ബാഷ്പാഞ്ജലി/ആവലാതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആവലാതി
സുരഭില:-
ശ്യാമളേ, സഖി, ഞാനൊരു വെറും
കാനനത്തിലെപ്പൂവല്ലേ?
മാനമാളുന്ന സോമനുണ്ടാമോ
കാണുവാനതിൽകൗതുകം?
ചേലിയലും കുമുദയോടൊത്തു
ലാലസിക്കട്ടേ ഭാഗ്യവാൻ!
എൻ നെടുവീർപ്പുകൊണ്ടിനിക്കഷ്ട-
മെന്തു കാര്യമീലോകത്തിൽ?
കണ്ണുനീർകൊണ്ടു തീർത്തുകൊള്ളാം ഞാ-
നെണ്ണിയെണ്ണിയെൻ നാളുകൾ!
'ഓമനേ! 'യെന്ന പൂക്കളാൽത്തീത്തർ
പ്രേമലേഖനമാലകൾ,
ഒന്നുരണ്ടല്ല സമ്മാനിച്ചതാ
വന്ദനീയനെനിക്കന്നാൾ.
ഒന്നുമേ വാടാതായവയെല്ലാ-
മിന്നുമുണ്ടെന്റെ കൈവശം.
ഞാനവനോക്കി ശ്യാമളാ, വീണ്ടു-
മാനന്ദാശ്രുക്കൾ തൂകട്ടേ!
പുഞ്ചിരിതൂകിപ്പൊന്നുഷസ്സില-
പ്പിഞ്ചുമേഘങ്ങളെത്തുമ്പോൾ,
ആരു ശങ്കിക്കുമായവയ്ക്കുള്ളിൽ-
ക്കൂരിരുൾപ്പടപ്പുർണ്ടെന്നായ്?
ഞാനശരണ, പൂജിച്ചേൻ മന-
സ്സൂനങ്ങളാലെൻ ദേവനെ;
ലോകമെന്തെന്നറിഞ്ഞിട്ടില്ലാത്ത
ചാതകിയായ ഞാനേവം
ചെയ്തുപോയതെൻസാഹസമായി-
ച്ചൊല്ലുകയാണിന്നേവരും.
ഹന്ത്, സന്തപ്തചിത്ത ഞാൻ,കഷ്ട-
മെന്തതിനോതുമുത്തരം?
സ്നേഹമെന്നതീ ലോകത്തിലൊരു
സാഹസത്തിന്റെ നാമമായ്,
നിർണ്ണയമെന്മനസ്സിലിന്നോള-
മെണ്ണിയില്ല ഞാൻ,സോദരി!
പ്രേമനൈരാശ്യമാർന്നിടുമൊരു
കാമിനിയുടെ ജീവിതം,
ആഴിയാൽ പരിത്യക്തയായൊരു
ചോലയെക്കാളും ദാരുണം!
ആരെനിക്കുണ്ടെന്നന്തരംഗത്തി-
ലാളും തീയൽപമാറ്റുവാൻ?
ഓമനേ, നിന്നോടല്ലാതാരോടെൻ
ഭീമതാപം ഞാനോതേണ്ടു?
തമ്മിൽ നമ്മൾ മറച്ചുവെച്ചിട്ടി-
ല്ലിന്നോളമേതുമ്മൊന്നുമേ!....
ചമ്പകഗന്ധമെത്തിടുമ്പോൾ, ഞാൻ
കമ്പിതാംഗിയായ് ത്തീരുന്നു.
പൂനിലാവു പൊഴിയുമ്പോ,ളയേ്യാ,
മാനസം ദ്രവിക്കുന്നു മേ!
വന്നിടുന്നുണ്ടു വാസന്തരാത്രി-
യെന്നെത്തേങ്ങിക്കരയിക്കാൻ!
എങ്ങുപോയി, ഹാ,കഷ്ട,മെന്നെ വി-
ട്ടെന്മനോരഥനായകൻ?
അൽപകാലമെൻ കൺകുളുർപ്പിച്ച
സ്വപ്നവുമെന്റെതല്ലാതായ്!
ശ്യാമളേ,സഖി, ഞാനൊരുവെറും
കാനനത്തിലെപ്പൂവല്ലേ.....åå11-11-1107


അവനെച്ചവിട്ടി നീ താഴ്ത്തിടൊല്ലേ!
അവനും നിൻസോദരനേകനല്ലേ?ååå3-7-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/ആവലാതി&oldid=52356" എന്ന താളിൽനിന്ന് ശേഖരിച്ചത്