തിരഞ്ഞെടുത്ത ഹദീസുകൾ/മക്ക മദീനപള്ളികളിൽ നമസ്കരിക്കുന്നതിന്റെ ശ്രേഷ്ഠത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മൂന്നു പള്ളികളിലേക്കല്ലാതെ(പുണ്യയാത്ര) ചെയ്യേണ്ടതില്ല. കഅ്ബ, നബി(സ)യുടെ മദീനത്തെ പള്ളി, ബൈത്തുൽ മുഖദ്ദസ് പള്ളി. (ബുഖാരി. 2. 21. 281)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ ഈ പള്ളിയിൽ വെച്ചുള്ള ഒരു നമസ്കാരം ഈ പള്ളി ഒഴിച്ചുള്ള മറ്റൊരു പള്ളിയിൽ വെച്ച് നമസ്കരിക്കുന്ന ആയിരം നമസ്കാരത്തേക്കാൾ പുണ്യമുള്ളതാണ്. എന്നാൽ കഅ്ബ: അതിൽപ്പെടുകയില്ല. (ബുഖാരി. 2. 21. 282)

3) ഇബ്നു ഉമർ(റ) നിവേദനം: അദ്ദേഹം രണ്ടു ദിവസങ്ങളിൽ മാത്രമെ ളുഹാ സമയത്ത് നമസ്കരിക്കാറുണ്ടായിരുന്നുള്ളൂ. മക്കായിൽ പ്രവേശിക്കുന്ന ദിവസം. നിശ്ചയം. മക്കയിൽ ളുഹാ സമയത്താണ് അദ്ദേഹം പ്രവേശിക്കാറുണ്ടായിരുന്നത്. എന്നിട്ട് അദ്ദേഹം തവാഫ് ചെയ്യും. ശേഷം മഖാമു ഇബ്രാഹീമിന്റെ പിന്നിൽ നിന്ന് രണ്ടു റക്അത്തു സുന്നത്ത് നമസ്കരിക്കും. മസ്ജിദുഖുബായിൽ ചെല്ലുന്ന ദിവസം അവിടെ എല്ലാ ശനിയാഴ്ചയും അദ്ദേഹം ചെല്ലാറുണ്ടായിരുന്നു - ആ പള്ളിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ സുന്നത്തു നമസ്കരിക്കാതെ പുറത്ത് വരുന്നതിനെ അദ്ദേഹം വെറുത്തിരുന്നു. നബി(സ) വാഹനത്തിൽ കയറിയിട്ടും നടന്നുപോയും ആ പള്ളി സന്ദർശിക്കാറുണ്ടെന്ന് ഇബ്നു ഉമർ(റ) പറയാറുണ്ട്. നിവേദകൻ പറയുന്നു: ഇബ്നു ഉമർ(റ) പറയാറുണ്ട്. എന്റെ സ്നേഹിതന്മാർ പ്രവർത്തിക്കുന്നത് കണ്ടതനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. രാത്രിയോ പകലോ ഏത് നിമിഷത്തിൽ നമസ്കരിക്കുന്ന ഒരാളെയും ഞാൻ തടയുകയില്ല. സൂര്യൻ ഉദിച്ചു വരുമ്പോഴും അസ്തമിച്ചുകൊണ്ടിരിക്കുമ്പോഴും നമസ്കരിക്കൽ ഒഴികെ. (അവനെ തടയുക തന്നെ വേണം) (ബുഖാരി. 2. 21. 283)

4) അബ്ദുല്ലാഹിബ്നു സൈദ്(റ) നിവേദനം:നബി(സ) അരുളി: എന്റെ വീട്ടിനും എന്റെ മിമ്പറിനും ഇടക്കുള്ള സ്ഥലം സ്വർഗ്ഗത്തിലെ ഉദ്യാനങ്ങളിലൊന്നാണ്. (ബുഖാരി. 2. 21. 286)

5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ വീട്ടിനും എന്റെ മിമ്പറിനും ഇടക്കുള്ള സ്ഥലം സ്വർഗ്ഗത്തിലെ തോട്ടങ്ങളിൽ ഒരു തോട്ടമാണ്. എന്റെ മിമ്പർ എന്റെ ഹൗളിന്മേലാണ് നിലകൊള്ളുന്നത്. (ബുഖാരി. 2. 21. 287)

6) അബൂസഈദ്(റ) നിവേദനം: നാല് സംഗതികൾ അദ്ദേഹം നബി(സ) യിൽ നിന്ന് ഉദ്ധരിച്ചത് എന്നെ(നിവേദകനായ ഖസ്അ:യെ)അൽഭുതപ്പെടുത്തുകയുണ്ടായി. അവിടുന്ന് പറഞ്ഞു: ഒരു സ്ത്രീ ഭർത്താവോ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു പുരുഷനോ ഇല്ലാതെ രണ്ട് ദിവസത്തെ യാത്രചെയ്യുവാൻ പാടില്ല. ബലിപെരുന്നാൾ ദിവസവും ചെറിയ പെരുന്നാൾ ദിവസവും നോമ്പ് അനുഷ്ഠിക്കാൻ പാടില്ല. സുബ്ഹ് നമസ്കാരത്തിനുശേഷം സൂര്യൻ ഉദിക്കുന്നതുവരേയും അസർ നമസ്കാരശേഷം സൂര്യൻ അസ്തമിക്കുന്നത് വരേയും നമസ്കരിക്കുവാൻ പാടില്ല. പുണ്യയാത്ര മൂന്ന് പള്ളികളിലേക്കല്ലാതെ പാടില്ല. കഅ്ബ, മസ്ജിദുൽ അഖ്സ്വാ, എന്റെ പള്ളി. (ബുഖാരി. 2. 21. 288)