തിരഞ്ഞെടുത്ത ഹദീസുകൾ/ഖുർആൻ പാരായണത്തിന്റെ മഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ബുഖാരി[തിരുത്തുക]

1) ഉമർ(റ) നിവേദനം: നിശ്ചയം ഒരു ജൂതൻ അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുൽമുഅ്മിനീൻ! നിങ്ങളുടെ ഗ്രന്ഥത്തിൽ നിങ്ങൾ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങൾക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കിൽ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമർ(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതൻ പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാൻ നിങ്ങൾക്ക് പൂർത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങൾക്ക് ഞാൻ പൂർത്തിയാക്കിത്തരികയും ഇസ്ളാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമർ(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങൾക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായിൽ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി. 1. 2. 43)


2) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ(റ) നബി(സ)യുടെ ഹദീസുകൾ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്റെ കിതാബിൽ രണ്ടു വാക്യങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്, മനുഷ്യർക്ക് നാം വെളിപ്പെടുത്തിക്കൊടുത്തശേഷം നാം അവതരിപ്പിച്ച സന്മാർഗ്ഗവും വ്യക്തമായ സിദ്ധാന്തങ്ങളും മറച്ചു വെക്കുന്നവർ അവരെ അല്ലാഹു ശപിക്കും എന്നു മുതൽ കരുണാനിധി എന്നതുവരെ അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്മാർ അങ്ങാടിയിൽ കച്ചവടം ചെയ്യുന്നവരായിരുന്നു. അൻസാരികളായ ഞങ്ങളുടെ സഹോദരന്മാർ അവരുടെ സമ്പത്തിൽ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാൽ അബൂഹുറൈറ: തന്റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും അൻസാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളിൽ ഹാജരാവുകയും അവർ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി. 1. 3. 118)


3) അബ്ദുല്ല(റ) നിവേദനം: ഞാൻ ഒരിക്കൽ തിരുമേനിയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തുകൂടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നു തന്റെ കൂടെയുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ തിരുമേനി(സ) ഒരു സംഘം ജൂതന്മാരുടെ മുമ്പിലെത്തി. അപ്പോൾ അവർ പരസ്പരം പറഞ്ഞു: നിങ്ങൾ അവനോട് ആത്മാവിനെക്കുറിച്ച് ചോദിച്ചു നോക്കുവിൻ. ചിലർ പറഞ്ഞു: ചോദിക്കരുത്. ചോദിച്ചാൽ നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും അവൻ കൊണ്ടുവരും. മറ്റു ചിലർ പറഞ്ഞു. നിശ്ചയം ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അവരിൽ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഓ! അബുഖാസിം എന്താണ് ആത്മാവ്! അവിടുന്ന് മൗനം ദീക്ഷിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: നിശ്ചയം നബി(സ)ക്ക് ദിവ്യസന്ദേശം ലഭിക്കുകയാണ്. എന്നിട്ട് ഞാൻ അവിടെതന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി തിരുമേനിയെ വിട്ട് മാറിയപ്പോൾ അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു. 'ആത്മാവിനെക്കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. നീ പറയുക; ആത്മാവ് എന്റെ രക്ഷിതാവിന്റെ മാത്രം അറിവിൽ സ്ഥിതിചെയ്യുന്ന കാര്യങ്ങളിൽ പെട്ടതാണ്. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ അവർക്ക് (മനുഷ്യർക്ക്) നല്കപ്പെട്ടിട്ടുള്ളൂ. ' (ബുഖാരി. 1. 3. 127)


4) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ(റ) നബി(സ)യുടെ ഹദീസുകൾ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്റെ കിതാബിൽ രണ്ടു വാക്യങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്, മനുഷ്യർക്ക് നാം വെളിപ്പെടുത്തിക്കൊടുത്തശേഷം നാം അവതരിപ്പിച്ച സന്മാർഗ്ഗവും വ്യക്തമായ സിദ്ധാന്തങ്ങളും മറച്ചു വെക്കുന്നവർ അവരെ അല്ലാഹു ശപിക്കും എന്നു മുതൽ കരുണാനിധി എന്നതുവരെ അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്മാർ അങ്ങാടിയിൽ കച്ചവടം ചെയ്യുന്നവരായിരുന്നു. അൻസാരികളായ ഞങ്ങളുടെ സഹോദരന്മാർ അവരുടെ സമ്പത്തിൽ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാൽ അബൂഹുറൈറ: തന്റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ തിരുമേനിയോടൊപ്പം ഇരിക്കുകയും അൻസാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളിൽ ഹാജരാവുകയും അവർ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി. 1. 3. 118)


5) അബ്ദുല്ല(റ) നിവേദനം: ഞാൻ ഒരിക്കൽ തിരുമേനിയോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തുകൂടെ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അവിടുന്നു തന്റെ കൂടെയുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ തിരുമേനി(സ) ഒരു സംഘം ജൂതന്മാരുടെ മുമ്പിലെത്തി. അപ്പോൾ അവർ പരസ്പരം പറഞ്ഞു: നിങ്ങൾ അവനോട് ആത്മാവിനെക്കുറിച്ച് ചോദിച്ചു നോക്കുവിൻ. ചിലർ പറഞ്ഞു: ചോദിക്കരുത്. ചോദിച്ചാൽ നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും അവൻ കൊണ്ടുവരും. മറ്റു ചിലർ പറഞ്ഞു. നിശ്ചയം ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അവരിൽ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഓ! അബുഖാസിം എന്താണ് ആത്മാവ്! അവിടുന്ന് മൗനം ദീക്ഷിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: നിശ്ചയം നബി(സ)ക്ക് ദിവ്യസന്ദേശം ലഭിക്കുകയാണ്. എന്നിട്ട് ഞാൻ അവിടെതന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി തിരുമേനിയെ വിട്ട് മാറിയപ്പോൾ അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു. 'ആത്മാവിനെക്കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. നീ പറയുക; ആത്മാവ് എന്റെ രക്ഷിതാവിന്റെ മാത്രം അറിവിൽ സ്ഥിതിചെയ്യുന്ന കാര്യങ്ങളിൽ പെട്ടതാണ്. വളരെ കുറഞ്ഞ വിജ്ഞാനം മാത്രമേ അവർക്ക് (മനുഷ്യർക്ക്) നല്കപ്പെട്ടിട്ടുള്ളൂ. ' (ബുഖാരി. 1. 3. 127)


