തിരഞ്ഞെടുത്ത ഹദീസുകൾ/സവിശേഷതകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അനസ്(റ) നിവേദനം: ഉസ്മാൻ(റ) സൈദ്ബ്നുസാബിത്തു, അബ്ദുളളാഹിബ്നു സുബൈർ, സഈദ്ബ്നു ആസ്വി, അബ്ദുറഹ്മാന് ബ്നു ഹാരീസ്(റ) മുതലായവരെ ഖുർആൻ പകർത്തിയെഴുതുവാൻ ക്ഷണിച്ചു. അങ്ങിനെ അവർ മുസ്വ്ഹഫുകളിലേക്ക് പകർത്തി. ഉസ്മാൻ(റ) ഖുറൈശികളായ മൂന്നു പേരോട് പറഞ്ഞു. നിങ്ങളും സൈദിബ്നു സാബിത്തും പാരായണശൈലിയിൽ ഭിന്നിച്ചാൽ നിങ്ങൾ അതിന് ഖുറൈശികളുടെ ഭാഷാശൈലിയിൽ എഴുതുക. കാരണം അത് അവരുടെ ഭാഷയിലാണ് അവതരിപ്പിച്ചത്. അങ്ങനെ അവർ അപ്രകാരം ചെയ്തു. (ബുഖാരി. 4. 56. 709)

2) ജുബൈർ (റ) നിവേദനം: നബി(സ) അരുളി: എനിക്ക് അഞ്ചു നാമങ്ങൾ ഉണ്ട്. ഞാൻ മുഹമ്മദും അഹമ്മദുമാണ്. ഞാൻ മായ്ക്കുന്നവൻ (മാഹി) യാണ്. സത്യനിഷേധത്തെ എന്നെക്കൊണ്ടു അല്ലാഹു മാച്ചുകളയും. ഞാൻ ഹാശിറുമാണ്. എന്റെ പിന്നിലായിരിക്കും പുനരുത്ഥാനദിവസം ജനങ്ങളെയെല്ലാം പുനർജ്ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടുക. ഞാൻ ആഖിബ് (മറ്റു പ്രവാചകരുടെശേഷം വന്നവൻ) ആണ്. (ബുഖാരി. 4. 56. 732)

3) ജാബിർ(റ) നിവേദനം: നബി(സ) അരുളി: എന്റെയും പൂർവ്വപ്രവാചകന്മാരുടെയും ഉപമ ഒരു വീട് നിർമ്മിച്ച മനുഷ്യന്റേതാണ്. ആ ഭവനത്തിന്റെ പണി അയാൾ പരിപൂർണ്ണമാക്കുകയും അതിനെ അലങ്കരിക്കുകയും ചെയ്തു. എന്നാൽ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിച്ചിട്ടു. മനുഷ്യൻ ആ വീട്ടിൽ പ്രവേശിക്കുവാനും അത്ഭുതം പ്രകടിപ്പിക്കുവാനും തുടങ്ങി. അവർ പറഞ്ഞുകൊണ്ടിരുന്നു: ഈ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിച്ചിട്ടിരുന്നില്ലെങ്കിൽ (എത്ര നന്നായിരുന്നു) നബി(സ) തുടർന്നു അരുളി: ഞാനാണ് ആ ഇഷ്ടിക. ഞാൻ നബിമാരുടെ ഖാതമ് ആണ്. (ബുഖാരി. 4. 56. 734)

4) ഉഖ്ബ(റ) നിവേദനം: ഒരിയ്ക്കൽ അബൂബക്കർ(റ) അസർ നമസ്ക്കരിച്ചു പുറത്തിറങ്ങി നടക്കുവാൻ തുടങ്ങി. അപ്പോൾ ഹസ്സൻ കുട്ടികളുടെ കൂടെ കളിക്കുന്നത് അദ്ദേഹം കണ്ടു. ഹസ്സനെ ചുമലിലേറ്റിക്കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. എന്റെ പിതാവ് നിനക്ക് ബലിയാണ്. നബി(സ) യോടാണ് നിനക്ക് സാദൃശ്യം. അലിയോട് അല്ല തന്നെ. അലി(റ) അതുകേട്ട് ചിരിച്ചു. (ബുഖാരി. 4. 56. 742)

5) അബൂജുഹൈഫ(റ) നിവേദനം: നബി(സ)യെ ഞാൻ കണ്ടിട്ടുണ്ട്. ഹസ്സൻ അദ്ദേഹത്തോട് സാദൃശ്യനാകും. (ബുഖാരി. 4. 56. 743)

