മഞ്ഞക്കിളികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പ്രാർത്ഥന

മംഗളം 'നിപ്പൺ' സിംഹാസനമേ, ജയിക്ക നീ
ഞങ്ങൾതൻ പുരാതനരാഷ്ട്രത്തിൻ നടുത്തൂണേ!
ഇനിയും ചിരകാലമിതുപോലൽപം പോലു-
മിടറാ, തിളകാതെ, വെൽകനീ മേന്മേൽ!-
കേവലമിതുമാത്രമാകാവൂ ശേഷിച്ചൊരെൻ
ജീവിതത്തിലും, ഹാ, മൽപ്രാർത്ഥന, ഭഗവാനേ!

                             - മെയ് ജി. ടെന്നോ.

പുഷ്പഗിരി

എങ്ങു പോകിലും പൂവണിച്ചെണ്ടുകൾ
തിങ്ങിനിൽപതല്ലാതെ മറ്റൊന്നുമേ
ലേശമെങ്കിലും കാണാതിരിക്കുകിൽ
'യോശിനോമല'യാണതെന്നോർക്കുവിൻ!

                             - അജ്ഞാതനാമാ

ഏകാഭിലാഷം

വിഷ്ണുപദത്തിലേക്കന്തസ്സിലങ്ങനെ
കൃഷ്ണപ്പരുന്തു പറന്നുയരുന്നപോൽ
നിന്ദ്യമാമെന്തിനുമ്മീതെയായ് 'നിപ്പൺ'റ്റെ
വന്ദ്യമഹിമ വിലസട്ടെ മേൽക്കുമേൽ!
എന്നുമേ നൂനമീയാശയൊന്നല്ലാതെ
മന്നിതിൽ ഞങ്ങൾക്കു മറ്റില്ലൊരാഗ്രഹം.

                             - ഹിറോ ഹിറ്റോ

അരിപ്പിറാവ്

പാദങ്ങൾ തത്തിപ്പറമ്പിലെങ്ങും
പാറിനടക്കുമരിപ്പിറാവേ!
പാവത്തം തോന്നിപ്പോം മാതിരിയിൽ
പാരം ചടച്ചോരരിപ്പിറാവേ!
ഉള്ളലിയുംമാറുഴന്നുപോകും
തള്ളയില്ലാത്തോരരിപ്പിറാവേ!
വാ, വാ, നീയെൻ പൊന്നരിപ്പിറാവേ!
നമ്മൾക്കൊരുമിച്ചിരുന്നിവിടെ
നർമ്മമധുരമായ് കേളിയാടാം!

                             - അജ്ഞാതനാമ

ലോകം

പേമാരി വാരിക്കോരിച്ചൊരിയും നേരം, സ്വൈരം
താമസിക്കുവാൻ തക്ക താവളം, സ്വൽപംനേരം-
അതുതാനീ നാം വാഴുമുലകം!-ഞൊടിക്കകം
സ്മിതപൂർവ്വകം ചൊൽവൂയാത്ര നാം നമോവാകം!

                             - സോഗി

യോദ്ധാവിന്റെ സ്വപ്നങ്ങൾ

ഊഷ്മാവുയർന്നെരിഞ്ഞുജ്ജ്വലിച്ചീടുമ-
ഗ്രീഷ്മത്തിലെത്തളിർപ്പുൽക്കൊടിച്ചാർത്തുപോൽ,
വേരറ്റുവീഴുന്നു, വാടുന്നു, മായുന്നു
പോരാളിവീരന്റെപൊന്നിൻകിനാവുകൾ!
നീരിൽവരച്ച വരകളായ്ത്തീരുന്നു
പാരിലവനാർന്ന പേരും പെരുമയും! ...

                             -അജ്ഞാതനാമാ

മനുഷ്യന്റെ മനസ്സ്

അല്ലാ-മാനവനെക്കുറിച്ചു പറയാ-
നാണെങ്കി,ലാർക്കായിടും
ചൊല്ലീടാൻ, പിഴപറ്റിടാ,തുലകിലി-
ന്നെന്തെന്നവൻതന്മനം?
ചൊല്ലാളുന്ന പുരാതനത്വമെഴുമി-
ഗ്രാമത്തിൻ മാറ്റംപെടാ-
തല്ലീ, പെയ്യുവതി, ന്നതേപരിമളം
പൂവിട്ട തൈച്ചെമ്പകം?

                             -ത്സുരയുകി

പാതിരാച്ചന്ദ്രൻ

പൊങ്ങിവളരും പയിൻമരച്ചാർത്തുകൾ
തിങ്ങുമിക്കാടിനു പിന്നിൽ
പാതിരാപ്പേമാരി മുക്കിക്കുളിപ്പിച്ച
പച്ചിലച്ചാർത്തിൻ പഴുതിൽ;
ദൃശ്യമാം കുന്നിതിഴഞ്ഞിഴഞ്ഞെത്തുന്ന
വശ്യസുധാകരബിംബം!

                             -അജ്ഞാതനാമാ

പ്രേമസിന്ധു

'യുര' സരിത്തിലെത്തരംഗമാലയി-
ലൊരുവെറും കൊച്ചു കൊതുമ്പുതോണിയിൽ,
അമരം കൈവിട്ടു ചകിതനായ്, ത്തനി-
ച്ചതാ ഗമിപ്പിതൊരവശനാവികൻ!
അതുവിധം, കഷ്ടൻ, പ്രണയസിന്ധുവൊ-
ന്നലയടിച്ചിങ്ങു കിടപ്പതെന്മുന്നിൽ!
അസീമമാമതിൻ വിശാലതയ്ക്കക-
ത്തമർന്നിടുന്നുണ്ടെന്നഭയസൈകതം.
അറിവതില്ല ഞാനെവിടെയാണതെ-
ന്നരുതെനിക്കെന്നാലകന്നൊഴിയുവാൻ!
ഗംഭീരസാഗരമിതിൻ സ്വഭാവവും
ഗഹനമാമൊന്നുമറിഞ്ഞുകൂട മേ! ...

