ലീലാങ്കണം/വീരസൂക്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

(മഞ്ജരി)

'ഘോരകൃപാണമേ! മുന്നോട്ടുപോക നീ
ചോരപ്പുഴയിൽ പുളച്ചുനീന്താൻ!

വാരിധീവീചികൾപോലെ പരക്കുന്ന
ക്രൂരമുകിലപ്പടനടുവിൽ.

ആർത്തുമദിക്കുകയില്ല നീയെന്നാകി-
ലാർത്തിയിതിൽപ്പരം വേറെയുണ്ടോ?

വീരരായിടും മഹാരാഷ്ട്രവംശത്തിൽ
പോരാളിവീരന്മാരുണ്ടിനിയും

ക്ഷത്രശ്രീയോലുന്ന ഞങ്ങൾതൻവക്ത്രത്തിൽ
തത്രഭീരുത്വമുദിച്ചുവെങ്കിൽ

അന്നാളിൽമാത്രമേ നിങ്ങൾക്കീബ്‌ഭാരത-
മന്നിടം സ്വായത്തമായിരിക്കൂ!

സിംഹാസനത്തിലെ ക്രൂരത്വമേ! നിന്റെ
സിംഹപരാക്രമമെങ്ങുപോയി?

ഓങ്ങിയാൽ രക്തം കുടിക്കാതെ മാറാത്ത
മംഗലയാകും 'ഭവാനി' കാൺകെ,

എത്രയും പൊക്കിവിടുർത്തിയ നിൻ ഫണ-
മിത്രയ്ക്കുമാത്രം ചുരുങ്ങിപ്പോയോ!

ഘോരകൃപാണമേ! മുന്നോട്ടുപോക നീ
ചോരപ്പുഴയിൽ പുളച്ചു നീന്താൻ!

ഈ വീരസൂക്തികൾ പാടും 'ശിവാജി' യി-
ന്നേവനുമാദർശപാത്രമത്രേ!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/വീരസൂക്തി&oldid=23165" എന്ന താളിൽനിന്ന് ശേഖരിച്ചത്