ഐതിഹ്യമാല/കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ


പ്രസിദ്ധ മാന്ത്രികനും യുദ്ധവിദഗ്ദ്ധനും ചാരാഗ്രസരനും ധീരനും ശൂരനും അനന്യസാധാരണമായ കായബലത്തോടുകൂടിയ പുരു‌ഷകേസരിയുമായിരുന്ന കുഞ്ചിക്കുട്ടിപ്പിള്ളയുടെ ജനനം ആലങ്ങാട്ടു താലൂക്കിൽ കോട്ടപ്പുറം ദേശത്തു ചന്ത്രത്തിൽ എന്നു പ്രസിദ്ധമായ നായർ ഗൃഹത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു ശാഖാകുടുംബമായി ഈ പേരോടു കൂടിത്തന്നെ ഒരു വീട് പറവൂർ താലൂക്കിൽ പറവൂത്തറ ദേശത്ത് ഇപ്പോഴുമുണ്ട്.

കുഞ്ചിക്കുട്ടിപ്പിള്ള ബാല്യത്തിൽ അക്കാലത്തു നടപ്പുണ്ടായിരുന്ന രീതിയിൽ വിദ്യാഭ്യാസം ചെയ്തു. മലയാളവും തമിഴും സാമാന്യംപോലെ എഴുതാനും വായിക്കാനും, കണക്കും ശീലമാക്കിയതിന്റെ ശേ‌ഷം ഏതാനും കാലം കായികാഭ്യാസവും യുദ്ധമുറകളും പരിശീലിച്ചു. പിന്നെ അദ്ദേഹം കുറച്ചുകാലം ദേശസഞ്ചാരം ചെയ്തിരുന്നു. അനന്തരം അദ്ദേഹം വീണ്ടും സ്വദേശത്തുതന്നെ മടങ്ങിയെത്തി. അക്കാലത്തു നാടുവാഴികളായിരുന്ന ആലങ്ങാട്, പറവൂർ എന്നീ രാജാക്കന്മാരുടെ സേവകനായും ആ രാജാക്കന്മാരുടെ മേൽക്കോയ്മസ്ഥാനം വഹിച്ചിരുന്ന കൊച്ചി രാജാവിന്റെ ആശ്രിതനായും താമസിച്ചിരുന്നു. അക്കാലത്താണ് 97-ആമാണ്ട് നാടുനീങ്ങിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു കൊച്ചി രാജാവിന്റെ ദാനപ്രകാരം ആലങ്ങാടും പറവൂരും തിരുവിതാംകൂറിൽ ചേർത്തു നാടുവാണിരുന്നത്. അലങ്ങാടും പറവൂരും കൈവിട്ടുകളഞ്ഞതായി അറിഞ്ഞ ഉടനെ കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തെത്തി മഹാരാജാവു തിരുമനസ്സിലെ മുഖം കാണിച്ചു തന്റെ സ്ഥിതികളെല്ലാം തിരുമനസ്സറിയിക്കുകയും കൽപനപ്രകാരം ആ തിരുമനസ്സിലെ സേവകനായി അവിടെ താമസമുറപ്പിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞു കൊച്ചി രാജാവു ഗൂഡമായി ആളയച്ചു കുഞ്ചിക്കുട്ടിപ്പിള്ളയെ തന്റെ അടുക്കൽ വരുത്തി, 'നീ നമ്മുടെ അധികാരത്തിലിരുന്നിരുന്ന രാജ്യത്തു ജനിച്ചു വളർന്നവനാണല്ലോ. എന്നിട്ട് ഇപ്പോൾ തിരുവിതാംകൂറിൽപ്പോയി ആ രാജാവിനെ സേവിച്ചു താമസിക്കുന്നതെന്താണ്? ഇതു ന്യായവും നമ്മുക്കു സമ്മതമായിട്ടുള്ളതുമല്ല. കുഞ്ചിക്കുട്ടി നമ്മുടെ അടുക്കൽത്തന്നെ താമസിക്കണം' എന്നു കൽപിച്ചു. ഇതിനു മറുപടിയായി കുഞ്ചിക്കുട്ടിപ്പിള്ള, 'അടിയന്റെ ജന്മഭൂമി തിരുമനസ്സുകൊണ്ടു കൈവിട്ടുകളഞ്ഞുവല്ലോ. ആ സ്ഥലം ഇപ്പോൾ തിരുവിതാംകൂറിലായിരിക്കുന്നതിനാലാണ് അടിയൻ അങ്ങോട്ടു വിടകൊണ്ടത്. ആ ദേശം തിരുമനസ്സുകൊണ്ടു വീണ്ടെടുക്കുന്ന കാലത്ത് അടിയൻ ഇവിടെ വിടകൊണ്ടു താമസിച്ചുകൊള്ളാം' എന്നറിയിച്ചിട്ട് അപ്പോൾത്തന്നെ മടങ്ങിപ്പോന്നു.