                             -സോനേ യോഷിറ്റാഡ

ആരാധകൻ

മാറിയകലുവിൻ, മാറിയകലുവിൻ
മാറിയകലുവിൻ കൂട്ടുകാരേ!
അഞ്ജലി ചെയ്തിടട്ടൊറ്റയ്ക്കിരുന്നു ഞാ-
നന്തിയാവോളമിത്താരുകളെ!
                             -അജ്ഞാതനാമ

അപേക്ഷ

പൂപോലെയത്രയ്ക്കു നനുത്തതാണെൻ
സഹോദരൻ മെയ്യിലണിഞ്ഞ വസ്ത്രം
വീടെത്തിടട്ടൊന്നവ,നാകയാൽ നീ
വീശായ്ക കാറ്റേ, ബഹുശക്തിയായി

                             -സകാനോ യേ പ്രഭ്വി

സല്ലാപം

'ഇനാമി' മൈതാനതലത്തിൽ മുറ്റും
വനാളി വെള്ളിപ്പുഴയിങ്കൽ മുക്കി.
അനൽപഭാസ്സാർന്നു സുധാംശു വിണ്ണി-
ലണഞ്ഞൊരീ രാത്രിയിലാത്തമോദം;

പരസ്പരം പ്രേമരസം പകർന്നും
പരശ്ശതം നർമ്മവചസ്സുചൊന്നും,
പുരയ്ക്കകത്തിങ്ങനെ കൂടുകല്ലീ
വരാംഗി,രാഗാർദ്രഹൃദന്തർ നമ്മൾ? ...

                             -അജ്ഞാതനാമാ

അജ്ഞാതപ്രണയം

ഊഷ്മാവുയർന്നുയർന്നെങ്ങുമുലാവുമ-
ഗ്രീഷ്മപ്രതപ്തമാം മൈതാനഭൂമിയിൽ,
വല്ലിപ്പടർപ്പുകൾക്കുള്ളിൽ വളരുമ-
ച്ചെല്ലക്കുളിർച്ചെങ്ങഴിനീർമലരുപോൽ,
അത്രയ്ക്കനുശോച്യമാമൊരു വസ്തുവാ-
ണജ്ഞാതമാകും പ്രണയമെന്നോർക്കുവിൻ!

                             -സകാനോ യേ പ്രഭ്വി

ദൂരെ,പ്പരിഷ്കാരം തൊട്ടുതേച്ചിട്ടില്ലാ-
ത്തീരാജ്യത്തേവം, കടൽക്കരയിൽ,
മുക്കുവന്മാർതൻ വലക്കയർക്കെട്ടുകൾ
മുക്കിയലമ്പിത്തെറുത്തുകെട്ടി,
ഏകനായ് കാലം കഴിക്കുവാൻ യോഗമു-
ണ്ടാകുമെന്നയ്യോ ഞാനോർത്തിരുന്നോ?
                         -ഓനോ നോ തക്കാമുരാ
എന്റെ പ്രേമം

ദുർഗ്ഗമാദ്രിയിൽ ഗൂഢമായ് നിൽക്കും
ശഷ്പരാശിപോലാണു മൽപ്രേമം.
എത്ര മുറ്റിത്തഴച്ചുയർന്നാലെ-
ന്തിത്തിരിയുമറിയുകില്ലാരും!

                             -ഓനോ നോ യോഷിദി

എന്റെ ഹൃദയം

എത്രസുന്ദരനപ്പുമാ!' നീവിധ-
മുദ്രസം ചിന്തചെയ്യുമെന്മാനസം,
ആഞ്ഞുമുന്നോട്ടിരച്ചാർത്തതിദ്രുതം
പാഞ്ഞുപോകുമൊരു നദിപോലെയാം;
എത്രയെത്ര ചിറക്കെട്ടു തീർക്കിലെ-
ന്തൊക്കെയും തച്ചുടച്ചു മുന്നോട്ടു പോം!

                             -സകാനോ യേ പ്രഭി

കുരുവിക്കുഞ്ഞിനോട്

കലിതരസം പാറിപ്പറന്നു വന്നെൻ-
മലരുകളിൽത്തത്തുന്നൊരീച്ചകളേ,
അയി,കുരുവിക്കുഞ്ഞേ, നീ മത്സുഹൃത്തേ,
ദയവിയലു,കിങ്ങനെ തിന്നരുതേ!

                             -ബാഷോ

ഹൃദയപുഷ്പം

പുറമേ നോക്കുകിൽ ചിഹ്ന-
മൊരുലേശവുമെന്നിയേ
കരിയും വസ്തുവീ മന്നിൽ,
നരൻതൻ ചിത്തപുഷ്പമാം!

                             -ഓനോനോ യോഷിദി

മോഹിനി

കാണ്മൂ ഞാൻ പാടിത്തിരച്ചാർത്തൊഴുകുന്ന
കാൺകെ ഞാൻ പൂഞ്ചോല ലാലസിപ്പൂ!-
ചേണാർന്നെൻ കണ്ണിനാലാവണ്യലക്ഷ്മിയെ-
ക്കാണാൻ കഴിയുകില്ലെന്നിരിക്കിൽ,
സന്തതം പിന്നെയവളെക്കൊതിക്കുവ-
തെന്തിനാണയ്യോ, ഞാനിത്ര മാത്രം?

