തിരഞ്ഞെടുത്ത ഹദീസുകൾ/സക്കാത്ത്‌

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ജരീർ(റ) പറയുന്നു: നമസ്കാരം നിലനിർത്തുവാനും സക്കാത്തു കൊടുക്കുവാനും സർവ്വ മുസ്ളിംകൾക്കും നന്മ കാംക്ഷിക്കാനും ഞാൻ നബി(സ)ക്ക് ബൈഅത്തു ചെയ്തു. (ബുഖാരി. 2. 24. 484)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒട്ടകത്തിന്റെ സക്കാത്ത് കൊടുക്കാതിരുന്നാൽ അന്ത്യദിവസം ആ ഒട്ടകം അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ട് വരും. ആ ഒട്ടകത്തിന്റെ ജീവിതത്തിൽ കഴിഞ്ഞ ദശകളിൽ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് വരിക. എന്നിട്ട് തന്റെ കുളമ്പുകൾ കൊണ്ട് അവനെ അത് ചവിട്ടിക്കൊണ്ടിരിക്കും. ആടിന്റെ സക്കാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം ആ ആട് അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ടുവരും. ആ ആടിന്റെ ജീവിതത്തിന്റെ കഴിഞ്ഞ ദശകളിൽ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് അത് വരിക. ആട് അതിന്റെ കുളമ്പുകൾകൊണ്ട് അവനെ ചവിട്ടിക്കൊണ്ടിരിക്കുകയും കൊമ്പുകൾക്കൊണ്ട് കുത്തുകയും ചെയ്യും. ആടുകൾ വെള്ളം കുടിക്കുവാൻ ചെല്ലുന്ന ജലാശയങ്ങൾക്കടുത്ത് വെച്ച് അവയെ കറന്നെടുക്കേണ്ടതും ആ ആടുകളിലുള്ള ബാധ്യതയിൽപ്പെടുന്നതാണ്. നിങ്ങളിൽ ഒരാളും പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്ടിരിക്കുന്ന ഒരു ആടിനെ ചുമലിൽ വഹിച്ചു കൊണ്ടു വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസരം ഉണ്ടാവരുത്. അപ്പോൾ ഞാൻ പറയും. നിനക്ക് യാതൊരു സഹായവും ചെയ്യാനുള്ള കഴിവ് എനിക്കില്ല. അല്ലാഹു എന്നെ ഭാരമേൽപ്പിച്ചിരുന്ന സന്ദേശങ്ങൾ ഞാൻ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മനുഷ്യൻ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലിൽ ചുമന്നുകൊണ്ട് വരും. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാൻ പറയും: നിങ്ങൾക്ക് അല്ലാഹുവിങ്കിൽ നിന്ന് യാതൊന്നും ഞാൻ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേൽപ്പിച്ചിരുന്നത് ഞാൻ നിങ്ങളെ അറിയിച്ചു കഴിഞ്ഞു. (ബുഖാരി. 2. 24. 485)

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നൽകി. അപ്പോൾ അവൻ അതിലുള്ള സകാത്തു നൽകിയില്ല. എന്നാൽ പരലോക ദിവസം ആ ധനം അവന്റെ മുമ്പിൽ തലയിൽ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂർഖൻ പാമ്പിന്റെ രൂപത്തിൽ തല പൊക്കി നിൽക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തിൽ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകൾ പിടിച്ചുകൊണ്ട് ആ സർപ്പം പറയും. ഞാൻ നിന്റെ ധനമാണ്. ഞാൻ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നൽകിയ ധനത്തിൽ പിശുക്ക് കാണിക്കുന്നവർ അത് അവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486)

4) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അഞ്ചു ഊഖിയയിൽ കുറഞ്ഞതിന് സകാത്ത് നിർബന്ധമില്ല. അഞ്ചിൽ താഴെ എണ്ണമുള്ള ഒട്ടകത്തിന് സക്കാത്തില്ല. അഞ്ചു വസ്ഖിൽ കുറഞ്ഞ ധാന്യത്തിനും സക്കാത്തില്ല. (ബുഖാരി. 2. 24. 487)

5) സൈദ്ബ്നുവഹബ്(റ) പറയുന്നു: ഞാൻ ഒരിക്കൽ റബ്ദ യിൽ കൂടി സഞ്ചരിക്കുമ്പോൾ അബൂദർറ്(റ) നെ കണ്ടുമുട്ടി. അപ്പോൾ ഞാൻ പറഞ്ഞു. താങ്കൾ എങ്ങിനെയാണ് ഇവിടെ താമസമാക്കിയത്? അബൂദർറ്(റ) പറഞ്ഞു: ഞാൻ ശാമിൽ ജീവിക്കുമ്പോൾ സ്വർണ്ണവും വെള്ളിയും നിധിയാക്കുകയും എന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ ഞാനും മുആവിയ്യ:യും തമ്മിൽ ഭിന്നിച്ചു. മുആവിയ്യ: പറഞ്ഞു: ഇതു വേദക്കാരെ സംബന്ധിച്ച് പ്രസ്താവിച്ചതാണ്. അപ്പോൾ ഞാൻ പറഞ്ഞു. ഈ സൂക്തം അവരെ സംബന്ധിച്ചും നമ്മെ സംബന്ധിച്ചും അവതരിപ്പിക്കപ്പെട്ടതാണ്. ഇത് എന്റെയും മുആവിയ്യ:യുടെയും ഇടയിൽ ശത്രുതയുണ്ടാക്കി. എന്നെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് മുആവിയ്യ: ഉസ്മാൻ(റ) ന് കത്തെഴുതി. ഉസ്മാൻ(റ) എന്നെ മദീനയിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി. അങ്ങനെ ഞാൻ മദീനയിൽ വന്നു. അപ്പോൾ എന്നെ മുമ്പ് കാണാത്തതുപോലെ ജനങ്ങൾ ധാരാളമായി എന്നെ സമീപിക്കുകയും എന്റെ ആഗമനത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. ഇത് ഉസ്മാൻ(റ) നോട് പറഞ്ഞു. അപ്പോൾ എന്നോട് പറഞ്ഞു: താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ അടുത്ത സ്ഥലത്തേക്ക് അകന്ന് ജീവിക്കുക. ഇതാണ് എന്നെ ഇവിടെ വരുത്തിയത്. അവർ എന്റെ മേൽ ഒരു നീഗ്രോ അടിമയെ നേതാവാക്കിയാലും ഞാൻ കേൾക്കുകയും അനുസരിക്കുകയും ചെയ്യും. (ബുഖാരി. 2. 24. 488)

6) അഹ്നഫ്(റ) പറയുന്നു: ഞാൻ ഒരിക്കൽ ഖുറൈശികളിൽ പെട്ട നേതാക്കന്മാരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ മുടിയും വസ്ത്രവും രൂപവും പരുക്കനായ ഒരാൾ കയറിവന്ന് സലാം പറഞ്ഞു: ശേഷം അയാൾ പറഞ്ഞു: ധനം നിക്ഷേപിച്ച് വെക്കുന്നവർക്ക് ചൂട് കഠിനമായ ശിലയെക്കുറിച്ച് സന്തോഷവാർത്ത നീ അറിയിക്കുക. നരകത്തിൽ അതുകൊണ്ട് അവരെ ചൂട് വെക്കും. അവരിൽപ്പെട്ട ഒരാളുടെ ഇരുമുലക്കണ്ണിന്മേൽ അതു വെക്കുന്നതാണ്. അവന്റെ ചുമലിന്റെ മുകളിലുള്ള സൂക്ഷ്മ അസ്ഥിയിലൂടെ അതിന്റെ ചൂട് പുറത്തു വരുന്നതാണ്. അനന്തരം ആ ശില അവന്റെ ചുമലിലുള്ള അസ്ഥിയിൽ വെക്കും. അപ്പോൾ അതിന്റെ ചൂട് അവന്റെ മുലക്കണ്ണിൽകൂടി പുറത്തുവരും. അവൻ പിടച്ച് കൊണ്ടിരിക്കും. ഇത്രയും പറഞ്ഞ് അദ്ദേഹം പിന്തിരിഞ്ഞുപോയി. ഒരു തൂണിന്മേൽ ഇരുന്നു. ഞാൻ അദ്ദേഹത്തെ അനുഗമിച്ച് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു. അദ്ദേഹം ആരാണെന്ന് എനിക്ക് അജ്ഞാതമായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ പറഞ്ഞത് ജനങ്ങൾക്ക് വെറുപ്പുണ്ടാക്കിയിരിക്കുമെന്ന് ഞാൻ ദർശിക്കുന്നു. അദ്ദേഹം പറഞ്ഞു. നിശ്ചയം ജനങ്ങൾ ഒന്നും ചിന്തിക്കാത്തവരാണ്. അബൂദർറ്(റ) നിവേദനം: എന്റെ ആത്മസ്നേഹിതൻ നബി(സ) എന്നോട് പറഞ്ഞു: അബൂദർറ്! നീ ഉഹ്ദ് മല ദർശിക്കുന്നുണ്ടോ? പകലിൽ നിന്ന് അവശേഷിച്ചത് എന്താണെന്ന് ഗ്രഹിക്കുവാൻ വേണ്ടി ഞാൻ സൂര്യനിലേക്ക് നോക്കി. കാരണം നബി(സ) എന്നെ എന്തെങ്കിലും ആവശ്യത്തിന് നിയോഗിക്കുമെന്ന് ഞാൻ ദർശിച്ചു. അതെ! എന്നു ഞാൻ മറുപടി പറഞ്ഞു. അപ്പോൾ നബി(സ) അരുളി: എനിക്ക് ഉഹ്ദ് മലയുടെ അത്രത്തോളം സ്വർണ്ണം ലഭിച്ചു. എല്ലാം ഞാൻ ദാനധർമ്മം ചെയ്തു അതിൽ നിന്ന് മൂന്ന് സ്വർണ്ണ നാണയം ബാക്കിയായാൽ പോലും എനിക്ക് സംതൃപ്തിയാവുകയില്ല. നിശ്ചയം ഈ മനുഷ്യന്മാർ ചിന്തിക്കുന്നില്ല. അവർ ഭൗതിക ജീവിതത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്. അല്ലാഹു സത്യം! ഞാൻ നിങ്ങളോട് നിങ്ങളുടെ ദുൻയാവ് ആവശ്യപ്പെടുന്നില്ല. മത വിഷയത്തിൽ നിങ്ങളോട് ഞാൻ മതവിധി തേടുന്നില്ല. അല്ലാഹുവിനെ ഞാൻ കണ്ടുമുട്ടുന്നതുവരെ. (ബുഖാരി. 2. 24. 489)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ആരെങ്കിലും തന്റെ പരിശുദ്ധ സമ്പാദ്യത്തിൽ നിന്നും പരിശുദ്ധ വസ്തു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ-ഒരു കാരക്കയോളം ധനം ദാനം ചെയ്താൽ അല്ലാഹു അത് തന്റെ വലം കൈകൊണ്ട് സ്വീകരിക്കും. പിന്നീട് നിങ്ങളിലൊരാൾ തന്റെ ശിശുവിനെ പോറ്റി വളർത്തും പോലെ ഒരു മലയോളം വലുതാകും വരേക്കും അല്ലാഹു അതിനെ വളർത്തിക്കൊണ്ടുപോരുന്നതാണ്. (ബുഖാരി. 2. 24. 491)

8) ഹാരിസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ധർമ്മം ചെയ്യുവീൻ. ഒരാൾ തന്റെ ധർമ്മവുമായി നടന്നാൽ അത് സ്വീകരിക്കാനാളെ കിട്ടാത്ത ഒരു കാലം നിങ്ങൾക്ക് വരും. ഇന്നലെ കൊണ്ടു വന്നിരുന്നെങ്കിൽ ഞാനിതു സ്വീകരിക്കുമായിരുന്നു. ഇന്നെനിക്ക് ഇതിന്റെ ആവശ്യമില്ല എന്ന് ആളുകൾ അന്ന് പറയുന്നതാണ്. (ബുഖാരി. 2. 24. 492)

9) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ധനം വർദ്ധിക്കുകയും അത് സർവ്വത്ര ഒഴുകുകയും ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. അവസാനം തന്റെ ധർമ്മം സ്വീകരിക്കാൻ ആരെയാണ് കിട്ടുക എന്നത് ഒരു ചിന്താപ്രശ്നമായിത്തീരും. ധനത്തിന്റെ ഉടമസ്ഥൻ അന്നു മറ്റുള്ളവരുടെ മുന്നിൽ ധനം എടുത്ത് കാണിക്കും. അപ്പോൾ എനിക്കതാവശ്യമില്ല എന്ന് അവർ പറയും. (ബുഖാരി. 2. 24. 493)

10) അദിയ്യ്(റ) നിവേദനം: ഞാനൊരിക്കൽ നബി(സ)യുടെയടുക്കലിരിക്കുമ്പോൾ രണ്ടാളുകൾ നബി(സ)യുടെയടുക്കൽ വന്നു. അവരിൽ ഒരാൾ ദാരിദ്യ്രത്തെക്കുറിച്ചും മറ്റൊരാൾ വഴിയിലെ കവർച്ചക്കാരെക്കുറിച്ചും ആവലാതിപ്പെട്ടു. അപ്പോൾ നബി(സ) പറഞ്ഞു: വഴിക്കൊള്ളക്കാരുടെ ശല്യം അൽപകാലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് കഴിഞ്ഞാൽ മക്കയിലേക്ക് യാതൊരു സംരക്ഷകന്റെയും സഹായം കൂടാതെ കച്ചവടസംഘം യാത്ര ചെയ്യുന്നതാണ്. ദാരിദ്യ്രത്തിന്റെ അവസ്ഥയാണെങ്കിൽ നിങ്ങളിലൊരാൾ തന്റെ സക്കാത്തുമായി ചുറ്റിനടക്കും. അതു സ്വീകരിക്കുന്ന ഒരാളെയും കാണുകയില്ല. ഇങ്ങനെയുള്ള ഒരു കാലഘട്ടം വന്നെത്തും വരേക്കും അന്ത്യദിനം ഉണ്ടാവുകയില്ല. ശേഷം നിങ്ങളിൽ ഓരോരുത്തരും അല്ലാഹുവിന്റെ മുമ്പിൽ ചെന്നു നിൽക്കും. മനുഷ്യനും അല്ലാഹുവിന്നുമിടയിൽ ഒരു മറയോ പരിഭാഷകനോ ഉണ്ടായിരിക്കുകയില്ല. അല്ലാഹു മനുഷ്യനോട് ചോദിക്കും. നിങ്ങൾക്ക് ഞാൻ ധനം നൽകിയിരുന്നില്ലേ? അവർ പറയും: അതെ നിന്റെയടുക്കലേക്ക് ഞാൻ ദൂതനെ അയച്ചിരുന്നില്ലേ. അല്ലാഹു ചോദിക്കും. അതെ എന്ന് മനുഷ്യൻ മറുപടി പറയും. പിന്നീട് മനുഷ്യൻ വലഭാഗത്തേക്ക് നോക്കും. അപ്പോൾ നരകമല്ലാതെ മനുഷ്യൻ കാണുകയില്ല. ശേഷം അവൻ തന്റെ ഇടതുഭാഗത്തേക്കു നോക്കും. അപ്പോഴും നരകത്തെ മാത്രമെ അവൻ കാണുകയുള്ളൂ. അതുകൊണ്ട് ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്തുസൂക്ഷിക്കുവീൻ, അതും കൈവശമില്ലാത്തവൻ നല്ല ഒരു വാക്ക് പറഞ്ഞിട്ട് നരകത്തെ സൂക്ഷിക്കട്ടെ. (ബുഖാരി. 2. 24. 494)

11) അബൂമസ്ഊദ്(റ) പറയുന്നു: ദാനധർമ്മത്തിന്റെ സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോൾ ഞങ്ങൾ അദ്ധ്വാനിച്ച് ധനം സമ്പാദിക്കാൻ തുടങ്ങി. അങ്ങനെ ഒരാൾ തന്റെ സക്കാത്തുമായി വന്നു. അത് വലിയ ഒരു സംഖ്യയായിരുന്നു. അപ്പോൾ ജനങ്ങളെ കാണിക്കുവാൻ ചെയ്തതാണെന്ന് ചിലർ പറഞ്ഞു. മറ്റൊരാൾ ഒരു സ്വാഅ് കൊണ്ട് വന്ന് ധർമ്മം ചെയ്തു. നിശ്ചയം ഈ സ്വാഅ് അല്ലാഹുവിന് ആവശ്യമില്ലാത്തതാണെന്ന് ചിലർ പറഞ്ഞു. ഈ സന്ദർഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളിൽ നിന്ന് സ്വമനസ്സാൽ ധർമ്മം ചെയ്യുന്നവരെ വിമർശിക്കുന്നവർ - അവർ അവരുടെ അധ്വാന ഫലമല്ലാതെ മറ്റൊന്നും ദർശിക്കുന്നില്ല. (ബുഖാരി. 2. 24. 496)

12) അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ദാനം ചെയ്യുവാൻ കൽപ്പിച്ചാൽ ഞങ്ങളിൽ ചിലർ അങ്ങാടിയിലേക്ക് പോകും. അവിടെ നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം ചെയ്യും. ഇന്നാകട്ടെ നബി(സ)യുടെ അനുചരന്മാരിൽ ചിലരുടെ കയ്യിൽ ലക്ഷം തന്നെയുണ്ട്. (ബുഖാരി. 2. 24. 497)

13) അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങൾ നരകത്തെ സൂക്ഷിക്കുവീൻ. (ബുഖാരി. 2. 24. 498)

14) ആയിശ(റ) പറയുന്നു: ഒരു ദിവസം ഒരു സ്ത്രീക്ക് രണ്ടു പെൺകുട്ടികളുമായി ഭിക്ഷ യാചിച്ചു കൊണ്ടു വന്നു. ഒരു കാരക്കയല്ലാതെ മറ്റു യാതൊന്നും തന്നെ അവൾ എന്റെയടുക്കൽ ദർശിച്ചില്ല. ഞാനത് അവൾക്ക് നൽകി. അവൾ അത് രണ്ടു കുട്ടികൾക്ക് ഭാഗിച്ചുകൊടുത്തു. അവൾ അതിൽ നിന്ന് യാതൊന്നും ഭക്ഷിച്ചില്ല. അവൾ എഴുന്നേറ്റു പോയി ഉടനെ നബി(സ) കടന്നു വന്നു. ഞാൻ ഈ വിവരം നബി(സ)യോട് പറഞ്ഞു. അവിടുന്നു അരുളി: വല്ലവനും ഈ പെൺകുട്ടികൾ മൂലം പരീക്ഷണ വിധേയനായി. എങ്കിൽ അവർ അന്ന് നരകാഗ്നിയിൽ നിന്നും ഒരു മറയാണ്. (ബുഖാരി. 2. 24. 499)

15) അബൂഹുറൈറ(റ) നിവേദനം: ഒരാൾ അല്ലാഹുവിന്റെ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ! ദാനധർമ്മങ്ങളിൽ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി(സ) പ്രത്യുത്തരം നൽകി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാൻ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാൽ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയിൽ നൽകുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയിൽ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാർത്ഥത്തിലോ ആ ധനം ആ ഘട്ടത്തിൽ ഇന്നവന്റെതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി. 2. 24. 500)

16) ആയിശ(റ) നിവേദനം: നബി(സ)യുടെ ഭാര്യമാരിൽ ചിലർ നബി(സ)യോട് ചോദിച്ചു: ഞങ്ങളിൽ ആരാണ് ഏറ്റവുമാദ്യം (പരലോകത്ത്)താങ്കളെ സമീപിക്കുക. നബി(സ) അരുളി: നിങ്ങളിൽ കൈ നീളം കൂടിയ ആൾ. പിന്നീട് നബി(സ)യുടെ പത്നിമാർ ഒരു മുളക്കഷ്ണമെടുത്ത് കൈ അളക്കാൻ തുടങ്ങി. സൗദയായിരുന്നു കൈ ഏറ്റവും നീളമുള്ള സ്ത്രീ. കൈ നീളം കൂടിയവൾ എന്ന് നബി(സ) പറഞ്ഞതിന്റെ വിവക്ഷ അവൾ കൂടുതൽ ദാനധർമ്മം ചെയ്തിരുന്നുവെന്നാണെന്ന് ശേഷം ഞങ്ങൾ ഗ്രഹിച്ചു. സൗദയാണ് ഏറ്റവും വേഗം നബി(സ)യെ പിൻതുടർന്നത്. അവർ ദാനധർമ്മം കൂടുതൽ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 2. 24. 501)

17) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാൻ ഇന്ന് ഒരു ദാനധർമ്മം ചെയ്യുമെന്ന് ഒരാൾ പറഞ്ഞു. തന്റെ ദാനവുമായി അയാൾ പുറപ്പെട്ടു. ഒരു കള്ളന്റെ കയ്യിലാണ് അദ്ദേഹം അത് വെച്ചത്. പ്രഭാതത്തിൽ ആളുകൾ പറഞ്ഞു. ഒരു കള്ളന് ദാനം ചെയ്തുവെന്ന് അയാൾ പറഞ്ഞു: അല്ലാഹുവേ! നിനക്ക് സ്തുതി. നിശ്ചയം ഞാനിന്നും മറ്റൊരു ദാനം ചെയ്യും. ദാനവസ്തുവുമായി അയാൾ പുറപ്പെട്ടു. അതു ഒരു വ്യഭിചാരിണിക്കാണ് നൽകിയത്. പിറ്റേന്ന് ജനങ്ങൾ പറഞ്ഞു: വ്യഭിചാരിണിക്ക് ദാനം ചെയ്തുവെന്ന്. അയാൾ പറഞ്ഞു: അല്ലാഹുവേ! നിനക്ക് സർവ്വ സ്തുതിയും. ഞാനിന്നും ഒരു ദാനം തീർച്ചയായും ചെയ്യുന്നതാണ്. ദാനവസ്തുവുമായി അയാൾ പുറപ്പെട്ടു. അതു ഒരു ധനികന്റെ കൈയിലാണ് നിക്ഷേപിച്ചത്. ധനികന് ദാനം ചെയ്തുവെന്ന് പിറ്റേന്ന് ജനങ്ങൾ പറഞ്ഞു. അയാൾ പറഞ്ഞു: അല്ലാഹുവേ! കള്ളനും, വ്യഭിചാരിണിക്കും ധനികനും ദാനം ചെയ്യാൻ കഴിഞ്ഞതിൽ നിനക്ക് സ്തുതി. അപ്പോൾ(അല്ലാഹുവിങ്കൽ നിന്ന്) ഒരാൾ പറഞ്ഞു: താങ്കൾ കള്ളന് കൊടുത്ത ദാനം മൂലം കളവിൽ നിന്നും അയാൾ വിരമിക്കാനിടയുണ്ട്. വ്യഭിചാരിണി വ്യഭിചാരത്തിൽ നിന്നും വിരമിച്ചേക്കാം. ധനികനാവട്ടെ, താങ്കളുടെ ദാനത്തിൽ നിന്ന് ഗുണപാഠം പഠിച്ച് അല്ലാഹു നൽകിയ ധനത്തിൽ നിന്ന് ദാനം ചെയ്യാൻ സാധ്യതയുണ്ട്. (ബുഖാരി. 2. 24. 502)

