"സൗന്ദര്യലഹരി (കുമാരനാശാൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ചെ.) പുതിയ ചിൽ ...
(ചെ.) ഇല്ലാത്തിരുത്ത്
വരി 1,009: വരി 1,009:
സൌന്ദര്യലഹരി ഭാഷ സമാപ്തം.
സൌന്ദര്യലഹരി ഭാഷ സമാപ്തം.
</poem>
</poem>

[[Category:വിവർത്തനം]]
[[വർഗ്ഗം:വിവർത്തനം]]
[[വർഗ്ഗം:കുമാരനാശാന്റെ കൃതികൾ]]
[[വർഗ്ഗം:കുമാരനാശാന്റെ കൃതികൾ]]

17:34, 28 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


പൂർവ്വഭാഗം

ചൊല്ലേറും ശക്തിയോടൊത്തിഹ ശിവനഖിലം
ചെയ്യുവാൻ ശക്തനാകു-
ന്നല്ലെന്നാൽ ചെറ്റനങ്ങുന്നതിനുമറികിലാ-
ദ്ദേവനാളല്ലയല്ലോ
മല്ലാക്ഷൻ ശംഭുമുമ്പാം മഹിതവിബുധരാൽ
മാന്യയാം നിന്നെ വാഴ്ത്തി
ചൊല്ലാനും കുമ്പിടാനും ജനനി പുനരിതാ-
ർക്കാവു പുണ്യം പെറാഞ്ഞാൽ? (1)


നിമ്പാദാംഭോരുഹത്തീന്നിളകിയ നിതരാം
സൂക്ഷ്മമാം ധൂളിജാലം
സമ്പാദിച്ചിട്ടു ധാതാവഖിലഭുവനവും
ദേവി! സൃഷ്ടിച്ചിടുന്നു;
അംഭോജാക്ഷൻ പണിപ്പെട്ടതിനെയഥ ശിര
സ്സായിരംകൊണ്ടുമാളു-
ന്നമ്പിൽ ധൂളീകരിച്ചിട്ടമലഭസിതമാ-
യീശനും പൂശിടുന്നു. (2)


ആദിത്യദീപമല്ലോ ഭവതിയിരുളക-
റ്റാനവിദ്യാവശന്നും
ചൈതന്യപ്പൂംകുലയ്ക്കുള്ളൊഴുകിയ ചെറുതേൻ-
കേണിയല്ലോ ജഡന്നും
ഏതാനും സ്വത്തുമില്ലാത്തവനുമരിയ ചി-
ന്താമണിശ്രേണിയല്ലോ
മാതാ ജന്മാബ്ധിയാഴുന്നവനുമിഹ മഹാ
ദംഷ്ടിതൻ ദംഷ്ട്രയല്ലോ (3)


ആമോദം പൂണ്ടു കൈകൊണ്ടമരരഭയമോ‌
ടൊത്തഭീഷ്ടം കൊടുക്കും
നീമാത്രം ദേവി!യെന്നാൽ നലമൊടവയെ ന
ൽകുന്നതമ്മട്ടിലല്ലാ;
ഭീ മാറ്റിപ്പാലനം ചെയ്‌വതിനുമുടനഭീ
ഷ്ടാധികം നൽകുവാനും
സാമർത്ഥ്യം പൂണ്ടതോർക്കിൽ തവ കഴലിണയാ-
കുന്നു ലോകൈകനാഥേ (4)


പണ്ടംഭോജാക്ഷനാര്യേ ! പ്രണതനു ബഹുസൌ-
ഭാഗ്യമേകുന്ന നിന്നെ-
ത്തെണ്ടിസ്ത്രീവേഷമാർന്നാ ത്രിപുരഹരനുമു
ണ്ടാക്കി പാരം വികാരം
തണ്ടാരമ്പൻ ഭജിച്ചും രതുയുടെ നയനം
നക്കുവാന്തക്ക മേനി-
ത്തണ്ടാർന്നുംകൊണ്ടു തത്തന്മുനികൾമനമിള
ക്കാനുമൂക്കാർന്നിടുന്നു. (5)


ഒക്കെപ്പൂവാണു വില്ലും, ശരമതു വെറുമ-
ഞ്ചാണു, വണ്ടാണു ഞാണും
തെക്കൻ കാറ്റാണു തേരും, സുരഭിസമയമൊ-
ന്നാണു കാണും സുഹൃത്തും :
നിൽക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നിൻ കടാക്ഷത്തിലേതോ
കൈക്കൊണ്ടുംകൊണ്ടനംഗൻ ഭുവനമഖിലവും
നിന്നു വെല്ലുന്നുവല്ലോ (6)


കാഞ്ചീനാദം പൊഴിഞ്ഞും കഠിനകുചഭരം
കൊണ്ടു മെല്ലെക്കുനിഞ്ഞും
ചഞ്ചന്മദ്ധ്യം മെലിഞ്ഞും ചതുരതരശര-
ച്ചന്ദ്രതുണ്ഡം കനിഞ്ഞും
പൂഞ്ചാപം പുഷ്പബാണം ഭുജമതിലഥ പാ-
ശാംകുശം പൂണ്ടുമമ്പാ-
ർന്നെൻ ചാരത്തായ് വരട്ടേ പുരരിപുഭഗവാൻ
തന്റെ തന്റേടദംഭം (7)

ആ പീയൂഷാർണ്ണവത്തിൻ നടുവിലമരദാ
രുക്കൾ ചൂഴുന്ന രത്ന-
ദീപത്തിൽ പൂം കടമ്പിന്നിടയിലരിയ ചി-
ന്താശമവേശ്മോദരത്തിൽ
ശോഭിക്കും ശൈവമഞ്ചോപരി പരമശിവൻ
തന്റെ പര്യങ്കമേലും
ദീപാനന്ദോർമ്മിയാകും ഭവതിയെ നിയതം
കുമ്പിടും പുണ്യവാന്മാർ (8)

ഒന്നാമാധാരചക്രം നടുവിലവനിര-
ണ്ടാമതുള്ളഗ്നിതത്ത്വം
മൂന്നാമത്തേതിലംഭസ്സതിനുപരി മരു-
ത്തപ്പുറത്തഭ്രമേവം
പിന്നെ ഭ്രൂമദ്ധ്യമേലും മനമൊടു കളമാർഗ്ഗ-
ങ്ങളെല്ലാം കടന്നാ-
പ്പൊന്നംഭോജാകാരത്തിൽ ഭവതി പതിയൊടും
ഗൂഢമായ് ക്രീഡയല്ലീ? (9)

തൃപ്പാദത്തീന്നൊലിക്കുന്നമൃതലഹരികൊ‌-
ണ്ടൊക്കെ മുക്കി പ്രപഞ്ചം
പിൽപ്പാടും ചന്ദ്രബിംബം പരിചിനൊടു വെടി-
ഞ്ഞിട്ടു കീഴോട്ടിറങ്ങി
അപ്പൂർവ്വസ്ഥാനമെത്തീട്ടവിടെയഹികണ-
ക്കൊട്ടു ചുറ്റീട്ടു രന്ധ്രം
മേല്പൊങ്ങും മൂലകുണ്ഡോപരി ഭവതിയുറ-
ങ്ങുന്നു തങ്ങുന്ന മോദാൽ (10)


ശ്രീകണ്ഠീയങ്ങൾ നാലും ശിവയുടെ പരി-
ഭിന്നങ്ങൾ ചക്രങ്ങളഞ്ചും
സാകം ബ്രഹ്മാണ്ഡമൂലപ്രകൃതിപദമിയ-
ന്നമ്പിടുന്നൊമ്പതോടും
ആകെച്ചേർന്നെട്ടൊടീരെട്ടിതളിതയൊടെഴും
വൃത്തരേഖാത്രയം ചേ-
ർന്നാകം നാല്പത്തിനാലാണരിയ വസതിയോ-
ടൊത്ത നിൻ ചിത്രകോണം (11)


