"സ്പന്ദിക്കുന്ന അസ്ഥിമാടം/സൗഹൃദമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
'<poem> സൌഹൃദമുദ്ര പ്രിയസഹജ, ഭവാനയച്ച മാദ്ധ്വീ- മ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:43, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സൌഹൃദമുദ്ര

പ്രിയസഹജ, ഭവാനയച്ച മാദ്ധ്വീ-
മയകവനാത്മകലേഖനപ്രസൂനം,
നിയതമഴലില്‍ നീറുമെന്മനസ്സില്‍
സ്വയമമൃതം പകരുന്നിതിന്നു നൂനം.

തവ മൃദുഹൃദയത്തിലെന്നോടുള്ളോ-
രവധിയെഴാത്തൊരു സൌഹൃദം സ്മരിയ്ക്കെ,
നവപുളകമണിഞ്ഞണിഞ്ഞു, ഹര്‍ഷോ-
ത്സവജയഭേരിയടിപ്പിതെന്‍ ഹൃദന്തം.

അനുപമഗുണവാരിധേ, ഭവാനെ-
ന്നനുചിതജീവിതരീതിയാധിചേര്‍പ്പൂ;
മനുജനു വിധി നീക്കിടാവതല്ലീ-
യനുജനൊടങ്ങതില്‍ നീരസപ്പെടൊല്ലേ!

åå *ååå*ååå*

മതി മമ തകരുന്നു, ദൈവകോപം
പതിയു, മെനിയ്ക്കു ലഭിയ്ക്കുമുഗശാപം;
ഗതിയിവനിനിയില്ല-നിത്യതപ്ത-
സ്മൃതികളിലിങ്ങനെ നീറി ഞാന്‍ മരിയ്ക്കും!

ååå*ååå *ååå*

ഇതുവരെയുലകിങ്കലന്യരെപോ-
ലതുലപരാക്രമ, വാണിരുന്ന നമ്മള്‍,
ഇതുവിധമൊരുപോലെ ജീവനായ്ത്തീര്‍-
ന്നതു, കരുതീടുകി, ലാത്മബന്ധമല്ലേ?

നിയതിഗതിയി, ലായതിന്‍ വിലാസോ-
ദയമനിവാര്യ, മശേഷവിശ്വവശ്യം;
നിയതമതിനു നാം വിധേയരായ്, നിര്‍-
ഭയമതിനെപ്പുണരുന്നതല്ലി കാമ്യം?

ååå*ååå *ååå*

ഒരുപിടി മണലിന്നു മേന്മയെന്തു,-
ണ്ടൊരു ദിനമാ മണല്‍ മണ്ണടിഞ്ഞിടില്ലേ?
വരുവതുവരു, മാക്രമിയ്ക്കു, മയേ്യാ,
പൊരുതുകിലും ഫലമില്ല, കാലുതെറ്റും!

തടയുവതിലൊരര്‍ത്ഥമി, ല്ലൊഴുക്കാ-
ക്കടയൊടടുത്തു മറിച്ചു കൊണ്ടുപോകും;
വിടപികഥയിതാണു, പിന്നെ വാഴ-
ത്തടയുടെയോ?- വിജയിപ്പൂ, ഹാ, വിധേ, നീ!

അലറിയലറിയെത്തുമിക്കൊടുങ്കാ-
റ്റലകള്‍ മുറിച്ചു മുറിച്ചു നീന്തി നീന്തി,
ഉലവൊരു ചിറകിന്നു തെല്ലുപോലും
ബലമിനിയില്ല തകര്‍ന്നു വീണുപോം ഞാന്‍!

ååå*ååå*ååå *

അലഘുതരസുദീപ്തപൌരുഷോഗാ-
നല, തവ രാജസദാഹകാഭ കാണ്‍കേ,
ചില രിപുശലഭങ്ങളാത്തഗര്‍വ്വം
നിലയറിയാതെതിരിട്ടിടാനണഞ്ഞു.

ചിലരതിലുടന്‍ വെന്തു വീണൊടുങ്ങീ;
ചിലര്‍ ചിറകറ്റു പിടഞ്ഞു പിന്മടങ്ങീ;
പലരുമുടലു ചൂടുതട്ടി ഞെട്ട്ടി-
പ്പലവഴി പാഞ്ഞു പലായനം തുടങ്ങീ.

ഫലരഹിതമിതെന്നു കണ്ടറിഞ്ഞോര്‍
ചില നയശാലികള്‍, പിന്നിലായി നിന്നോര്‍,
നലമൊടിതിനു ചുറ്റുമായി, മിത്ര-
ച്ഛലകുതുതോത്സവനര്‍ത്തനം തുടങ്ങീ.

