തിരഞ്ഞെടുത്ത ഹദീസുകൾ/രണ്ട് പെരുന്നാൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  1. ആയിശ:(റ) നിവേദനം: ഒരു പെരുന്നാൾ ദിവസം നബി(സ) എന്റെയടുക്കൽ കടന്നുവന്നപ്പോൾ രണ്ടു പെൺകുട്ടികൾ ബുആസ് ദിവസത്തെക്കുറിച്ച് പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) വിരിപ്പിൽ കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. (പാട്ടു ശ്രവിച്ചുകൊണ്ടിരുന്നു) അങ്ങനെ അബൂബക്കർ അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി. ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ പാട്ട്. അതു തന്നെ നബി(സ)യുടെ അടുത്തു വെച്ചിട്ടും! അപ്പോൾ നബി(സ) അബൂബക്കർ(റ)ന്റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: നീ അവരെ വിട്ടേക്കുക. അദ്ദേഹം അതിൽ നിന്നു ശ്രദ്ധ തിരിച്ചപ്പോൾ ഞാൻ ആ രണ്ടു പെൺകുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവർ രണ്ടുപേരും പുറത്തുപോയി. (ബുഖാരി. 2. 15. 70)
  2. ബറാഅ്(റ) നിവേദനം: നബി(സ) പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ അവിടുന്ന് അരുളി: നിശ്ചയം നമ്മുടെ ഈ ദിവസം നാം ആദ്യമായി ആരംഭിക്കുക നമസ്കാരമാണ്. ശേഷം നാം പുറപ്പെട്ട് ബലിയറുക്കും. അങ്ങനെ വല്ലവനും ചെയ്താൽ അവൻ നമ്മുടെ നടപടി സമ്പ്രദായങ്ങളിൽ എത്തിച്ചേർന്നു. (ബുഖാരി. 2. 15. 71)
  3. അനസ്(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാൾ കുറച്ചു ഈത്തപ്പഴമെങ്കിലും ഭക്ഷിക്കാതെ (മൈതാനത്തേക്ക്) പോകാറുണ്ടായിരുന്നില്ല. അനസ്സിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ നബി(സ) ഒറ്റയായിട്ടാണ് ഭക്ഷിക്കാറുള്ളതെന്ന് പറയുന്നു. (ബുഖാരി. 2. 15. 73)
  4. അനസ്(റ) നിവേദനം: നബി(സ) അരുളി: നമസ്കാരത്തിന് മുമ്പായി വല്ലവനും ബലി കർമ്മം നിർവ്വഹിച്ചിട്ടുണ്ടെങ്കിൽ അവൻ പകരം മറ്റൊന്ന് ആവർത്തിക്കട്ടെ. അപ്പോൾ ഒരാൾ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു. മാംസത്തിന് ആഗ്രഹിക്കുന്ന ഒരു ദിവസമാണിത്. ശേഷം തന്റെ അയൽവാസിയെ അദ്ദേഹം സ്മരിച്ചു. അയാൾ പറഞ്ഞത് നബി(സ) സത്യപ്പെടുത്തിയതുപോലെയുണ്ട്. അദ്ദേഹം തുടർന്നു: എന്റെ അടുത്ത് ഒരു വയസ്സു പ്രായമുള്ള തടിച്ചുകൊഴുത്ത ആട്ടിൻകുട്ടിയുണ്ട്. രണ്ടാടിനേക്കാൾ എനിക്കിഷ്ടപ്പെട്ടതാണത്. അപ്പോൾ നബി(സ) അയാൾക്ക് അതിനെ ബലിയറുക്കുവാൻ അനുമതി നൽകി. ഈ ഇളവ് അദ്ദേഹത്തിന് മാത്രമോ അതല്ല, മറ്റുള്ളവർക്ക് ലഭിക്കുമോ എന്നത് എനിക്ക് അജ്ഞാതമാണ്. (ബുഖാരി. 2. 15. 74)
