തിരഞ്ഞെടുത്ത ഹദീസുകൾ/നമസ്കാരത്തിൽ ചെയ്യാവുന്ന സൽപ്രവൃത്തികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബ്ദുല്ല(റ) നിവേദനം: നമസ്കാരത്തിലായിരിക്കുമ്പോൾ ഞങ്ങൾ നബി(സ)ക്ക് സലാം പറയുകയും മറുപടിയായി നബി(സ) സലാം പറയുകയും പതിവായിരുന്നു. ഞങ്ങൾ നജ്ജാശിയുടെ അടുത്തുനിന്ന് തിരിച്ചു വന്നപ്പോൾ നമസ്കാരത്തിൽ ഞങ്ങൾ നബി(സ)ക്ക് സലാം പറഞ്ഞു. അപ്പോൾ നബി(സ) ഞങ്ങൾക്ക് മറുപടി നൽകിയില്ല. (നമസ്കാരശേഷം)നബി(സ) പറഞ്ഞു: നമസ്കാരത്തിൽ (അതിന്റേതായ) ചില ജോലികളുണ്ട്. (ബുഖാരി. 2. 22. 290)

2) സൈദ്ബ്നു അർഖം(റ) പറയുന്നു: ഞങ്ങളിൽ ചിലർ തിരുമേനിയുടെ കാലത്ത് നമസ്കാരത്തിനിടയിൽ കൂട്ടുകാരനോട് സംസാരിക്കുക പതിവായിരുന്നു. പിന്നീട് എല്ലാ നമസ്കാരങ്ങളേയും പരമോൽകൃഷ്ടമായ നമസ്കാരത്തേയും നിഷ്ഠതയോടെ നിലനിർത്തിപ്പോരുക. അല്ലാഹുവിന്റെ മുമ്പിൽ വിനയത്തോടു കൂടി നിൽക്കുക എന്ന ഖുർആൻ സൂക്തം അവതരിക്കപ്പെട്ടപ്പോൾ മൗനം ദീക്ഷിക്കുവാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടു. (ബുഖാരി. 2. 22. 292)

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പുരുഷന്മാർ(ഇമാമിനെ ഉണർത്താൻ)തസ്ബീഹ് ചൊല്ലുകയും സ്ത്രീകൾ കൈ അടിക്കുകയും ചെയ്യണം. (ബുഖാരി. 2. 22. 295)

4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: തന്റെ പ്രാർത്ഥനമുറിയിൽ ഇരിക്കുന്ന സന്ദർഭത്തിൽ ഒരു മാതാവ് അവളുടെ പുത്രനെ ജുറൈജേ! എന്ന് പേര് വിളിച്ചു. അപ്പോൾ അവൻ പറഞ്ഞു: അല്ലാഹുവേ! എന്റെ മാതാവ്, എന്റെ നമസ്കാരം(ഇതിൽ ഏതിന് ഞാൻ പരിഗണന നൽകണം?) വീണ്ടും അവൾ രണ്ട് പ്രാവശ്യം വിളിക്കുകയും അവൻ ഇപ്രകാരം രണ്ടു പ്രാവശ്യവും മറുപടി പറയുകയും ചെയ്തു. അവൾ പറഞ്ഞു. അല്ലാഹുവേ! വേശ്യാസ്ത്രീകളുടെ മുഖത്തേക്ക് നോക്കുന്നതുവരെ ജുറൈജിനെ നീ മരിപ്പിക്കരുതേ. ജുറൈജിന്റെ പ്രാർത്ഥന മുറിയുടെ അടുത്തായി ഒരു സ്ത്രീ ആടുകളെ മേയ്ക്കാറുണ്ട്. അവൾ ഒരു കുട്ടിയെ പ്രസവിച്ചു. ഈ കുട്ടിയുടെ പിതാവ് ആരാണെന്ന് അവളോട് ചോദിക്കപ്പെട്ടപ്പോൾ ജുറൈജാണെന്ന് അവൾ പറഞ്ഞു. അവൻ പ്രാർത്ഥനാമുറിയിൽ നിന്ന് ഇറങ്ങി വരികയുണ്ടായി. ജുറൈജ് പറഞ്ഞു. ഞാനാണ് ആ കുട്ടിയുടെ പിതാവെന്ന് ജൽപിക്കുന്നവൾ എവിടെ? കുട്ടീ! ആരാണ് നിന്റെ പിതാവ്? അവൻ പറഞ്ഞു. ആട്ടിടയനാണ്. (ബുഖാരി. 2. 22. 297)

