നീറുന്ന തീച്ചൂള/കൈകോർത്തു പോക നാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഭാവനൈർമ്മല്യം വഴിഞ്ഞണഞ്ഞൂ ഭവ്യശ്രീലം
ഭാരതസ്വാതന്ത്ര്യത്തിൻ ഭദ്രമാം പുലർ കാലം.
ചിത്തത്തിൻ നവോല്ലാസപൂർത്തിയാം വാനമ്പാടി
ചിത് പ്രകാശത്തെത്തേടിപ്പൊങ്ങുന്നു പാടിപ്പാടി.
എന്തിനു?-ശതാബ്ദങ്ങൾക്കപ്പുറം തേനും പാലും
ചിന്തിയെന്നോതും സ്വാർത്ഥം വാഴ്ത്തുവാൻ താനോ മേലും?
ഇരുളൊക്കെയും പോയോ, പോവുമോ?-നിലയ്ക്കുമോ
തെരുവിൻ ഞരക്കങ്ങൾ, സമത്വം കിളിർക്കുമോ?
കുത്തല്ലേ, വിഷാപ്തമായ് പഴിക്കപ്പെടും ചിന്തേ
ഹൃത്തിനെ - ക്കൈവന്നൊരാ മൂല്യത്തിൻ നിലയെന്തേ?
കനകോജ്ജ്വലം കാമ്യമാ നിധി, പക്ഷേ, സർവ്വം
കരിനാഗത്തെപ്പോലെ കാത്താലോ ധനഗർവ്വം
പൊരിയും വയറിന്റെ വിളിയാലിന്നുഋഗ്വദം
പരിപൂതമാംതീക്ഷ്ണപരിതാപത്തിൻ നാദം!

സ്വാതന്ത്ര്യം-മാതൃക്ഷോണി തുണ്ടുതുണ്ടാക്കിക്കിട്ടും
സ്വാതന്ത്ര്യം-സ്വാതന്ത്യ്രമാണെങ്കിൽ, നാം സ്വതന്ത്രന്മാർ!
ഏറ്റവും മൃദുവായൊരിഴയും പൊട്ടിപ്പോയി-
ട്ടേച്ചുകെട്ടിയാൽപ്പിന്നെ സർവ്വഭംഗിയും പോയി!
എന്നാലും വെള്ളപ്പാട നീങ്ങി, യെൻ നാടിൻനേത്രം
പിന്നെയും വെളിച്ചത്തെ നുകരാമനുമാത്രം.
സർവ്വവും നന്മയ്ക്കായിത്തീരട്ടേ- തീരും പോരും
നിർവ്വേദം, കൈകോർത്തൊന്നായ്- പോകനാമെല്ലാപേരും...
3-8-1947