  5. ബറാഅ്(റ) നിവേദനം: ഒരു ബലിപെരുന്നാൾ ദിവസം നബി(സ) നമസ്ക്കാര ശേഷം ഞങ്ങളോടു പ്രസംഗിച്ചു. അങ്ങനെ നബി(സ) പറഞ്ഞു: വല്ലവനും നാം നമസ്കരിക്കും പോലെ നമസ്കരിച്ചു. നാം ബലിയറുക്കും പോലെ ബലിയറുത്തുവെങ്കിൽ അവന്റെ ബലി ശരിയായ മാർഗ്ഗത്തിലാണ് നടന്നത്. എന്നാൽ വല്ലവനും നമസ്കാരത്തിനു മുമ്പ് ബലി കഴിച്ചെങ്കിൽ ആ ബലിനമസ്കാരത്തിനു മുമ്പുള്ളതാണ്. ശരിയായ ബലിയല്ല. അപ്പോൾ അബൂബുർദ: പറഞ്ഞു: അദ്ദേഹം ബർറാഇന്റെ അമ്മാവനാണ്. അല്ലാഹുവിന്റെ ദൂതരേ! ഞാൻ എന്റെ ആടിനെ നമസ്കാരത്തിനുമുമ്പായി ബലിയറുത്ത് ഇന്നത്തെ ദിവസം തിന്നുകയും കുടിക്കുകയും ചെയ്യുന്ന ദിവസമാണെന്ന് ഞാൻ മനസ്സിലാക്കി. അതനുസരിച്ച് എന്റെ വീട്ടിൽ അറുക്കപ്പെടുന്ന ആദ്യത്തെ ആട് എന്റെ ആടായിരിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. എന്റെ ആടിനെ ഞാൻ അറുത്തു. പെരുന്നാൾ നമസ്കാരത്തിന് പുറപ്പെടും മുമ്പ് അതുകൊണ്ട് ഞാൻ പ്രാതൽ കഴിക്കുകയും ചെയ്തു. തിരുമേനി(സ) അരുളി: നിന്റെ ആട് മാംസത്തിന്റെ ആട് മാത്രമാണ്. അബൂബുർദ പറഞ്ഞു: പ്രവാചകരേ! ഞങ്ങളുടെ അടുത്ത് ഒരു വയസ്സായ ഒരു ആട്ടിൻകുട്ടിയുണ്ട്. രണ്ടാടിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടതാണ്. എനിക്കുവേണ്ടി അതിനെ ബലിയറുക്കുവാൻ പറ്റുമോ? നബി(സ) അരുളി: അതെ, മതിയാവും. എന്നാൽ നിനക്ക് ശേഷം അത് മറ്റാർക്കും മതിയാവുകയില്ല. (ബുഖാരി. 2. 15. 75)
  6. അബൂസഈദുൽ ഖുദ്രി(റ) നിവേദനം: നബി(സ) ചെറിയപെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മൈതാനത്തേക്ക് പുറപ്പെടും. അവിടെ എത്തിയാൽ ആദ്യമായി നമസ്കാരമാണ് നബി(സ) തുടങ്ങുക. നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ ജനങ്ങളെ അഭിമുഖീകരിച്ച് എഴുന്നേറ്റ് നിൽക്കും. ജനങ്ങൾ അവരുടെ അണികളിൽ തന്നെയിരിക്കും. അങ്ങനെ നബി(സ) അവർക്ക് ഒരു ഉപദേശം നൽകും. അവരോട് പലതും കൽപിക്കും. ഒരു പട്ടാളവിഭാഗത്തെ രൂപവൽക്കരിച്ച് വല്ലഭാഗത്തേക്കും അയക്കുവാൻ നബി(സ) ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആ പട്ടാളസംഘത്തെ അവിടെവച്ച് രൂപവൽക്കരിക്കും. വല്ല കാര്യവും കൽപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ അത് കല്പിക്കും. ശേഷം നബി(സ) അവിടെ നിന്ന് പിരിഞ്ഞു പോകും. അബുസഈദ്(റ) പറയുന്നു. മർവാൻ വരുന്നതുവരെ ജനങ്ങൾ ഈ നബിചര്യ തുടർന്നുകൊണ്ടിരുന്നു. ഒരിക്കൽ മദീനയിലെ ഗവർണറായിരുന്ന മർവ്വാന്റെ കൂടെ ഒരു ബലി പെരുന്നാൾ ദിവസമോ ചെറിയ പെരുന്നാൾ ദിവസമോ ഞാൻ മൈതാനത്തേക്ക് പുറപ്പെട്ടു. അങ്ങനെ മൈതാനത്ത് ഞങ്ങൾ എത്തിച്ചേർന്നപ്പോൾ അവിടെ അതാ ഒരു മിമ്പർ! കുസീറുബ്നുസ്വൽത്തു എന്ന മനുഷ്യൻ നിർമ്മിച്ചതാണിത്. മർവ്വാൻ നമസ്കരിക്കുന്നതിന്റെ മുമ്പായി തന്നെ ആ മിമ്പറിൽ കയറാൻ ഉദ്ദേശിച്ചു. അദ്ദേഹത്തിന്റെ വസ്ത്രം പിടിച്ച് ഞാൻ പിന്നോട്ട് വലിച്ചു. അപ്പോൾ അദ്ദേഹം എന്നെയും പിടിച്ചുവലിച്ചു. ഒടുവിൽ മിമ്പറിൽ കയറി അയാൾ നമസ്കാരത്തിന്റെ മുമ്പായി ഖുത്തുബ നടത്തി. ഞാൻ അയാളോട് പറഞ്ഞു: അല്ലാഹുവാണ് സത്യം. നിങ്ങൾ നബിചര്യ മാറ്റി മറിച്ചിരിക്കുന്നു. അപ്പോൾ മർവാൻ പറഞ്ഞു. അബൂസഈദ്! നിങ്ങൾ മനസ്സിലാക്കിയ നബിചര്യയുടെ കാലം കഴിഞ്ഞിരിക്കുന്നു. അപ്പോൾ ഞാൻ മർവാനോട് പറഞ്ഞു. അല്ലാഹു സത്യം. ഞാൻ പഠിച്ചുവെച്ചതാണ് ഞാൻ പഠിക്കാതെ ഉപേക്ഷിച്ചതിനേക്കാൾ ഉത്തമം. മർവാൻ പറഞ്ഞു. ജനങ്ങൾ നമസ്കാരശേഷം നമ്മുടെ പ്രസംഗം കേൾക്കാനിരിക്കുന്നില്ല. അതുകൊണ്ട് ഖുത്തുബ: യെ ഞാൻനമസ്കാരത്തിന്റെ മുമ്പാക്കി. (ബുഖാരി. 2. 15. 76)
  7. ഇബ്നുഉമർ(റ) നിവേദനം: നബി(സ) ബലി പെരുന്നാൾ ദിവസവും ചെറിയ പെരുന്നാൾ ദിവസവും നമസ്കരിക്കും. ശേഷം പ്രസംഗിക്കും. (ബുഖാരി. 2. 15. 77)
  8. ജാബിർ(റ) നിവേദനം: ചെറിയപെരുന്നാൾ ദിവസം നബി(സ) പുറപ്പെടുകയും ഖുത്തുബക്ക് മുമ്പായി നമസ്കാരം ആരംഭിക്കുകയും ചെയ്യും. ഇബ്നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം ഇബ്നു സുബൈറിന് ആദ്യമായി ബൈഅത്ത് ചെയതുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. നിശ്ചയം നബി(സ)യുടെ കാലത്ത് ചെറിയപെരുന്നാൾ ദിവസം ബാങ്കു വിളിക്കപ്പെടാറില്ല. ഖുത്തുബ നമസ്കാരശേഷം മാത്രമായിരുന്നു. ഇബ്നുഅബ്ബാസ്, ജാബിർ(റ) എന്നിവർ പറയുന്നു: ചെറിയപെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും ബാങ്കു വിളിക്കാറുണ്ടായിരുന്നില്ല. ജാബിർ(റ) നിവേദനം: നബി(സ) എഴുന്നേറ്റ് നിന്ന് നമസ്കാരം ആരംഭിച്ചു. ശേഷം ജനങ്ങളോട് പ്രസംഗിച്ചു. പ്രസംഗത്തിൽ നിന്ന് വിരമിച്ചപ്പോൾ പ്രവാചകൻ ഇറങ്ങുകയും സ്ത്രീകളുടെ അടുത്ത് ചെന്ന് അവരെ (വീണ്ടും) ഉദ്ബോധിപ്പിക്കുകയും ചെയ്തു. നബി(സ) ബിലാലിന്റെ കയ്യിന്മേൽ ഊന്നിനിന്നുകൊണ്ട് ബിലാൽ തന്റെ ഒരു വസ്ത്രം നിവർത്തിപ്പിടിച്ചിട്ടുണ്ട്. സ്ത്രീകൾ അതിലേക്ക് ദാനധർമ്മം നിക്ഷേപിക്കും. ഞാൻ (ഒരു നിവേദകൻ) അത്വാഅ്(റ)നോട് ചോദിച്ചു. ഇന്നും ഇമാമുകൾ സ്ത്രീകളുടെ അടുത്തു ചെന്ന് ഖുതുബ:യിൽ നിന്ന് വിരമിച്ചാൽ പ്രത്യേകമായ ഉദ്ബോധനം അവർക്ക് നൽകൽ നിർബന്ധമാണോ? അദ്ദേഹം പറഞ്ഞു. നിശ്ചയം, അത് അവരുടെ മേൽ നിർബന്ധമായതാണ്. അവർക്ക് അപ്രകാരം ചെയ്യാതിരിക്കുവാൻ എന്തുണ്ട്?. (ബുഖാരി. 2. 15. 78)