5) മുഐഖിബ്(റ) നിവേദനം: സുജൂദിന്റെ സ്ഥാനത്തുനിന്നും മണ്ണ് നിരപ്പാക്കിയ ഒരു മനുഷ്യനോട് നബി(സ) പറഞ്ഞു. നീ അങ്ങനെ ചെയ്യുന്ന പക്ഷം ഒരൊറ്റ പ്രാവശ്യം മാത്രമേ ചെയ്യാവൂ. (ബുഖാരി. 2. 22. 298)

6) ആയിശ(റ) നിവേദനം: ഞാൻ നബി(സ)യുടെ മുമ്പിൽ കിടന്നുറങ്ങാറുണ്ട്. എന്റെ രണ്ടു കാലും നബി(സ)യുടെ മുമ്പിൽ നീണ്ടു കിടക്കും. എന്നിട്ട് തിരുമേനി സൂജൂദ് ചെയ്യുമ്പോൾ എന്റെ കാൽ പിടിച്ചു പിച്ചും. അന്നേരം കാൽ ഞാൻ ഒതുക്കി വെക്കും. നബി(സ) സുജൂദിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞാൽ ഞാൻ പിന്നേയും കാൽനീട്ടും. (ബുഖാരി. 2. 22. 300)

7) അസ്റഖ്(റ) പറയുന്നു: അഹ്വാസ് എന്ന സ്ഥലത്തുവെച്ച് ഖവാരിജികളോട് ഞങ്ങൾ യുദ്ധം ചെയ്യുകയായിരുന്നു. പുഴ വെള്ളം കൊണ്ട് ഇടിഞ്ഞുപോയ ഒരു കരയുടെ തീരത്ത് വെച്ച് ഒരാൾ നമസ്കരിക്കുന്നത് ഞാൻ കണ്ടു. അയാളുടെ മൃഗത്തിന്റെ(കുതിരയുടെ) കടിഞ്ഞാൺ അയാളുടെ കയ്യിൽ തന്നെയായിരുന്നു. മൃഗമാണെങ്കിൽ അദ്ദേഹത്തെ പിടിച്ചുവലിക്കുന്നു. അദ്ദേഹം വിടാതെ(നമസ്കരിക്കുന്നവനായി കൊണ്ടുതന്നെ) മൃഗത്തിന്റെ പിന്നാലെ തന്നെ പോയി. ശുഅ്ബ്: പറയുന്നു: അദ്ദേഹം അബൂബക്കർ സത്തൂൽ അസ്ളമി(റ) എന്ന സഹാബിവര്യന്മാരായിരുന്നു. നമസ്കാരത്തിൽ ഇപ്രകാരം ചെയ്തതിൽ ഒരു ഖവാരിജി അദ്ദേഹത്തെ ആക്ഷേപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവേ! ഈ കിഴവനെ നീ നശിപ്പിക്കേണമേ! അദ്ദേഹം നമസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ ഇപ്രകാരം പ്രത്യുത്തരം നൽകി. നിങ്ങളുടെ വിമർശനം ഞാൻ കേൾക്കുകയുണ്ടായി. ഞാൻ നബി(സ) യോടൊപ്പം ആറോ ഏഴോ എട്ടോ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നബി(സ)യുടെ വിട്ടുവീഴ്ചയുള്ള നടപടികൾ ഞാൻ കണ്ടിട്ടുമുണ്ട്. മൃഗത്തെ അതിന്റെ ആലയിലേക്ക് പോകാൻ വിടുകയും എനിക്ക് വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നതിനേക്കാൾ കുതിരയുടെ കടിഞ്ഞാൺ വിടാതെ അതിന്റെ പിന്നാലെ പോകുന്നതാണ് എനിക്ക് കൂടുതലിഷ്ടം. (ബുഖാരി. 2. 22. 302)

