ചാണക്യസൂത്രം (കിളിപ്പാട്ട്)/നാലാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  • ശുകതരുണിസാദരം സുശീലഗുണഭാസുരം
  • തവമധുരഭാഷണം ഹൃദയം സുഖപൂരണം 1
  • മഹിതനയദോഹനം സകലജനമോഹനം
  • സർവ്വമോദാവഹം സർവ്വശോകാപഹം 2
  • പലവുമിതിചിത്രമായ് കേട്ടുവെന്നാകിലും
  • പലവുമിഹപിന്നെയും കേൾപ്പതിന്നാശയാം 3
  • പലരുമിതിനുണ്ടെടോ പലവഴിയിലായഹൊ
  • ഫലമധുസിതാദിയുമ്പലവുമുപഭോജ്യതാം 4
  • കഥയിതുമുഷിച്ചിലില്ലായ്കകൊണ്ടാശുനീ
  • കഥയകഥയാദരാലിക്കഥാശേഷവും 5
  • കിളിമകളുമതുപൊഴുതുതെളിവിനൊടുചൊല്ലിനാൾ
  • കൌതുകമുൾക്കൊണ്ടു കേൾപ്പിനെല്ലാവരും 6
  • നയനിപുണനായ ചാ‍ണക്യമഹീസുരൻ
  • നന്മയിൽ മൌര്യനെക്കാത്തിരിക്കും വിധൌ 7
  • മന്നവൻ മൌര്യനെ സ്നേഹമുള്ളോർകളു-
  • മിന്നവരില്ലാത്തവർകളെന്നുള്ളതും 8
  • നന്നായറിവതിന്നാശുചാണക്യനും
  • മുന്നമയച്ച നിപുണകനെന്നവൻ 9
  • യമപടവുമായവൻ വേഷം തിരിഞ്ഞുകൊ-
  • ണ്ടമിതമയഭക്തിപൂണ്ടെല്ലാമറിഞ്ഞവൻ 10
  • അതിനിപുണനഥനിപുണകനുമുഴറിവന്നുട-
  • നാര്യചാണക്യനെക്കൂപ്പിനിന്നീടിനാൻ 11
  • നിപുണകനൊടതു പൊഴുതുകനിവിനൊടുചൊല്ലിനാൻ
  • നീതിമാനായുള്ള ചാണക്യഭൂസുരൻ 12
  • അയിസുമുഖചൊല്ലുചൊല്ലഖിലജനവൃത്തവു-
  • മാകവെമൌര്യനെസ്നേഹിച്ചിതൊജനം 13
  • നയമുടയനിപുണകനുമഥതൊഴുതുചൊല്ലിനാൻ
  • നാഥാപുനരതിനെന്തൊരുസംശയം 14
  • അഖിലനരപതികൾ കുലമകുടമണിമൌര്യനോ-
  • ടാരും വിപരീതമായില്ലകേവലം 15
  • മൂന്നുപുരുഷരല്ലാതാരുമില്ലിവർ
  • മൂന്നുപേരും പിന്നെ രാക്ഷസൻ തന്നുടെ16
  • ബന്ധുക്കളായവർ പണ്ടുമവർകൾക്കു
  • മന്ത്രിപ്രവരനെക്കൂറുണ്ടറിഞ്ഞാലും 17
  • മൌര്യനാം മന്നവൻ തന്നുടെ ശൌര്യവും
  • വീര്യവും ശ്രീയും പ്രതാപവും കേളിയും 18
  • ഒട്ടും സഹിക്കുന്നതല്ലിവർ മൂവർക്കു-
  • മിഷ്ടമില്ലായ്കയ്ക്കവധിയില്ലേതുമെ 19
  • തദനുനിപുണകവചനമിങ്ങിനെ കേട്ടുടൻ
  • ദ്വിജവരനുമുത്തരം കോപിച്ചു ചൊല്ലിനാൻ 20
  • അവർകളിഹമൂവരും ജീവിച്ചിരിക്കയി-
  • ല്ലവനിയിലതിന്നിനിസംശയമില്ലെടൊ 21
  • നയനിപുണഗുണസദനചൊല്ലവർനാമവും
  • നിപുണകനുമിങ്ങിനെ കേട്ടുചൊല്ലീടിനാൻ 22
  • അവർകളുടെ നാമവും ചൊല്ലിത്തരുന്നതു-
  • ണ്ടാമോദമുൾക്കൊണ്ടു കേട്ടുകൊൾകഭവാൻ 23
  • മന്ത്രിപ്രവരനു സന്തതം ബന്ധുവാം
  • മാന്ത്രികശ്രേഷ്ഠൻ ക്ഷപണകനെന്നവൻ 24
  • നമ്മുടെ ബന്ധുവാം പർവ്വതരാജനെ
  • നിർമ്മരിയാദമൊടുക്കുവാൻ പണ്ടിവൻ 25
  • ദുർമ്മന്ത്രവാദാൽ വിഷനാരിതന്നെയും
  • ദുർമ്മതിനിർമ്മിച്ചതെന്നറിഞ്ഞീടുക 26
  • ചാണക്യനപ്പോളതുകേട്ടനേരത്തു
  • മാനിച്ചിതേറ്റവുമിന്ദ്രശർമ്മാവിനെ 27
  • നന്നുനന്നെത്രയുമിന്ദ്രശർമ്മാവെന്നു
  • പിന്നയും പിന്നയുമോർത്തുസന്തോഷിച്ചാൻ 28
  • “രണ്ടാമതാരെ”ന്നവനോടു തന്നുള്ളിൽ
  • ഉണ്ടായരോഷ്ണ ചൊല്ലിനാൻ ചാണക്യൻ 29
  • ശങ്കവെടിഞ്ഞവനും പറഞ്ഞീടിനാൻ
  • “എങ്കിലോരാക്ഷസാമാത്യനുനിത്യവും 30
  • ഇഷ്ടനായുള്ള ശകടദാസാഖ്യനാം
  • ദുഷ്ടനായുള്ള കാര്യസ്ഥനറിഞ്ഞാലും 31
  • ചന്ദ്രഗുപ്തൻ തന്നെ നിഗ്രഹിച്ചീടുവാൻ
  • മന്ത്രിപ്രവരൻ നിയോഗിച്ചവർകളെ 32
  • സന്തതം രക്ഷിച്ചിരിക്കുന്നിതുമവൻ
  • അന്തരമില്ലശകടദാസൻ ഖലൻ” 33
  • എന്നതുകേട്ടോരു മന്ദഹാസം പൂണ്ടു
  • തന്നുള്ളിലേവം നിരൂപിച്ചു ചാണക്യൻ 34
  • “എത്രയും ബുദ്ധിമാനായുള്ള നമ്മുടെ
  • സിദ്ധാർത്ഥകനെഞാൻ ഗൂഢമായ്കല്പിച്ചു 35
  • കാര്യസ്ഥനായ ശകടദാസന്നവൻ
  • മായത്തിലുള്ളൊരു മിത്രമായ് വാഴുന്നു” 36
  • പിന്നെയും ചൊന്നാൻ നിപുണകൻ തന്നോടു
  • “മൂന്നാമവൻ പുനരാരെന്നു ചൊല്ലുനീ” 37
  • എന്നതുകേട്ടവൻ പിന്നെയും ചൊല്ലിനാൻ
  • “ധന്യമതേ പറഞ്ഞീടുവൻ കേട്ടാലും 38
  • രാക്ഷസാമാത്യനു രണ്ടാമതുള്ളൊരു
  • സാക്ഷാൽ ഹൃദയമായ് തന്നേമരുവുന്ന 39
  • പുഷ്പരചത്വരമായനഗരത്തിൽ
  • ഇപ്പോൾ മണികാരശ്രേഷ്ഠനായ്‌വാഴുന്ന 40
  • ചന്ദനദാസനാകുന്നതറിഞ്ഞാലും
  • നിന്ദനമ്മോടവനോളമില്ലാർക്കുമേ 41
  • രാക്ഷസൻ തന്റെ കളത്രത്തെയുമവൻ
  • രക്ഷിച്ചുകൊണ്ടിരിക്കുന്നുമഹാമതേ 42
  • മന്ത്രിപ്രവരൻ പുറപ്പെട്ടുപോയനാൾ
  • ചന്ദനദാസനാം ചെട്ടി മരുവുന്ന 43
  • മന്ദിരേകൊണ്ടുപോയ്‌വെച്ചിതുനിർണ്ണയം
  • ചന്തമായ്തന്റെ കുഡുംബങ്ങളൊക്കവേ” 44
  • ചണകസുതനിതി നിപുണകോക്തികൾ കേട്ടഥ
  • ചന്തത്തിൽ മാനസേ ചിന്തിച്ചിതന്നേരം 45
  • മന്ത്രികുലോത്തമനാകിയരാക്ഷസൻ
  • ചന്ദനദാസങ്കലിന്നുകളത്രത്തെ 46
  • വെച്ചിരിക്കുന്നതുമോർത്തുകാണുന്നേരം
  • നിശ്ചയമായ്‌വരുമില്ലൊരുസംശയം 47
  • തന്നോടു തുല്യരായുള്ള ജനങ്ങളിൽ
  • തന്നേവലിയവർ ചേർന്നിരിപ്പൂ ദൃഢം 48
  • ഇത്ഥം നിരൂപിച്ചു വിഷ്ണുഗുപ്തൻ പുന-
  • രുത്തരമായവൻ തന്നോടുചൊല്ലിനാൻ 49
  • “ചന്ദനദാസനായുള്ളവൻ തന്നുടെ
  • മന്ദിരത്തിങ്കലമാത്യ്കളത്രത്തെ 50
  • വെച്ചിരിക്കുന്നുവെന്നുള്ളതിന്റെഒരു
  • നിശ്ചയം നികലുണ്ടായതുമെങ്ങിനേ” 51
  • ചണകസുതവചനമിതി കേട്ടോരനന്തരം
  • ചാതുര്യമോടവൻ തന്നോടുരചെയ്താൻ 52
  • “അഖിലനയസദന! കനിവോടതിൻ നിശ്ചയം
  • അംഗുലീയമിതുകണ്ടാൽ വരുമല്ലോ” 53
  • സഖലുപുനരംഗുലീമുദ്രയെടുത്തുടൻ
  • സാദരം ചാണക്യനു കൊടുത്തീടിനാൻ 54
  • അംഗുലീമുദ്രയെടുത്തുചാണക്യനും
  • തൻ കരതാരിൽ പിടിച്ചുനോക്കുന്നേരം 55
  • ശിക്ഷയുണ്ടതിൻ മേലങ്ങെഴുതീട്ടു
  • ‘രാക്ഷസൻ’ എന്നൊരു നാമവുമാദരാൽ 56
  • സന്തോഷമുൾക്കൊണ്ടു ചാണക്യനന്നേരം
  • ചിന്തിച്ചതെൻ കയ്യിൽ വന്നിതു രാക്ഷസൻ 57
  • കൌടില്യഭൂസുരനിങ്ങിനേകല്പിച്ചു
  • കേടുതീർത്തേവമവനോടുരചെയ്താൻ 58
  • “വിരുതുടയനീയുമിന്നംഗുലീയാഗമം
  • വിരവിനൊടു ചൊല്ലെടോ നന്നുനന്നെത്രയും” 59
  • അഥനിപുണകാഖ്യനും ചാണക്യവിപ്രനോ-
  • ടതിനിപുണമായ്പറഞ്ഞീടിനാനിങ്ങിനേ 60
  • “ഗുണമുടയചണകസുതവിപ്രചൂഡാമണേ
  • കേട്ടുകൊണ്ടാലും തെളിഞ്ഞതു ചൊല്ലുവൻ 61
  • തവവചനമഴകിനൊടു കൈക്കൊണ്ടുപോയ ഞാൻ
  • താനേയമപടംവായിച്ചുനീളവേ 62
  • ഒരുകപടവേഷനായ് സഞ്ചരിക്കുന്ന നാൾ
  • ഒരുദിവസമാകിലച്ചന്ദനദാസനാം 63
  • നഗരമണികാരനാം ചെട്ടിതൻ വീട്ടിലും
  • തിറമൊടുടനവിടെവിടകൊണ്ടെന്നറിഞ്ഞാലും 64