  9. ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാൾ ദിവസം രണ്ട് റക്അത്ത് നമസ്കരിച്ചു. അതിന്റെ മുമ്പും അതിന്റെ ശേഷവും നബി സുന്നത്ത് നമസ്കരിച്ചില്ല. ശേഷം സ്ത്രീകളുടെ അടുത്തുവന്ന് ധർമ്മം ചെയ്യാൻ അവരോട് നിർദ്ദേശിച്ചു. നബി(സ)യുടെ കൂടെ ബിലാലും ഉണ്ടായിരുന്നു. സ്ത്രീകൾ അവരുടെ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിക്കപ്പെട്ട കർണ്ണാഭരണങ്ങളും മാലകളും അതിൽ ഇടുവാൻ തുടങ്ങി. (ബുഖാരി. 2. 15. 81)
  10. സഈദ്ബ്നുനു ജുബൈർ(റ) പറയുന്നു: ഇബ്നു ഉമർ(റ)ന്റെ കാലിന്റെ ഉള്ളിൽ ഒരു കുന്തത്തിന്റെ മുന തറച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കാൽ ഒട്ടക കട്ടിലിനോട് ബന്ധിപ്പിക്കപ്പെട്ടു. ഞാൻ താഴെയിറങ്ങി അത് ഊരിയെടുത്തു. മിനായിൽ വെച്ചായിരുന്നു സംഭവം. ഈ വിവരം ഹജ്ജാജ് അറിഞ്ഞപ്പോൾ ഇബ്നുഉമർ(റ)നെ സന്ദർശിക്കുവാൻ വരികയും നിങ്ങളെ മുറിവേൽപ്പിച്ചവനെ ഞാൻ മനസ്സിലാക്കിയിരുന്നുവെങ്കിൽ അവനെ ശിക്ഷിക്കുമായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോൾ ഇബ്നു ഉമർ(റ) പറഞ്ഞു: നീ തന്നെയാണ് എന്നെ മുറിവേൽപിച്ചത്? ഹജ്ജാജ് ചോദിച്ചു: അത് എപ്രകാരമാണ്? ഇബ്നു ഉമർ(റ) പ്രത്യുത്തരം നൽകി. ആയുധം വഹിക്കപ്പെടാൻ പാടില്ലാത്ത (പെരുന്നാൾ) ദിവസം നീയതു വഹിച്ചു. ഹറമിൽ നീയതു പ്രവേശിപ്പിക്കുകയും ചെയ്തു. ആയുധം ഒരിക്കലും ഹറമിൽ പ്രവേശിക്കപ്പെട്ടിരുന്നില്ല. (ബുഖാരി. 2. 15. 83)
  11. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തുദിവസങ്ങളിൽ നിർവ്വഹിക്കപ്പെടുന്ന പുണ്യകർമ്മങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം ഈ ദിവസങ്ങളൊഴിച്ചുള്ള മറ്റേത് ദിവസങ്ങളിൽ നിർവ്വഹിച്ചാലും ലഭിക്കുകയില്ല. അപ്പോൾ സഹാബിമാർ ചോദിച്ചു. ജിഹാദ് ചെയ്താലും? നബി(സ) പറഞ്ഞു: ജിഹാദ് ചെയ്താലും തത്തുല്യ പ്രതിഫലം ലഭിക്കുകയില്ല. പക്ഷെ, ഒരു പുരുഷനൊഴികെ അപകടസാധ്യതയുള്ള ഒരന്തരീക്ഷത്തിലേക്ക് ജീവനും ധനവും കൊണ്ട് അവനിറങ്ങി. എന്നിട്ട് ഒരു നേട്ടവും കൊണ്ട് അവൻ മടങ്ങിപ്പോകുന്നില്ല. (എല്ലാം അവൻ ബലികഴിച്ചു). (ബുഖാരി. 2. 15. 86)
  12. മുഹമ്മദ്ബ്നു അബൂബക്കർ(റ) പറയുന്നു: ഞങ്ങൾ മീനായിൽ നിന്ന് അറഫായിലേക്ക് പ്രഭാതത്തിൽ പുറപ്പെടുമ്പോൾ അനസി(റ)നോട് തൽബിയ്യത്തിനെക്കുറിച്ച് ചോദിച്ചു. നബി(സ) യോടൊപ്പം നിങ്ങൾ എങ്ങിനെയാണ് ചൊല്ലിയിരുന്നതെന്ന്. അനസ്(റ) പറഞ്ഞു: തൽബിയ്യത്തു ചൊല്ലുന്നവൻ തൽബിയ്യത്തു ചൊല്ലും. അതാരും എതിർക്കുകയില്ല. തക്ബീർ ചൊല്ലുന്നവൻ തക്ബീർ ചൊല്ലും. അതാരും എതിർക്കുകയില്ല. (ബുഖാരി. 2. 15. 87)