18) മഅ്നു(റ) നിവേദനം: ഞാനും എന്റെ പിതാവും പിതാമഹനും നബി(സ) യുമായി പ്രതിജ്ഞ ചെയ്തിരുന്നു. നബി(സ) യാണ് എനിക്ക് വിവാഹലോചന നടത്തി വിവാഹം ചെയ്തുതന്നതും. ഞാൻ ഒരിക്കൽ നബി(സ)യുടെ അടുത്ത് ആവലാതി ബോധിപ്പിച്ചു. എന്റെ പിതാവ് കുറെ സ്വർണ്ണനാണയം ദാനം ചെയ്യാനായി പള്ളിയിലുള്ള ഒരാളുടെയടുക്കൽ കൊടുത്തു. ഞാൻ അയാളോട് അതു വാങ്ങി എന്റെ പിതാവിന്റെയടുക്കൽ വന്നു. എന്റെ പിതാവ് പറഞ്ഞു: അല്ലാഹു സത്യം! ഞാൻ നിനക്ക് തരാൻ ഉദ്ദേശിച്ചിട്ടില്ല. അപ്പോഴാണ് ഞാൻ നബി(സ)യോട് ആവലാതി പറഞ്ഞത്. അവിടുന്ന് അരുളി: യസീദ്! നിനക്ക് നിന്റെ ഉപദേശമനുസരിച്ച് പ്രതിഫലം കിട്ടും. മഅ്നേ! നിനക്ക് ലഭിച്ചത് നീ എടുത്തുകൊള്ളുക. (ബുഖാരി. 2. 24. 503)

19) ആയിശ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീ അവളുടെ വീട്ടിലെ ആഹാര പദാർത്ഥങ്ങളിൽ നിന്ന് നശിപ്പിക്കണമെന്ന ദുരുദ്ദേശ്യം ഇല്ലാതെ ദാനം ചെയ്താൽ ദാനം ചെയ്തതിന്റെ പ്രതിഫലം അവൾക്കുണ്ട്. അധ്വാനിച്ചുണ്ടാക്കിയതിന്റെ പ്രതിഫലം അവളുടെ ഭർത്താവിനും അതുപോലുള്ള പ്രതിഫലം അതിന്റെ കാവൽക്കാരനും ലഭിക്കും. അവരിൽ ആർക്കും മറ്റേയാൾക്ക് കൊടുത്തതു കാരണം പ്രതിഫലം ചുരുങ്ങുകയില്ല. (ബുഖാരി. 2. 24. 506)

20) ഹക്കീം(റ) നിവേദനം: നബി(സ) അരുളി: മേലെ കയ്യാണ് താഴെ കയ്യിനേക്കാൾ ഉത്തമം. ആദ്യമായി നിന്റെ പരിപാലനത്തിൻ കീഴിലുള്ളവർക്ക് നീ ദാനം ചെയ്യുക. മന:സംതൃപ്തിയോടു കൂടി നൽകുന്ന ദാനമാണ് ഏറ്റവും ഉത്തമം. വല്ലവരും അന്യരോട് ധനസഹായം ആവശ്യപ്പെടാതെ അകന്നു നിന്നാൽ അല്ലാഹു അവനെ ഐശ്വര്യവാനാക്കും. വല്ലവനും പരാശ്രയരഹിതനായി ജീവിക്കാനുദ്ദേശിച്ചാൽ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കും. (ബുഖാരി. 2. 24. 508)

21) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) മിമ്പറിൽ നിന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ദാനത്തെയും അഭിമാനബോധത്തോടെ മറ്റുള്ളവരോട് ചോദിക്കാതെ ഒഴിഞ്ഞു മാറിനിൽക്കുന്നതിനെയും യാചനയേയും കുറിച്ച് പ്രസ്താവിച്ചു. അവിടുന്നു പറഞ്ഞു: മേലെ കയ്യാണ് താഴെ കയ്യിനേക്കാൾ ഉത്തമം. മേലെ കൈ ദാനം ചെയ്യുന്നവനും താഴെ കൈ അതു വാങ്ങുന്നതുമാണ്. (ബുഖാരി. 2. 24. 509)

22) അബൂമൂസാ(റ) നിവേദനം: നബി(സ)യുടെ അടുക്കൽ വല്ല യാചകനും വരികയോ ആരെങ്കിലും എന്തെങ്കിലും സഹായമാവശ്യപ്പെടുകയോ ചെയ്താൽ അവിടുന്ന് അരുളും: നിങ്ങൾ മറ്റുള്ളവരോട് ശുപാർശ ചെയ്യുവീൻ. നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടും. അല്ലാഹു ഉദ്ദേശിച്ചത് അവന്റെ പ്രവാചകന്റെ നാവിലൂടെ അവൻ വിധിക്കും. (ബുഖാരി. 2. 24. 512)

23) അസ്മാഅ്(റ) നിവേദനം: നബി(സ) എന്നോട് പറഞ്ഞു; സമ്പത്തു സൂക്ഷിച്ച് പാത്രത്തിന്റെ വായ നീ കെട്ടിവെക്കരുത്. അങ്ങിനെ ചെയ്യുന്ന പക്ഷം തന്റെ പാത്രത്തിന്റെ വായ നിനക്കെതിരായി അല്ലാഹുവും കെട്ടി വെക്കും. നീ ധനം എണ്ണിക്കണക്കാക്കി വെക്കരുത്. നിനക്കെതിരിൽ അല്ലാഹുവും എണ്ണിക്കണക്കാക്കി വെച്ചുകളയും. (ബുഖാരി. 2. 24. 513)

24) അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ സന്നിധിയിൽ അവർ വന്നപ്പോൾ നബി(സ) അവരോട് പറഞ്ഞു: നീ ധനം പാത്രത്തിൽ ആക്കി കെട്ടിവെക്കരുത്. അപ്പോൾ അല്ലാഹുവും തന്റ പാത്രത്തിന്റെ വായ നിനക്കെതിരായി കെട്ടി വെക്കും. കഴിവുള്ളത്ര ദാനം നീ ചെയ്തുകൊള്ളുക. (ബുഖാരി. 2. 24. 515)

25) ഹക്കീം(റ) നിവേദനം: അദ്ദേഹം നബി(സ)യോട് ചോദിച്ചു. പ്രവാചകരേ! ഞാൻ അജ്ഞാനകാലത്ത് പുണ്യകർമ്മമെന്ന നിലക്ക് ദാനം ചെയ്യുകയും അടിമകളെ മോചിപ്പിക്കുകയും കുടുംബബന്ധം പുലർത്തുകയും ചെയ്യാറുണ്ടായിരുന്നു. എനിക്ക് അതിന് പ്രതിഫലം ലഭിക്കുമോ? അപ്പോൾ നബി(സ) പറഞ്ഞു: മുമ്പ് നിർവ്വഹിച്ച പുണ്യകർമ്മങ്ങളോടുകൂടിയിട്ടു തന്നെയാണ് നീ ഇസ്ലാമിൽ പ്രവേശിച്ചിരിക്കുന്നത്. (ബുഖാരി. 2. 24. 517)

26) ആയിശ(റ) നിവേദനം: നബി(സ) അരുളി: ദുർവ്യയം ചെയ്യാത്ത നിലക്ക് ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ ധനത്തിൽ നിന്നും ദാനം ചെയ്താൽ അവൾക്ക് അതിന്റെ പ്രതിഫലമുണ്ട്. അവളുടെ ഭർത്താവിന് സമ്പാദിച്ചതിന്റെ പ്രതിഫലമുണ്ട്. ഭൃത്യനും അതുപോലെ പ്രതിഫലമുണ്ട്. (ബുഖാരി. 2. 24. 518)

27) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: വിശ്വസ്ഥനും ഏതു ധനം ആർക്ക് കൊടുക്കുവാൻ വേണ്ടി തന്നോട് കൽപ്പിച്ചിട്ടുണ്ടോ അത് പരിപൂർണ്ണമായും മനഃസംതൃപ്തിയോട് കൂടിയും വിട്ടുകൊടുക്കുന്നവനും ആയ മുസ്ലീം ഖജാഞ്ചി ആ ധനം ദാനധർമ്മം ചെയ്യുന്ന അതിന്റെ ഉടമസ്ഥനോടൊപ്പം പ്രതിഫലത്തിൽ പങ്കാളിയാണ്. (ബുഖാരി. 2. 24. 519)

28) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ ദിവസവും മനുഷ്യന്മാർ പ്രഭാതത്തിൽ പ്രവേശിക്കുമ്പോൾ രണ്ടു മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഇപ്രകാരം പ്രാർത്ഥിക്കാൻ തുടങ്ങും. അവരിലൊരാൾ പ്രാർത്ഥിക്കും. അല്ലാഹുവേ! ദാനധർമ്മം ചെയ്യുന്നവന് നീ പകരം നൽകേണമേ! മറ്റേ മലക്ക് പ്രാർത്ഥിക്കും: അല്ലാഹുവേ! പിശുക്കന്ന് നീ നാശം വരുത്തിവെക്കേണമെ! (ബുഖാരി. 2. 24. 522)

29) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ രണ്ടു മനുഷ്യന്മാരെപ്പോലെയാണ്. അവർ ഇരുമ്പിന്റെ ഓരോ ജൂബ്ബ ധരിച്ചിട്ടുണ്ട്. ആ ജൂബ്ബ രണ്ടും അവരുടെ മുല മുതൽ കഴുത്തില് എല്ല് വരേയുണ്ട്. ദാനശീലമുള്ളവൻ ദാനം ചെയ്യുമ്പോഴെല്ലാം ആ ജൂബ്ബ വലിഞ്ഞു നീണ്ടിട്ട് അവന്റെ ശരീരമാകെ മൂടും. അവന്റെ കൈവിരലുകളുടെ അറ്റങ്ങൾ പോലും കുപ്പായത്തിനുള്ളിലാവും. ഭൂമിയിൽ പതിഞ്ഞു അവന്റെ കാലടികൾ ഈ കുപ്പായം ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുക കാരണം മാഞ്ഞ് പോകും. എന്നാൽ പിശുക്കൻ വല്ലതും ചിലവ് ചെയ്യാനുദ്ദേശിക്കുന്ന പക്ഷം അവന്റെ ജൂബയുടെ ഒരു കണ്ണിയും അവയുടെ സ്ഥാനങ്ങളിലേക്ക് ചേർന്ന് ഒട്ടിപ്പിടിച്ച് നിൽക്കും. അവൻ കുപ്പായം വലിച്ച് നീട്ടി വികസിപ്പിക്കാനൊരുങ്ങും. പക്ഷെ അത് വികസിക്കുകയില്ല. (ബുഖാരി. 2. 24. 523)

