ബാഷ്പാഞ്ജലി/ആത്മക്ഷതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആത്മക്ഷതം
കേവലമാശാമയസ്വപ്നമാത്രമാ, മെന്റെ
ഭാവനാസാമ്രാജ്യത്തിൽത്തന്നെ, ഞനിരുന്നോട്ടെ!-
തിമിരം ലേശം പോലും തീണ്ടാത്തൊ,രക്കൽഹാര-
കമനീയോദ്യാനത്തിൽത്തന്നെ, ഞാൻ കഴിഞ്ഞോട്ടെ!-
അവിടെ സ്വച്ഛന്ദമായൊന്നു ഞാൻവിഹരിച്ചാ-
ലതിനും കയർക്കുന്നതെന്തിനാണാവോ, ലോകം!
ഒന്നുമില്ലെനി,ക്കെന്നാലീ നിരാശയിൽപ്പോലും
മന്നിനെന്തസൂയ!- ഞാനിനിയെങ്ങോടിപ്പോകും?
å പൊന്നിനാലുന്മാദം പൂണ്ടുലകം, പുരോഗതി-
ക്കെന്നു ചൊന്നനുമാത്രം മുന്നോട്ടുകുതിക്കുമ്പോൾ,
ശരിയാ,ണതേ; വാടിപ്പോയപൂവിനെ നോക്കി-
ക്കരയാനൊരുമ്പെടും ഞാനൊരു വെറും മൂഢൻ.
കാണുന്നതെല്ലാംതന്നെ നശ്വരമല്ലേ?- പിന്നെ
ഞാനതുനോക്കിത്തേങ്ങിക്കരഞ്ഞാ, ലതോ കുറ്റം?
മാനവൻ മഹാരഥൻ!- ഭേദമെന്തെന്നാൽ, കഷ്ടം !
ഞാനുമപ്പൂന്തോപ്പിലെപ്പനിനീർപ്പൂവും തമ്മിൽ?
നാളത്തെപ്പുലർകാലമായതിൻ ലാവണ്യത്തെ
നാമെല്ലാം കാൺകെത്തന്നെ, നിർദ്ദയം നശിപ്പിക്കും;
ഇന്നു നാമതു നോക്കിപ്പുഞ്ചിരിയിടുന്നെന്തി-
നിന്നത്തെ നമ്മളെപ്പോലും നാളെയാരോർക്കുന്നാവോ!
å അത്യന്തം ദയനീയമാകു, മീ മറവിയോർ
ത്തെത്രയത്നിച്ചാലെന്തു വറ്റുമോ കണ്ണീരൽപം?
ജീവിതകാവ്യം തീർക്കുമക്കലാകാരൻതന്നെ
കേവലം ശോകാത്മകലോലനായിരിക്കണം.
ഇല്ലല്ലോ ലവലേശ,മായതിലാകെക്കൂടി
വല്ലഭാഗത്തെങ്ങാനൊരാനന്ദഗാനം പോലും.
å നിസ്സഹായതയിങ്കൽ നമ്മളെപ്പിടിച്ചിട്ടു
"നിശ്ശ്ബ്ദ!"മെന്നൊതുവാൻ നിയതി തുനിഞ്ഞാലോ!
ഇനിയും കരഞ്ഞതു പോര നാം; മറ്റൊന്നിനും
തുനിയാന്നമുക്കില്ല തെല്ലുമിന്നവകാശം
ഏകാന്തം നിരാശതൻ കണ്ണാടിച്ചില്ലിൽക്കൂടി
ലോകത്തെ നോക്കിക്കാണും മനസ്സിൻ നയനങ്ങൾ
എത്രമേൽ ബാഷ്പാവിലമാകിലെന്തതിൽ പേർത്തും
സദ്രസം നിഴലിപ്പൂ സത്യത്തിൻ കിരണങ്ങൾ.
å ഈ വിശ്വംതന്നെ, യേതോതീരാത്ത നിരാശതൻ
ഭാവമൂകമാം ബാഹ്യരൂപമല്ലെന്നാർ കണ്ടു?
കോലാഹലത്തിൽ പൊതിഞ്ഞുള്ളൊരീ നിശ്ശബ്ദത-
യ്ക്കാലംബകേന്ദ്രംവെറും നൈരാശ്യ,മിച്ഛാഭംഗം.
എന്തിലുമപൂർണ്ണതയല്ലാതെ കാണ്മീലിങ്ങു
ചിന്തിക്കി,ലെല്ലാം തന്നെ നിർജ്ജീവം, വെറും ജഡം!
മന്ദഹാസവും കൂടി മാറാത്ത മാലിൻചിഹ്നം
മഞ്ജുസംഗീതം തപ്ത ചിന്തയാൽ തരംഗിതം.
നാനാപാന്ഥന്മാർക്കൽപം വിശ്രമിക്കുവാൻമാത്രം
സ്ഥാനമുള്ളോരീ ലോകം, ഹാ, വെറും വഴിസ്സത്രം!
നാമെല്ലാമൊരുപോലെ നിസ്സഹായന്മാർ, മർത്ത്യ-
നാമാക്കളാകും വെറും യന്ത്രങ്ങൾ, മൃത്പിണ്ഡങ്ങൾ!
അപ്രമേയാഭമാകും വൈദ്യുതപ്രവാഹമൊ-
ന്നത്ഭുതാവഹം നമ്മെയീവിധം ചലിപ്പിപ്പൂ.
ആയതിൻ സമാപ്തിയിൽ സർവ്വവും നിശ്ചഞ്ചലം!
ഹാ, മർത്ത്യ, നിൻഭൂതലം മായികച്ഛായാതലം!
å ദയനീയമാമൊരു ഗദ്ഗദ, മവ്യക്തമാ-
മൊരു രോദന, മാണീജീവിതം നിരാലംബം!
ഫലശൂന്യമാമതു ചെന്നുചെന്നവസാനം
ഫലശൂന്യതയില്ത്താനല്ലല്ലീ വിലയിപ്പൂ!
എന്തൊരു ശോച്യാവസ്ഥ!- വിസ്മയമെന്തി,ന്നതു
ചിന്തിച്ചു ചിന്തിച്ചെന്റെ കണ്ണിണ നിറഞ്ഞെങ്കിൽ
å സതതം ജോലിത്തിരക്കാർന്നൊരെൻ ജഗത്തേ, നീ,
കുതികൊള്ളുക മുന്നോട്ടെന്നെ നീ ഗൗനിക്കേണ്ട.
ഞാനൊരുവെറും ശോചനീയത, നിനക്കെന്റെ
ദീനരോദനം, പക്ഷേ, ദുസ്സഹമായിത്തോന്നാം!
അതു നീ പൊറുത്താലുമുള്ളലിഞ്ഞെ,നിക്കെന്റെ
ഹൃദയം നോവുന്നു, ഞാനിത്തിരി കരഞ്ഞോട്ടെ!
åå *åå *åå *
å കേവലമാശാമയസ്വപ്നമാത്രമാ,മെന്റെ
ഭാവനാലോകത്തേയ്ക്കുതന്നെ, ഞാൻ പോയ്ക്കൊള്ളട്ടെ!
തിമിരം ലേശം പോലും തീണ്ടാത്തൊ,രക്കൽഹാര-
കമനീയോദ്യാനത്തിൽ നിന്നെന്നെ വിളിക്കൊല്ലേ!åå17-11-1109

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/ആത്മക്ഷതം&oldid=52355" എന്ന താളിൽനിന്ന് ശേഖരിച്ചത്