                             -ചുനാഗൻ കനാസുകെ

വഞ്ചകി

"വന്നിടാമൊറ്റനിമിഷത്തിനുള്ളിൽ ഞാൻ!"
എന്നവൾ ചൊന്നതുമൂലം;
ഒറ്റയ്ക്കൊരു നീണ്ടമാസം മുഴുവനും
മുറ്റത്തുകാത്തു ഞാൻ നിന്നു!-
കാലത്തുനേരത്തു ചന്ദ്രനുദിക്കുന്ന
കാലംവരെ,ക്കാത്തുനിന്നു!

                             -സോന്വേയ്ഹോഷി

മരിച്ചിട്ട്

അവസാനയാത്രയെൻ ഭവനത്തോടോതി ഞാ-
നവനിയിൽനിന്നും മറഞ്ഞാൽ-
മരണാസിതാംബരം മറയിട്ട മജ്ജഡം
മണലിലടിഞ്ഞു കഴിഞ്ഞാൽ-
തിരികൊളുത്താൻ പോലുമാളില്ലാതെൻ ഗൃഹം
തിമിരത്തിലാണ്ടുകിടന്നാൽ-
പനയോലമേഞ്ഞൊരെൻ നിലയത്തിൻ നികടത്തിൽ
പരിലസിക്കുന്ന തൈമാവേ,
മധുമാസമണയുമ്പോൾ മണൽമുറ്റത്തൊരുനാളും
മലരിടാൻ നീ മറക്കൊല്ലേ! ....

                             -സുഗാവര മിച്ചിസാനെ

അശ്വാശനം

ആ മലയിൽപ്പുല്ലുചെത്തി നിന്നിടുന്ന ബാലാ
അരുതു ചെത്തരുതവിടെനിന്നേവ, മവിടെനിൽക്കുമപ്പുല്ലുകൾ
ഹൃദ്രമനെൻ ജീവനാഥനുദ്രസമിങ്ങെത്തും;
ഭദ്രമദ്രിയിലെത്തൃണാവലി മുറ്റിനിൽക്കണമെങ്ങും.
നീളെനീളെക്കൺകുളിർക്കെ നിൽക്കണമതെങ്ങും
നിജനിരുപമതുരഗകത്തിനൊരമൃതഭക്ഷണമാകാൻ!

                             -കോക്കിനോമോട്ടോ നോഹിറ്റോമാറോ

മാവിന്റെ മുമ്പിൽ

നിയതമവിടത്തിലാക്കൽപ്പുരച്ചാർത്തിന്റെ
നികടഭുവി നിൽക്കുന്ന തുംഗമാകന്ദമേ,
കുസുമിതസുശീർഷസുസ്മേരനാം നിൻനേർക്കു
കുതുകഭരമോടു ഞാൻ നോക്കുന്നവേളയിൽ
മനസി മമ തോന്നുന്നു, ഹാ, പൂർവ്വികന്മാരെ
മഹിയിൽ, മമ മുന്നിൽ ഞാൻ കാണുന്നമാതിരി!

                             -ഹാകുത്സു

രാഗനൈരാശ്യം

ഭൂതലത്തിങ്കലെൻ വാഴ്ചതൊട്ടിന്നിമേൽ
ജാതരാം മർത്ത്യരിലാർക്കുമാർക്കും,
പെൺകൊടിമാരെയിണക്കി, യനുരാഗ-
മങ്കുരിപ്പിക്കുവാനുള്ള മാർഗ്ഗം,
ഞാനാശ്രയിച്ചമട്ടുള്ളൊന്നൊരിക്കലും
പൂണുവാൻ ദുർവ്വിധി കൈവരൊല്ലേ!

                             -കോക്കിനോമോട്ടോനോ ഹിറ്റോമാറോ

വാർദ്ധക്യം വന്നാൽ

കേൾക്കണം വരുന്നുണ്ടു വാർദ്ധക്യമെ,ന്നെന്നാലോ-
രാൾക്കുടൻ, മുറിവാതിൽ ഭദ്രമായ്ത്തട്ടിപ്പൂട്ടി,
ഇരിക്കാ, മന്വേഷിച്ചാൽ വീട്ടിലില്ലിപ്പോഴെന്നാ-
യുരയ്ക്കാ, മേവം കാണാതിരിക്കാ, മെല്ലാമൊക്കും!

                             -അജ്ഞാതനാമാ

പഴയൊരപ്പടനിലമഴകിൽ വീണ്ടും
പല പൂക്കൾ വസന്തത്തിലണഞ്ഞു നിൽപ്പൂ.
ഇരുപതിനായിരം രണകുശലർ
നിരുപമ പരാക്രമമിയന്ന യോധർ,
ഒരുമിച്ചന്നോമനിച്ച മധുരസ്വപ്നം
ശരി, യതു മുഴുവനും മണ്ണടിഞ്ഞു.
അവരിന്നില്ലവരുടെ കിനാവിലൽപ-
മവശേഷിച്ചിരിപ്പതിപ്പൂക്കൾ മാത്രം!

                             -ബാഷോ

അറിയുന്നതെങ്ങനെ?

കേൾക്കാൻ കൊതിച്ചുപോമ്മട്ടിൽ-ഏവം
രാപ്പാടി പാടാതിരിക്കിൽ,
വെയ്ലേറ്റു മഞ്ഞുരുകാതെ-നിൽക്കും
ശൈലാവകീർണ്ണമീ ഗ്രാമം,
എമ്മട്ടറിയും വസന്തം-ഇങ്ങു
വന്നുല്ലസിക്കുമുദന്തം?

                             -നകാത്സുകാസ

വർഷാഗമം

'സു'രാജ്യത്തിൽത്തഴച്ചുപിടിച്ച
കോരപ്പുല്ലുകൾ ചുറ്റിലും മുറ്റി,
ചേലിയന്നതിൻ ചാർത്തിൽ മറഞ്ഞു
ലാലസിക്കുമെൻ വീടിതിൽപ്പോലും,
ഇന്നൊടുവി, ലിതാ, പിഴയെന്യേ
വന്നുചേർന്നു കൊടും ശീതകാലം!

