രാമരാജാബഹദൂർ/അദ്ധ്യായം പന്ത്രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പന്ത്രണ്ട്

[ 129 ]

അദ്ധ്യായം പന്ത്രണ്ട്

"വല്ലാതിവിടെ മറ്റെല്ലാവരുമൊക്കെ-
ച്ചൊല്ലുന്ന വേലകളെല്ലാമൊരുക്കി നീ
അല്ലലായ് വാഴുവാനില്ലൊരു കാരണം
..........................................
ചൊല്ലുവാൻ ഞാനിനി നല്ലതു നീ മമ
വല്ലഭയാകണമില്ലൊരു സംശയം"


കാളിപ്രഭാവഭട്ടന്റെ പരിരംഭണത്താൽ സ്വർഗ്ഗാരൂഢനാക്കപ്പെട്ട ഭടന്റെ ജഡം സിരഹസ്തിനസരസ്സിൽ അമർന്നു. ശരീരസ്ഥമായ ദേഹിയിൽനിന്നും പൊങ്ങിയ പ്രതികാരകൃത്യമൃതനോടു കനിഷ്ഠബന്ധമുള്ള ഒരു കായത്തിൽ ആവാസം ആരംഭിച്ച ശിക്ഷാസൂത്രവും ധരിച്ച് ഭട്ടനെ ആവരണം ചെയ്തു. തെലുങ്കുഭാഷ മാത്രം പരിചയമുള്ളതുകൊണ്ടു പ്രതിക്രിയാശ്രമത്തിൽ ക്ഷീണശക്തനായ ഇവനും ഗൗണ്ഡരഹസ്യങ്ങൾ ആരാഞ്ഞുതുടങ്ങിയ കുഞ്ചൈക്കുട്ടിപ്പിള്ളയായ വാചസ്പതിയും തമ്മിൽ ഉണ്ടായ സംഘടന കർമ്മഭാഗ്യാധിപന്മാർ ഉച്ചസ്ഥന്മാരായി ശുഭയോഗം ചെയ്തുനില്ക്കെ അവതീർണ്ണനായ കേശവപിള്ളയെ ഗൗണ്ഡകാളകൂടതയെ സൂക്ഷ്മമാനം ചെയ്‌വാൻ ശക്തനും ആ ശനൈശ്ചരനു പ്രവർത്തനശക്തങ്ങളായി അവശേഷിക്കുന്ന അംഗങ്ങളെ വിച്ഛേദിപ്പാൻ സന്നദ്ധനും ആക്കി.

പറപാണ്ടയുടെ ചാമുണ്ഡിവെളിപാടുകൊണ്ടതിനെ അനാദരിപ്പാൻ പ്രശ്നഫലാഗ്രഹികളായ മൂർത്തിത്രയത്തിലെ ഗൗണ്ഡബ്രഹ്മനും ധൈര്യപ്പെട്ടില്ല. അടുത്ത രാത്രിതന്നെ കണ്ഠീരവരായർ ദിവാൻജിയുടെ നിഗ്രഹത്തിനായി ആലപ്പുഴ രാശിയിലേക്കു പ്രയാണം ആരംഭിച്ചു. അന്നത്തെ പകൽസമയത്തുതന്നെ കൊട്ടാരക്കരനിന്നും "നിഷധപതേ! പതിനഞ്ചാംതിയതി ഉഷസി കുളിപ്പാനിവിടെ വരേണം" എന്ന താത്പര്യത്തിലുള്ള ഒരു ലേഖനം അജിതസിംഹനു കിട്ടുകയാൽ അദ്ദേഹം അടുത്ത ദിവസത്തെ ഉദയത്തിനുമുമ്പുതന്നെ കൊല്ലത്തിനു [ 130 ] കിഴക്കുതെക്കുള്ള 'കുണ്ഡിനം ചേർന്നു' കൊള്ളുവാനായി 'ചതുരംഗ'ഭൃത്യരോടൊന്നിച്ച് എഴുന്നള്ളത്ത് ആരംഭിച്ചു.

അജിതസിംഹന്റെ യാത്രാരംഭത്തിന് അടുത്തുള്ള പകലുകൊണ്ട് മാണിക്യഗൗണ്ഡൻ തന്റെ പാളയത്തെ ഇളക്കി അദ്ദേഹത്തിന്റെ അനുചരസംഘത്തെ വടക്കോട്ടേക്കു നീക്കി. അത്താഴഭുക്തിയും കഴിഞ്ഞ് ഗൗണ്ഡൻ തന്റെ മഞ്ചൽസ്യന്ദനത്തിൽക്കയറി. അനുചരവേതാളങ്ങൾ മഞ്ചൽത്തണ്ടു തോളേന്തിനിന്നപ്പോൾ തന്റെയും പാണ്ടയുടെയും അനുയായികളോടൊന്നിച്ചു പുറകെ പെരുമ്പടപ്പിൽ എത്തിക്കൊള്ളാമെന്നു പ്രതിജ്ഞചെയ്തു നിന്ന പെരിഞ്ചക്കോടൻ ടിപ്പുവിനും ഗൗണ്ഡനും സകല വിജയങ്ങളും ആശംസിച്ചുകൊണ്ടു വിടവാങ്ങി.

പെരിഞ്ചക്കോടൻ യാത്രയ്ക്കു മുഖംതിരിച്ചത് പറപാണ്ടയുടെ വഞ്ചിയൂർ സങ്കേതത്തിലോട്ടായിരുന്നു. അന്തസ്സന്തോഷത്താൽ അമ്ലീകരിച്ചു ലഘുവാക്കപ്പെട്ട അദ്ദേഹത്തിന്റെ ശരീരം വായുവിൽ വ്യാപൃതങ്ങളായ പരമാണുക്കളോടു സമ്മേളിച്ചു കേവലം തരംഗം മാത്രമായതുപോലെ യാത്ര തുടർന്നു. ഗൗണ്ഡനോട് ഇടപെടാതിരുന്നെങ്കിൽ പക്ഷേ, രാജസേവതന്നെ സമ്പാദിക്കാമായിരുന്നുവെന്നു പശ്ചാത്തപിച്ചും തൽക്കാലലഘിമാത്വത്തെത്തുടർന്നു സർവ്വതോന്മുഖമായ ഈശിത്വം സമ്പാദിപ്പാൻ വഴിനോക്കുന്നതു ബുദ്ധിയാണെന്നു കരുതിയും എന്തായാലും സാവിത്രിയെ അജിതസിംഹൻ വേൾക്കുന്നതു തനിക്ക് അത്യനുകൂലമായ ഒരു സൗകര്യമുണ്ടാക്കുന്നു എന്ന് അആനന്ദിച്ചുന്മേഷിച്ചും പറപാണ്ടയുടെ സങ്കേതത്തിൽ എത്തിയപ്പോൾ മോഹവീര്യങ്ങളുടെ ബൃഹത്കോശമായുള്ള ആ ഹൃദയകുട്ടിമം ഒരു കല്പാന്തഭൂകമ്പത്താൽ എന്നപോലെ തകർന്നു, പാണ്ടക്ഷേത്രം ഭാരതസമരാനന്തരമുള്ള കുരുക്ഷേത്രം ആയിത്തീർന്നിരിക്കുന്നു. കുടിലുകൾ എരിഞ്ഞുള്ള ചാമ്പൽക്കുന്നുകളും വീരസ്വർഗ്ഗം പ്രാപിച്ച യോദ്ധാക്കളുടെ ശവക്കുന്നുക്കുന്നുകളും കടുനിണം പെരുകിയുള്ള സരസ്സുകളും ക്ഷതാംഗന്മാരുടെ അഭയസ്ഥലമായിത്തീർന്നിട്ടുള്ള കൂപവും ആമിഷാഗ്രഹികളായുള്ള ജംബുകാദി മൃഗങ്ങളുടെ നിർഭയസഞ്ചാരങ്ങളും കണ്ടപ്പോൾ പെരിഞ്ചക്കോടൻ ചതുർദ്ദശലോകങ്ങളെയും അയാളുടെ ഉദരത്തിൽ തത്തിത്തുടങ്ങിയ കല്പാന്താഗ്നിയിലോട്ട് ആവാഹിക്കുമാറുള്ള ഊക്കോടെ ഒന്നു നിശ്വസിച്ചു. ആ മഹാദുഷ്കൃത്യത്തെ കണ്ടിട്ടും രക്ഷാകരങ്ങളെ നീട്ടുവാൻ ദാക്ഷിണ്യം തോന്നാത്ത നക്ഷത്രങ്ങളായ കൃപണസംഘത്തെ ഭസ്മീകരിപ്പാൻ എന്നപോലെ ആകാശവീഥിയിലോട്ടു ദത്തവീക്ഷണൻ ആവുകയും ചെയ്തു.