ത്വത്സൌന്ദര്യാതിരേകം തുഹിനഗിരിസുതേ!
തുല്യമായൊന്നിനോതി-
സ്സത്സാഹിത്യം ചമപ്പാൻ വിധിമുതൽ വിബുധ-
ന്മാരുമിന്നാരുമാകാ;
ഔത്സുക്യതാലതല്ലേയമരികളതു കാ-
ണ്മാനലഭ്യത്വമോർക്കാ-
തുത്സാഹിക്കുന്നു കേറുന്നതിനിഹ ശിവസാ-
യൂജ്യമാം പൂജ്യമാർഗ്ഗേ (12)


ചന്തം കാഴ്ചയ്ക്കു വേണ്ട, ചതുരത ചുടുവാ-
ക്കോതുവാൻ വേണ്ട ചെറ്റും
ചിന്തിച്ചാൽ നിൻ കടാക്ഷം തടവിയ ജഠരൻ-
തന്നെയും തന്വി കണ്ടാൽ
കൂന്തൽക്കെട്ടൊട്ടഴിഞ്ഞും കുചകലശദുകൂ-
ലാഞ്ചലം വീണിഴഞ്ഞും
ബന്ധം കാഞ്ചിക്കിഴിഞ്ഞും വിഗതവസനയാ-
യോടിയെത്തീടുമാര്യേ! (13)

അമ്പത്താറാകുമർച്ചിസ്സവനിയിലുദകം-
തന്നിലമ്പത്തിരണ്ടാ-
മംഭസ്സിൻ ശത്രുമിത്രങ്ങളിലൊരറുപതും
രണ്ടുമമ്പത്തി നാലും
തൻഭ്രൂമദ്ധ്യാംബരത്തിൽ തരമൊടെഴുപതും
രണ്ടുമുണ്ടൂന്നി നിൽക്കു-
ന്നമ്പുന്നെട്ടെട്ടു ചേതസ്സിലുമതിനുമ-
ങ്ങപ്പുറം ത്വൽ പദാബ്ജം (14)

തേനോലും വെണ്ണിലാവിൻ ധവളതനുവൊടും
തിങ്കൾ ചൂടും കിരീടം
ധ്യാനിച്ചും തൃക്കരങ്ങൾക്കഭയവരദവി-
ദ്യാക്ഷസൂത്രങ്ങളോർത്തും
നൂനം നിന്നെത്തൊഴതങ്ങനെ കവി നിപുണ
ന്മാർക്കുദിക്കുന്നു വാക്യം
തേനും പാലും നറും മുന്തിരിയുടെ കനിയും
തോറ്റ ചട്ടറ്റമട്ടിൽ (15)

കത്തും കാന്ത്യാ വിളങ്ങും കവിവരഹൃദയാം-
ഭോജബാലാതപം പോൽ
ചിത്തത്തിൽ ചേർത്തിടുന്നൂ ചിലരുമരുണയാം
നിന്നെയദ്ധന്യരെല്ലാം
മെത്തും വാഗ്ദേവിതന്നുജ്ജ്വലരസലഹരീ-
ചാരുഗംഭീരവാണീ-
നൃത്തത്തിൻ വൈഭവത്താൽ സഹൃദയഹൃദയാ-
ഹ്ലാദനം ചെയ്തിടുന്നൂ (16)


ചേതസ്സിൽ ചന്ദ്രകാന്തോപലദലവിശദ-
ശ്രീനിറഞ്ഞുള്ള ശബ്ദ-
വ്രാതത്തിൻ മാതൃഭാവം കലരുമൊരു വശി-
ന്യാദിയോടൊത്തു നിന്നെ
ബോധിച്ചെടുന്ന മർത്ത്യൻ ബഹുവിധരചനാ-
സ്വാദ്യമാം പദ്യജാലം
ചെയ്തീടും ചാരുവാണീവദനകമലസൌ-
രഭ്യസൌലഭ്യമോടും (17)

ദേവി! ത്വദേഹകാന്തിപ്രചുരിമ ദിനനാ-
ഥന്റെ ബാലാതപം പോൽ
ദ്യോവും ഭൂവും നിറഞ്ഞുള്ളരുണനിറമൊടും
ഭാവനം ചെയ്‌വവന്ന്‌
ആവിർഭീത്യാ വലഞ്ഞോടിയ വനവരിമാൻ
പോലെ വല്ലാത്തനാണം
താവും കമ്രാക്ഷിമാരുർവശിമുതലെവരും
വശ്യരാം വേശ്യമാരും (18)


ബിന്ദുസ്ഥാനത്തിലാസ്യത്തെയുമഥ കുചയു-
ഗ്മത്തെയും നിന്നെയും നിൻ
കന്ദർപ്പൻ തന്റെ ധാമത്തെയുമടിയിൽ മഹാ-
ദേവി ! ഭാവിക്കുമെന്നാൽ
അന്നെരത്തുദ്ഭ്രമിക്കുന്നബലകളതു നി-
സ്സാരമാദിത്യചന്ദ്ര
ദ്വന്ദ്വം വക്ഷോജമാകും ജഗതി മുഴുവനും
സാമ്പ്രതം സംഭ്രമിക്കും (19)

കായത്തിൻ കാന്തിസന്താനകരസമൊഴുകി-
ച്ചായുമച്ചന്ദ്രകാന്ത-
സ്ഥായിശ്രീചേർന്നമട്ടിൽ ഭവതിയുടെ വപു-
സ്സന്തരാ ചിന്തചെയ്താൽ
പായിക്കാം സർപ്പദർപ്പം പെരിയ ഖഗപതി-
ക്കൊത്തുടൻ നേത്രനാഡീ-
പീയൂഷസ്രാവശക്ത്യാ ജ്വരിതപരിഭവം
നോക്കിയും സൌഖ്യമാക്കാം (20)


വിദ്യുത്തോടൊത്ത സൂക്ഷ്മാകൃതിയിൽ മിഹിരച-
ന്ദ്രാഗ്നിരൂപത്തിലെന്നും
വിദ്യോതിയ്ക്കും ഷ്ഡാധാരവുമധിഗതമായ്
നിന്റെ തേജോ വിശേഷം
ഉദ്യത്പത്മാകരത്തിന്നിടയിലതിനെയു-
ദ്ധൂതമായാമലന്മാർ
വിദ്വാന്മാർ കണ്ടുകൈക്കൊണ്ടിടുമൊരു പരമാ-
നന്ദനിഷ്യന്ദപൂരം (21)


ദാസൻ ഞാൻ ഗൌരി! നീ മാം പ്രതി കരുണാകല-
ർന്നൊന്നു നോക്കെന്നുരയ്ക്കാ-
നാസംഗപ്പെട്ടൊരുമ്പെട്ടരമൊഴി മമ ഗൌ-
രീതി വാഴ്ത്തും ക്ഷണത്തിൽ
നീ സായൂജ്യം കൊടുക്കുന്നവനു ഹരിവിരി-
ഞ്ചാദി ചൂഡാഞ്ചലത്തിൽ
ഭാസിക്കും രത്നദീപാവലി പദകമലാ
രാധനം ചെയ്തിടുന്നൂ. (22)


ചെന്താർബാണാരി മെയ്യിൽ പകുതിയപഹരി-
ച്ചാദ്യമേയദ്യപോരാ-
ഞ്ഞന്തർമ്മോദേന മറ്റേ പകുതിയുമഗജേ!
നീ ഹരിച്ചെന്നു തോന്നും
എന്തെന്നാൽ നിൻ ശരീരം മുഴുവനരുണമായ്
കണ്ണു മൂന്നായി കൊങ്ക-
പ്പന്തിനു ഭാരേണ കൂന്നും പനിമതിയൊടു ചൂ-
ടുന്ന കോടീരമാർന്നും (23)


സ്രഷ്ടാ സൃഷ്ടിച്ചിടുന്ന ഹരിയതു പരിപാ-
ലിച്ചിടുന്നിന്ദുചൂഡൻ
നഷ്ടം ചെയ്യുന്നു തന്നോടഖിലമഥ മറ-
യ്ക്കുന്നു ലോകം മഹേശൻ
സൃഷ്ടിപ്പാനായ് സദാ പൂർവകനുപരി ശിവൻ
സ്വീകരിക്കുന്നതും നിൻ-
കഷ്ടാതീതം ഭ്രമിക്കും ഭ്രുകുടിഘടനതൻ
സംജ്ഞയാമാജ്ഞയാലേ (24)