6) ഇബ്നുഅബ്ബാസ്(റ) നിവേദനം: ആദ്ദേഹം പറയുന്നു: എന്റെ മാതൃസഹോദരിയുടെ അടുക്കൽ ഞാനൊരു രാത്രി താമസിച്ചു. ആ രാത്രിയിൽ നബി(സ) (പതിവുപോലെ) രാത്രി നമസ്ക്കാരം നിർവ്വഹിക്കുകയുണ്ടായി. അതായതു രാത്രി കുറച്ചു കഴിഞ്ഞപ്പോൾ അവിടുന്നു എഴുന്നേറ്റു കെട്ടി തൂക്കിയിരുന്ന ഒരു പാത്രത്തിൽ നിന്ന് ലഘുവായ നിലക്ക് വുളു എടുത്തു. അംറ് (നിവേദകൻ) അതിനെ ലഘുവാക്കികൊണ്ട് കാണിച്ചു. അനന്തരം തിരുമേനി(സ) നമസ്ക്കരിക്കാൻ നിന്നു. അപ്പോൾ തിരുമേനി വുളു എടുത്തതുപോലെ ഞാനും വുളു എടുത്തു. എന്നിട്ട് അവിടുത്തെ ഇടതുഭാഗത്തു ചെന്നു നിന്നു. (സൂഫ്യാൻ (മറ്റൊരു നിവേദകൻ) ചിലപ്പോൾ പറഞ്ഞത് ശിമാൽഎന്നാണ്) അപ്പോൾ തിരുമേനി(സ) എന്നെ വലതുഭാഗത്തേക്കാക്കുകയും എന്നിട്ട് കുറച്ച് നമസ്കരിക്കുകയും ചെയ്തു. ശേഷം അവിടുന്ന് ചെരിഞ്ഞു കിടന്നു. കൂർക്കം വലിക്കുന്നതുവരെ ഉറങ്ങി. പിന്നീട് ബാങ്കു വിളിക്കാരൻ വന്നു നമസ്കാരത്തിന് ബാങ്ക് വിളിച്ചു. അപ്പോൾ അവിടുന്നു നമസ്കരിക്കുവാൻ അയാളുടെ കൂടെ പുറപ്പെട്ടു. (പുതിയ) വുളു എടുക്കാതെ നമസ്ക്കരിക്കുകയും ചെയ്തു. അംറിനോട് ഞങ്ങൾ പറഞ്ഞു. ചില ആളുകൾ പറയുന്നു: അല്ലാഹുവിന്റെ ദൂതന്റെ കണ്ണു ഉറങ്ങുന്നു, എന്നാൽ ഹൃദയം ഉറങ്ങുന്നില്ല. അംറ് പറഞ്ഞു: ഉബൈദുല്ല പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. പ്രവാചകന്മാരുടെ സ്വപ്നം ദിവ്യസന്ദേശമാണ്. എന്നിട്ട് അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം നിന്നെ അറുക്കുന്നവനായി ഞാനിതാ സ്വപ്നത്തിൽ കാണുന്നു. (ബുഖാരി. 1. 4. 140)


7) ആയിശ(റ) നിവേദനം: എനിക്ക് ബുദ്ധി ഉറച്ചത് മുതൽ ഇസ്ലാം മതം അനുഷ്ഠിക്കുന്നവരായിട്ടല്ലാതെ എന്റെ മാതാപിതാക്കളെ (അബൂബക്കർ, ഉമ്മുറുമ്മാൻ) ഞാൻ കണ്ടിട്ടില്ല. എല്ലാപകലിന്റെയും രണ്ടറ്റമായ പ്രഭാതത്തിലും വൈകുന്നേരവും നബി(സ) ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു അനന്തരം വീട്ടിന്റെ മുറ്റത്ത് ഒരു പള്ളി നിർമ്മിക്കാൻ അബൂബക്കർ തീരുമാനിച്ചു. അദ്ദേഹം ഖുർആൻ ഉറക്കെ ഓതിക്കൊണ്ട് അതിൽ വെച്ച് നമസ്കരിക്കും. അബൂബക്കറിനെ വീക്ഷിച്ചുകൊണ്ടും പാരായണം ആകർഷിച്ചുകൊണ്ടും മുശ്രിക്കുകളുടെ സ്ത്രീകളും കുട്ടികളും അവിടെ ഒരുമിച്ച് കൂടും. ഖുർആൻ ഓതുമ്പോൾ തന്റെ ഇരുനേത്രങ്ങളേയും നിയന്ത്രിക്കാൻ സാധിക്കാതെ കൂടുതൽ കരയുന്ന പ്രകൃതിയായിരുന്നു അബൂബക്കറിന്റെത്. മുശ്രിക്കുകളായ ഖുറൈശീ നേതാക്കന്മാരെ ഇത് പരിഭ്രമിപ്പിച്ചു. (ബുഖാരി. 1. 8. 465)

8) അനസ്(റ) നിവേദനം: നബി(സ)യും സൈദ്ബ്നു സാബിത്തും(റ) ഒരിക്കൽ അത്താഴം കഴിച്ചു. അവരുടെ അത്താഴത്തിൽ നിന്ന് വിരമിച്ചപ്പോൾ നബി(സ) നമസ്കരിക്കുവാൻ നിന്നു. അങ്ങനെ അവിടുന്നു നമസ്കരിച്ചു. അപ്പോൾ അനസ്(റ)നോട് ഞങ്ങൾ ചോദിച്ചു. അവർ രണ്ട് പേരും അത്താഴത്തിൽ നിന്ന് വിരമിക്കുകയും നമസ്കാരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതിന്റെ ഇടയിൽ എത്ര സമയമുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: അമ്പത് ആയത്തു ഒരാൾ പാരായണം ചെയ്യുന്ന സമയം. (ബുഖാരി. 1. 10. 550)

9) അബൂഹുറൈറ(റ) നിവേദനം: നിങ്ങളിൽ ഒരാൾ ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്തായി നമസ്ക്കരിക്കുന്നതിന് 25 ഇരട്ടി പുണ്യമുണ്ട് എന്നു തിരുമേനി(സ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്. രാത്രിയിലേയും പകലിലേയും മലക്കുകൾ സുബ്ഹി നമസ്കാരത്തിൽ സമ്മേളിക്കും. എന്നിട്ടു അദ്ദേഹം ഓതി: നിശ്ചയം പ്രഭാതവേളയിലെ ഖുർആൻ പാരായണത്തിങ്കൽ സന്നദ്ധതയുണ്ടാകും. ഇബ്നുഉമർ(റ) നിവേദനം: ജമാഅത്തിന് 27 ഇരട്ടി പ്രതിഫലമുണ്ട്. (ബുഖാരി. 1. 11. 621)


10) ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളുടെ ഭക്ഷണം ഹാജറാക്കപ്പെടുകയും നമസ്ക്കാരത്തിന് ഇഖാമത്തു കൊടുക്കുകയും ചെയ്താൽ നിങ്ങൾ ഭക്ഷണം കഴിച്ചുകൊള്ളുക. അതിൽ നിന്ന് വിരമിക്കുന്നതുവരെ നിങ്ങൾ ധൃതി കാണിക്കേണ്ടതില്ല. ഇബ്നുഉമർ(റ) ന്ന് ഭക്ഷണം കൊണ്ടു വരപ്പെടും. നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെടുകയും ചെയ്തു. എന്നാൽ ഭക്ഷണത്തിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം നമസ്കാരത്തിലേക്ക് പുറപ്പെടുകയില്ല. ഇമാമിന്റെ ഖുർആൻ പാരായണം അദ്ദേഹം കേൾക്കാറുണ്ട്. (ബുഖാരി. 1. 11. 642)


11) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) യോട് (ഉച്ചത്തിൽ) പാരായണം ചെയ്യാൻ അല്ലാഹു നിർദ്ദേശിച്ചതിൽ തിരുമേനി(സ) ഉച്ചത്തിൽ ഓതി. തിരുമേനി(സ) യോടും മൗനം ദീക്ഷിക്കുവാൻ അല്ലാഹു നിർദ്ദേശിച്ചതിൽ മൗനം ദീക്ഷിച്ചു. (നിന്റെ രക്ഷിതാവ് ഒട്ടും മറക്കുന്നവനല്ല തന്നെ) അല്ലാഹു അവന്റെ ദൂതനെ സംബന്ധിച്ച് അവതരിപ്പിച്ചു. (നിശ്ചയം ദൈവദൂതനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട്). (ബുഖാരി. 1. 12. 741)


12) ഇബ്നുസീറിൻ പറയുന്നു: ഇബ്നു ഉമർ(റ)നോട് ഞാൻ ചോദിച്ചു. സുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്തിൽ എനിക്ക് ഖുർആൻ ദീർഘമായി പാരായണം ചെയ്യുവാൻ പറ്റുമോ? അപ്പോൾ ഇബ്നുഉമർ(റ) പറഞ്ഞു: നബി(സ) രാത്രിയിൽ ഈ രണ്ട് റക്അത്തു വീതം നമസ്കരിക്കും. ഒരു റക്അത്ത് കൊണ്ട് വിത്റ് നമസ്കരിച്ചശേഷം സുബ്ഹിന്റെ രണ്ട് റക്അത്ത് നമസ്കരിക്കും. വിളി (ഇഖാമത്ത്) അദ്ദേഹത്തിന്റെ രണ്ടു ചെവിയിലും ആയതുപോലെ. (ബുഖാരി. 2. 16. 109)


13) അബ്ബാസ്(റ) തന്റെ പിതൃവ്യനിൽ നിന്ന് നിവേദനം: നബി(സ) മഴക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പുറപ്പെട്ടു. അവിടുന്ന് ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് പ്രാർത്ഥിച്ചു. തന്റെതട്ടം മാറ്റിയിട്ടു ശേഷം ഉറക്കെ ഖുർആൻ പാരായണം ചെയ്തു കൊണ്ട് രണ്ട് റക്അത്തു നമസ്കരിച്ചു. (ബുഖാരി. 2. 17. 139)


14) ആയിശ(റ) നിവേദനം: നബി(സ)യുടെ ജീവിതകാലത്ത് സൂര്യനു ഗ്രഹണം ബാധിച്ചു. അപ്പോൾ നബി(സ) പള്ളിയിലേക്ക് പുറപ്പെട്ടു. ജനങ്ങൾ നബി(സ)ക്ക് പിന്നിലായി അണി നിരന്നു. അങ്ങനെ നബി തക്ബീർ ചൊല്ലി ദീർഘമായി ഖുർആൻ പാരായണം ചെയ്തു. ശേഷം തക്ബീർ ചൊല്ലി ദീർഘമായി റുകൂഅ് ചെയ്തു. പിന്നീട് സമി അല്ലാഹു ലിമൻ ഹമിദ: എന്നു ചൊല്ലി എഴുന്നേൽക്കുകയും സുജൂദ് ചെയ്യാതെ വീണ്ടും ദീർഘമായി ഖുർആൻ പാരായണം ചെയ്തു. എങ്കിലും ആദ്യത്തെതിനേക്കാൾ ഇതും അൽപം കുറവായിരുന്നു. വീണ്ടും തക്ബീർ ചൊല്ലി ദീർഘമായി ആദ്യത്തേതിനെക്കാൾ കുറവായ നിലക്ക് റുകൂഅ് ചെയ്തു. ശേഷം സമി അല്ലാഹു ലിമൻ ഹമിദ: എന്നു ചൊല്ലി റബ്ബനാ വലക്കൽ ഹംദു എന്ന് പ്രാർത്ഥിക്കുകയും തുടർന്ന് സുജൂദ് ചെയ്യുകയും ചെയ്തു. ഇതുപോലെ രണ്ടാമത്തെ റക്അത്തിലും പ്രവർത്തിച്ചു. അങ്ങനെ നാല് റുകൂഉം നാല് സുജൂദും പൂർത്തിയാക്കി. നബി(സ) പറയുന്നതിന് മുമ്പ് തന്നെ സൂര്യൻ പ്രത്യക്ഷപ്പെട്ടു. ശേഷം നബി(സ) എഴുന്നേറ്റ് നിന്ന് അല്ലാഹുവിന്ന് അവകാശപ്പെട്ടതുകൊണ്ട് അവനെ മഹത്വപ്പെടുത്തി. അനന്തരം ഇപ്രകാരം പ്രസംഗിച്ചു. സൂര്യനും ചന്ദ്രനും ദൃഷ്ടാന്തങ്ങളാണ്. ഒരാൾ മരിച്ചതുകൊണ്ടും ജനിച്ചതുകൊണ്ടും അവക്ക് ഗ്രഹണം ബാധിക്കുകയില്ല. അതിനെ നിങ്ങൾ കണ്ടാൽ നമസ്കാരത്തിലേക്ക് നിങ്ങൾ അഭയം തേടുക. അബ്ദുല്ലാഹിബ്നു സുബൈർ(റ) സൂര്യന് ഗ്രഹണം ബാധിച്ചപ്പോൾ മദീനയിൽ വെച്ച് സുബ്ഹ് നമസ്കാരം പോലെ ഗ്രഹണ നമസ്കാരവും നിർവ്വഹിച്ചത് ഉർവ:യോട് പറയപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അതെ നിശ്ചയം അദ്ദേഹം സുന്നത്തിനെ തെറ്റിച്ചു. (ബുഖാരി. 2. 18. 156)


15) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് സൂര്യന്ന് ഗ്രഹണം ബാധിച്ചു. അപ്പോൾ സൂറത്തൂൽ ബഖറ: പാരായണം ചെയ്യുന്ന അത്ര സമയം നബി(സ) ദീർഘമായി നിന്നു. ശേഷം റുകൂഅ് ചെയ്തു. ദീർഘമായ റുകൂഅ്. അനന്തരം എഴുന്നേറ്റ് നിന്ന് ദീർഘമായി ഖുർആൻ ഓതി. എന്നാൽ ഇത് ആദ്യത്തേതിനേക്കാൾ കുറവായിരുന്നു. പിന്നീട് റുകൂഅ് ചെയ്യുകയും ആദ്യത്തെ റുകൂഅ്നെക്കാൾ കുറവായ നിലക്ക് ദീർഘിപ്പിക്കുകയും ചെയ്തു. അനന്തരം സുജൂദ് ചെയ്തു. ഇതുപോലെ രണ്ടാമത്തെ റക്അത്തിലും ചെയ്തു. ശേഷം നബി(സ) നമസ്കാരത്തിൽ നിന്നും വിരമിച്ചു. അപ്പോൾ സൂര്യൻ പ്രത്യക്ഷപ്പെട്ടിരുന്നു. അനന്തരം നബി(സ) ഇപ്രകാരം പ്രസംഗിച്ചു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തമാണ്. ഒരാൾ മരിച്ചതുകൊണ്ടും ജനിച്ചതുകൊണ്ടും അവക്ക് ഗ്രഹണം ഉണ്ടാവുകയില്ല. നിങ്ങൾ അതിനെ ദർശിച്ചാൽ അല്ലാഹുവിനെ സ്മരിക്കുക. അപ്പോൾ അനുചരന്മാർ പറഞ്ഞു: പ്രവാചകരേ! അങ്ങു നമസ്കാരത്തിൽ എന്തോ ഒന്ന് പിടിക്കാൻ കൈ നീട്ടുന്നതും പിന്നീട് പിന്നോട്ടു തന്നെ നീങ്ങുന്നതും ഞങ്ങൾ കണ്ടല്ലോ? നബി(സ) അരുളി: എനിക്ക് സ്വർഗ്ഗം പ്രദർശിക്കപ്പെട്ടു. സ്വർഗത്തിലെ ഒരു മുന്തിരിക്കുല പിടിക്കാൻ കൈനീട്ടി. ഞാനത് കരസ്ഥമാക്കിയിരുന്നുവെങ്കിൽ ലോകം നിലനിൽക്കുന്ന കാലമത്രയും നിങ്ങൾക്കതിൽ നിന്ന് ഭക്ഷിക്കാൻ കഴിയുമായിരുന്നു. ഞാൻ നരകത്തേയും കണ്ടു. ഞാൻ കണ്ടതുപോലുള്ള ഭയാനകമായ ഒരു കാഴ്ച ഇതിന് മുമ്പ് കണ്ടിട്ടേയില്ല. നരകവാസികൾ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പ്രവാചകരേ! എന്താണിതിന് കാരണമെന്ന് അനുചരന്മാർ ചോദിച്ചു. നബി(സ) പറഞ്ഞു: സ്ത്രീകളുടെ നിഷേധസ്വഭാവം തന്നെ. അനുചരന്മാർ ചോദിച്ചു. സ്ത്രീകൾ അല്ലാഹുവിനെ നിഷേധിക്കുന്നുണ്ടോ? നബി(സ) പ്രത്യുത്തരം നൽകി. ഭർത്താക്കൻമാരോടും അവർ ചെയ്തു കൊടുക്കുന്ന ഔദാര്യങ്ങളോടും സ്ത്രീകൾ നന്ദികേടു കാണിക്കും. അതാണവരുടെ നിഷേധ സ്വഭാവം. ജീവിതകാലം മുഴുവനും ഒരു സ്ത്രീക്ക് നീ നന്മ ചെയ്തു. എന്നിട്ടു ഒരിക്കൽ അവളിഷ്ടപ്പെടാത്തത് നിന്നിൽ നിന്ന് സംഭവിച്ചു. എങ്കിൽ നിങ്ങളിൽ നിന്ന് ഇക്കാലമത്രയും ഒരു നന്മയും എനിക്ക് ലഭിച്ചിട്ടേയില്ലെന്ന് അവൾ പറയും. (ബുഖാരി. 2. 18. 161)


16) ആയിശ(റ) നിവേദനം: നബി(സ) ഗ്രഹണനമസ്കാരത്തിൽ ഉറക്കെ ഖുർആൻ പാരായണം ചെയ്തു. തന്റെ ഖൂർആൻ പാരായണത്തിൽ നിന്നും വിരമിച്ചപ്പോൾ തക്ബീർ ചൊല്ലി റുകൂഅ് ചെയ്തു. റുകൂഇൽ നിന്ന് എഴുന്നേറ്റപ്പോൾ സമി അല്ലാഹു എന്ന് ചൊല്ലി റബ്ബനാ വലക്കൽ ഹംദു എന്നു പ്രാർത്ഥിച്ചു. ശേഷം ഖുർആൻ പാരായണത്തിലേക്ക് തന്നെ മടങ്ങി. അങ്ങനെരണ്ട് റക്അത്തിലായി നാല് റുകൂഉം നാല് സുജൂദും നബി(സ) നിർവ്വഹിച്ചു. (ബുഖാരി. 2. 18. 172)


17) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) സൂറത്തു നജ്മ് പാരായണം ചെയ്തപ്പോൾ നബി(സ)യുടെ കൂടെ മുസ്ളിംകളും മുശ്രിക്കുകളും ജിന്നും മനുഷ്യനും സുജൂദ് ചെയ്തു. (ബുഖാരി. 2. 19. 177)


18) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം തന്റെ ഉപദേശം നൽകുന്നതിനിടക്ക് നബി(സ)യെക്കുറിച്ച് പ്രസ്താവിച്ചു. നിങ്ങളുടെ സഹോദരൻ കള്ളം പറഞ്ഞിട്ടില്ല. അബ്ദുല്ലാഹിബ്നു റവാഹത്തിനെയാണ് അബൂഹുറൈറ(റ) ഉദ്ദേശിച്ചത്. എന്നിട്ട് അബ്ദുല്ലാഹിബ്നു റവാഹത്തു നബി(സ)യെ വർണിച്ചുകൊണ്ട് പാടിയ പദ്യത്തിന്റെ ചില വരികൾ അദ്ദേഹം ഉദ്ധരിച്ചു:- ഞങ്ങളിൽ അല്ലാഹുവിന്റെ ദൂതനുണ്ട്. പ്രഭാതം ഉദിച്ച് ഉയരുമ്പോൾ അദ്ദേഹം അല്ലാഹുവിന്റെ വേദ ഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. നാം അന്ധരായി ജീവിച്ചശേഷം നമുക്ക് അദ്ദേഹം നേർമാർഗ്ഗം കാണിച്ചുതന്നു. അവിടുന്നരുളിയ കാര്യങ്ങളെല്ലാം സംഭവിക്കുകതന്നെ ചെയ്യുമെന്ന് ഇപ്പോൾ ഞങ്ങൾക്കുറപ്പുണ്ട്. തന്റെ വിരിപ്പിൽ നിന്ന് ശരീരത്തെ അകറ്റി നിർത്തിക്കൊണ്ടാണ് അവിടുന്നു രാത്രി സമയം കഴിച്ചുകൂട്ടാറുള്ളത്. ബഹുദൈവവിശ്വാസികൾക്ക് വിരിപ്പുകളിൽ നിന്ന് എഴുന്നേൽക്കുക എന്നത് വളരെ ക്ളേശകരമായി തോന്നുകയും ചെയ്യുന്നു. (ബുഖാരി. 2. 21. 254)


19) അബൂഹുറൈറ(റ) നിവേദനം: അബൂഹുറൈറ(റ) ഹദീസ് വർദ്ധിപ്പിക്കുന്നുവെന്ന് ചില ജനങ്ങൾ ആക്ഷേപിക്കുന്നു. ഞാൻ അവരിൽ ഒരാളെ കണ്ടുമുട്ടി. കഴിഞ്ഞ രാത്രി ഇശാ നമസ്കാരത്തിൽ നബി(സ) ഏത് സൂറത്താണ് ഓതിയതെന്ന് ഞാൻ അയാളോട് ചോദിച്ചു. എനിക്ക് ഓർമയില്ലെന്ന് അയാൾ പറഞ്ഞു: അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു. നീ നബി(സ) യോടൊപ്പം അതിൽ പങ്കെടുത്തിരുന്നില്ലേ? അതെയെന്ന് അയാൾ മറുപടി പറഞ്ഞു: എന്നാൽ എനിക്ക് അതിനെക്കുറിച്ച് ഓർമ്മയുണ്ട്. ഇന്ന സുറത്തുകളാണ് നബി(സ) ആ നമസ്കാരത്തിൽ പാരായണം ചെയ്തത്. (ബുഖാരി. 2. 22. 314)


