സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശമൂവേലിന്റെ ഒന്നാം പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 ശമൂവേൽ മരിച്ചു; യിസ്രായേൽ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയിൽ അവന്റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാൻ മരുഭൂമിയിൽ പോയി പാർത്തു.

2 കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.

3 അവന്നു നാബാൽ എന്നും അവന്റെ ഭാര്യകൂ അബീഗയിൽഎന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.

4 നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയിൽ കേട്ടു.

5 ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്നു എന്റെ പേരിൽ അവന്നു വന്ദനം ചൊല്ലി:

6 നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ.

7 നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാർ ഞങ്ങളോടു കൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവർക്കും ഒന്നും കാണാതെ പോയതുമില്ല.

8 നിന്റെ ബാല്യക്കാരോടു ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങൾ വന്നിരിക്കുന്നതു; നിന്റെ കയ്യിൽ വരുന്നതു അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിൻ .

9 ദാവീദിന്റെ ബാല്യക്കാർ ചെന്നു നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ചു കാത്തുനിന്നു.

10 നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു.

11 ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവർക്കും കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.

12 ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു.

13 അപ്പോൾ ദാവീദ് തന്റെ ആളുകളോടു: എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരെക്കു കെട്ടി; ദാവീദും വാൾ അരെക്കു കെട്ടി; ഏകദേശം നാനൂറുപേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേർ സാമാനങ്ങളുടെ അടുക്കൽ പാർത്തു.

14 എന്നാൽ ബാല്യക്കാരിൽ ഒരുത്തൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു.

15 എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങൾക്കു ഒന്നും കാണാതെ പോയതുമില്ല.

16 ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവർ ഞങ്ങൾക്കു ഒരു മതിൽ ആയിരുന്നു.

17 ആകയാൽ ഇപ്പോൾ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിർണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആർക്കും ഒന്നും മിണ്ടിക്കൂടാ.

18 ഉടനെ അബീഗയിൽ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;

19 നിങ്ങൾ എനിക്കു മുമ്പായി പോകുവിൻ ; ഞാൻ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്റെ ഭർത്താവായ നാബാലിനോടു അവൾ ഒന്നും അറിയിച്ചില്ലതാനും.

20 അവൾ കഴുതപ്പുറത്തു കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരെ വരുന്നു; അവൾ അവരെ എതിരേറ്റു.

21 എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാൻ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു.

22 അവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വെച്ചേച്ചാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.

23 അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

24 അവൾ അവന്റെ കാൽക്കൽ വീണു പറഞ്ഞതു: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.

25 ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർപോലെ തന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്വം അത്രേ അവന്റെ പക്കൽ ഉള്ളതു. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.

26 ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.

27 ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്കും ഇരിക്കട്ടെ.

28 അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല.

29 മനുഷ്യൻ നിന്നെ പിന്തുർന്നു നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്നു എന്നപോലെ എറിഞ്ഞുകളയും.

30 എന്നാൽ യഹോവ യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കി വേക്കുമ്പോൾ

31 അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന്നു നന്മ ചെയ്യുമ്പോൾ അടിയനെയും ഔർത്തുകൊള്ളേണമേ.

32 ദാവീദ് അബീഗയിലിനോടു പറഞ്ഞതു: എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേക്കു സ്തോത്രം.

33 നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.

34 നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.

35 പിന്നെ അവൾ കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യിൽനിന്നു വാങ്ങി അവളോടു: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാൻ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.

36 അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരിപിടിച്ചിരുന്നു; അതുകൊണ്ടു അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.

37 എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജ്ജീവമായി അവൻ കല്ലിച്ചുപോയി.

38 പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി.

39 നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവേക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാൻ ആളയച്ചു.

40 ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്നു അവളോടു: നീ ദാവീദിന്നു ഭാര്യയായ്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

41 അവൾ എഴുന്നേറ്റു നിലംവരെ തലകുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.

42 ഉടനെ അബീഗയിൽ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീർന്നു.

43 യിസ്രായേലിൽനിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ ഇരുവരും അവന്നു ഭാര്യമാരായ്തീർന്നു.

44 ശൗലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്കു കൊടുത്തിരുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>