തിരഞ്ഞെടുത്ത ഹദീസുകൾ/തറാവീഹ്‌ നമസ്കാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബ്ദുറഹ്മാൻ(റ) പറയുന്നു. റമളാനിലെ ഒരു രാത്രിയിൽ ഉമർ(റ)ന്റെ കൂടെ പള്ളിയിലേക്ക് ഞാൻ പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ വിവിധ ഇമാമുകളുടെ കീഴിൽ നമസ്കരിക്കുന്നതു കണ്ടു. ഉമർ(റ) പറഞ്ഞു. ഇവരെല്ലാം തന്നെ ഒരു ഇമാമിന്റെ കീഴിൽ യോജിപ്പിക്കുന്നത് ഏറ്റവും ഉത്തമമായി ഞാൻ കാണുന്നു. അങ്ങനെ തീരുമാനം അദ്ദേഹം എടുക്കുകയും അവരെയെല്ലാം തന്നെ ഉബയ്യബ്നു കഅ്ബിന്റെ കീഴിൽ ഏകോപിപ്പിക്കുകയും ചെയ്തു. ശേഷം മറ്റൊരു രാത്രി ഞാൻ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. ജനങ്ങൾ എല്ലാംതന്നെ അതാ! ഒരു ഇമാമിന്റെ കീഴിൽ നമസ്കരിക്കുന്നു. ഉമർ(റ) പറഞ്ഞു: ഇതു നല്ലൊരു പരിഷ്കരണം തന്നെ. എങ്കിലും ഇപ്പോൾ ഉറങ്ങുന്നവനാണ് ഇപ്പോൾ നമസ്കരിക്കുന്നവരേക്കാളും ഉത്തമന്മാർ. ജനങ്ങൾ രാത്രിയുടെ ആദ്യം നമസ്കരിക്കാറുണ്ട്. (ബുഖാരി. 3. 32. 227)

2) ആയിശ(റ) നിവേദനം: നബി(സ) റമളാൻ മാസത്തിൽ എങ്ങിനെയാണ് നമസ്കരിച്ചതെന്ന് അബൂസലമ(റ) അവരോട് ചോദിച്ചു. അപ്പോൾ ആയിശ(റ) പറഞ്ഞു. റമളാനിലോ അല്ലാത്ത മാസത്തിലോ പതിനൊന്ന് റക്അത്തിൽ കൂടുതൽ പ്രവാചകൻ നമസ്കരിച്ചിട്ടില്ല. (ബുഖാരി. 3. 32. 230)

3) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റമസാനിലെ സുന്നത്ത് (തറാവീഹ്) നമസ്കാരത്തെപ്പറ്റി റസൂൽ(സ) കൂടുതൽ പ്രോത്സാഹനം നൽകിക്കൊണ്ടിരുന്നു. പക്ഷേ നിർബന്ധമായിട്ട് അത് കൽപ്പിച്ചിരുന്നില്ല. അവിടുന്ന് പറയാറുണ്ട്. റമസാനിൽ വല്ലവനും വിശ്വാസ ദാർഢ്യത്തോടെയും പ്രതിഫലേച്ഛയോടെയും നമസ്കാരം (തറാവീഹ്) നിർവ്വഹിക്കുന്നുവെങ്കിൽ മുൻകഴിഞ്ഞ ചെറുപാപങ്ങൾ അവനു പൊറുക്കപ്പെടും. (മുസ്ലിം)