ചിന്തിച്ചാൽ മൂർത്തി മൂന്നായ് ത്രിഗുണമതിലെഴും-
മൂന്നിനും നിന്റെ പാദ-
ച്ചെന്താരിൽ ചെയ്തുകൊള്ളും ചതുരതകലരും
പൂജയേ പൂജയാകൂ
എന്തെന്നാൽ നിന്റെ പാദാവഹനവിഹിതര-
ത്നാസനാസന്നദേശ-
ത്തന്തം കൂടാതെ ഹസ്താഞ്ജലി മുടിയിലണി-
ഞ്ഞമ്പുമീയുമ്പർകോന്മാർ (25)


ബ്രഹ്മാവും വേർപെടുന്നൂ വിധുവുമുപരമി-
ക്കുന്നുവൈവസ്വതനും
തന്മൂർത്തിത്വം കെടുന്നൂ ധനദനുമുടനേ-
തന്നെ നാശം വരുന്നു
മേന്മെൽ നിൽക്കും മഹേന്ദ്രാവലിയുമഥ മിഴി
ക്കുന്നു സംഹാരകാല
ത്തമ്മട്ടും ക്രീഡയല്ലോ ഭഗവതി സതിയാം
നിന്റെ ഭർത്താവിനോർത്താൽ (26)


സംസാരിക്കുന്നതെല്ലാം ജലമഖിലകര-
ന്യാസവും മുദ്രയേവം
സഞ്ചാരം ദക്ഷിണാവർത്തനവുമശനപാ-
നങ്ങൾ ഹോമങ്ങളും മേ
സംവേശം തന്നെ സാഷ്ടാംഗവുമഖിലസുഖം
താനുമാത്മാർപ്പണത്തിൻ
സവിത്താൽ നിൻ സപര്യാവിധിയിൽ വരിക ഞാൻ
കാട്ടിടും ചേഷ്ടയെല്ലാം (27)


വാർദ്ധക്യം മൃത്യുവെന്നീ വലിയഭയമക-
റ്റുന്ന പീയൂഷപാനം
മെത്തും മോദേന ചെയ്തും മൃതരിഹ വിധിമു-
മ്പായിടും വിണ്ണവന്മാർ
അത്യുഗ്രക്ഷ്വേളഭുക്കാം തവ പതിയറിയു-
ന്നില്ലഹോ കാലഭേദം
കത്തും നിൻ കാതിലോലയ്ക്കുടയ മഹിമയാ-
കുന്നതിൻ മൂലമമ്മേ (28)


മാറ്റൂ മല്ലാസനന തൻ മുടി മധുമഥനൻ-
തന്റെ കോടീരകോടി-
ക്കേറ്റൂ ഹേ! താൻ തടഞ്ഞൂ സുരപതിമകുട-
ത്തെപ്പുറത്തോട്ടു തള്ളൂ
മുറ്റും കുമ്പിട്ടിടുമ്പോളിവർ ഭവതിയെഴീ-
ക്കുമ്പൊളീശൻ വരുമ്പോൾ
തെറ്റെന്നേവം തുടങ്ങുന്നരികിൽ നിജഭടാ-
ലാപകോലാഹലങ്ങൾ (29)


മെത്തും മെയ്യീന്നു പൊങ്ങുന്നണിമ മഹിമയി-
ത്യാദിയൊത്താഭ ചൂഴും
നിത്യേ ! നിന്നേ നിരൂപിച്ചഹമിതി നിതരാ-
മേവർ ഭാവിച്ചിടുന്നൂ
തത്താദൃക്‌കാം ത്രിണേത്രന്നുടയ പടിമയും
ധിക്കരിക്കുന്നവർക്കായ്
കത്തും കാലാഗ്നി നീരാജനമരുളുവതോ
പാർക്കിലാശ്ചര്യമാര്യേ ! (30)


ഓരോരോ സിദ്ധി നൽകുമ്പടിയൊരറുപതും
നാലുമുണ്ടാക്കി തന്ത്രം
പാരെല്ലാവും ചതിച്ചപ്പശുപതി പരമാ-
നന്ദമുൾക്കൊണ്ടിരിക്കെ
പാരം നിർബന്ധമോതിപ്പുനരിഹ പുരുഷാ-
ർത്ഥങ്ങൾ നാലും കൊടുപ്പാൻ
പോരുന്നിത്തന്ത്രമേവം ക്ഷിതിയിലവതരി-
പ്പിച്ചു നീ സ്വച്ഛമാര്യേ !(31)


പാരിൽ ക്ലിപ്തം ശിവൻ ശക്തിയുമലർശരനും
ഭൂമിയും പിന്നെയർക്കൻ
താരാധീശൻ സ്മരൻ ഹംസവുമഥ ഹരിയും
പിൻ‌പരാ കാമനിന്ദ്രൻ
ഓരോ ഹ്രീങ്കാരമീ മൂന്നിനുമൊടുവിലുദി-
ക്കുമ്പൊഴീ വർണ്ണജാലം
നേരേ നിൻ നാമധേയത്തിനു ജനനി ! പെടു-
ന്നംഗമായ് ഭംഗമെന്യേ (32)


നിത്യേ ! നിൻ മന്ത്രരത്നം മുടിയിലലർശരൻ-
തന്നെയും നിന്നെയും ശ്രീ-
തത്ത്വത്തെയും നിനച്ചും സപദി ചില മഹാ-
ഭോഗയോഗോത്സുകന്മാർ
ചിത്തം ചേർക്കുന്നു ചിന്താമണിജപപടമേ-
ന്തിശ്ശിവാവഹ്നിതന്നെ-
ക്കത്തിച്ചക്കാമധുക്കിൻ ഘൃതലഹരി ഹവി-
സ്സാക്കി ഹോമിച്ചിടുന്നു (33)


സോമർക്കദ്വന്ദ്വമാകും സ്തനയുഗളമെഴും
നീ ശിവൻ തൻ ശരീരം
ശ്രീമാനാകും നവാത്മാവതുമിഹ ഭവദാ-
ത്മാവതാം ദേവിയോർത്താൽ
ഈമട്ടിൽ ശേഷശേഷിത്വവുമുരുപരമാ-
നന്ദസംസൃഷ്ടസമ്പദ്-
ധാമത്വം പൂണ്ട നിങ്ങള്ക്കിവിടെയുഭയസാ-
മാന്യസംബന്ധമത്രേ (34)
  

നീയേ ചേതസ്സു നീയേപവനപദവി നീ-
യേ മരുത്തും ഹവിസ്സും
നീയാണംഭസ്സു നീയാണവനി വിവൃതയാം
നിന്നെവിട്ടന്യമില്ലാ
നീയേ നിന്നെജ്ജഗത്തായ് ജനനി പരിണമി-
പ്പിക്കുവാൻ ചിത്സുഖാത്മാ-
വായും തീരുന്നു പാർക്കിൽ പരമശിവനൊടും
പേരെഴും ദാരഭാവാൽ (35)


ഭ്രൂമദ്ധ്യത്തിങ്കലബ്ഭാസ്കരഹിമകരകോ‌-
ടിപ്രഭാധാടിയോടും
ശ്രീമച്ചിച്ഛക്തി ചേരും തനുവുടയ ശിവൻ
തൻ പദം കുമ്പിടുന്നേൻ
സാമോദം ഹന്ത തത്സേവകനു സകലതേ-
ജസ്സിനും ഭാസ്സിനും മേൽ
സോമസ്തോമപ്രകാശം തവ ജനനി ലഭി-
ക്കുന്നു നിർല്ലോകലോകം (36)


നണ്ണീടുന്നേൻ നഭസ്സിന്നുദയനിലയമായ്
ശുദ്ധിയിൽ ശുദ്ധവെള്ള
ക്കണ്ണാടിക്കാന്തികാളും ശിവനെയുമതുപോൽ
കേവലം ദേവിയേയും
എണ്ണുമ്പോഴിന്ദുരമ്യദ്യുതിയൊടെതിർപൊരും-
പോലവർക്കുള്ള കാന്ത്യാ
ചണ്ഡാന്തദ്ധ്വാന്തവും പോയ് ജഗതി സുഖമൊട-
മ്പുന്നു ചെമ്പോത്തുപോലെ (37)



