മനീഷാപഞ്ചകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മനീഷാപഞ്ചകം

രചന:ശങ്കരാചാര്യർ


പ്രാരംഭഃ


അന്നമാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത്
യതിവര ദൂരീകർത്തും വാഞ്ഛസി കിം ബ്രൂഹി ഗച്ഛ ഗച്ഛേതി


യതിശ്രേഷ്ഠാ, അങ്ങ് ശരീരത്തെ ഉദ്ദേശിച്ചാണോ ആത്മാവിനെ ഉദ്ദേശിച്ചാണോ മാറിപോകൂ മാറി പോകൂ എന്നു പറയുന്നത്? ശരീരത്തെ ഉദ്ദേശിച്ചാണെങ്കിൽ എല്ലാ ശരീരവും അന്നമയമാണ്. ആത്മാവിനെ ഉദ്ദേശിച്ചാണെങ്കിൽ അത് ചൈതന്യം മാത്രമാണ്.


കിം ഗംഗാംബുനി ബിംബിതേഽമ്ബരമണൗ ചണ്ഡാല വീഥീപയഃ-
പൂരേ വാന്തരമസ്തി കാഞ്ചനഘടീ,മൃത്കുംഭയോർവാംബരേ!
പ്രത്യഗ്‌വസ്തുനി നിസ്തരംഗസഹജാനന്ദാ‍വബോധാംബുധൗ
വിപ്രോഽയം ശ്വപചോഽയമിത്യപി മഹാൻ കോഽയം വിഭേദഭ്രമഃ


ഗംഗാജലത്തിലും ചണ്ഡാല വീഥിയിലെ വെള്ളത്തിലും പ്രതിഫലിക്കുന്ന സൂര്യന്നും സ്വർണ്ണക്കുടത്തിലെ ആകാശത്തിനും മൺ‌കുടത്തിലെ ആകാശത്തിന്നും തമ്മിൽ ഭേദമെന്ത്? തിരമാലകളില്ലാത്ത കടലു പോലെ ശാന്തമായി, അനന്തസച്ചിദാനന്ദ ലക്ഷണമായി, സഹജമായിരിക്കുന്ന പ്രത്യാഗമ വസ്തുവിന് ‘ഇതു ബ്രാഹ്മണൻ ഇതു ചണ്ഡാലൻ‘ എന്നൊക്കെയുള്ള ഭേദബുദ്ധിയ്ക്കു സ്ഥാനമെവിടെ?


1. ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
   യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
   സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
   ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ


ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.


2. ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്മാത്രവിസ്താരിതം
   സർവം ചൈതദവിദ്യയാ ത്രിഗുണയാശേഷം മയാ കല്പിതം
   ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിർമ്മലേ
   ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ


ഞാൻ ബ്രഹ്മമാണ്. ബോധസത്തയുടെ വിസ്തരിച്ച രൂപമാണ് ഈ ജഗത്ത്. മൂന്നുഗുണങ്ങളോടു കൂടിയ അവിദ്യവഴിയായി ഞാൻ സങ്കല്പിച്ചു കാണുന്നതാണ് ഈ സർവ്വവും. സുഖസ്വരൂപവും ശാശ്വതവും പ്രപഞ്ചത്തിന്റെ മൂലകാരണവും നിർമ്മലവുമായ ബ്രഹ്മത്തിൽ ആർക്ക് ഇപ്രകാരം ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.


3. ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോ-
   ർന്നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിർവ്യാജശാന്താത്മനാ
   ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ
   പ്രാരബ്ധായ സമർപ്പിതം സ്വവപുരിത്യേഷാ മനീഷാ മമ