  • യമപടവുമഴകിനൊടു തത്രനിവർത്തി ഞാൻ
  • യമകഥകളൊക്കെവായിക്കും ദശാന്തരേ 65
  • അതികുതുകമുൾക്കൊണ്ടകത്തുനിന്നെത്രയും
  • അഞ്ചുവയസ്സായൊരഭകന്മോഹനൻ 66
  • മണ്ടിവരുന്നോരുനേരമകത്തുനി-
  • ന്നുണ്ടായിതിങ്ങിനേയുള്ള കോലാ‍ഹലം 67
  • അയ്യോ! കിടാവിനെച്ചെന്നുപിടിക്കേണം
  • പൊയ്യല്ലതിന്നൊരാപത്തുവരുമെന്നും 68
  • ഉണ്ണിപുറത്തുപോകാതെയെന്നുംചില-
  • പെണ്ണുങ്ങൾ തങ്ങളിൽ മന്ദം പറകയും 69
  • കണ്ടിതന്നേരമൊരുസുന്ദരാംഗിതാൻ
  • മണ്ടിവന്നാശു വാതിൽ മറഞ്ഞിട്ടവൾ 70
  • കോമളമായുള്ള കൈകൊണ്ടുബാലനെ
  • കാമനീഗാഢം പിടിച്ചിഴയ്ക്കുംവിധൌ 71
  • ബാലനുതം കുറഞ്ഞീടിനാനന്നേരം
  • നീലവിലോചനാഗാഢം പിടിപെട്ടാൾ 72
  • അപ്പോൾ പുരുഷൻ വിരൽക്കു പാകത്തിനായ്
  • ശില്പമായ്ത്തീർത്തുള്ളൊരംഗുലീമുദ്രിക 73
  • കന്നൽ മിഴിയുടെ കൈവിരൽ മേൽ നിന്നു
  • തിണ്ണമഴിഞ്ഞു നിലത്തുവീണും പോയി 74
  • ഏതുമറിഞ്ഞീലവളതുമെന്നുടെ
  • പാദത്തിനോളമുരുണ്ടുവന്നുബലാൽ 75
  • ഞാനതുകാലിൻ ചുവട്ടിലാക്കിപ്പുന-
  • രൂനം വരാതെയെടുത്തുകൊണ്ടീടിനേൻ 76
  • രാക്ഷസനെന്നതിന്മേലെഴുതീടിനോ-
  • രക്ഷരങ്ങൾ കണ്ടു വിസ്മയിച്ചേറ്റവും 77
  • ഞാനതും കൊണ്ടുമണ്ടിപ്പോന്നുവന്നുടൻ
  • മാനമോടാശുഭവാനുനൽകീടിനേൻ 78
  • അംഗുലീമുദ്രലഭിച്ചപ്രകാരവും
  • ഇങ്ങിനേയുള്ളൊന്നറികമഹാമതേ” 79
  • ചണകസുതനിങ്ങിനെ ചരനിപുണകോക്തികൾ
  • പരിചിനൊടു കേട്ടുടൻ തെളിവിനൊടു ചൊല്ലിനാൻ 80
  • “നന്നുനന്നെത്രയും നിന്നുടെ സാമർത്ഥ്യ-
  • മിന്നിതിനേതുമേ സംശയമില്ലെടോ” 81
  • എന്നുപറഞ്ഞുടൻ മൌര്യനെക്കൊണ്ടഥ
  • മിന്നുന്നകാതിലകൈവളപട്ടുകൾ 82
  • ഇത്തരമൊക്കെക്കൊടുപ്പിച്ചിതാദരാൽ
  • ഉത്തമനായ നിപുണകനന്നേരം 83
  • അക്കാലമിങ്ങിനെചാണക്യഭൂസുരൻ
  • ഉൾക്കാമ്പിലോർത്തുകണ്ടാൻ മഹാബുദ്ധിമാൻ 84
  • പർവ്വതരാജനുള്ളാഭരണങ്ങളെ
  • സർവ്വതഃ രാക്ഷസാമാത്യനു വിൽക്കേണം 85
  • ഇത്ഥം നിരൂപിച്ചു കല്പിച്ചു ചാണക്യൻ
  • ഉത്തമരായ വിഭാവസുവാദിയാം 86
  • മൂന്നുപേർ വിപ്രരെച്ചൊല്ലിവിട്ടാശുതാൻ
  • മന്നവനാം ചന്ദ്രഗുപ്തതനെക്കൊണ്ടഥ 87
  • മൂന്നാഭരണങ്ങളും കൊടുപ്പിച്ചവൻ
  • പിന്നേയവർകളോടിങ്ങിനേ ചൊല്ലിനാൻ 88
  • “ഇക്കഥനിങ്ങൾ മറച്ചമാത്യേന്ദ്രനു
  • വില്ക്കേണമാഭരണങ്ങളിവമൂന്നും” 89
  • “അങ്ങിനേതന്നെയൊരന്തരമെന്നിയേ
  • ഞങ്ങളിതുകൊണ്ടു ചെന്നു മന്ത്രീന്ദ്രനു 90
  • വിൽക്കുന്നതുണ്ടെ”ന്നുര ചെയ്തുയാത്രയും
  • വെക്കമറിയിച്ചു പോയാരവർകളും 91
  • ഇത്ഥം മഹീസുരന്മാരെ പറഞ്ഞയ-
  • ച്ചുത്തമനായുള്ള ചാണക്യനക്കാലം 92
  • പൌരജനങ്ങൾ പറഞ്ഞുകേട്ടീടിനാൻ
  • “ഘോരനാം മ്ലേച്ഛരാജൻ പടക്കൂട്ടത്തിൽ 93
  • അഞ്ചുപേർ സേനാധിനായകരുണ്ടുപോൽ
  • ചഞ്ചലമെന്നിയേ രാക്ഷസനോടവർ 94
  • ചേർന്നുമരുവുന്നതിക്കാലമേറ്റവും
  • ഉന്നതനായുള്ള താലൂകരാജനാം 95
  • ചിത്രവർമ്മാവും, മലയനൃപനായ
  • ശത്രുവിദ്ധ്വംസനൻ സിംഹനാദൻ താനും 96
  • ഗ്രീഷ്മസമാനൻ പ്രതിയോഗികൾക്കൊരു
  • കാശ്മീരനായുള്ള പുഷ്കരാക്ഷൻ താനും 97
  • സിന്ധുനിവാസിയായുള്ള ശകാധിപൻ
  • സിന്ധുഷണാഖ്യനായുള്ളൊരു വീരനും 98
  • പാരസീകന്മാർക്കു നാഥനായുള്ളൊരു
  • ഘോരപരാക്രമമുള്ള മേലാങ്കനും” 99
  • ഇത്ഥം ചരന്മാർ പറഞ്ഞറിഞ്ഞീടിനോ-
  • രുത്തമൻ ചാണക്യനിത്തരം ചിന്തിച്ചാൻ 100
  • വ്യാജമായോരു കുറിയെഴിതിച്ചുഞാൻ
  • രാജപ്രവരരാം ചിത്രവർമ്മാദിയെ 101
  • മ്ലേച്ഛനാലിന്നു കൊടുപ്പിച്ചമാത്യനെ
  • നിശ്ചയം ദൂരെക്കളയിപ്പനേഷുഞാൻ” 102
  • ഇത്ഥം നിരൂപിച്ചു വിഷ്ണുഗുപ്തൻ ചെന്നു
  • സത്വരം പണ്ടു ശകടദാസൻ പക്കൽ 103
  • മിത്രമായ് താൻ പറഞ്ഞാക്കി മരുവുന്ന
  • സിദ്ധാർത്ഥകനായ രാജപുരുഷനെ 104
  • മന്ദമരികേ വിളിച്ചതിഗൂഢമായ്
  • മന്ദഹാസം പൂണ്ടവനോടുചൊല്ലിനാൻ 105
  • “ധന്യമതേ ഗുണവാരിധേ കേളെടോ
  • നിന്നുടെ ബുദ്ധിവിലാസങ്ങൾകൊണ്ടിനി 106
  • വേണ്ടുന്ന കാര്യങ്ങളെ നമുക്കുള്ളുവെ-
  • ന്നുണ്ടാകവേണം സുമുഖനിൻ മാനസേ 107
  • മുമ്പിനാൽ വേണ്ടതു ചൊല്ലിത്തരുവൻ ഞാൻ
  • കമ്പം വരാതെ ശകടനെക്കൊണ്ടുനീ 108
  • ചെന്നൊരു ലേഖയെഴുതിക്കയും വേണം
  • ഇന്നതുവാചകമെന്നുചൊല്ലിത്തരാം 109
  • “ആരാനുമേതാനുമൊന്നുണ്ടൊരുത്തനു
  • നേരേ കൊടുത്തയച്ചുവിട്ടിട്ടെ”ന്നും 110
  • “ഊഹ്യംസ്വയംവാച്യ”മെന്നുമതിൽ വേണം
  • ബാഹ്യനാമങ്ങളെഴുതുകയും വേണ്ട 111
  • ഇത്തരമക്ഷരങ്ങൾകൊണ്ടു സാമ്പ്രതം
  • വ്യക്തമല്ലാതൊരു ലേഖയെഴുതിച്ചു 112
  • ലേഖയും കൊണ്ടു കനിവോടിവിടേക്കു
  • വേഗമുൾക്കൊണ്ടുവരികയും വേണം നീ 113
  • ഞാനിതുചൊന്നതെന്നുള്ളതുചൊല്ലുകിൽ
  • ഊനം വളരേവരുമെന്നറിഞ്ഞാലും 114
  • എന്നതുകൊണ്ടുനീ നന്നായ്മറച്ചുനീ
  • ചെന്നുമുറിയുമെഴുതിച്ചുകൊണ്ടുവാ” 115
  • അങ്ങിനേതന്നെയതെന്നുരചെയ്തവൻ
  • ഇങ്ങിനേ വിപ്രൻ പറഞ്ഞവണ്ണം തന്നേ 116
  • കാര്യസ്ഥനായശകടനെക്കൊണ്ടൊരു-
  • പായം പറഞ്ഞവൻ പത്രമെഴുതിച്ചു 117
  • വിരവിനൊടു ചണകതനയാലയം പ്രാപിച്ചു
  • വാചികപത്രികയും കൊടുത്തീടിനാൻ 118
  • വാചകം നോക്കി ചണകതനയനും
  • വായിച്ചവനോടു പിന്നെയും ചൊല്ലിനാൻ 119
  • “രാക്ഷസാമാത്യനുള്ളംഗുലീമുദ്രയെ
  • ശിക്ഷയിൽ വെച്ചിതിനൊപ്പുമിടുകനീ” 120
  • ഇത്ഥമുരചെയ്തു മുദ്രയും പത്രവും
  • സിദ്ധാർത്ഥകൻ പക്കലാശുനൽകീടിനാൻ 121
  • ചണകസുതവചനമിതുകേട്ടു സിദ്ധാർത്ഥകൻ
  • ഛലവിഹിതപത്രത്തിലൊപ്പുമിട്ടീടിനാൻ 122
  • സുവിനയമൊടവനുമഥചാണക്യവിപ്രനെ
  • സാദരം വന്ദിച്ചു ചൊല്ലിനാനിങ്ങിനെ 123
  • “എന്തിനി ഞാനൊന്നു വേണ്ടുവെന്നുള്ളതും
  • അന്തരമെന്നിയരുൾ ചെയ്ക സാമ്പ്രതം” 124
  • അതുപൊഴുതുചാണക്യവിപ്രനും ചൊല്ലിനാൻ
  • “അതിവിരുതനായ നീയൊന്നുണ്ടുവേണ്ടതും 125
  • മുദ്രയാമുദ്രിതം പത്രവും മുദ്രയും
  • ഭദ്രനീകൈക്കൊണ്ടുടനെപ്പുറപ്പെട്ടു 126
  • മുന്നം ശകടദാസൻ തന്നെക്കൊല്ലുവാൻ
  • തിണ്ണമരക്കുകയറിട്ടുകൊണ്ടുപോയ് 127
  • ചാതുര്യമോടുകഴുവേറ്റുവാനഥ
  • ഘാതുകന്മാർ തുടങ്ങീടും ദശാന്തരേ 128
  • ക്രൂരനായ് ഘാതുകന്മാരോടണഞ്ഞുനീ