6) അബൂജുവൈഫ(റ) പറയുന്നു: നബി(സ)യെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അലിയുടെ പുത്രൻ ഹസ്സന് നബിയോട് സാദൃശ്യമുണ്ട്. നബി(സ)യെ ഞങ്ങൾക്ക് വർണ്ണിച്ചു തരിക. ചിലർ അബൂജുഹൈഫ യോട് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു. നബിയുടെ നിറം വെളുപ്പായിരുന്നു. രോമം നരച്ചതും നരയ്ക്കാത്തതും ഇടകലർന്നതായിരുന്നു. നബി(സ) ഞങ്ങൾക്ക് പതിമൂന്ന് ഒട്ടകം തരാൻ കല്പിച്ചു. എന്നാൽ ഞങ്ങൾക്കത് ലഭിക്കുംമുൻപ് തന്നെ അവിടുന്ന് മരണപ്പെട്ടു. (ബുഖാരി. 4. 56. 744)

7) അബൂജുഹൈഫ(റ) നിവേദനം: നബി(സ)യെ ഞാൻ ദർശിച്ചിട്ടുണ്ട്. അവിടുത്തെ താഴത്തെ ചുണ്ടിന് അടിയിലുളള രോമങ്ങൾ വെളുത്തിരുന്നു. (ബുഖാരി. 4. 56. 745)

8) അബ്ദുല്ലാഹിബ്നു ബുസ്വർ(റ) നിവേദനം: തിരുമേനി(സ) ഒരു വൃദ്ധനായിരുന്നോ എന്നു ചിലർ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. നബിയുടെ അൻഫഖ്തു (താടിക്കും ചുണ്ടിനും മദ്ധ്യത്തിലുളള രോമങ്ങൾ) നരച്ചിട്ടുണ്ടായിരുന്നു. (ബുഖാരി. 4. 56. 746)

9) അനസ്(റ) പറയുന്നു: നബി(സ) ജനങ്ങളിൽവെച്ച് മിതമായ വലിപ്പമുളളവനായിരുന്നു. പൊക്കം കൂടുതലോ കുറവോ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വർണ്ണമായിരുന്നു. തനി വെളളയോ ശുദ്ധ തവിട്ടു നിറമോ ആയിരുന്നില്ല. മുടി ചുരുണ്ട് കട്ടപിടിച്ചതോ നീണ്ടുനിവർന്ന് കിടക്കുന്നതോ ആയിരുന്നില്ല. നബി(സ)ക്ക് 40 വയസ്സായപ്പോൾ ഖുർആൻ അവതരിപ്പിച്ചു. 10 വർഷം തുടർച്ചയായി വഹ്യ് ലഭിച്ചുകൊണ്ട് മക്കയിൽ ജീവിച്ചു. 10 വർഷം മദീനയിലും ജീവിച്ചു. അവിടുന്ന് പരലോക പ്രാപ്തനാകുമ്പോൾ അവിടത്തെ തലയിലും താടിയിലും കൂടി 20 രോമം പോലും നരച്ചിട്ടുണ്ടായിരുന്നില്ല. (ബുഖാരി. 4. 56. 748)

10) ബറാഅ്(റ) നിവേദനം: നബി(സ) മനുഷ്യരിൽ ഏറ്റവുമധികം മുഖസൗന്ദര്യം ഉളളവനായിരുന്നു. അതുപോലെ ശരീര രൂപത്തിലും. അമിത പൊക്കമുളളവനോ കുറിയ ആളോ ആയിരുന്നില്ല. (ബുഖാരി. 4. 56. 749)

11) ഖത്താദ(റ) പറയുന്നു: നബി(സ) തന്റെ രോമത്തിന് ചായം കൊടുക്കാറുണ്ടായിരുന്നുവോ എന്ന് ഞാൻ അനസ്(റ) യോട് ചോദിച്ചു അദ്ദേഹം പറഞ്ഞു: ഇല്ല. എന്നാൽ അവിടത്തെ രണ്ട് ചെന്നിയിലും അല്പം നരയുണ്ടായിരുന്നു. (ബുഖാരി. 4. 56. 750)

