ഐതിഹ്യമാല/പെരുമ്പിലാവിൽ കേളുമേനോൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പെരുമ്പിലാവിൽ കേളുമേനോൻ


പെരുമ്പിലാവിൽ എന്ന വീട് ബ്രിട്ടീഷു മലബാറിൽ പൊന്നാനിത്താലൂക്കിൽച്ചേർന്ന പള്ളിക്കര അംശത്തിൽ വടക്കും‌മുറി ദേശത്ത്, ലോകപ്രസിദ്ധമായ മൂക്കോല ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഏകദേശം കാൽ നാഴിക വടക്കു പടിഞ്ഞാ‍റാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.ഈ ഗൃഹം പൊന്നാനിയിൽ തൃക്കാവിൽ ക്ഷേത്രത്തിനു സമീപമായിരുന്നു.അവിടെനിന്ന് ഇത് ഇവിടെയാക്കിയത് നമ്മുടെ കഥാ നായകന്റെ മാതാമഹനായിരുന്ന അച്ചാഴിയത്തു കോന്തിമേനോൻ എന്ന മഹാനാണ്. ഈ തറവാട്ടുകാർ മുമ്പിനാലെ നടത്തി വരുന്ന ദാനധർമ്മങ്ങൾക്കും ഈശ്വരസേവാദികൾക്കും ഇപ്പോഴും യാതൊരു ലോപവും വരുത്തീട്ടില്ലാത്തതിനാലും അവരുടെ പേരിൽ മൂക്കോല ഭഗവതിയുടെ കാരുണ്യം ധാരാളമായിട്ടുള്ളതുകൊണ്ടും അവിടെ ഇക്കാലത്തും സന്തതിയും സമ്പത്തും സുഖവും കീർത്തിയും വർദ്ധിച്ചുകൊണ്ടു തന്നെയിരിക്കുന്നു.

നമ്മുടെ കഥാ നായകനായ കേളുമേനോൻ ജനിച്ചതു 991-ആ മാണ്ടായിരുന്നു.അദ്ദേഹത്തിന് ഒരു ജ്യേഷ്ഠ സഹോദരനും നാലു സഹോദരിമാരുമുണ്ടായിരുന്നു.അവരെയെല്ലാം യഥാകാലം കാരണവന്മാർ വിദ്യാഭ്യാസത്തിനു നിയമിക്കുകയും അവരെല്ലാം അക്കാലത്തെ രീതിയനുസരിച്ചു പഠിച്ച് എഴുതാനും വായിക്കാനും ശീലമാക്കുകയും ചെയ്തു. കുശാഗ്രബുദ്ധിയായിരുന്ന കേളുമേനോന് എഴുത്തും വായനയും ശീലമാക്കാൻ അധികദിവസത്തെ പരിശ്രമം വേണ്ടിവന്നില്ല. അദ്ദേഹത്തിനു ബുദ്ധിക്കു ചേർന്നതായ ഉത്സാഹ ശീലവുമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം കാരണവന്മാരുടേയും മറ്റും ശാ‍സനയിൽ അമർന്നു നിൽക്കാത്ത ഒരു സ്വതന്ത്ര ബുദ്ധിയായിരുന്നു. സ്വഗൃഹത്തിൽ താമസിച്ചാൽ കാരണവന്മാരുടെ ആജ്ഞ അനുസരിക്കാതെ യഥേഷ്ടം നടക്കാൻ സാധിക്കുകയില്ലല്ലോ. അതുകൊണ്ട് അദ്ദേഹം പതിനാറാമത്തെ വയസ്സിൽ സ്വന്തം നാടും വീടും വിട്ടുപോയി.

ഏതാനും ദിവസം ചില സ്ഥലങ്ങളിൽ അലഞ്ഞു നടന്നതിന്റെ ശേഷം കേളു മേനോൻ എടക്കുളം എന്ന ദിക്കിൽ ചെന്നു ചേർന്നു.അവിടെ വച്ച് ഒരു മാന്യ നായർ കുടുംബത്തിലെ കാരണവർ ദൈവഗത്യാ ഇദ്ദേഹത്തെ സബഹുമാനം വിളിച്ചു സ്വഗൃഹത്തിൽ കൊണ്ടുപോയി യഥായോഗ്യം സൽക്കരിച്ചു താമസിപ്പിച്ചു. ആ കാരണവർ ഈ കുട്ടിക്കു യാതൊരു ബുദ്ധിമുട്ടിനും ഇടയാക്കാതെ പുത്രനിർവിശേഷമായ വാത്സല്യത്തോടു കൂടിയാണ് അവിടെ താമസിപ്പിച്ചത്. അതിനാൽ അവിടെ താമസിക്കുന്നതിന് അദ്ദേഹത്തിന് ഒട്ടും വൈരസ്യം തൊന്നിയില്ല.