30) സഈദ്(റ) തന്റെ പിതാമഹനിൽ നിന്ന്(അബൂമൂസ) നിവേദനം ചെയ്യുന്നു. നബി(സ) അരുളി; സർവ്വ മുസ്ലീംകളും സക്കാത്തു കൊടുക്കേണ്ടതുണ്ട്. അനുചരന്മാർ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ! അതിന് കഴിവില്ലെങ്കിലോ? നബി(സ) പ്രത്യുത്തരം നൽകി: അവർ സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം. എന്നിട്ട് തന്റെ ദേഹത്തെ ശുശ്രൂഷിക്കണം. മറ്റുള്ളവർക്ക് ദാനം ചെയ്യുകയും വേണം. അതിനും സാധ്യമായില്ലെങ്കിലോ അന്ന് അവർ വീണ്ടും ചോദിച്ചു: നബി(സ) അരുളി. ആപത്തു ബാധിച്ചു ദുരിതമനുഭവിക്കുന്നവരെ അവൻ സഹായിക്കട്ടെ അതിനും കഴിവില്ലെങ്കിലോ? അനുചരന്മാർ വീണ്ടും ചോദിച്ചു: നബി(സ) അരുളി. അവൻ നന്മ പ്രവർത്തിക്കുകയും തിന്മയെ സൂക്ഷിച്ച് അകന്നു നിൽക്കുകയും ചെയ്യട്ടെ. നിശ്ചയം അത് അന് ദാനധർമ്മമാണ്. (ബുഖാരി. 2. 24. 524)

31) ഉമ്മു അതിയ്യ(റ) നിവേദനം: അൻസാരി വനിത നുസൈബക്ക്(റ) നബി(സ) സക്കാത്തിന്റെ ഓഹരിയിൽ നിന്ന് ഒരാടിനെ കൊടുത്തയച്ചു. ആ ആടിനെ അറുത്തു അതിൽ നിന്ന് അൽപം അവർ ആയിശ(റ) ക്ക് കൊടുത്തയച്ചു. നബി(സ) പ്രവേശിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു: നിങ്ങളുടെയടുക്കൽ ആഹാരം വല്ലതുമുണ്ടോ? ആയിശ(റ) പറഞ്ഞു: ഇല്ല. സക്കാത്തുവകയിൽ നുസൈബക്ക് കിട്ടിയ ആടിന്റെ മാംസത്തിൽ അൽപം അവൾ കൊടുത്തയച്ചത് മാത്രമുണ്ട്. നബി(സ) പറഞ്ഞു: അത് കൊണ്ടുവരിക. സക്കാത്തു അതിന്റെ സ്ഥാനത്തെത്തിക്കഴിഞ്ഞു. (ബുഖാരി. 2. 24. 525)

32) അബൂസഈദ്(റ) നിവദേനം: ഒട്ടകത്തിൽ അഞ്ചിന് താഴെയുള്ളതിന് സക്കാത്തില്ല. വെള്ളിക്ക് അഞ്ച് ഊഖിയ്യ: താഴെയുള്ളതിന് സക്കാത്തില്ല. ധാന്യത്തിൽ അഞ്ച് അൗസ്ഖ് താഴേയുള്ളതിന് സക്കാത്തില്ല. (ബുഖാരി. 2. 24. 526)

33) അനസ്(റ) പറയുന്നു: അല്ലാഹുവിന്റെയും റസൂലിന്റേയും കൽപ്പന അബൂബക്കർ(റ) അനസിന് എഴുതി അയച്ചു. ഒരുത്തന്റെ സക്കാത്തിൽ ഒരു വയസ്സുള്ള പെണ്ണൊട്ടകം നൽകേണ്ട ഘട്ടമെത്തി. അവന്റെയടുക്കൽ അതില്ല. രണ്ടു വയസ്സുള്ള പെണ്ണൊട്ടകമുണ്ട് താനും എങ്കിൽ അതു വാങ്ങാം. പക്ഷെ സക്കാത്ത് പിരിച്ചെടുക്കുന്നവൻ ഇരുപത് ദിർഹമോ രണ്ടാടോ അവന് നഷ്ടപരിഹാരമായി കൊടുക്കണം. ഇനി കൊടുക്കാൻ പറ്റിയ ഒരു വയസ്സ് പ്രായമായ പെണ്ണൊട്ടകം അവന്റെ കൈയിലില്ല. രണ്ടു വയസ്സായ ഒരു ആണൊട്ടകം മാത്രമേയുള്ളൂ. എങ്കിൽ അതവനിൽ നിന്ന് സ്വീകരിക്കാം. കൂടുതലൊന്നും വാങ്ങേണ്ടതില്ല. (ബുഖാരി. 2. 24. 528)

34) അനസ്(റ) പറയുന്നു: നബി(സ) നിശ്ചയിച്ചതായി അബൂബക്കർ(റ) അനസിനെഴുതിയ കത്തിൽ ഇതുകൂടി ഉണ്ടായിരുന്നു. സക്കാത്ത് ഭയന്നിട്ട് വേർപ്പെട്ടു കിടക്കുന്ന ധനം ഒന്നായി കണക്ക് കൂട്ടുവാനോ ഒന്നായിക്കിടക്കുന്ന ധനം വേർപ്പെടുത്തിക്കൊണ്ട് കണക്കാക്കുവാനോ പാടില്ല. (ബുഖാരി. 2. 24. 530)

35) അനസ്(റ) പറയുന്നു: അബൂബക്കർ(റ) നബി(സ) നിശ്ചയിച്ചതായി അനസിന്നെഴുതിയ കത്തിൽ ഇപ്രകാരം കൂടിയുണ്ട്. രണ്ടു പങ്കാളികളുടേതാണ് ധനമെങ്കിൽ രണ്ടുപേരും സക്കാത്തിന്റെ ബാധ്യത തുല്യനിലക്ക് വഹിക്കണം. (ബുഖാരി. 2. 24. 531)

36) അബൂസഈദ്(റ) നിവേദനം: ഒരു ഗ്രാമീണൻ പ്രവാചകന്റെ അടുത്തു വന്ന് ഹിജ്റക്ക് അനുവാദം ചോദിച്ചു. നബി(സ) പറഞ്ഞു. നിനക്ക് നാശം! നിശ്ചയം അതിന്റെ പ്രശ്നം വിഷമകരമായതാണ്. നിനക്ക് സക്കാത്ത് കൊടുക്കുവാൻ മാത്രം ഒട്ടകമുണ്ടോ? അതെ, അയാൾ മറുപടി പറഞ്ഞു: അപ്പോൾ നബി(സ) പ്രത്യുത്തരം നൽകി. നീ കടലിനപ്പുറം പോയി സൽകർമ്മം ചെയ്താലും നിന്റെ കർമ്മങ്ങൾക്കുള്ള പ്രതിഫലത്തിൽ ഒരു കുറവും അല്ലാഹു വരുത്തുകയില്ല. (ബുഖാരി. 2. 24. 532)

37) അനസ്(റ) പറയുന്നു: അല്ലാഹുവും അവന്റെ ദൂതനും നിശ്ചയിച്ച സക്കാത്തിന്റെ വിധി അബൂ ബക്കർ(റ) അനസിന് എഴുതി അയച്ചു. അതിൽ ഇപ്രകാരം ഉണ്ടായിരുന്നു. ഒരാളുടെ ഒട്ടകത്തിന് നാല് വയസ്സുള്ള പെണ്ണൊട്ടകത്തെ സകാത്ത് കൊടുക്കേണ്ട നിലപാടെത്തി. അവന്റെ പക്കൽ അതില്ല. മൂന്ന് വയസ്സുള്ള പെണ്ണൊട്ടകം മാത്രമാണുള്ളത്. എങ്കിൽ അതവന്റെ പക്കൽ നിന്ന് സ്വീകരിക്കാം. അതോടൊപ്പം അവന് സാധിക്കുമെങ്കിൽ രണ്ടാടുകൂടി അവൻ കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇരുപതു ദിർഹം. മൂന്നു വയസ്സുള്ള ഒരു പെണ്ണൊട്ടകം സക്കാത്തിൽ കൊടുക്കേണ്ട ഘട്ടം ഒരാൾക്കെത്തി. അവന്റെ പക്കൽ ആ ഒട്ടകം ഇല്ല. ഉള്ളത് നാല് വയസ്സുളള പെണ്ണൊട്ടകം മാത്രമാണ്. എങ്കിൽ അത് സ്വീകരിച്ച് സക്കാത്ത് പിരിച്ചെടുക്കുന്നവൻ ഇരുപത് ദിർഹം അങ്ങോട്ട് കൊടുക്കണം അല്ലെങ്കിൽ രണ്ടാടുകൾ. മൂന്ന് വയസ്സുള്ള പെണ്ണൊട്ടകം സക്കാത്ത് കൊടുക്കേണ്ട ഘട്ടം ഒരാൾക്കെത്തി. അവന്റെ പക്കൽ ആ ഒട്ടകമില്ല. ഉള്ളത് രണ്ടു വയസ്സുള്ള പെണ്ണൊട്ടകമാണ്. എങ്കിൽ അത് സ്വീകരിക്കാം. അതോടൊപ്പം രണ്ടാട് അല്ലെങ്കിൽ ഇരുപത് ദിർഹം അവൻ കൊടുക്കണം. (ബുഖാരി. 2. 24. 533)