  • ഘോരങ്ങളായ വചനങ്ങൾ ചൊല്ലേണം 129
  • ഘാതുകന്മാരതു നേരമെല്ലാവരും
  • ഭീതിയും വ്യാജേന പൂണ്ടുമണ്ടും വിധൌ 130
  • കലിതമുദമഥശകടദാസനെസ്സാദരം
  • കുലനിലമതിങ്കന്നു വേർപെടുത്താശുനീ 131
  • സന്തോഷമുൾക്കൊണ്ടവനെയും കൊണ്ടുപോയ്
  • മന്ത്രിപ്രവരനെച്ചെന്നു സേവിക്കെടോ 132
  • അതുപൊഴുതിലഥ ശകടദാസനെക്കാത്തതി-
  • ന്നാഭിമുഖ്യത്തോടു കൂടവേ രാക്ഷസൻ 133
  • വല്ലതുമൊന്നു നിനക്കു സമ്മാനിക്കു-
  • മില്ലൊരു സംശയമെന്നാലതും വാങ്ങി134
  • മുദ്രയും പിന്നെക്കൊടുത്തമാത്യേന്ദ്രനു
  • ഭദ്രമായ്പ്പിന്നെനീ സേവിക്കയും വേണം 135
  • പടവരവുതുടരുമളവഥവഴിയിൽനിന്നുനീ
  • പരിചിനൊടു പർവ്വത പുത്രനായ്പത്രവും 136
  • കാട്ടിക്കൊടുക്കാപുനരവൻ നിന്നോടു
  • മുട്ടിച്ചുനിർബ്ബന്ധമാശുചെയ്യുംവിധൌ 137
  • വാചകം നന്നായ്പറഞ്ഞറിയിച്ചുനീ
  • സാചിവ്യമുള്ളൊരു രാക്ഷസാമാത്യനെ 138
  • മ്ലേച്ഛനെക്കൊണ്ടുപേക്ഷിപ്പിച്ചു സത്വരം
  • നിശ്ചലചിത്തനായ്പോന്നു കളകനീ” 139
  • ചണകസുതനിവപലതുമവനൊടുപേക്ഷിച്ചു
  • ചഞ്ചലമെന്നിയെ മുദ്രയും പത്രവും 140
  • കലിതമുദമതി ചതുരനായ സിദ്ധാർത്ഥകൻ
  • കരമതിലവൻ കൊടുത്തിങ്ങിനെ ചൊല്ലിനാൻ 141
  • “അയിസുമുഖകാര്യവും സാധിച്ചുനീയുമി-
  • ന്നഴകിനൊടുപോരികെ” ന്നാശിയും ചൊല്ലിനാൻ 142
  • അഥചണകസുത ചരണവന്ദനം ചെയ്തവൻ
  • അതിമുദിതനായ് നടന്നീടിനാനന്നേരം 143
  • നയനിപുണമതി ചണകതനയനുമനന്തരം
  • നീതിമാനാകും ക്ഷപണകൻ തന്നെയും 144
  • നിജനികടഭുവി വിരവിനോടുവിളിച്ചവൻ
  • “നമ്മുടെ ശത്രുവാം രാക്ഷസൻ തന്നെയും 145
  • ഉന്നതനാം മ്ലേച്ഛരാജനെത്തന്നെയും
  • ചെന്നുനീതങ്ങളിൽ ഭേദം വരുത്തുക” 146
  • എന്നുപദേശിച്ചവനോടു ഗൂഢമായ്
  • പിന്നെയവൻ കാലപാശികൻ തന്നെയും 147
  • ഉന്നതനാം ദണ്ഡാപ്പാശികൻ തന്നെയും
  • തിണ്ണം വിളിച്ചുകോപിച്ചു ചൊല്ലീടിനാൻ 148
  • “ക്ഷിതിപതികൾ മകുടമണിമൌര്യൻ പറകയാൽ
  • ക്ഷപണകനെയും ക്ഷണാലാട്ടിക്കളയണം 149
  • നമ്മുടെ ബന്ധുവാം പർവ്വതരാജനെ
  • ദുർമ്മന്ത്രിയായവൻ കൊന്നതറിഞ്ഞാലും 150
  • ഝടിതിപുനരപിശകടദാസനെത്തന്നെയും
  • ചായില്യമിട്ട കഴുവിന്മേലേറ്റുവിൻ 151
  • ശകടനിഹരാക്ഷസാമാത്യൻ പറകയാൽ
  • ചന്ദ്രഗുപ്തൻ തന്നെക്കൊന്നൊടുക്കീടുവാൻ 152
  • ചിലരിവിടെ മരുവുമവർകൾക്കവൻ നിത്യവും
  • ചിലവിനു കൊടുക്കുന്നതുണ്ടെന്നുനിർണ്ണയം 153
  • അവർകളതുകേട്ടുടൻ ക്ഷപണകനെയും ക്ഷണാൽ
  • പ്രഹരമതുകൂട്ടിനാൻ ഭയമൊടവനോടിനാൻ 154
  • അഥശകടദാസനെഝടിതിപിടിപെട്ടവ-
  • രതികുപിതരായുടൻ കയറരയിലട്ടഹൊ 155
  • കൊലകരുതിയാശുതെകൊലനിലമതിങ്കല-
  • ങ്ങഴകിനൊടു വെച്ചപോതതികുപിതനായ്തദാ 156
  • അതുലബലഘാതകാനാട്ടിക്കളഞ്ഞുട-
  • നഥശകടദാസനെത്തത്ര സിദ്ധാർത്ഥകൻ 157
  • കനിവിനൊടുപാലിച്ചു കൊണ്ടവനോടുമായ്
  • പരിചിനൊടുപോയിതെരാക്ഷസം വീക്ഷിതും 158
  • നീതിമാനാകിയ വിഷ്ണുഗുപ്തനൊരു
  • ദൂതനെപ്പിന്നെ വിളിച്ചു ചൊല്ലീടിനാൻ 159
  • “ചന്ദനദാസനാം ചെട്ടിപ്രവരനെ
  • മന്ദമല്ലാതിങ്ങു കൂട്ടിനീകൊണ്ടുവാ” 160
  • ചണകസുതവചനമിതി കേട്ടുവന്ദിച്ചവൻ
  • ചന്ദനദാസന്റെ മന്ദിരം പുക്കുടൻ 161
  • ചെട്ടിക്കുലശ്രേഷ്ഠനെക്കണ്ടുചൊല്ലിനാൻ
  • ശ്രേഷ്ഠകുലോത്ഭവ ശ്രേഷ്ഠന്റെ ശാസനാൽ 162
  • “ശ്രേഷ്ടിപ്രവര! ധനപതെ! ഭൂസുര”
  • ശ്രേഷ്ഠനായുള്ള ചാണക്യനയച്ചുഞാൻ 163
  • വന്നെൻ ഭവാനെയും കൊണ്ടങ്ങു ചെല്ലുവാൻ
  • തിണ്ണം പുറപ്പെട്ടുപോരികയും വേണം” 164
  • എന്നതുകേട്ടൊരു ചന്ദനദാസനും
  • നിന്നുവിചാരം തുടങ്ങിനാനിങ്ങിനെ 165
  • “അയ്യോ! മഹാപാപി, ചാണക്യനെന്തൊന്നു
  • പയ്യവെകല്പിച്ചിരിക്കുന്നതീശ്വരാ! 166
  • ചാണക്യനെന്നു കേട്ടീടുന്നനേരത്തു
  • താനറിയാതെ നടുങ്ങുമെല്ലാവരും 167
  • ഇത്രകൃപയുമില്ലാതവരെമറ്റു
  • ധാത്രിയിലെങ്ങുമെ കണ്ടിട്ടുമില്ല ഞാൻ 168
  • ഏതുമൊരുപിഴചെയ്യാതവർകൾക്കു-
  • മാതങ്കമുണ്ടഹൊ ചാണക്യവിപ്രനെ 169
  • ഏറ്റമപരാധമുള്ളൊരിനിക്കിഹ
  • മുറ്റും പൊറുതിയില്ലതെ വരുമല്ലൊ 170
  • എന്നുവന്നാലിന്നമാത്യകളത്രത്തെ
  • തിണ്ണമിവിടെന്നു വാങ്ങിച്ചുകൊണ്ടുഞാൻ 171
  • ചെന്നുകണ്ടീടുവാനാര്യചാണക്യനെ
  • പിന്നെയമാത്യകളത്രത്തെയുമവൻ 172
  • എന്നൊടുകൊണ്ടുവരികെന്നുചൊല്ലുമ്പോൾ
  • എന്നുമിനിക്കു കൊടുത്തുകൂടാദൃഢം 173
  • ആളയച്ചന്നേരമാശുചാണക്യനും
  • നീളെത്തിരയിക്കുമെന്റെഗൃഹത്തിങ്കൽ 174
  • കണ്ടീലയെന്നു വരുന്നോരനന്തരം
  • ഉണ്ടാവതെല്ലാമനുഭവിക്കേയുള്ളു 175
  • വിശ്വാസവഞ്ചനം ചെയ്താലമാത്യനു-
  • മീശ്വരനും വിപരീതമായ്‌വന്നുപോം 176
  • എന്നെഭരവുമേല്പിച്ചിഹരാക്ഷസൻ
  • തന്നുടെ പുത്രകളത്രാദികളെയും 177
  • എന്നുടെ മന്ദിരത്തിങ്കലാക്കിടിനാ-
  • ലെന്നാലിനിക്കിതു രക്ഷിക്കയും വേണം 178
  • ഇന്നിതുകൊണ്ടുവരുന്നതനുഭവി-
  • ക്കെന്നു വന്നൂ മറ്റൊരാവതില്ലേതുമെ” 179
  • ഇത്ഥം നിരൂപിച്ചു കല്പിച്ചു തന്നുടെ
  • ഭൃത്യനായുള്ള ധനദാസനോടവൻ 180
  • “തെറ്റെന്നമാത്യകളത്രമിവിടുന്നു
  • മറ്റൊരേടത്താശു കൊണ്ടുപോയീടു നീ” 181
  • ഇത്ഥം ധനദാസനോടു പറഞ്ഞവ-
  • നത്യന്തമാഭകലർന്ന രത്നങ്ങളും 182
  • പട്ടുകളാഭരണങ്ങൾ സുവർണ്ണങ്ങൾ
  • പെട്ടികളിൽ നിറച്ചമ്പൊടെടുപ്പിച്ചു 183
  • ചന്ദനദാസൻ പുറപ്പെട്ടു ഭൂപാല
  • മന്ദിരഗോപുരെ ചെന്നുനിന്നീടിനാൻ 184
  • ചണകസുതനൊടു തദനുദൂതനും ചൊല്ലിനാൻ
  • “ചന്ദനദാസൻ വിടകൊണ്ടുപാർക്കുന്നു” 185
  • എന്നതുകേട്ടു ചണകതനൂജനും
  • ചെന്നതുമന്നവൻ തന്നോടു ചൊല്ലിനാൻ 186
  • “ചോദ്യമവനോടു ചെയ്യേണ്ടതും ഭവാ-
  • നാദ്യം മറ്റാരിനിക്കെ”ന്നിതുമൌര്യനും 187
  • രാജനിയോഗവും കൈക്കൊണ്ടവനഥ
  • രാജപുരുഷനോടിങ്ങിനെ ചൊല്ലിനാൻ 188
  • “ചന്ദനദാസനോടിങ്ങു വരാമെന്നു
  • ചെന്നുപറകനീ”യെന്നതു കേട്ടവൻ 189
  • ചെന്നു പറഞ്ഞാനതു കേട്ടവൻ താനും
  • മന്ദമന്ദമകം പുക്കാൻ വിനീതനായ് 190
  • അവനിസുരവരനെയവനാശുകുമ്പിട്ടുതാ-
  • നാചാരവും ചെയ്തു വാങ്ങിനിന്നീടിനാൻ 191
  • ഉചിതമതിനഥസഖലുചണകസുതനാദരാൽ
  • മാനിച്ചവനോടു മെല്ലവേചൊല്ലിനാൻ 192