പിതൃകൃത്യവും സ്വാർത്ഥതയും തമ്മിൽ ദേവാസുരസംബന്ധത്തിൽ ആകുമ്പോൾ അനേകസന്ദർഭങ്ങളിൽ ആസുരകക്ഷിക്കു വിജയലബ്ധി ഉണ്ടാകുന്നു. കൃത്യം എന്ന 'തില്ല' രാക്ഷസിയുടെ ശിരഃപ്രദേശത്തു സ്വാർത്ഥം ചിദംബരേശനായി നൃത്തംചെയ്യുന്നു. പിതാവും സന്താനങ്ങളും തമ്മിലുണ്ടാകുന്ന പാണ്ഡവകൗരവമത്സരങ്ങളിൽ അമ്മമാർ ശ്രീകൃഷ്ണനെപ്പോലെ നിരായുധസാരഥ്യം വഹിക്കുകയോ അല്ലെങ്കിൽ [ 131 ] ബലദേവനെപ്പോലെ തീർത്ഥാടനത്തെ അവലംബിക്കുകയോ ചെയ്യുന്നു. എന്നാൽ നമ്മുടെ ഉണ്ണിത്താൻ ചിദംബരമൂർത്തിത്വം കൈക്കൊണ്ടപ്പോൾ ആ പുരാണകഥാഭിജ്ഞൻ പക്ഷപാതം കൗശലത്തിൽ പ്രകടിപ്പിച്ചുള്ള സാരഥ്യമോ കാശിയാത്രയോ അനുഷ്ഠിപ്പാൻ സ്വപത്നിയെ അനുവദിച്ചില്ല. യുദ്ധരംഗത്തിലേക്കുള്ള യാത്രാസന്നാഹങ്ങൾ കൂട്ടുന്നതിനിടയിൽത്തന്നെ പുത്രീവിവാഹത്തിനുള്ള ദിവസം നിശ്ചയിക്കപ്പെട്ട് സംഭാരസമാർജ്ജനങ്ങൾക്കും മഞ്ചങ്ങളുടെ നിർമ്മാണത്തിനും വേണ്ട ദൂതന്മാർ ലേഖനസമേതം കൊട്ടാരക്കരയ്ക്കു നിയുക്തന്മാരുമായി. യാത്രാരംഭത്തിൽ ഭാര്യാപുത്രികളോടൊന്നിച്ചു പുറപ്പെട്ട ഉണ്ണീത്താൻ ചിലമ്പിനേത്തു പാർത്തു വൈധവ്യം അഭ്യസിപ്പാൻ ഭാര്യയെ നിഷ്കൃപം ഉപേക്ഷിച്ചു. ദേശിംഗനാട്ടുദേശത്തിന്റെ തലസ്ഥാനനഗരത്തിൽനിന്ന് ഏതാനും നാഴിക തെക്ക് ഒരു പയോഷ്ണീതീരത്തിൽ എത്തിയപ്പോൾ പുത്രി കൊടന്തയാശാന്റെ സംരക്ഷണയിൽ ഏൾപ്പിക്കപ്പെട്ടു മറ്റു പരിവാരങ്ങളോടും ഒന്നിച്ചു കൊട്ടാരക്കരയാകുന്ന തന്റെ വിദർഭമണ്ഡലത്തിലേക്കു യാത്രയാക്കപ്പെട്ടു.

നന്തിയത്തുഗൃഹത്തിലെ പ്രധാന ഭവനം കിഴക്കുവശത്തു ഭണ്ഡാരമുറിയും ഗൃഹനായകന്റെയും ഉപനായകന്റെയും അറകളും മദ്ധ്യത്തിൽക്കൂടി ഒരു ഇടനാഴിയും പടിഞ്ഞാറുഭാഗം അരമനയും സംഘടിപ്പീച്ച് ഉത്തരക്കെട്ടിന്റെ കണക്കിരുത്തി ഊക്കേറുന്ന ശ്വാസകോശങ്ങൾ ഉള്ള ഒരു കണക്കൻ പണിചെയ്തതായിരുന്നു. പരിചാരകസംഖ്യയോളം തന്നെ എണ്ണത്തിൽ പെരുതായുള്ള ഉപഗൃഹങ്ങളാൽ പരിസേവ്യമായുള്ള ഈ ഭവനം ഒരു കുന്നിന്റെ കിഴക്കേഭാഗമായുള്ള മുതുകിനെ വെട്ടിത്താഴ്ത്തി സമഭൂമിയാക്കിയിട്ടുള്ള നിരപ്പിൽ സ്ഥാപിക്കപ്പെട്ടതായിരുന്നു. എങ്ങോട്ടു ചുറ്റിനോക്കിയാലും ഉള്ള ഐശ്വര്യചിഹ്നങ്ങൾ അവാച്യം ആയിരുന്നു. തെങ്ങുകൾ എന്ന പച്ചക്കുടകളുടെ നിബിഡത കാണ്മാനില്ലെങ്കിലും ബഹുവിധതരുക്കൾ, രംഭാകദംബങ്ങൾ, ബഹുതരകന്ദവല്ലികൾ ഇവ ചേർന്ന് ആ ലക്ഷ്മീസങ്കേതത്തെ മനോജ്ഞമാക്കാനുള്ള ഹരിതച്ഛവിയെ പരിപുഷ്ടമാക്കുന്നു. ഗ്രഹപ്രാകാരത്തിന്റെ മുൻഭാഗത്തായിക്കാണുന്ന പുൽത്തളിമവും അതിന്റെ താഴ്‌വരയോടു ചേർന്നു ബ്രഹ്മദേവനോടു സമാനകാലീനത്വം വഹിക്കുന്നതും പ്രാരബ്ധപുലമ്പലുകളോടെ ഒഴുകുന്നതും ആയ ഒരു ചെറുതോടും അതിന്റെ മുൻഭാഗത്തു പരിപക്വദശയിലുള്ള ധാന്യാവലികൊണ്ടു നീരാളം പോലെ പ്രകാശമാനമായിരിക്കുന്ന കേദാരപരമ്പരകളും അതിന്റെ പൂർവ്വഭാഗത്ത് ഉന്നതവും വിസ്താരമുള്ളതും ആയ ചിറയോടു ചേർന്ന ഒരു താമരത്തടാകവും ഈ ലക്ഷ്മീസങ്കേതത്തിനു ചുറ്റും ചതുരമായിരിക്കുന്ന ഗിരിപോതങ്ങളും ചേർന്നുള്ള മനോഹരത സാമ്രാജ്യാധിപന്മാരുടെ നിധിസമുച്ചയങ്ങളാലും സൃഷ്ടം ആകാവുന്നതല്ല. കിഴക്കേ കുന്നിൻചുവട്ടിലുള്ള പുഷ്കരണി പണ്ടു രാവണനിഗ്രഹാർത്ഥം പുറപ്പെട്ട രാമലക്ഷ്മണന്മാരും സീതാദേവിയും തോയപാനം ചെയ്‌‌വാനും വിശ്രാന്തരാകാനും അനുകൂലിച്ച അച്ഛസ്ഫടികസംകാശം കലർന്ന [ 132 ] തടാകംതന്നെ ആയിരിക്കാം. അതിന്റെ പ്രാന്തപ്രദേശത്തിലുള്ള വൃക്ഷശാഖകളിലെ കളകൂജനാലാപികളായുള്ള ക്രൗഞ്ചാദിമിഥുനങ്ങളുടെ വിഹാരം ആദികവിയുടെ ദിവ്യപാദങ്ങൾ തരണംചെയ്ത തമസാപ്രാന്തത്തെ സ്മരിപ്പിക്കുന്നു. പ്രാകാരനിരയ്ക്കിടയിൽ കാണുന്ന കൊടുമുടികൾ രാമായണകഥയെ കേരളവാണിയിൽ നാട്യപ്രബന്ധം ആക്കിത്തീർത്ത ശ്രീമൽ കേരളവർമ്മരാജശേഖരനാൽ ഭരിക്കപ്പെട്ട മഹനീയക്ഷേത്രത്തിലെ ഐശ്വര്യനിധികളെ കവചംചെയ്തുള്ള ഗോപുരങ്ങളത്രെ. തരുകായങ്ങളിൽ തളയ്ക്കപ്പെട്ടിരിക്കുന്ന പുഷ്ടശരീരികളായ കന്നുകാലികളുടെ മുക്കുറകൾ ദുർജ്ജനസമാഗമത്തെ ദൂരീകരിക്കുന്നതായ നന്ദിയുടെ ഹുങ്കാരധ്വനികൾപോലെ ചതുർമ്മേഖലകളിലും സംഘടിച്ചു പ്രതിധ്വനിക്കുന്നു. ചെറുചെടികൾക്കിടയിൽ മേഞ്ഞു സഞ്ചരിക്കുന്ന അജസഞ്ചയത്തിന്റെ 'ബാ'കാരാലാപങ്ങളും കൊടന്തയാശാൻ മുതലായവരുടെ കനകദാണ്ഡദായകരായ കുക്കുടസംഘങ്ങൾ മേളിക്കുന്ന കാഹളധ്വനികളും വിശന്നല്ലെങ്കിലും അഹങ്കാരത്താൽ സ്തന്യം കാംക്ഷിച്ചു മാതൃസമീപത്തിലേക്കു കുതികൊണ്ടു മണ്ടുന്ന ഗോകിശോരങ്ങളുടെ 'അംബാ'പ്രാർത്ഥനകളും, പാടത്തിലെ കനകചാമരശിഖകൾ കവർന്നുകൊണ്ട് അംബരത്തിലോട്ടുയർന്നു മറയുന്ന ദ്വിജാളിയുടെ പക്ഷപുട പ്രപാതധ്വനികളും കാട്ടിൻചരിവുകളിൽ പാർക്കുന്ന ചെറുമകുടുംബങ്ങളിലെ ബാലതതികൾ ഉന്മേഷസഹിതം പ്രകടിപ്പിക്കുന്ന അനിയന്ത്രിതബഹളങ്ങളും കർഷകചര്യയുടെ അധിഷ്ഠാനദേവതയായ കമലാംബികയുടെ മനോജ്ഞസാന്നിദ്ധ്യത്തെ ഉദീരണംചെയ്യുന്നു.