പ്രിയമധുരസൌഹൃദാമൃതാര്‍ദ്രാ-
ശയ, തവ സാത്വികസാത്വനാഭ കാണ്‍കേ,
നിയതമരികിലങ്ങയോടു ചേര്‍ന്നാ-
മയമണയാതെ സഖാക്കളുല്ലസിപ്പൂ.

കനിവു ഹിമകണങ്ങള്‍ പോലെ ചിന്നി-
ജ്ജനിതവിനോദസുഗന്ധസാന്ദ്രമായി,
അനിശമഴകില്‍ മുങ്ങിനില്‍പൊരോമല്‍-
പ്പനിമലരാണു തവാമലാര്‍ദ്രചിത്തം!

കവിപദചപലാഭിലാഷമാണാ-
ക്കവിതയുമായി രമിപ്പവര്‍ക്കുലക്ഷ്യം;
കവിതിലക, ഭവാനതല്ല, ഹൃത്തില്‍-
ക്കവിയുവതുണ്ടതുകൊണ്ടു ചാരിതാര്‍ത്ഥ്യം.

അവികലവിമലാനുഭൂതിയുള്‍ക്കൊ-
ണ്ടവിരളകോമളഗാനധാരതൂകി,
ഛവിയിളകുമസീമകാവ്യപുഷ്പാ-
ടവിയി, ലയേ, കളകണ്ഠ, നീ ലസിപ്പൂ!

ഇവനൊരു കവിപോലും!- ആയിരിയ്ക്കാം,
ശിവ, ശിവ, ഞാനതുകൊണ്ടു വീര്‍പ്പുമുട്ടി
അവസരമിവനില്ല വിശ്രമത്തി-
ന്നവനിയെനിയ്ക്കിതൊരഗ്നികുണ്ഡമായി!

കവി, കവി, സുകൃതസ്വരൂപി, യോര്‍ക്കില്‍
ഭുവിയതുപോലൊരു ഭാഗ്യശാലിയുണ്ടോ?
എവിടെ നിജപദം, പവിത്ര, മെങ്ങീ-
യവിഹിതമോഹിതശപ്തപാപകീടം?

ചരിതമറിവതാ, രെനിയ്ക്കു മേന്മേ-
ലെരിയുകയാണു യശസ്സിനുള്ളദാഹം!
പരിധൃതവിഷവിത്തപാദപത്തില്‍
പരിധിപെടാതെ പടര്‍ന്നിടുന്നു മോഹം!

എവിടെവിടെ വിലക്കിടുന്നു ഞാന്‍, ഞാ-
നവിടവിടാര്‍ത്തു മദിച്ചു മത്തടിപ്പൂ;
കവി, കവി, കവിയാണുപോലുമയേ്യാ,
കവിണി ചുഴറ്റിയെറിഞ്ഞിടേണ്ടൊരീ ഞാന്‍!

മമ സഹജ കഥിയ്ക്കുകിത്ര കാലം
മമതയോടെങ്ങനെ പോറ്റിയെന്നെ ലോകം?
ശമഗുണനില നോക്കു, കര്‍ത്ഥവത്തീ
ക്ഷമ, യിതിലിപ്പൊഴുമുല്ലസിപ്പൂ ഹാ, ഞാന്‍!

നരനിലനഘദൈവികാംശമേറെ-
ത്തിരളുവതാണു കവിത്വമെന്നിരിയ്ക്കില്‍,
ഹര, ഹര, കവിമാനിയാവ, തയേ്യാ,
ഗരളസമഗതമോഗനിപ്പിശാചോ?

ക്ഷിതി നരകസമാനമായി, ധര്‍മ്മ-
ച്യുതിയുടെ ചൂടിലെനിയ്ക്കു വീര്‍പ്പുമുട്ടി;
മൃതിയണവതിനാശയായി-പക്ഷേ
മുതിരുകയില്ലിവനാത്മഹത്യചെയ്യാന്‍!

അതിനു മൊരുവ, നല്‍പമൊക്കെ വേണം
മതിഘടനയ്ക്കൊരു മാര്‍ദ്ദവം, മഹത്വം;
ചതിയൊടഖിലദൌഷ്ട്യമൊത്തെഴുന്നെന്‍-
മതിയിതിനില്ലതിനുള്ള മേന്മപോലും!

നിയമബിരുദസിദ്ധിയിങ്കലൊട്ടും
പ്രിയമിവനി,ല്ലറികാത്മമിത്രമേ, നീ!
ഹയരഹിതരഥസ്ഥസാരഥിയ്ക്കെ-
ന്തയനനിയന്ത്രണ, മെന്തിനശ്വദണ്ഡം?