                             -മിനാമോട്ടോ നോഷിഗയുകി

അതിലേ പോകുന്നേര-
ത്തെൻ പ്രതിബിംബം നോക്കി-
യവിടെ, ക്കണ്ണാടിതന്മുന്നിൽ
ഞാൻ നിന്നേനൽപം.
ഹാ, കഷ്ടം! പരിചയ-
മില്ലല്ലോ വയോധിക-
നേകനാ,ണൊരുമർത്ത്യൻ
തോന്നിപ്പോയെനിക്കേവം!

                             -കോക്കിനോ മോട്ടോ നോ ഹിറ്റോ മാറോ
കാട്ടുവാത്തിന്റെ കരച്ചിൽ

അവിടെയുദധിയിങ്കൽച്ചെന്നുപറ്റാനസംഖ്യം
ലവണസരണിയിങ്കൽക്കൂടിയെൻ തോണി പോകെ,
ചെവികളിലണയുന്നൂ നേർത്തുനേ,ർത്താദ്യമായി-
ട്ടവിടമധിവസിക്കും കാട്ടുവാത്തിൻ വിലാപം.

                             -സായ്ഗ്യാ ഹോഷി

ഏകാന്തവാപി

ലോകാരംഭം മുതൽശ്ശാന്തമായെന്നപോ-
ലേകാന്തവാപിയൊന്നുല്ലസിപ്പൂ.
ഇല്ലൊരനക്കവുമൊച്ചയും-യാതൊന്നു-
മില്ലാതുറക്കമാം ഭദ്രമായി!
മന്ദമിടയ്ക്കൊരിളക്കമതാ,കൊച്ചു-
മണ്ഡൂകമൊന്നതിൽ ചാടിവീണു.

                             -ബാഷോ

ഹിമസ്നാനം

എൻ പൊന്നനുജത്തിക്കായ് മുകൾക്കൊമ്പിലെ-
ച്ചെമ്പകപ്പൂക്കൾ പറിച്ചെടുക്കേ,
താഴത്തെച്ചില്ലകൾ ചാഞ്ഞുലഞ്ഞങ്ങനെ
വീഴുന്ന മഞ്ഞുനീർത്തുള്ളികളാൽ,
മുങ്ങിക്കുളിച്ചിതടിമുടി, ഞാൻ, തണു
ത്തംഗങ്ങളെല്ലാം വിറച്ചുനിൽപ്പൂ!

                             -കോക്കിനോ മോട്ടോ നോ ഹിറ്റോ മാറോ

ശങ്ക തോന്നിടാ

ചീകീടേ മോദപൂർവൻ നീ
തൂകും നാദം ശ്രവിക്കവേ,
ചാകും നീയുടനെന്നാർക്കും
ലോകത്തിൽ ശങ്ക തോന്നിടാ.

                             -ബാഷോ

എന്റെ കൗശലം

അല്ലിൽപ്പടിപ്പുരവാതിൽക്കലെത്തുവാൻ
വല്ലതും സൂത്രമൊന്നെന്തെടുപ്പൂ?
"ചേലിൽ മുളകളാൽ മുറ്റത്തു നിർമ്മിച്ച
വേലി ഞാൻ ചെന്നൊന്നു നോക്കിടട്ടേ!"
ഏവം കഥിച്ചെഴുന്നേറ്റു ഞാനങ്കണ-
ഭൂവിലേക്കേകയായാഗമിച്ചു.
ഞാനേവം തന്ത്രം പ്രയോഗിച്ചതെന്നാലെൻ
പ്രാണേശനെക്കാണാനായിരുന്നു!

                             -യാക്കോമോച്ചി

പ്രഭാതത്തിൽ

മധുരതരസ്വപ്നശതത്തിൽനിന്നും
മണിനിനാദമെന്നെ വിളിച്ചുണർത്തി,
അതിനോടിടചേർന്നു ഞാൻ പത്തുവട്ട-
മഖിലേശനാമം സ്തുതിച്ചുചൊല്ലി!

                             -സായ്ഗ്യാ ഹോഷി

അനുഭവം

ഇലപൊഴിയുംകാലത്തിലെമ്മട്ടിലൊറ്റയ്ക്കാ
മല കയറാനൊക്കും നിനക്കു?-ചൊല്ലൂ!
ഒരുദിനമന്നിരുവർനാമൊരുമിച്ചു പോയിട്ടും
പെരുതു പണിയെന്നു നാം കണ്ടതല്ലേ!

                             -ദായ്ഹാക്കു രാജകുമാരി

പുകച്ചുരുളുകൾ

'നാവാ' തീരേ ലവണദഹനാധ്മാന-
കുണ്ഡങ്ങൾ ചിന്നി
ത്താവും ധൂമച്ചുരുളുകളുയർന്നന്ത്യ-
സന്ധ്യാഗമത്തിൽ,
ആവും മട്ടിൽത്തുനികിലുമിഴ-
ഞ്ഞപ്പുറം ചെന്നുപറ്റാ-
നാവാതങ്ങിങ്ങുഴറിയഴകാർന്നദ്രി-
യിൽത്തങ്ങിനിൽപ്പൂ!

                             -ഹിയോക്കിനോ കോ-ഓക്കിമ

ഓർത്തിരിക്കാതെ

പഥികർ നടന്നു കടന്നുപോകും
പരിചിയലുന്നോരക്കാഴ്ച കാണാൻ
വഴിവക്കിൽ നിൽക്കും കറുകവല്ലി
വഴിയും രസത്തോടൊന്നെത്തിനോക്കി
കഴിവെ,ന്തതിലേ കടന്നുപോയ
കഴുതയതിനെ വയറ്റിലാക്കി.