കിഴക്കെനന്തിയത്തുഭവനം പൊടിതകൃതി ആകുന്ന സന്ദർഭത്തിലാണ് സാവിത്രിയും സഖിയും സഹചരസംഘങ്ങളും ചേർന്നു വിവാഹാഘോഷത്തിനായി ഗൃഹപ്രവേശംചെയ്തത്. നമ്മുടെ നായികയായ കന്യകയുടെ സമാഗമം കണ്ടപ്പോൾത്തന്നെ അച്ഛന്റെയും പിതാമഹന്റെയും ഭാഗിനീഭാഗിനേയികളായ കെട്ടിലമ്മമാർ ആ വിശേഷസന്ദർഭത്തിലെങ്കിലും പവനദേവനെ പുണർന്നുപോകുന്നതിലുള്ള പാതിവ്രത്യവിലോപത്തെ ഗണിക്കാതെ സല്ക്കാരകൗതുകകളായി ദ്വാരപ്രദേശത്തുതന്നെ സംഘംകൂടി എതിരേല്പുകഴിച്ചു. സൽകൃതയായ കന്യക ആകാരത്തിലും തേജസ്സിലും സ്വഭാവത്തിലും അല്പം മുമ്പ് നാം കണ്ട സ്വാതന്ത്ര്യശീലയും വിഹാരപ്രിയയും, പുരുഷസ്വഭാവിനിയും എന്ന വന്യനിലകളിൽനിന്നു ഖരഹൃദയങ്ങളെയും വശീകരിക്കുമാറുള്ള ഒരു സാധ്വീമാധ്വീകതയെ അവലംബിച്ചിരിക്കുന്നു. യാദവവംശശശാങ്കനോടൊന്നിച്ചു രഥാരോഹണം ചെയ്ത വൈദർഭിയുടെ സ്ത്രീധർമ്മത്തെത്തന്നെയും സ്വമാതൃകയായി അനുകരിപ്പാൻ ഈ കന്യക സന്നദ്ധയായിരുന്നില്ല. ഈ മഹാകുലീനയുടെ ഹൃദയകോരകം വാഞ്ഛിക്കുന്നത് ആരാമവാസവും രാജസങ്ങളായ മഹാഭോഗങ്ങളും അല്ലായിരുന്നു. സ്വാന്തത്തിൽ സ്വബാല്യത്തിലെ ബന്ധുവോടു തോന്നിയ ഗാഢബന്ധം അല്പം ഒന്നു രൂപാന്തരപ്പെട്ടിരിക്കുന്നത് ഐശ്വര്യമായ ഒരു ബന്ധത്തിലേക്ക് അവളെ [ 133 ] ക്ഷണിക്കുന്നു എന്ന് അവൾ അഭിമാനിച്ചു. നവം ആയുള്ള ഒരു കൃത്യഭാരം ചുമലുന്നതിന്റെ ബോധവും അത് ആരാൽത്തന്നെ പ്രതിരോധിതം ആയാലും ജന്മാന്തരം വരെ അഭംഗുരനിലയിൽ വർത്തിക്കും എന്നുള്ള ഒരു സ്ഥൈര്യവും അവളുടെ ഹൃദയത്തിൽ സുസ്ഥിരപ്രശാന്തത ചേർത്തിരുന്നു. അവളുടെ കാമുകനോടുള്ള വിക്രീഡാരംഗം മുൻപറഞ്ഞതു പോലെ ആരാമനികുഞ്ജങ്ങളോ ഭവനത്തിലെ ഏകാന്തതളിമങ്ങളോ ആയിരുന്നില്ല. അനന്തവിസ്തൃതിയോടുകൂടിയ വിശ്വരംഗത്തിൽ ആ കാമുകദേഹിയും തന്റെ തുല്യപാവനമായ ദേഹിയും ഭൂതസഞ്ചയപ്രവർത്തനങ്ങളാൽ സംഘടിതമായിരിക്കുമ്പോൾ, ദൂരത എന്നതു കേവലം നിരർത്ഥസ്ഥിതി എന്നു മാത്രമേ അവൾക്കു തോന്നിയുള്ളു. ആഭരണസഞ്ചയങ്ങളെ പെട്ടിയിലും ലംബമാനമായി കിടന്നിരുന്ന സമൃദ്ധകേശത്തെ അതിന്റെ ചില അംശങ്ങൾകൊണ്ടുള്ള വലയങ്ങളിലും ബന്ധിച്ചിരിക്കുന്നതു താൻ കാമുകവക്ഷസ്സിൽ ലീനയായി അവലംബിസ്ഥിതിയെ ജീവാന്തംവരെ സ്വീകരിച്ചിരിക്കുന്നതിനെ മാത്രം സാക്ഷീകരിക്കുന്നു. തന്റെ ദേഹിയുടെ നാഥനും നിയന്താവും ആയുള്ള ചൈതന്യസത്വം തന്റെ ദക്ഷിണാർദ്ധമായി അശ്രാന്തവാസം അനുഷ്ഠിക്കുന്ന സ്ഥിതിയിൽ ആ സാന്നിദ്ധ്യത്തിന് അനുരൂപം ആയുള്ള വിധത്തിൽ തന്റെ ക്രിയാപദ്ധതികളെ നിയമനം ചെയ്യേണ്ടതാണെന്നുള്ള ബോധത്താൽ അവളുടെ അതിഗംഭീരയായ മാതൃമാതാമഹിയുടെ നിലയെത്തന്നെ ഈ കന്യദശയിലും അവൾ അവലംബിച്ചുപോയിരിക്കുന്നു. സ്വസംബന്ധികളുടെ കുശലപ്രശ്നങ്ങൾക്കു ഏകപദപ്രയോഗങ്ങൾകൊണ്ടു പ്രത്യുപചാരം ചെയ്യുന്നതും ഏകാന്തതയെ ആഗ്രഹിച്ച് ഉന്മേഷസംഘങ്ങളിൽനിന്നു പിരിഞ്ഞുകളയുന്നതും വിവാഹശ്രമങ്ങളെ കണ്ടുകൊണ്ടാടുവാൻ ക്ഷണിക്കുന്ന മുത്തശ്ശികളെ അവർക്കു വ്യാഖ്യാനിക്കുവാൻ കഴിയാത്ത ഒരു നേത്രനിപാതത്താൽ പായിക്കുന്നതും അച്ഛന്റെ നിയോഗാനുസാരം സംബന്ധികളും കരനാഥന്മാരും എടുത്തുതുടങ്ങിയിരിക്കുന്ന കലാശത്തിന്റെ പരിണാമത്തെ ചിന്തിച്ചുള്ള ലജ്ജാവ്യസനങ്ങൾകൊണ്ടായിരുന്നു. എന്നാൽ ധർമ്മാനുവർത്തകരുടെ പരിത്രാണനത്തിൽ പരമപടുവായുള്ള ഭഗവാന്റെ കാരുണ്യത്തിലോ രക്ഷാപ്രതിജ്ഞയെ അരുൾചെയ്ത ഭരണപടുവിന്റെ ഏർപ്പാടുകളാലോ ആ ലജ്ജയ്ക്കും വ്യസനത്തിനും സംഗതിവരുകയില്ലെന്നും അവൾ ധൈര്യപ്പെട്ടിരുന്നു.