  • “ചന്ദനദാസ! നിന്നെക്കണ്ടിനിക്കൊരാ-
  • നന്ദം വരുവതു ചൊല്ലാവതല്ലെടോ 193
  • കഷ്ടം നടന്നു വലഞ്ഞിതെല്ലൊഭാവാ-
  • നൊട്ടുമേവൈകാതിരിക്ക പലകമേൽ” 194
  • സമ്മാനവാക്കുകൾ കേട്ടവൻ ചൊല്ലിനാൻ
  • “ധർമ്മമല്ലാത്തതരുൾ ചെയ്യരുതല്ലോ 195
  • ഇപ്പൊളനുചിതമായുള്ള സമ്മാന-
  • മിപ്പരിഷക്കിന്നു പാർത്തുകാണുന്നേരം 196
  • ദുഃഖത്തിനുള്ളതുതന്നെ നിരൂപിക്കിൽ
  • ഒക്കെയറിഞ്ഞരുന്നിതല്ലോ ഭവാൻ 197
  • ഞാനീനിലത്തിരുന്നീടെന്നരുൾ ചെയ്കി-
  • ലൂനം വരാതെ നിന്നീടണമാവൊളം 198
  • വൈശിഷ്ട്യമുള്ള ഭവാനരുൾ ചെയ്കിലു-
  • മൌചിത്യമായതേ ചെയ്തുകൂടൂ ദൃഢം” 199
  • “ഞങ്ങളോടൊപ്പമിരിപ്പാൻ ഭവാനിപ്പോ-
  • ളെങ്ങുമൊരു കുറവില്ലെന്നറിഞ്ഞാലും 200
  • തന്നപലകമേലേറിയിരിപ്പതി-
  • നിന്നുമടിയായ്ക”യെന്നു ചാണക്യനും 201
  • കഷ്ടമിക്കശ്മലനൊന്നുണ്ടുകണ്ടിട്ടു-
  • മൊട്ടുമെന്നോടു ഫലിക്കയില്ലെന്നവൻ 202
  • കല്പിച്ചിരുന്നാൻ നിലത്തുതന്നെപുന-
  • രപ്പോളുരചെയ്തു കൌടില്യവിപ്രനും 203
  • “ശ്രേഷ്ഠിപ്രവര! ധനപതേ! സാമ്പ്രതം
  • ശ്രേഷ്ഠനായുള്ള ഭവാനു വിശേഷിച്ചു 204
  • വാണിഭങ്ങൾക്കു കുശലമൊസന്തതം
  • നാണിയത്തോടു ലാഭങ്ങൾ വരുന്നിതൊ” 205
  • “ആര്യനായുള്ള ഭവാന്റെ ഗുണം കൊണ്ടു
  • കാര്യങ്ങൾ വാണിഭങ്ങൾക്കുണ്ടിതുകാലം” 206
  • “ചന്ദ്രഗുപ്തൻ നരപാലകനാകയാൽ
  • നന്ദനരവരന്മാരാമവർകളെ 207
  • ഖേദാൽ നിരൂപിച്ചു പീഡയുണ്ടോ തദാ
  • മേദിനി തന്നിൽ പ്രജകളിലാർക്കാനും” 208
  • ചന്ദനദാസനതുകേട്ടുകർണ്ണങ്ങൾ
  • നന്നായ്ക്കരംകൊണ്ടു പൊത്തിനിന്നീടിനാൻ 209
  • “നല്ലനാം മൌര്യൻ നരപതിയാകയാൽ
  • ചൊല്ലാവതല്ലൊരു കൌതുകമെല്ലാർക്കും 210
  • പൌർണ്ണമാസിക്കുദിച്ചീടുന്ന ചന്ദ്രനും
  • പൂർണ്ണഗുണമുള്ള ചന്ദ്രഗുപ്തൻ താനും 211
  • ഏതും വിശേഷമില്ലി പ്രജകൾക്കിഹ
  • പെയ്തൊരാനന്ദം നിറയുന്നതേയുള്ളു” 212
  • “രാജഗുണത്താൽ പ്രജകൾക്കു സന്തോഷ-
  • മാശയത്തിങ്കലുണ്ടെങ്കിലിതുകാലം 213
  • എല്ലാവരും നരപാലകനായ്ക്കൊണ്ടു
  • വല്ലതുമിഷ്ടമായുള്ളതു ചെയ്യണം” 214
  • മോദമുൾക്കൊണ്ടിഹ ചന്ദനദാസനും
  • മേദിനിദേവനോടിങ്ങിനെ ചൊല്ലിനാൻ 215
  • “എന്തൊന്നു ഞാനിന്നു ചെയ്യേണ്ടതെന്നുള്ള
  • തന്തരം കൂടാതരുൾ ചെയ്കയും വേണം 216
  • അർത്ഥമേതാനും നൃപനുനൽകീടുവാ-
  • നെത്രവേണമെന്നരുൾ ചെയ്തുകൊള്ളുക” 217
  • ചാണക്യനുമതുകേട്ടുസഹിയാതെ
  • മാനിച്ചവനോടു പിന്നെയും ചൊല്ലിനാൻ 218
  • “ചന്ദനദാസ! നീയൊന്നു ധരിക്കണം
  • ചന്ദ്രഗുപ്തൻ തന്റെ രാജ്യമിതോർക്കനീ 219
  • നന്ദരാജ്യമെന്നൊരു നിനവുണ്ടെങ്കി-
  • ലിന്നുതന്നെയതുദൂരക്കളകനീ 220
  • നന്ദനൃപന്മാർക്കൊരർത്ഥാഗ്രഹമുള്ള-
  • തിന്നുമൌര്യൻ തനിക്കില്ലെന്നറിഞ്ഞാലും 221
  • അർത്ഥലാഭംകൊണ്ടു സന്തോഷവും പുന-
  • രിത്രയുമില്ലാമുരാപൌത്രനുമെടോ 222
  • ചന്ദ്രഗുപ്തനിപ്രജകൾക്കുനിത്യമാ-
  • നന്ദമുണ്ടെങ്കിൽ പ്രിയമതെന്നോർക്കനീ” 223
  • ചന്ദനദാസനും ചൊന്നാനതുനേരം
  • “ചന്ദ്രഗുപ്തൻ മഹാരജനത്രെ ദൃഢം 224
  • അർത്ഥമല്ലാതെയെന്തൊന്നാൽ നൃപനിന്നു
  • ചിത്തമോദം വരുത്തേണ്ടതിഹവയം” 225
  • ശ്രേഷ്ഠകുലോത്തമൻ ചൊന്നതുകേട്ടുടൻ
  • ശ്രേഷ്ഠനാം ചാണക്യനിത്തരം ചൊല്ലിനാൻ 226
  • “രാജാവിനോടു വിപരീതമായാരു-
  • മാചരിച്ചീടായ്കിലേറ്റം പ്രിയമെടൊ” 227
  • “യാതൊരുത്തൻ നൃപനോടു വിരുദ്ധമായ്
  • നീതിശാസ്ത്രാംബുധെ കാട്ടുന്നതുമിപ്പോൾ”? 228
  • ശങ്ക കൂടാതെ പറഞ്ഞുതരുവൻ ഞാൻ
  • “എങ്കിൽ നീ തന്നെയതെന്നു ധരിച്ചാലും” 229
  • അയ്യോ ശിവ! ശിവ! ഞാനൊദയാനിധെ!
  • പൊയ്യെ പറയും ചിലർക്കു കാണായ്കയാൽ 230
  • ഇന്നു തൃണങ്ങൾ പിണങ്ങുമൊവഹ്നിയോ-
  • ടെന്നുള്ളതും ഭവാനോർത്തരുളെണമെ” 231
  • “എങ്കിലതും തുടങ്ങീ പുനരിക്കാലം
  • സങ്കടമില്ലതു കൊണ്ടിങ്ങറിഞ്ഞാലും 232
  • മൌര്യനാം ഭൂപതി തന്നോടിതുകാലം
  • വൈരം നടിച്ചിരിക്കുന്നോരമാത്യന്റെ 233
  • പുത്രകളത്രാദികളെയും നീ തവ
  • പത്തനെവെച്ചുരക്ഷിക്കുന്നതില്ലയൊ?” 234
  • “പൊയ്യായ വാക്കുകളേവം ഭവാനോടു
  • മെയ്യെ പറഞ്ഞതാരിക്കാലമീശ്വര!“ 235
  • ഭൂപാലവീരരോടേതാനുമൊന്നുകൊ-
  • ണ്ടാപത്തകപ്പെട്ടുപണ്ടുമോരൊജനം 236
  • നാട്ടിലെങ്ങാനുമിപ്പൌരജനത്തിന്റെ
  • വീട്ടിലവരുടെ സമ്മതം കൂടാതെ 237
  • കൊണ്ടും‌പോയ്ത്തന്റെ കുഡുംബത്തെയും വെച്ചു
  • മണ്ടിമറുനാടുതേടുമറികനീ 238
  • എന്നാലതിനെമറയ്ക്കുമാറില്ലാരും
  • നിന്നെയൊഴിച്ചു ധരണിയിൽ നിർണ്ണയം” 239
  • “അങ്ങിനെ കേട്ടതു നേരുതന്നെപുന-
  • രെങ്ങുമതിന്നൊരുവാട്ടമില്ലേതുമെ 240
  • മന്ത്രിപ്രവരൻപുറപ്പെട്ടുപോയനാ-
  • ളന്തിക്കവൻ പുനരെന്റെ ഗൃഹത്തിങ്കൽ 241
  • കൊണ്ടുവന്നാക്കി കളത്രത്തെയും പിന്നെ
  • ക്കൊണ്ടുപോയാനുദിക്കുന്നതിനുമുന്നമെ” 242
  • “മുമ്പിൽ പറഞ്ഞു നീയില്ലെന്നതുതന്നെ
  • പിന്നെപ്പറഞ്ഞതുണെന്നതുമെങ്ങിനെ? 243
  • വാക്കിനു തങ്ങളിൽ ചേർച്ചയില്ലേതുമെ
  • ഭോഷ്കുപറഞ്ഞാൽ മടങ്ങുകയില്ലെടോ 244
  • നേരുകേടായിപ്പറയുന്നനേരവും
  • ചേരുന്നതെപറഞ്ഞാൽ നിരപ്പൂദൃഢം” 245
  • നേരുകേടേതും പറഞ്ഞീല ഞാനിന്നു
  • നേരൊഴിഞ്ഞേതുമിനിക്കില്ല നിർണ്ണയം “ 246
  • “ചന്ദനദാസ! ഞാൻ ചൊന്നതു കേൾക്ക നീ
  • എന്തിനോരോ തരം വ്യാജം തുടങ്ങുന്നു? 247
  • മന്ത്രിപ്രവരന്റെ ഭാര്യയെ നൽകുക
  • ചന്ദ്രഗുപ്താവനീനാഥനായ്ക്കൊണ്ടെടൊ!“ 248
  • “ആര്യചാണക്യ! മഹീസുരരത്നമെ!
  • മൌര്യാമഹീപതിക്കുകൊടുത്തീടുവാൻ 249
  • രാക്ഷസാമാത്യകളത്രമെന്മന്ദിരെ
  • സൂക്ഷിച്ചുവെച്ചിരിക്കുന്നതുമില്ല ഞാൻ 250
  • അന്നക്കലശലിൽ കൊണ്ടുവന്നീടിനാൻ
  • പിന്നെപ്പുലർകാലെക്കൊണ്ടുപോയീടിനാൻ” 251
  • “എങ്കിലെവിടേക്കു കൊണ്ടുപോയാനെന്നു
  • ശങ്കാവിഹീനം പറകയും വേണം നീ” 252
  • “എങ്ങുപോയെന്നതും ഞാനറിഞ്ഞീലേതു-
  • മെങ്ങിനെ ഞാനറിയുന്നു ദയാനിധെ!“ 253
  • ചന്ദനദാസനോടാശുചാണക്യനും
  • മന്ദഹാസം പൂണ്ടു പിന്നെയും ചൊല്ലിനാൻ 254
  • “ചന്ദനദാസനീനല്ലതിനല്ലകേ-
  • ളിന്നുതുടങ്ങുന്നതെന്നുമറിഞ്ഞാലും 255
  • ഏതുമൊന്നുമറിയുന്നതില്ലേ ഭവാൻ?