12) ബറാഅ്(റ) നിവേദനം: നബി(സ) മിതമായ ഉയരം ഉളളവനായിരുന്നു. അവിടുത്തെ ഇരു ചുമലുകൾക്കിടയിൽ നല്ല വിസ്താരമുണ്ടായിരുന്നു. തലമുടി ഇരുചെവിക്കുറ്റിവരെ താഴ്ന്ന് കിടന്നിരുന്നു. നബി(സ) ഒരിക്കൽ ഒരു ചുവന്ന വസ്ത്രം ധരിച്ചത് ഞാൻ കണ്ടു. നബിയെക്കാൾ സുന്ദരമായ ഒരാളെയും ഞാൻ കണ്ടിട്ടില്ല. (ബുഖാരി. 4. 56. 751)

13) അബൂഇസ്ഹാഖ്(റ) നിവേദനം: നബി(സ)യുടെ മുഖം തിളങ്ങുന്ന വാളുപോലെയായിരുന്നുവോ എന്ന് ബറാഅ്(റ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ല ചന്ദ്രനെപ്പോലെയായിരുന്നു. (ബുഖാരി. 4. 56. 752)

14) ആയിശ(റ) നിവേദനം: നബി(സ) ഒരിക്കൽ അവരുടെ അടുത്ത് സന്തുഷ്ടനായി പ്രവേശിച്ചു. അവിടുത്തെ നെറ്റിത്തടത്തിലെ വരികൾ പ്രകാശിക്കുന്നുണ്ട്. അവിടുന്ന് പറഞ്ഞു: സൈദ്, ഉസാമ: എന്നിവരെ സംബന്ധിച്ച് മുദ്ലിജ് പറഞ്ഞത് നീ കേട്ടില്ലേ? അവരുടെ കാൽപാദങ്ങൾ പരിശോധിച്ച് ഇവ പരസ്പരം ബന്ധമുളളതാണെന്ന് അവൻ പറഞ്ഞു. (ബുഖാരി. 4. 56. 755)

15) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) തന്റെ തലമുടി കീഴ്പോട്ട് താഴ്ത്തിയിടുകയായിരുന്നു പതിവ്. മുശ്രിക്കുകൾ അവരുടെ തലമുടി ഇരുവശത്തേക്കും വാർന്നുവെച്ചിരുന്നു. വേദക്കാരും തലമുടി കീഴ്പ്പോട്ട് താഴ്ത്തിയിടുകയായിരുന്നു. പ്രത്യേകം കൽപനയൊന്നും അല്ലാഹുവിങ്കൽ നിന്ന് വന്നിട്ടില്ലാത്ത കാര്യങ്ങളിൽ വേദക്കാരോട് യോജിക്കുകയായിരുന്നു നബി(സ) ഇഷ്ടപ്പെട്ടിരുന്നത്. (ബുഖാരി. 4. 56. 758)

16) ആയിശ(റ) നിവേദനം: രണ്ടു കാര്യങ്ങളിലൊന്നു നബി(സ) തിരഞ്ഞെടുക്കുമ്പോൾ അവയിൽ ഏറ്റവുമെളുപ്പമുളളതായിരുന്നു തിരഞ്ഞെടുക്കുക; അതൊരു പാപകർമ്മമല്ലെങ്കിൽ. അതൊരു പാപമുളളതാണെങ്കിൽ അവിടുന്നായിരിക്കും അതിൽ ഏറ്റവും അകന്നു നിൽക്കുന്നവൻ. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ നബി(സ) ഒരിയ്ക്കലും പ്രതികാര നടപടിയെടുത്തിരുന്നില്ല. അല്ലാഹു ആദരണീയമാക്കിവെച്ച സംഗതികൾ വല്ലവനും അനാദരിച്ചുകളഞ്ഞാലോ, അല്ലാഹുവിന്നു വേണ്ടി നബി(സ) പ്രതികാരനടപടിയെടുക്കുക തന്നെ ചെയ്യും. (ബുഖാരി. 4. 56. 760)

17) അനസ്(റ) നിവേദനം: നബി(സ)യുടെ കൈപ്പടത്തേക്കാൾ മൃദുലമായ പട്ട് ഞാൻ സ്പർശിച്ചിട്ടില്ല. നബി(സ) യുടേതിനേക്കാൾ ഉത്തമമായ ഒരു സുഗന്ധദ്രവ്യം ഞാൻ വാസനച്ചിട്ടുമില്ല. (ബുഖാരി. 4. 56. 761)