അവിടെ അടുത്തുതന്നെ ചങ്ങമ്പള്ളിക്കുരുക്കൾ എന്നു പ്രസിദ്ധനായ ഒരു മുഹമ്മദീയാഭ്യാസി ഒരു കളരികെട്ടി ഏതാനും കുട്ടികളെച്ചേർത്തു കായികാഭ്യാസം പരിശീലിപ്പിച്ചിരുന്നു.അതറിഞ്ഞു കേളുമേനോൻ ഒരു ദിവസം അവിടെച്ചെന്ന് അവിടുത്തെ അഭ്യാസമുറകളെല്ലാം കാണുകയും ആ കളരിയിൽച്ചേർന്നു പഠിച്ചാൽക്കൊള്ളാമെന്ന് അദ്ദേഹത്തിനും ആഗ്രഹം ജനിക്കുകയും ആ വിവരം അദ്ദേഹം താമസിച്ചിരുന്ന വീട്ടിലെ കാരണവരെ ഗ്രഹിപ്പിക്കുകയും അദ്ദേഹവും അവിടെച്ചേർന്നു പഠിച്ചുതുടങ്ങുകയും ചെയ്തു.സമർത്ഥനായ ഈ കുട്ടിയെ വീട്ടിൽ കാണാതെയായപ്പോൾ അവിടെയെല്ലാവർക്കും വലിയ പരിഭ്രമവും സങ്കടവുമുണ്ടായി.അവർ നാലു വഴിക്കും ആളുകളെ അയച്ചു നടത്തിയ അന്വേഷണം‌മൂലം കുട്ടി ഇന്ന ദിക്കിൽ,ഇന്ന സ്ഥിതിയിൽ താമസിക്കുന്നു എന്നറിയുകയാൽ അവിടെയെല്ലാവർക്കും സമാധാനവും സന്തോഷവുമായി. “എന്നാൽ പഠിക്കട്ടെ” എന്നു പറഞ്ഞ് കുട്ടിക്ക് താമസിക്കാനും പഠിക്കാനും വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുത്തതല്ലാതെ കാരണവന്മാർ ഇദ്ദേഹത്തെ തിരിച്ചു കൊണ്ടുപോരാൻ ഉത്സാഹിച്ചില്ല.കുട്ടിയുടെ ബുദ്ധിഗുണവും സാമർത്ഥ്യവും കണ്ടിട്ട് പഠിപ്പിക്കുന്നതിന് കുരുക്കൾക്കും കുരുക്കൾക്ക് അനന്യസാധാരണമായ ശിക്ഷാ സാമർത്ഥ്യമുണ്ടെന്നറികയാൽ പഠിക്കുന്നതിന് കുട്ടിക്കും അസാമാന്യമായ ഉത്സാഹവുമുണ്ടായിത്തീരുകയാൽ കേളുമേനോന്റെ ഈ കായികാഭ്യാസം പന്ത്രണ്ടുകൊല്ലം മുടക്കം കൂടാതെ നടന്നു. അപ്പോഴെക്കും അദ്ദേഹം ഒരൊന്നാന്തരം അഭ്യാസിയായിത്തീരുകയും ചെയ്തു.അനന്തരം കേളുമേനോൻ കുരുക്കളോടും താൻ താമസിച്ചിരുന്ന വീട്ടിലെ കാരണവർ മുതലായവരോടും യാത്ര പറഞ്ഞുകൊണ്ടു സ്വന്തം വീട്ടിലേക്കു മടങ്ങിച്ചെന്നു. ഇദ്ദേഹത്തെ വളരെക്കാലംകൂടിക്കണ്ടതുകൊണ്ട് അവിടെയെല്ലാവർക്കും വളരെ സന്തോഷമുണ്ടായി.തന്റെ അനന്തരവനെ വിദ്യാഭ്യാസം ചെയ്യിച്ച കുരുക്കളെ വരുത്തി യഥായോഗ്യം ഗുരുദക്ഷിണ ചെയ്യിക്കണമെന്നു നിശ്ചയിച്ചു കാരണവർ അടുത്ത ദിവസം തന്നെ ക്ഷണക്കത്തോടുകൂടി ഒരു ഭൃത്യനെ കുരുക്കളുടെ അടുക്കലേക്കയക്കുകയും ഇന്ന ദിവസം വന്നുകൊള്ളാമെന്നു സമ്മതിച്ച് ഗുരുക്കളുടെ മറുപടി ലഭിക്കുകയും ചെയ്തു.അതിനാൽ കാരണവർ ഗുരുദക്ഷിണയ്ക്കു വേണ്ടതെല്ലാം ഉടനെ വട്ടം കൂട്ടി.കുരുക്കൾ ഗുരുക്കളാണെന്നു മാത്രമല്ല മുഹമ്മദീയരുടെ മതാദ്ധ്യക്ഷനായ ഒരു തങ്ങളും കൂടിയായിരുന്നതിനാൽ സത്കാരമൊട്ടും മോശമായിപ്പോകരുതെന്നു വിചാരിച്ചു കാരണവർ വളരെ കേമമായി തന്നെയാണ് വട്ടം കൂട്ടിയത്.

കുരുക്കൾ വരാമെന്നു സമ്മതിച്ചിരുന്ന ആ ദിവസം അദ്ദേഹം വരുമ്പോഴേക്കും മൂക്കോല ക്ഷേത്രത്തിൽ ചെന്നു ദേവീദർശനവും കഴിച്ചുവരാമെന്നു നിശ്ചയിച്ചു കേളുമേനോൻ അതിരാവിലെ എഴുന്നേറ്റു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.അദ്ദേഹം വരുന്നതിനു മുമ്പു കുരുക്കൾ പെരുമ്പിലാവിലെത്തി. കാരണവർ അവിടെത്തന്നെ ഉണ്ടായിരുന്നു.അദ്ദേഹം കുരുക്കളെ യഥായോഗ്യം സൽക്കരിച്ചിരുത്തി കുശലപ്രശ്നം ചെയ്തു.കാരണവരുടെ വർത്തമാനം കൊണ്ടു കേളുമേനോൻ തൽക്കാലമവിടെയില്ലെന്നും പുറത്തുപോയിരിക്കയാണെന്നും ഉടനെ മടങ്ങിവരുമെന്നും അറിയുകയാൽ കുരുക്കൾ പടിപ്പുര അടപ്പിച്ചു സാക്ഷയിടുവിച്ചു.മുറ്റത്ത് ഒരു വാഴ കുഴിച്ചു വെപ്പിക്കുകയും ചെയ്തു. കേളുമേനോൻ കുളിയും ദേവീദർശനവും കഴിച്ചു മടങ്ങി വന്നപ്പോൾ പടിപ്പുര അടച്ചു സാക്ഷയിട്ടിരിക്കുന്നതായി കണ്ടു. പകൽ സമയത്തു പതിവില്ലാത്ത വിധം പടിപ്പുര അടച്ചിട്ടിരിക്കുന്നതു കണ്ടപ്പോൾ തന്നെ അദ്ദേഹം അതിന്റെ കാരണം ഏകദേശം ഊഹിച്ചറിഞ്ഞുകൊണ്ടു സ്വല്പം പിന്നോട്ടു നടന്നു പടിപ്പുരയുടെ മുകളിലൂടെ പുറകു മറിഞ്ഞു മുറ്റത്തു ചെന്ന് അവിടെ സ്വൈരസല്ലാപം ചെയ്തുകൊണ്ടിരിക്കുന്ന ഗുരുവിനെയും കാരണവരേയും വന്ദിച്ചു. അതു കണ്ടു സന്തോഷിച്ചു കുരുക്കൾ ശിഷ്യനോട് “ആ മുറ്റത്തു നിൽക്കുന്ന വാഴ വെട്ടിക്കളയൂ” എന്നു പറഞ്ഞു. അതു കേട്ടു കേളുമേനോൻ തന്റെ കയിലിരുന്ന വാൾ കൊണ്ട് ഏറ്റവും ബലം പിടിച്ച് ഒരു വെട്ടുകൊടുത്തു.വെട്ടുകൊണ്ടു വാഴയും അതിനകത്ത് ആരുമറിയാതെ കുരുക്കൾ ചെലുത്തിയിരുന്ന ഇരുമ്പ് കമ്പിയും മുറിഞ്ഞതു കൂടാതെ അതിനടുത്തുതന്നെ കിടന്നിരുന്ന കരിങ്കൽത്തൊട്ടി തകർന്നു പോവുകയും ചെയ്തു. അതു കണ്ടു കുരുക്കൾ “ഇത്രയധികം ബലം പ്രയോഗിച്ചതെന്തിനാണ്?” എന്നു ചോദിച്ചു.അതിനുത്തരമായി കേളുമേനോൻ, “വാഴയ്ക്കകത്ത് ഇരുമ്പുകമ്പിയെന്നല്ല, ചെമ്പുകമ്പിയായിരിക്കുമെന്നാണ് വിചാരിച്ചത്” എന്നു പറഞ്ഞു.അതുകേട്ട് കുരുക്കൾ “എപ്പോഴും എല്ലാക്കാലങ്ങളിലും ഇങ്ങനെതന്നെ കരുതിക്കൊള്ളണം” എന്നുപദേശിച്ചു.ഇതെല്ലാം കണ്ടും കേട്ടും കാരണവർ ഏറ്റവും സന്തോഷിക്കുകയും ഗുരുക്കൾക്കു യഥായോഗ്യം ഭക്ഷണവും ദക്ഷിണയും കൊടുപ്പിച്ചു സബഹുമാനം അദ്ദേഹത്തെ പറഞ്ഞയക്കുകയും ചെയ്തു.

