ഷണ്മുഖസ്തോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഷണ്മുഖസ്തോത്രം (സ്തോത്രം)

രചന:ശ്രീനാരായണഗുരു
അകാരാദിക്രമത്തിലുള്ള സ്തോത്രം. ക-യിൽ അവസാനിക്കുന്നതിനാൽ അപൂർണ്ണമാണെന്നു കരുതണം. 1887-നും 97-നും ഇടയിൽ രചന. അക്ഷരപൂത്തിക്കായി ൠണം, ഌപ്തം, ൡതം തുടങ്ങിയ വിധത്തിൽ പദങ്ങളെ രൂപഭേദം വരുത്തി ഉപയോഗിച്ചിരിക്കുന്നു.

അർക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും
തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും
ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗംഗയും
ഹൃത്കുരുന്നിലെനിക്കു കാണണമെപ്പൊഴും, ഗുഹ പാഹി മാം!        1

ആറു വാർമതിയോടെതിർത്തു ജയിച്ചിടും തിരുനെറ്റിമേ-
ലാറിലും മദനം പൊരിച്ച വലിപ്പമുള്ളൊരു കൺകളും
കൂറൊടും നിജഭക്തരക്ഷ വരുത്തുവാനിളകീടുമ-
ക്കാർതൊഴും പുരികങ്ങളും മമ കാണണം, ഗുഹ പാഹി മാം!        2

ഇന്ദുബിംബവിഭാവസുക്കളിടംവലം നയനങ്ങളാ-
മിന്ദുബിംബമുഖങ്ങളും തിരുനാസികാവലിയും തഥാ
കർണ്ണമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്ക്കതിഥീഭവിക്കണമെപ്പൊഴും, ഗുഹ പാഹി മാം!        3

ഈശ, നിൻ പവിഴം തൊഴും രദനച്ഛദങ്ങളുമുല്ലസത്-
കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും
ഭാസുരാകൃതി കൈകളിൽ തിരുവായുധങ്ങളൊടും മമ
ക്ലേശനാശനസിദ്ധയേ വരുകാശു, ഷണ്മുഖ പാഹി മാം!        4

ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം
വെള്ളിമുത്തു പളുങ്കൊടൊത്തു കൊരുത്തു ചാർത്തിയ മാറിടം,
വള്ളിതൻ മണവാള, നിന്നുദരാഭയും തിരുനാഭിയും
ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ, ഗുഹ പാഹി മാം!        5

ഊഢകാന്തി കലർന്നിടും ത്രിവലിയ്ക്കടിക്കു കടിസ്ഥലാ-
രൂഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും
രൂഢമായ് വിലസുന്ന തൃത്തുട മുട്ടടുത്ത കണങ്കഴൽ-
പ്രൗഢിയും മമ കാണണം പരിചോടു, ഷൺമുഖ പാഹി മാം!        6

ഋക്ഷവത് കുതികൊള്ളുമെന്മനമിക്കണക്കു വരാതിനി
രക്ഷ ചെയ്‌വതിനൊച്ചയുളള ചിലമ്പിടും നരിയാണിയും
പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠമമർന്നു വ-
ന്നക്ഷിഗോചരമായ് വിളങ്ങണമെപ്പൊഴും, ഗുഹ പാഹി മാം!        7

ൠണബന്ധമെനിക്കിനിക്കനവിങ്കലും കരുതേണ്ട, മത്-
പ്രാണനാഥ, ഭവത്പദപ്രപദത്തിലെത്തുകിലാമയും
ക്ഷീണമായ് മരുവും, സരോരുഹശോഭ തേടിന പാദവും
കാണണം പദവിക്രമങ്ങൾ നഖങ്ങളും, ഗുഹ പാഹി മാം!        8

ഌപ്തപിണ്ഡപിതൃപ്രതിക്രിയ ചെയ്‌വതിന്നുമിതൊന്നിനും
ക്ഌപ്തമില്ലയെനിക്കു താവക പാദസേവനമെന്നിയേ
ലബ്ധവിദ്യനിവൻ ഭവത്കൃപയുണ്ടിതെങ്കിലനന്യ സം-
തൃപ്തിയും പദഭക്തിയും വരുമാശു, ഷൺമുഖ പാഹി മാം!        9