18) അബൂഹൂറൈറ(റ) നിവേദനം: നബി(സ) ഒരിയ്ക്കലും ഒരു ഭക്ഷണസാധനത്തെ വിമർശിക്കാറില്ല. തനിക്ക് ഇഷ്ടപ്പെട്ടാൽ അതു ഭക്ഷിക്കും. ഇല്ലെങ്കിൽ അതു ഉപേക്ഷിക്കും. (ബുഖാരി. 4. 56. 764)

19) ആയിശ(റ) പറയുന്നു: നബി(സ) സംസാരിച്ചാൽ ഒരാൾക്ക് അതിലെ വാക്കുകൾ വരെ എണ്ണിക്കണക്കാക്കാൻ സാധിക്കുമായിരുന്നു. ആയിശ(റ) നിവേദനം: നബി(സ) നിങ്ങളെപ്പോലെ വേഗത്തിൽ സംസാരിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 3567)

20) അനസ്(റ) നിവേദനം: നബി(സ)യെ കഅ്ബയിൽ നിന്നും കൊണ്ടുപോയ രാത്രിയെക്കുറിച്ച് സംസാരിക്കുമ്പോൾ അനസ്(റ) പറഞ്ഞു: നബി(സ)ക്ക് വഹ്യ് ലഭിക്കുന്നതിന് മുമ്പ് മൂന്നുപേർ അവിടുത്തെ അടുക്കൽ വന്നു. നബി(സ) മസ്ജിദുൽഹറാമിൽ ഉറങ്ങുകയായിരുന്നു. അവരിൽ ഒന്നാമൻ ചോദിച്ചു. ഇവരിൽ ആരാണ് അദ്ദേഹം? രണ്ടാമൻ പറഞ്ഞു: ഇവരിൽ ഏറ്റവും ഉത്തമനാണദ്ദേഹം. ഇവരിൽ ഉത്തമനെ നിങ്ങൾ പിടിച്ചുകൊളളുക. മൂന്നാമൻ പറഞ്ഞു. പിന്നീട് മറ്റൊരു രാത്രി വരേക്കും അവരെ നബി(സ) സ്വപ്നത്തിൽ കണ്ടില്ല. നബിയുടെ കണ്ണു രണ്ടും ഉറങ്ങും. മനസ്സ് ഉറങ്ങുകയില്ല. പ്രവാചകന്മാരുടെ സ്ഥിതി പൊതുവിൽ അങ്ങനെയാണ് അവരുടെ കണ്ണുകളുറങ്ങും. മനസ്സുറങ്ങുകയില്ല. രണ്ടാമത്തെ രാത്രി വന്ന് ജീബ്രീൽ തിരുമേനിയെ ഏറ്റെടുത്തു. അവിടുത്തെയും കുട്ടി ജിബ്രീൽ ആകാശത്തേക്ക് പോയി. (ബുഖാരി. 4. 56. 770)

21) അനസ്(റ) നിവേദനം: നബി(സ) സൗറാഅ് എന്ന സ്ഥലത്തായിരുന്നപ്പോൾ അവിടുത്തെ അടുക്കൽ ഒരു പാത്രം കൊണ്ടുവന്നു. നബി(സ) തന്റെ കൈ ആ പാത്രത്തിൽവെച്ചു. വെളളം നബി(സ)യുടെ വിരലുകൾക്കിടയിലൂടെ ഉറവ പൊട്ടിഒഴുകുവാൻ തുടങ്ങി. ജനങ്ങൾ വുളു എടുത്തു. ഖതാദ(റ) പറയുന്നു: നിങ്ങൾ എത്ര പേരുണ്ടായിരുന്നുവെന്ന് ഞാൻ അനസിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: മുന്നൂറ് പേർ അല്ലെങ്കിൽ ഏതാണ്ട് മുന്നൂറ് പേർ. (ബുഖാരി. 4. 56. 772)