സാവിത്രിയിൽ നാം ചില അവസ്ഥാന്തരങ്ങൾ കാണുന്നു എങ്കിൽ, കൊടന്തയാശാനിൽ പലതും വഴിയെ പോകുന്നവരെയും ക്ഷണിച്ചു കാട്ടുമാറ് പ്രത്യക്ഷപ്പെടുന്നു. കായദൈർഘ്യംതന്നെ ഒട്ടൊന്നു വർദ്ധിച്ചു പൂർവ്വശിഖാവിസ്തൃതിയും പരിമാണവിഷയത്തിൽ ദത്തുകർമ്മത്താലും മറ്റും ആ അഭിവൃദ്ധിയെ പുരോഗമനം ചെയ്യുന്നു. ഉണ്ണിത്താന്റെ സ്ഥാനപതിസ്ഥാനം യഥാധികാരം പ്രയോഗിപ്പാൻ യുവലോകം നേത്രനിമീലനങ്ങളാൽ ആ സരസനെ 'ചെത്തക്കൊമ്പിൽ' ആരോഹിപ്പിക്കുവാൻ കാപ്പുകെട്ടുന്നു. പരമാർത്ഥത്തിൽ മഹാരാജാവിന്റെ ശത്രുവായുള്ള [ 134 ] അജിതസിംഹൻ ഗുരുനാഥനു പിടികൊടുക്കാതെ വഴുതിക്കളയുമെന്നു സംശയിച്ചിരുന്ന ആശാൻ വിവാഹസംഭാരങ്ങളുടെ സമ്പൂരണത്തിൽ വസ്ത്രദാനപീഠത്തിൽ സംസ്ഥിതിചെയ്യുന്നതു താൻതന്നെ ആകുമെന്നു നിശ്ചയിച്ച് അന്നന്നു ക്ഷുരകകർമ്മപരമായുള്ള അവഭൃഥസ്നാനങ്ങൾ കഴിക്കുന്നു. എന്നാൽ വിവഹത്തിനുമുമ്പു ഹൃദയാനുരക്തി ഉണ്ടാകാത്ത ദാമ്പത്യം അസ്വാരസ്യത്തോടെ കഴിയും എന്നുള്ള സ്മരകാര്യബോധത്താൽ ആശാന് സാവിത്രിയോട് അല്പനേരത്തെ എങ്കിലും സ്വൈരഭാഷണത്തിനു പല വിദ്യകളും എടുത്തു. അവസരം കിട്ടാഴികയാൽ ആ തോന്ന്യാസക്കാരിയെ പഞ്ചാക്ഷരഗ്രഹണം ചെയ്യിക്കുന്നതിനുള്ള അവകാശം വിവാഹദിവസത്തിൽ തനിക്കു സംപ്രാപ്തമാകുമാറ് അജിതസിംഹശിശുപാലനു വല്ല ആപത്തും സംഭവിപ്പിക്കുവാൻ സ്വദേശപരദേവതയായുള്ള ഗണേശനു വാർപ്പുവാർപ്പുകണക്കായി അപ്പനിവേദ്യം കഴിക്കാമെന്നു നേർച്ചകൾ നേർന്നു. ഈ ഹൃദ്‌രസനാദാനംകൊണ്ടും ഗണേശൻ പ്രസാദിക്കുന്ന പ്രത്യക്ഷലക്ഷണം ഒന്നും കാണാത്തതിനാൽ ഏവംവിധമായ വിപത്സന്ധികളിൽ ഏവംവിധക്കാരായ കാമുകന്മാർ ദാസീചരണങ്ങളെ ശരണംപ്രാപിക്കുന്ന ഉപായത്തെത്തന്നെ ആശാൻ അനുഷ്ഠിച്ചു. ആ പ്രദേശത്തെ സാധുജനമണ്ഡലത്തിലെ നാഗരികശശാങ്കനായ ആശാൻ പല കാലം സ്വഗൃഹത്തിലെ കുക്കുടകുടുംബങ്ങളുടെ ദാമഗ്രന്ഥിയും ആയിരുന്നു. ബാല്യത്തിലെ മനോധർമ്മലബ്ധികളെത്തുടർന്ന് അയാൾ ഇടതുചിറകു താഴ്ത്തി, കണ്ഠം ഇളക്കി, കാലുകൾകൊണ്ട് ഒരു ത്രിപുടതാളം ചവിട്ടി കുഞ്ഞിപ്പെണ്ണിനെ അല്പം ഒന്ന് ഓടിച്ചു പിടിച്ചു തന്റെ അഭിലാഷത്തെ കൂകി.

കുഞ്ഞി കോപാവേശത്തോടെ തിരിഞ്ഞുനിന്നു ശണ്ഠയ്ക്കു തുടങ്ങിയപ്പോൾ അവളുടെ വക്ഷസ്സിൽ ആ സരസൻ "പങ്കജകോരകം പമ്പരം പന്തു ചെംകുങ്കുമാലംകൃതകുംഭികുംഭദ്വയം" സന്ദർശിച്ച് അതുകളെ വർണ്ണിച്ചു ചില ശ്ലോകശകലങ്ങൾ പ്രലപിച്ചു.

കുഞ്ഞിപ്പെണ്ണ്, തന്റെ വെണ്മാടവക്ഷസ്സിൽ ഹസ്തങ്ങളാൽ ഗുണനചിഹ്നത്തെ രചിച്ചുകൊണ്ട് "ഇതെന്തെരായാനെ ഈ ഗണാട്‌ഠങ്ങള്? വല്യങ്ങത്തേടെ നിമ്പിച്ചെന്നു വായ്പാര കൊരുക്കനം" എന്ന് ഉപദേശിച്ചു.

കൊടന്തആശാൻ: "അയ്യോ! ഓമൽക്കുഞ്ഞീ! ശ്രീരാമൻ സീതയെ പരിഗ്രഹിച്ചില്ലേ? ആ ദേവി അന്നു കാതുകുത്തിയിട്ടില്ലാത്ത കുഞ്ഞായിരുന്നില്ലേ? ഇവനും ഗൃഹസ്ഥാശ്രമിയായിക്കൊള്ളട്ടെ. സപത്നികനായി ആ വാനപ്രസ്ഥം ആരംഭിക്കാൻ അനുമതിക്കൂ."