38) അനസ്(റ) നിവേദനം: അബൂബക്കർ(റ) അനസ്(റ) നെ ബഹ്റൈനിലേക്ക് ഭരണാധികാരിയായി അയച്ചപ്പോൾ ഈ കൽപ്പന എഴുതിക്കൊടുത്തു. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. ഇത് മുസ്ളിംകളുടെ മേൽ അല്ലാഹുവിന്റെ ദൂതൻ നിശ്ചയിച്ചുകൊടുത്ത സക്കാത്തിന്റെ നിർബന്ധവിധിയാണ്. അതുകൊണ്ട് മുസ്ളിംകളിലാരോടെങ്കിലും ഈ തോതനുസരിച്ച് സക്കാത്താവശ്യപ്പെട്ടാൽ അവരത് കൊടുക്കട്ടെ. അതിന്നപ്പുറം ആവശ്യപ്പെട്ടാൽ കൊടുക്കാതിരിക്കുകയും ചെയ്യട്ടെ. ഇരുപത്തിനാലെണ്ണം വരെ വരുന്ന ഒട്ടകത്തിന് സക്കാത്തായി കൊടുക്കേണ്ടത് ആടാണ്. അഞ്ച് ഒട്ടകത്തിന് ഒരാടെന്ന തോതിൽ. ഇരുപത്തഞ്ച് മുതൽ മുപ്പത്തഞ്ച് വരെ വരുന്ന ഒട്ടകത്തിന് ഒരു വയസ്സ് പ്രായമുള്ള ഒരു പെണ്ണൊട്ടകക്കിടാവ് കൊടുക്കണം. മുപ്പത്താറു മുതൽ അറുപതു വരെ എണ്ണം ഒട്ടകത്തിന് മൂന്ന് വയസ്സുള്ളതും ആണൊട്ടകത്തിന് ചവിട്ടാൻ പറ്റിയതുമായ ഒരു പെണ്ണൊട്ടകത്തെ കൊടുക്കണം. അറുപത്തൊന്നു മുതൽ എഴുപത്തഞ്ച് വരെ വരുന്ന ഒട്ടകത്തിന് നാല് വയസ്സ് പ്രായമായ ഒരു പെണ്ണൊട്ടകം നൽകണം. എഴുപത്താറു മുതൽ തൊണ്ണൂറ് വരെ എണ്ണം വരുന്ന ഒട്ടകത്തിന് രണ്ടു വയസ്സ് പ്രായമുള്ള രണ്ടു പെണ്ണൊട്ടകക്കിടാവുകളെ നൽകണം. തൊണ്ണൂറ്റൊന്നു മുതൽ നൂറ്റിരുപതു വരെ എണ്ണം വരുന്ന ഒട്ടകത്തിന് മൂന്ന് വയസ്സുവരെ പ്രായമുള്ളതും ആണൊട്ടകത്തിന് ചവിട്ടാൻ പറ്റിയതുമായ രണ്ടു പെണ്ണൊട്ടകത്തെ കൊടുക്കണം. 120ൽ വർദ്ധിച്ച എണ്ണം ഒട്ടകമുള്ളവർ ഓരോ നാൽപ്പതെണ്ണത്തിനും രണ്ടു വയസ്സ് പ്രായമായ ഓരോ പെണ്ണൊട്ടകവും ഓരോ അമ്പതെണ്ണത്തിനും മൂന്നു വയസ്സ് പ്രായമായ ഓരോ പെണ്ണൊട്ടകം വീതവും നൽകണം. ഒരാൾക്ക് നാലൊട്ടകം മാത്രമെ ഉള്ളുവെങ്കിൽ അതിന് സക്കാത്തില്ല തന്നെ. അതിന്റെ ഉടമസ്ഥൻ ഉദ്ദേശിക്കുകയാണെങ്കിൽ കൊടുക്കാം. അഞ്ചൊട്ടകം തികഞ്ഞാൽ അവർക്ക് സക്കാത്തായി ഒരാടിനെ നൽകണം. നാൽപത് മുതൽ നൂറ്റിരുപത് വരെ എണ്ണം വരുന്ന ആടുകൾക്ക് - അവ മേഞ്ഞു തിന്നുന്നവയാണെങ്കിൽ - ഒരാട് നൽകണം. നൂറ്റിരുപത് മുതൽ ഇരുനൂറ് വരെ എണ്ണം വരുന്ന ആടുകൾക്ക് രണ്ടാട് കൊടുക്കണം. ഇരുനൂറ് മുതൽ മുന്നൂറ് വരെ എണ്ണം വരുന്ന ആടുകൾക്ക് മൂന്ന് ആട് വീതം കൊടുക്കണം. മുന്നൂറിൽ വർദ്ധിച്ച എണ്ണം ഉണ്ടായാൽ ഓരോ നൂറിനും ഓരോ ആടുവീതം നൽകണം. മേഞ്ഞു തിന്നുന്ന ആടുകൾ നാൽപ്പതിൽ കുറവാണെങ്കിൽ അവക്ക് സക്കാത്ത് കൊടുക്കേണ്ടതില്ല. അതിന്റെ ഉടമസ്ഥൻ ഉദ്ദേശിച്ചാൽ ഒഴികെ. വെള്ളിയുടെ സക്കാത്ത് രണ്ടര ശതമാനമാണ്. നൂറ്റിതൊണ്ണൂറ് ദിർഹം മാത്രമേയുള്ളുവെങ്കിലോ അതിന് സക്കാത്ത് കൊടുക്കേണ്ടതില്ല. ഉടമസ്ഥൻ ഉദ്ദേശിക്കുന്നുവെങ്കിൽ കൊടുക്കാം. (ബുഖാരി. 2. 24. 534)

39) അനസ്(റ) നിവേദനം: അല്ലാഹുവും നബി(സ)യുടെ കൽപ്പിച്ചത് അബൂബക്കർ അനസിന് എഴുതിക്കൊടുത്തതിൽ ഇപ്രകാരം ഉണ്ടായിരുന്നു. വയസ്സ് കൂടിയതും അംഗവൈകല്യമുള്ളതുമായ മൃഗങ്ങളും മുട്ടാടും സക്കാത്തായി കൊടുക്കരുത്. സക്കാത്ത് പിരിക്കുന്നവൻ അത് ഇഷ്ടപ്പെടുകയാണെങ്കിൽ വിരോധമില്ല. (ബുഖാരി. 2. 24. 535)

40) അബൂഹുറൈറ(റ) നിവേദനം: അബൂബക്കർ(റ) പറഞ്ഞു: അല്ലാഹു സത്യം! നബി(സ)ക്ക് അവർ നൽകിയിരുന്ന ഒരു ആട്ടിൻ കുട്ടിയെങ്കിലും എനിക്ക് തരാൻ വിസമ്മതിച്ചാൽ ഞാൻ അതിന്റെ പേരിൽ അവരോട് യുദ്ധം ചെയ്യും. ഉമർ(റ) പറയുന്നു: അബൂബക്കറിന്റെ ഹൃദയത്തിന് അല്ലാഹു വിശാലത നൽകിയതാണ്. ഇപ്രകാരം പ്രഖ്യാപിക്കുവാൻ കാരണമെന്ന് ഞാൻ ദർശിക്കുന്നു. നിശ്ചയം അത് സത്യമായിരുന്നുവെന്ന് ഞാൻ ഗ്രഹിച്ചു. (ബുഖാരി. 2. 24. 536)

41) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) മുആദ്നെ യമനിലേക്ക്(ഗവർണ്ണറായി)നിയോഗിച്ചുകൊണ്ട് അദ്ദേഹത്തോട് അരുളി: ലാഇലാഹ ഇല്ലല്ലാഹു എന്നതിലേക്ക് ക്ഷണിക്കുക. അതവർ അനുസരിച്ചു കഴിഞ്ഞാൽ എല്ലാ ദിവസവും രാവും പകലുമായി അഞ്ച് നേരത്തെ നമസ്കാരം അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നുവെന്ന് അവരെ അറിയിക്കുക. അതും അവർ അനുസരിച്ചാൽ അല്ലാഹു നിങ്ങളുടെ ധനത്തിൽ സകാത്തു നിർബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. ആ സക്കാത്തു അവരുടെ ധനികൻമാരിൽ നിന്ന് പിരിച്ചെടുത്തു അവരിൽ തന്നെയുള്ള അഗതികളിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യേണ്ടത്. (ബുഖാരി. 2. 24. 537)

42) അബൂദർറ്(റ) നിവേദനം: വല്ല മനുഷ്യനും അവന്റെ അടുത്തു ഒട്ടകം, പശു, ആട് എന്നിവയിൽ നിന്ന് ഏതെങ്കിലും ഒന്നു ഉണ്ടാവുകയും ശേഷം അതിന്റെ സകാത്ത് അവൻ നൽകാതിരിക്കുകയും ചെയ്താൽ അന്ത്യദിനത്തിൽ ആ മൃഗത്തെ ഏറ്റവും വലിയതും തടിച്ചതുമായ രൂപം നൽകിക്കൊണ്ട് അവന്റെ അടുത്തു അതിനെ കൊണ്ടു വരും. ശേഷം അതിന്റെ കുളമ്പുകൾ കൊണ്ട് അതു അവനെ ചവിട്ടുകയും കൊമ്പുകൾ കൊണ്ട് കുത്തുകയും ചെയ്യും. അവസാനത്തേത് അവനെ വിട്ട് കടക്കുമ്പോൾ ആദ്യത്തേതിനെ മടക്കപ്പെടും. ജനങ്ങളുടെ ഇടയിൽ വിധിക്കപ്പെടുന്നത് വരെ. (ബുഖാരി. 2. 24. 539)

43) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ബലി പെരുന്നാൾ ദിവസം അല്ലെങ്കിൽ ഒരു ചെറിയ പെരുന്നാൾ ദിവസം മൈതാനത്തേക്കു പുറപ്പെട്ടു. നമസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ നബി(സ) ജനങ്ങളെ ഉപദേശിച്ചു. അവരോട് ദാനധർമ്മം ചെയ്യുവാൻ നിർദ്ദേശിച്ചു. അവിടുന്ന് അരുളി: അല്ലയോ ജനങ്ങളെ, നിങ്ങൾ ധർമ്മം ചെയ്യുവീൻ. നബി(സ) സ്ത്രീകളുടെ അടുത്തു ചെന്നു. എന്നിട്ടു സ്ത്രീ സമൂഹമേ! നിങ്ങളും ധർമ്മം ചെയ്യുവീൻ. നരകത്തിൽ നിങ്ങളെയും വർദ്ധിച്ച നിലക്ക് ഞാൻ ദർശിക്കുകയുണ്ടായി. അപ്പോൾ സ്ത്രീകൾ ചോദിച്ചു. പ്രവാചകരേ! എന്തുകൊണ്ടാണിത്? നബി(സ) പറഞ്ഞു: നിങ്ങൾ ശപിക്കുന്നതിനെ വർദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കുകയും ചെയ്യും. ബുദ്ധിയും ദീനും കുറഞ്ഞവരായിട്ടും ഉറച്ച മനസ്സുള്ള പുരുഷന്റെ മനസ്സിനെ നീക്കിക്കളയുവാൻ നിങ്ങളെക്കാൾ കഴിവുള്ള ഉറച്ച മനസ്സുള്ള മറ്റാരുമില്ല. ശേഷം നബി(സ) പിരിഞ്ഞു പോയി. തന്റെ വീട്ടിൽ പ്രവേശിച്ചു. അപ്പോൾ ഇബ്നുമസ്ഊദിന്റെ ഭാര്യ സൈനബ നബി(സ)യുടെ മുന്നിൽ വരാൻ സമ്മതം ചോദിച്ചു. ചിലർ ഉണർത്തി: പ്രവാചകരേ! സൈനബ. ഇബ്നു മസ്ഊദിന്റെ ഭാര്യ എന്ന് ഒരാൾ പറഞ്ഞു. ശരി. അവൾക്കനുവാദം നൽകുവീൻ എന്ന് നബി(സ) പ്രത്യുത്തരം നൽകി. അപ്പോഴവർക്ക് അനുവാദം ലഭിച്ചു. അവൾ പറഞ്ഞു. നബി(സ) യേ! അങ്ങുന്ന് ഇന്ന് ദാനം ചെയ്യാൻ കൽപ്പിച്ചല്ലോ. എന്റെയടുക്കൽ ഒരാഭരണമുണ്ട്. ഞാനത് ദാനം ചെയ്യാനുദ്ദേശിക്കുന്നു. അപ്പോൾ ഇബ്നു മസ്ഊദ് ഇപ്രകാരം പറഞ്ഞു. നിന്റെ ദാനം വാങ്ങാൻ കൂടുതൽ അവകാശപ്പെട്ടവൻ ഞാനും പുത്രനുമാണ്. നബി(സ) അരുളി: ഇബ്നു മസ്ഊദ് പറഞ്ഞത് ശരി തന്നെയാണ്. നിന്റെ ദാനം വാങ്ങാൻ ഏറ്റവും അവകാശപ്പെട്ടവൻ നിന്റെ ഭർത്താവും മകനും തന്നെയാണ്. (ബുഖാരി. 2. 24. 541)

44) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം തന്റെ കുതിരക്കും അടിമക്കും സക്കാത്ത് കൊടുക്കേണ്ടതില്ല. (ബുഖാരി. 2. 24. 542)

45) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ദിവസം മിമ്പറിന്മേൽ ഇരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും ഇരുന്നു. അങ്ങനെ തിരുമേനി(സ) അരുളി: എന്റെ കാലശേഷം നിങ്ങൾക്ക് ഞാൻ ഭയപ്പെടുന്നത് ഐഹികമായ ആർഭാടങ്ങളുടേയും അലങ്കാരങ്ങളുടേയും വാതിലുകൾ നിങ്ങളുടെ മുന്നിൽ തുറന്നു വെക്കപ്പെടുമോ എന്നതാണ്. അപ്പോൾ ഒരാൾ ചോദിച്ചു: പ്രവാചകരേ? നന്മയിൽ നിന്ന് തിന്മ ഉടലെടുക്കുമോ? നബി(സ) മൗനം പാലിച്ചു. സദസ്യരിൽ ചിലർ ആ മനുഷ്യനോട് ചോദിച്ചു. നിനക്കെന്തായിപ്പോയി. നീ ഇതാ നബി(സ)യോട് സംസാരിക്കുന്നു. നബി(സ) നിന്നോട് സംസാരിക്കുന്നില്ല താനും! നബി(സ)ക്ക് അല്ലാഹുവിങ്കൽ നിന്ന് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങൾക്ക് തോന്നി. നബി(സ) തന്റെ ശരീരത്തിൽ നിന്ന് വിയർപ്പു തുടച്ചു നീക്കിയ ശേഷം ചോദിച്ചു. ചോദ്യകർത്താവ് എവിടെ? ചോദ്യകർത്താവിനെ നബി(സ) അഭിനന്ദിക്കുകയാണെന്ന് ഞങ്ങൾക്ക് തോന്നി. നബി(സ) അരുളി: നിശ്ചയം. നന്മയിൽ നിന്ന് തിന്മ ഉടെലെടുക്കുകയില്ല. ഇതു ശരിതന്നെ. പക്ഷെ വസന്തകാലത്ത് മുളക്കുന്ന സസ്യങ്ങളിലും പുല്ലിലും നാൽക്കാലികൾക്ക് ജീവഹാനി വരുത്തുകയോ അവയെ രോഗത്തിലകപ്പെടുത്തുകയോ ചെയ്യുന്നവയുമുണ്ട്. ചില നാൽക്കാലികളെ അത്തരം വിപത്തുകളൊന്നും ബാധിക്കുകയില്ല. ആ നാൽക്കാലികൾ പച്ചപ്പുല്ലും സസ്യങ്ങളും വയറു നിറയെ തിന്നുന്നു. സൂര്യന്റെ മുമ്പിൽ നിന്നു വെയിൽ കൊണ്ടിട്ട് കാഷ്ടിക്കുകയും മൂത്രിക്കുകയും ചെയ്യുന്നു. വീണ്ടും അവ മേഞ്ഞു തിന്നുന്നു. നിശ്ചയം നിങ്ങളോർക്കണം. ഇതേ പ്രകാരം ഈ ധനം പച്ച പിടിച്ചതും മധുരമുള്ളതുമാണ്. അപ്പോൾ അഗതിക്കും അനാഥകുട്ടിക്കും വഴിയാത്രക്കാരനും കൊടുക്കുന്ന കാലത്തോളം മുസ്ളിമിന്റെ നല്ല കൂട്ടുകാരനാണ് സമ്പത്ത്. അല്ലെങ്കിൽ നബി(സ) ഇപ്രകാരം കൂടി പറഞ്ഞു. അന്യായമായ നിലയിൽ ധനം വല്ലവനും കരസ്ഥമാക്കിയാൽ അവന്റെ സ്ഥിതി തിന്നിട്ട് വയറു നിറയാത്തവനെപ്പോലെയാണ്. ആ ധനം പരലോകത്ത് അവന്നെതിരിൽ സാക്ഷി പറയാൻ ഹാജരാകും. (ബുഖാരി. 2. 24. 544)

46) ഉമ്മുസല(റ) യുടെ പുത്രി സൈനബു നിവേദനം: ഞാൻ ചോദിച്ചു: പ്രവാചകരേ! അബുസലമയുടെ സന്താനങ്ങൾക്ക് ഞാൻ ദാനം ചെയ്താൽ എനിക്ക് പ്രതിഫലം ലഭിക്കുമോ? അവർ എന്റെയും സന്താനങ്ങളാണ്. നബി(സ) അരുളി: നീ അവർക്ക് വേണ്ടി ദാനം ചെയ്യുക. നീ ചിലവ് ചെയ്തതിന്റെ പ്രതിഫലം നിനക്ക് കിട്ടും. (ബുഖാരി. 2. 24. 546)

47) അബൂഹുറൈറ(റ) നിവേദനം: നബി(സ) സക്കാത്തു പിരിച്ചെടുക്കാൻ കൽപ്പിച്ചു. അപ്പോൾ ഇബ്നുജമീൽ, ഖാലിദ്ബ്നു വലീദ്, അബ്ബാസ്ബ്നു അബ്ദിൽ മുത്തലിബ് എന്നിവർ സക്കാത്ത് കൊടുക്കുവാൻ വിസമ്മതിക്കുന്നുവെന്ന് നബിക്ക് ലഭിച്ചു. നബി(സ) പറഞ്ഞു: ഇബ്നു ജമീൽ മുമ്പൊരു അഗതിയായിരുന്നു. അല്ലാഹുവും അവന്റെ ദൂതനുമാണ് അദ്ദേഹത്തെ ധനികനാക്കിയത്. ആ വെറുപ്പാണ് അദ്ദേഹത്തിനുള്ളത്! ഖാലിദാണെങ്കിൽ അദ്ദേഹത്തോട് നിങ്ങൾ അനീതിയാണ് കാണിക്കുന്നത്. കാരണം അദ്ദേഹം തന്റെ കവചങ്ങളെയും യുദ്ധോപകരണങ്ങളേയും ദൈവമാർഗ്ഗത്തിൽ യുദ്ധം ചെയ്യാൻ ഉഴിഞ്ഞുവെച്ചിരിക്കുന്നു. അബ്ബാസാകട്ടെ ദൈവദൂതന്റെ പിതൃവ്യനാണ്. അതുകൊണ്ട് അദ്ദേഹം തന്റെ പേരിലുള്ള സാധാരണ സക്കാത്തു അത്രയും തുക വേറെയും നൽകണം. (ബുഖാരി. 2. 24. 547)

48) അബൂസഈദ്(റ) നിവേദനം: അൻസാരികളിൽ പെട്ട ചിലർ നബി(സ)യോട് യാചിച്ചു. നബി(സ) അവർക്ക് ധർമ്മം നൽകി. വീണ്ടും അവർ യാചിച്ചു. അപ്പോഴും നബി(സ) അവർക്ക് കൊടുത്തു. വീണ്ടും അവർ യാചിച്ചു. നബി(സ) വീണ്ടും അവർക്ക് ധർമ്മം ചെയ്തു. അവസാനം നബി(സ)യുടെ അടുക്കലുണ്ടായിരുന്ന ധനം മുഴുവനും തീർന്നു. ശേഷം അവിടുന്ന് അരുളി: എന്റെയടുക്കൽ വല്ല ധനവുമുണ്ടെങ്കിൽ നിങ്ങൾക്ക് ഞാനത് സൂക്ഷിച്ചുവെക്കുകയില്ല. വല്ലവനും മറ്റുള്ളവരോട് യാചിക്കാതെ അഭിമാനം പുലർത്തിക്കൊണ്ട് ജീവിച്ചാൽ അല്ലാഹു അവനെ പരിശുദ്ധനാക്കും. പരാശ്രയ രഹിതനായി ജീവിക്കാൻ ആഗ്രഹിച്ചാൽ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കൂം. വല്ലവനും തന്റെ കഷ്ടപ്പാടുകൾ മനസ്സിൽ ഒതുക്കി നിർത്തിയാൽ അല്ലാഹു അവന് ആത്മനിയന്ത്രണശക്തി നൽകും. ക്ഷമയേക്കാൾ വിശാലവും ഉൽകൃഷ്ടവുമായ ഒരു ദാനം അല്ലാഹുവിൽ നിന്ന് ആർക്കും ലഭിക്കാനില്ല. (ബുഖാരി. 2. 24. 548)

49) അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കാൻ തന്നെ സത്യം. നിങ്ങളിൽ ഒരാൾ കയറെടുത്ത്(മലയിൽ കയറി) വിറക് വെട്ടി തന്റെ മുതുകിൽ ചുമന്നുകൊണ്ട് വരുന്നതാണ് മറ്റൊരു പുരുഷന്റെയടുക്കൽ ചെന്ന് യാചിക്കുന്നതിനേക്കാൾ ഉത്തമം. അവൻ ചോദിച്ചിട്ട് മനുഷ്യർ കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ രണ്ടാണെങ്കിലും ശരി. (ബുഖാരി. 2. 24. 549)

50) സുബൈർ(റ) നിവേദനം: നബി(സ) അരുളി. നിങ്ങളിൽ ഒരാൾക്ക് തന്റെ കയറെടുത്ത് ഒരു വിറകുകെട്ട് തന്റെ മുതുകിൽ ചുമന്നുകൊണ്ട് വരികയും ശേഷം അത് വിൽക്കുകയും ചെയ്തു. തന്റെ അഭിമാനം വിൽക്കുന്നതിൽ നിന്ന് അല്ലാഹു അവനെ സംരക്ഷിച്ചു നിറുത്തുകയും ചെയ്യുന്നതാണ് മനുഷ്യരോട് യാചിക്കുന്നതിനേക്കാൾ ഉത്തമം. അവർ ചോദിച്ചിട്ട് അവൻ കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ. (ബുഖാരി. 2. 24. 550)