22) ജാബിർ(റ) നിവേദനം: ഹുദൈബിയ: ദിവസം ജനങ്ങൾ ദാഹിച്ചു: നബിയുടെ മുന്നിൽ ഒരു ചെറിയ തോൽപ്പാത്രമുണ്ട്. നബി(സ) അതിൽ നിന്ന് വുളു എടുത്തു. ജനങ്ങൾ അതിന്റെ നേരെ ധൃതിപ്പെട്ടു നിങ്ങൾക്ക് എന്താണെന്ന് നബി(സ) ചോദിച്ചു. വുളു എടുക്കുമ്പോൾ വെളളമില്ലെന്ന് അവർ പ്രത്യുത്തരം നല്കി. ഞങ്ങൾക്ക് കുടിക്കുവാനും. താങ്കളുടെ മുന്നിലുളളത് അല്ലാതെ. അപ്പോൾ നബി(സ) തന്റെ കൈ ആ തോൽപ്പാത്രത്തിൽ വെച്ചു. ഉറവുപോലെ നബിയുടെ വിരലുകൾക്കിടയിലൂടെ പൊട്ടിയൊഴുകി. അങ്ങിനെ ഞങ്ങൾ പാനം ചെയ്യുകയും വുളു എടുക്കുകയും ചെയ്തു. സാലിം(റ) പറയുന്നു. നിങ്ങൾ എത്രപേരുണ്ടായിരുന്നുവെന്ന് ഞാൻ ജാബിർനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഞങ്ങൾ ഒരുലക്ഷം പേർ ഉണ്ടായിരുന്നാൽപോലും വെളളം ഞങ്ങൾക്കു മതിയാകുമായിരുന്നു. എന്നാൽ അവർ 15,000 പേർ ഉണ്ടായിരുന്നു. (ബുഖാരി. 4. 56. 776)

23) അബ്ദുല്ലാ(റ) നിവേദനം: അമാനുഷിക സംഭവങ്ങളെ ഞങ്ങൾ ദൈവീകാനുഗ്രഹമായാണ് ഗണിച്ചിരുന്നത്. നിങ്ങളാവട്ടെ അവയെ ദൈവത്തിൽ നിന്നുളള ശിക്ഷയായി ദർശിക്കുന്നു. ഞങ്ങൾ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. വെളളം വളരെ കുറവാണ്. നബി(സ) അരുളി അല്പം വെളളം ആരുടെയെങ്കിലും അടുക്കൽ ബാക്കിയുണ്ടോ എന്ന് അന്വേഷിക്കുക. സഹാബിമാർ അല്പം വെളളമുളള ഒരു പാത്രം കൊണ്ടുവന്നു. നബി(സ)കൈ ആ പാത്രത്തിൽ പ്രവേശിപ്പിച്ചു. ശേഷം അരുളി: അനുഗ്രഹീതമായ ശുദ്ധജലം ആവശ്യമുളളവർ മുന്നോട്ട് വരിക. ഈ അനുഗ്രഹം അല്ലാഹുവിങ്കൽ നിന്നത്രെ. നബി(സ)യുടെ വിരലുകൾക്കിടയിലൂടെ വെളളം ഉറവ് എടുക്കുന്നത് ഞാൻ കണ്ടു. ആഹാരം കഴിക്കുമ്പോൾ ആഹാര പദാർത്ഥങ്ങളുടെ തസ്ബീഹ് ഞങ്ങൾ കേൾക്കാറുണ്ടായിരുന്നു. (ബുഖാരി. 4. 56. 779)

