ഷണ്മുഖദശകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഷണ്മുഖദശകം (സ്തോത്രം)

രചന:ശ്രീനാരായണഗുരു
സുബ്രഹ്മണ്യനെ കേശാദിപാദം സ്തുതിക്കുന്നു. ശിവന്റെ സവിശേഷതകൾ ഗുഹനിൽ ആരോപിച്കിരിക്കുന്നു. 1887-97 കാലത്താണ്‌ ഇതിന്റെ രചന. ശരവണഭവസ്തുതിയെന്നും പേരുണ്ട്.


ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും-
ചില്ലിവല്ലിക്കൊടിക്കുൾ
മൗനപ്പുന്തിങ്കളുള്ളുടുരുകുമമൃതൊഴു-
ക്കുണ്ടിരുന്നുള്ളലിഞ്ഞും
ഞാനും നീയും ഞെരുക്കക്കലരുവതിനരുൾ-
ത്തന്മയാം നിന്നടിത്താർ-
തേനുൾത്തൂകുന്ന മുത്തുക്കുടമടിയനട-
ക്കീടുമച്ചിൽക്കൊഴുന്തേ!       1

തുമത്തിങ്കൾക്കിടാവും തിരുമുടിയിടയി‍ൽ
പാമ്പെലുമ്പുമ്പരാറും
ശ്രീമച്ചെമ്പൻമുടിക്ക‍ൽ തിരുവൊളി ചിതറി-
ച്ചിന്തുമന്തിച്ചുവപ്പും
നാമപ്പൊട്ടിട്ടിണങ്ങും നെറുക ചെറുപിറ-
ക്കീറു കാർവില്ലുവെല്ലു-
ന്നോമൽപ്പുഞ്ചില്ലിവല്ലിക്കൊടിയുമടിയനു‍ൾ-
ക്കൺവിനയ്‍ക്കെന്നു കാണാം?       2

ഓമൽച്ചുണ്ടും ചിതമ്പിച്ചെറുചിരി ചിതറും-
തിങ്കളിൽ പങ്കജപ്പൂ
താവിത്തുകും കടാക്ഷത്തിരുമധു മധുരം
മാരി കോരിച്ചൊരിഞ്ഞും
കാമം മുൻപായ് മുളയ്‍ക്കും കളമുളകളറു-
ത്തുൾനിലത്തൻപു വിത്തി-
ട്ടീ മദ്‍ഭക്തിപ്പൊടിപ്പി‍ൻ പയർ കതിർവരുമാ-
റാകേണ താരകാരേ!       3

സ്വർണ്ണക്കണ്ണാടികൂപ്പും കവിളിണയൊളിവി‍ൽ
കുണ്ഡലം കർണ്ണബിംബം
കണ്ണിൽക്കാണ്മാൻ കൊതിപ്പൈങ്കിളിയുടെ പവിഴ-
ച്ചുണ്ടു തോൽക്കുന്ന മൂക്കും
വെണ്ണക്ഖണ്ഡത്തിനുള്ളാ വെളിയൊളികളയും-
താടിയും തേടുമീയെ-
നുണ്ണിപ്പൈന്തേൻകുഴമ്പേ! പിഴപൊറുകയിവൻ
ചെയ്‍തതും ചെയ്‍വതും നീ       4

ആലക്കാലക്കഴുത്തേലരവവുമതിലൂ-
ടാടിയോടുന്ന പൊന്നിൻ-
നൂലിൽ കോർത്തിട്ടു ചാർത്തിക്കിലുകിലയൊലികൊ-
ള്ളുന്ന വെള്ളച്ചിലമ്പും
വേലും ശുലം വിളങ്ങും വരദവുമഭയം
ചെങ്കരത്താരിലേന്തി-
""പ്പാലാലോലും മടുത്തൂംപുതുമൊഴിയൊഴുകും-
വായുമായ് വാ കളിപ്പാൻ       5

കൂറിൽ കൂറുണ്ടു വെണ്ണീർ നറുമലർ കളഭ-
ക്കൂട്ടണിഞ്ഞുൾവിളങ്ങും-
മാറും മാറും മനത്തീയരിയകൊടുമുടി-
ക്കാതലെൻകല്ലുനെഞ്ചേ!
തേറും തേറും തിരഞ്ഞീടകമലരൊളിവു-
ള്ളത്തിരുക്കോലമെന്നാൽ
നീറും നിറും നിരപ്പേ നിരയനിരയുമ-
മ്പെയ്യുമയ്യമ്പവമ്പും       6

തീരത്തീരത്തിരുത്തൂവരുവയറരുമ-
പ്പൊക്കിൾ പി‌ൻ പൊന്നരഞ്ഞാൺ
താരിൽ കോർത്തിട്ടു തങ്കത്തരി തിരളുമര-
ക്കിങ്ങിണിത്തൊങ്ങൽ തൂക്കി
നീരിൽത്താരമ്പരന്നക്കൊടിയടിമുടി നീ-
രാളി നീർവാരുമൂടി-
ന്നേരം നേരന്നടിച്ചെൻമുരുകയരികി‍ൽ വാ
മുത്തുവാൻ മൈലിലേറി       7

ഊഴിത്തട്ടിന്നൊഴുക്കായിഴുകിന ജഘന-
ത്താഴികക്കെട്ടിനുൾപ്പൊ‍ൻ-
വാഴത്തണ്ടും മണിത്തൂണഴകുമൊഴിയമ-
ത്തൃത്തുടക്കാമ്പു രണ്ടും
താഴത്തൂറിത്തുളുമ്പും മടുമലർശരവീ-
രൻ മണിച്ചെപ്പു കൂപ്പും-
താഴും പൂപ്പൊൻകണങ്കാൽ തിരുവടിയണിമു-
ട്ടും മറന്നീടുമോ ഞാൻ       8

മിന്നിച്ചിന്നുന്ന രത്‍നക്കുമിളക‍ൾ നരിയാ-
ണിക്കു തൃക്കാഴ്‍ചവെച്ചോ-
രുണ്ണിച്ചെന്താമരപ്പൂവടിയിലടിമവേ-
ലത്തിറം പെറ്റുകൊ‍ൾവാ‍ൻ
തന്നിൽത്തങ്കച്ചിലമ്പി‍ൻ ഝലഝലനിനദം-
കൊണ്ടെഴുന്നള്ളിവന്നെൻ
മുന്നിൽ പൊന്നി‍ൻകൊടീ, നിൻ പുതുമകളിടിയ‍ൻ
കാണ്മതെന്നോമലുണ്ണീ!       9

പത്തിൻപത്തിപ്പുതുപ്പൂവിതളൊടുപടത-
ല്ലും വിരൽത്താരകങ്ങ‍ൾ
പത്തും ചിത്തം തുളുമ്പിച്ചൊരിയുമരിയ നി-
ന്നൻപൊഴുക്കുറിയോടി
സത്തും ചിത്തും കലർത്തിശ്ശരവണഭവ, നീ
ഞാനുമായിട്ടൊരുന്നാൾ
മുത്തും മുത്തുണ്ടിരിപ്പാൻ കനകമയി‍ൽ കരേ-
റിക്കളിച്ചോടിവാ നീ.       10

"https://ml.wikisource.org/w/index.php?title=ഷണ്മുഖദശകം&oldid=51886" എന്ന താളിൽനിന്ന് ശേഖരിച്ചത്