ചാലെ പൊങ്ങും ചിദംബോരുഹമധു നുകരാൻ
ചാരു ചാതുര്യഭാരം
കോലും സന്മാനസത്തിൽ കുടിയെഴുമരയ-
ന്നദ്വയം കുമ്പിടുന്നേൻ
ആലാപംകൊണ്ടതഷ്ടാദശകലകൾ പെറു-
ന്നവഹിക്കുന്നശേഷം
പാലും പാനീയവും പോൽ പ്രകലിതഗുണഭാ-
വത്തെ ദോഷത്തിൽ നിന്നും (38)


സ്വാധിഷ്ഠാഗ്നിതന്നിൽ സതതമഭിരമി-
ക്കുന്ന സംവർത്തസംജ്ഞൻ
ഭൂതേശൻ തന്നെയും തത്സമയയവലെയും
മാതൃകേ ! കൈതൊഴുന്നേൻ
ക്രോധത്തീകത്തിയെത്തുന്നവനുടെ മിഴി ലോ-
കം ദഹിപ്പിച്ചിടുമ്പോൾ
ജാതപ്രേമാർദ്രദൃഷ്ട്യാ ജഗതിയവളു ചെ-
യ്യുന്നു ശീതോപചാരം (39)


ധാമം തേടുന്ന ശക്ത്യാ തിമിരഭരമക-
റ്റും തടില്ലേഖയോടും
ശ്രീമന്നാനാമണി ശ്രേണികളണിതിരളു-
ന്നിന്ദ്രചാപാങ്കമോടും
ശ്യാമശ്യാമാഭയോടും ശിവരവിഹതമാം
വിഷ്ടപം തന്നിൽ വൃഷ്ടി-
സ്തോമം പെയ്യുന്ന ധാരാധരമതു മണിപൂ-
രത്തിൽ ഞാൻ വാഴ്ത്തിടുന്നേൻ (40)


മൂലാധാരത്തിൽ മേവും ഭഗവതി സമയേ
കിം നവാത്മാവതല്ലേ
നീ ലാസ്യം ചെയ്തിടുമ്പോൾ നവരസനടമാ-
ടുന്ന ദേവൻ നടേശൻ
കാലേ കാരുണ്യമോടൊത്തവിടെയരുളിടും
നിങ്ങൾ സൃഷ്ടിക്കയാനി-
ന്നീ ലോകങ്ങൾക്കശേഷം ജനകജനനിമാ-
രുണ്ടഹോ രണ്ടുപേരും (41)

കുന്നിന്മാതേ ! ഭവൽ കുന്തളമതിൽ മിഹിര
ശ്രേണിമാണിക്യമായ് സ്വ-
ച്ഛന്ദം ചേർത്തുള്ള ചാമീകരമകുടമെടു-
ത്തെണ്ണി വർണ്ണിച്ചിടുമ്പോൾ
ചന്ദ്രച്ഛേദത്തെയമ്മണ്ഡലതിരണമടി-
ച്ചാശു ചിത്രീഭവിച്ചി-
ട്ടിന്ദ്രൻ തൻ ചാപമാണെന്നവനെഴുതുമഭി-
പ്രായമന്യായമാമോ (42)


മുറ്റും തിങ്ങിത്തഴച്ചമ്മിനുമിനുസമതാം
നിന്റെ നീലോല്പലപ്പൂ-
ങ്കറ്റക്കാർകൂന്തലന്തസ്തിമിരഭരമക-
റ്റട്ടെ ഞങ്ങൾക്കു ഭദ്രേ!
ചുറ്റും ചേരുന്നതിൽ പൂനിരകൾ സഹജമാം
തൽ സുഗന്ധത്തെ നിത്യം
പറ്റിപ്പോവാൻ വലദ്വേഷിയുടെ മലർവന-
ത്തീന്നു വന്നെന്നപോലെ (43)


ക്ഷേമം നൽകട്ടെ ഞങ്ങൾക്കയി തവ മുഖസൌ-
ന്ദര്യനിര്യത്നവേണി-
ക്കോമത്സ്രോതഃപ്രണാളിക്കുരുസമതപെറും
നിന്റെ സീമന്തമാർഗം
കാമം തത്രത്യമാം കുങ്കുമനിരയരിയാം
കുന്തളക്കൂരിരുട്ടി-
ന്നാമത്തിൽ പെട്ടിരിക്കുന്നരുണകരകിശോ-
രങ്ങളാണെന്നു തോന്നും (44)


കുട്ടിക്കാർവണ്ടിനൊക്കും കുടിലകുറുനിര-
ക്കൂട്ടമാളും തവാസ്യം
ചട്ടറ്റീടുന്നചെന്താമരയെയുപഹസി-
ക്കുന്നു സുസ്മേരമാര്യേ
മൃഷ്ടം സൌരഭ്യമുണ്ടാ മൃദുഹസിതരുചി-
ത്തൊങ്ങലുണ്ടുന്മദത്താൽ
മട്ടൂറുന്നുണ്ടു മാരാരിയുടെ മിഴികളാ-
കും മിളിന്ദങ്ങൾ മൂന്നും (45)


കത്തും തേജോവിലാസത്തൊടു തവ നിറുക-
ക്കാന്തി കണ്ടൽ കിരീടം
പ്രത്യാരോപിച്ച മറ്റേപ്പകുതി വിധുവതാ-
ണെന്നു തോന്നുന്നു ഗൌരീ
വ്യത്യസ്തത്വേന വയ്ക്കപ്പെടുമിതു സമമായ്
രണ്ടുമൊന്നിക്കുമെന്നാൽ
പുത്തൻ പൂവെണ്ണിലാവിൻ പുടിക പരിണമി-
ക്കുന്നു പൂർണ്ണേന്ദുവായും (46)

തെറ്റെന്നാത്രാസമെല്ലാം ത്രിഭുവനമതിലും
നീക്കുവാൻ വ്യഗ്രയാം നിൻ
ചെറ്റുൾക്കൂനാർന്ന ചില്ലിക്കൊടികൾ ചടുലവ-
ണ്ടൊത്ത കണ്ണാം ഗുണത്താൽ
കുറ്റം കൂടാതിടത്തേക്കരമതിൽ മണിബ-
ന്ധത്തിനാൽ മുഷ്ടിയാലും
മുറ്റും മദ്ധ്യം മറച്ചാ മലർവിശിഖനെടു-
ക്കുന്ന വില്ലെന്നു തോന്നും (47)


അല്ലിത്താർബന്ധുവല്ലോ തവ ജനനി! വലം-
കണ്ണതിന്നാണഹസ്സും
ചൊല്ലേറും ചന്ദ്രനല്ലോ ചടുലമിഴി!യിടം
കണ്ണതിനാണു രാവും
ഫുല്ലത്വം പൂർണ്ണമാകാതൊരു ചെറുതുപുടം
വിട്ട പൊന്താമരപ്പൂ
വെല്ലും ശ്രീയാർന്ന മൂന്നാം തിരുമിഴിയതിലാ-
ണന്തരാ സന്ധ്യതാനും (48)


ചൊല്ലേറീടും വിശാലാ, ചപലകുവലയ-
ത്താലയോദ്ധ്യാ, നിനച്ചാൽ
കല്യാണീ കാൺകിലാ ഭോഗവതി മധുര ക-
ല്ലോല കാരുണ്യധാരാ
കില്ലെന്യേ മാമവന്തീ ബഹുപുരവിജയാ
കേവലം വൈഭവത്താ-
ലെല്ലാ നീവൃത്തുകൾക്കുള്ളഭിധയോറ്റൂമിണ-
ങ്ങുന്നു നിൻ ദൃഷ്ടിയാര്യേ! (49)


കൊണ്ടാടിക്കാവ്യമോതും കവികളുടെ വചോ-
വല്ലരിസാരഭാരം
തെണ്ടീടും കാതിലെത്തിക്കടമിഴിയിണയാം
രണ്ടുവണ്ടിൻ കിടാങ്ങൾ
ഉണ്ടീടുന്മുഖപ്പെട്ടുരുനവരസമെ-
ന്നുള്ളിലീർഷ്യാസുബന്ധം-
കൊണ്ടാണല്ലീ ചുവന്നൂ ജനനി ! കൊതിയൊടും
ചെറ്റു നിൻ‌നെറ്റി നേത്രം. (50)

ഉത്തരഭാഗം

  • കാതോളവും മിഴി കരുങ്കമലത്തിനുള്ള

ചേതോഹരപ്രഭ കലർന്നൊരു ചാരുമേനി
ശീതാംശുപൂണ്ട ചികുരാവലിയെന്നിതുള്ള
ഭൂതേശപത്നിയുടെ പാദയുഗം തൊഴുന്നേൻ (1)

  • മൂലത്തിലില്ലാത്തത്, ആശാന്റെ സ്വന്തമായിരിക്കും എന്ന് ഊഹിക്കുന്നു.