  13. ഉമ്മുഅതിയ്യ:(റ) നിവേദനം: പെരുന്നാൾ ദിവസം മൈതാനത്തേക്ക് പുറപ്പെടാൻ ഞങ്ങൾ കല്പിക്കാറുണ്ട്. യുവതികളായ സ്ത്രീകളെ അവരുടെ അന്തഃപുരിയിൽ നിന്ന് പുറത്തുകൊണ്ടുവരാനും. അങ്ങനെ അശുദ്ധിയുള്ള സ്ത്രീകളെ വരെ ഞങ്ങൾ ഈദ് ഗാഹിലേക്ക് കൊണ്ട് വരും. അവർ ജനങ്ങളുടെ പിന്നിൽ അണിനിരക്കും. അവർ (പുരുഷൻമാർ) തക്ബീർ ചൊല്ലുന്നതുപോലെ സ്ത്രീകളും തക്ബീർ ചൊല്ലും. അവർ പ്രാർത്ഥിക്കുന്നതു പോലെ പ്രാർത്ഥിക്കും. ആ ദിവസത്തെ നന്മയും പരിശുദ്ധിയും അവരും കാംക്ഷിക്കും. (ബുഖാരി. 2. 15. 88)
  14. ഇബ്നു ഉമർ(റ) നിവേദനം: നബി(സ) മൈതാനത്തേക്ക് പ്രഭാതത്തിൽ പുറപ്പെടും. നബി(സ)യുടെ മുന്നിൽ ഒരു വടി നാട്ടുകയും അതിന്റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി. 2. 15. 89)
  15. ഉമ്മു അത്വിയ്യ:(റ) നിവേദനം: യുവതികളേയും രഹസ്യമുറികളിൽ ഇരിക്കുന്ന സ്ത്രീകളേയും പുറത്തുകൊണ്ടു വരാൻ ഞങ്ങൾ ശാസിക്കപ്പെടാറുണ്ട്. അശുദ്ധിയുള്ള സ്ത്രീകൾ നമസ്കാരസ്ഥലത്തു നിന്ന് അകന്നു നിൽക്കും. (ബുഖാരി. 2. 15. 91)
  16. അബ്ദുറഹിമാൻ(റ) നിവേദനം: നബി(സ)യുടെ കൂടെ പെരുന്നാൾ നമസ്കാരത്തിൽ താങ്കൾ പങ്കെടുത്തിരുന്നുവോ എന്ന് ഇബ്നു അബ്ബാസ്(റ)നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ, ഞാൻ ചെറിയ കുട്ടിയായിരുന്നില്ലെങ്കിൽ നബി(സ)യുടെ ഒപ്പം പങ്കെടുക്കുമായിരുന്നില്ല. ഹുസൈർറിബ്നു സ്വൽത്തിന്റെ വീട്ടിന്റെ അടുത്ത് നിർമ്മിക്കപ്പെട്ട ഒരു അടയാളത്തിന്റെ അടുത്ത് നബി(സ) വരുകയും അങ്ങനെ നമസ്കരിക്കുകയും ചെയ്തു. ശേഷം പ്രസംഗിച്ചു. പിന്നീട് സ്ത്രീകളുടെ അടുത്ത് ചെന്ന് അവരെ ഉപദേശിക്കുകയും ഉദ്ബോധിപ്പിക്കുകയും ധർമ്മം ചെയ്യാൻ അവരോട് നിർദ്ദേശിക്കുകയും ചെയ്തു. ബിലാലിന്റെ വസ്ത്രത്തിലേക്ക് സ്ത്രീകൾ അവരുടെ കൈകൾ ധർമ്മവുമായി ഇടുന്നത് ഞാൻ കണ്ടു. ശേഷം നബിയും ബിലാലും വീട്ടിലേക്ക് പുറപ്പെട്ടു. (ബുഖാരി. 2. 15. 94)
  17. ജാബിർ(റ) നിവേദനം: നബി(സ) ചെറിയപെരുന്നാൾ ദിവസം എഴുന്നേറ്റ് നിന്ന് നമസ്ക്കരിച്ചു. നമസ്ക്കാരം കൊണ്ടു ആരംഭിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പ്രസംഗത്തിൽ നിന്ന് വിരമിച്ചപ്പോൾ നബി(സ) ഇറങ്ങി സ്ത്രീകളുടെ അടുത്തു വരികയും അവരെ ഉൽബോധിപ്പിക്കുകയും ചെയ്തു. ബിലാലിന്റെ കയ്യിൽ നബി(സ) പിടിക്കുന്നുണ്ടായിരുന്നു. ബിലാൽ തന്റെ വസ്ത്രം നിവർത്തിപ്പിടിച്ചു. സ്ത്രീകൾ അതിലേക്ക് ധർമ്മം ഇടുവാൻ തുടങ്ങി. ഞാൻ (ഒരു