ഗുരുവിന്റെ ഉപദേശത്താൽ ഇക്കാണുന്ന പ്രപഞ്ചം സദാ നശിക്കുന്നതു തന്നെയാണെന്ന് തീരുമാനിച്ച് കളങ്കമില്ലാത്ത ശാന്തമായ മനസ്സോടു കൂടി ശാശ്വതവും നിരന്തരവുമായ ബ്രഹ്മത്തെ സ്വന്തം ചിന്തയിലൂടെ അറിയുന്നയാൾ സത്യബോധമാകുന്ന ജ്ഞാനാഗ്നിയിൽ, വന്നതും വരാൻ പോകുന്നതുമായ കർമ്മങ്ങളുടെ കൂട്ടത്തെ ദഹിപ്പിച്ചുകൊണ്ട് പ്രാരബ്ധാ‍നുഭവത്തിനുവേണ്ടി സ്വന്തം ശരീരത്തെ സമർപ്പിക്കുന്നു. ഇക്കാര്യം എന്റെ തീരുമാനമാണ്.


4. യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃസ്ഫുടാ ഗൃഹ്യതേ
   യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാഭാന്തി സ്വതോഽചേതനാഃ
   താം ഭാസ്യൈഃ പിഹിതാർക്കമണ്ഡലനിഭാം സ്ഫൂർത്തിം സദാ ഭാവയൻ
   യോഗീ നിർവൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ


പക്ഷിമൃഗാദികളിലും മനുഷ്യരിലും ദേവന്മാരിലും ‘ഞാൻ’ എന്നിങ്ങനെ ഉള്ളിൽ സ്ഫുടമായി ഗ്രഹിക്കപ്പെടുന്ന ബോധത്തെയും സ്വതേ അചേതനങ്ങളായ മനസ്സ്, ഇന്ദ്രിയങ്ങൾ, ദേഹം, വിഷയങ്ങൾ എന്നിവ ഉള്ളതായി അനുഭവപ്പെടുന്ന പ്രകാശത്തെയും, സൂര്യൻ മേഘപടലങ്ങളാൽ മറയ്ക്കപ്പെടുന്നതു പോലെ, ദൃശ്യപദാർത്ഥങ്ങൾ മറയ്ക്കുകയാണ് എന്ന് ഭാവന ചെയ്ത്, മനസ്സിനെ ആ സത്യത്തിൽ യോജിപ്പിച്ച് നിത്യതൃപ്തനായിക്കഴിയുന്ന യോഗി ഗുരുവാകുന്നു. ഇതെന്റെ തീരുമാനമാണ്.


5. യത്‌സൗഖ്യാംബുധിലേശലേശത ഇമേ ശക്രാദയോ നിർവൃതാഃ
   യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിർന്നിർവൃതഃ
   യസ്മിൻ നിത്യസുഖാംബുധൗ ഗളിതധീർബ്രഹ്മൈവ ന ബ്രഹ്മവിദ്
   യഃ കശ്ചിത് സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ


ഏതു സുഖസമുദ്രത്തിന്റെ ലേശലേശം നുകർന്നിട്ടാണോ ഇന്ദ്രാദി ലോകപാലകർ പോലും ആനന്ദനിർവൃതരായി കഴിഞ്ഞുകൂടുന്നത്, എന്തിനെ സാക്ഷാത്കരിച്ചിട്ടാണോ പ്രപഞ്ചസങ്കല്പങ്ങൾ പൂർണ്ണമായി വിട്ടുപോയ മനസ്സിൽ സത്യദർശിയായ സന്ന്യാസി നിർവൃതിയിലണ്ടിരിക്കുന്നത്, ആ സുഖസമുദ്രത്തിൽ ബുദ്ധി അലിഞ്ഞുചേർന്ന വ്യക്തിയെ ബ്രഹ്മത്തെ അറിയുന്ന ആളായിട്ടല്ല, ബ്രഹ്മമായി തന്നെയാണ് കരുതേണ്ടത്. അദ്ദേഹം ഇന്ദ്രനാൽ പോലും വന്ദിക്കപ്പെടേണ്ട പാദങ്ങളോടു ആളാകുന്നു. ഇതെന്റെ തീരുമാനമാണ്.

"https://ml.wikisource.org/w/index.php?title=മനീഷാപഞ്ചകം&oldid=61677" എന്ന താളിൽനിന്ന് ശേഖരിച്ചത്