                             -ബാഷോ

മൈതാനത്തിൽ

കാസുഗാമൈതാനഭൂവിലുയർന്നതാ
കാണുന്നു നീളെപ്പുകച്ചുരുൾച്ചാർത്തുകൾ,
ശ്രീലചൈത്രാങ്കിതമൈതാനവീഥിയിൽ-
ച്ചേലിൽപ്പൊടിച്ച ഹരിതകത്തയ്യുകൾ,
ഇല്ല, മേ സംശയം നാരിമാർ പോയ്പ്പറി-
ച്ചെല്ലാമെടുത്തു പചിക്കുകയാകണം!

                             -കോക്കിനോ മോട്ടോ നോ ഹിറ്റോ മാറോ

ഫലിക്കാത്ത ആശ

കൊണ്ടാടി നമ്മളൊരുമിച്ചൊരു പൊൻകിനാവിൽ
കണ്ടെത്തുമെന്നു കരളിൽ കൊതിയാർന്നമൂലം,
ഇണ്ടൽപ്പെടാനുമിടയായിതുറക്കമെന്നൊ-
ന്നുണ്ടായിടാതെ നിശ ഞാൻ, സഖി, തള്ളി നീക്കി!

                             -അജ്ഞാതനാമാ

കെട്ടുപിണഞ്ഞ ചിന്തകൾ

മന്നിങ്കല്ലാ നിർമ്മലരാഗമെന്നും
നിന്നീടുമെന്നെങ്ങനെ നിശ്ചയിക്കാം
ഒന്നായ്പ്പിണഞ്ഞെൻ മുടിപോലെയിന്നു
ചിന്നിക്കിടപ്പൂ, മമ ചിന്തയെല്ലാം!

                             -ഹോറിക്കാവാ പ്രഭ്വി.

ഗൂഢശപഥം

ഈ വിശ്വം വേണ്ടെനിക്കീ നിമിഷത്തിലെൻ
ജീവിതനൂലിഴപൊട്ടിയെങ്കിൽ! ...
എൻകരൾക്കാമ്പിൻ നിഗൂഢശപഥമൊ-
ന്നെങ്കി,ലനുരക്തമായ് മേവിയേനേ!

                             -ഷോക്കു രാജകുമാരി

ഉഷസ്സിൽ

കതിർനിരകളങ്ങനെ പാകിപ്പാകി
കനകലസൽക്കാല്യമണഞ്ഞിടുമ്പോൾ,
തുകിലണിവാനന്യോന്യം നമ്മൾ ചെയ്യും!
തുണയതഹോ, ചിന്തിക്കിലെത്ര കഷ്ടം!

                             -അജ്ഞാതനാമാ

അല്ല

യാഥാർത്ഥ്യമൊന്നും, യഥാർത്ഥമല്ലെന്നുള്ള
ബോധമെനിക്കു ശരിക്കുമുണ്ടാകയാൽ,
സ്വപ്നങ്ങൾ പിന്നെയൊന്നെമ്മട്ടതേവിധം
സ്വപ്നങ്ങളാണെന്നു സമ്മതിക്കുന്നു ഞാൻ!

                             -സായ്ഗ്യാ ഹോഷി

വെറുപ്പ്

പകൽ വേഗം പോകുമറിയാമെനിക്കുടൻ
പകരമാ നിശ വീണ്ടും വന്നുചേരും ....
എന്നാലുമെത്ര വെറുക്കുന്നു പോകുവാ-
നെന്നോടരുളിടുമുഷസ്സിനെ ഞാൻ!

                             -ഹ്യൂജിവാരാനോ മിച്ചിനോബു


ബകരോദനത്താൽ

ചേറാളും വയലിൻ വരമ്പിൽ നിയതം
ധ്യാനത്തിൽ നിർമ്മഗ്നനാ-
യാരാൽക്കണ്ണുമടച്ചിരുന്നിടുവൊരാ-
ക്കൊക്കൊന്നു കേണീടവേ;
പാരം ഭീതിയിൽ മറ്റുപക്ഷികളഹോ
ഞെട്ടിത്തെറിച്ചൊ,ക്കെയും
തീരെത്താന്തതയാർന്നമട്ടു നിതരാം
വർഷിപ്പു ദീനസ്വനം?

                             -അജ്ഞാതനാമാ

ദ്രവിപ്പുചിത്തം

അസ്സൗരഭാർദ്രമാം ചെമ്പകച്ചോട്ടിലെ-
ലെന്തുത്സവം ഞങ്ങളന്നാസ്വദിച്ചു!
ആ മധുരസ്മൃതിയോരോന്നണഞ്ഞു മൽ-
പ്രേമാർദ്രചിത്തത്തെ ത്രസിച്ചുനിൽക്കേ;
അച്ചെമ്പകത്തോടു ചോദിച്ചുപോയി! ഞാ-
നച്ചാരുഗാത്രിതൻ വർത്തമാനം!
ഓതുന്നതെന്തു ഞാൻ? ...ഹാ, കഷ്ടം, വാസന്ത-
ശീതേന്ദുബിംബം ... ദ്രവിപ്പു ചിത്തം!

                             -ഫൂജിവാര ഈയ് താക്കാ

എന്റെ കൈയുറകൾ

ആരും കണ്ടെത്തിടാതാരുമറിഞ്ഞിടാ-
താരാലാ വാരാശിതൻപരപ്പിൽ,
കേവലം ശാന്തമായ് വേലിയേറ്റം വിട്ടു
മേവുമ്പോൾപ്പോലും ജലാന്തരത്തിൽ
താണുകിടക്കുമൊരു കൊടുങ്കാറ്റുപോ-
ലാണു ഞാൻ ചാർത്തുമെൻ കൈയുറകൾ.
ഒറ്റനിമേഷത്തിലെങ്കിലും, ഹാ, ജലം
വറ്റിയതൊട്ടുമുണങ്ങുകില്ല!