അനന്തരം കേളുമേനോൻ ഒരു വില്ലേജുമേനവൻ എന്ന ഉദ്യോഗം സ്വീകരിച്ചുകൊണ്ട് സ്ഥിരവാസം സ്വദേശത്തു തന്നെയാക്കി.അപ്പോഴേക്കും അദ്ദേഹത്തിനു ചെറുപ്പത്തിലുണ്ടായിരുന്ന ദുസ്വഭാവങ്ങളെല്ലാം മാറി അദ്ദേഹം നല്ല മര്യാദക്കാരനായിത്തീർന്നു. എങ്കിലും ആത്മാഭിമാനം വിട്ട് ആരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നില്ല.അദ്ദേഹത്തിന് ആഡംഭര ഭ്രമം ലേശം പോലുമുണ്ടായിരുന്നില്ല.അദ്ദേഹം വീട്ടിലിരിക്കുമ്പോളെന്നല്ല,പുറത്തിറങ്ങി നടക്കുമ്പോഴും സാധാരണമനുഷ്യരെപ്പോലെയല്ലാതെ വലിയ വേഷം കെട്ടി നടക്കാറില്ല.സാധു ജനങ്ങളെയെല്ലാമദ്ദേഹം നിവൃത്തിയുള്ളിടത്തോളം സഹായിച്ചിരുന്നു. എന്നാൽ തന്നോട് എതിർക്കുന്നവരെ അദ്ദേഹം നല്ല പാഠം പഠിപ്പിക്കാതെ വിടാറുമില്ല.

ഒരു ദിവസം കേളുമേനോൻ ഒരത്യാവശ്യകാര്യത്തിനായി ഒരു സ്ഥലത്തേക്കു പാടത്തിറങ്ങി വരമ്പത്തൂടെ പോയപ്പോൾ അദ്ദേഹത്തിന്റെ നേരേ ഒരു മുഹമ്മദീയൻ വന്നു. മേനവനു വേഷാഡംഭരമൊന്നുമുണ്ടായിരുന്നില്ല. പ്രസ്തുത മുഹമ്മദീയൻ ഇടുത്തുകെട്ടിച്ചമഞ്ഞ് അഴകിയ രാവണന്റെ വേഷത്തിലാണ് പുറപ്പെട്ടിരുന്നത്.അവൻ വലിയ ധനവാനും അന്തസുകാരനുമായിരുന്നു.തന്റെ നേർക്കു വരുന്നവരെല്ലാം തനിക്കു വഴിയൊഴിഞ്ഞു തരണമെന്നും താൻ മറ്റൊരാൾക്കു വഴിയൊഴിഞ്ഞു കൊടുക്കുന്നതു തനിക്കു വലിയ കുറച്ചിലാണെന്നുമായിരുന്നു അവന്റെ വിചാരം. അതിനാലവൻ ഒട്ടും കൂസൽകൂടാതെ മേനവന്റെ നേരേ തന്നെ വന്നു. മുഹമ്മദീയൻ വന്നടുത്തു തൊട്ടു തൊട്ടില്ല എന്ന സ്ഥിതിയായപ്പോൾ മേനോൻ തന്റെ ഒരു കൈവിരൽ കൊണ്ട് അവന്റെ ദേഹത്തിൽ എവിടെയോ ഒന്നു തൊട്ടു.തത്ക്ഷണം ആ മുഹമ്മദീയ പ്രഭു വെട്ടിയിട്ട മരം പോലെ പാടത്തേക്കു മറിഞ്ഞു ചെളിയിൽ ആറാടി ‘ചേർത്തലക്കാര‘നായിട്ട് അവിടെ കിടപ്പായി.ഉടനേ മേനോൻ അദ്ദേഹത്തിന്റെ കാര്യത്തിനു പോവുകയും ചെയ്തു.മുഹമ്മദീയൻ അവിടെ നിന്ന് എഴുനേൽക്കാനായി വളരെ ശ്രമിച്ചുനോക്കി.ഒരു ഫലവുമുണ്ടായില്ല.അപ്പോൾ ആ വഴിയേ വന്ന ചിലർ അവനെക്കണ്ടിട്ടു “മുതലാളിയെന്താണ് ഈ ചെളിയിലിങ്ങനെ കിടക്കുന്നത്?” എന്നു ചോദിച്ചു.അതിനുത്തരമായിട്ടു മുഹമ്മദീയൻ “ഇപ്പോൾ ഇതിലേ പോയ ആ മനുഷ്യൻ എന്നെ അകപ്പെടുത്തിയതാണ്.എനിക്ക് എഴുനേൽക്കാൻ വയ്യാ”എന്നു പറഞ്ഞു. അപ്പോൾ ആ വഴിപോക്കർ “എന്നാൽ പറ്റി.ഇനി അദ്ദേഹം തന്നെ വന്നെങ്കിലേ എഴുനേൽക്കാൻ സാധിക്കൂ.ആ പോയയാൾ ആരെന്നു മുതലാളിക്കു മനസിലായില്ലായിരിക്കും.അദ്ദേഹം സാക്ഷാൽ പെരുമ്പിലാവിൽ കേളുമേനോൻ എന്ന മഹാനാണ്.ആൾ ഒട്ടും ചില്ലറക്കാരനല്ല” എന്നു പറഞ്ഞ് അവർ പോയി.അധികം താമസിയാതെ മേനോൻ ആ വഴിയേ തന്നെ തിരിച്ചുവന്നു.അദ്ദേഹത്തെ കണ്ടപ്പോൾ മാപ്പിള ചെളിയിൽ തന്നെ കിടന്നു കൊണ്ട് “ പൊന്നെജമാനനേ, ആളറിയാതെ വന്നുപോയ തെറ്റു സദയം ക്ഷമിച്ചു രക്ഷിക്കണേ” എന്നു പറഞ്ഞു.ഉടനേ മേനോൻ അടുത്തുചെന്ന് അവന്റെ ശരീരത്തിൽ എവിടെയോ ഒന്ന് തൊട്ടു.മാപ്പിള തത്ക്ഷണം എഴുനേറ്റ് മേനോനെ വന്ദിച്ചു.മേനോൻ “മേലാൽ എല്ലാവരോടും ആളെ അറിഞ്ഞു പെരുമാറിക്കൊള്ളണം “ എന്നു പറഞ്ഞിട്ട് അവിടെ നിന്നു പോയി. മേനോൻ തൊട്ടപ്പോൾത്തന്നെ സ്വസ്ഥശരീരനായിത്തീർന്നതിനാൽ മുഹമ്മദീയനും നിഷ്പ്രയാസം നടന്ന് അവന്റെ വഴിക്കുപോയി.