20) ആയിശ(റ) നിവേദനം: നബി(സ) മരിച്ച വിവരം ലഭിച്ചപ്പോൾ അബൂബക്കർ(റ) തന്റെ കുതിരപ്പുറത്തുകയറി സുൻഹ് എന്ന സ്ഥലത്തുണ്ടായിരുന്ന തന്റെ വാസസ്ഥലത്ത് നിന്നും പുറപ്പെട്ടു. അങ്ങനെ കുതിരപ്പുറത്ത് നിന്നും ഇറങ്ങി അദ്ദേഹം പള്ളിയിൽ പ്രവേശിച്ചു. ജനങ്ങളോട് സംസാരിക്കാതെ ആയിശ(റ) യുടെ മുറിയിൽ പ്രവേശിച്ചു. നബി(സ)യെ ഉദ്ദേശിച്ചും കൊണ്ടും പുറപ്പെട്ടു. നബി(സ)യെ ഒരു തരം യമനീ വസ്ത്രം കൊണ്ട് പുതച്ചിരുന്നു. അബൂബക്കർ(റ) നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കിയ ശേഷം ചുംബിച്ചും കൊണ്ട് അവിടുത്തെ ശരീരത്തിൽ മുഖം കുത്തി വീണു. അനന്തരം കരഞ്ഞു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! എന്റെ മാതാപിതാക്കൾ താങ്കൾക്ക് പ്രായശ്ചിത്തമാണ്. അല്ലാഹു താങ്കൾക്ക് രണ്ട് മരണത്തെ(വേദനയെ) ഒരുമിച്ചു കൂട്ടുകയില്ല. എന്നാൽ താങ്കൾക്ക് നിശ്ചയിക്കപ്പെട്ട മരണത്തെ താങ്കൾ വരിച്ചിരിക്കുന്നു. അബൂസലമ(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ) എന്നോട് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നിശ്ചയം അബൂബക്കർ പുറത്തുവന്നു. ഉമർ ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. നീ ഇരിക്കുക എന്നദ്ദേഹം പറഞ്ഞു: എന്നാൽ ഉമർ(റ) വിസമ്മതിച്ചു. അപ്പോൾ അബൂബക്കർ(റ) ശഹാദത്തു ചൊല്ലി പ്രസംഗം ആരംഭിച്ചു. ഉടനെ ജനങ്ങൾ ഉമർ(റ) നെ ഉപേക്ഷിച്ചു. അബൂബക്കറിന്റെ നേരെ ശ്രദ്ധിച്ചു. അബൂബക്കർ ഇപ്രകാരം പറഞ്ഞു: എന്നാൽ നിങ്ങളിൽ വല്ലവനും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കിൽ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. വല്ലവനും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ നിശ്ചയം അല്ലാഹു ജീവിച്ചിരിപ്പുണ്ട്. അവൻ മരിക്കുകയില്ല. അല്ലാഹു പറയുന്നു: മുഹമ്മദ് പ്രവാചകൻ മാത്രമാണ്. അവന്ന് മുമ്പും പ്രവാചകൻമാർ മരിച്ചുപോയിട്ടുണ്ട്. അതിനാൽ അവൻ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുന്നപക്ഷം നിങ്ങൾ പിന്തിരിഞ്ഞു പോകുകയാണോ? വല്ലവനും തന്റെ ഇരുകാലിന്മേൽ പിന്തിരിയുന്ന പക്ഷം അവൻ അല്ലാഹുവിനെ യാതൊന്നും ഉപദ്രവിക്കുകയില്ല. നന്ദി കാണിക്കുന്നവർക്ക് അവൻ അടുത്ത് തന്നെ പ്രതിഫലം നൽകുന്നതാണ്. അല്ലാഹു സത്യം! അബൂബക്കർ ഇപ്രകാരം ഓതിയ സന്ദർഭത്തിലാണ് ജനങ്ങൾ ഇപ്രകാരം ഒരു ആയത്തുള്ളത് ഓർമ്മിക്കുന്നത്. (പരിഭ്രമം അവരെ ഈ സൂക്തത്തെക്കുറിച്ച് അശ്രദ്ധയിലാക്കിയത് പോലെ)അങ്ങനെ ജനങ്ങൾ ഇത് പാരായണം ചെയ്യാൻ തുടങ്ങി. കേൾക്കുന്ന മനുഷ്യരെല്ലാം ഇത് ഓതിക്കൊണ്ടിരിക്കുന്നു. (ബുഖാരി. 2. 23. 333)


21) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നൽകി. അപ്പോൾ അവൻ അതിലുള്ള സകാത്തു നൽകിയില്ല. എന്നാൽ പരലോക ദിവസം ആ ധനം അവന്റെ മുമ്പിൽ തലയിൽ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂർഖൻ പാമ്പിന്റെ രൂപത്തിൽ തല പൊക്കി നിൽക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തിൽ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകൾ പിടിച്ചുകൊണ്ട് ആ സർപ്പം പറയും. ഞാൻ നിന്റെ ധനമാണ്. ഞാൻ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നൽകിയ ധനത്തിൽ പിശുക്ക് കാണിക്കുന്നവർ അത് അവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486)


22) ഉമ്മു സലമ:(റ) നിവേനം: ഞാൻ രോഗിയാണെന്ന് നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോൾ നബി(സ) കഅ്ബ: യുടെ ഒരു ഭാഗത്ത് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ത്വവാഫ് ചെയ്തു. അവിടുന്നു വത്വൂർ എന്ന സൂറത്തു പാരായണം ചെയ്യുന്നുണ്ട്. (ബുഖാരി. 2. 26. 686)


23) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ ആയത്തു പാരായണം ചെയ്യുക. (സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാൾ ബന്ധപ്പെട്ടത് നബിയാണ്) ഏതെങ്കിലുമൊരു സത്യവിശ്വാസി ധനം കൈവശമുള്ള സ്ഥിതിയിൽ മരണമടഞ്ഞു. എങ്കിൽ അവയെ അടുത്ത ബന്ധുക്കൾ - അവരാരാണെങ്കിലും ശരി - ആ ധനം അനന്തരമെടുക്കട്ടെ. വല്ലവനും കടക്കാരനായിക്കൊണ്ടു അല്ലെങ്കിൽ ദരിദ്ര കുടുംബത്തെ വിട്ടുകൊണ്ടു മരണമടഞ്ഞാൽ അവൻ (അവന്റെ രക്ഷാധികാരി)എന്റെയടുക്കൽ വരട്ടെ. ഞാനാണവന്റെ രക്ഷാധികാരി. (ബുഖാരി. 3. 41. 584)