കുഞ്ചിക്കുട്ടിപ്പിള്ള കൊച്ചിയിൽ നിന്നു മടങ്ങിയെത്തി തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്ത് ആയോധനവിദ്യ കുറച്ചുകൂടി അഭ്യസിച്ച് അതിൽ അദ്വിതീയനായിത്തീർന്നു. ദേശസഞ്ചാരത്തിൽ അദ്ദേഹം പലരോടും പരിചപ്പെടുകയും പലരിൽ നിന്നുമായി പല ഭാ‌ഷകളും പഠിക്കുകയും ചെയ്തിരുന്നു. അനന്തരം അദ്ദേഹം തിരുമനസ്സിലെ അനുവാദത്തോടുകൂടി ചെങ്ങന്നൂർ തേവലശ്ശേരി ദാമോദരൻ നമ്പിയുടെ അടുക്കൽച്ചെന്നു താമസിച്ചു മന്ത്രവാദം പഠിച്ച് അതിലും അസാമാന്യമായ നൈപുണ്യം സമ്പാദിച്ചു. കുഞ്ചിക്കുട്ടിപ്പിള്ളയെക്കുറിച്ചു വളരെ സന്തോ‌ഷം തോന്നുകയാൽ നമ്പി ഒരു സ്വർണ്ണത്തകിടിൽ ഒരു യന്ത്രമെഴുതി മന്ത്രസംഖ്യ കഴിച്ചു കുഞ്ചിക്കുട്ടിപ്പിളയുടെ ഒരു തുട കീറി യന്ത്രം സ്ഥാപിച്ച് ഒരു പച്ചമരുന്നു തേച്ച് മുറിവുണക്കി ശരിയാക്കി. 'ഈ തകിടു ദേഹത്തിലിരിക്കുന്ന കാലത്ത് കുഞ്ചിക്കുട്ടിക്കു ശത്രുക്കളുടെ ആയുധമേറ്റു മരിക്കാനിടവരില്ല.' എന്നു പറഞ്ഞു അനുഗ്രഹിച്ചയച്ചു. കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തെത്തി വിവരമെല്ലാം തിരുമനസ്സറിയിച്ചു. തിരുമനസ്സിലേക്കു വളരെ സന്തോ‌ഷമായെന്നു മാത്രമല്ല, കുഞ്ചിക്കുട്ടിപ്പിള്ളയെ ശമ്പളക്കൂടുതലോടുകൂടി വലിയ കൊട്ടാരം ഹേഡ്രായസമായി കൽപിച്ചു നിയമിക്കുകയും ചെയ്തു.

അങ്ങനെയിരിക്കുന്ന കാലത്താൺ ടിപ്പു സുൽത്താൻ തിരുവിതാംകൂറിനെ ആക്രമിക്കാൻ വരുന്നു എന്നുള്ള വിവരം തിരുമനസ്സിലേക്ക് അറിവു കിട്ടിയത്. എന്നാൽ ആ മൈസൂർ കടുവായുടെ വരവ് ഏതു വഴിക്കാണെന്ന് അറിയാൻ കഴിഞ്ഞില്ല. അതിനാൽ തിരുമനസ്സുകൊണ്ട് 'രാജാകേശവദാസൻ' എന്നു പ്രസിദ്ധനായിരുന്ന കേശവപിള്ള ദിവാൻജിയുമായി ആലോചിച്ച് ഈ വിവരം ഗൂഡമായി തിരക്കിയറിഞ്ഞു വരുന്നതിനായിട്ട് കുഞ്ചിക്കുട്ടിപ്പിളയെ നിയമിച്ചു. കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു മധ്യേമാർഗ്ഗം സന്യാസിവേ‌ഷം ധരിച്ചുകൊണ്ട് മൈസൂറിലെത്തി ടിപ്പുവിന്റെ യാത്രാമാർഗ്ഗവും മറ്റും ഉപായത്തിൽ മനസ്സിലാക്കിക്കൊണ്ടു മടങ്ങി തിരുവനന്തപുരത്തെത്തി. ടിപ്പുസുൽത്താൻ തൃക്കണാമതിലകം വഴിയാണ് വരുന്നതെന്നും അതിനാൽ വടക്കേ അതിർത്തിയാണ് ഉറപ്പിക്കേണ്ടതെന്നും തിരുമനസ്സറിയിക്കുകയും ദിവാൻജിയെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഈ അറിവു കിട്ടുകയാൽ അങ്ങുമിങ്ങുമായി താമസിച്ചിരുന്ന സൈന്യങ്ങളെയൊക്കെ ശേഖരിച്ചു രാജ്യത്തിന്റെ വടക്കേ അതിർത്തിയിൽ അയച്ചു താമസിപ്പിച്ച് ആ ഭാഗം മുൻകൂട്ടി ഉറപ്പിക്കുന്നതിനു കേശവപിള്ള ദിവാൻജിക്ക് സാധിച്ചു.