                             -സാനുകി പ്രഭ്വി

ശുചീകരണം

ആവതും വേഗം തുടർച്ചയായി-
ട്ടാപതിക്കും ഹിമധാരകളെ
ഹാ, ശുചിയാക്കിടട്ടത്രയേറെ
ക്ലേശം പുരണ്ടൊരിജ്ജീവിതം ഞാൻ!

                             -ബാഷോ

ലി ലിൻഗ്

പതിനായിരം കാതം മണൽക്കാടു താണ്ടി-
പ്പതറാതെ, തളരാതെയിവിടെ ഞാനെത്തി!
പരിചിലെന്തമ്പുരാനെജ്ജയമാല ചാർത്തി-
പ്പലഹൂണപ്പരിഷയെപ്പറപ്പിക്കാൻവേണ്ടി!
വഴിയില്ല പോകാനിനിച്ചൊരിമണ്ണുമുറ്റി
വഴിത്താരമുഴുവനും വഷളായിപ്പോയി!
ഒരുപോലെന്നമ്പും വാളും നുറുനുറുങ്ങായി,
വിരവിലെൻസേനകളും വീടുകളിൽപ്പറ്റി!
ഞാനില്ല വരുന്നില്ലെൻ ഖ്യാതിയൊക്കെപ്പോയി!

എന്നമ്മമരിച്ചിട്ടിന്നേറെ നാളായി
ഇന്നെന്റെ വീട്ടിലോ ഞാനേകനായി.
എന്നോമൽത്തമ്പുരാനൊരാശ്വാസമേകാൻ
ചെന്നാലൊക്കുമെന്നോർക്കെക്കൊതിയുണ്ടു പോകാൻ.
എന്നാലെമ്മട്ടിലൊന്നു പോകുവാൻ കഴിയും
എന്നെന്നുമിനിത്തനിച്ചിവിടെ ഞാൻ കഴിയും!

(ലി ലിങു, സുവു-ഇവർ രണ്ടുപേരും ഹൂണന്മാരുടെ രാജ്യത്തിൽ തടവുകാരായി കിടക്കുകയായിരുന്നു. പത്തൊമ്പതു കൊല്ലത്തിനുശേഷം സുവു വിമുക്തനായി. ലി ലിൻഗ് അയാളോടൊന്നിച്ചു തിരിച്ചുപോവുകയില്ല. അങ്ങനെ ചെയ്യുവാൻ ക്ഷണിച്ചപ്പോൾ അയാൾ എഴുന്നേറ്റു നൃത്തംവച്ചുകൊണ്ട് ഇങ്ങനെ പാടി.)

ലി ഫ്യു-ജെൻ

കഷ്ടം, നിലച്ചുകഴിഞ്ഞിതെന്നോമലിൻ
പട്ടാംബരസ്വരചഞ്ചലവീചികൾ!
അച്ഛസ്ഫടികശിലാനിർമ്മിതോജ്ജ്വല-
സ്വച്ഛവരാന്തയിൽ മുറ്റുന്നു ധൂളികൾ.
നിശ്ചലമായിത്തണുത്തുപോയ്ത്തന്വിതൻ
നിശ്ശൂന്യമായ്ത്തീർന്ന പൂമച്ചഖിലവും!
വാതിൽക്കലൊക്കെയും കുന്നുകൂടീടുന്നു
വാടിക്കൊഴിഞ്ഞോരുണക്കിലച്ചാർത്തുകൾ!
പ്രേമാത്മകാശാവശനായനാരത-
മാ മനോജ്ഞാംഗിയെ ധ്യാനിച്ചുകൊണ്ടിദം,
കേണുവാഴുന്ന ഞാൻ ശാന്തിയിലെമ്മട്ടി-
ലാനയിച്ചീടുമെൻ സന്തപ്തമാനസം?

(മേൽപ്രസ്താവിച്ച കവിത, തന്റെ പ്രിയതമയായ ലി ഫ്യു-മെൽ മരിച്ചപ്പോൾ വൂ-ടി എഴുതിയിട്ടുള്ളതാണ്. സങ്കടം സഹിക്കാൻ സാധിക്കാതെ അദ്ദേഹം ചൈനയിലെല്ലായിടങ്ങളിലുമുള്ള വിദ്വാന്മാരെ () ആളയച്ചുവരുത്തി. മരിച്ചുപോയ പത്നിയുടെ ആത്മാവുമായി ഇടപെടാൻ സാധിക്കുമാറ് അവർ തന്നെ ആക്കിത്തീർക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശ. ഒടുവിൽ അവരിലൊരാൾ രാജ്ഞിയുടെ രൂപം ഒരു യവനികയിന്മേൽ ഉയർന്നുനിൽക്കുമാറ് നിർമ്മിച്ചുകൊടുത്തു. ചക്രവർത്തി ഇങ്ങനെ വിലപിച്ചു.)

സദ്രസം മുന്നിൽ വന്നു നിൽക്കും നീ
സത്യമോ, വെറും മിഥ്യയോ?
നിന്മുന്നിലേവമെമ്മട്ടാകിലും
നിന്നെയും നോക്കി നിൽപ്പൂ ഞാൻ!
ലോലമാമൊരു പട്ടു സാരിതൻ
ചാലനസ്വനവീചികൾ
വന്നണയുന്നു മന്ദമന്ദമെൻ
കർണ്ണയുഗ്മത്തിലോമലേ!
എത്രയെത്ര പതുക്കെയാണു നീ-
യെത്തിടുന്നതെന്നോമനേ!