  • ചേത്സി നന്നായ് നിരൂപിച്ചു ചൊല്ലുനീ 256
  • ആപത്തുവന്നു തലയിൽ കരേറിയാ-
  • ലാവതെന്തെന്നു വിചാരിക്കയും വേണം 257
  • നന്ദനൃപന്മാരെ ഞാനെന്നതുപോലെ
  • ചന്ദ്രഗുപ്തൻ തന്നെ രാക്ഷസാമാത്യനും 258
  • നാശം വരുത്തുമെന്നുണ്ടുനിനക്കുമൊ-
  • രാശപുനരതുസാധിക്കയില്ലെടൊ 259
  • നയവിപുലബലമുടയവർകളായുള്ളതു
  • നക്രനാസാദികളാകുന്ന മന്ത്രികൾ 260
  • തെളിവിനൊടു ധരണിപതി നന്ദനനുള്ളനാൾ
  • തിറമൊടിഹലക്ഷ്മിയെക്കെട്ടിനിർത്തീടിനാർ 261
  • അക്കെട്ടഴിച്ചു ഞാൻ മൌര്യതനയങ്കൽ
  • നിൽക്കട്ടെയെന്നുറപ്പിച്ചു കെട്ടീടിനേൻ 262
  • ഇക്കെട്ടഴിച്ചു കെട്ടീടുവാൻ പാരിതി-
  • ലിക്കണ്ടവരാരുമില്ലെന്നറിഞ്ഞാലും 263
  • ദ്വിരദവരരുധിരകണസേകശോണാഭയാൽ
  • തെളിവിനൊടുസന്ധ്യക്കരുണയായ്മിന്നുന്ന 264
  • ശിശിരകരമഹിതകലയെന്നപോലെയൊരു
  • സിംഹവദനത്തിലുള്ളൊരു ദംഷ്ട്രയെ 265
  • പരിചൊടുപറിച്ചുകൊണ്ടിങ്ങു പോന്നീടുവാൻ
  • പാരതിലേവൻ നിനെക്കുന്നതോർക്കനീ” 266
  • വിവിധമിതികേട്ടുടൻ ശ്രേഷ്ഠിപ്രവരനും
  • വിഗതഭയമിങ്ങിനേ ചിന്തചെയ്തീടിനാൻ 267
  • “പലവിരുതുവാക്കിനുണ്ടെന്നുവരികിലും
  • ഫലമിനിയറിഞ്ഞുകൊള്ളാമെന്നതെവേണ്ടൂ” 268
  • അഗ്രകുലൊത്തമനാകിയചാണക്യ-
  • നുഗ്രമായ്പിന്നെയും ചൊല്ലിനാനിങ്ങിനെ 269
  • “ശ്രേഷ്ഠികുലശ്രേഷ്ഠകേട്ടാലുമെങ്കിൽ നീ
  • കാട്ടുന്നദുർന്നയം കൊണ്ടുള്ളനുഭവം 270
  • ദുഷ്ടൻ ക്ഷപണകൻ ചെയ്ത ദോഷം കൊണ്ടു
  • നാട്ടീന്നുപോയതു കേട്ടില്ലയൊഭവാൻ 271
  • പിന്നെ ശകടദാസൻ ചെയ്ത ദോഷത്താൽ
  • ചെന്നവൻ കാലപുരിപുക്കിരിക്കുന്നു 272
  • ചന്ദ്രഗുപ്തൻ മഹാരാജനിതുകാലം
  • ചന്ദനദാസനിൻ ശാഠ്യകർമ്മങ്ങളെ 273
  • ഒട്ടും സഹിക്കയില്ലെന്നുവന്നാൽ ഭവാൻ
  • കഷ്ടമാം ദണ്ഡമനുഭവിക്കുമെല്ലൊ 274
  • എന്നതുകൊണ്ടു നിനക്കു ഞാൻ ബന്ധുവായ്
  • ചൊന്നതു കേൾക്ക നല്ലൂ തവ നിർണ്ണയം 275
  • കാൽക്ഷണം വൈകാതെ രാജാജ്ഞയാഭവാൻ
  • രാക്ഷസൻ തന്റെ കളത്രത്തേയും നൽകി 276
  • ചിത്രമായുള്ള രാജപ്രസാദങ്ങളും
  • എത്രയും നന്നായനുഭവിച്ചീടെടൊ” 277
  • ഉള്ളതേ തന്നുകൂടൂ മമനിർണ്ണയം
  • ഇല്ലാത്തതെങ്ങിനെ നൽകുന്നു ഞാനഹൊ 278
  • “ഇല്ലയൊരാക്ഷസൻ തന്റെ കളത്രത്തെ
  • ചൊല്ലുനീവെച്ചു രക്ഷിക്കുന്നതില്ലയൊ 279
  • നിന്റെ കളത്രത്തെയും പ്രാണനെയുമാ-
  • രാന്റെകളത്രത്തെക്കൊണ്ടുതടുത്തുനീ 280
  • കാത്തുകൊണ്ടീടുവാനാവിർഭവിക്കനിൻ
  • ചിത്തത്തിലെന്നെഗുണംവരൂനിർണ്ണയം” 281
  • “ഭീഷണമായുള്ള വാക്കുകളെന്തിനു
  • ദോഷവിഹീനനാമെന്നോടുചൊല്ലുന്നു 282
  • സത്യമമാത്യകളത്രമെൻ പത്തനെ
  • നിത്യവും വെച്ചു രക്ഷിച്ചുകൊള്ളുന്നുഞാൻ 283
  • എന്നും തരികയുമില്ലെന്നു നിർണ്ണയം
  • എന്നാൽ വരുത്തുവതൊക്കെ വരുത്തുക 284
  • ഇല്ലെന്നു നൂറുരു ചൊല്ലിയാലും പുന-
  • രില്ലവിശ്വാസമെന്നാലെന്തുചെയ്‌വതും” 285
  • “ഇത്തൊഴിൽ താവകം നന്നല്ല നിർണ്ണയം
  • ചിത്തത്തിൽ നിശ്ചയം വന്നിതൊ ചൊല്ലുനീ” 286
  • “നന്നായുറച്ചിളകാതൊരു നിശ്ചയം
  • വന്നുകിടക്കുന്നിതില്ലൊരു സംശയം “ 287
  • ഇത്തരം സാമദാനാദികൾ കൊണ്ടവൻ
  • ചിത്തമിളകാതെ കണ്ടു ചാണക്യനും 288
  • എത്രയും ചന്ദനദാസനെ മാനിച്ചു
  • ചിത്രമിവൻ തൊഴിലെന്നു നിരൂപിച്ചാൻ 289
  • പിന്നെയും ശ്രേഷ്ഠിവരനൊടുചൊല്ലിനാൻ
  • നിർണ്ണയം നന്നായി വന്നിതൊ മാനസെ?” 290
  • എന്നു ചാണക്യൻ പറഞ്ഞോരനന്തരം
  • “നിർണ്ണയം വന്നിതെ”ന്നാൻ മണികാരനും 291
  • അതികുപിതനായുടൻ ചാണക്യവിപ്രനു-
  • മസിലതയുലച്ചു നിന്നിങ്ങിനെ ചൊല്ലിനാൻ 292
  • “ഝടിതിതവഗളതല മറുപ്പനിന്നേഷുഞാൻ
  • ചന്ദ്രഗുപ്താവനീശാജ്ഞയാദുർമ്മതെ 293
  • ഖലവണിജ! ശഠഹൃദയ! സാമ്പ്രതം നിന്നെയും
  • കാത്തുകൊണ്ടീടുമോ രാക്ഷസൻ വന്നിപ്പോൾ 294
  • വാളുമെടുത്തു കോപിച്ചു ചാണക്യനും
  • ചീളെന്നു പാഞ്ഞു വരുന്നതു കണ്ടഥ 295
  • ചന്ദനദാസനും ചഞ്ചലം കൂടാതെ
  • മന്ദഹാസം കലർന്നിങ്ങിനെ ചൊല്ലിനാൻ 296
  • “ഏതുമൊരുഭയമില്ലമമഭവാൻ
  • ചാതുര്യമോടു തലയറുത്തീടുക 297
  • എന്നുടെ കണ്ഠവുമങ്ങുള്ളവാളുമാ-
  • യൊന്നിച്ചുവന്നാൽ മടിക്കേണമോ പിന്നെ 298
  • ആരുമിഹവന്നു കൈപിടിപ്പാനില്ല
  • നേരേ തലയിതാ വെട്ടീടുക ഭവാൻ” 299
  • ചന്ദനദാസനീവണ്ണം പറഞ്ഞപ്പോൾ
  • മന്ദിച്ചുവാങ്ങിനിന്നാൻ ചണകാത്മജൻ 300
  • ഉൾക്കരളിൽ കിളരുന്നോരു കോപേന
  • ചിക്കനെച്ചാണക്യവിപ്രകുലോത്തമൻ 301
  • അക്കാലപാശികൻ തന്നെയുമന്നേരം
  • മൂർഖനാകും ദണ്ഡപാശികൻ തന്നെയും 302
  • ചന്തമോടാശുവിളിച്ചീടിനാനഥ
  • കുന്തവുമേന്തിപ്പിടിച്ചവരും വന്നാർ 303
  • “അന്ധനായ്മന്ത്രിക്കു ബന്ധുവായീടുന്ന
  • ചന്ദനദാസനായുള്ളോരിവനെയും 304
  • ബന്ധിച്ചിവന്റെ കളത്രപുത്രാദിയും
  • ബന്ധുക്കളായവനുള്ള ജനത്തെയും 305
  • കൊണ്ടുചെന്നന്ധതാമിസ്രാസമാനമാം
  • കുണ്ടറതന്നിലിട്ടീടുക വൈകാതെ 306
  • എന്നല്ലിവനുള്ള ഭണ്ഡാരമൊക്കവെ
  • തിണ്ണ കവർന്നിങ്ങുകൊണ്ടുപോന്നീടുക 307
  • ചന്ദ്രഗുപ്തൻ നൃപനിങ്ങിനെ കല്പിച്ചു
  • ചന്ദനദാസനോടെന്നറിഞ്ഞീടുവിൻ” 308
  • ചണകസുതവചനമഥകുടുമയൊടു കേട്ടോരു
  • ചന്ദനദാസനുമന്തരാചിന്തിച്ചാൻ 309
  • “സുഹൃദിമമകരുണപുനരേറ്റമുണ്ടാകയാൽ
  • സർവ്വസ്വഹാനിവരികെന്നതും വന്നൂ 310
  • ബന്ധുനിമിത്തം വരുന്ന വിപത്തുകൾ
  • സന്തതമൊക്കെസ്സഹിക്കെന്നതേവരൂ” 311
  • എന്നുനിരൂപിച്ചുനിൽക്കുന്നനേരത്തു
  • ചെന്നുപിടിച്ചിതുചന്ദനദാസനെ 312
  • കാലാന്തകോപന്മാരായ് മരുവുന്ന
  • കാലപാശാഖ്യനും ദണ്ഡപാശാഖ്യനും 313
  • കാലും കരവും വരിഞ്ഞവൻ തന്നുടെ
  • കാലദോഷത്താലവർകളിരുവരും 314
  • പുത്രകളത്രാദികളോടുകൂടിയ-
  • ങ്ങെത്രയും ഭീഷണമായിപ്പറഞ്ഞവർ 315
  • കണ്ടകപാഷാണസഞ്ചിതമായുള്ള
  • കുണ്ടറ തന്നിൽ പിടിച്ചു തള്ളീടിനാർ 316
  • വാതിലും പിന്നെയമച്ചുപൂട്ടീടിനാൻ
  • ഭീതിപൂണ്ടയ്യൊവിധിബലമെന്നോർത്തു 317
  • ചേതസിവന്നോരഴൽ പൂണ്ടവർകളും
  • ആതുരന്മാരായതിൽ കിടന്നീടിനാർ 318
  • പിന്നെയവർകളും മറ്റുള്ളവരുമായ്
  • ചന്ദനദാസന്റെ വീട്ടിലകം പുക്കു 319
  • അറ്റമില്ലാതോളമുള്ള നിധികളും
  • അറ്റമില്ലാതുള്ളൊരാഭരണങ്ങളും 320
  • വൈഡൂര്യപത്മരാഗേന്ദ്രനീലാദിയാം
  • വൈശിഷ്ട്യമുള്ള രത്നങ്ങൾ നിറച്ചുള്ള 321
  • രത്നകുംഭങ്ങളവധികൂടാതെയും
  • രത്നം പതിച്ചുള്ള ഛത്രഗണങ്ങളും 322
  • സ്വർണ്ണങ്ങൾ കണ്ടിക്കണക്കിൽ നിർമ്മിച്ചുള്ള-
  • തെണ്ണമില്ലാതോളമെന്നേപറയാവു 323
  • പട്ടുകളോരോതരം നിറച്ചീടുന്ന
  • പെട്ടികളുമോലപ്പെട്ടിപാത്രങ്ങളും 324
  • ഒക്കവെകുത്തിക്കവർന്നുകൊണ്ടന്നവർ
  • വെക്കം നൃപനുടെ മുമ്പിൽ വെച്ചീടിനാർ 325
  • ചന്ദനദാസനുള്ളർത്ഥമെപ്പേരുമെ
  • ചന്ദ്രഗുപ്തൻ തനിക്കായോരനന്തരം 326
  • സന്തോഷമുൾക്കൊണ്ടു കൌടില്യവിപ്രനും
  • അന്തക്കരണത്തിലിങ്ങിനെ ചിന്തിച്ചാൻ 327
  • “രാക്ഷസാമാത്യനെച്ചൊല്ലിയിവനിന്നു-
  • പേക്ഷിക്കുമെല്ലൊനിജമായജീവിതം 328
  • ചന്ദനദാസനെ കൊല്ലുന്ന നേരത്തു
  • മന്ത്രിപ്രവരൻ മരിക്കുമെന്നും ദൃഢം 329
  • സാരമായുള്ളതു സാധിപ്പതിനൊരു-
  • കാരണമായ്‌വരും ചന്ദനദാസനും” 330
  • ഇത്ഥമോരോതരം ചിന്തിച്ചു ചിന്തിച്ചു
  • പൃഥ്വീസുരേന്ദ്രനിരിക്കും ദശാന്തരേ 331
  • ഭദ്രഭടനും പുരുഷദത്താഖ്യനും
  • ഭദ്രബലമുള്ള ഡിംകാരതന്താനും 332
  • വമ്പനായുള്ള ബലഗുപ്തനും പിന്നെ
  • കമ്പമില്ലാതൊരു രാജസേനൻ താനും 333
  • ഉത്തമനായുള്ള രോഹിതാക്ഷൻ താനും
  • ശക്തൻ വിജയവർമ്മാവെന്ന വീരനും 334
  • ഉത്തമമന്ത്രിയായ് തത്ര വാണീടുന്ന
  • ബുദ്ധിമാനാം ഭാഗുരായണനെന്നിവർ 335
  • മുന്നം പുറപ്പെട്ടു പോയതു ചിന്തിച്ചു
  • വന്നിതു സങ്കടം നാട്ടിലുള്ളോർകൾക്കും 336
  • കൌടില്യനെല്ലാവരോടും പറഞ്ഞവ-
  • ർക്കാടലുണ്ടായതും പോക്കിനാനന്നേരം 337
  • വിഷ്ണുഗുപ്തന്റെ നിയോഗവും കൈക്കൊണ്ടു
  • ധൃഷ്ടനാകും ഭാഗുരായണമന്ത്രിയും 338
  • വിരവിനൊടുബതമലയകേതുതന്നെക്കണ്ടു
  • വിശ്വാസമുള്ളൊരു മന്ത്രിയായീടിനാൻ 339
  • അവനുമതുകാലമപ്പർവ്വതരാജനോ-
  • ടൌചിത്യമായതു പാർത്തു ചൊല്ലീടിനാൻ 340
  • “വരസചിവനായുള്ള രാക്ഷസമന്ത്രിക്കു
  • തൂമയോടൊന്നു സമ്മാനിക്കയും വേണം” 341
  • പ്രിയസചിവനയവചനനിശമദശാന്തരെ
  • പർവ്വതപുത്രനും രാക്ഷസാമാത്യനെ 342
  • ചൊല്ലിവിട്ടിങ്ങു വരുത്തിയവനോടു
  • ചൊല്ലിനാനെത്രയും നല്ല മധുരമായ് 343
  • “കോപ്പുകളൊന്നും ഭവാനില്ലയാഞ്ഞഹൊ
  • ഉൾപ്പൂവിലുണ്ടൊരു ഖേദമെനിക്കെടൊ 344
  • സ്വാമിവിനാശം നിനച്ചുഭവാനൊരു
  • കാമമൊന്നിങ്കലുമില്ലെന്നിരിക്കിലും 345
  • ഞാനൊരു ഭൂഷണം തന്നാലതുഭവാൻ
  • മാനിച്ചലംകരിക്കേണം മഹാമതേ” 346
  • ഇത്ഥമുരചെയ്തു തന്റെ കഴുത്തീന്നു
  • സത്വരം നല്ലൊരു മാലയഴിച്ചവൻ 347
  • മന്ത്രിപ്രവരനു കാട്ടിയ നേരത്തു
  • സന്താപമുൾക്കൊണ്ടവനുമുരചെയ്താൻ 348
  • “ശൂര! സുകുമാര! വീരശിഖാമണെ!