51) ഹാക്കിം(റ) നിവേദനം: ഒരിക്കൽ ഞാൻ നബി(സ)യോട് ധനസഹായം ആവശ്യപ്പെട്ടു. അപ്പോൾ നബി(സ) എനിക്കതു തന്നു. ശേഷം വീണ്ടും ഞാൻ യാചിച്ചു. നബി(സ) അപ്പോഴും എനിക്ക് നൽകി. വീണ്ടും ഞാൻ യാചിച്ചു. അപ്പോഴും നബി(സ) എനിക്ക് നൽകി. ശേഷം നബി(സ) അരുളി: ഹക്കീം! ഈ ധനം പച്ച പിടിച്ചതും മാധുര്യമുള്ളതുമാണ്. വല്ലവനും പരോപകാരം ചെയ്യണമെന്ന ഉദ്ദേശത്തോടെ ധനം കരസ്ഥമാക്കിയാൽ അവന് അതിൽ നന്മയുണ്ടാകുന്നതാണ്. വല്ലവനും ധനത്തെ അത്യാഗ്രഹത്തോടെ കരസ്ഥമാക്കിയാൽ അവന് അതിൽ നന്മയുണ്ടാവില്ല. എത്ര തിന്നാലും വയറു നിറയാത്തവനെപ്പോലെ ആയിരിക്കും അവന്റെ അവസ്ഥ. മേലേക്കയ്യാണ് താഴെക്കയ്യിനേക്കാൾ ഉത്തമം. ഹക്കീം(റ) പറയുന്നു: അപ്പോൾ ഞാൻ പറഞ്ഞു: പ്രവാചകരേ! സത്യവുമായി താങ്കളെ സമീപിച്ചാൽ തന്നെയാണ് സത്യം. താങ്കൾക്ക് ശേഷം ഒരാളോടും ഞാൻ യാതൊന്നും വാങ്ങുകയില്ല. ഞാൻ ഇഹലോകവാസം വെടിയുന്നവരേക്കും. പിന്നീട് അബൂബക്കർ(റ) ഭരണാധികാരിയായപ്പോൾ വേതനം നൽകുവാൻ ഹക്കീമിനെ വിളിച്ചു. അപ്പോഴും ഹക്കീം അത് നിരസിച്ചു. ഉമർ(റ) ഇപ്രകാരം പറഞ്ഞു: തീർച്ചയായും മുസ്ളീം സമുദായമേ! ഹക്കീമിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ അവകാശം ഞാൻ വെച്ചുകാട്ടി. അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. ഈ യാഥാർത്ഥ്യത്തിന് ഞാനിതാ നിങ്ങളെ സാക്ഷി നിറുത്തുന്നു. ഹക്കീം നബി(സ)ക്ക് ശേഷം ഒരു മനുഷ്യന്റെ പക്കൽ നിന്നും ഒന്നും വാങ്ങിയിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 2. 24. 551)

52) ഇബ്നു ഉമർ(റ) നിവേദനം: ഉമർ(റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. നബി(സ) എനിക്ക് ചില സമ്മാനങ്ങൾ (മുൻ ത്യാഗിവര്യന്മാർക്കുള്ള വേതനം) നൽകും. ഞാൻ പറയും. എന്നെക്കാൾ വലിയ ആവശ്യക്കാരന് കൊടുത്താലും. അപ്പോൾ നബി(സ) അരുളും. നീ അതു സ്വീകരിക്കുക. മനസ്സിൽ അത്യാഗ്രഹമോ യാചിക്കുകയോ ചെയ്യാതെ വല്ല ധനവും നിങ്ങൾക്ക് കിട്ടിയാൽ അത് സ്വീകരിച്ചു കൊള്ളുക. അങ്ങനെ ലഭിക്കാത്ത ധനമാണെങ്കിലോ നിങ്ങൾ അതിന്റെ പിന്നാലെ നടക്കരുത്. (ബുഖാരി. 2. 24. 552)

53) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യൻ ജനങ്ങളോട് യാചിച്ചുകൊണ്ടിരിക്കും. അങ്ങനെ പരലോകത്ത് അവൻ വരുമ്പോൾ അവന്റെ മുഖത്ത് മാംസത്തിന്റെ ഒരു ചെറിയ കഷ്ണം പോലും അവശേഷിക്കുകയില്ല. നബി(സ) അരുളി: പരലോകത്ത് തീർച്ചയായും സൂര്യൻ മനുഷ്യന്റെ അടുത്ത് വരും. വിയർപ്പ് ഒലിച്ച് അവന്റെ ചെവിയുടെ പകുതി വരെ പൊങ്ങി വരും. അവർ ആദം(അ)ന്റെയും മൂസാ(അ)യുടെയും പിന്നീട് മുഹമ്മദ്(സ)യുടെയും അടുത്ത് വന്ന് സഹായം തേടും. അങ്ങനെ വിധി നടപ്പാക്കുവാൻ അദ്ദേഹം ശുപാർശ ചെയ്യും. അവിടുന്ന് നടന്ന് സ്വർഗ്ഗവാതിലിന്റെ വട്ടക്കണ്ണി പിടിക്കും. ആ ദിവസം അല്ലാഹു നബിയെ സ്തുത്യർഹമായ സ്ഥാനത്ത് നിയോഗിക്കും. എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കും. (ബുഖാരി. 2. 24. 553)

54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നോ രണ്ടോ പിടി ആഹാരമോ മറ്റോ ലഭിച്ചാൽ തിരിച്ചുപോകാൻ സന്നദ്ധനായികൊണ്ട് ആളുകൾക്കിടയിൽ ചുറ്റി നടക്കുന്നവനല്ല മിസ്കീൻ. പിന്നെയോ പരാശ്രയമില്ലാതെ ജീവിക്കാൻ വകയില്ല. ജനങ്ങളോട് അവൻ തീരെ ചോദിക്കുകയുമില്ല. അവനാണ്. (ബുഖാരി. 2. 24. 554)

55) മുഅവിയ്യ:(റ) നിവേദനം: അദ്ദേഹം മുഗീറ(റ) ക്ക് താൻ നബി(സ) യിൽ നിന്ന് കേട്ടതായ ചിലത് എഴുതി അയയ്ക്കുവാൻ കത്തെഴുതി. അപ്പോൾ അദ്ദേഹം ഇപ്രകാരം എഴുതി. നബി(സ) അരുളിയത് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. നിശ്ചയം അല്ലാഹു നിങ്ങൾക്ക് മൂന്ന് സംഗതികൾ വെറുത്തിരിക്കുന്നു. ഖീലയും ഖാലയും പറയൽ. ധനം പാഴാക്കൽ. യാചനയെ വർദ്ധിപ്പിക്കൽ. (ബുഖാരി. 2. 24. 555)

56) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ ഇത്തപ്പഴമോ കിട്ടിയാൽ തിരിച്ചുപോകാൻ സന്നദ്ധനായികൊണ്ട് ജനങ്ങൾക്കിടയിൽ ചുറ്റിനടക്കുന്നവനല്ല മിസ്കീൻ. എന്നാൽ പരാശ്രയമില്ലാതെ ജീവിക്കാൻ വകയില്ല. അവന്റെ യഥാർത്ഥ നിലപാട് ഗ്രഹിച്ച് അവന് ആരും ദാനം ചെയ്യുന്നില്ല. മനുഷ്യരുടെ മുന്നിൽ നിന്ന് യാചിക്കുകയുമില്ല. ഇവനാണ് മിസ്കീൻ. (ബുഖാരി. 2. 24. 557)

57) അബൂഹുമൈദ്(റ) നിവേദനം: ഞങ്ങൾ നബി(സ) യോടൊപ്പം തബൂക്ക് യുദ്ധത്തിന് പുറപ്പെട്ടു. അവിടുന്ന് വാദിൻകുറായിലെത്തിയപ്പോൾ അതാ ഒരു സ്ത്രീ അവളുടെ തോട്ടത്തിൽ നബി(സ) തന്റെ അനുയായികളോട് പറഞ്ഞു. ഈ തോട്ടത്തിലെ ഉൽപ്പന്നം മതിച്ചു കണക്കാക്കുവീൻ. അവസാനം അത് പത്ത് വസ്കുണ്ടാകുമെന്ന് നബി(സ) മതിപ്പിട്ടു. അങ്ങനെ നബി(സ) അവളോട് പറഞ്ഞു. ഈ തോട്ടത്തിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നത്തിന് നീ കണക്ക് വെക്കുക. തബൂക്കിലെത്തിയപ്പോൾ നബി(സ) അരുളി: എന്നാൽ ഇന്ന് രാത്രി ഒരു കൊടുങ്കാറ്റടിക്കും. ആരും താനിരിക്കുന്നിടത്തുനിന്ന് എഴുന്നേൽക്കരുത്. വല്ലവന്റെയും കൂടെ ഒട്ടകമുണ്ടെങ്കിൽ അതിനെ അവൻ കെട്ടിയിടട്ടെ. അപ്പോൾ ഞങ്ങൾ അവയെ കെട്ടിയിട്ടു. ശക്തമായ കാറ്റ് അടിച്ചുവീശി. ഒരു മനുഷ്യൻ എഴുന്നേറ്റു നിന്നു. ഉടനെ ആ കാറ്റ് അയാളെ കൊണ്ടുപോയി തയ്യിഅ ഗോത്രത്തിന്റെ മലയിൽ ഇട്ടു. നബി(സ)ക്ക് ഐല രാജ്യത്തെ രാജാവ് ഒരു വെളുത്ത കോവർ കഴുത സമ്മാനിച്ചു. ഒരു വസ്ത്രം നബി(സ)യെ ധരിപ്പിച്ചു. നബി(സ) ആ രാജാവിനെ അദ്ദേഹത്തിന്റെ ദേശത്തിലെ ഭരണാധികാരിയായി അംഗീകരിച്ചുകൊണ്ട് എഴുതികൊടുത്തു. നബി(സ) യാത്ര തിരിച്ചു. വാതിൽകുറായിലെത്തി ആ തോട്ടക്കാരിയോടു ചോദിച്ചു. നിന്റെ തോട്ടത്തിലെ ഉൽപ്പന്നം എത്രയുണ്ടായിരുന്നു? അവൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ മതിച്ചതുപോലെ പത്ത് വസ്കുണ്ടായിരുന്നു. അപ്പോൾ നബി(സ) അരുളി: എനിക്ക് മദീനയിലേക്ക് വേഗം പോകേണ്ടതുണ്ട്. എന്റെ കൂടെ വേഗം പുറപ്പെടാൻ ആർക്കെങ്കിലും ഉദ്ദേശമുണ്ടെങ്കിൽ അവൻ നിങ്ങളുടെ കൂട്ടത്തിൽ നിന്നും എന്റെ കൂടെ പോന്നുകൊള്ളട്ടെ. അങ്ങനെ നബി(സ) മദീനയെ ദർശിക്കുവാൻ തുടങ്ങിയപ്പോൾ ഇങ്ങനെ അരുളി: ഇത് തൗബയാണ്. ഉഹ്ദ്മല നബി(സ) ദർശിച്ചപ്പോൾ പറഞ്ഞു. ഇതൊരു മലയാണ്. ഈ മല നമ്മെ സ്നേഹിക്കുന്നു. നാം ഇതിനെയും സ്നേഹിക്കുന്നു. അൻസാരികളുടെ ഭവനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ ഭവനം ഏതാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ? അവർ പറഞ്ഞു. അതെ, നബി(സ) പ്രത്യുത്തരം നൽകി. ബനൂനജ്ജാർ ഗോത്രത്തിലെ ഭവനങ്ങൾ. പിന്നീട് ബനൂഅബ് ദുൽ അശ്ഹൽ ഗോത്രത്തിലെ ഭവനങ്ങൾ. ശേഷം ബനൂസാഇദ് ഗോത്രത്തിന്റെ അല്ലെങ്കിൽ ബനൂൽ ഹാരിസ് ഗോത്രത്തിന്റെ ഭവനങ്ങൾ. എല്ലാ അൻസാരികളുടെ ഭവനങ്ങളിലും നന്മയുണ്ട്. (ബുഖാരി. 2. 24. 559)