സാധുജന സംരക്ഷണാർത്ഥം കേളുമേനോൻ ഒന്നു രണ്ടുതവണ കൂട്ടുകാരോടൊപ്പം കൂടി ചില ധനവാന്മാരുടെ വീടുകളിൽ കവർച്ചയ്ക്കു പോവുകയുണ്ടായി. കുന്നംകുളത്ത് ഒരു കൃസ്ത്യാനിയുടെ വീട്ടിൽ കവർച്ച നടത്തിയപ്പോൾ എല്ലാവരും പുറത്തിറങ്ങുന്നതിനു മുൻപ് അവിടെ ആളുകൾ വന്നുകൂടി.അപ്പോൾ ഓരോരുത്തർ ഓരോരോ വഴിയേ പുറത്തുചാടി.കേളുമേനോൻ നടുമുറ്റത്ത് അകപ്പെട്ടു.പുറത്തുകടക്കാൻ വഴിയൊന്നും കാണായ്കയാൽ അദ്ദേഹം പുരയുടെ മുകളിലൂടെ പുറകുമറിഞ്ഞു പുറത്തുവന്നു.പിന്നെ എല്ലാവരും കൂടി അവിടെ നിന്നോടി ആർത്താറ്റു പള്ളിയിലെത്തി.അവിടെവച്ച് ആളുകളെയെല്ലാം തിട്ടപ്പെടുത്തി നോക്കിയപ്പോൾ ഒരാൾ കുറവുണ്ടായിരുന്നു.അതു കേളുമേനോന്റെ ഒരു ശിഷ്യനുമായിരുന്നു.അതിനാലദ്ദേഹം കവർച്ച നടന്ന സ്ഥലത്തേക്കു പിന്നേയും പോയി.അവിടെ നിന്ന് ആളുകളെല്ലാം ഒഴിഞ്ഞുപോകുന്നതുവരെ ഒരു സ്ഥലത്ത് ഒളിച്ചിരുന്നു.അവിടെനിന്ന് എല്ലാവരും ഒഴിഞ്ഞുപോയി വീട്ടിലാരുമില്ലെന്നായപ്പോൾ കേളുമേനോൻ അവിടെച്ചെന്നു പുരയുടെ മുകളിലൂടെ പുറകുമറിഞ്ഞു നടുമുറ്റത്തു ചെന്നപ്പോൾ തന്റെ ശിഷ്യനെ അവിടെ ഒരു കൽ‌ത്തൂണിന്മേൽ ബന്ധിച്ചിട്ടിരിക്കുന്നതായി കണ്ടു.അയാളെ ബന്ധനമുക്തനാക്കുന്നതിനായി കേളുമേനോൻ അടുത്തപ്പോൾ അവിടെ ഒളിച്ചിരുന്ന ഒരാൾ പെട്ടെന്ന് ചാടിച്ചെന്നു മേനോനെ പിടികൂടി. ഉടനെ മേനോൻ തന്റെ അരവാളെടുത്ത് ആ മനുഷ്യന്റെ കണ്ഠനാളത്തെ ലക്ഷ്യമാക്കി ഒരു വെട്ടുകൊടുത്തു. ആ വെട്ടുകൊണ്ടു പ്രതിയോഗിയുടെ തല താഴെവീണതു കൂടാതെ ആ കരിങ്കൽ തൂണിനും സ്വല്പം കേടുപറ്റി.ഉടനെ കേളുമേനോൻ ശിഷ്യനെ ബന്ധനമുക്തനാക്കി തന്റെ ചുമലിൽ കയറ്റിക്കൊണ്ട് യഥാപൂർവം പുരയുടെ മുകളിലൂടെ പുറകുമറിഞ്ഞു പുറത്തു കടന്നു കൂട്ടത്തിലെത്തി.അങ്ങനെ എല്ലാവരും രക്ഷപ്രാപിച്ചു.കേളുമേനോന്റെ വെട്ടുകൊണ്ട പാട് ഇപ്പോഴും ആ തൂണിന്മേൽ കാണാനുണ്ടത്രേ.

കേളുമേനോന്റെ കാരണവരായിരുന്ന കോന്തിമേനോനെ എന്തോ കുറ്റസംഗതിക്കു പിടിച്ചു ഹാജരാക്കുന്നതിനു താസിൽദാർ ഒരിക്കൽ വാറണ്ടു കൊടുത്തിരുന്നു. കേളുമേനോനെക്കുറിച്ചുള്ള ഭയം നിമിത്തം അവിടെച്ചെന്നു കോന്തിമേനോനെ പിടിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല.അങ്ങനെയിരുന്നപ്പോൾ പൊന്നാനിയിൽ ഒരു പുതിയ താസിൽദാർ വന്നു ചേർന്നു.അദ്ദേഹം അതിശൂരനായ ഒരു പട്ടരായിരുന്നു. കോന്തിമേനോനെ പിടിച്ചു ഹാജരാക്കുന്നതിനു ശേവുകക്കാരാരും ശക്തരല്ലെന്നറിയുകയാൽ താൻ തന്നെ ചെന്നു പിടിച്ചുകളയാമെന്ന് നിശ്ചയിച്ച് ഒരു ദിവസം താസിൽദാർ മഞ്ചലിൽ കയറി പെരുമ്പിലാവിലേക്കു പുറപ്പെട്ടു.പടിക്കൽ ചെന്നപ്പോൾ കേളുമേനോൻ കുളിക്കാൻ പോയിരിക്കുകയാണെന്നും കാരണവർ മാളികയിലുണ്ടെന്നുമറിഞ്ഞു താസിൽദാർ മാളികയിൽ ചെന്നു കേറി കോന്തിമേനോനെ പിടികൂടി.ഉടനെ ഈ സംഗതി ഒരു ഭൃത്യൻ മുഖാന്തിരം അറിയുകയാൽ കുളിക്കാനിറങ്ങിയ കേളുമേനോൻ ആ വിധത്തിൽ തന്നെ വീട്ടിലേക്കു ചെന്നു.അദ്ദേഹത്തിന്റെ വരവുകണ്ടു പേടിച്ചു താസിൽദാർ താഴത്തിറങ്ങി പ്രാണഭീതിയോടുകൂടി ഓടിപ്പോയി.അതിൽ‌പിന്നെ കോന്തിമേനോനെപ്പിടിക്കാൻ അവിടെ ആരും പോവുകയുണ്ടായില്ല. കേളുമേനോൻ പ്രകൃത്യ ഒരു മുൻ‌കോപിയായിരുന്നു.അദ്ദേഹത്തെ ആരെങ്കിലും ശാസിക്കുകയോ ശകാരിക്കുകയോ ചെയ്താൽ അദ്ദേഹത്തിനു പെട്ടെന്നു ദേഷ്യം വരും.ഉടൻ അദ്ദേഹം പ്രതിക്രിയ നടത്തുകയും ചെയ്യും.അതു ചെയ്യാതെയിരുന്നാൽ അദ്ദേഹത്തിന്റെ കോപം ഒരിക്കലും ശമിക്കയില്ല.