  • തീരാത ദുഃഖങ്ങളുണ്ടെന്നിരിക്കിലും 349
  • ചിന്തിക്കുമാറില്ല മുമ്പിൽ കഴിഞ്ഞതു
  • എന്തു ഫലമതു ചിന്തിച്ചിനിക്കഹോ 350
  • നിന്തിരുവുള്ളമെന്നെക്കുറിച്ചുണ്ടെങ്കി-
  • ലെന്തിനിക്കുള്ളതു സങ്കടം ഭൂപതെ 351
  • വീര്യവും കോപവും നാണവും ഖേദവും
  • ശൌര്യവുമില്ലാതെയുള്ള ദേഹത്തിന്മേൽ352
  • ചേരുകയില്ലാഭവാൻ തന്ന ഭൂഷണം
  • പോരാത്തഞാനെന്തു വാങ്ങുന്നതും പിന്നെ 353
  • മൌര്യനിരിക്കുമെഴുനിലമാടത്തിൽ
  • വീര്യമേറീടുന്ന സിംഹാസനമേറി 354
  • കാണ്മാൻ ഭവാനെയവകാശമുണ്ടെങ്കിൽ
  • വാങ്ങാമിതന്നുഞാനേതും മടിയാതെ” 355
  • എന്നതുകേട്ടു മലയകേതു താനും
  • മന്ദസ്മിതം ചെയ്തവനോടു ചൊല്ലിനാൻ 356
  • “അതിനെളുതു തവമനസി കാരുണ്യമുണ്ടെങ്കി-
  • ലന്നുതരുവാനിതല്ലെന്നറികെടോ 357
  • ഇന്നിതുവാങ്ങുക വേണം ഭവാൻ പുന-
  • രെന്നെക്കുറിച്ചൊരു കാരുണ്യമുണ്ടെങ്കിൽ” 358
  • ഇങ്ങിനെ കേട്ടു പറഞ്ഞാനമാത്യനും
  • “അങ്ങൊത്തവണ്ണമനുഷ്ഠിച്ചുകൊള്ളുക” 359
  • പർവ്വതപുത്രനതുകേട്ടനേരത്തു
  • ദിവ്യമായുള്ളൊരു പൊന്മണിമാലയും 360
  • മോദമുൾക്കൊണ്ടു മന്ത്രീന്ദ്രൻ കഴുത്തില-
  • ങ്ങാദരപൂർവ്വമലംകരിച്ചീടിനാൻ 361
  • സന്തോഷമാർന്നവൻ യാത്ര പറഞ്ഞിതു
  • മന്ത്രിപ്രവരൻ പുരം പുക്കു മേവിനാൻ 362
  • “രാക്ഷസനായുള്ളമാത്യപ്രവരനു
  • സാക്ഷാൽ സഖിയാം വിരാധഗുപ്താഖ്യനും 363
  • കെൽ‌പ്പുള്ള രാക്ഷസൻ തന്റെ നിയോഗത്താൽ
  • ശില്പമായോരാഹിതുണ്ഡികവേഷമായ് 364
  • പാമ്പിൻ കുലടകൾ കെട്ടിയെടുത്തവൻ
  • പാമ്പുമാടിച്ചുനടന്നുകൊണ്ടക്കാലം 365
  • പുഷ്പപുരത്തിങ്കലുള്ളൊരുവൃത്താന്ത-
  • മെപ്പേരുമേയറിഞ്ഞിങ്ങു വന്നീടിനാൻ 366
  • ഉത്തമമന്ത്രിതന്മുമ്പിലവൻ താനും
  • ചിത്താകുലതയാ ചെന്നുനിന്നീടിനാൻ 367
  • നല്ലനായുള്ള വിരാധഗുപ്തൻ തന്നെ
  • വല്ലാതെയുള്ള ഹിതുൺദികവേഷമായ് 368
  • കണ്ടതുനേരമമാത്യപ്രവരനു-
  • മുണ്ടായതില്ലവനാരെന്നതും തദാ 369
  • പിന്നെയും പിന്നെയും സൂക്ഷിച്ച നേരത്തു
  • ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി 370
  • ഉണ്ടായനേരമമാത്യപ്രവരനു-
  • മുണ്ടായ ദുഃഖേന വേഗാലെഴുന്നേറ്റു 371
  • കണ്ണുനീരോലോലവീണും പരവശാൽ
  • നന്നായവനെ മുറുകത്തഴുകിനാൻ 372
  • കയ്യും പിടിച്ചുകൂട്ടിക്കൊണ്ടുപോന്നു താൻ
  • പര്യങ്കസീമനി നന്നായിരുത്തിനാൻ 373
  • താനുമിരുന്നു പുനരവൻ തന്നോടു
  • ദീനനായേവം പറഞ്ഞു തുടങ്ങിനാൻ 374
  • “കഷ്ടം കുറവന്റെ വേഷം ധരിക്കയാ-
  • ലൊട്ടും ഭവാനെയറിഞ്ഞീല ഞാനഹോ 375
  • മംഗലരൂപനായ്ക്കണ്ടൊരുനിന്നെഞാ-
  • നിങ്ങിനെ കണ്ടേനിതു കാലമീശ്വര. 376
  • ഭൂപാലവീരനായുള്ളോരു നമ്മുടെ
  • ദേവനാം സർവ്വാർത്ഥസിദ്ധിയുള്ളോരുനാൾ 377
  • ആപാദചൂഡമണിഞ്ഞാഭരണങ്ങ-
  • ളാവോളമുള്ള പദവിയോടും കൂടി 378
  • കേവലം നിന്നെ ഞാൻ കാണുമാറാകുവാ-
  • നാവതില്ലല്ലൊ വിധിവിഹിതമിദം” 379
  • ഇത്ഥം പറഞ്ഞുമോരോന്നെനിരൂപിച്ചും
  • ചിത്തവിഷാദാൽ കരഞ്ഞുതുടങ്ങിനാൻ 380
  • *മന്ത്രിപ്രവരൻ കരയുന്നതുനേര-
  • മന്ത്രം കൂടാതവനുമുരുശോകം 381
  • മന്ദമന്ദം തലോടിക്കൊണ്ടമാത്യനെ
  • മന്ദം വിരാധഗുപ്തൻ പറഞ്ഞീടിനാൻ 382
  • “അലമലമിതരുതരുതുദുഃഖം മഹാമതെ
  • ആശുഭവാനിഹഞങ്ങളെയൊക്കവെ 383
  • കനിവിനൊടു പണ്ടുള്ളപോലേപദവിയെ
  • കാലാന്തരംകൊണ്ടനുഭവിപ്പിച്ചീടും.”384
  • നീതിമാനാകിയരാക്ഷസൻപിന്നെയു-
  • മാതുരനായവൻ തന്നോടു ചൊല്ലിനാൻ 385
  • “കഷ്ടമത്രെതുലോം പാർത്തുകാണുന്നേരം
  • നഷ്ടമായ്‌വന്നിതുനന്ദകുലംസഖേ! 386
  • വൃഷ്ണികുലം മുനിശാപാലതുപോലെ
  • വിഷ്ണുഗുപ്തൻ തന്റെ ദുർന്നയം കൊണ്ടഹൊ 387
  • നന്ദകുലത്തിനുവന്നിതുനാശവും
  • മന്ദനായുള്ള ഞാൻ ശേഷിക്കയും ചെയ്തു 388
  • അന്നുഞാൻ ചാകാതിരിപ്പാനവകാശം
  • മന്നരിൽ സ്നേഹമില്ലായ്കയുമല്ല കേൾ 389
  • മാനുഷഭൂതിയിലാശകൊണ്ടുമല്ല
  • പ്രാണവിനാശഭയംകൊണ്ടുമല്ലെടോ 390
  • ഇത്തരങ്ങൾ നിരൂപിച്ചല്ലെടോസഖേ
  • നിത്യം പരദാസ്യമേറ്റുതന്നെവയം 391
  • സ്വർഗ്ഗെമരുവും മമഭൂപതിക്കരി
  • വർഗ്ഗമശേഷമൊടുക്കുന്നനേരത്തു 392
  • സന്തോഷമുണ്ടാകുമെന്നുതോർത്തുഞാൻ
  • സന്തതമാവതു ചെയ്യുന്നതുമെടൊ 393
  • ഒന്നുകൊണ്ടും ഫലിക്കുന്നതുമില്ലതി-
  • നൊന്നുനിരൂപിച്ചാലൊക്കയും നിഷ്ഫലം 394
  • ഭിത്തിയുണ്ടെങ്കിലെ ചിത്രമുള്ളൂസഖെ-
  • യിത്രനയപ്രയോഗങ്ങൾക്കു കിം ഫലം 395
  • സ്വാമിവിനാശം നിനച്ചു നിനച്ചൊരു
  • കാമവുമില്ലിനിക്കൊന്നിങ്കലുമെടൊ 396
  • രാത്രിയിൽ ചെന്നുകിടന്നാലുറക്കവു-
  • മോർത്തോർത്തോരോതരമില്ലനിക്കൊട്ടുമെ 397
  • അറ്റമില്ലാതൊരു ദുഃഖം മുഴുക്കയാൽ
  • ചോറ്റിനുമില്ലരുചിയേതുമെസഖെ! 398
  • എന്നുടെ സ്വാമിയാം നന്ദമഹീപതി
  • എന്നെയീവണ്ണമാക്കിച്ചമച്ചീടിനാൻ 399
  • രാക്ഷസനെന്നുള്ളതൊട്ടേടമേയുള്ളു
  • കാൽക്ഷണമെന്നെപ്പിരിഞ്ഞാൽ പൊറുക്കുമൊ 400
  • ഞാനൊരു കാര്യം നിരൂപിച്ചറിയിച്ചാൽ
  • മാനസെ ഭൂപനു കാര്യമതുതന്നെ 401
  • ബന്ധുവായുള്ളൊരു ചന്ദനദാസന്റെ
  • മന്ദിരത്തിങ്കൽ കുടുംബത്തെയും വെച്ചു 402
  • ധൈര്യമുൾക്കൊണ്ടു പുറപ്പെട്ടുപോന്നു ഞാൻ
  • കാര്യമല്ലാതൊന്നു ചെയ്തതുമില്ലെടൊ 403
  • ബന്ധുജനമനോധൈര്യമുണ്ടാവതി-
  • നെന്തൊന്നു വേണ്ടതെന്നാലതും ചെയ്തു ഞാൻ 404
  • തീക്ഷ്ണനായുള്ളൊരു മൌര്യനെക്കൊല്ലുവാൻ
  • തീക്ഷ്ണരസവാദികളെയും കല്പിച്ചു 405
  • അതിനവർകളെ ഭരിച്ചീടുവാനായി ഞാൻ
  • അഥശകടദാസനെ കല്പിക്കയും ചെയ്തു 406
  • അനുദിനമരാതിവൃത്താന്തമറിവതി-
  • നതിനിപുണരാം ക്ഷപണാദികൾ തമ്മെയും 407
  • കുസുമപുരിതന്നിലങ്ങാക്കീട്ടുമുണ്ടഹൊ
  • കിമിഹഫലമെന്നുതോന്നുന്നതുമുണ്ടെടോ 408
  • എന്നുടെ സ്വാമിയാം സർവ്വാർത്ഥസിദ്ധിതാൻ
  • തന്നുടെ മക്കളാം മൌര്യാദി ദുഷ്ടരെ 409
  • ശാർദ്ദൂലപോതങ്ങളെപ്പോലെ പോറ്റിനാൻ
  • നിർദ്ദയനിന്നവരിൽ വെച്ചൊരു ദുഷ്ടൻ 410
  • കാരണമായ്‌വന്നു ഭൂപനു നാശവും
  • മാറുമൊതാപമിനിക്കതു ചിന്തിച്ചാൽ 411
  • എന്നതുകൊണ്ടു ഞാൻ കാലാന്തരം കൊണ്ടു
  • മന്നനായ്‌വാഴുന്ന ചന്ദ്രഗുപ്തൻ തന്നെ 412
  • കൊന്നു പരിഭവം തീർത്തുകൊൾവൻ ദൈവ-
  • മിന്നൊരു വർമ്മമായ് നിന്നീലവനെങ്കിൽ 413