നിവേദകൻ) അത്വാഅ്(റ) നോടു ചോദിച്ചു. ഫിത്വർ സക്കാത്തായിരുന്നുവോ? അദ്ദേഹം പറഞ്ഞു: അല്ല അന്ന് അവർ ധർമ്മം ചെയ്ത ധർമ്മമായിരുന്നു. സ്ത്രീകൾ അവരുടെ മോതിരം അതിൽ നിക്ഷേപിച്ചു. ഞാൻ ചോദിച്ചു. ഇന്നും ഇമാമുകൾ ഇപ്രകാരം സ്ത്രീകൾക്ക് ഉൽബോധനം നൽകേതുണ്ടോ? അത്വാഅ്(റ) പറഞ്ഞു. അതെ നിശ്ചയം അതു അവരുടെ മേൽ അവകാശപ്പെട്ടതാണ്. പക്ഷെ എന്തുകൊണ്ടു അവരതു ചെയ്യുന്നില്ല. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ കൂടെയും അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരുടെ കൂടെയും ഞാൻ ചെറിയ പെരുന്നാളിന് പങ്കെടുത്തിട്ടുണ്ട്. ശേഷം അവരെല്ലാം തന്നെ ഖുതുബ:ക്ക് മുമ്പായിട്ടാണ് നമസ്ക്കരിക്കാറുള്ളത്. ശേഷം പ്രസംഗിക്കും. നബി(സ) ഒരിക്കൽ പുറപ്പെട്ടു. ജനങ്ങളെ കൈകൊണ്ട് തിരുമേനി(സ) ഇരുത്തി. ശേഷം അവർക്കിടയിലൂടെ പുറപ്പെട്ടു. സ്ത്രീകളുടെ അടുത്തു വന്നു. ബിലാലും നബിയുടെ കൂടെയുണ്ടായിരുന്നു. ശേഷം അവിടുന്നു ഓതി (അല്ലയോ പ്രവാചകരേ, വിശ്വാസികളായ സ്ത്രീകൾ താങ്കൾക്ക് ബൈഅത്തു ചെയ്യുവാൻ വന്നാൽ) ശേഷം നബി(സ) ചോദിച്ചു. ഈ വ്യവസ്ഥ അംഗീകരിക്കുവാൻ നിങ്ങൾ തയ്യാറുണ്ടോ? അപ്പോൾ അവരിൽ നിന്ന് ഒരു സ്ത്രീ പറഞ്ഞു: അതെ, ഹസ്സന്ന് (നിവേദകൻ) ആ സ്ത്രീയുടെ പേര് അറിയുകയില്ല. പിന്നീട് നബി(സ) പറഞ്ഞു. നിങ്ങൾ ധർമ്മം ചെയ്യുവിൻ, അപ്പോൾ ബിലാൽ താന്റെ വസ്ത്രം നിവർത്തിപ്പിടിച്ചു. ബിലാൽ(റ) പറഞ്ഞു. നിങ്ങൾ മുന്നിട്ടു വരിക. എന്റെ മാതാപിതാക്കൾ പ്രായശ്ചിത്തമാണ്. അപ്പോൾ സ്ത്രീകൾ അവരുടെ വളകളും മോതിരങ്ങളും വസ്ത്രത്തിൽ ഇടാൻ തുടങ്ങി. (ബുഖാരി. 2. 15. 95)
  18. ഹഫ്സ: ബിൻത് സിരീൻ(റ) പറയുന്നു: യുവതികൾ രണ്ടു പെരുന്നാളിന്നു പുറത്തു പോകുന്നത് ഞങ്ങൾ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനുഖലീഫന്റെ എടുപ്പിൽ വന്നിറങ്ങി. നബി(സ)യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തിൽ പങ്കെടുത്ത ഭർത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയിൽ നിന്ന് അവർ ഹദീസ് റിപ്പോർട്ടു ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങൾ യുദ്ധത്തിൽ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്റെ സഹോദരി നബി(സ) യോടു ചോദിച്ചു. ഞങ്ങളിൽ ഒരാൾക്ക് പർദ്ദയില്ലെങ്കിൽ വരാതിരിക്കുന്നതിൽ തെറ്റുണ്ടോ? വസ്ത്രമില്ലെങ്കിൽ കൂട്ടുകാരി നൽകണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാർത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി. 2. 15. 96)