താസിൽദാർ ഓടിപ്പോയതിന്റെ ശേഷം കേളുമേനോൻ കുളികഴിച്ച് ഉണ്ണാനായിട്ടു ചെന്നിരുന്നു. ഉടനെ അദ്ദേഹത്തിന്റെ അമ്മ ചോറു വിളമ്പിക്കൊടുത്തതിന്റെ ശേഷം “കുട്ടാ നീയെന്താണ് ഇങ്ങനെ വികൃതിത്തരങ്ങൾ കാട്ടുന്നത്? എല്ലാവരേയും ഒന്നുപോലെ വിചാരിച്ചൽ മതിയോ? സർക്കാരുദ്യോഗസ്ഥരേയും മറ്റും അപമാനിക്കുന്നതു മര്യാദയാണോ?” എന്നും മറ്റും കുറച്ചു ശാസിച്കു സംസാരിച്ചു.അതുകേട്ടപ്പോൾ കേളുമേനോന്റെ മനസിൽ വല്ലാതെ കോപം ജനിച്ചു. ഉടനെ ഉണ്ണാതെ എഴുനേറ്റു കൈ കഴുകി. അമ്മയോട് ഒന്നും പറയാനും പ്രവർത്തിപ്പാനും നിവൃത്തിയില്ലാത്തതുകൊണ്ട് അദ്ദേഹം തന്റെ അരവാളെടുത്തുകൊണ്ടു മുറ്റത്തിറങ്ങി.അവിടെ അതി കൂറ്റനായ ഒരു മാവു നിൽക്കുന്നുണ്ടായിരുന്നു. കോപശമനത്തിനായി അരവാൾ കൊണ്ട് ആ മാവിന്മേൽ ഒരു വെട്ടുകൊടുത്തിട്ട് അവിടെനിന്ന് ഇറങ്ങിപ്പോയി.പിന്നെ അദ്ദേഹം രണ്ടുമൂന്നു ദിവസത്തേക്കു വീട്ടിൽ ചെന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മാവിന്റെ ഇലയെല്ലാം വാടിക്കൊഴിഞ്ഞു തുടങ്ങി.അതു കണ്ട് പുരയുടെ മുകളിലേക്ക് മാവു വീണേക്കുമോ എന്നു ഭയപ്പെട്ട് അമ്മ കരയാനും തുടങ്ങി. നാലം ദിവസം മകൻ അമ്മയുടെ അടുക്കലെത്തി, ആപത്തൊന്നുമുണ്ടാവുകയില്ലെന്ന് പറഞ്ഞു സമാധാനപ്പെടുത്തി.പിന്നെ കേളുമേനോൻ മുറ്റത്തിറങ്ങി ഒരു കൈവിരൽ കൊണ്ട് ആ മാവിന്മേൽ ഒരു കുത്തുകൊടുത്തു. വട്ടം മുറിഞ്ഞു നിന്നിരുന്ന ആ മാവു കുത്തേറ്റു മറുവശത്തേക്കു മറിഞ്ഞു വീണു.മാവിന്റെ വീഴ്ചനിമിത്തം പുരയ്ക്കെന്നല്ല യാതൊന്നിനും യാതൊരു ദോഷവും സംഭവിച്ചില്ല. അതിനാൽ അമ്മയ്ക്കും മറ്റും വളരെ സന്തോഷമായി.

ഒരു ദിവസം കേളുമേനോൻ അത്താഴം കഴിച്ചു വീട്ടിൽ നിന്നു ഭാര്യാഗൃഹത്തിലേക്ക് പോകുവാൻ രാതി വളരെ അധികമായതിന്റെ ശേഷമേ സാധിച്ചുള്ളൂ. അദ്ദേഹം കുറച്ചു ദൂരം പോയപ്പോൾ അദ്ദേഹത്തിന്റെ നേരേക്ക് ആരോ എറിയുന്ന കല്ലുകൾ വരുന്നതായി കണ്ടുതുടങ്ങി. അദ്ദേഹം ആ കല്ലുകൾ പിടിച്ചെടുത്ത് ആ ഏറുതുടങ്ങുന്ന സ്ഥലത്തേക്കും തന്നെ എറിഞ്ഞുകൊണ്ട് അങ്ങോട്ടു ചെന്നു.അവിടെ ഒരു സ്ഥലത്ത് ഏതാനും കവർച്ചക്കാർ കൂടിയിരുന്നു.അവർ അന്നു മോഷ്ടിച്ച മുതലുകൾ ഭാഗിക്കുകയായിരുന്നു.അങ്ങോട്ടാരും അടുത്തു ചെല്ലാതെയിരിക്കാനായിട്ട് ഒരാൾ കണ(കവണ)യിൽ കല്ലുവച്ചു നാലുപുറത്തേക്കും എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കേളുമേനോൻ ആ ഏറു വകവയ്ക്കാതെയാണല്ലോ അങ്ങോട്ടു ചെന്നത്.അദ്ദേഹത്തെ കണ്ടപ്പോൾ തസ്കരന്മാരെല്ലാം എഴുനേറ്റ് ആചാരോപചാരങ്ങൾ ചെയ്ത് ഒരു പൊന്നിൻ വെള്ളരിക്ക കാഴ്ചവെച്ചു വന്ദിച്ചുകൊണ്ടു “യജമാനൻ സദയം ഞങ്ങളെ രക്ഷിക്കണം” എന്നപേക്ഷിച്ചു.അതിനു മറുപടിയായി കേളുമേനോൻ “ഓഹോ! ഞാനൊന്നും ഉപദ്രവിക്കുന്നില്ല. മേലാൽ സൂക്ഷിച്ചുകൊള്ളണം അല്ലെങ്കിൽ അകപ്പെട്ടുപോയി എന്നും വന്നേക്കും” എന്നു പറഞ്ഞിട്ട് ആ വെള്ളരിക്കയുമെടുത്തുകൊണ്ടു ഭാര്യാഗൃഹത്തിലേക്കു പോയി. അദ്ദേഹം ആ പൊന്നിൻ വെള്ളരിക്ക അവിടെക്കൊണ്ടുചെന്നു തന്റെ മകൾക്കു കളിക്കാനായി കൊടുത്തു. അന്നു ബാല്യമായിരുന്ന ആ മകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

കേളുമേനോന്റെ ദേശത്തു കൂനിയായി ഒരു സ്ത്രീയുണ്ടായിരുന്നു.ആ സ്ത്രീയുടെ കൂനിക്കൂനിയുള്ള നടപ്പുകണ്ടിട്ടു ദയ തോന്നുകയാൽ കേളുമേനോൻ ഒരു ദിവസം ആ സ്ത്രീയെപ്പിടിച്ചു പാദങ്ങളിൽ ചവുട്ടിപ്പിടിച്ചുകൊണ്ട് തലയ്ക്കുപിടിച്ചു നിവർത്തീട്ടു പുറകോട്ടൊന്നു ഞെളിച്ചു. അതോടുകൂടി അവരുടെ കൂനു നിവർന്നു സാമാന്യം പോലെയായി.പിന്നെ ആ സ്ത്രീ ആജീവനാന്തം സാധാരണ സ്ത്രീയെപ്പോലെ നടന്നിരുന്നു.