ശൃംഗാരശ്രീവിലേപം ശിവനിതരജന-
ങ്ങൾക്കു ബീഭത്സകുത്സം
ഗംഗാദേവിയ്ക്കു രൌദ്രം ഗിരിശനടുമിഴി-
ക്കദ്ഭുതൈകാന്തകാന്തം
അംഗാരാക്ഷാഹികൾക്കാബ്‌ഭയയുതമരവി-
ന്ദത്തിനാവീരമാളീ-
സംഘത്തിന്നംബ ! ഹാസം രസമടിയനു നിൻ
കണ്ണു കാരുണ്യപൂർണ്ണം (2)


കർണ്ണാന്തത്തോളമെത്തുന്നഴകിയ കഴുകൻ-
തൂവലൊത്തക്ഷിരോമം
തിണ്ണം ചേരുന്നു സാക്ഷാത് ത്രിപുരരിപുമന-
ക്കാമ്പിളക്കുന്നിതഗ്രാൽ
കണ്ണേവം നിനതോർക്കിൽ കുലഗിരികുല ചൂ-
ഡാമണേ ! കാമദേവൻ
കർണ്ണത്തോളം വലിച്ചേറ്റിയ കണകളതിൻ
കൌതുകം ചെയ്തിടുന്നു (3)


ലീലാനീലാഞ്ജനത്താൽ നലമൊടു നിറഭേ-
ദങ്ങൾ മൂന്നും തെളിഞ്ഞി-
ട്ടാലോലം നിന്റെ നേത്രത്രിതയമതഖിലലോ-
കൈകനാഥൈകനാഥേ!
കാലാഗ്നിപ്ലുഷ്ടരാകുന്നജഹരിഹരരേ-
പ്പിന്നെയും സൃഷ്ടിചെയ്‌വാൻ
നീ ലാളിക്കന്ന സത്ത്വപ്രഭൃതി നിജഗുണം
മൂന്നുമായ് തോന്നുമാര്യേ ! (4)


ഇക്കണ്ടോർക്കാത്മശുദ്ധികിടയിലിഹ ചുവ-
പ്പും വെളുപ്പും കറുപ്പും
കൈക്കൊണ്ടാക്കണ്ണു മൂന്നും കനിവൊടുമിയലും
നീ ശിവായത്തചിത്തേ!
ചൊൽക്കൊള്ളും ശോണമാകും നദമരിയമഹാ-
ഗംഗ കാളിന്ദിയെന്നാ-
യിക്കാണും മൂന്നു തീർത്ഥത്തിനുമരുളുകയോ
സംഗമം മംഗളാഢ്യം (5)



ഉന്മീലിപ്പൂം നിമീലിപ്പതുമുദയലയ-
ങ്ങൾക്കു ഹേതുക്കളെന്നായ്
ചെമ്മേ ശൈലെന്ദ്രകന്യേ ജഗതി സപദി സ-
ത്തുക്കൾ ചൊല്ലുന്നുവല്ലോ
ഉന്മേഷത്തീന്നുദിക്കും ഭുവനമഖിലവും
ഘോരസംഹാരതാപം
തന്മേൽനിന്നുദ്ധരിപ്പാൻ തവ മിഴിയിമവെ-
ട്ടാത്തതാണോർത്തിടുമ്പോൾ (6)


കർണ്ണത്തിൽ പുക്കു നിന്നോടിഹ കുരള കഥി-
ക്കുന്നു കണ്ണെന്നു നീരിൽ
കണ്ണും പൂട്ടാതൊളിക്കുന്നിതു ശരി കരിമീൻ -
പേടമാർ പേടിമൂലം
ചണ്ഡീ ! നീലാബ്ദഗർഭച്ഛദമരരമട-
ച്ചാശു കാലത്തിറങ്ങി-
ത്തിണ്ണെന്നെത്തുന്നു രാവിൽ തിരിയെയതു തുറ-
ന്നുള്ളിലാക്കള്ളലക്ഷ്മി (7)


ഫുല്ലിച്ചീടുന്ന നീലംബുജമുകുളനിറം
പൂണ്ടു നീണ്ടുള്ള കണ്ണാൽ
തെല്ലീ ദൂരസ്ഥനാം ദീനനിലുമലിവു നീ
തൂവണം ദേവദേവി
ഇല്ലല്ലോ ചേതമമ്മയ്ക്കിതിലടിയനുടൻ
ധന്യനായ് ത്തീരുമല്ലോ
തുല്യം തൂവുന്നു ചന്ദ്രൻ കരമടവിയിലും
മോടിയാം മേടമേലും (8)


ആവക്രം നിന്റെ പാളീയിണകളിവകളെ-
ന്നദ്രിരാജകന്യേ!
പൂവമ്പൻ പൂണ്ട വില്ലിൻ പുതുമയഭിനയി-
ക്കാത്തതാർക്കാണുരയ്ക്കിൽ
ഏവം തത്കർണ്ണമാർഗം വിരവിനൊടു കട-
ന്നീ വിലങ്ങത്തിലേറി-
പ്പോവും പീലിക്കടക്കണ്മുനകൾ കണതൊടു-
ക്കുന്നപോൽ തോന്നിടുന്നു (9)


രണ്ടും ബിംബിച്ചു തങ്കക്കവിളിണ വിരവിൽ
തക്കചക്രങ്ങൾ നാലായ്-
തണ്ടാരമ്പന്റെ തേരായ് തവ മുഖകമലം-
തന്നെ ഞാനുന്നിടുന്നു
ചണ്ഡത്വത്തോടിതേറിജ്ഝടിതി വിരുതിൽ വെ-
ല്ലുന്നു ചന്ദ്രാർക്കചക്രം
പൂണ്ടീടും ഭൂരഥം പൂട്ടിയ പുരഹരനെ-
പ്പോരിൽ നേരിട്ടു മാരൻ (10)


പുത്തൻ പീയൂഷധാരയ്ക്കുടയ പടിമ ക-
യ്ക്കൊണ്ടു വാഗ്ദേവിയോതും
ചിത്രശ്ലോകങ്ങൾ കാതാം പരപുടമതുകൊ‌
ണ്ടേറ്റു മുറ്റും നുകർന്നു
ചിത്താഹ്ലാദപ്രയോഗത്തിനു ഭവതി ശിരഃ
കമ്പനം ചെയ്തിടുമ്പോൾ
പ്രത്യാമോദിക്കയല്ലീ ഝണഝണജ്ഝണിതം
ചണ്ഡി ! നിൻ കുണ്ഡലങ്ങൾ (11)


ചൊൽപ്പൊങ്ങുന്നെന്റെ ശൈലാധിപഭവനപതാ-
കേ ! നമുക്കൊക്കെയും നി-
ന്മൂക്കായിടും മുളക്കാമ്പിതു മുഹുരിഹ ന-
ൽകട്ടെ വേണ്ടും വരങ്ങൾ
ഉൾക്കൊണ്ടീടുന്ന മുക്താമണികളധികമായ്
ശീതനിശ്വാസമേറ്റു-
ന്മുക്തീഭൂതങ്ങളത്രേ വെളിയിലതു വഹി
ക്കുന്ന മുക്താഫലങ്ങൾ (12)