  • കനിവിനൊടു കുസുമപുരവൃത്താന്തമൊക്കവെ
  • കഥയകഥയാശു കേൾക്കേണമെടൊസഖെ” 414
  • ഇത്ഥമാകർണ്ണ്യവിരാധഗുപ്തന്താനു-
  • മുത്തമാമാത്യനോടോർത്തു ചൊല്ലീടിനാൻ 415
  • “ഏതൊരുദിക്കു പിടിച്ചുപറ്യേണ്ട
  • തേതുമറിഞ്ഞീല ഞാനെന്നറിഞ്ഞാലും” 416
  • എന്നതുകേട്ടുകുലമന്ത്രിവീരനും
  • ചൊന്നാൻ വിരാധഗുപ്താഖ്യനോടിങ്ങിനെ 417
  • “ചന്ദ്രഗുപ്തന്റെ പുരപ്രവേശാദിയും
  • മന്ദനാം മൌര്യനെക്കൊന്നുകളവാനായ് 418
  • തീക്ഷ്ണരസവാദികളാമവർകളും
  • രൂക്ഷതയോടെന്തു ചെയ്തതെന്നുള്ളതും 419
  • ദാരുവർമ്മാവുമംബഷ്ഠനുംവെദ്യനും
  • ഘോരമായെന്തൊന്നു ചെയ്തതെന്നുള്ളതും 420
  • ശത്രുജനത്തിൻ പ്രവൃത്തിയെന്തെന്നതും
  • ഇത്തരമൊക്കെപ്പറകനീവൈകാതെ” 421
  • എന്നതുകേട്ടുവിരാധഗുപ്തൻ തദാ
  • മന്ദസ്മിതം ചെയ്തവനോടു ചൊല്ലിനാൻ 422
  • “ഒന്നും ഫലിച്ചീല പിന്നെയവർകൾക്കു
  • വന്നിതുനാശവുമെന്നെപറയേണ്ടു 423
  • ദാരുവർമ്മാവിന്റെ യന്ത്രപ്രയോഗങ്ങൾ
  • മൌര്യനല്ലംബഷ്ഠനായി ഫലിച്ചിതു 424
  • ദാരുവർമ്മാവഥ മൌര്യനെന്നോർത്തുള്ളിൽ
  • വൈരോധകനെയും കൊന്നാനതുനേരം 425
  • പൌരജനങ്ങളും മ്ലേച്ഛരുമായ്പ്പിന്നെ
  • ദാരുവർമ്മാവിനേയും തച്ചുകൊന്നിതെ” 426
  • ആർക്കറിയാമഹൊ ചാണക്യനീതിക-
  • ളൊക്കവേയുമവൻ തന്റെ പ്രയോഗങ്ങൾ 427
  • ഭോഷനായുള്ള ഭിഷക്കിനെക്കൊണ്ടവൻ
  • ദോഷചൂർണ്ണമതുതന്നെ ഭുജിപ്പിച്ചു 428
  • കൊല്ലിച്ചിതു ചണകാത്മജൻ പിന്നെയും
  • നല്ല ധനവാൻ പ്രമോദകൻ തന്നെയും 429
  • ക്ഷോഭമുൾക്കൊണ്ടു ധനങ്കണ്ടുകൊല്ലിച്ചു
  • ബീഭത്സനാദികൾ തന്നെയും കൊന്നിതെ” 430
  • ബന്ധുവൃത്താന്തങ്ങളിങ്ങിനെ കേട്ടുട-
  • നന്തരാദുഃഖേന ചൊല്ലിനാൻ രാക്ഷസൻ 431
  • “അയ്യോ നിരൂപിച്ചു കാൺക നീ മൌര്യന്റെ
  • ദൈവാനുകൂല്യങ്ങളെന്തു ചൊല്ലാവതും 432
  • പൂർവ്വമവനെ വധിപ്പാൻ നിയോഗിച്ച
  • സർവ്വമനോഹരിയാം വിഷകന്യക 433
  • ഉർവ്വീപതിയായ മൌര്യനു തട്ടാതെ
  • പർവ്വതരാജന്നകപ്പെട്ടിതുബലാൽ 434
  • അർദ്ധരാജ്യത്തെ ഹരിപ്പാനിരുന്നവൻ
  • ചത്തതും മൌര്യനൊരു ഗുണമായ്‌വന്നു 435
  • കർണ്ണൻ പുരാമഹാഭരതസംഗരെ
  • വിണ്ണവർ നാഥൻ കൊടുത്തോരു വേൽ കൊണ്ടു 436
  • അർജ്ജുനന്തന്നെക്കുലചെയ്കവേണമെ-
  • ന്നുജ്ജ്വലവീരനായ് വാഴും ദശാന്തരെ 437
  • കൃഷ്ണന്തിരുവടി, തൻ വൈഭവം കൊണ്ടു
  • ജിഷ്ണുവിന്നേലാതെ വേലതുകൊണ്ടഥ 438
  • നന്നായ്മരണം ഘടോൽക്കവനാകിയോ-
  • രെന്നുടെ പേരുടയോനുമാക്കീടിനാൻ; 439
  • എന്നപോലെ ഞാൻ ക്ഷപണകൻ തന്നൊരു
  • കന്യാവിഷം കൊണ്ടു മൌര്യനെക്കൊല്ലുവാൻ 440
  • കല്പിച്ചതാശു ചാണക്യൻ നയം കൊണ്ടു
  • കെല്പോടു പർവ്വതരാജനാക്കിടിനാൻ 441
  • കർണ്ണന്റെ വേൽ കൊണ്ടുമെൻ വിഷനാരിയും
  • തിണ്ണമൊരു പുമാനെക്കൊല്ലുകേയുള്ളു 442
  • ഞങ്ങൾക്കിരുവർക്കും വേലും തരുണിയും
  • എങ്ങുമേലാക്കിന്നു തട്ടിയതുമില്ല; 443
  • വിഷ്ണുഗുപ്തനിന്നു പാർത്തുകാണുന്നേരം
  • കൃഷ്ണൻ തിരുവടിക്കൊത്തവൻ നിർണ്ണയം; 444
  • നന്നുനന്നേറ്റം നയങ്ങളവനുടെ
  • യെന്നതുതന്നെ പറഞ്ഞുകൂടൂസഖെ! 445
  • പിന്നെയെന്തെല്ലാം പ്രയോഗിച്ചതുമവൻ?”
  • എന്നതുകേട്ടുവിരാധഗുപ്തൻ ചൊന്നാൻ
  • “പിന്നെപ്രവർത്തിച്ചതെങ്കിലൊകേട്ടാലും 446
  • പർവ്വതരാജനെക്കൊന്നതുമൂലമായ്
  • നിർവ്വസിപ്പിച്ചാൻ ക്ഷപണകനെ ക്ഷണാൽ 447
  • ദാരുവർമ്മാദിപരിപാലനം കൊണ്ടു
  • ഘോരമാം വണ്ണം ശകടദാസാഖ്യനെ 448
  • കൊന്നുശൂലത്തിന്മേലിട്ടോരനന്തരം
  • ചന്ദനദാസനോടാശുചാണക്യനും 449
  • ചെന്നു ഭവാന്റെ കളത്രമുണ്ടെന്നിട്ടു
  • എന്നുമവൻ കൊടുത്തീലതു കൊണ്ടഥ 450
  • ബന്ധിച്ചുപുത്രകളത്രാദികളോടും
  • അന്ധകാരക്കുണ്ടറയിലിട്ടീടിനാൻ 451
  • അർത്ഥമവനുള്ളതെപ്പേരുമേപിന്നെ
  • കുത്തിക്കവരിച്ചുകൊണ്ടുപോയീടിനാൻ” 452
  • ഇത്തരം കേട്ടു വിഷാദിച്ചു രാക്ഷസൻ
  • ചിത്തമുഴന്നവനോടു ചൊല്ലീടിനാൻ 453
  • “ബന്ധുജനങ്ങൾക്കു ദുഃഖമുണ്ടാക്കുവാൻ
  • അന്ധനാം ഞാനൊരു കാരണമായഹോ 454
  • നന്ദവിനാശെമരിയായ്കകൊണ്ടിപ്പോൾ
  • ചന്ദനദാസാദികളായ ബന്ധുക്കൾ 455
  • അന്തമില്ലാതോളമുള്ള ദുഃഖങ്ങളും
  • എന്തൊരു കഷ്ടമനുഭവിക്കുന്നതും 456
  • മോഹമോരോന്നെ നിനച്ചു നിനച്ചു ഞാൻ
  • ഹാഹാമരിയാതിരുന്നേനിതുകാണ്മാൻ 457
  • വിശ്വാസമേറുന്ന ചന്ദനദാസനും
  • നിശ്ശേഷനാശം ഭവിച്ചിതെല്ലോശിവ 458
  • ശൂലാഭിരോഹമനുഭവിച്ചാനഹോ
  • ശീലഗുണമുള്ള നല്ലശകടനും” 459
  • ഇങ്ങിനേ മന്ത്രിപ്രവരൻ പറകയും
  • തിങ്ങിനശോകം പൊറാഞ്ഞുകരകയും 460
  • മന്ത്രിപ്രവരനീവണ്ണംവിലാപിച്ചൊ-
  • രന്ധനെപ്പോലെമരുവും ദശാന്തരെ 461
  • “ഉണ്ടുവരുന്നുശകടദാസ”നെന്നു
  • മണ്ടിവന്നിങ്ങറിയിച്ചാനൊരു ദൂതൻ 462
  • അപ്പോളതുമേട്ടമാത്യപ്രവരനും
  • ഉൾക്കാമ്പിലുണ്ടായമോദാകുലതയാൽ 463
  • ചൊന്നാൻ വിരാധഗുപ്താഖ്യനോ”ടെന്തഹോ
  • വന്നതെന്തിപ്പോൾ മരിച്ചശകടനും”? 464
  • എന്നതുകേട്ടവനും പറഞ്ഞീടിനാൻ
  • “കൊന്നുകളവാനരയ്ക്കു കയറിട്ടു 465
  • കൊണ്ടുപോകുന്നൊരു നേരത്തവിടുന്നു
  • കണ്ടു ഞാൻ പിന്നേയുഴറിവന്നീടിനേൻ 466
  • ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതും
  • ഈശ്വരനും വിപരീതമല്ലോർക്കെടോ” 467
  • അഥശകടദാസനും സിദ്ധാർത്ഥകനുമായ്
  • അതിവിനയമോടമാത്യം വണങ്ങീടിനാൻ 468
  • അതുപൊഴുതിലഥശകടദാസനെച്ചെന്നവൻ
  • അതികുതുകമോടു ഗാഢാലിംഗനം ചെയ്താൻ 469
  • കരമതുപിടിച്ചരികത്തിരുത്തിക്കൊണ്ടു
  • കണ്ണുനീർ വാർത്തവൻ തന്നോടു ചൊല്ലിനാൻ 470
  • “അയിശകടമരണമിഹവന്നുനിന്നെക്കണ്ടോ-
  • രാനന്ദമുള്ളിൽ പറയാവതല്ലഹോ 471
  • തവമരണഭയമകലുവതിനുപുനരെന്തഹോ
  • പ്രിയസുമുഖകാരണം ചൊല്ലുചൊല്ലാശുനീ” 472
  • സചിവവരവചനമിതികേട്ടോരനന്തരം
  • ശകടനതികൌതുകം പൂണ്ടു ചൊല്ലീടിനാൻ 473
  • “വിരവിനൊടു കുലനിലമമർന്നിതു ഞാനഹോ
  • പ്രിയതരസുഹൃത്തായ സിദ്ധാർത്ഥകനിവൻ 474
  • ആട്ടിക്കളഞ്ഞുടൻ ഘാതകന്മാരെയും
  • കൂട്ടിയിങ്ങെന്നെയും കൊണ്ടുപോന്നീടിനാൻ” 475
  • ശകടഗിരമിങ്ങിനെ കേട്ടോരനന്തരം
  • സന്തോഷമുള്ളിൽ നിറഞ്ഞുവഴികയാൽ 476
  • ചൊല്ലിനാനിങ്ങിനെ രാക്ഷസാമാത്യനും
  • സല്ലാപമോടഥ സിദ്ധാർത്ഥകനോടും 477
  • “സിദ്ധാർത്ഥനായിതു ഞാനുമെടോ സഖേ!