വെള്ളപ്പൊക്കം

ചുറ്റുച്ചുരുണ്ടുരുണ്ടു കോടക്കാർ മുറ്റിമുറ്റി-
പ്പറ്റെ നിലച്ചു മഴയിറ്റിയിറ്റി!
മുറ്റുമഷ്ടാശകളും മേൽക്കുമേൽ മങ്ങിമങ്ങി-
ക്കുറ്റാക്കുറ്റിരുട്ടെങ്ങും തിങ്ങിവിങ്ങി!
ഒപ്പനിരപ്പിയന്ന ഭൂമിക,ളിരച്ചാർത്തു
തപ്പിപ്പുളഞ്ഞൊഴുകും വൻപുഴയും!-
മുന്തിരിച്ചാറുണ്ടെ,നിക്കെന്മുന്നിൽ പതഞ്ഞ ന-
ന്മുന്തിരിച്ചാറുണ്ടെനിക്കെന്റെ മുന്നിൽ!
മന്ദിരത്തിൻ കിഴക്കേ ജാലകസമീപത്തിൽ
മന്ദിതചേഷ്ടനായി കുടിച്ചിരിപ്പൂ.
അത്യന്തം കൊതിപൂണ്ടെൻ തോഴരെക്കുറിച്ചു ഞാൻ
സദ്രസമോരോന്നോർത്തു സമുല്ലസിപ്പൂ!
എങ്കിലും, വരുന്നീലാ വഞ്ചിയോ, വണ്ടിയോ, ഞാ-
നെൻ കിളിവാതിലിങ്കൽ തനിച്ചിരിപ്പൂ!

                             -താ വോ ച്ചിൻ

പുതിയ ധാന്യം

തിരിയെ വിളിക്കാൻ തരപ്പെടാതെ
തെരുതെരെപ്പായുന്നു വത്സരങ്ങൾ!
അനുപമരമ്യമാമീയുഷസ്സി-
ലനഘപ്രശാന്തമീ നിശ്ചലത്വം
മമമെയ്യിലിന്നിളം ചൂടുചേർക്കും
ഹിമകാലവസ്ത്രം ധരിച്ചശേഷം
തനിയേസന്ദർശിക്കുമക്കിഴക്കൻ
തണുവണിക്കുന്നിൻചെരിവുകളിൽ
അലയുന്നതുണ്ടൊരു മൂടൽമഞ്ഞാ
മലയോരപ്പൂഞ്ചോലയിങ്കലെങ്ങും.
ഒരു മാത്രമാത്രമതുല്ലസിപ്പൂ
മറയുന്നു പിന്നത്തെ മാത്രയിങ്കൽ.
അണയുന്നു തെക്കുനിന്നാടിയാടി-
ത്തണുവുറ്റതാമൊരു മന്ദവാതം
പുണരുകയാണതുമന്ദമന്ദം
പുതുധാന്യം പൂത്തവയലുകളെ!

                             -താ വോ ച്ചിൻ

മധുരചിത്രങ്ങളിൽ

കർക്കടകമാസത്തിൽ തളിരിട്ടടിമുടി
പൊക്കത്തിൽവളരുന്നു പുൽക്കൊടികൾ
ഇലമുറ്റിത്തളിർമുറ്റിത്തരുനിരച്ചില്ലക-
ളിളകുന്നെൻ ചെറുവീട്ടിൻ ചുറ്റുപാടും.
ഒരു കൊച്ചുകിളിപോലുമതു മേവും സ്ഥാനത്തിൽ
മരുവുന്നീലതിമോദമാർന്നിടാതെ.
അതുപോലിങ്ങിതഞാനും പനയോലമേഞ്ഞൊരെൻ
സദനത്തെ സ്നേഹിപ്പൂ സാനുമോദം,
ഉഴുകിക്കഴിഞ്ഞു ഞാൻ വിതയും കഴിച്ചു ഞാ-
നൊഴിവുണ്ടെനിക്കിനിയേറെനേരം-
ഇവിടെയിരുന്നോരോ പുസ്തകം വായിക്കാ-
നിനിയെനിക്കവസരമുണ്ടധികം.
അവിടെയിടുങ്ങിയോരാ നടവഴിയിലി-
ല്ലവഗാഹമാളുന്ന കുഴികളൊന്നും.
തിരിയെ മടങ്ങുന്നു പലപൊഴുതുമാവഴി
പരിചിലെൻ തോഴർതൻ വാഹനങ്ങൾ.
ഹിമപാതകാലത്തെ മുന്തിരിച്ചാറു ഞാ-
നമിതോത്സവത്തിൽ പകർന്നൊഴിപ്പൂ!
മതിമോദത്തോടു ഞാനെൻ തോട്ടത്തിൽ വളരുന്ന
'ലതയൂസ'പ്പഴമേറെപ്പിഴുതെടുപ്പൂ!
പരിചിൽപ്പതുങ്ങിപ്പതുങ്ങിക്കിഴക്കുനി-
ന്നൊരു കൊച്ചുപൊടിമഴയാഗമിപ്പൂ.
പരിചരണോത്സുകയാമതിനെയതിമധുര-
മാമൊരുകുളിർതെന്നലനുഗമിപ്പൂ.
സദ്രസം 'ചൗരാജ' കഥതൻ തിരകളിൽ
തത്തുന്നെൻ ചിന്തകളലസമായി.
മലകൾതൻ കടൽകൾതൻ മധുരചിത്രങ്ങളി-
ലലകയാണലകയാണെന്മിഴികൾ!
ഒരുവെറും നോട്ടത്തിൽ കാണ്മൂ ഞാൻ നേരിട്ടു
വിരവിലീ വിശ്വത്തെയാകമാനം.
ഒരുനാളും ഭാഗ്യവാനല്ലേവം കുതുകങ്ങൾ
പരിതൃപ്തിയുൾത്താരിലേകിടാത്തോർ!