  19. ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആർത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളിൽ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക് കൊണ്ടു വരാൻ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാൽ ആർത്തവകാരികൾ മുസ്ളിംകളുടെ സംഘത്തിൽ പങ്കെടുക്കും. അവരുടെ പ്രാർത്ഥനകളിലും. നമസ്കാര സന്ദർഭത്തിൽ നമസ്കാര സ്ഥലത്തു നിന്ന് അവർ അകന്ന് നിൽക്കും. (ബുഖാരി. 2. 15. 97)
  20. ഇബ്നു ഉമർ(റ) നിവേദനം: നബി(സ) ഒട്ടകത്തേയും മറ്റു മൃഗങ്ങളെയും പെരുന്നാൾ മൈതാനത്ത് വെച്ച് തന്നെയാണ് ബലി കഴിക്കാറുണ്ടായിരുന്നത്. (ബുഖാരി. 2. 15. 98)
  21. അനസ്(റ) നിവേദനം: നബി(സ) ബലി പെരുന്നാൾ ദിവസം നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും പ്രസംഗത്തിൽ നമസ്കാരത്തിന് മുമ്പായി ബലികർമ്മം നിർവ്വഹിച്ചവരോട് പകരം അറുക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അപ്പോൾ അൻസാരികളിൽ പെട്ട ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: പ്രവാചകരേ! എനിക്ക് ദരിദ്രനായ ഒരു അയൽവാസിയുണ്ട്. അതിനാൽ നമസ്കാരത്തിനു മുമ്പായി എന്റെ ബലി മൃഗത്തെ ഞാൻ അറുത്തു. എന്റെ അടുത്ത് ഒരു വയസ്സുള്ള ആടുണ്ട്. രണ്ട് ആടിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടതാണത്. അപ്പോൾ നബി(സ) അതിനെ അറുക്കുവാൻ അദ്ദേഹത്തിന് ഇളവ് നൽകി. (ബുഖാരി. 2. 15. 100)
  22. ജുൻദുബ്(റ) നിവേദനം: നബി(സ) ബലിപെരുന്നാൾ നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പിന്നീട് അറവ് നിർവ്വഹിച്ചു. അവിടുന്നു പറഞ്ഞു: വല്ലവനും നമസ്കാരത്തിന്റെ മുമ്പ് ബലിമൃഗത്തെ അറുത്തിട്ടുണ്ടെങ്കിൽ അതിന്റെ സ്ഥാനത്ത് മറ്റൊന്നു അറുക്കട്ടെ. അറുക്കാത്തവൻ അല്ലാഹുവിന്റെ നാമത്തിൽ അറുക്കട്ടെ. (ബുഖാരി. 2. 15. 101)
  23. ജാബിർ(റ) നിവേദനം: നബി(സ) പെരുന്നാൾ ദിവസം പോയ വഴിക്കല്ല തിരിച്ചു വരാറുണ്ടായിരുന്നത്. (ബുഖാരി. 2. 15. 102)
  24. ഇബ്നു അബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ചെറിയ പെരുന്നാൾ ദിവസം പുറപ്പെടുകയും രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. അതിന്റെ മുമ്പോ അതിന്റെ ശേഷമോ സുന്നത്തു നമസ്കരിച്ചില്ല. (ബുഖാരി. 2. 15. 104)
  25. ജാബീർ ഇബ്നുസമൂറഃ(റ) പറഞ്ഞു: അസാൻ കൂടാതെയും ഇഖാമകൂടാതെയും ഞാൻ പ്രവാചകനോടുകൂടി രണ്ടു ഈദുനമസ്ക്കാരങ്ങളും, ഒന്നോ രണ്ടോ പ്രാവശ്യമല്ല, നമസ്ക്കരിച്ചത്. (മുസ്ലിം)
  26. തന്റെ പിതാമഹനെ ആധാരമാക്കി കസീർ(റ) നിവേദനം ചെയ്തു. പ്രവാചകൻ(സ) രണ്ടു ഈദു നമസ്കാരത്തിലും ഒന്നാമത്തെ റകഅത്തിൽ ഫാത്തിഹാ ഓതുന്നതിന് മുമ്പായി ഏഴുപ്രാവശ്യം തക്ബീർ ചൊല്ലുകയും, രണ്ടാമത്തെ റകഅത്തിൽ ഓതുന്നതിന് മുമ്പ് അഞ്ച് പ്രാവശ്യം തക്ബീർ ചൊല്ലുകയും ഉണ്ടായി. (തിർമിദി)
  27. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) ഫിത്തർ ദിനത്തിലും, അസഹാ ദിനത്തിലും കുളിക്കുക പതിവായിരുന്നു. (ഇബ്നുമാജാ)
  28. അബ്ദുല്ലാ ഇബ്നു ബുസ്രി(റ)നെ ആധാരമാക്കി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഫിത്തർ ദിനത്തിലോ അസ്ഹാ ദിനത്തിലോ അദ്ദേഹം ജനങ്ങളൊന്നിച്ച് പോകയും ഇമാമിന്റെ താമസത്തിൽ അനിഷ്ടപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്തു: ഈ സമയത്ത് ഞങ്ങൾ പരിപാടി അവസാനിപ്പിക്കുക പതിവായിരുന്നു: സൂര്യോദയത്തിനു ശേഷമുള്ള നമസ്ക്കാര സമയമായിരുന്നു അത്. (ഇബ്നുമാജാ)
  29. അബൂഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ത്രാണിയുണ്ടായിരിക്കെ, ആരൊരുവൻ ഒരു മൃഗത്തെ ബലികഴിക്കുന്നില്ലയോ, അവൻ നമ്മുടെ പ്രാർത്ഥന സ്ഥലത്ത് വരാതിരിക്കട്ടെ. (അഹ്മദ്)
  30. ജാബിർ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: നിങ്ങൾക്കു ലഭിക്കുവാൻ പ്രയാസമില്ലാത്തപക്ഷം ഒരു മുന്നിസായെ അല്ലാതെ അറക്കരുത്. ലഭിക്കുവാൻ പ്രയാസമാണെങ്കിൽ ആടുകളിൽ ഒരു ജദഅയെ അറക്കുക (മുസ്ലിം)
  31. ബറാഇബ്നു ആസിബ്(റ) നിവേദനം ചെയ്തു: ഏതു ബലികളാണ് ഉപേക്ഷിക്കേണ്ടതെന്ന് പ്രവാചക(സ) നോടു ചോദിച്ചു. അവിടന്നു തന്റെ കൈ കൊണ്ടു കാണിച്ചു പറഞ്ഞു: നാല് ; പ്രത്യക്ഷമായിക്കാണുന്ന മുടന്തുള്ളത്, ഒരു കണ്ണ് കുരുടാകയാൽ പ്രത്യക്ഷമായി വൈരൂപ്യമുള്ളത്, പ്രത്യക്ഷമായി രോഗം ബാധിച്ച രോഗമുള്ളത്, എല്ലുകളിൽ മജ്ജ നശിച്ചു ശോഷിച്ചത്. (അബൂദാവൂദ്)
  32. ജാബിർ(റ) നിവേദനം ചെയ്തു, പ്രവാചകൻ(സ) പറഞ്ഞു: ബലിക്കു ഒരു പശു ഏഴുപേർക്കും, ഒരു ഒട്ടകം ഏഴുപേർക്കും മതിയാകും. (മുസ്ലിം)
  33. ഇബ്നുഉമർ(റ) പറഞ്ഞു: അൽ അസ്ഹ, അസ്ഹക്കുശേഷം രണ്ടു ദിവസം കൂടി നിലനില്ക്കുന്നു. (മുസ്ലിം)
  34. ഇബ്നുഉമർ(റ) പറഞ്ഞു: ദൈവദൂതന്റെ(സ) കാലത്തു രണ്ട് ഈദും (ഈദും വെള്ളിയാഴ്ചയും) ഒന്നിച്ചുണ്ടായി. അതുകൊണ്ട് അവിടുന്നു ജനങ്ങളോടൊത്തു ഈദു നമസ്ക്കരിച്ചു: പിന്നീടു പറഞ്ഞു വെള്ളിയാഴ്ച നമസ്ക്കാരത്തിന് വേണ്ടി വരുവാൻ ആഗ്രഹിക്കുന്നവൻ വരട്ടെ, ആര് ഹാജരാകാതിരിക്കുവാൻ ഇച്ഛിക്കുന്നുവോ, അവൻ ഹാജരാകാതിരിക്കട്ടെ. (ഇബ്നുമാജാ)


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>