അക്കാലങ്ങളിൽ ദേശാധിപത്യവും മറ്റുമുള്ള പ്രഭുക്കന്മാരും ധനവാന്മാരായ വലിയ തറവാട്ടുകാരും മറ്റും ആയുധാഭ്യാസത്തിൽ അതിവിദഗ്ദ്ധന്മാരെന്നു പ്രസിദ്ധന്മാരായവരെ ക്ഷണിച്ചു വരുത്തി അവരുടെ ആയുധവിദ്യയിൽ മത്സര പരീക്ഷ നടത്തി ജയിക്കുന്നവർക്കു സമ്മാനങ്ങൾ കൊടുക്കുക സാധാരണമായിരുന്നു.എന്നാലതു കല്യാണം മുതലായ അടിയന്തിരങ്ങളിൽ വെച്ചാണ് അധികം പതിവ്.പ്രസ്തുത കാലത്തു വടക്കുമ്മുറി ദേശത്തു’വടക്കത്ത്’എന്നു സുപ്രസിദ്ധമായ വീട്ടിൽ ഒരു താലികെട്ടു കല്യാണമുണ്ടായി.അത് ആഘോഷങ്ങളോടുകൂടി വളരെ കേമമായിട്ടാണ് നടത്തിയത്.അക്കാലത്തുണ്ടായിരുന്ന ആയുധാഭ്യാസികളിൽ പ്രസിദ്ധന്മാരും പ്രധാനന്മാരുമായിരുന്നത് ദക്ഷിണകേരളത്തിൽ എടക്കുളം ദേശക്കാരനായ ചങ്ങമ്പിള്ളി കുരുക്കളും ഉത്തരകേരളത്തിൽ കടത്തനാട്ടുകാരനായ ഒരു കുറുപ്പുമായിരുന്നു.അവർ രണ്ടുപേരും പ്രത്യേകം കളരി സ്ഥാപിച്ചു കുട്ടികളെ ആയുധവിദ്യ അഭ്യസിപ്പിച്ചിരുന്നതിനാൽ രണ്ടുപേർക്കും ശിഷ്യന്മാരും ധാരാളമുണ്ടായിരുന്നു.ആ രണ്ട് അഭ്യാസിപ്രധാനന്മാരെയും വടക്കത്തു വീട്ടിൽ കല്യാണത്തിനു ക്ഷണിച്ചിരുന്നു. ആ സ്ഥലത്തുവെച്ച് അവരുടെ ഒരഭ്യാസപരീക്ഷ നടത്തി ജയിക്കുന്നവർക്കു നല്ല സമ്മാനങ്ങൾ കൊടുത്തയയ്ക്കണമെന്നു ദേശക്കാരിൽ ചില മഹാന്മാർ തീർച്ചപ്പെടുത്തുകയും ചെയ്തിരുന്നു.കല്യാണദിവസമായപ്പോഴേക്കും ശിഷ്യന്മാരോടുകൂടി കുറുപ്പും കുരുക്കളും സ്ഥലത്തെത്തി. അടിയന്തിരത്തിൽ സംബന്ധിക്കുന്നതിനും മത്സരപരീക്ഷ മുതലായവ കാണുന്നതിനും മറ്റുമായി അസംഖ്യം ജനങ്ങളും അവിടെ വന്നുകൂടി. കുരുക്കൾക്കു പ്രായാധിക്യം നിമിത്തം കായബലം കുറഞ്ഞുപോയിരുന്നതിനാൽ മത്സരപരീക്ഷയിൽ ചേർന്നു ജയം നേടിക്കൊള്ളാമെന്നുള്ള ധൈര്യം ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. എങ്കിലും തന്റെ പ്രധാന ശിഷ്യനായ കേളുമേനോൻ ഈ ദേശക്കാരനായിരുന്നതുകൊണ്ട് അദ്ദേഹം ഇവിടെ ഉണ്ടായിരിക്കുമെന്നും അദ്ദേഹം മൂലം ജയം നേടിക്കൊള്ളാമെന്നും വിചാരിച്ചാണ് അദ്ദേഹം വന്നുചേർന്നത്. നേരേമറിച്ചു കുറുപ്പു നല്ല യൌവനയുക്തനും കുരുക്കളുമായി സാമാന്യത്തിലധികം കിടമത്സരമുള്ള ആളുമായിരുന്നതിനാൽ കുരുക്കളെത്തോൽ‌പിച്ചു ജയം നേടിക്കൊള്ളാമെന്നായിരുന്നു അദ്ദേഹത്തിന്റെ കരുതൽ. തെക്കേ മലയാളത്തുകാരും വടക്കേ മലയാളത്തുകാരും തമ്മിൽ കിടമത്സരം പണ്ടേതന്നെ ഉള്ളതാണ്.

കുരുക്കൾ സ്ഥലത്തെത്തി കേളുമേനോനെ അന്വേഷിച്ചപ്പോൾ അദ്ദേഹം എന്തോ കാര്യത്തിനായി കൊച്ചി രാജ്യത്ത് ഒരു സ്ഥലത്തു പോയിരിക്കുകയാണെന്നും മടങ്ങി വരുന്നത് ഏതാനും ദിവസത്തെ താമസമുണ്ടാകുമെന്നും അറിയുകയാൽ അദ്ദേഹം കേവലം നിരുത്സാഹവാനായിത്തീർന്നു.ആ ദേശത്തുണ്ടായിരുന്ന പ്രധാനന്മാരെല്ലാം കുരുക്കളുടെ കൂട്ടുകാരായിരുന്നതിനാൽ അവർ മത്സരപ്പരീക്ഷ നാലാം കല്യാണദിവസം മതിയെന്നു തീർച്ചപ്പെടുത്തി. അന്നത്തേക്കു കേളുമേനോൻ വന്നുചേരുമായിരിക്കുമെന്നു വിചാരിച്ചാണ് അവരങ്ങനെ നിശ്ചയിച്ചത്.പക്ഷേ അതൊന്നും കടത്തനാട്ടുകാർ ഗ്രഹിച്ചില്ല.പിന്നെ കുരുക്കൾ “ഞാൻ പരീക്ഷയിൽ ചേരണമെങ്കിൽ എനിക്കു ബോധിച്ച വാൾ കിട്ടണം” എന്നു മുൻകൂട്ടി പറഞ്ഞു. അതും ഒരു കൌശലം തന്നെയായിരുന്നു.അതിന്റെ ഉദ്ദേശമെന്താണെന്നും സാധാരണ ജനങ്ങൾക്കു ഗ്രഹിക്കാൻ കഴിഞ്ഞില്ല.

പ്രധാന മത്സരപരീക്ഷ കല്യാണത്തിന്റെ നാലാം ദിവസമെന്നു തീർച്ചപ്പെടുത്തിയതിനാൽ അതിനു മുമ്പു മൂന്നു ദിവസങ്ങളിലും രണ്ടു ഗുരുനാഥന്മാരുടെയും ശിഷ്യന്മാർ തമ്മിൽ മുച്ചാൻ, പന്തീരാൻ,ഒറ്റക്കോൽ മുതലായ ചില പയറ്റുകളും ചില അലങ്കാരക്കൈകളും കാണിക്കുക മാത്രമേ ഉണ്ടായുള്ളു. നാലാം ദിവസമായപ്പോൾ പ്രധാനന്മാരായ കുറുപ്പും കുരുക്കളും തമ്മിൽത്തന്നെ നേരിടേണ്ടതായി വന്നു. കുരുക്കൾ അദ്യം തന്നെ ഒരിരുമ്പുവടി കാണിച്ചുകൊണ്ട് അതു വെട്ടിമുറിക്കുവാൻ ആവശ്യപ്പെട്ടു.കുറുപ്പ് അല്പം പ്രയാസത്തോടുകൂടിയെങ്കിലും അത് ഒരു വെട്ടിനു തന്നെ മുറിച്ചിട്ടു ജയം നേടി. പിന്നെ അവർ രണ്ടുപേരും തമ്മിൽ വിനോദരീതിയിൽ ചില അടവുകൾ പൊരുതിക്കൊണ്ടിരുന്നു. കുരുക്കൾ കുറുപ്പിന്റെ പ്രയോഗങ്ങളെ തടുത്തുകൊണ്ടു നിന്നതല്ലാതെ കുറുപ്പിനു നേരേ ഒന്നും പ്രയോഗിച്ചില്ല.എങ്കിലും സ്വല്പം കഴിഞ്ഞപ്പോൾ കുരുക്കൾ വല്ലാതെ ക്ഷീണിച്ചു.അദ്ദേഹം വാർദ്ധക്യം നിമിത്തം കായബലം മിക്കവാറും ക്ഷയിച്ച ആളായിരുന്നുവല്ലോ.

കുരുക്കൾ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു എന്നറിഞ്ഞിട്ട് അദ്ദേഹത്തിന്റെ പാർശ്വവർത്തികളായ ചില പ്രധാനന്മാർ “പ്രധാന മത്സരപ്പരീക്ഷ രാത്രിയിൽ നടത്താമെന്നാണ് തീർച്ചയാക്കിയിരിക്കുന്നത്.അതിനാൽ വിനോദങ്ങളും അഭ്യാസങ്ങളുമൊക്കെ ഇപ്പോൾ മതിയാക്കാം.ഇനി രണ്ടുപേരും രാത്രിയാകുമ്പോഴേക്കും തയ്യാറായിക്കൊണ്ടാൽ മതി” എന്നു പറഞ്ഞു.ഉടനെ അഭ്യാസവിനോദങ്ങളെല്ലാം നിർത്തുകയും ചെയ്തു.

രാത്രിയായപ്പോഴേക്കും കാഴ്ചക്കാരും മധ്യസ്ഥന്മാരായ പ്രമാണികളും അഭ്യാസത്തലവന്മാരും അവരുടെ ശിഷ്യന്മാരും മറ്റും അത്താഴം കഴിച്ചുകൊണ്ട് സഭയിൽ ഹാജരായി. രാത്രിയിലേക്കു നിശ്ചയിച്ചിരുന്ന പരീക്ഷ വളരെ പ്രയാസമുള്ളതായിരുന്നു.ഒരു തൂക്കുവിളക്കു നിറച്ച് എണ്ണയും തിരിയുമിട്ടു ഭദ്രദീപമാക്കിക്കൊളുത്തി ഒരു സ്ഥലത്തു തൂക്കുക.അതിന്റെ ചുവട്ടിൽ ആ വിളക്കിന്റെ തട്ടു ശരിയായി കടക്കുവാൻ മാത്രം വൃത്തമുള്ള ഒരിടങ്ങഴി(ചങ്ങഴി)വെയ്ക്കുക. വിളക്കിന്റെ ചങ്ങല ഒരു വാൾകൊണ്ട് ഒരു വെട്ടിനു മുറിക്കണം.വിളക്കിലെ ഒരു തിരിയെങ്കിലും കെടുകയോ ഒരു തുള്ളിയെങ്കിലും താഴെപ്പോവുകയോ ചെയ്തുകുടാ.ഇങ്ങനെയായിരുന്നു നിശ്ചയം ചെയ്തിരുന്നത്. എല്ലാവരും സഭയിലെത്തിയപ്പോഴേക്കും ഈ പറഞ്ഞ പ്രകാരമെല്ലാം തയ്യാറാക്കിയിരുന്നു. ഈ പരീക്ഷയിൽ ജയം നേടുക എന്നുള്ള കാര്യം തന്നെക്കൊണ്ട് സാധ്യമല്ലെന്നുമുള്ള ബോധം കുരുക്കൾക്കു നല്ലപോലെയുണ്ടായിരുന്നു. പിന്നെ ഒരു കള്ളക്കൌശലം പ്രയോഗിച്ചു ജയിക്കാൻ നോക്കാമെന്നു മാത്രം വിചാരിച്ചാണ് അദ്ദേഹം സഭയിലേക്കു പോയത്. ആ സമയത്തും കേളുമേനോൻ വന്നിട്ടില്ലെന്നറിയുകയാൽ മനസ്സു ചഞ്ചലപ്പെട്ടുകൊണ്ടു തന്നെ ഇരുന്നു. കാലത്തു തന്നെ പറഞ്ഞിരുന്ന പ്രകാരം വാളിന്റെ കുറ്റം പറഞ്ഞൊഴിയാമോ എന്നു നോക്കിയതിൽ അതിനും നിവൃത്തിയില്ലായിരുന്നു. പല സ്ഥലങ്ങളിൽ നിന്നുമായി ഒന്നാം തരത്തിലുള്ള നൂറു വാളുകൾ വരുത്തി സഭയിൽ വച്ചിരുന്നു. പകൽ തന്നെ കുരുക്കൾ പറഞ്ഞതുപോലെ ഇരുമ്പുവടി വെട്ടിമുറിക്കുകയെന്നുള്ള കൃത്യം കുറുപ്പു നിർവഹിച്ചിരുന്നതിനാൽ പിന്നത്തെ ഊഴം കുരുക്കളുടേതായിരുന്നു. ഇങ്ങനെ പലതുകൊണ്ടും കുരുക്കൾക്ക് ഒഴിഞ്ഞുമാറാൻ നിവൃത്തിയില്ലാതെയായി. അതിനാലദ്ദേഹം സഭയിൽച്ചെന്ന് ഒരു വാളെടുത്തു മൂർച്ച നോക്കിയതിന്റെ ശേഷം ഊക്കോടുകൂടി ഒന്നിളക്കി. ആ വാൾ രണ്ടുകഷണമായി മുറിഞ്ഞു താഴെ വീണു.കുരുക്കൾ വേറൊരു വാളെടുത്ത് ഒന്നുലച്ചപ്പോൾ അതു വളഞ്ഞുപോയി.ഇങ്ങനെ കുരുക്കൾ എട്ടുപത്തു വാളെടുത്ത് ഇളക്കിനോക്കി. അവയ്ക്കൊക്കെ ഓരോ കേടുകൾ സംഭവിക്കുകയാൽ അവയെല്ലാം താഴെയിട്ടു. ഇതുകണ്ടു സാധാരണന്മാരായ കാഴ്ചക്കാർ കുരുക്കൾ വിളക്കുവെട്ടാത്തത് വാളിന്റെ കുറ്റം കൊണ്ടാണെന്നും കുരുക്കൾക്കു വയ്യാഞ്ഞിട്ടല്ലെന്നും തീർച്ചയാക്കി. സ്വല്പമെങ്കിലും ആയുധാഭ്യാസം ശീലിച്ചിട്ടുള്ളവർക്കൊക്കെ ഇങ്ങനെ വാളുകൾ കേടുകൾ വരുത്തുകയെന്നുള്ള വിദ്യ ഒരു പ്രയാസവുമില്ലാത്തതായിരുന്നതിനാൽ അഭ്യാസികളായിട്ടുള്ളവരെല്ലാം ഇതു കുരുക്കളുടെ കള്ളക്കൌശലമാണെന്നു മനസിലാക്കുകയും ചെയ്തു.അതിനാൽ കുറുപ്പു മുന്നോട്ടു ചെന്ന്, “ഈ വാളുകളൊക്കെ കേടുവരുത്തിക്കളഞ്ഞതുകൊണ്ട് അതൊരു ജയമാവുകയില്ല.വിളക്കുവെട്ടുക എന്ന കൃത്യം നിർവഹിക്കുവാൻ വടക്കുനിന്നു വന്നിട്ടുള്ള ആൺ‌കുട്ടികളിൽ ആരെങ്കിലും വിചാരിച്ചാൽ കഴിയും. പിന്നെ കുരുക്കളെന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്?” എന്നത് എല്ലാവരും കേൾക്കെ പറഞ്ഞു. ഇതു കേട്ടപ്പോൾ കുരുക്കൾക്ക് എത്രമാത്രം കുണ്ഠിതമുണ്ടായിയെന്നും പറയണമെന്നില്ലല്ലോ. ആ സമയത്ത് ആ സദസ്സ് ആകപ്പാടെ നിശ്ശബ്ദമായിത്തീർന്നു.

ആ സമയത്തു കുരുക്കളുടെ പിന്നിൽ നിന്നുകൊണ്ട് ഒരു യുവാവ് കുറുപ്പിനോട് “അത് ഇതിന് ഈ ദിക്കിൽ ആൺ‌കുട്ടികളാരുമില്ലെന്നു തീർച്ചയായതിനു ശേഷം മതിയല്ലോ” എന്നു പറഞ്ഞു. ആ ശബ്ദം കേട്ടു കുരുക്കൾ തിരിഞ്ഞു നോക്കി.”ഹേ കേളുവോ? ഇനി ഇതു നീ ചെയ്താൽ മതി. ഞാൻ വേണമെന്നില്ല” എന്നു പറഞ്ഞു വാൾ കേളുമേനോന്റെ കയ്യിൽക്കൊടുത്തു.(കേളുമേനോൻ കുരുക്കളുടെ അടുക്കൽച്ചെന്നുചേർന്ന കാലം മുതൽ അദ്ദേഹത്തെ കുരുക്കൾ പേരുമാത്രമേ വിളിക്കാറുള്ളൂ. കേളുമേനോനു സന്തോഷവും അതായിരുന്നു.) കേളുമേനോൻ ഗുരുവിനെ വന്ദിച്ചു വാൾ കയ്യിൽ വാങ്ങി വിളക്കിന്റെ അടുക്കൽ ചെന്ന് ഒരു വെട്ടിനു ചങ്ങല മുറിച്ചു. വിളക്കിന്റെ തട്ടു താഴെ വെച്ചിരുന്ന ഇടങ്ങഴിക്കകത്തു ശരിയായി ചെന്നിരുന്നു.വിളക്കിലെ ഒരു തിരിയെങ്കിലും കെടുകയോ ഒരു തുള്ളി എണ്ണയെങ്കിലും താഴെപ്പോവുകയോ ചെയ്തില്ല. കേളുമേനോന്റെ ഈ അത്ഭുതപ്രവൃത്തി കണ്ടു സഭാവാസികളെല്ലാം സന്തോഷാധിക്യത്താൽ കൈകൊട്ടി ആർത്തുവിളിച്ചു. കുരുക്കൾ ആനന്ദാശ്രു പൊഴിച്ചുകൊണ്ടു തന്റെ പ്രിയ ശിഷ്യനെ മാറോടണച്ചു ഗാഢാശ്ലേഷം ചെയ്തുകൊണ്ട് “നിന്റെ കീർത്തി ആചന്ദ്രാർക്കം ലോകത്തിൽ വിളങ്ങുമാറാകട്ടെ” എന്നനുഗ്രഹിച്ചു. കടത്തനാട്ടുകാരൻ കുറുപ്പു കുരുക്കളോട് അപ്പോൾ അങ്ങനെ പറഞ്ഞുവെങ്കിലും ഈ കാര്യം അസാധ്യമെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റേയും വിചാരം. ഇതു സാധിച്ചതിനാൽ കടത്തനാട്ടുകാർക്കും കേളുമേനോനെക്കുറിച്ചുണ്ടായ ബഹുമാനം സീമാതീതം തന്നെയായിരുന്നു. കേളുമേനോന് അവിടെവെച്ച് അമൂല്യങ്ങളായ അനേകം സമ്മാനങ്ങൾ കിട്ടി. അദ്ദേഹം അവയെല്ലാം വാങ്ങി കുരുക്കളുടെ പാദത്തിങ്കൽ വെച്ചു വന്ദിച്ചു. അങ്ങനെ നമ്മുടെ കഥാനായകൻ അവിടെവെച്ചും ഗുരുത്വവും ജയവും ഒരുമിച്ചു നേടി.

ഇപ്രകാരമെല്ലാം വിശ്വവിശ്രുതനായിത്തീർന്ന ആ മഹാൻ കൊല്ലാം 1027-ആമാണ്ടു കുംഭമാസം 12-ആം തീയതി മുപ്പത്താറാമത്തെ വയസ്സിൽ യശോമാത്രശരീരനായിത്തീരുകയും ചെയ്തു.

അദ്ദേഹത്തിന്റെ പേരുകൊത്തിയതും വെള്ളികെട്ടിയതുമായ ഒരു പിശ്ശാങ്കത്തിയും എഴുത്താണി(നാരായം)യും ചില വാളുകളും ഇപ്പോഴും പെരുമ്പുലാവിൽത്തറവാട്ടിൽ കാണുന്നുണ്ട്.