ചോരചെഞ്ചുണ്ടതിൽ തേ സുമുഖി സഹജമാ-
യുള്ള ശോഭയ്ക്കു തുല്യം
പോരും സാദൃശ്യമോതാം പവിഴലതികമെൽ
നല്ല പക്വം ജനിക്കിൽ
പോരാ ബിംബം സമാനം പറവതിനതു ബിം-
ബിച്ചു സിദ്ധിച്ച കാന്ത്യാ
നേരിട്ടാൽ തെല്ലിനോടും ത്രപവരുമധികം
ത്രാസമാം ത്രാസിലേറാൻ (13)


മന്ദസ്മേരാഖ്യമാം നിന്മുഖവിധുവിനെഴും
വെണ്ണിലാവുണ്ടു ചുണ്ടും
മന്ദിച്ചേറ്റം ചെടിച്ചു മധുരമധികമാ-
യിച്ചകോരത്തിനെല്ലാം
 പിന്നെപ്പാരം പുളിപ്പിൽ പ്രിയമൊടിവ ശശാ-
ങ്കന്റെ പീയൂഷവർഷം
തന്നെസ്സേവിച്ചിടുന്നൂ നിശി നിശി നിയതം
മോടിയായ് കാടി പോലെ (14)


പ്രാണപ്രേയാനെ നിത്യം പലവുരുവു പുക-
ഴ്ത്തുന്ന ജിഹ്വാഞ്ചലം തേ
ചേണൊക്കും ചെമ്പരുത്തിക്കുസുമമൊടു സമം
ദേവി! ശോഭിച്ചിടുന്നൂ
വാണിക്കുള്ളോരു ശുദ്ധസ്ഫടികസദൃശമാ-
യുള്ള വെള്ളശ്ശരീരം
മാണിക്യമ്പോലെയാകുന്നവിടെ മരുവിടും-
മൂലമക്കാലമെല്ലാം (15)



തോത്പിച്ചാദൈത്യയൂഥം സപദി പടകഴി-
ഞ്ഞാത്തലപ്പാവു പൊക്കി
ക്കുപ്പായത്തോടുമാരാൽ വരുമളവു കുമാ-
രേന്ദ്രനാരായണന്മാർ
ത്വദ്ഭർത്രൂച്ഛിഷ്ടമോർക്കിൽ പ്രമഥനിതി വെറു
ത്തും മുറുക്കുന്നു വാങ്ങി-
ക്കർപ്പൂരച്ചേദമോടും തവ കവിളിനക
ത്തമ്പിടും തമ്പലങ്ങൾ (16)


ചെന്താർബാണാരിചിത്രസ്തുതികൾ പലതുമാ-
വാണി വായിച്ചിടുമ്പോൾ
ചിന്തും മോദേന നീയും ചെറുതു തല കുലു-
ക്കീട്ടു ചൊല്ലാൻ തുടർന്നാൽ
പൈന്തേനിൻ വാണി ! നിൻ വാങ്മാധുരിമയതിനാൽ
ശബ്ദമേറായ്കമൂലം
സ്വന്തം കൈവീണതന്നെക്കവിയണയിലെടു-
ത്തിട്ടു കെട്ടുന്നു വേഗം (17)


ഉണ്ണിക്കാലത്തു കൈകൊണ്ടഗപതിയനുമോ-
ദിച്ചതായും സദാ മു-
ക്കണ്ണൻ മോഹാന്ധനായ് വന്നധരമതു കുടി
പ്പാനുയർത്തുന്നതായും
വർണ്ണിപ്പാൻ വസ്തുകിട്ടാത്തൊരു കരഗതമാം
വാമദേവന്റെ വക്ത്ര-
ക്കണ്ണാടിത്തണ്ടതാം നിൻ ചിബുകമടിയനി-
നോർക്കിലെന്തൊന്നുരയ്ക്കും (18)


കണ്ടീടാം ദേവി ! നിത്യം ഹരകരപരിരംഭത്തി-
ലുദ്ധൂതമാം നിൻ
കണ്ഠത്തിൽ കണ്ടകമ്പൂണ്ടൊരു മുഖകമല-
ത്തിന്റെ തണ്ടിന്റെ ലക്ഷ്മി
ഉണ്ടേവം കാരകിൽച്ചേറുരുവിയഥ കറു-
ത്തും സ്വഗത്യാ വെളുത്തും
തണ്ടിൻ താഴത്തു തണ്ടാർ വലയവടിവിലും
ചാരുവാം ഹാരവല്ലി (19)


പണ്ടാവേളിക്കു ബന്ധിച്ചൊരു ചരടുകൾ തൻ
ലഗ്നകം പോൽ കഴുത്തിൽ
ക്കണ്ടീടും രേഖ മൂന്നും ഗതിഗമകമഹാ
ഗീത ചാതുര്യവാസേ!
കൊണ്ടാടും ശോഭതേടുന്നിതമിതമധുരാം
രാഗരത്നാകരത്വം
തെണ്ടും ഗ്രാമത്രയത്തിൻ സ്ഥിതിയെ നിലനിറു-
ത്തുന്ന കാഷ്ഠാത്രയം പോൽ (20)


ലോലത്വം പൂണ്ട തണ്ടാർവലയമൃദുലമാം
നിന്റെ കൈനാലുമേലും
ലാലിത്യം വാഴ്ത്തിടുന്നു നളിനനിലയനൻ
നാലുവക്ത്രങ്ങൾ കൊണ്ടും
കാലപ്രദ്ധ്വംസിതൻ കൈനഖനിരയിലലം
പേടിയായ് ശിഷ്ടശീർഷം
നാലിന്നും ദേവിയൊന്നായഭയകരമുയ-
ർത്തീടുമെന്നൂഢബുദ്ധ്യാ (21)


പുത്തൻ ചെന്താമരപ്പൂനിറമരിയ നഖം
കൊണ്ടു നിന്ദിച്ചിടും നിൻ -
കൈത്താരിൻ കാന്തി ഞാനെങ്ങനെ പറയുമുമേ
ഹന്ത നീ തന്നെ ചൊൽക
നൃത്തംചെയ്യും മഹാലക്ഷ്മിയുടെ കഴലിണ-
യ്ക്കേലുമാലക്തകം പൂ-
ണ്ടത്യർത്ഥം നിൽക്കിലപ്പങ്കജമൊരു ലവലേ-
ശത്തിനോടൊത്തിടട്ടേ (22)


അമ്പൊത്തൊന്നിച്ചു ലംബോദരനുമനുജനും
വന്നു പാലുണ്ടിടും നിൻ
തുമ്പെപ്പോഴും നനഞുള്ള കുചയുഗളം
തീർക്കുമെൻ ദുഃഖമെല്ലാം
മുൻപിൽ കണ്ടായതിന്നും ദ്വീപവദനനുമേ!
ഹാസ്യമമ്മാറു മോഹാൽ
തുമ്പിക്കൈകൊണ്ടു തൂർണ്ണം ശിരസി തടവി നോ-
ക്കുന്നു തത് കുംഭയുഗ്മം (23)


മാണിക്യത്തോൽക്കുടംതാനമൃതഭരിതമാ-
കുന്നതാകുന്നു രണ്ടി-
ക്കാണും നിൻ കൊങ്ക കുന്നിൻ‌കൊടി!യടിയനിതി-
നില്ല തെല്ലും വിവാദം
ചേണൊക്കുന്നായതുണ്ടിഹ ഗനപതിയും
സ്കന്ദനും നാരിമാരെ
ഘ്രാണിച്ചീടാതെയിന്നും തവ മുലകുടി മാ-
റാത്ത കൈത്തോകകങ്ങൾ (24)


ചണ്ഡത്വം പൂണ്ട നാഗാസുരനുടെ തല കീ-
റീട്ടെടുത്തുള്ള മുത്തിൻ -
ഷണ്ഡത്തെക്കോർത്തു കൊങ്കത്തടമതിലനിയും
മുഗ്ദ്ധമുക്താരസം തേ
ചണ്ഡീ! ചെന്തൊണ്ടിതൊൽക്കുന്നധരരുചികളാൽ
ചിത്രമായാ പ്രതാപോ-
ദ്ദണ്ഡശ്രീയിൽ കലർന്നീടിന പുരരിപുവിൻ
മൂർത്തയാം കീർത്തിപോലെ (25)