ടിപ്പു സുൽത്താൻ ആലുവായിലെത്തി പാളയമടിച്ചു താമസിച്ച സമയം മലവെള്ളം പൊങ്ങി യുദ്ധക്കോപ്പുകളും സൈന്യത്തിൽ ഏതാനും ഭാഗവും നശിച്ചു പോവുകയാൽ ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോയി എന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. എന്നാൽ അതിനും കാരണഭൂതൻ കുഞ്ചിക്കുട്ടിപ്പിള്ളതെന്നെയായിരുന്നു. പെരിയാറ്റിന്റെ ഉദ്ഭവസ്ഥനത്തിനു സമീപം ഒരു വലിയ തടാകമുണ്ടായിരുന്നു. മലവഴി വരുന്ന വെള്ളം മുഴുവനും പെരിയാറുവഴി താഴേക്കു വരികയാണെങ്കിൽ ആലുവാ മുതലായ സ്ഥലങ്ങളിൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്കു പലവിധത്തിലുള്ള നാശങ്ങൾ സംഭവിക്കുമായിരുന്നു. അങ്ങനെ വരാതെയിരുന്നത് മലവഴി വരുന്ന വെള്ളത്തിൽ ഏതാനും ഭാഗം ആ തടാകത്തിൽ വന്നു വീണു കെട്ടിനിന്നതുകൊണ്ടായിരുന്നു. തടാകത്തിന്റെ ഒരു വശം മലയും ശേ‌ഷം ഭാഗങ്ങളിൽ വലിയ ഉരുളൻ പാറകൾ കൊണ്ടുള്ള ചിറയുമുണ്ടായിരുന്നതിനാലാണ് വെള്ളം അവിടെ കെട്ടിനിന്നിരുന്നത്. ടിപ്പുവിന്റെ സൈന്യങ്ങൾ തിരുവിതാംകൂറിലുള്ളതിൽ വളരെയധികമുണ്ടായിരുന്നതിനാൽ അവനെ ജയിക്കാൻ കഴിയുമോ എന്നു സംശയം തോന്നുകകൊണ്ട് കുഞ്ചിക്കുട്ടിപ്പിള്ള ഒരു കശൗലം ആലോചിച്ചു നിശ്ചയിച്ചുകൊണ്ട് ഒരു ഗൂടന്മമാർഗ്ഗത്തിൽക്കൂടി കിഴക്കോട്ട് പുറപ്പെട്ടു. കുഞ്ചിക്കുട്ടിപ്പിള്ള മുൻപു ചെയ്ത ദേശാടനത്തിൽ കിഴക്കൻ പ്രദേശങ്ങളിലെ മലകളും കാടുകളും കുഴികളും സ്ഥിതികളുമെല്ലാം നോക്കിക്കണ്ടു ധരിച്ചിട്ടുണ്ടായിരുന്നു. അതിനാൽ ഏതു വഴിയേ പോകുന്നതിനും ഏതു ദിക്കിൽ സഞ്ചരിക്കുന്നതിനും അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അദ്ദേഹം കിഴക്കോട്ടു പുറപ്പെട്ടതു രാത്രിയിലായിരുന്നു. കുറേ പോയതിനു ശേ‌ഷം രണ്ടു മൂന്നു നാഴിക വിസ്താരം കുറഞ്ഞ ഒരു ഇടവഴിയിൽക്കൂടിത്തന്നെ പോകേണ്ടിയിരുന്നു. ആ വഴിയുടെ രണ്ടു വശങ്ങളും വലിയ മതിൽകെട്ടിയതു പോലെ പാറകളായിരുന്നു. വഴി ഏകദേശം പകുതിയായപ്പോൾ മുൻവശത്തു സ്വൽപം ദൂരെയായി ഒരു വെളിച്ചം കണ്ടു. ഉടനേതന്നെ അത് അദൃശ്യമാകുകയും ചെയ്തു. സ്വൽപം കഴിഞ്ഞപ്പോൾ കുറചുകൂടി അടുത്തു പിന്നെയും യഥാപൂർവ്വം വെളിച്ചം കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ തനിക്ക് എതിരായി ഏറ്റവും കൂറ്റനായ ഒരു പന്നി വരുന്നെണ്ടെന്നും അതിന്റെ തേറ്റകൾ പാറകളിൽ മുട്ടീട്ടു പുറപ്പെടുന്ന തീയുടെ വെളിച്ചമാണ് താൻ കണ്ടതെന്നും അദ്ദേഹത്തിനു മനസ്സിലായി. പുറകോട്ടു പോവുകയാണെങ്കിൽ ആ ഇടുങ്ങിയ വഴിയുടെ ദൈർഘ്യം കുറച്ചൊന്നുമല്ല. പന്നി അടുത്തു വന്നാൽ ഉപദ്രവിക്കുമെന്നുള്ള കാര്യം തീർച്ച തെന്നെ. ഒഴിഞ്ഞു മാറാൻ അവിടെ മാർഗ്ഗവുമില്ല. ആകപ്പാടെ അദ്ദേഹം കുഴങ്ങി വശായി. 'ഈശ്വരാ! ഇനി എന്താണ് ചെയ്യേണ്ടത്?' എന്നു വിചാരിച്ച് അങ്ങനെ നിന്നപ്പോൾ അദ്ദേഹത്തിന് ഒരു കശൗലം തോന്നി. വഴിയുടെ രണ്ടു വശങ്ങളിലുമുള്ള രണ്ടു പാറകളിൽ കാലുകളുറപ്പിച്ചു പന്നിക്കു കടന്നു പോകാവുന്ന വിധത്തിൽ കവച്ചു നിന്നു. പന്നികൾ മേൽപോട്ടു നോക്കുക പതിവില്ലല്ലോ. അതിനാൽ അത് അദ്ദേഹം അവിടെ അങ്ങനെ നിന്നിരുന്നതു കാണാതെ മുമ്പോട്ടു കടന്നുപോയി. പന്നി അദ്ദേഹത്തിന്റെ കാൽക്കീഴിൽക്കൂടി കടന്ന ക്ഷണത്തിൽ അദ്ദേഹം താഴെചാടുകയും പന്നിയുടെ പിൻകാലുകൾ രണ്ടും കൂട്ടിപ്പിടിചെടുത്ത് നിലത്ത് ഒരടിയടിക്കുകയും ഒരുമിച്ചു കഴിഞ്ഞു. അതോടുകൂടി പന്നിയുടെ കഥയും കഴിഞ്ഞു. ഇതുകൊണ്ടുതന്നെ കുഞ്ചിക്കുട്ടിപ്പിള്ളയുടെ കായബല വും കരബലവും സാമാന്യമല്ലായിരുന്നു എന്നു തീർച്ചയാക്കാമല്ലോ. സൂകരവധം കഴിച്ചതിന്റെ ശേ‌ഷം അദ്ദേഹം പിന്നെയും യാത്ര തുടർന്നു. അങ്ങനെ പോയിപ്പോയി മേൽപറഞ്ഞ തടാകത്തിന്റെ വക്കത്തിരുന്നതും പത്താളുകൾ കൂടിപ്പിടിചാലിളകാത്തതുമായ ഒരു കല്} അദ്ദേഹം ഇളക്കിയുരുട്ടി മാറ്റി. അപ്പോൾ തടാകത്തിലെ വെള്ളം വലിയ അണമുറിച്ചുവിട്ടാലെന്നവണ്ണം ഊക്കോടുകൂടി പടിഞ്ഞാട്ട് ഒഴുകിത്തുടങ്ങി. ആ സമയം കാലവർ‌ഷത്തിന്റെ ആരംഭഘട്ടമായതിനാൽ മലവെള്ളപ്പാച്ചിൽ തുടങ്ങിയിരുന്നു. അതോടുകൂടി തടാകത്തിലെ വെള്ളവും ചെന്നു ചേർന്നതിനാലാണ് ക്ഷണത്തിൽ ആലുവാപ്പുഴ കവിഞ്ഞൊഴുകുന്നതിനും ടിപ്പുവിനു വിചാരിച്ചിരിക്കാത്ത ആപത്തുകളും അനർത്ഥങ്ങളും സംഭവിക്കുന്നതിനും അവൻ പ്രാണഭയത്തോടുകൂടി മടങ്ങിയോടുന്നതിനും ഇടയായത്.

ടിപ്പു സുൽത്താന്റെ ഉപദ്രവം നിമിത്തം പല ദേശക്കാർ നാടും വീടും വിട്ട് ഓടി തിരുവതാംകൂറിലെത്തി മഹാരാജാവിനെ ശരണം പ്രാപിക്കുകയും അവിടുന്ന് എല്ലാവരെയും അഭയം കൊടുത്തു രക്ഷിക്കുകയും ചെയ്തുവെന്നുള്ളതു പ്രസിദ്ധമാണല്ലോ. അങ്ങനെ തിരുവനന്തപുരത്തു വന്നു ചേർന്നവരുടെ കൂട്ടത്തിൽ മൈസൂർക്കാരനും ടിപ്പുവിന്റെ ചാരനുമായ ഒരു ദുഷ്ടനുമുണ്ടായിരുന്നു. അവൻ സദാ മാഹാരാജാവിനെ നിഗ്രഹിക്കാനുള്ള മാർഗ്ഗവും തരവും നോക്കിക്കൊണ്ടു തന്നെയാണ് തിരുവനന്തപുരത്തു താമസിച്ചത്. ഇതൊന്നും മനസ്സിലാക്കുന്നതിന് അവിടെ ആർക്കും കഴിഞ്ഞില്ല. എങ്കിലും കുഞ്ചിക്കുട്ടിപ്പിള്ള ഈ വന്നിരിക്കുന്നവൻ ആരാണെന്നും ഏതു ദേശക്കാരനാണെന്നും അവന്റെ ഉദ്ദേശ്യമെന്താണെന്നും മറ്റും ഉപായത്തിൽ മനസ്സിലാക്കുകയും അവനെ സദാ പ്രത്യേകം സൂക്ഷിചുകൊണ്ടിരിക്കുകയും ചെയ്തു.

