"വനമാല/അനുശോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: === അനുശോചനം === <poem> മാന്യമിത്രമേ, മാനസസാരളീ സാന്നിദ്ധ്യംചെയ്ത സാ... |
Sidharthan (സംവാദം | സംഭാവനകൾ) (ചെ.) കുമാരനാശാന്‍/അനുശോചനം എന്ന താളിന്റെ പേര്‍ അനുശോചനം (കുമാരനാശാന്‍) എന്നാക്കിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
16:18, 12 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനുശോചനം
മാന്യമിത്രമേ, മാനസസാരളീ
സാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ,
ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍
ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ,
മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ-
യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.
അറ്റത്തയ്യോ പരിമളശേഷമാ-
യൊറ്റയാമാ വിടര്‍ന്ന പൂവെന്നിയേ
അറ്റഞെട്ടാര്‍ന്നു നില്ക്കുന്നു കഷ്ടമീ-
യുറ്റ തീയസമുദായവല്ലരി.
വേറെ മൊട്ടീ ലതയില്‍ വിടര്‍ന്നിടാ-
മേറെയേറിയ ഭംഗിയിലെങ്കിലും
കൂറെഴുന്ന കുസുമപ്രകാശമേ
വേറുപൂവൊന്നീ ഞെട്ടില്‍ വിളങ്ങുമോ?
ചത്തവര്‍ക്കു കണക്കില്ലെയെന്നാലും
എത്ര പാര്‍ത്തു പഴകിയതാകിലും
ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍
പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.
എന്തിനല്ലെങ്കിലോര്‍ക്കുന്നു ഞാനിതി-
ങ്ങന്തകഭയം കൃത്യജ്ഞരാര്‍ന്നിടാ.
അന്ത്യശയ്യയിലുമമ്മഹാന്‍തന്നെ-
ച്ചിന്തിച്ചീലതു വര്‍ഗ്ഗകാര്യോത്സുകന്‍
സത്യമോര്‍ക്കില്‍ മരണംമുതല്ക്കുതാ-
നുത്തമര്‍ക്കു തുടങ്ങുന്നു ജീവിതം.
അത്തലില്ലവര്‍ക്കന്നുതൊട്ടൂഴിയില്‍
എത്തുകില്ല കളങ്കം യശസ്സിലും.
- ജൂലൈ 1921