പാലെന്നുള്ളോരു കള്ളത്തൊടുമയി ജനനീ!
വൈഖരീശബ്ദജാല-
പ്പാലംഭോരാശിയല്ലോ തവ ഹൃദയമതീ-
ന്നൂർന്നു പായുന്നതോർത്താൽ
കോലും വാത്സല്യമോടും ദ്രവിഡശിശുവിനായ്
നീ കൊടുത്താസ്വദിച്ചാ-
ബാലൻ സംവൃത്തനായാൻ പ്രഥിതകവികളിൽ
ദിവ്യനാം കാവ്യകർത്താ (26)



ദേവൻ തൻ ക്രോധമാകും ദഹനശിഖകളിൽ
ദ്ദേഹമാഹന്ത വെന്താ-
പ്പൂവമ്പൻ വന്നു വീണാൻ ഝടിതി ഭവതിതൻ
നാഭിയാം വാപിതന്നിൽ
ആവിശ്ശ്യാമാഭമപ്പോൾ ചെറിയ പുക പുറ-
പ്പെട്ടു മേൽപ്പോട്ടതിന്നും
ഭാവിച്ചീടുന്നു ലോകം ജനനി ഭവതിതൻ
രോമദാമാഭയെന്നും (27)


കണ്ടാൽ കാളിന്ദിനീരിൻ ചെറിയ ക-
ല്ലോലകമ്പോലെയേതാ-
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ
ബുദ്ധിമാന്മാർക്കതോർക്കിൽ
കണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിട
യ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയിൽ വരികയാ-
ണെന്നു തോന്നീടുമാര്യേ (28)


മാറിപ്പോകാത്ത മന്ദാകിനിയുടെ ചുഴിയോ
മൊട്ടു രണ്ടിട്ടു രൊമ
ത്താരൊക്കും തൈലതയ്ക്കുള്ളരിയൊരു തടമോ
താർശരക്കർശനത്തീ
നീറീടും കുണ്ഡമോ നാഭികയിതു രതിതൻ
നിത്യമാം കൂത്തരങ്ങോ
ദ്വാരോ സിദ്ധിക്കു ഗൌരീഗിരീശമിഴികൾതൻ
വീക്ഷ്യമാം ലക്ഷ്യമെന്നോ (29)


പണ്ടേ പാരം ക്ഷയിച്ചും പെരിയ കുചഭരം
കൊണ്ടുപിന്നെ ശ്രമിച്ചും
കണ്ടാലാനമ്രയാം നിൻ കടിലതികയൊടി
ഞ്ഞീടുമിന്നെന്നു തോന്നും
കണ്ടിക്കർവേണിമൌലേ നദിയുടെ കരനി
ൽക്കും മരത്തിന്റെ വേരിൻ
തണ്ടോളം സ്ഥൈര്യമേയുള്ളതിനു ധരസുതേ
നന്മ മേന്മേൽ വരട്ടേ (30)


അപ്പപ്പോൾ വിയർത്തും വിരവിനൊടു വിജൃം
ഭിച്ചും കക്ഷം കവിഞ്ഞും
കുപ്പായത്തിൻ കുഴഞ്ഞുള്ളൊരു കവിളു മുറി-
ക്കുന്ന കൊങ്കക്കുടങ്ങൾ
കല്പിച്ചിട്ടാശുകാമൻ ജനനിയൊടിയുമെ
ന്നോർത്തു നിൻ മദ്ധ്യദേശം
കെൽപ്പോടും മൂന്നുവട്ടം ലവലിലതകളാൽ
കെട്ടിനാൻ തിട്ടമാര്യേ (31)


ഭാരം വിസ്താരമെന്നീവകയെ നിജ നിതം-
ബത്തിൽ നിന്നന്ദ്രിരാജൻ
വാരിത്തന്നായിരിക്കാം തവ ജനനി വധൂ
ശുൽക്കമായുള്ളതെല്ലാം
നേരോർക്കുമ്പോഴതല്ലേയതിവിപുലഭരം
നിന്റെ നൈതംബബിംബം
പാരാകത്താൻ മറയ്ക്കുന്നതിനെ ലഘുവതായ്
ചെയ്കയും ചെയ്തിടുന്നു (32)


തത്തൽ കുംഭീന്ദ്രർ തേടും കരനിരകളതും
തങ്കവാഴതരത്തില്ൻ
പുത്തൻ കാണ്ഡങ്ങളും പോർത്തുടകളിവകളാൽ
നിന്നു നീ വെന്നു രണ്ടും
ഭർത്താവിൻ മുമ്പു കുമ്പിട്ടധികപരുഷമാം
വൃത്തജാനുദ്വയത്താൽ
കർത്തവ്യജ്ഞേ ജയിക്കുന്നമരകരിവരൻ
കുംഭവും ശംഭുജായേ (33)


യുദ്ധേ തോത്പിച്ചിടേണം ശിവനെ നിയതമെ-
ന്നാശ്ശരശ്രേണിയിപ്പോൾ
പത്താക്കിപ്പഞ്ചബാണൻ ഭവതിയുടെ കണ-
ങ്കലു തൂണീരമാക്കി
പ്രത്യക്ഷിക്കുന്നിതെൻ കീഴ്‌നഖരകപടമായ്
പത്തുമസ്ത്രാഗ്രമാര്യേ
നിത്യം വാനോർകിരീടോപലനികഷമതിൽ
തേച്ചെഴും മൂർച്ചയോടും (34)


വേദങ്ങൾക്കുള്ള മൂർദ്ധാക്കളിൽ മുടികൾസമം
ചേരുമച്ചാരുവാം നിൻ
പാദദ്വന്ദ്വം കനിഞ്ഞെൻ ജനനി മമ ശിരോ
ദിക്കിലും വയ്ക്കണം നീ
യാതൊന്നിൻ പാദതീർത്ഥം ഹരനുടെ ജടയിൽ
തങ്ങിടും ഗംഗയല്ലോ
യാതൊന്നിൻ ലാക്ഷ സാക്ഷാൽ നൃഹരിമകുടമാ-
ണിക്യവിഖ്യാതയല്ലോ (35)


നമിന്നോതാം നമസ്സിൻ‌നിരകൾ നയനര-
മ്യാഭമായ് നല്ലരക്കിൽ
താവും കമ്രാഭിരാമദ്യുതിയധികമെഴും
നിന്നടിത്താരിനാര്യേ!
ഭാവിച്ചീടുന്നതിൻ താഡനരസമിവനെ-
ന്നെന്നുമന്തഃപുരപ്പൂം-
കാവിൽ കാണുന്ന കങ്കേളിയൊടു പശുപതി-
ക്കെപ്പൊഴില്ലഭ്യസൂയ? (36)


പേരല്പം മാറിയോതിപ്പുനരടിപണിവാൻ
വന്നുടൻ കള്ളലജ്ജാ-
ഭാരം കാണിച്ചു വീഴും പതിയുടെ നിടിലം
തന്നിൽ നിൻ ധന്യപാദം
പാരം തല്ലുന്ന നേരം ദഹനപരിഭവം
വീണ്ടതെങ്ങും ജയത്താൽ
ചേരും പാദാംഗദത്തിന്നൊലി കിലികിലിതം
ചെയ്തതാം ചൂതബാണൻ (37)


മഞ്ഞിൽപ്പെട്ടെങ്കിൽ മങ്ങും മുഴുവനിരവിലും
നിന്നുറങ്ങും വിശേഷാൽ
കഞ്ജത്താരേകലക്ഷ്മിനിലയമിതു കഴൽ-
ത്താമരത്താരു രണ്ടും
മഞ്ഞേലും കുന്നിലാടും പകലുമിരവിലും
ശോഭതേടും ഭജിച്ചാൽ
മഞ്ജുശ്രീ വേണ്ടതേകും പുനരിതിനു ജയം
ചിത്രമോ? ഗോത്രകന്യേ! (38)