58) സാലിം(റ) തന്റെ പിതാവിൽ നിന്ന് നിവേദനം: നബി(സ) അരുളി: മഴ വെള്ളമോ നദീജലമോ ഉപയോഗിച്ച് വളർന്ന ഫലവൃക്ഷങ്ങൾക്കും വെറുതെ ഉണ്ടായതിനും പത്ത് ശതമാനം സക്കാത്ത് കൊടുക്കണം. തേവി നനച്ചതാണെങ്കിൽ അഞ്ച് ശതമാനവും നൽകണം. (ബുഖാരി. 2. 24. 560)

59) അനസ്(റ) നിവേദനം: അബൂത്വൽഹ:യുടെ മകൻ അബുദുല്ലക്ക് മധുരം തൊട്ടു കൊടുപ്പിക്കാൻ ഒരു ദിവസം പ്രഭാതത്തിൽ ഞാൻ നബി(സ)യുടെയടുക്കൽ ചെന്നു. ചൂട് വെക്കാനുപയോഗിക്കുന്ന ഇരുമ്പു കോലുകൊണ്ട് സക്കാത്തിന്റെ ഒട്ടകങ്ങൾക്ക് ചൂട് വെക്കുകയായിരുന്നു. (ബുഖാരി. 2. 24. 578)

60) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) ഫിത്വർ സക്കാത്ത് നിർബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാർലിയോ ആണ് നൽകേണ്ടത്. മുസ്ളിംകളിൽപെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷനും സ്ത്രീക്കും വലിയവർക്കും ചെറിയവർക്കുമെല്ലാം അതു കൊടുക്കേണ്ടതുണ്ട്. ആളുകൾ പെരുന്നാൾ നമസ്കാരത്തിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാൻ നബി(സ) കൽപ്പിക്കാറുണ്ട്. (ബുഖാരി. 2. 25. 579)

61) അബൂസഈദ്(റ) നിവേദനം: ബാർലിയിൽ നിന്ന് ഒരു സ്വാഅ് ആണ് ഞങ്ങൾ ഫിത്വർ സക്കാത്തായി തീറ്റിക്കാറുണ്ടായിരുന്നത്. (ബുഖാരി. 2. 25. 581)

62) അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഫിത്വർ സക്കാത്തു ആഹാര സാധനങ്ങളിൽ നിന്ന് ഒരു സ്വാഅ് ആയിരുന്നു ഞങ്ങൾ പിടിച്ചെടുത്തിരുന്നത്. അതായത് ബാർലി, ഈത്തപ്പഴം, പാൽക്കട്ടി, മുന്തിരി മുതലായവയിൽ നിന്ന് ഒരു സ്വാഅ് വീതം. (ബുഖാരി. 2. 25. 582)

63) ഇബ്നുഉമർ(റ) നിവേദനം: നബി(സ) ഈത്തപ്പഴത്തിൽ നിന്നും ബാർലിയിൽ നിന്നും ഒരു സ്വാഅ് വീതം ഫിത്വർസക്കാത്ത് നൽകുവാൻ കൽപ്പിക്കുകയുണ്ടായി. ജനങ്ങൾ അതിനെ ഗോതമ്പാണെങ്കിൽ അര സ്വാഅ് സമമായി കണ്ടു. (ബുഖാരി. 2. 25. 583)

64) അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ഫിത്വർ സക്കാത്ത് ആഹാര പദാർത്ഥത്തിൽ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങൾ നൽകിയിരുന്നത്. അതായത് ഈത്തപ്പഴത്തിൽ നിന്നും ബാർലി, മുന്തിരി എന്നിവയിൽ നിന്നും ഒരു സ്വാഅ് വീതം. അങ്ങനെ മുആവിയയുടെ ഭരണകാലം വരികയും മേൽതരം ഗോതമ്പ് രംഗത്ത് വരികയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു. രണ്ട് മുദ്ദിന്ന് ഇത് ഒരു മുദ്ദ് തുല്യമാകുന്നതാണ്. (ബുഖാരി. 2. 25. 584)

65) ഇബ്നു ഉമർ(റ)നിവേദനം: ജനങ്ങൾ നമസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഫിത്വർ സക്കാത്ത് വിതരണം ചെയ്യാൻ നബി(സ) ശാസിക്കാറുണ്ട്. (ബുഖാരി. 2. 25. 585)

66) അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് ആഹാര വസ്തുക്കളിൽ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങൾ പിരിച്ചെടുക്കാറുള്ളത്. അന്ന് ഞങ്ങളുടെ ആഹാരം ബാർലി, മുന്തിരി, പാൽക്കട്ടി, ഈത്തപ്പഴം എന്നിവയായിരുന്നു. (ബുഖാരി. 2. 25. 586)

67) ഇബ്നുഉമർ(റ) നിവേദനം: അദ്ദേഹം മദീനക്കാർക്ക് ഈത്തപ്പഴം ലഭിക്കുവാൻ സാധിക്കാതെ വന്നപ്പോൾ ബാർലി ഫിത്വർ സക്കാത്തായി നൽകി. ഇബ്നുഉമർ(റ) ഫിത്വർ സക്കാത്ത് ശേഖരിക്കുവാൻ വരുന്നവർക്കാണ് നൽകാറുള്ളത്. (യാചിച്ച് വരുന്നവർക്ക് നൽകാറില്ല)സക്കാത്ത് ശേഖരിക്കുന്നവർ പെരുന്നാളിന്റെ ഓന്നോ രണ്ടോ ദിവസം മുമ്പ് തന്നെ അവകാശിക്ക് അത് വിതരണം ചെയ്യും. (ബുഖാരി. 2. 25. 587)

68) ഇബ്നുഉമർ(റ) നിവേദനം: നബി(സ) ഫിത്വർ സക്കാത്ത് ബാർലി, ഈത്തപ്പഴം എന്നിവയിൽ ഒരു സ്വാഅ് വീതം നിർബന്ധമാക്കി. ചെറിയവർക്കും വലിയവർക്കും സ്വതന്ത്രന്മാർക്കും അടിമകൾക്കും അതു നൽകണം. (ബുഖാരി. 2. 25. 588)

69) ജാബിർ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: എല്ലാ സൽപ്രവൃത്തികളും സദഖയാകുന്നു. നിങ്ങളുടെ സഹോദരനെ പ്രസന്നവദനനായി കാണുന്നതും നിങ്ങളുടെ തൊട്ടിയിൽ നിന്നു സഹോദരന്റെ പാത്രത്തിൽ വെള്ളമൊഴിച്ചു കൊടുക്കുന്നതും സൽപ്രവൃത്തിയാകുന്നു. (അഹ്മദ്)

70) ഫാത്തിമഃ ബിന്തുഖയ്സ്(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ഒരാളുടെ സ്വത്തിൽ സക്കാത്തുകൂടാതെ ഒരു ബാദ്ധ്യതയുണ്ട്. പിന്നീട് അവിടുന്ന് ഇതു ഓതി: നിങ്ങൾ നിങ്ങളുടെ മുഖങ്ങളെ കിഴക്കോട്ടോ, പടിഞ്ഞാട്ടോ, തിരിക്കുന്നതല്ല പുണ്യം. (തിർമിദി)

71) അലി(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: സവാരിക്കുള്ള കുതിരകൾക്കും ജോലിക്കുള്ള അടിമകൾക്കും ഞാൻ സക്കാത്തു ചുമത്തുന്നില്ല. എന്നാൽ, വെള്ളിക്ക് ഓരോ നാല്പതു ദിർഹമിന് ഓരോ ദിർഹം സക്കാത്തുകൊടുക്കുക. 190 ദിർഹം ഉള്ളുവെങ്കിൽ സക്കാത്തില്ല: എന്നാൽ അതു ഇരുനൂറെത്തിയാൽ അതിൽ നിന്നു അഞ്ചു ദിർഹം സക്കാത്തായി കൊടുക്കണമെന്ന് അല്ലാഹുവിന്റെ ദൂതൻ(സ) ഞങ്ങളോട് കല്പിച്ചു. (അബൂദാവൂദ്)

72) ഇബ്നുഉമർ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ആരു സ്വത്തു സമ്പാദിക്കുന്നുവോ, അതിന് ഒരു കൊല്ലം കഴിയാതെ സക്കാത്തില്ല. (തിർമിദി)

73) ഉമ്മുസൽമ(റ) പറഞ്ഞു: ഞാൻ സ്വർണ്ണാഭരണങ്ങൾ ധരിക്കാറു പതിവുണ്ടായിരുന്നു। അതിനാൽ, ഞാൻ പറഞ്ഞു. അല്ലയോ, അല്ലാഹുവിന്റെ ദൂതരെ! ഇതു പൂഴ്ത്തിവെക്കലാണോ? അവിടുന്നു പറഞ്ഞു: നിങ്ങൾ സക്കാത്തു കൊടുക്കുവാൻ ബാദ്ധ്യസ്ഥമായ അതിർത്തി എത്തുന്നതേതോ അതിനു സക്കാത്തു കൊടുത്താൽ അതു പൂഴ്ത്തിവെക്കലല്ല. (അബൂദാവൂദ്)

74) സമുറഃ(റ) നിവേദനം ചെയ്തു: കച്ചവടത്തിനായി ഞങ്ങൾ സംഭരിച്ചിട്ടുള്ളതിൽ നിന്നു സക്കാത്തുകൊടുക്കണമെന്ന് അല്ലാഹുവിന്റെ ദൂതൻ(സ) ഞങ്ങളോട് കല്പിച്ചു. (അബൂദാവൂദ്)

75) അംറ്ഇബ്നു ഷുഅയ്ബു(റ) തന്റെ പിതാമഹനെ പ്രമാണമാക്കി നിവേദനം ചെയ്തു: പ്രവാചകൻ(സ) ജനങ്ങളെ അഭിസംബോധന ചെയ്യുകയും പറയുകയും ചെയ്തു. സൂക്ഷിക്കുക! സ്വത്തുള്ള അനാഥക്കുട്ടിയുടെ രക്ഷകർത്താവ് ആരോ, അവർ അതുകൊണ്ട് വ്യാപാരം ചെയ്യണം. സക്കാത്തു അതു ഭക്ഷിച്ച് കളയുവാൻ ഇടയാകുമാറ് അതു(അഭിവ്യദ്ധിപ്പെടുത്താതെ)ഇട്ടേക്കരുത്. (തിർമിദി)

76) സഹൽ(റ) നിവേദനം ചെയ്തു. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: നിങ്ങൾ അഭി പ്രായം രൂപികരിച്ച് കഴിഞ്ഞാൽ, പിന്നീട്(സക്കാത്തു)എടുക്കുകയും, മൂന്നിൽ ഒന്നു വിടുന്നില്ലെ ങ്കിൽ നാലിൽ ഒരു ഭാഗം വിട്ടേക്കുക. (തിർമിദി)