കുഞ്ഞിപ്പെണ്ണ്: "ഇതെന്തരായാനേ! പന്നിയും പരണിയുമൊന്നും കുഞ്ഞിയല്ല."

കൊടന്തആശാൻ: "ഈ തടസ്ഥം സാധുവല്ലാ. മരുന്നിനെന്നു പറയുമ്പോൾ തുള്ളിക്കു പണം നാലാക്കരുതേ. കണ്ടില്ലേ പുരകെട്ട്, കോപ്പുവരവ്? ഇതെല്ലാം സഫലമാകണമെങ്കിൽ കുഞ്ഞി കനിയണം. പാർക്കാൻ ചെറിയൊരു വീടുണ്ട്. സഹവസിപ്പാൻ സോദരികളുണ്ട്. നിത്യതയ്ക്കോ [ 135 ] കുഞ്ഞമ്മ കനിഞ്ഞാൽ ദിവാന്യേമാൻ പിടിപ്പതു വല്ലതു തരും. എന്റെ ദേവിയല്ലേ? കനിഞ്ഞു രക്ഷിക്കൂ."

കുഞ്ഞിപ്പെണ്ണ്: "അയ്യോ! എവളെന്തരു കനിയുണു ഇനിയുണു? ഇഞ്ഞമ്മേലെ അടുത്തു ചെന്നിപ്പോ എല്ലാം ചൊല്ലിക്കൊരുക്കനേ. മൂക്കീലിരികൊള്ളാൻ മൊവംതൊരച്ചോന്റു നിക്കനം."

കൊടന്തആശാൻ: "അരുതരുത്. ആ സിംഹരാജാവ് കുഞ്ഞമ്മയെ അമ്മച്ചിയാക്കുമ്പോൾ കൂടിയങ്ങോട്ടു പോവാൻ ഒരു കാര്യസ്ഥനും ദാസിയും വേണ്ടയോ? അതിന് ആ മുഹൂർത്തത്തിൽത്തന്നെ ഒരു തുണി വാങ്ങിക്കളയൂ. വേണങ്കിൽ ചക്ക വേരിന്മേലും കായ്ക്കും."

ഹാ! ന്യായമായ ഒരു വിവാഹത്തിനാണ് ആശാൻ പ്രാർത്ഥിക്കുന്നത്. സ്വസ്വാമിനിയുടെ പരിചരണത്തിനു പരിചയിച്ച പരിജനങ്ങൾത്തന്നെ ഉണ്ടായിരുന്നാൽ സുഖവും സൗകര്യവും വളരെ കൂടും. ആ ചെറുപ്രായത്തിൽ ഒരു ഭർത്താവുണ്ടാകുന്നതു സാമാന്യകമനികൾക്കു കിട്ടാത്ത ഒരു ഭാഗ്യവും ആണ്. അതിനാൽ പരിഹാസം, ശണ്ഠ എന്നീ ആയുധങ്ങൾ ദൂരത്തിരിക്കട്ടെ താൻ ഇതാ നമസ്കരിക്കുന്നു. ഈ ചിന്തകളോട്ലുകൂടി കുഞ്ഞിപ്പെണ്ണു പെരുവിരൽ‌കൊണ്ടു ഭൂമിയിൽ ലേഖനംചെയ്തും മുഖത്തേ നമ്രമാക്കിയും ശരീരത്തെ ചാഞ്ചാടിച്ചും നിരർത്ഥങ്ങളായ മൂഷികസ്വനങ്ങൾ പ്രയോഗിച്ചും യഥാശാസ്ത്രം പ്രണയിനീ വേഷം ആടിത്തുടങ്ങി.

കുഞ്ഞിപ്പെണ്ണ്: "വീറ്റുകാരു തമ്മതിച്ചാ, ങ്യാ, ങ്യാ" (വിവാഹം കഴിഞ്ഞ നാട്യത്തിൽ) "അപ്പപ്പിന്നെ കൊച്ചമ്മേലെ കൂരി ഇങ്ങേരും പപ്പിളിത്തമ്പുരാന്റെ രാച്യത്തു പോരൂല്യോ?"

കൊടന്തആശാൻ: (ഇതു കേട്ടുണ്ടായ ചിരി അമർത്താനായി ഒരു വിശേഷവീര്യം നടിച്ചുകൊണ്ടു സ്വഹസ്തഗതയായ ഹംസികയെ അല്ല, കോകിനിയെ ഇങ്ങനെ ആശ്വസിപ്പിച്ചു) "അതല്ലേ രസം! കൊണ്ടുപിടിച്ച രസം! കുഞ്ഞിപ്പെണ്ണിന്റെ കണവനെ-അതായതു ഭർത്താവിനെ-ആ കോലോഹത്തെ കാര്യക്കാരായി വാഴിക്കാമെന്ന് ആ തിരുമനസ്സുകൊണ്ടു തന്നെ കല്പിച്ചിട്ടുണ്ട്."

കുഞ്ഞിപ്പെണ്ണ്: (ഭാര്യാസ്ഥാനം ദൃഢീകരിക്കാനുള്ള പ്രണയകലഹമായി) "നുയ്മ്പിനിന്നോന്റു പൂരായങ്ങളു വെളയല്ലെ."

കൊടന്തആശാൻ: "എന്റെ ജീവനാഥയാണെ സത്യം." ഈ സത്യവാചകത്തെ സമർത്ഥിക്കുവാൻ ആശാൻ അംഗുലീദലങ്ങൾകൊണ്ട് കുഞ്ഞിപ്പെണ്ണിന്റെ കേശപല്ലവത്തിൽ ചില ചുംബനക്രിയകൾ കഴിച്ചു. ചാരിത്രഭഞ്ജകമായുള്ള ഈ ക്രിയയിൽ പാരുഷ്യത്തോടുകൂടി കുഞ്ഞിപ്പെണ്ണ് ആശാന്റെ ഹസ്തദണ്ഡത്തിന്മേൽ ചില നിർദ്ദയശുശ്രൂഷകൾ ചെയ്തപ്പോൾ അവരുടെ പ്രണയബന്ധം യഥാവിധി ഘടിതമായി.

