന്ദകണം ചെ -
ന്നുണ്ടു നീളെ മരവുന്നു കൊടുത്തു. 67

മുട്ടയിട്ടു ചില പക്ഷികൾ വൃക്ഷ
പ്പോട്ടിലങ്ങടയിരുന്നു നിരപ്പേ
കുട്ടികൾക്ക്ു ചിലതന്നിരതെണ്ടി -
ക്കുടുവാതിലിലിരുന്നു കൊടുത്തു. 68

പെട്ടിപോൽ മെഴുകിനാൽ ചില കൂടും
കെട്ടി നല്ലയരമുളള മരത്തിൽ
കുട്ടമിട്ട മധുമക്ഷിക കാട്ടും
കുട്ടുകെട്ടുകൾ നമുക്കപദേശം.69

ഇന്നിയും പലവക ക്കിളിവർഗം
മന്ദമെന്നിയ വിളങ്ങി വനത്തിൽ:
പിന്നെയദ്ദശരഥാന്മജരാറ്റിൽ -
ച്ചെന്നിറങ്ങിയിതു കൗതുകമോടും. 70

പാറപോലെ നെടുതാം ചില നക്രം
കേറിവന്നനുദിനം വെയിലേൽപ്പാൻ
കുറുപാടൊടവിടങ്ങിലോരോ -
പാറയങ്ങനെ നികന്നുകിടന്ന. 71

ചീറിയുക്കൊടൊരു ദിയ്ക്കിലുറയ്ക്കാ -
താറടങ്ങിയൊഴുകുന്നൊരു വെളളം
പാറതോറുമടിപ്പെട്ടു ഘനം വി-
ട്ടേറെമാർദവമിയന്നിഹ കാണായ്. 72

ആക്കമേറിയൊരുഴുക്കു ബലാല-
ത്തുക്കിടിച്ചു കളയാതെയിരിപ്പാൻ
വക്കിലുളള ലതയും മരവും നൽ -
പുക്കളും ഫലവുമേകി നദിക്കായി. 73

ഉമ്പർപൊലെ മിഴിരണ്ടുമടയ്ക്കാ -
തമ്പരന്നരിയെ തീറ്റിതിരിഞ്ഞ്
പമ്പയാറ്റിനടിയിൽപ്പല മത്സ്യം
കമ്പമറ്റു കളിയാടി നടന്നു. 74

ഏകദ്ദേശമരികത്തിലണഞ്ഞാ
രാഘവന്റെ തിരുമേനിയെ നോക്കി
നിന്ന മിനിനടയാത്തൊരു കണ്ണി -
ന്നന്നുതന്നെ ഫലസിദ്ധിഭവിച്ചു. 75

പുതുമപലതുമേവം കണ്ടു കൗതുഹലം പൂ -
ണ്ടതിചതുരത കോതും രാമനും തമ്പിതാനും
ധൃതിയൊടു ജലപാനം ചെയ്തു വന്നാറ്റു വക്ക -
ശിലയിങ്കൽ ച്ചെന്നിളയ് പാറ്റി വാണാർ. 76

മരങ്ങളും വളളികളും വനത്തിൽ
പരന്നു പുക്കുന്ന വസന്തകാലേ
തിരിഞ്ഞു നൽപ്പുമ്പൊടി കോരിവാരി -
ച്ചൊരിഞ്ഞിളന്തെന്നലഞ്ഞിതപ്പോൾ. 77

കോളായെഴും വിരഹവേദനയെസ്സഹിപ്പാ -
നാളായിടാതെ വിഷമിച്ചൊരു രാമദേവൻ
വൻപിച്ച കാറ്റുടലിലേറ്റു വിയോഗദൂ:ഖം
ജ്യംഭിച്ചിരുന്നവിടെ ലക്ഷണനോടുകൂടെ. 78


പമ്പാദർശനം പതിനൊന്നാം സർഗം സമാപ്തം