24) ഉമർ (റ) നിവേദനം: സൂറത്തു ഫുർഖാൻ ഞാൻ ഓതുന്ന ശൈലിയിൽ അല്ലാതെ മറ്റൊരു രൂപത്തിൽ ഹിശ്ശാമ്ബ്ശ ഹക്കം ഓതുന്നത് ഞാൻ കേട്ടു. അദ്ദേഹത്തെ നമസ്കാരത്തിൽ തന്നെ പിടികൂടാൻ ഞാൻ ആഗ്രഹിച്ചു. എങ്കിലും പിരിയുന്നതുവരെ ഞാൻ അദ്ദേഹത്തിന് താമസം നൽകി. ശേഷം അദ്ദേഹത്തിന്റെ വസ്ത്രം പിടിച്ചു ഞാൻ നബി(സ)യുടെ അടുക്കലേക്ക് കൊണ്ടുപോവുകയും വിവരം നബി(സ)യോട് പറയുകയും ചെയ്തു. നബി(സ) അദ്ദേഹത്തോട് ഓതികേൾപ്പിക്കാൻ പറഞ്ഞു. ഹിശ്ശാമ് ഓതിയപ്പോൾ ഇപ്രകാരം എനിക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) പറഞ്ഞു: പിന്നെ എന്നോട് ഓതുവാൻ പറഞ്ഞു. അപ്പോൾ ഞാൻ ഓതി കേൾപ്പിച്ചു. നബി(സ) അരുളി: ഇപ്രകാരവും എനിക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. നിശ്ചയം ഖുർആൻ ഏഴ് അക്ഷരങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അവയിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്ന രൂപത്തിൽ പാരായണം ചെയ്തു കൊള്ളുവീൻ. (ബുഖാരി. 3. 41. 601)


25) ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു. മുസ്ളിം സമൂഹമേ, നിങ്ങൾ എങ്ങിനെ വേദക്കാരോട് മതവിധി അന്വേഷിക്കും. നിങ്ങളുടെ പ്രവാചകന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് അല്ലാഹുവിൽ നിന്നുള്ള നൂതന വർത്തമാനം ഉൾക്കൊള്ളുന്നത്. മനുഷ്യന്റെ വാക്കുകൾ അതിൽ കലരാത്ത നിലക്ക് നിങ്ങളത് പാരായണം ചെയ്യുന്നു. ജൂത-ക്രിസ്ത്യാനികൾ തങ്ങളുടെ വേദഗ്രന്ഥം മാറ്റി മറിക്കുകയും അവരുടെ ഹസ്തങ്ങൾകൊണ്ട് അല്ലാഹു എഴുതിയത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിങ്ങളോട് പ്രസ്താവിക്കുന്നുണ്ട്. അങ്ങനെ അവർ പറഞ്ഞു. (ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അതിനെ തുച്ഛമായ വിലക്ക് അവ വാങ്ങുവാൻ വേണ്ടി) നിങ്ങൾക്ക് ലഭിച്ച ജ്ഞാനം അവരോട് ചോദിക്കുന്നതിനെ നിങ്ങളോട് വിരോധിക്കുന്നില്ലേ? എന്നാൽ അവരിൽ ഒരു മനുഷ്യരും നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ നിന്ന് ചോദിച്ചു പഠിപ്പിക്കുന്നത് ഞാൻ കാണുന്നുമില്ല. അല്ലാഹു സത്യം. (ബുഖാരി. 3. 48. 850)


26) അനസ്(റ) നിവേദനം: ഒരിക്കൽ ബനൂസുലൈം ഗോത്രക്കാരായ എഴുപതുപേരെ നബി(സ) ബനൂആമിർ ഗോത്രക്കാരുടെ അടുക്കലേക്ക് നിയോഗിച്ചു. അവർ അവിടെയെത്തിയപ്പോൾ എന്റെ അമ്മാവൻ അവരോട് പറഞ്ഞു; നിങ്ങളെക്കാൾ മുമ്പ് ഞാൻ അവരുടെയടുത്തേക്ക് പോകാം. നബി(സ)യുടെ സന്ദേശം ഞാനവർക്കെത്തിക്കും വരേക്കും അവരെനിക്ക് അഭയം നൽകിയാൽ ഞാൻ നിങ്ങളേയും വിളിക്കാം. അല്ലാത്തപക്ഷം നിങ്ങളെന്റെ സമീപത്തായി നിന്നാൽ മതി. അങ്ങനെ അദ്ദേഹം മുന്നിട്ടുചെന്നു. അവരദ്ദേഹത്തിന് അഭയം നൽകി. അദ്ദേഹം അവരോട് നബി(സ)യെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അവർ കൂട്ടത്തിൽപ്പെട്ട ഒരാൾക്ക് സൂചന നൽകുകയും ഉടനെയവൻ അദ്ദേഹത്തിന് കുന്തംകൊണ്ട് കുത്തുകൊടുത്തു. അത് അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചുകയറി. അദ്ദേഹം പറഞ്ഞു. അല്ലാഹു അക്ബർ! കഅ്ബ: യുടെ രക്ഷിതാവ് സത്യം. ഞാൻ വിജയിച്ചുകഴിഞ്ഞു. ശേഷം അദ്ദേഹത്തിന്റെ ശേഷിച്ച സ്നേഹിതന്മാരുടെ നേരെ തിരിഞ്ഞു. അവരുടെ കൂട്ടത്തിൽ മുടന്തനായ ഒരാളൊഴികെ മറ്റെല്ലാവരെയും കൊന്നുകളഞ്ഞു. മുടന്തൻ ഒരു മലമുകളിൽ കയറി രക്ഷപ്പെട്ടു. ഈയവസരത്തിൽ ജീബ്രീൽ (അ) നബി(സ)യെ സമീപിച്ച് അവരെല്ലാം തങ്ങളുടെ നാഥനെ കണ്ടുമുട്ടിയെന്നും അവരുടെ നാഥൻ അവരെ സംബന്ധിച്ചും അവർ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നുവെന്നും അറിയിച്ചു. ഞങ്ങൾ ഇപ്രകാരം പാരായണം ചെയ്തിരുന്നു. "ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടിക്കഴിഞ്ഞു. എന്നിട്ട് അവൻ ഞങ്ങളെക്കുറിച്ചും ഞങ്ങൾ അവനെക്കുറിച്ചും സംതൃപ്തനായിരുന്നു. ഇതു ഞങ്ങളുടെ ജനതയെ നിങ്ങൾ അറിയിക്കുവിൻ ശേഷം ഈ വാക്യം ദുർബ്ബലപ്പെടുത്തി. അതിനുശേഷം നബി(സ) ദിഅ്ല്, ദക്വാൻ, ബനൂലിഹ്യാൻ, ബനൂഉസയ്യ് - അല്ലാഹുവിനോടും അവന്റെ ദൂതനോടും ധിക്കാരം പ്രവർത്തിച്ചവരാണവർ - എന്നീ ഗോത്രങ്ങൾക്കെതിരിൽ നാൽപത് പ്രഭാതത്തിൽ പ്രാർത്ഥന (ഖുനൂതൂ) നടത്തി. (ബുഖാരി. 4. 52. 57)


27) സൈദ്ബ്നു സാബിതു(റ) നിവേദനം: ഖുർആൻ വാക്യങ്ങൾ എഴുതി വെച്ചിരുന്ന മുസ്ഹഫിൽ നിന്ന് അവയെല്ലാം ഒരു മുസ്വഹഫിലേക്ക് ആക്കിയപ്പോൾ അഹ്സാബ് സൂറത്തിലെ ഒരായത്തു ഞാൻ കണ്ടില്ല. നബി(സ) അതു പാരായണം ചെയ്യുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. അവസാനം ഖുസൈമത്തൂർ അൻസാരിയുടെ പക്കൽ നിന്നാണു എനിക്കതു കണ്ടുകിട്ടിയത്. അദ്ദേഹത്തിന്റെ സാക്ഷ്യത്തെ രണ്ടു പുരുഷന്മാരുടെ സാക്ഷ്യത്തിന് തുല്യമാക്കിക്കൊണ്ട് നബി(സ) വിധി കൽപ്പിച്ചിട്ടുണ്ട്. സത്യവിശ്യാസികളിൽ ചില പുരുഷന്മാരുണ്ട്. അല്ലാഹു ചെയ്ത കരാർ അവർ സാക്ഷാത്കരിച്ചിരിക്കുന്നു എന്ന ഖുർആൻ വാക്യമാണത്. (ബുഖാരി. 4. 52. 62)


28) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറഞ്ഞു: പുണ്യകർമ്മം അനുഷ്ഠിക്കുന്ന എന്റെ ദാസന്മാർക്ക് ഒരു കണ്ണും ദർശിക്കാത്തതും ഒരു ചെവിയും കേൾക്കാത്തതും ഒരു മനുഷ്യന്റെ മനസ്സും നിരൂപിക്കാത്തതുമായവ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇപ്രകാരം പാരായണം ചെയ്യുക (കൺകുളുർമ്മയിൽ നിന്ന് അവർക്ക് ഗോപ്യമാക്കപ്പെട്ടതു യാതൊരു മനസ്സും അറിയുകയില്ല). (ബുഖാരി. 4. 54. 467)

22) അബുഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വർഗ്ഗത്തിൽ ഒരു മരമുണ്ട്. ഒരു വാഹനയാത്രക്കാരൻ നൂറുവർഷം സഞ്ചരിച്ചാലും അതിന്റെ നിഴൽ കടന്നുപോകുകയില്ല. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇപ്രകാരം പാരായണം ചെയ്തുകൊളളുവിൻ (വ്യാപിച്ചു കിടക്കുന്ന തണലുകൾക്കും. വളില്ലിൻ മംദൂദിൻ). (ബുഖാരി. 4. 54. 475)


29) അബൂഹുറൈറ(റ) നിവേദനം: ദാവൂദ് (അ)ന്ന് അല്ലാഹു സബൂർ പാരായണം ചെയ്യൽ ലഘൂകരിച്ചു കൊടുത്തു. താൻ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ജീനിയിടാൻ അദ്ദേഹം കല്പിക്കും. ജീനിയിട്ട് കഴിയുംമുൻപ് അദ്ദേഹം സബൂർ ഓതി കഴിഞ്ഞിരിക്കും. സ്വന്തം കൈകൾ കൊണ്ട് അദ്ധ്വാനിച്ച് സമ്പാദിച്ചതല്ലാതെ അദ്ദേഹം ഭക്ഷിക്കാറില്ല. (ബുഖാരി. 4. 55. 628)


30) അനസ്(റ) നിവേദനം: ഉസ്മാൻ(റ) സൈദ്ബ്നുസാബിത്തു, അബ്ദുളളാഹിബ്നു സുബൈർ, സഈദ്ബ്നു ആസ്വി, അബ്ദുറഹ്മാന് ബ്നു ഹാരീസ്(റ) മുതലായവരെ ഖുർആൻ പകർത്തിയെഴുതുവാൻ ക്ഷണിച്ചു. അങ്ങിനെ അവർ മുസ്വ്ഹഫുകളിലേക്ക് പകർത്തി. ഉസ്മാൻ(റ) ഖുറൈശികളായ മൂന്നു പേരോട് പറഞ്ഞു. നിങ്ങളും സൈദിബ്നു സാബിത്തും പാരായണശൈലിയിൽ ഭിന്നിച്ചാൽ നിങ്ങൾ അതിന് ഖുറൈശികളുടെ ഭാഷാശൈലിയിൽ എഴുതുക. കാരണം അത് അവരുടെ ഭാഷയിലാണ് അവതരിപ്പിച്ചത്. അങ്ങനെ അവർ അപ്രകാരം ചെയ്തു. (ബുഖാരി. 4. 56. 709)


31) ബറാഅ്(റ) നിവേദനം: ഒരു മനുഷ്യൻ അൽകഹ്ഫ് സൂറത്തു ഓതിക്കൊണ്ടിരിക്കുമ്പോൾ അയാളുടെ വീട്ടിൽ ഒരു കുതിരയെ കെട്ടിയിരുന്നു. കുതിര വിറളി പിടിച്ച് ചാടാൻ തുടങ്ങി. ഉടനെ ആ മനുഷ്യൻ രക്ഷക്കുവേണ്ടി പ്രാർത്ഥിച്ചു. അപ്പോഴതാ ഒരു മേഘം അയാളെ പൊതിഞ്ഞിരിക്കുന്നു. പിന്നീടദ്ദേഹം ഈ കഥ നബിയെ അറിയിച്ചു. അന്നേരം നബി(സ) അരുളി: നീ ഇനിയും ഓതിക്കൊളളുക. ഖുർആൻ പാരായണം മൂലം ഇറങ്ങിയ മന:ശാന്തിയാണത്. (ബുഖാരി. 4. 56. 811)


32) ഉസൈദ് ബ്നുഹുളൈർ(റ) നിവേദനം: തന്റെ കുതിരയെ സമീപത്ത് കെട്ടിക്കൊണ്ട് രാത്രി അദ്ദേഹം അൽബഖറ സൂറത്തു ഓതി നമസ്കരിക്കുവാൻ തുടങ്ങി. അപ്പോൾ കുതിര ചാടാൻ തുടങ്ങി. ഓത്തു നിറുത്തിയപ്പോൾ കുതിരയും അടങ്ങി. വീണ്ടും ഓത്തു തുടങ്ങിയപ്പോൾ കുതിര ചാടാൻ തുടങ്ങി. അദ്ദേഹം മൗനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവർത്തിച്ചു. അവസാനം നമസ്കാരത്തിൽ നിന്ന് വിരമിച്ചു. അടുത്തിരിക്കുന്ന മകൻ യഹ്യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത്് മാറ്റി. ആകാശത്തേക്ക് തലയുയർത്തി നോക്കിയപ്പോൾ ആകാശം കാണാൻ സാധിക്കുന്നില്ല. നേരം പുലർന്നപ്പോൾ അദ്ദേഹം നബിയുടെ അടുക്കൽ ചെന്ന് ഈ വർത്തമാനം പറഞ്ഞു. നബി(സ) കല്പിച്ചു: ഹുളൈറിന്റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്റെ പുത്രാ! നീ ഇനിയും ഖുർആൻ ഓതികൊളളുക. ഹുളൈർ പറഞ്ഞു: പ്രവാചകരേ! എന്റെ കുട്ടി യഹ്യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്റെ ഭയം. അവൻ അതിന്റെ അടുത്തായിരുന്നു. ഞാനെന്റെ തല ഉയർത്തി. മേലോട്ടു നോക്കിയപ്പോൾ അവിടെ കുട പോലൊരു വസ്തു. വിളക്കുകൾ പോലുളള എന്തോ അതിൽ കാണ്മാനുണ്ട്. അവിടെ നിന്നും ഞാൻ പോന്നു കഴിഞ്ഞപ്പോൾ ഞാൻ അതിനെ കണ്ടില്ല. നബി(സ) ചോദിച്ചു. അതെന്താണെന്ന് നിനക്കറിയുമോ? ഇല്ലെന്ന് ഞാൻ പ്രത്യുത്തരം നല്കി. നബി(സ) അരുളി: അതു മലക്കുകളാണ്. നിന്റെ ഖുർആൻ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവർ. നീ തുടർന്നും ഓതിക്കൊണ്ടിരുന്നെങ്കിൽ വിട്ടുപോകാതെ അവർ അവിടെത്തന്നെ നില്ക്കുകയും ജനങ്ങൾ പ്രഭാതത്തിൽ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരിൽ നിന്നും അവർ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി. 6. 61. 536)