വിവാഹം അടുത്ത ദിവസം രാത്രിയിലെ രണ്ടാംരാശിയിൽ ആകയാൽ കരക്കാർ കറിക്കു നുറുക്കാനും മറ്റും തിക്കിത്തിരക്കി സംഘംകൂടിത്തുടങ്ങി. ബബ്‌ലേശ്വരനെ എതിരേല്ക്കാനുള്ള മഞ്ചൽക്കാരും പക്ഷേ, അല്പം ഇരുട്ടിപ്പോകുന്നെങ്കിൽ വെളിച്ചം കാട്ടാനുള്ള തീവെട്ടിക്കാരും ഒരു [ 136 ] സ്വാഗതക്കമ്മിറ്റിയും കരനാഥനായ കുറുങ്ങോട്ടു കൃഷ്ണക്കുറുപ്പിന്റെ ആജ്ഞാനുസാരം പുറപ്പാടായി. സന്ധ്യാസമയത്തെ സ്നാനത്തിനായി സാവിത്രി കിഴക്കെ ചിറയിലേക്കും യാത്രയായി. ചെറുതോട്ടിൽ കളിയാടി സ്വർഗ്ഗാനന്ദം ആസ്വദിക്കുന്ന അല്പായുസ്സുകളായ ചെറുമത്സ്യക്കൂട്ടങ്ങൾ, മനുഷ്യസഞ്ചാരം കണ്ടപ്പോൾ കൂട്ടത്തോടെ ഇളകി ഒഴുക്കുമുറിച്ചു മേല്പോട്ടു നീന്തിയ സാമർത്ഥ്യം അത്യുഗ്രമായ ലോകവിദ്വേഷഭാവത്തിൽ നടതുടങ്ങിയിരിക്കുന്ന ആ കന്യകയുടെ ദൃഷ്ടികളിൽ പതിയുന്നില്ല. സരസ്തീരത്തിലുള്ള കുന്നിന്റെ മുകളിൽനിന്നു തല ചരിച്ചും, നിവർത്തും കാലുകൾ എറിഞ്ഞും തുടിച്ചും താഴ്വരയിലോട്ടു കുതിച്ചുപായുന്ന അജ്അകിശോരങ്ങളുടെ നൃത്തങ്ങളും പ്രകൃതിദേവിയെ മാത്രം രസിപ്പിക്കുന്ന രംഗപ്രകടനം ആയിക്കഴിയുന്നു. കുളക്കരയിൽ കുളിച്ചുകൊണ്ടുനിന്ന ബാലസംഘങ്ങൾ ഗൃഹപ്രദേശങ്ങളുടെ സമ്രാട്ടായ മഹാപുരുഷന്റെ പുത്രിക്കു കടവും കരയും ഒഴിച്ചുകൊടുപ്പാനായി ഓടിത്തുടങ്ങുന്നതിനിടയിൽ പുറപ്പെടുവിച്ച കൂക്കുവിളികളും സാവിത്രിയുടെ ശ്രദ്ധയ്ക്കു വിഷയീഭവിക്കുന്നില്ല. സരസ്സിന്റെ കരയിലുള്ള തെങ്ങിൻകൂട്ടങ്ങളുടെ ചുവട്ടിൽ എത്തി അവൾ ചുറ്റിനോക്കി. ആ ദേശത്തിന്റെ പ്രകൃതിവിലാസത്തിനു സ്വകമിതാവിന്റെ ദേഹസ്വഭാവങ്ങളുടെ സൗഭാഗ്യത്തോടുള്ള താരതമ്യത്തെ ചിന്തിച്ച് ഒട്ടുനേരം നീരാട്ടിന് ഇറങ്ങാതെ നിന്നുപോയി. കുഞ്ഞിയുടെ അംഗവല്ലി അനിയന്ത്രിതമായവിധത്തിൽ ചാഞ്ചാടി ആ ചിന്താനുഭൂതിയെ നിരോധിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ കുഞ്ഞി പരവശഭാവം അവലംബിച്ചുനിന്നതിനാൽ അതിനെക്കുറിച്ച് അന്വേഷിക്കുവാൻ അധികൃതയായ സാവിത്രി ഭൂതദയാധീനയായി അവളുടെ ക്ലേശകാരണം ആരാഞ്ഞു. കുഞ്ഞി ആനന്ദസാഗരത്തിലെ ലവണജലധാരയെത്തന്നെ സ്വനേത്രങ്ങളിൽക്കൂടി വർഷിക്കുന്നതിന് ആരംഭിച്ചു. എതരചേഷ്ടകൾ കണ്ട് ആ അശ്രധാര സന്താപത്താലല്ല സന്തോഷംകൊണ്ടാണെന്ന് ഊഹിക്കുകയാൽ സാവിത്രി അല്പം മനസ്സമാധാനത്തോടെ ചോദിച്ചു: "എന്തു നിധി കിട്ടി കുഞ്ഞീ? നിന്നെ എങ്കിലും ദൈവം അനുഗ്രഹിക്കുന്നല്ലോ?"

കുഞ്ഞിപ്പെണ്ണ്: (ഭുജങ്ങളെ സങ്കോചിപ്പിച്ചു തുള്ളിച്ചുകൊണ്ടു) "എന്തരു ചൊല്ലണതുഞ്ഞമ്മാ! എവക്കൊന്നുമരിഞ്ഞുകൂരാ. ഞ്ഞമ്മേലെ പെരവരെയെന്ന്, ഞ്ഞിക്കും-"

കുഞ്ഞിപ്പെണ്ണിന്റെ കൈകൾ ചില പാമ്പാട്ടങ്ങൾ ആടിയിട്ടു താടിക്കിടയിൽ മറഞ്ഞു.

സാവിത്രി: "പുടകൊടയുടെ അന്ന് എന്തോന്ന്? ആ ശനിപിടിച്ച ദിവസം നാളെയാണല്ലോ."

കുഞ്ഞിപ്പെണ്ണ്: "യ്യോ ഞ്ഞമ്മ! അന്നെഴുന്നെല്ലിയ പൊന്നും തമ്പിരാനല്യോ നമുക്കു വരിണത്? പിന്നെന്തിന് ഞമ്മ മൊവം ഇരിറ്റിച്ചോന്റു നരക്കിനത്?"

സാവിത്രി: "ഫാ ജന്തു! നീ കൂറില്ലാത്ത പെണ്ണാണ്. അച്ഛനെയും അമ്മയെയും വിട്ടിട്ട് അത്ര ദൂരത്തെങ്ങനെ പോകും?" [ 137 ]

കുഞ്ഞിപ്പെണ്ണ്: "യതിനെന്തെരന്നേ? ഞ്ഞമ്മേലെ ഞ്ഞിപ്പെണ്ണും (ശൃംഗാരനാട്യത്തിൽ) നമ്മരെ ലദ്യവും (ചില സീല്ക്കാരങ്ങളോടെ) ച്ചായാനേ- ആദ്യം കൂരി ഹ്, ഹ്, പൊന്നിഞ്ഞമ്മയല്യോ, ഒന്നും വെലീച്ചൊല്ലല്ലേ."

സാവിത്രി: "അതെന്തോന്നടീ? തൊണ്ടകൊണ്ടു കഷായം കുറുക്കാതെ അയാൾ വരുന്നതിൽ സന്തോഷമെന്തെന്നു പറഞ്ഞേക്ക്."

കുഞ്ഞിപ്പെണ്ണ്: (തല വെട്ടിത്തിരിച്ച്) "അതല്യേ ഞ്ഞമ്മ ചൊല്ലണത്? (ആ നിലയിൽനിന്നു രണ്ടു കൈയും കമഴ്‌ത്തി താടിക്ക് ഊന്നായിക്കൊടുത്തുകൊണ്ട്) ഞ്ഞിക്കും ആദ്യം ഒരു തുണി തരാമെന്നൊക്കെ എന്തരോ ചൊല്ലിക്കൊന്റിരിക്കണാ. ഞ്യാൻ ഞ്യാൻ എന്തരു ചൊല്ലണന്നേ?"

സാവിത്രി: "ആശാൻന്നിനക്കു മുണ്ടുതരാൻന്നിശ്ചയിച്ചിരിക്കുന്നോ?"

കുഞ്ഞിപ്പെണ്ണ്: "പിന്നല്യേ ഞ്ഞമ്മേ! രാമായനം മുച്ചൂരും കേറ്റേച്ചു ചിതേലമാപ്പിള്ള ആരെന്നു കേക്കുമ്പോലല്യോ ഞ്ഞമ്മ തൊരങ്ങുന്നത്?"

സാവിത്രി: "ഛേ ഭ്രാന്തിപ്പെണ്ണേ! നിന്നെ അയാൾ കളിയാക്കുകയാണ്."

കുഞ്ഞിപ്പെണ്ണ്: "ഞ്ഞി പന്റും കളിച്ചുപോണ പെണ്ണുതന്നെ ഇന്നോക്കണം ഞ്ഞമ്മ അദ്യംതന്നെ ഒരു ശ്ലോകം."

സാവിത്രി: "ശ്ലോകമോ? നിനക്കു വായിക്കാനറിയാമോ?"

കുഞ്ഞിപ്പെണ്ണ്: "എവരെ ലഹസ്ത്യങ്ങള് ഞ്ഞമ്മേരരുത്തെന്തര്? വായിച്ചുതരാൻ വേരെ പേരാര്?"

അവൾ തന്റെ മുണ്ടിനിടയിൽ മറവുചെയ്തിരുന്ന ഒരു ലേഖനമെടുത്ത് സാവിത്രിയുടെ കൈയിൽ ഏല്പിച്ചു. അതിനെ വാങ്ങിച്ച് സാവിത്രി ഒന്നു വായിച്ചുനോക്കിയപ്പോൾ, ആ ഓലക്കഷണം നൂറു തരികളായി സരസ്സിലോട്ടു പറക്കുകയും ചെയ്തു. സാവിത്രിയുടെ മുഖകമലം ശോണച്ഛവി കലർന്ന്, ആ സന്ധ്യാപ്രഭയിൽ രക്തകാളിയുടെ പ്രഭാവത്തോടു ജ്വലിച്ചു. ഇതു കണ്ടപ്പോൾ കുഞ്ഞിപ്പെണ്ണ് ആ ശ്ലോകത്തിൽ എന്തോ ആപത്തുണ്ടെന്നു ഗ്രഹിച്ചു കണ്ണുനീർ തൂകി. ഒരു ദിവസത്ത ദാമ്പത്യവിഭൂതികൾ മനോരാജ്യത്തിൽ അനുഭവിച്ചത് ശിഥിലമായിത്തീർന്നു എന്നു കണ്ടപ്പോൾ ദുഃഖാശ്രുക്കൾത്തന്നെ ആ സാധു പ്രവഹിപ്പിച്ചു. തന്റെമേൽ അപരാധം വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണമെന്നും മര്യാദയ്ക്കു വിരുദ്ധമായ ഒരു ബന്ധത്തെ താൻ കാംക്ഷിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും അവൾ തന്റെ നായികയുടെ പാദങ്ങൾതൊട്ടു ഭക്തിപൂർവ്വം സത്യംചെയ്തു. സ്ത്യവതിയും സമർത്ഥയുമായുള്ള ആ ദാസിയുടെ നിഷ്കളങ്കതിയിൽ പ്രസാദിച്ച് സാവിത്രി ഇങ്ങനെ പറഞ്ഞു: "നീ കരയാനെന്തു സംഗതി? അയാൾ നിന്നെ കുഴിയിൽ ചാടിക്കാൻ നോക്കിയാൽത്തന്നെ ഞാൻ വിടുമായിരുന്നോ? നിന്റെ മേൽ കുറ്റമൊന്നുമില്ല. ആ ഭ്രാന്തന്റെയടുത്തു പെരുമാറുന്നത് ഇനി സൂക്ഷിച്ചുവേണം." [ 138 ]

കൊടന്തയാശാന്റെ ലേഖനം സാവിത്രിക്കുട്ടിക്കുതന്നെ സംബുദ്ധമായ ഒരു പ്രണയസന്ദേശമായിരുന്നു. അതിനെ വഹിപ്പാനുള്ള ഹംസി ആകുവാൻ മാത്രം ആ കുടിലബുദ്ധി കുഞ്ഞിപ്പെണ്ണിനെ പ്രണയവലവീശി കുടുക്കിലാക്കിയതായിരുന്നു. ശ്ലോകം മറ്റൊരാളെക്കൊണ്ട് എഴുതിച്ചിട്ടുള്ളതാണെന്നുകൂടി കണ്ട്, തന്നെ സൂക്ഷിച്ചുകൊള്ളുവാനുള്ള ഭാരം അച്ഛനാൽ നിക്ഷേപിക്കപ്പെട്ട കാര്യസ്ഥനു കാരാഗൃഹംതന്നെ സമുചിതഗൃഹം എന്ന് ആ കന്യക ചിന്തിച്ചുനിന്നു. ഈ കുടിലൻ അജിതസിഹനോടു ചേർന്ന് അച്ഛനും രക്ഷിതാവായ ദിവാൻജിക്കും തന്റെ പ്രണയദേവനായുള്ള ത്രിവിക്രമകുമാരനും എന്തെല്ലാം അനർത്ഥങ്ങൾ മേലിലും സംഭവിപ്പിക്കുമെന്നു ചിന്തിച്ചു നിലകൊണ്ടു. ആകാശത്തിൽ ഒട്ടുയർന്നിട്ടുള്ള ചന്ദ്രന്റെ പ്രതിഫലനം സരഃസ്ഫടികത്തിൽ സുസ്ഥിരമായി പ്രകാശിച്ചു തിളങ്ങുന്നതു കണ്ടു വിശ്വത്തിന്റെ വിമോഹകശക്തിയാൽ അവളുടെ ഭയചിന്തകൾ അസ്തമിതമായി.

ശ്രീ രാമവർമ്മ കുലശേഖരപ്പെരുമാൾ ശ്രീപത്മനാഭനായ വിശ്വപ്പെരുമാളുടെ പാദകമലങ്ങളെയും കന്യകയുടെ അഭയദാതാവായുള്ള മഹാനുഭാവൻ അവിടത്തെ തൃപ്പാദങ്ങളെയും സാവിത്രി ആ രാജഭക്തന്റെ പാദങ്ങളെയും പരമാവലംബമായി കരുതിയിരുന്നു. ശങ്കരജടയിൽ പ്രശോഭിച്ചുവളർന്നിട്ടുള്ള ശശാങ്കശകലത്തിന്റെ ദർശനത്താൽ ശിഥിലമാക്കപ്പെട്ട വിഭ്രമം പുനഃസ്വരൂപീകരണം ചെയ്യുന്നതിനുമുമ്പ് ശംഖമുദ്രാങ്കിതമായ ചെറുവേത്രം ധരിക്കുന്ന ഒരു പുരുഷൻ സരസ്തീരം പവേശിച്ച് അത്യാദരഭാവത്തോടെ നിലകൊണ്ടു. വേത്രദർശനത്തിലുണ്ടായ ആത്മോദയത്തെ അനുസരിച്ച് സാവിത്രി കുഞ്ഞിയോടു ദൂരത്തു വാങ്ങിനില്പാൻ ആജ്ഞാപിച്ചു. ആ ദൂതൻ താൻ വഹിക്കുന്ന സന്ദേശത്തെ അതിശീഘ്രം ധരിപ്പിച്ചിട്ടു പുറകോട്ടുതന്നെ അല്പനേരം നടന്നു യാത്രയായി. സാവിത്രിയുടെ ഹൃദയം ഒരു വിശ്വാസവെൺനിലാവിനാൽ പ്രശോഭിതമായപ്പോൾ ബഹിർലോകം സഹസ്രചന്ദ്രദ്യുതി ചേർന്നു പ്രകാശിക്കുന്നു എന്ന് അവൾക്കു തോന്നി.

രാജാധികാരപ്രയോക്താക്കളിൽ ക്രിയാധീരന്മാരായവരുടെ മൈത്രി സാക്ഷാൽ വൈഷ്ണവചക്രംപോലെ രക്ഷാനിപുണമായിരിക്കുമെന്നു ധൈര്യപ്പെട്ട് അവൾ സ്നാനത്തിനു സരസ്സിലോട്ടിറങ്ങി.

വിവാഹദിവസം അസ്തമിച്ചു നാഴിക ആറാകുന്നു. എഴുന്നള്ളത്തിന്റെ കോലാഹലം ഒന്നും കേൾക്കുന്നില്ല. അജിതസിംഹന്റെ അമൃതേത്തിന് ഒരുക്കിയിട്ടുള്ള പായസങ്ങളും ആ പുണ്യവാന്റെ കരസമ്പർക്കമുണ്ടാകുന്നില്ലല്ലോ എന്നു വ്യസനിച്ചു നഷ്ടോഷ്ണങ്ങളാകുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം തലസ്ഥാനരീതി അനുസരിച്ചു തയ്യാറായിരിക്കുന്നുവെങ്കിലും മണവാളന്റെ അണുമാത്രമാകട്ടെ ഗൃഹപ്രവേശം ചെയ്യുന്നില്ല. കൃഷ്ണക്കുറുപ്പ് അത്യുഗ്രമായി വീശിത്തുടങ്ങുന്നു. രാജസിംഹന്റെ എഴുന്നള്ളത്തിനു താമസം നേരിടീക്കുന്ന അപരാധികൾ തന്റെ മുമ്പിൽ എത്തുന്ന ഓരോരുത്തരുമാണെന്നു വിചാരിച്ച് അദ്ദേഹം [ 139 ] ദേശനടപ്പനുസരിച്ചു പരിസരചാരികളെ എല്ലാം ശ്വാനസന്താനങ്ങളാക്കി ഭർത്സിക്കുന്നു. കൊടന്തയാശാൻ കൊട്ടാരക്കര പള്ളിയമർന്നെഴും ഗണനാഥനുള്ള കൈക്കാണങ്ങൾ ദശഗുണമാക്കാമെന്നു പ്രതിജ്ഞചെയ്യുന്നു.