എന്നാൽ ഇതൊന്നും അവനറിഞ്ഞുമില്ല. അവൻ മഹാരാജാവിനെ അകപ്പെടുത്തുന്നതിനു പല മാർഗ്ഗങ്ങൾ നോക്കീട്ടും ഒന്നും ശരിയായി കണ്ടില്ല. ഒടുക്കം അവൻ ഒരു കശൗലം കണ്ടുപിടിച്ചു നിശ്ചയിച്ചു. മഹാരാജാവു തിരുമനസ്സിലെ പള്ളിയറ മാളികയുടെ സമീപത്തായി ഒരു മരം നിൽക്കുന്നുണ്ടായിരുന്നു. രാത്രി സമയം ഒരു കയറും കൊണ്ട് ആ മരത്തിന്മേൽ കയറിയാൽ കയറിന്റെ ഒരറ്റം മരത്തിന്റെ ഒരുകൊമ്പിന്മേലും മറ്റേ അറ്റം തന്റെ അരയ്ക്കും കെട്ടിമുറുക്കിക്കൊണ്ട് കീഴ്പോട്ടു നിന്നാൽ ആടിച്ചെന്നു ജനലിൽപ്പിടിക്കാം. മഹാരാജാവ് നല്ല ഉറക്കമാകുന്ന സമയം ജന്നലിൽക്കൂടി അകത്തു കടന്നു മഹാരാജാവിന്റെ കഥ കഴിക്കാം എന്നാണ് അവൻ നിശ്ചയിചുറചത്. ഒരു ദിവസം പകൽ സമയം ആ ചാരൻ പള്ളിയറയുടെ സമീപത്തു ചുറ്റി നടക്കുന്നതും ആ മരത്തിന്റെ ചുവട്ടിൽച്ചെന്നു മേൽപോട്ടും മറ്റും നോക്കുന്നതും കുഞ്ചിക്കുട്ടിപ്പിള്ള ഒരു സ്ഥലത്ത് ഒളിച്ചുനിന്നു കണ്ടു. അപ്പോൾത്തന്നെ അവന്റെ അന്തർഗ്ഗതം മനസ്സിലാക്കുകയും ചെയ്തു.

ഒരു ദിവസം രാത്രിയിൽ ഏകദേശം പന്ത്രണ്ടുമണിയായ സമയം ആ ചാരൻ ഒരു വലിയ കയറും കൊണ്ട് ആ മരത്തിൽചെന്നു കയറി. ജന്നലിൽക്കൂടി മാളികയിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. മാളികയിൽ വിളക്കു കൊളുത്തിവെച്ചിരുന്നതുകൊണ്ട് അവിടത്തെ സ്ഥിതികളെലാം അവനു സ്പഷ്ടമായിക്കാണാമായിരുന്നു. അവൻ അവിടെത്തന്നെ ദൃ ഷ്ടി ഉറപ്പിച്ചുകൊണ്ടിരുന്ന സമയം കുഞ്ചിക്കുട്ടിപ്പിള്ള ഒരു കറുത്ത വസ്ത്രവും ധരിച്ച് ഒരായുധവുമായി മരത്തിന്റെ മറ്റേവശത്തുകൂടി മന്ദം മന്ദം കയറി മുകളിലെത്തി ശിഖരങ്ങളുടെ മറവിലായി ഒളിച്ചിരുന്നു. മഹാരാജാവു തിരുമനസ്സുകൊണ്ട് പള്ളിക്കുറുപ്പായി എന്നു തോന്നിയപ്പോൾ ആ ചാരൻ കയറെടുത്ത് ഒരറ്റം മരത്തിന്റെ കൊമ്പത്തും മറ്റേ അറ്റം തന്റെ അരയിലും കെട്ടിമുറുക്കിക്കൊണ്ട് കീഴ്പോട്ടു പോന്നു. ആ സമയം കുഞ്ചിക്കുട്ടിപ്പിള്ള തന്റെ കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് കയറിന്റെ മുകളിലത്തെ അറ്റം അറുത്തുമുറിച്ചു. ചാരൻ ചക്കവെട്ടിയതുപോലെ 'പൊത്തോ'യെന്നു നിലത്തു ചെന്നു വീണു. കുഞ്ചിക്കുട്ടിപ്പിള്ളയുടെ നിയോഗപ്രകാരം അവിടെ ഒരു സ്ഥലത്ത് ഒളിച്ചിരുന്ന ഭടന്മാർ ഉടനെ വന്ന് അവനെ പിടികൂടി. അപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ളയും താഴെയിറങ്ങി അവിടെയെത്തി ആ ചാരന്റെ അരയിൽ കെട്ടിയിരുന്ന കയറുകൊണ്ടുതന്നെ അവന്റെ കൈകൾ കൂട്ടിക്കെട്ടി കൊണ്ടുപോയി. നേരം വെളുക്കുന്നതുവരെ അവനെ പാറാവിൽ വച്ചു സൂക്ഷിച്ചു. നേരം വെളുത്തപ്പോൾ കുഞ്ചിക്കുട്ടിപ്പിള്ള ആ ചാരണെ തിരുമുമ്പാകെ ഹാജരാക്കിക്കൊണ്ടു സംഗതികളെല്ലാം തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് ആ ദുഷ്ടനെ തൂക്കിക്കൊല്ലുന്നതിനു കൽപിക്കുകയും കുഞ്ചിക്കിട്ടിപ്പിള്ളയെ സർവ്വാധികാര്യക്കാരായി കൽപിച്ചു നിയമിച്ചു നീട്ടു കൊടുക്കുകയും ചെയ്തു.

കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാരായിരുന്ന കാലത്തു കൊച്ചിയും തിരുവിതാംകൂറും കൂടിച്ചേർന്നതായ അതിർത്തിസ്ഥലത്ത് ഒരാന കുഴിയിൽ വീണു. അതറിഞ്ഞ് ആ ആനയെ കുഴിയിൽനിന്നു കയറ്റിക്കൊണ്ടുപോരാനായി കൽപന പ്രകാരം കുഞ്ചിക്കുട്ടിപ്പിള്ള പരിവാരസമേതം പോയിരുന്നു. അദ്ദേഹം സ്ഥലത്തെത്തിയപ്പോഴേക്കും കൊച്ചി സർക്കാരിൽനിന്നു താപ്പാനകളെയും മറ്റും കൊണ്ട് ആളുകൾ വന്ന് ആനയെ കുഴിയിൽനിന്നു കയറ്റി അതിർത്തി കടത്തിക്കഴിഞ്ഞിരുന്നു. കുഞ്ചിക്കുട്ടിപ്പിള്ള അടുത്തു ചെന്ന് തന്റെ മന്ത്രശക്തികൊണ്ട് ആനയെ പിറകോട്ടു നടത്തിത്തിരിച്ചു കൊണ്ടുവന്ന് തിരുവിതാംകൂർ സർക്കാർ വക ആനക്കൂട്ടിലാക്കിയടച്ചു. ഇണക്കവും പരിചയം വരാത്ത കാട്ടാനയെ പിടിക്കാനോ തടുക്കാനോ അതിന്റെ അടുക്കൽ ചെല്ലാനോ ആർക്കും സാധ്യമല്ലല്ലോ. അതിനാൽ കൊച്ചിയിൽനിന്നു വന്നവർ ഒന്നും ചെയ്യാൻകഴിയാതെ നോക്കിക്കൊണ്ടു നിന്നതേയുള്ളു.

അക്കാലത്തു കൊച്ചിയിൽ നാടുവാണിരുന്നത് അമാനു‌ഷപ്രഭാവനും പ്രസിദ്ധനുമായിരുന്ന ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ടായിരുന്നു. ആ തിരുമനസ്സുകൊണ്ടു കുഞ്ചിക്കുട്ടിപ്പിള്ളയുടെ ഈ ദിവ്യത്വത്തെക്കുറിച്ചു കേട്ടിട്ടു തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലേക്ക് 'അവിടെ ഇപ്പോൾ സർവ്വാധിയായിരിക്കുന്ന കുഞ്ചിക്കുട്ടിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുണ്ട്. അതിനാൽ സകൗര്യംപോലെ അവനെ ഇങ്ങോട്ടൊന്ന് അയച്ചാൽക്കൊള്ളാം' എന്നൊരു തിരുവെഴുത്ത് എഴിതിയയച്ചു. തിരുവെഴുത്തു കണ്ടയുടനെ മഹാരാജാവു തിരുമനസ്സുകൊണ്ട് സർവ്വാധികാര്യക്കാരെ തിരുമുമ്പിൽ വരുത്തി, 'കുഞ്ചിക്കുട്ടിയെ ഒന്നു കാണാനായിട്ടു തൃപ്പൂണിത്തുറേയ്ക്കയചാൽ കൊള്ളാമെന്നു പെരുമ്പടപ്പിൽ മൂപ്പിലെ എഴുത്തു വന്നിരിക്കുന്നു. എന്താ ഒന്നു പോയിവരാൻ വയ്യേ?' എന്നു കൽപിച്ചു ചോദിച്ചു. അതിനുത്തരമായി 'കൽപനയുണ്ടെങ്കിൽ വിടകൊള്ളാം' എന്നു സർവ്വാധികാര്യക്കാർ അറിയിക്കുകയും, 'ആട്ടെ ഒന്നു പോയി വരൂ: സൂക്ഷിച്ചുവേണം. അദ്ദേഹം ഒരു ശുദ്ധാത്മാവാണ്. എങ്കിലും മുൻകോപം കലശലായിട്ടുണ്ട്. ദേ‌ഷ്യം വന്നാൽ എന്തും ചെയും. അങ്ങനെയാണ് സ്വഭാവം. ആളറിഞ്ഞു പെരുമാറിക്കൊണ്ടാൽ മതി' എന്നു കൽപിക്കുകയും ചെയ്തു.