ൡതമുള്ളിലിരുന്നു നൂലു വലിച്ചു നൂത്തു കളിച്ചതും
സാദരം തനതുളളിലാക്കി രമിച്ചിടും പടി മായയാ
ഭൂതഭൗതികമൊക്കെയും പതിവായെടുത്തു ഭരിച്ചഴി-
ച്ചാദി മുച്ചുടരായ് വിളങ്ങുമനന്ത, ഷൺമുഖ പാഹി മാം!        10

എട്ടു ചുറ്റൊടു മോക്ഷമാർഗ്ഗമടച്ചുമേവിന കുണ്ഡലി-
ക്കെട്ടറുത്തു കിളർന്നു മണ്ഡലവും പിളർന്നു ഭവത്പദം
തുഷ്ടിയോടു പിടിപ്പതിന്നരുളുന്നതെന്നു ഭവാബ്ധിയിൽ-
പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷൺമുഖ പാഹി മാം!        11

ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ-
ഭൂതലത്തിലുമെങ്ങുമില്ല കൃപാനിധേ, കരുതേണമേ!
"കാതിലോല'യിതെന്നു ചിന്ത തുടർന്നിടും മയി സന്തതം
ഭാതി യാവദനംഗദാഹികടാക്ഷമഗ്നിജ, പാഹി മാം!        12

ഐശബീജമതിങ്കൽനിന്നുളവായ നിന്തിരുമേനിയി-
ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കൽ നി-
ന്നാശിഷാ ഗുരുനാഥനായ കണക്കു, ഷൺമുഖ പാഹി മാം!        13

ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെ നിറഞ്ഞു തിങ്ങി വിളങ്ങിടും
നിന്നരുൾക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നിൽ നിന്നരുൾ കൊണ്ടു ജാതമിതൊക്കെയും, ഗുഹ പാഹി മാം!        14

ഓമിതിപ്രണവപ്രണഷ്ടകലിപ്രദോഷമനസ്സിൽ നി-
ന്നോമനപ്പുതുമേനി കു കരം കുവിപ്പതിനാശയാ
പൂമണം ബുധപൂജിതം പെരുമാറുമങ്ഘ്രിസരോരുഹേ
നാമനം വിതനോമി നാശവിഹീന, ഷൺമുഖ പാഹി മാം!        15

ഔഡുമണ്ഡലമദ്ധ്യവർത്തിയതാം ശശാങ്കനിഭൻ ഭവാൻ
കൈടഭാരിസരോരുഹാസനദേവതാസു മഹാമതേ
ഐഡഭാവമൊഴിക്ക മേ തവ തൃച്ചിലമ്പൊലി കേൾക്കുവാ-
നീഡയാമി ഭവത്പദാംബുജമെപ്പൊഴും ഗുഹ പാഹി മാം!        16

അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടും പടി നിന്നിൽ നി-
ന്നംബ! പൊങ്ങിമറിഞ്ഞുയർന്നു മറഞ്ഞിടുന്നഖിലാണ്ഡവും
അംബയാസഹ വർത്തമാന വിജന്മ, ഷൺമുഖ പാഹി മാം!        17

അല്ലിലും പകലും ഭവത്പദപല്ലവങ്ങളിലല്ലയോ
ചൊല്ലിയിങ്ങനെ സൗമ്യമാം മുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാൻ കൊലയാനപോലെയണഞ്ഞിടും മലമായയേ
വെല്ലുവാനൊരു മന്ത്രമിങ്ങരുളീടു, ഷൺമുഖ പാഹി മാം!        18

കഷ്ടമിക്കലിയിൽക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടനായ് സുഖമോടു കണ്ടുരസിച്ചിരിക്കുക യോഗ്യമോ!
ക്ലിഷ്ടതയ്ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ, ഗുഹ പാഹി മാം!        19

"https://ml.wikisource.org/w/index.php?title=ഷണ്മുഖസ്തോത്രം&oldid=18095" എന്ന താളിൽനിന്ന് ശേഖരിച്ചത്