24) ഹൂദൈഫ:(റ) പറയുന്നു: ജനങ്ങൾ നന്മയെക്കുറിച്ചാണ് നബി(സ)യോട് സാധാരണയായി ചോദിക്കാറുളളത്. ഞാൻ തിന്മയെക്കുറിച്ചും. അതെന്നെ ബാധിച്ചെങ്കിലോ എന്ന ഭയം കാരണം ഞാൻ ചോദിച്ചു: പ്രവാചകരേ! ഞങ്ങൾ അജ്ഞാനകാലത്തിലും തിന്മയിലുമായിരുന്നു അപ്പോഴാണ് അല്ലാഹു ഞങ്ങൾക്ക് ഈ നന്മ കൊണ്ടുവന്നത്. ഇനി ഈ നന്മക്കുശേഷം വല്ല തിന്മയുമുണ്ടാകുമോ? അതെയെന്ന് നബി(സ) മറുപടി പറഞ്ഞു: ഞാൻ ചോദിച്ചു. പിന്നീട് ആ തിന്മക്കുശേഷം വല്ല നന്മയുമുണ്ടാകുമോ? അതെ, നബി(സ) പ്രത്യുത്തരം നൽകി. നബി(സ) തുടർന്ന് പ്രസ്താവിച്ചു: അതിൽ കലക്കമുണ്ടാകും. എന്താണ് അതിലെ കലക്കം എന്ന് ഞാൻ ചോദിച്ചു. നബി(സ) അരുളി: എന്റെ മാർഗ്ഗദർശനം വിട്ട് മറ്റു മാർഗ്ഗം സ്വീകരിക്കുന്ന ഒരു ജനത നലിവിൽ വരും. അവരിൽ നന്മയും തിന്മയും നീ കാണും. ഞാൻ വീണ്ടും ചോദിച്ചു. ആ നന്മക്കുശേഷം വല്ല തിന്മയുമുണ്ടാകുമോ? നബി(സ) അരുളി: അതെ, നരകത്തിന്റെ കവാടങ്ങളിലേക്കു ക്ഷണിക്കുന്ന ചില ആളുകൾ വരും. വല്ലവനും അവരുടെ ആഹ്വാനം സ്വീകരിച്ചാൽ അവനെ അവരതിൽ വീഴ്ത്തും. പ്രവാചകരേ! ആ വിഭാഗത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരിച്ചു തന്നാലും എന്നു പറഞ്ഞു. നബി(സ) അരുളി: അവർ നമ്മുടെ വർഗ്ഗത്തിൽപ്പെട്ടവർ തന്നെയായിരിക്കും. നമ്മുടെ ഭാഷ തന്നെയായിരിക്കും അവർ സംസാരിക്കുക. ഞാൻ ചോദിച്ചു. പ്രവാചകരേ! എന്റെ കാലത്താണവർ വരുന്നതെങ്കിൽ ഞാനെന്തു ചെയ്യണം? നബി(സ) അരുളി: നീ മുസ്ലിംകളുടെ സംഘടനയേയും അവരുടെ നേതാവിനേയും ചേർന്നുകൊണ്ട് ജീവിക്കുക. ഞാൻ ചോദിച്ചു: അവർക്ക് സംഘടനയും നേതാവും ഇല്ലെങ്കിലോ? നബി(സ) അരുളി: ആ വിഭാഗങ്ങളെയെല്ലാം നീ വിട്ട് അകന്ന് നിൽക്കുക. നീ ഒരു വൃക്ഷത്തിന്റെ മൂട് കടിച്ചുപിടിച്ചുകൊണ്ട് നിന്നാലും വിരോധമില്ല. മരണം വരേക്കും ആ നിലയിൽ ഉറച്ചു നിൽക്കുക. (ബുഖാരി. 4. 56. 803)

25) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: ഏകദേശം മുപ്പതോളം നുണപറയുന്ന ദജ്ജാലുകൾ രംഗപ്രവേശനം ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. അല്ലാഹുവിന്റെ ദൂതന്മാരാണ് ഞങ്ങളെന്ന് അവരെല്ലാവരും ജൽപ്പിക്കുന്നതാണ്. (ബുഖാരി. 4. 56. 806)

26) ബറാഅ്(റ) നിവേദനം: ഒരു മനുഷ്യൻ അൽകഹ്ഫ് സൂറത്തു ഓതിക്കൊണ്ടിരിക്കുമ്പോൾ അയാളുടെ വീട്ടിൽ ഒരു കുതിരയെ കെട്ടിയിരുന്നു. കുതിര വിറളി പിടിച്ച് ചാടാൻ തുടങ്ങി. ഉടനെ ആ മനുഷ്യൻ രക്ഷക്കുവേണ്ടി പ്രാർത്ഥിച്ചു. അപ്പോഴതാ ഒരു മേഘം അയാളെ പൊതിഞ്ഞിരിക്കുന്നു. പിന്നീടദ്ദേഹം ഈ കഥ നബിയെ അറിയിച്ചു. അന്നേരം നബി(സ) അരുളി: നീ ഇനിയും ഓതിക്കൊളളുക. ഖുർആൻ പാരായണം മൂലം ഇറങ്ങിയ മന:ശാന്തിയാണത്. (ബുഖാരി. 4. 56. 811)

27) ഇബ്നുമസ്ഊദ്(റ) നിവേദനം: നബി(സ)യുടെ കാലത്തു ചന്ദ്രൻ രണ്ടു ഭാഗമായി പിളർന്നു. അപ്പോൾ നബി(സ) പറഞ്ഞു: നിങ്ങൾ സാക്ഷി നിൽക്കുവിൻ. (ബുഖാരി. 4. 56. 830)

28) അനസ്(റ) നിവേദനം: മക്കാ നിവാസികൾ പ്രവാചകനോട് അവർക്ക് ഒരു ദൃഷ്ടാന്തം കാണിച്ചുകൊടുക്കുവാൻ ആവശ്യപ്പെട്ടു. അപ്പോൾ ചന്ദ്രൻ പിളർന്നത് നബി(സ) അവർക്ക് കാണിച്ചുകൊടുത്തു. (ബുഖാരി. 4. 56. 831)