ååå*ååå*ååå*

മതി മതി, ലവമിന്നു നന്മയിങ്കല്‍-
ക്കൊതിയിവനില്ല, നശിച്ചിടട്ടെ, ഹാ, ഞാന്‍;
പതിയുമുയരുകില്‍-പ്പറന്നു മേഘ-
ദ്യുതിയി, ലിതാ ചിറകറ്റു ഞാന്‍പതിപ്പൂ!

സുലഭവിഭവ, ഭാഗ്യസിന്ധുവിന്‍ പൊ-
ന്നലകളില്‍ വാണിടുമാര്‍ദ്രരാജഹംസ,
സുലളിതസുഖസുപ്രഭാത മങ്ങേ-
യ്ക്കലഘുനവോന്നതി നിത്യവും തരട്ടേ!

ഗുണമിളിത, മനഗര്‍ഘധര്‍മ്മദാര-
പ്രണയമയോജ്ജ്വല, മങ്ങതന്‍ കുടുംബം,
പ്രണമിതജനസേവനാങ്കിതാന്തം
പ്രണവസമാനസനാതനപ്രശാന്തം;

സുതവദനനവാരവിന്ദമന്ദ-
സ്മിതമകരന്ദമനോജ്ഞധര്‍മ്മസാന്ദ്രം!-
ഹതനിവനതു വിസ്മരിയ്ക്കുകില്ലാ
ക്ഷതമിയലാത്ത കുടുംബഭാഗധേയം!

ååå*ååå*ååå*

ഉടലിനു സുഖമില്ല, നീരിറങ്ങി-
ത്തുടയിലണഞ്ഞിഹ താവളം പിടിച്ചു;
ഇടയിടെ ജലദോഷമുണ്ടു, തുമ്മി-
പ്പിടയുവതേറ്റമസഹ്യമെന്‍സുഹൃത്തേ!

പനി മമ പതിവാണു, വന്നു പോകും,
തുനിയുകയില്ലതൊരാക്രമം നടത്താന്‍;
ഇനിയധികവിശേഷമില്ല ചൊല്ലാ-
നനിയനു, കത്തിനിയൊന്നടുത്തയയ്ക്കാം!

നവസമ തഴുകുന്ന 'ക്രിസ്തുമസ്സി'-
ന്റവധിയില്‍ ഞാന്‍ വരു, മന്നു കണ്ടുമുട്ടാം;
ഭവഭയഹരനായ പത്മനാഭന്‍
ശിവമവിടേയ്ക്കളവറ്റു നല്‍കിടട്ടേ!! ....
                               20-3-1120


42

മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ-
മാലിനീതീരത്തിരിയ്ക്കുമാറുണ്ടവള്‍.
വിണ്ണിങ്കലന്തിയില്‍ക്കിന്നരകന്യകള്‍
പൊന്നശോകപ്പൂ വിതറുന്ന വേളയില്‍
ഓളങ്ങളോടിവന്നാലിംഗനം ചെയ്യു-
മോമലിരിയ്ക്കും ശിലാതളിമത്തിനെ!
പച്ചിലച്ചാര്‍ത്തിന്‍ പഴുതിലൂടപ്പപ്പൊ-
ളെത്തിനോക്കും ലസല്‍ സായാഹ്നദീപ്തികള്‍!
                               7-11-1113

43

അരുതിനിപ്പാടുവാന്‍-പാടിയിട്ടെ-
ന്താരുമീല്ലാരുമില്ലേറ്റുപാടാന്‍!
കനകദീപങ്ങള്‍ പൊലിഞ്ഞുപോയീ
കാണികളൊക്കെപ്പിരിഞ്ഞുപോയീ
നവനവോത്തേജനം നല്‍കിയോരാ
നായികാസ്മേരവും മാഞ്ഞുപോയി.
നിഴലും, നിരാശയും, നീരസവും
നീറും ഹൃദയവും ബാക്കിയായി.
അരുതിനിപ്പാടുവാന്‍-പാട്ടുമൂല-
മഖിലര്‍ക്കും ഞാന്‍ വൃഥാ ശത്രുവായി.
അത്തെക്കുനിന്നൊരു കാറ്റുവീശി-
യിദ്ദീപനാളവും കെട്ടിതെങ്കില്‍!!
                               29-4-1120

44

മരവിയ്ക്കുവാന്‍ വേണ്ടി
ഞാനേവം ചിരിയ്ക്കുന്നു
മരണത്തിനുവേണ്ടി
ഞാനേവം ജീവിയ്ക്കുന്നു!
                               22-1-1109