  • എന്തൊരുവസ്തുതരേണ്ടതിതിനെന്നു 478
  • ചിന്തിച്ചുകണ്ടാലിതിനൊത്തസമ്മാനം
  • ഏതുമില്ലെന്നുവരിലികും ഞാനിപ്പോൾ 479
  • തരുവനിതുതവ” പുനരിവണ്ണം പറഞ്ഞവൻ
  • തന്റെ കഴുത്തിൽ കിടന്നോരു പൊന്മാല 480
  • പണ്ടുമലയകേതുകൊടുത്തൊന്നതും
  • ഉണ്ടായമോദാൽ കഴുത്തീന്നഴിച്ചവൻ 481
  • സിദ്ധാർത്ഥകനു കൊടുത്താനതുനേരം
  • ബദ്ധമോദത്തോടു വാങ്ങീടിനാനവൻ 482
  • മാലയും വാങ്ങിച്ചു മന്ത്രിപ്രവരന്റെ
  • കാലിണകുമ്പിട്ടവനുമുരചെയ്താൻ 483
  • “മുന്നമിവിടെക്കു മന്ത്രികുലോത്തമ
  • വന്നുപരിചമില്ലിനിക്കേതുമേ 484
  • എന്നതുകൊണ്ടുഭവാനുവിശേഷിച്ചു-
  • മെന്നെക്കുറ്ച്ചുകാരുണ്യമുണ്ടാകേണം 485
  • ഇങ്ങിനിക്കുണ്ടൊരു മോഹമിതുകാലം
  • അങ്ങുന്നിനിക്കു തന്നുള്ളോരു ഭൂഷണം 486
  • അംഗുലീയമിതുകൊണ്ടടയാളമി-
  • ട്ടിങ്ങുള്ള ഭണ്ഡാരമഞ്ചയിൽ വെയ്ക്കണം 487
  • പിന്നേയൊരിക്കലൊരാവശ്യമാകുമ്പോൾ
  • തന്നാൽ മതി” യെന്നവനുരചെയ്തപ്പോൾ 488
  • രാക്ഷസൻ തന്റെ നിയോഗാൽ ശകടനും
  • തൽക്ഷണേ ഭൂഷണം വാങ്ങിച്ചവനോടു 489
  • ഭണ്ഡാരമഞ്ചയിൽ വെപ്പതിനായിട്ടു
  • കൊണ്ടുപോകുമ്പോളമാത്യനാമാങ്കമാം 490
  • അംഗുലീയം കണ്ടമാത്യനോടോതിനാൻ
  • “അങ്ങുള്ള നാമമീമുദ്രമേൽക്കാണുന്നു” 491
  • രാക്ഷസനപ്പോളവനോടുവാങ്ങിച്ചു
  • സൂക്ഷിച്ചനേരത്തുകണ്ടു നിരൂപിച്ചാൻ 492
  • “പണ്ടുഞാനിങ്ങുപുറപ്പെട്ടുപോരുമ്പോൾ
  • വണ്ടാർക്കുഴലാളായകാന്തയും 493
  • ഉണ്ടായശോകം പൊറഞ്ഞതുനേരമുൾ-
  • ത്തണ്ടാർ വിനോദാർത്ഥമായവളെന്നുടെ 494
  • കൈവിരൽ മേൽ നിന്നഴിച്ചുകൊണ്ടാളവൾ
  • ഏവമിവന്നതുകിട്ടിയതെങ്ങിനെ” 495
  • ഇത്ഥം നിരൂപിച്ചു രാക്ഷസനന്നേരം
  • സിദ്ധാർത്ഥകനോടു ചൊല്ലിനാനിങ്ങിനെ” 496
  • “അയിസുമുഖപറകതവകയ്യീലിതുകാല-
  • മംഗുലീയമിതു കിട്ടിയതെങ്ങിനെ” 497
  • കനിവിനൊടതു കേട്ടവനും പറഞ്ഞീടിനാൻ
  • “കുസുമപുരവാസിയാം ചന്ദനദാസന്റെ 498
  • ഗൃഹനികടഭൂമിയിൽ വീണുകിടന്നിതു
  • കിട്ടിയിന്നെനിക്കെന്നറികമഹാമതെ!“ 499
  • “ഒക്കുമൊക്കുമതെന്നപ്പോളമാത്യനും
  • ഇക്കണക്കേയുള്ള വയ്തുപലതരം 500
  • വാണിഭക്കാരുടെ പീടികമുറ്റത്തു
  • വീണുകിടക്കുമതിനില്ലസംശയം 501
  • ഓരോ ജനങ്ങൾക്കു കിട്ടുമതിങ്ങിനെ
  • ആരുമതുതിരക്കീടുമാറില്ലല്ലൊ” 502
  • അതുപൊഴുതുശകടനവനോടുചൊല്ലീടിനാ-
  • “നംഗുലീയമിതു മന്ത്രിനാമാങ്കിതം 503
  • മതിയിൽ മതിവരുമളവുമർത്ഥംതരാമെടോ
  • മാനിച്ചു മന്ത്രിക്കിതുനീകൊടുക്കേണം” 504
  • ശകടഗിരമിങ്ങിനെ കേട്ടു സിദ്ധാർത്ഥകൻ
  • “വികടമകലേക്കളഞ്ഞേനെന്നു ചൊല്ലിനാൻ 505
  • ഏതുമൊരുകില്ലതിനില്ലെടോസഖേ
  • ചേറ്റസ്സിലേറ്റം പ്രസാദമത്രേമമ 506
  • മുറ്റുമമാത്യനു തന്നെയുള്ളോന്നിതു
  • ചെറ്റുവൈഷംയമിനിക്കില്ലഞാൻ തരാം” 507
  • ഇത്ഥം പറഞ്ഞവനംഗുലീമുദ്രയു-
  • മുത്തമാമാത്യപ്രവരനുനൽകിനാൻ 508
  • “ഒന്നുണ്ടിനിക്കു ചുരുക്കിപ്പറയേണ്ട-
  • തെന്നവൻ മത്രിവരനോടു ചൊല്ലിനാൻ” 509
  • “എങ്കിൽ പറകെന്നു രാക്ഷസൻ ചൊല്ലിനാൻ
  • ശങ്കാവിഹീനം പറഞ്ഞാനവൻ താനും 510
  • “അറികചണകാപത്യവിപ്രിയം ചെയ്കയാൽ
  • അവനെയൊരുപേടിയുണ്ടാകയാൽ മാനസെ 511
  • പാടലീപുത്രപുരത്തിന്നുപോവതി-
  • നാടലുണ്ടേറ്റമതുകൊണ്ടുഞാനിനി 512
  • നിത്യമമാത്യനെ ശുശ്രൂഷയും ചെയ്തു
  • ചിത്തമോദത്തലിവിടേ വസിക്കുന്നേൻ” 513
  • “അങ്ങിനേതന്നേയൊരതരമില്ലിതി
  • നെങ്ങിനേ നിന്മനമെന്നറിയാഞ്ഞു ഞാൻ 514
  • മുമ്പേ പറയാഞ്ഞതെന്നറിഞ്ഞീടുനീ
  • കമ്പം കളഞ്ഞിവിടെത്തന്നെവാഴ്കെടോ” 515
  • എന്നുപറഞ്ഞൊരു രാക്ഷസമന്ത്രിക്കും
  • നന്നായവനിഷ്ടസേവകനായിതെ 516
  • തുഷ്ടനായുള്ള ശകടനും രാക്ഷസ-
  • നിഷ്ടനായുള്ളൊരു ലേഖകനായിതെ 517
  • പിന്നെയും മന്ത്രി വിരാധഗുപ്തൻ തന്നോ-
  • ടന്യൂനരാഗം പറഞ്ഞു തുടങ്ങിനാൻ 518
  • “വിരവിലിവർ കനിവിനൊടു മദ്ധ്യേവരികയാൽ
  • വൃത്താന്തശേഷം പറഞ്ഞതുമില്ലല്ലൊ 519
  • ചന്ദ്രഗുപ്തന്റെ പ്രജകൾക്കു നമ്മിലും
  • നന്ദനൃപനിലും സ്നേഹം മറഞ്ഞിതൊ?” 520
  • ഖേദമുൾക്കൊണ്ടവനേവം പറഞ്ഞപ്പോൾ
  • മോദമുൾക്കൊണ്ടു വിരാധഗുപ്തൻ ചൊന്നാൻ 521
  • “പ്രജകളിഹവിരവിനൊടു പോരുമെല്ലാവരും
  • പാരം പൊറുതികേടുണ്ടവർക്കൊക്കവേ 522
  • ഭദ്രഭടാദിപ്രധാനപുരുഷന്മാർ
  • ഛിദ്രിച്ചവിടന്നു പോയോരറിഞ്ഞാലും 523
  • പർവ്വതകാത്മജൻ പോന്നോരന്തരം
  • സർവ്വകാര്യത്തിന്നുമന്തരം കാണുന്നു 524
  • ചാണക്യനും ചന്ദ്രഗുപ്തനും തങ്ങളി-
  • ലൂന്നിച്ചിതു വൈരമെന്നുണ്ടു തോന്നുന്നു 525
  • ചാണക്യവിപ്രന്റെ കല്പനാശക്തികൾ
  • മാനസേമൌര്യൻ സഹിക്കുന്നതല്ലേതും 526
  • എന്നൊരു ശങ്കയുണ്ടെന്നേ പറയേണ്ടു
  • നിർണ്ണയം വന്നീല പക്ഷേ വരുമെടോ” 527
  • ചണകസുതമൌര്യവൈരാംകുരാരംഭവും
  • ശക്തരാം ഭദ്രഭടാദിപ്രവാസവും 528
  • കേട്ടതിമോദം കലർന്നഥരാക്ഷസൻ
  • പെട്ടെന്നവനേയും മാനിച്ചയച്ചവൻ 529
  • സ്തനകലശനെന്നൊരു വൈതാളികനോടു
  • താല്പര്യമുൾക്കൊണ്ടു ചൊല്ലിനാനിങ്ങിനെ 530
  • “കുസുമപുരമഴകിനൊടു ചെന്നുപുക്കാശുനീ
  • കാര്യം ചിലതിനി വേണ്ടതുമുണ്ടെടോ 531
  • മൌര്യന്റെ കല്പന കൌടില്യഭൂസുരൻ
  • വൈരമുൾക്കൊണ്ടു ഭംഗങ്ങൾ വരുത്തുമ്പോൾ 532
  • മൌര്യനായുള്ളൊരു ഭൂപതിതന്നുടെ
  • വീര്യങ്ങൾ വാഴ്ത്തി സ്തുതിക്കേണമാശു നീ” 533
  • കനിവൊടവനെപ്പറഞ്ഞേവമയച്ചുടൻ
  • കരഭകനെയും വിളിച്ചിങ്ങിനെ ചൊല്ലിനാൻ 534
  • “കുസുമപുരവൃത്താന്തമൊക്കെയറിഞ്ഞുനീ
  • കനിവിനൊടുവരികെ”ന്നയച്ചാനവനേയും 535
  • ശകടനതുപൊഴുതു ചിലവിപ്രർ കൊണ്ടന്നിട്ടു
  • ശോഭതേടുന്നൊരു മൂന്നാഭരണങ്ങൾ 536
  • വില്പതിന്നായിത്തുടങ്ങുന്നതുകണ്ടു
  • ക്ഷിപ്രമമാത്യനെക്കണ്ടുചൊല്ലീടിനാൻ 537
  • “ഭാസുരമായിതാമൂന്നാഭരണങ്ങൾ
  • ഭൂസുരന്മാർ ചിലർ വില്പാൻ തുടങ്ങുന്നു 538
  • കൊള്ളേണ്ട്വൊന്നതെ”ന്നിങ്ങിനെ കേട്ടപ്പോൾ
  • കൊള്ളുവാനാശമുഴുത്തൊരു രാക്ഷസൻ 539
  • മുമ്പിലെ ഭൂഷണം സിദ്ധാർത്ഥകൻ തനി-
  • ക്കമ്പിൽ കൊടുത്തൊന്നുമില്ലായ്കകൊണ്ടവൻ 540
  • തന്നുടെ മെയ്മേലലംകരിച്ചീടുവാൻ
  • നല്ലതരമാം ധനവും കൊടുത്തവൻ 541
  • ശോഭിതമായതിഭാസുരമായീടും
  • ആഭരണത്രയം കൊണ്ടാനതുനേരം 542
  • സന്തുഷ്ടനായഥ മന്ത്രിപ്രവരനു-
  • മന്തഃകരണത്തിലിങ്ങിനെ ചിന്തിച്ചാൻ 543
  • മൌര്യൻ മഹാരാജനായി ഞാനെന്നൊരു
  • വീര്യവും ഭാവിച്ചിരിക്കുന്നതിക്കാലം 544
  • മന്മതിവൈഭവം കൊണ്ടവനിക്കാലം
  • നന്മയിൽ പൃത്ഥ്വീന്ദ്രനായി വാഴുന്നതും 545
  • എന്നൊരു ധിക്കാരമുണ്ടു ചാണക്യനും
  • എന്നതുകൊണ്ടു വിശേഷിച്ചുപിന്നെയും 546
  • ആധിപത്യമിന്നുകിട്ടിയെന്നേകനും
  • സാധിച്ചിതു മൽ പ്രതിജ്ഞയെന്നേകനും 547
  • ഉണ്ടാകകൊണ്ടുമിരുവർക്കുമന്യോന്യ-
  • മുണ്ടാം വിരോധമതിനില്ല സംശയം 548
  • ഇത്ഥമോരോന്നേ നിരൂപിച്ചു രാക്ഷസൻ
  • ചിത്തമോദത്തോടിരുന്നതുകാലം 549
  • ആവതല്ലേതുമിനിക്കിനിച്ചൊല്ലുവാൻ
  • ആമെങ്കിൽ നാളെയും ചൊൽ‌വനെന്നക്കിളി- 550
  • പ്പൈതല്പറഞ്ഞു പലരോടുമിങ്ങിനേ
  • പൈതീർത്തിരുന്നാൾ പരിചോടതുകാലം 551

ഇതിമുദ്രാരക്ഷസവഞ്ചനനാമഗാനവിശേഷം സമാപ്തം