സർവ്വാധികാര്യക്കാർ മഹാരാജാവു തിരുമനസ്സിലെ വന്ദിച്ചുകൊണ്ട് അന്നു തന്നെ പുറപ്പെട്ട്, നാലാം ദിവസം തൃപ്പൂണിത്തുറയെത്തി. സേവകന്മാർ മുഖാന്തരം അനുവാദം വാങ്ങിക്കൊണ്ടു തിരുമുമ്പാകെയെത്തി. ആ സമയം ശക്തൻ തിരുമനസ്സുകൊണ്ട് കളിമാളികയുടെ വരാന്തയിൽ ഒരു ചാരുകസാലയിൽ എഴുന്നള്ളിയിരിക്കുകയായിരുന്നു. തൃക്കൈയിൽ ഒരു വാളുമുണ്ടായിരുന്നു. സർവ്വാധികാര്യക്കാർ അടുത്തു ചെന്നു വന്ദിച്ചു. വിനീതഭാവത്തിൽ പഞ്ചപുച്ഛമൊതുക്കി നിന്നു. അപ്പോൾശക്തൻ തിരുമനസ്സുകൊണ്ട് 'കുഞ്ചിക്കുട്ടിയെക്കുറിച്ചു ധാരാളമായി കേട്ടിട്ടുണ്ട്. കാണാൻ കഴിഞ്ഞിട്ടില്ല. ഒന്നു കണ്ടാൽക്കൊള്ളാമെന്നു ഞാൻ വിചാരിച്ചുതുടങ്ങീട്ടു വളരെ ദിവസമായി. ഇന്നു കണ്ടുവല്ലോ. സന്തോ‌ഷ മായി' എന്നരുളിച്ചെയ്തു.

സർവ്വാധികാര്യക്കാർ: ഇവിടെ വിടകൊണ്ട് തൃപ്പാദം കണ്ടു വന്ദിച്ചാൽ കൊള്ളാമെന്ന് അടിയനും വിചാരിക്കാറുണ്ട്. അതിനുള്ള വിധി ഇന്നേ അടിയനു ലഭിച്ചുള്ളൂ.

ശക്തൻ: (തൃക്കൈയിലിരുന്ന വാൾ കാണിച്ചുകൊണ്ട്) കുഞ്ചിക്കുട്ടി ഇതു കണ്ടുവോ?

സർവ്വാധികാര്യക്കാർ: ഇറാൻ. ചെറുതായിട്ടൊന്ന് അടിയന്റെ കൈയിലുമുണ്ട്. (എന്നു പറഞ്ഞ് അരയിൽ ഒളിച്ചുവെച്ചിരുന്ന അരവാളെടുത്തു കാണിച്ചു.)

ശക്തൻ: കാണട്ടെ. അതിങ്ങോട്ടു തരൂ.

സർവ്വാധികാര്യക്കാർ: തൃക്കൈയിലിരിക്കുന്നത് ഇങ്ങോട്ടു കൽപിച്ചു തന്നാൽ കൊള്ളാം.

(ശക്തൻ തിരുമനസ്സുകൊണ്ടു തൃക്കൈയിലിരുന്ന വാൾ കൽപ്പിച്ചു കൊടുക്കുകയും സർവ്വാധികാര്യക്കാർ താണു തൊഴുതു രണ്ടു കൈയ്യും നീട്ടി സാദരം വാങ്ങുകയും ചെയ്തതിന്റെ ശേ‌ഷം)

ശക്തൻ: ഇനി അതിങ്ങോട്ടു തരരുതോ?

സർവ്വാധികാര്യക്കാർ: നിവൃത്തിയില്ല. ഇതു തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് അടിയനു കൽപിച്ചു തന്നിട്ടുള്ളതാണ്. അത് അടിയൻ ജീവനുള്ളപ്പോൾ താഴെ വെയ്ക്കുകയോ മറ്റൊരാളുടെ കൈയ്യിൽകൊടുക്കുകയോ ചെയ്കയില്ല.

ശക്തൻ: എന്നാൽ ഞാൻതന്നത് ഇങ്ങോട്ടു തന്നേക്കൂ.

സർവ്വാധികാര്യക്കാർ: അടിയന് ഇവിടുത്തെക്കുറിച്ചും ഭക്തി ഒട്ടും കുറവില്ല. ഇവിടുന്ന് അടിയനു കൽപ്പിച്ചുതന്നത് അടിയൻ തിരിച്ചുതരുന്നതു മര്യാദയല്ല. കൽപ്പിച്ചു തന്നതു തിരിച്ചുവാങ്ങുന്നത് ഇവിടേയ്ക്കും യുക്തമല്ലല്ലോ. ഇതും അടിയൻ അടിയന്റെ ജീവനുള്ളപ്പോൾ താഴെ വയ്ക്കുകയോ മറ്റൊരാളുടെ കൈയിൽ കൊടുക്കുകയോ ചെയ്കയില്ല.

ശക്തൻ: എടാ! സമർത്ഥാ! നീ കുഞ്ചിക്കുട്ടിയല്ല. ആനക്കുട്ടിയാണ്.

സർവ്വാധികാര്യക്കാർ: ഇവിടെ വിചാരിച്ചാൽ അടിയനെ ആനക്കുട്ടിയാക്കാനും പൂനക്കുട്ടിയാക്കാനും കഴിയും.

