അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/സംസ്കാരകർമ്മം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


ശ്രുത്വാ ഗുരുവചനം നൃപനന്ദനൻ
കൃത്വാ യഥാവിധി സംസ്കാരകർമ്മവും
മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ-
യുക്തനായോരു ഭരത കുമാരനും
താതശരീരമെണ്ണത്തോണി തന്നിൽനി-
ന്നാദരപൂർവമെടുത്തു നീരാടിച്ചു
ദിവ്യാംബരാഭരണാലേപനങ്ങളാൽ
സർവാംഗമെല്ലാമലങ്കരിച്ചീടിനാൻ.
അഗ്നിഹോത്രാഗ്നിതന്നാലഗ്നിഹോത്രിയെ
സംസ്കരിക്കും വണ്ണമാചാര്യസംയുതം
ദത്വാതിലോദകം ദ്വാദശവാസരേ
ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാൽ
വേദപരായണന്മാരാം ദ്വിജാവലി-
ക്കോദനഗോധനഗ്രമരത്നാംബരം
ഭൂഷണലേപനതാംബൂലപൂഗങ്ങൾ
ഘോഷേണ ദാനവും ചെയ്തു സസോദരം
വീണുനമസ്കരിച്ചാർശീവദനമാ-
ദാനവുംചെയ്തു വിശുദ്ധനായ് മേവിനാൻ.
ജാനകൈഇലക്ഷ്മണസംയുക്തനായുടൻ
കാനനം പ്രാപിച്ച മന്ത്രികുമാരനെ
മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം
മാനവവീരനായോരു ഭരതനും
സാനുജനായ് വസിച്ചീടിനാനദ്ദിനം
നാനാസുഹൃജ്ജനത്തോടുമനാകുലം
തത്രവസിഷ്ഠമുനീ്ന്ദ്രൻ മുനികുല-
സത്തമന്മാരുമായ് വന്നു സഭാന്തികേ
അർണ്ണോരുഹാസനസന്നിഭനാം മുനി
സ്വർണ്ണാസനേ മരുവീടിനാനാദരാൽ.
ശത്രുഘ്നസംയുക്തനായ ഭരതനെ-
ത്തത്ര വരുത്തിയനേരമവർകളും
മന്ത്രികളോടും പുരവാസികളോടു-
മന്ദരാനന്ദം വളർന്നുമരുവിനാർ.
കുമ്പിട്ടു നിന്ന ഭരതകുമാരനോ-
ടംഭോജസംഭവനന്ദനൻ ചൊല്ലിനാൻ
‘ദേശകാലോചിതമായുള്ള വാക്കുകൾ
ദേശികനായ ഞാനാശു ചൊല്ലീടുവൻ
സത്യസന്ധൻ തവ താതൻ ദശരഥൻ
പൃത്ഥീതലം നിനക്കദ്യ നല്കീടിനാൻ
പുത്രാഭ്യുദയാർത്ഥമേഷ കൈകേയിക്കു
ദത്തമായോരു വരദ്വയം കാരണം.
മന്ത്രപൂർവ്വമഭിഷേകം നിനക്കു ഞാൻ
മന്ത്രികളോടുമൻപോടു ചെയ്തീടുവൻ.
രാജ്യമരാജകമാം, ഭവാനാലിനി-
ത്യാജ്യമല്ലെന്നു ധരിക്കകുമാര! നീ-
താതനിയോഗമനുഷ്ഠിക്കയും വേണം
പാതകമുണ്ടാമതല്ലായ്കിലേവനും.
ഒന്നൊഴിയാത ഗുണങ്ങൾ നരന്മാർക്കു
വന്നുകൂടുന്നു ഗുരുപ്രസാദത്തിനാൽ’
എന്നരുൾ ചെയ്തവസിഷ്ഠമുനിയോടു
നന്നായ് തൊഴുതുണർത്തിച്ചു ഭരതനും:
‘ഇന്നടിയനു രാജ്യം കൊണ്ടു കിം ഫലം?
മന്നവനാകുന്നതും മമ പൂർവജൻ.
ഞങ്ങളവനുടെ കിങ്കരന്മാരത്രെ
നിങ്ങളിതെല്ലാമറിഞ്ഞല്ലൊ മേവുന്നു.
നാളെപ്പുലർകാലേ പോകുന്നതുണ്ടു ഞാൻ
നാളീകനേത്രനെക്കൊണ്ടിങ്ങു പോരുവാൻ
ഞാനും ഭവാനുമരുന്ധതീദേവിയും
നാനാപുരവാസികളുമമാത്യരും
ആന തേർ കാലാൾ കുതിരപ്പടയോടു-
മാനക ശംഖ പടഹവാദ്യത്തൊടും
സോദരഭൂസുരതാപസസാമന്ത-
മേദിനീപാലകവൈശ്യശൂദ്രാദിയും
സാദരമാശു കൈകേയിയൊഴിഞ്ഞുള്ള
മാതൃജനങ്ങളുമായിട്ടു പോകണം.
രാമനിങ്ങാഗമിച്ചീടുവോളം ഞങ്ങൾ
ഭൂമിയിൽത്തന്നെ ശയിക്കുന്നതേയുള്ളു.’
മൂലഫലങ്ങൾ ഭുജിച്ചു ഭസിതവു-
മാലേപനം ചെയ്തു വൽകലവും പൂണ്ടു
താപസവേഷം ധരിച്ചു ജട പൂണ്ടു
താപം കലർന്നു വസിക്കുന്നതേയ്യുള്ളു.’
ഇത്ഥം ഭരതൻ പറഞ്ഞതു കേട്ടവ-
രെത്രയും നന്നുനന്നെന്നു ചൊല്ലീടിനാർ.