8) സഹ്ല്(റ) നിവേദനം:(കുട്ടികൾ ചെയ്യാറുള്ളത് പോലെ)തങ്ങളുടെ തുണിയുടെ തല അതിന്റെ നീളക്കുറവ് കാരണം പിരടിയിൽ കെട്ടിക്കൊണ്ട് ചില ആളുകൾ നബി(സ) യോടൊപ്പം നമസ്കരിക്കാറുണ്ടായിരുന്നു. അപ്പോൾ പുരുഷന്മാർ സുജൂദിൽ നിന്ന് എഴുന്നേറ്റിരിക്കും മുമ്പ് സ്ത്രീകൾ സുജൂദിൽ നിന്ന് തല ഉയർത്തരുതെന്ന് സ്ത്രീകളോട് പറയപ്പെട്ടു. (ബുഖാരി. 2. 22. 306)

9) ജാബിർ(റ) നിവേദനം: നബി(സ) എന്നെ ഒരിക്കൽ ഒരിടത്തേക്ക് ഒരാവശ്യാർത്ഥം അയച്ചു. അക്കാര്യം നിർവ്വഹിച്ച് നബി(സ)യുടെ അടുക്കൽ ചെന്ന് നബി(സ)ക്ക് സലാം ചൊല്ലി. എന്റെ സലാമിന് മറുപടിയായി നബി(സ) സലാം ചൊല്ലിയില്ല. എന്റെ മനസ്സിൽ അത് വേദനയുണ്ടാക്കി. അതിന്റെ അഗാധത അല്ലാഹുവിനേ അറിയുകയുള്ളൂ. ഞാനെന്റെ മനസ്സിൽ വിചാരിച്ചു. തിരിച്ചെത്താൻ താമസിച്ചത് കൊണ്ട് നബി(സ) കോപിച്ചിട്ടുണ്ടായിരിക്കാമെന്ന്. പിന്നെയും ഞാൻ സലാം ചൊല്ലി നോക്കി. അപ്പോഴും നബി(സ) സലാം മടക്കിയില്ല. അന്നേരം ആദ്യത്തെ പ്രാവശ്യത്തേക്കാൾ എനിക്ക് കൂടുതൽ വേദനയുണ്ടായി. വീണ്ടും ഞാൻ സലാം ചൊല്ലി. അപ്പോൾ എന്റെ സലാമിന് നബി(സ) മറുപടി നൽകി. നബി(സ) അരുളി: ഞാൻ നമസ്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് നിങ്ങളുടെ സലാമിന് മറുപടി നൽകാൻ കഴിയാതിരുന്നത്. നബി(സ) തന്റെ വാഹനത്തിലായിരുന്നു. ഖിബ്ലയുടെ ഭാഗത്ത് നിന്ന് കൊണ്ടാണ് നബി(സ) നമസ്കരിച്ചിരുന്നത്. (ബുഖാരി. 2. 22. 308)

10) അബൂഹുറൈറ(റ) നിവേദനം: അരക്കെട്ടിന്മേൽ കൈവെച്ച് കൊണ്ട് നമസ്കരിക്കുന്നതിനെ നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 2. 22. 310)

11) അബൂഹുറൈറ(റ) നിവേദനം: അബൂഹുറൈറ(റ) ഹദീസ് വർദ്ധിപ്പിക്കുന്നുവെന്ന് ചില ജനങ്ങൾ ആക്ഷേപിക്കുന്നു. ഞാൻ അവരിൽ ഒരാളെ കണ്ടുമുട്ടി. കഴിഞ്ഞ രാത്രി ഇശാ നമസ്കാരത്തിൽ നബി(സ) ഏത് സൂറത്താണ് ഓതിയതെന്ന് ഞാൻ അയാളോട് ചോദിച്ചു. എനിക്ക് ഓർമയില്ലെന്ന് അയാൾ പറഞ്ഞു: അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു. നീ നബി(സ) യോടൊപ്പം അതിൽ പങ്കെടുത്തിരുന്നില്ലേ? അതെയെന്ന് അയാൾ മറുപടി പറഞ്ഞു: എന്നാൽ എനിക്ക് അതിനെക്കുറിച്ച് ഓർമ്മയുണ്ട്. ഇന്ന സുറത്തുകളാണ് നബി(സ) ആ നമസ്കാരത്തിൽ പാരായണം ചെയ്തത്. (ബുഖാരി. 2. 22. 314)