പർവ്വതാരോഹണവേളയിൽ

നീലവിണ്ണുമ്മവെച്ചാരാലുയർന്നിതാ
ലാലസിക്കുന്നു 'കിഴക്കൻ കൊടുമുടി'.
പാരം നിഗൂഢമായ് നിശ്ചലമായിതാ
പാറപ്പടർപ്പിനിടയ്ക്കൊരു ഗഹ്വരം!
നിർമ്മിതമല്ല, ശിലാശിൽപചാതുര്യ-
മർമ്മപ്രകാശകമല്ലയിക്കന്ദരം.
നിഹ്നുതമാണിതെപ്പൊഴും പ്രകൃത്യംബ
തന്നിടും മേചകമേഘമേലാപ്പിനാൽ!
കഷ്ടമെൻ ജീവിതത്തിന്മേൽ തുടർച്ചയാ-
യറ്റമില്ലാതുള്ള രൂപാന്തരങ്ങളെ
എത്തിച്ചിടുന്ന ദശകളേ, ചൊൽകെന്തു
വസ്തുക്കളാണയേ, നിങ്ങൾ ഋതുക്കളേ?
എന്നും വസിപ്പേൻ വസന്തഹേമന്തങ്ങൾ
ചുമ്മാതെ വന്നുപോമിക്കന്ദരത്തിൽ ഞാൻ!
                             -താഓ-യ്യൂൺ

കപ്പലിൽ

പഴുതൊന്നുമില്ലാതൊരായിരമടിപൊങ്ങി-
പ്പരിലസിച്ചീടുന്ന പാറകളേ!
ഒരുകൊച്ചുതിരപോലുമിളകീടാതങ്ങനെ
മരുവുമസീമജലാശയമേ!
കലരാതെ കരിനിഴൽപ്പൊടിപോലുമെന്നെന്നും
വെളുവെളെമിന്നും മണൽപ്പുറമേ!
മഴയത്തും വെയിലത്തുമൊരു മാറ്റമില്ലാത്ത
മരതകപ്പച്ചപ്പയിനുകളേ!
ഒരു തടവില്ലാതിരച്ചാർത്തു തെരുതെരെ
തിരതല്ലിപ്പായുന്നോരരുവികളേ!
ശതവർഷശതയുഗകാലമായ് തങ്ങൾതൻ
ശപഥങ്ങൾകാക്കുന്ന വിടപികളേ!
നിരുപിച്ചിരിക്കാതെ നിമിഷത്തിൽ നിങ്ങളി-
ന്നൊരു പാന്ഥഹൃത്തിലെ വേദനയെ,
കഴുകിക്കളഞ്ഞെടുപ്പിച്ചിതൊരു പുത്തൻ
കവിതയെഴുതാൻ തൻ തൂലികയെ!

                             -ചാൻ ഫാങ്ങ് ഷെങ്ങ്

ഒരു വിലാപം

(ബി.സി.110-നോടടുപ്പിച്ചു രാഷ്ട്രീയമായ ചില കാരണങ്ങളാൽ മദ്ധ്യേഷ്യയിൽ വൂസുൺകാരുടെ രാജാവായ കുൺമോ എന്ന നോമാട് രാജാവിന്റെ ഭാര്യയാകുവാൻ വേണ്ടി ഹ്-ചി-ച്യൂൺ എന്ന ഒരു ചൈനീസ് രാജകുമാരി അയയ്ക്കപ്പെട്ടു. അവൾ അവിടെച്ചെന്നപ്പോൾ തന്റെ ഭർത്താവായി വൃദ്ധനുംചാവാലിയുമായ ഒരാളെയാണ് അവിടെ കണ്ടത്. അയാൾ കൊല്ലത്തിൽ ഒന്നോരണ്ടോ പ്രാവശ്യം, അവർ ഒന്നിച്ചിരുന്ന് ഒരു കോപ്പ വൈൻ കുടിക്കുമ്പോൾ മാത്രമേ അവളെ കണ്ടിരുന്നുള്ളു. അവർക്കുതമ്മിൽ പൊതുവായിട്ടൊരു ഭാഷ ഇല്ലാതിരുന്നതിനാൽ അവർക്ക് അന്യോന്യം സംഭാഷണം നടത്താൻ സാധിച്ചിരുന്നില്ല.)

മന്നിലകന്നൊരിക്കോണിലെൻ ബന്ധുക്ക-
ളെന്നെപ്പരിണയം ചെയ്തുനൽകി.
കേട്ടിട്ടില്ലാത്ത വിചിത്രമായുള്ളൊരു
കാട്ടിലേക്കെന്നെപ്പറഞ്ഞയച്ചൂ
ഹാ, കഷ്ടം, 'വൂസുൺ' കാർതൻ നൃപനായിടു-
മേകനായ് തീറുകൊടുത്തിതെന്നെ.
കേവലമിന്നൊരു കൂടാരം മാത്രമാ-
ണാവസിക്കാനെനിക്കുള്ള ഗഹം.
ചർമ്മച്ചുരുളിനാലാണിച്ചുരുളുകൾ
നിർമ്മിച്ചിട്ടുള്ളതെൻ ചുറ്റുപാടും.
കഷ്ടം, കുടിക്കുവാനശ്വത്തിൻ ദുഗ്ദ്ധമാ-
ണഷ്ടിക്കോ, ഹാ, വെറും പച്ചമാംസം.
ജന്മദേശത്തെയോർത്തെപ്പൊഴുമീവിധ-
മെന്മനം നോവുന്നിതെന്തുചെയ്യാം!
മന്മനം നീറുന്നു!- ഹാ കഷ്ടം! ഞാനൊരു
മഞ്ഞക്കിളിയായി മാറിയെങ്കിൽ.
പക്ഷപുടങ്ങളടിച്ചെൻ വീട്ടി-
ലിക്ഷണമെത്താൻ കഴിഞ്ഞുവെങ്കിൽ!

"https://ml.wikisource.org/w/index.php?title=മഞ്ഞക്കിളികൾ&oldid=36578" എന്ന താളിൽനിന്ന് ശേഖരിച്ചത്