നാഴിക ഏഴ്-എട്ട്. കഷ്ടം! മുഹൂർത്തസമയം അതിക്രമിച്ചു. സന്നിഹിതജനങ്ങൾ മുഖത്തോടുമുഖം നോക്കിത്തുടങ്ങി. അർദ്ധരാത്രി കഴിഞ്ഞു വേറൊരു മുഹൂർത്തം കൂടി അന്നുതന്നെ ഉണ്ടെന്നു ദക്ഷിണയും ഇലവയ്പുകഴിഞ്ഞുള്ള ഓഹരിയും കിട്ടുവാൻ കാത്തുനിന്നിരുന്ന കണിയാർ, ചുമച്ചും "അറാൻ" വിളിച്ചും കൃഷ്ണക്കുറുപ്പുതമ്പുരാന്റെ കർണ്ണത്തെ ആകർഷിച്ച് അറിയിച്ചു. ഉടനെയാരംഭിച്ച ഇലവയ്പു നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഓരോരുത്തർ എത്തി "എഴുന്നള്ളുന്നു", അടുത്തുവരുന്നവർ "ഇല്ലില്ല", മറ്റു ചിലർ "ആരോ സാമദ്രോഹികൾ വഴിതെറ്റിച്ചു" എന്നെല്ലാം അറിവുകൾ കൊടുത്തുകൊണ്ടിരുന്നു. ആശാൻ ഒരു വിശേഷചാരിതാർത്ഥ്യം നടിച്ചു, രണ്ടു കൈകളാലും മുലകളിന്മേൽ താളം പിടിച്ചും തല ഒന്നു പുറകോട്ടു ചരിച്ച് ഇമകളെ "പൊരുപൊരെ" ചലിപ്പിച്ചും സാവിത്രി ഇരിക്കുന്ന കെട്ടിനെ ചുറ്റി പ്രദക്ഷിണംവച്ചു. കരക്കാരുടെ ഊണുകഴിഞ്ഞു സാമാന്യപ്രമാണികൾ ചിലർ സാധുക്കൾക്കു ഇലവയ്പാൻ പറമ്പുകളിലും വൻപ്രമാണികൾ നന്തിയത്തുഭവനത്തിനും ഉണ്ണിത്താനും ഉണ്ടാകുന്ന അവമാനത്തിന്റെ പരിഹാരമാർഗ്ഗങ്ങളാലോചിപ്പാൻ പന്തലിലും സഞ്ചയിച്ചു. യുവരസികന്മാർ, ആ കാര്യാലോചനസഭയെച്ചുറ്റി വൃദ്ധകാരണവന്മാർ, വിഡ്ഢികളാകുന്നതു കണ്ടു രസിക്കാൻ വട്ടംകൂട്ടി വട്ടമിട്ടുകൂടി. ഒരു രസികൻ "എന്താ കൂവേ! താൻ ആയാലെന്താ?" എന്ന് കൊടന്തയാശാന്റെ വാരിയെല്ലിന്മേൽ ചുണ്ടുവിരൽ കൊണ്ടു ചോദ്യം ചെയ്തു. "ഓഹോ! ആകാമേ" എന്നുള്ള മറുപടി കൊടന്തയാശാൻ നാലു വിരലുകൾ ആട്ടി സൂചിപ്പിച്ചു. സൂക്ഷ്മനേത്രനും ആ ദേശത്തീലെ സർവ്വാധിപനും ആയ കൃഷ്ണക്കുറുപ്പിന്റെ കണ്ണുകൾ ഈ മൂകഭാഷാപ്രയോഗത്തെ ആശാന്റെ ഭാഗ്യദോഷത്താൽ സൂക്ഷ്മമായി കണ്ടു. തന്റെ കരയ്ക്കും കരപ്രമാണികൾക്കുമുണ്ടാകുന്ന അവമാനത്തെ ചിന്തിച്ച് അത്യന്തം വ്യസനിച്ചുകൊണ്ടിരുന്ന അദ്ദേഹം ഈ യുവചാപല്യം കണ്ടുണ്ടായ ദേഷ്യത്തോടെ "പിടിക്കട്ടെ അവനെ, ആ കൊടന്തക്കന്നിനെ" എന്നു വിളികൂട്ടിയപ്പോൾ "അതേതേ, ആ തെമ്മാടി പറ്റിച്ചതു തന്നെ" എന്നു പല കേന്ദ്രങ്ങളിൽനിന്ന് അഭിപ്രായാക്രോശങ്ങൾ തെരുതെരെ പൊങ്ങി. "പിടിച്ചു ആഞ്ചാലിൽ കെട്ടി തോലുവാർന്നു വിടട്ടെ" എന്നു ചില യുവരസികന്മാർ കുംഭോദരനായ കരനാഥന്റെ ഊർജ്ജിതോഷ്മാവെ വർദ്ധിപ്പിപ്പാൻ ഐകകണ്ഠ്യേന നിലവിളികൂട്ടി. കൊടന്തയാശാൻ തന്റെനേർക്കു മുക്തങ്ങളാകുന്ന ബഹുവിധികളുടെ ഉദ്ഘോഷങ്ങളിൽനിന്നൊഴിയുവാൻ ഒന്നു പുറകോട്ടു കുതിച്ചു. "ഇതാ ചാടി" എന്ന് കൊടന്തയുടെ വലതുകൈ ബന്ധുവും, "ഈ പോക്കിരി പറ്റിച്ചതുതന്നെ" എന്ന് ഇടതുകൈ ബന്ധുവും, "ഇനമറിയാണ്ടു ചോറുകൊടുത്താൽ ഇങ്ങനെതന്നെ" എന്നു മറ്റു നാട്ടുനിലബന്ധുക്കളും ഘോഷിച്ചുകൊണ്ട് [ 140 ] ഓടിത്തുടങ്ങിയ ആശാനെ വേട്ടയാടാൻ തുടങ്ങി. പാഞ്ഞുപോകുന്ന ആശാന്റെ പൂർവ്വശിഖാന്തത്തിൽ അണിഞ്ഞിരുന്ന മുല്ലമാല ഒരു പരമരസികന്റെ കൈയിലായി. ഉത്തരീയം 'കേതൂന്റെ ചീനാംശുകം' പോലെ പുറകോട്ടു പറന്നു മറ്റൊരുവന്റെ ഹസ്തതലത്തിലമർന്ന് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പിടികൾക്കടയിൽ അതിന്റെ നിർമ്മാണകാലത്തെപ്പോലെ തന്തുമാത്രങ്ങളായി. വിളക്കുകൾ പ്രകാശിച്ചുള്ള സ്ഥലങ്ങൾ കടന്നപ്പോൾ അശാന്റെ വേഗം വർദ്ധിച്ചു. തവളച്ചാട്ടം, കുരങ്ങുചാട്ടം, മാൻചാട്ടം, സിംഹച്ചാട്ടം എന്നല്ല ശ്രീഹനുമാന്റെ സമുദ്രച്ചാട്ടംപോലും ആ പിത്തകുക്ഷി അത്ഭുതമാമ്മാറു അന്ന് അനുവർത്തിച്ചു. ആ നിർഭാഗ്യവാൻ അതിവേഗത്തിൽ തരണംചെയ്യേണ്ടതായിവന്ന കാട്ടുപ്രദേശങ്ങളിലെ കണ്ടകവല്ലികളും പ്രതികൂലികളായി തിരിഞ്ഞ് ഉടുമുണ്ടിനെ അപഹരിച്ച് ആ ഗീർവ്വാണജ്ഞനെ ദിഗംബരനാക്കി. ഇങ്ങനെ നാലാം ആശ്രമത്തിനു യോഗ്യനാക്കപ്പെട്ടപ്പോൾ ആശാൻ അനുഗാമികളെ തോല്പിച്ചു നിബിഡമായുള്ള വനഗർഭത്തിലോട്ട് അന്തർദ്ധാനംചെയ്തു.

വെളുക്കാറായപ്പോൾ മേനാക്കാരും ദൂതന്മാരും ഇച്ഛാഭംഗത്തോടെ മടങ്ങി എത്തി തണുത്തുപോയ വിഭവങ്ങൾ ഉണ്ട് അജിതസിംഹനെ ശപിച്ചു.