ചൊല്ലിന്നസ്ഥാനമാം നിൻ ചരണമഴലിന-
സ്ഥാനമാമായതിന്നും
തുല്യം വല്ലാത്തൊരാമപ്പിടയുടെ മുതുകെ-
ന്നോതിയാൽ സാധുവാമോ?
മെല്ലെന്നാ വേളിനാളിൽ പദമലരു കരം
രണ്ടുകൊണ്ടും പിടിച്ചാ-
ക്കല്ലിന്മേൽ വച്ച കാലാരിയുടെ കടുമന-
സ്സിന്നു കാരുണ്യമുണ്ടോ? (39)


വാനിൽ തങ്ങുന്ന വാർകേശ്ശികൾ കരകമലം
കൂമ്പുമാറമ്പിളിക്കൊ-
ത്തൂനം വിട്ടീ നഖമ്പൂണ്ടടികളുപഹസി-
ക്കുന്നതാം നന്ദനത്തെ
വാനോർമാത്രം വരിച്ചാൽ കരതളിരതിനാൽ
കല്പകം ഭിക്ഷയേകും
ദീനന്മാക്കേകിടും നിൻ പദതളിരനിശം
ഭവ്യമാം ദ്രവ്യമാര്യേ! (40)


ഭാവം കണ്ടിട്ടു വേണ്ടും പദവി പരവശ-
ന്മാർക്കു ചേർക്കുന്നതായും
താവും സൌന്ദര്യസാരദ്യുതിയെ മധുവൊഴു-
ക്കായൊഴുക്കുന്നതായും
ദേവി ത്വത്‌പാദമെന്നുള്ളമരലതികതൻ
പൂംകുലയ്ക്കുള്ളിലിന്നെൻ
ജീവൻ ജീവിക്കുമാറിന്ദ്രിയമൊടുമറുകാൽ
പൂണ്ടു വണ്ടായ് വരട്ടെ (41)


തെറ്റിപ്പോയിട്ടുപോലും തവ നടയെ മുതി-
ർന്നഭ്യസിക്കുന്നപോൽ നിൻ
മുറ്റത്തുള്ളോരു ഹംസപ്പിടകൾ വെടിയുമാ
റില്ലഹൊ തുല്യയാനം
മറ്റെന്തോതുന്നതോർത്താൽ തവ കഴൽമണിമ-
ഞ്ജീരമഞ്ജുസ്വരത്തിൽ
കുറ്റം കൂടാതവയ്ക്കും ഗതിമുറയുപദേ-
ശിക്കയാം ശ്ലാഘ്യയാനേ! (42)


സേവാസന്നദ്ധരാകും ദ്രുഹിണഹരിഹര-
ന്മാർഭവന്മഞ്ചമായാർ
മേൽ‌വസ്ത്രം മൂടുകെന്നായതിനു ശിവനുമാ-
സ്വച്ഛകാന്തിച്ഛലത്താൽ
ദേവി! ത്വദ്ദേഹദിവ്യപ്രഭകളുടനതിൽ -
പ്പെട്ടു രക്താഭനായാ-
ദ്ദേവൻ ശൃംഗാരമൂർത്തിദ്യുതിസദൃശമഹോ
കണ്ണിനാനന്ദമായാൻ (43)

മല്ലിക്കാർകൂന്തൽതന്നിൽ കുടിലത മൃദുഹാ-
സത്തിലത്യാർജ്ജവം വൻ
കല്ലിൻ ദാർഢ്യം കുചത്തിൽ കുസുമസഹജ-
സൌഭാഗ്യമന്തർഗ്ഗതത്തിൽ
സ്ഥൌല്യം ശ്രോണീഭരത്തിൽ സ്ഫുടതരമരയിൽ
സൌക്ഷ്മ്യേവം ജഗത്തി-
ന്നെല്ലാമാലംബമാകും ശിവകരുണ ജയി
ക്കുന്നു ശോണാഭിരാമാ (44)


അങ്കം കസ്തൂരിയാണങ്ങതിധവളകലാ-
രാശി കർപ്പൂരമാണാ
ത്തിങ്കൾബിംബം ജലാഢ്യം മരതകമരവി-
ത്തട്ടമാണിട്ടുവയ്പ്പാൻ
ശങ്കിപ്പാനില്ലതിങ്കൽ ഭവതിയതുപയോ-
ഗിച്ചു പാത്രം വെടിഞ്ഞാൽ
സങ്കേതിക്കുന്നു വീണ്ടും വിധിയതിലഖിലം
ദേവി! നിൻ സേവനാർത്ഥം (45)


അമ്പോടോർക്കുമ്പൊഴാര്യേ ! ഭഗവതി പുരഭി
ത്തിന്റെയന്ത:പുരം നീ
നിൻ പൂജാവൃത്തി പിന്നീയനിയതകരണ-
ന്മാർക്കു സിദ്ധിക്കുമോവാൻ
ജംഭാരിപ്രഖ്യരാകും വലിയ വിബുധരും
തുല്യമില്ലാത്ത സിദ്ധ്യാ
സമ്പന്നന്മാരതായിട്ടണിമമുതലൊടും
ദ്വാരചാരത്തിലല്ലേ? (46)


ധാതാവിൻ പത്നിതന്നെക്കവികലനുഭവി-
ക്കാത്തതാരാണുരയ്ക്കിൽ
ശ്രീദേവിയ്ക്കും നിനച്ചാലിഹ പതിയെവനാ-
ക്കില്ലരക്കാശിരിക്കിൽ
ഭൂതേശന്തന്നെ വിട്ടെൻഭഗവതി സതികൾ
ക്കുത്തമോത്തംസമേ നീ
ചൂതേലും കൊങ്കചെരൻ കുരവകതരുവും
ഗോത്രജേ പാത്രമല്ലാ (47)


പാലോലും വാണി പദ്മാസനനു രമണിയാ-
പ്പത്മനാഭന്നു പദ്മാ
ഫാലാക്ഷൻപത്നിയാൾ പാർവതിയിതി പറയു-
ന്നുണ്ടഹോ പണ്ഡിതന്മാർ
നാലാമത്തേതിതേതാണ്ടവിദിതമഹിമാ
ഹാ മഹാമായേ ഹാ നി-
ർവേലാ വിശ്വം ഭ്രമിപ്പിപ്പവൾ ഭവതി പര-
ബ്രഹ്മപട്ടാഭിഷിക്ത (48)


എപ്പോഴാണംബ ലാക്ഷാരസ കലിതമാം
നിന്റെ പൊൻ‌താമരപ്പൂം
തൃപ്പാദക്ഷാളതീർത്ഥോദകമരുൾക കുടി
ക്കുന്ന വിദ്യാർത്ഥിയായ് ഞാൻ
ഉല്പത്യാമൂകനും നിന്നുരുകവിത പൊഴി-
പ്പിക്കുമത്തീർത്ഥമേന്തു-
ന്നെപ്പോഴാണംബ വാണീവദനകമലതാം-
ബൂലലീലാരസത്വം (49)


ബ്രഹ്മാണിക്കും രമയ്ക്കും വിധിഹരിസമനായ്
തന്നെ വാണുല്ലസിക്കും
രമ്യം സൌഭാഗ്യമാർന്നാ രതിയുടയ സതീ-
നിഷ്ഠയും ഭ്രഷ്ടയാക്കും
ചെമ്മേ ജീവിച്ചിരിക്കും ചിരമിഹ പശുപാ-
ശങ്ങളെല്ലാമരുക്കും
ബ്രഹ്മാനന്ദാഭിധാനം രസവുമനുഭവി
ക്കും ഭവദ്ഭക്തനാര്യേ! (50)


ദീപത്തിൻ ജ്വാലതന്നാൽ ദിനകരനു സമാ-
രാധനം ദേവി, യിന്ദു-
ഗ്രാവത്തിൽ ശീകരത്താൽ ഹിമകരനു വിധി
ക്കുന്ന പൂജാവിധാനം
ആപം തന്റേതെടുത്തംബുധിയതിനരുളും
തർപ്പണം തന്നെ നിന്നെ
ബ്ഭാവിച്ചീ നിന്റെ വാക്കാൽ ജനനി! ലിപിമയീ!
തീർത്തൊരിസ്തോത്രജാലം. (51)

സൌന്ദര്യലഹരി ഭാഷ സമാപ്തം.