ശക്തൻ: ആട്ടെ, സന്തോ‌ഷമായി. കുലശേഖരപെരുമാളുടെ ആളുകളെല്ലാം നമ്മുടെയും സ്വന്തമാണ്.

എന്ന് അരുളിച്ചെയുകയും ഒരു കുത്തു പാവുമുണ്ടും ഒരു വീരശൃംഖലയും കൂടി സമ്മാനമായി കൽപ്പിച്ചു കൊടുത്തു സർവ്വ്വാധികാര്യക്കാരെ മടക്കിയയയ്ക്കുകയും ചെയ്തു.

കുഴിയിൽ വീണ ആനയെ തിരിച്ചു കൊണ്ടുപോന്നതിനെക്കുറിച്ചു വല്ലതും കൽപ്പിച്ചു ചോദിച്ചേക്കുമോ എന്നുള്ള വിചാരം സർവ്വാധികാര്യക്കാരുടെ മനസ്സിൽ സാമാന്യത്തിലധികമുണ്ടായിരുന്നു. ഈശ്വരകാരുണ്യം കൊണ്ട് അതിനെക്കുറിച്ചു യാതൊന്നും കൽപിച്ചു ചോദിച്ചില്ല. തേവലശ്ശേരി നമ്പി ധരിപ്പിച്ച രക്ഷയുണ്ടായിരുന്നതുകൊണ്ടു തിരുമനസ്സിലെ ആയുധമേറ്റു മരിക്കാനിടയാവുകയില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നുവെങ്കിലും തിരുമുമ്പാകെനിന്നു പിരിഞ്ഞുപോന്നതിന്റെ ശേ‌ഷമേ സർവ്വാധി കാര്യക്കാരുടെ മനസ്സിനു സമാധാനമുണ്ടായുള്ളു. സർവ്വാധികാര്യക്കാർഅന്നുതന്നെ തൃപ്പൂണിത്തുറനിന്നു പുറപ്പെടുകയും യഥാകാലം തിരുവനന്തപുരത്തെത്തുകയും തൃപ്പൂണിത്തുറെ ചെന്നിട്ടുണ്ടായ സകല സംഗതികളും മഹാരാജാവു തിരുമനസ്സിലെ അടുക്കൽ അറിയിക്കുകയും ചെയ്തു. ഇങ്ങനെ അദ്ദേഹത്തിന്റെ യോഗ്യതാംശങ്ങൾവളരെപ്പറയാനുണ്ട്. വിസ്തരഭത്താൽ ചുരുക്കുന്നു.

കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാർ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ആ സ്ത്രീയിൽ അദ്ദേഹത്തിനു ചില സന്താനങ്ങളുണ്ടാവുകയും ചെയ്തു. ആസന്താനപരമ്പരയിലുൾപ്പെട്ട ഒരു വീട്ടുകാർ ഇപ്പോഴും കാർത്തികപ്പള്ളിത്താലൂക്കിൽ ഏവൂർ ദേശത്ത് ഉള്ളതായി അറിയുന്നുണ്ട്.

ഇപ്രകാരം അർത്ഥപുത്രമിത്രകളത്രാദികളോടും ഉദ്യോഗപദവിയോടും കൂടി മഹാരാജാവു തിരുമനസ്സിലെ പ്രീതിഭാജനമായി പാർത്തിരുന്ന സർവ്വാധികാര്യക്കാർ ഒരു യോഗീശ്വരന്റെ സാഹചര്യം നിമിത്തം ഒരു വിരക്തനായ സന്യാസിയായിത്തീർന്നു. പിന്നെ മുറയ്ക്കു യോഗശാസ്ത്രമഭ്യസിച്ചു വലിയ യോഗിയായിത്തീരുകയും ഒടുക്കം സർവ്വസ്വവുമുപേക്ഷിച്ചു ദേശം വിട്ടുപോവുകയും ചെയ്തു. പിന്നെ അദ്ദേഹം കാട്ടുപഴങ്ങളും കാട്ടുകിഴങ്ങുകളും ഭക്ഷിച്ചുകൊണ്ടു വനങ്ങളിലും മലകളിലും സഞ്ചരിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു മലയുടെ അടിവാരത്തു സമാധിയിൽ ഇരുന്നിരുന്ന സമയം ഒരു ഉരുൾ (മലയുടെ ജലഗർഭമായ സ്ഥലം) പൊട്ടി അത്യുഗ്രമായ ജലപ്രവാഹമുണ്ടാവുകയും അദ്ദേഹം അതിൽപ്പെട്ട് ഒഴുകിപ്പോവുകയും ഒടുക്കം അദ്ദേഹത്തിന്റെ ദേഹം സമുദ്രത്തിലും ദേഹി പരമാത്മാവിങ്കലും ചെന്നു ചേരുകയും ചെയ്തു. കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാർ ചരമഗതിയെ പ്രാപിച്ചതും കൊല്ലം 969-ആമാണ്ടാണെന്നാണ് കേട്ടിട്ടുള്ളത്.