33) അബൂമൂസ(റ) നിവേദനം: ഖുർആൻ ഓതുന്നവന്റെ ഉപമ ഓറഞ്ച് പോലെയാണ്. അതിന്റെ രുചിയും വാസനയും നല്ലതാണ്. ഖുർആൻ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉദാഹരണം ഈത്തപ്പഴം പോലെയാണ്. അതിന്റെ രുചി നല്ലതാണ് എന്നാൽ അതിന് വാസനയില്ല. ഖുർആൻ ഓതുന്ന ദുർമാർഗ്ഗിയുടെ ഉപമ തുളസിച്ചെടി പോലെയാണ്. അതിന്റെ വാസന നല്ലതും രുചി കയ്പുളളതുമാണ്. ഖുർആൻ ഓതുക പോലും ചെയ്യാത്ത ദുർമാർഗ്ഗിയുടെ ഉപമ ആട്ടങ്ങ പോലെയാണ്. അതിന്റെ രുചി കയ്പുളളതാണ്. അതിന് നല്ല വാസനയുമില്ല. ഇപ്രകാരം നബി(സ) അരുളി: (ബുഖാരി. 6. 61. 538)


34) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടാളുകളുടെ നിലപാടിൽ മാത്രമാണ് അസൂയാർഹം. ഒരാൾക്ക് അല്ലാഹു ഖുർആൻ പഠിപ്പിച്ചു. അവൻ രാത്രിയിലും പകൽ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയൽവാസി അതു കേൾക്കുമ്പോൾ ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കിൽ എന്ന് പറയും. മറ്റൊരുപുരുഷൻ, അല്ലാഹു അവന്ന് കുറെ ധനം നൽകിയിട്ടുണ്ട്. അവനതു സത്യമാർഗ്ഗത്തിൽ ചിലവ് ചെയ്യുന്നു. മറ്റൊരുവൻ അതുകാണുമ്പോൾ പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കിൽ നന്നായിരുന്നേനെ. അവൻ പ്രവർത്തിച്ചതുപോലെ എനിക്കും പ്രവർത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)


35) ഖതാദ(റ) പറയുന്നു: നബി(സ) എപ്രകാരമാണ് ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നതെന്ന് ഞാൻ അനസ്(റ) നോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു; അവിടുന്ന് നീട്ടിയാണ് ഓതിയിരുന്നത്. (ബുഖാരി. 6. 61. 565)


36) ജുൻദുബ്(റ) നിവേദനം: നബി(സ) അരുളി: മനസ്സിന് ഉന്മേഷം തോന്നുന്ന സമയങ്ങളിൽ നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. മനസ്സ് അങ്ങോട്ടുമിങ്ങോട്ടും മാറാൻ തുടങ്ങിയാലോ അതു നിറുത്തി എഴുന്നേറ്റ് പോവുക. (ബുഖാരി. 6. 61. 581)





മുസ്ലിം[തിരുത്തുക]

37) അബീഉമാമ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. നിങ്ങൾ ഖുർആൻ പാരായണം ചെയ്യണം. പാരായണം ചെയ്യുന്നവർക്ക് അന്ത്യദിനത്തിൽ അത് ശുപാർശക്കാരനായി വരുന്നതാണ്. (മുസ്ലിം)

 

38) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: സ്വന്തം വീടുകൾ നിങ്ങൾ ശ്മശാനമാക്കി മാറ്റരുത്. (അവിടെ ഖുർആൻ പാരായണം നടത്തണം) നിശ്ചയം, ബഖറ സൂറത്ത് ഓതുന്ന ഭവനത്തിൽ നിന്ന് പിശാച് പുറപ്പെട്ടുപോകും. (മുസ്ലിം) (വിവിധ ആശയങ്ങളും വിഷയങ്ങളും ഉൾക്കൊണ്ടതുകൊണ്ടും പിശാചിന്റെ കുതന്ത്രങ്ങൾ വരച്ചുകാട്ടിയിട്ടുള്ളതുകൊണ്ടും പിശാചിന് ഏറ്റവും വിഷമം ഉണ്ടാക്കിത്തീർക്കുന്ന ഒരു സൂറത്താണത്. തന്നിമിത്തം പാരായണം ചെയ്യപ്പെടുമ്പോൾ അതിന്റെ ബർക്കത്തുകൊണ്ട് പിശാച് ഒഴിഞ്ഞുമാറുന്നതാണ്)

 

39) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: അല്ലാഹുവിന്റെ ഏതെങ്കിലും ഭവനത്തിൽ ഖുർആൻ പാരായണം ചെയ്തുകൊണ്ടും ചർച്ച ചെയ്തുകൊണ്ടും ആരും സമ്മേളിക്കുകയില്ല - സകീനത്ത് അവരിൽ ഇറങ്ങിയിട്ടും റഹ്മത്ത് അവരെ ആവരണം ചെയ്തിട്ടും മലക്കുകൾ അവരെ വലയം ചെയ്തിട്ടും അല്ലാഹു തന്റെ അടുത്തുള്ളവരിൽ അവരെ സംബന്ധിച്ച് പറഞ്ഞിട്ടുമല്ലാതെ. (മുസ്ലിം) (നാനാവിധേനയുള്ള സമാധാനവും സംരക്ഷണവും അനുഗ്രഹവും പ്രശസ്തിയും അവർക്ക് ലഭിച്ചുകൊണ്ടിരിക്കും)


40) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുർആൻ പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം)

 

അബൂദാവൂദ്[തിരുത്തുക]

41) അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഖുർആൻ പാണ്ഡിത്യമുള്ളവനോട് പറയപ്പെടും. ഇഹലോകത്ത് മന്ദം മന്ദം ഓതിക്കൊണ്ടിരുന്നപോലെ ഇവിടെയും നീ മന്ദം മന്ദം ഓതുകയും (ആവേശത്തിമർപ്പ്കൊണ്ട്) ഉയരുകയും ചെയ്യുക. നീ ഓതുന്ന ആയത്തിന്റെ അന്ത്യത്തിലാണ് നിന്റെ ഔന്നത്യം നിലക്കൊള്ളുന്നത്. (അബൂദാവൂദ്, തിർമിദി) (കൂടുതൽ പാരായണം ചെയ്യുന്നവന് കൂടുതൽ പ്രതിഫലവും കുറച്ച് പാരായണം ചെയ്യുന്നവന് കുറച്ച് പ്രതിഫലവും ലഭിക്കുന്നതാണ്)

തിർമിദി[തിരുത്തുക]

42) ഇബ്നുമസ്ഉദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഖുർആനിലെ ഒരക്ഷരംവല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ്ലാമീം ഒരു അക്ഷരമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിർമിദി)