തിരഞ്ഞെടുത്ത ഹദീസുകൾ/ആഹാരങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) അബൂഹുറൈറ(റ) നിവേദനം: മൂന്ന് ദിവസം തുടർച്ചയായി മുഹമ്മദിന്റെ കുടുംബം വയർ നിറച്ചിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 7. 65. 287)

2) അബൂഹുറൈറ(റ) പറയുന്നു: ഒരിക്കൽ എന്നെ കഠിന വിശപ്പ് ബാധിച്ചു. ഞാൻ ഉമർ(റ) നെ കണ്ടുമുട്ടി. അദ്ദേഹത്തോട് ഖുർആനിലെ ഒരു സൂക്തം ഓതിത്തരാൻ ഞാനാവശ്യപ്പെട്ടു. അദ്ദേഹം വീട്ടിൽ കയറി എനിക്ക് പ്രവേശിക്കുവാൻ വാതിൽ തുറന്നു തന്നു. വിദൂരമല്ലാത്ത നിലക്ക് ഞാൻ നടന്നു. വിശപ്പിന്റെ കാഠിന്യം മൂലം കമിഴ്ന്നു വീണുപോയി. ഉടനെ നബി(സ) വന്നു എന്റെ തലക്കരികിൽ നിൽക്കുന്നു! അവിടുന്നു വിളിച്ചു: അബുഹുറൈറ! പ്രവാചകരേ! ഞാനിതാ താങ്കൾക്കുത്തരം നൽകുന്നുവെന്ന് ഞാൻ പറഞ്ഞു. നബി(സ) എന്റെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നെ ബാധിച്ച അവശത അവിടുന്ന് മനസ്സിലാക്കി. എന്നെ അവിടുത്തെ വീട്ടിലേക്ക് കൊണ്ടുപോയി. എനിക്ക് ഒരു വലിയ കോപ്പ പാൽ തരാൻ കൽപ്പിച്ചു. ഞാനതുകുടിച്ചു കഴിഞ്ഞപ്പോൾ പിന്നെയും കുടിക്കാൻ കൽപ്പിച്ചു. ഞാൻ വീണ്ടും കുടിച്ചു. മൂന്നാമതും കുടിക്കാനുപദേശിച്ചു. ഞാൻ കുടിച്ചു. അവസാനം ചുളിവെല്ലാം നിവർന്ന് വയറ് ഒരു കോപ്പ പോലെയായി. അനന്തരം ഞാൻ ഉമറിനെ കണ്ടു. അപ്പോൾ എന്റെ കഥ അദ്ദേഹത്തെ ഉണർത്തി. ഞാൻ പറഞ്ഞു: അക്കാര്യം നിറവേറ്റാൻ താങ്കളേക്കാൾ അർഹനായ ഒരാളെ അല്ലാഹു എനിക്ക് സൗകര്യപ്പെടുത്തിത്തന്നു. അല്ലാഹു സത്യം! ഒരായത്തോതാൻ ഞാനാവശ്യപ്പെട്ടപ്പോൾ ആ ആയത്തോതാൻ താങ്കളേക്കാൾ എനിക്കറിവുണ്ടായിരുന്നു. (എന്റെ വിശപ്പിന്റെ കാര്യം താങ്കളെ ഗ്രഹിപ്പിക്കുവാൻ വേണ്ടി മാത്രമാണ് ഞാൻ അപ്രകാരം ആവശ്യപ്പെട്ടത്) ഉമർ പറഞ്ഞു: നിങ്ങളെ എന്റെ വീട്ടിൽ വരുത്തി ആഹാരം നൽകുന്നത് ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയം നിറഞ്ഞതാണ്. (ബുഖാരി. 7. 65. 287)

3) ഉമറ്ബ്നു അബീസലമ(റ) പറയുന്നു: ഞാൻ നബി(സ)യുടെ സംരക്ഷണത്തിൽ ഒരു കുട്ടിയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ എന്റെ കൈ പാത്രത്തിൽ അങ്ങുമിങ്ങും നീങ്ങിക്കൊണ്ടിരിക്കും. അപ്പോൾ നബി(സ) പറഞ്ഞു: കുട്ടീ! നീ ഭക്ഷിക്കുമ്പോൾ ബിസ്മിചൊല്ലുക. നിന്റെ വലംകൈ കൊണ്ട് നിന്റെ പാത്രത്തിൽ അടുത്ത ഭാഗത്തുളളത് നീ തിന്നുക. ഇതിനുശേഷം എന്റെ ഭക്ഷണരീതി ഇപ്പറഞ്ഞതുപോലെ മാത്രമായിരുന്നു. (ബുഖാരി. 7. 65. 288)

4) അനസ്(റ) നിവേദനം: ഒരുതുന്നൽക്കാരൻ നബി(സ)യെ ഒരു സദ്യക്ക് ക്ഷണിച്ചു. ഞാനും നബി(സ)യുടെ കൂടെ പുറപ്പെട്ടു. നബി(സ) പാത്രത്തിന്റെ ഭാഗങ്ങളിൽ നിന്ന് ചുരക്ക നോക്കി എടുത്തു തിന്നുന്നത് ഞാൻ കണ്ടു. (ബുഖാരി. 7. 65. 291)

5) ആയിശ(റ) പറയുന്നു: ഈത്തപ്പഴവും വെളളവും കഴിച്ച് ഞങ്ങൾ വയറ് നിറച്ചിരുന്ന കാലത്താണ് തിരുമേനി(സ) മരണപ്പെട്ടത്. (ബുഖാരി. 7. 65. 295)

6) ഖതാദ(റ) നിവേദനം: ഞങ്ങൾ അനസിന്റെ അടുത്തു ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് അദ്ദേഹത്തിന് റൊട്ടി ചുടുന്ന ഒരു ഭൃത്യൻ ഉണ്ടായിരുന്നു. അപ്പോൾ അനസ്(റ) പറഞ്ഞു: നബി(സ) മരണം വരെ മൃദുവായ റൊട്ടിയോ പ്രായം കുറഞ്ഞ ആട്ടിൻകുട്ടിയെ അറുത്തു ചൂടുവെളളത്തിൽ മുക്കി രോമം കളഞ്ഞു വേവിച്ച് പാകപ്പെടുത്തിയ മാംസമോ കഴിച്ചിരുന്നില്ല. (ബുഖാരി. 7. 65. 297)

7) അനസ്(റ) നിവേദനം: നബി(സ) ചെറിയ പിഞ്ഞാണങ്ങൾ നിരത്തിവെച്ച് തിന്നുകയോ മൃദുലമായ റൊട്ടി നബിക്ക് വേണ്ടി തയ്യാറാക്കുകയോ വലിയ പാത്രത്തിൽ തിന്നുകയോ ചെയ്തതായി എനിക്കറിവില്ല. അപ്പോൾ ഖതാദ(റ) പറഞ്ഞു: സുപ്രയിലാണ് ഭക്ഷിച്ചിരുന്നത്. (ബുഖാരി. 7. 65. 298)

8) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു പേരുടെ ഭക്ഷണം മൂന്നുപേർക്കും മൂന്നുപേരുടെ ഭക്ഷണം നാലു പേർക്കും മതിയാകുന്നതാണ്. (ബുഖാരി. 7. 65. 304)

9) നാഫിഅ്(റ) പറയുന്നു: തന്റെ കൂടെ ഭക്ഷിക്കുവാൻ ഒരു ദരിദ്രനെ ക്ഷണിച്ചുകൊണ്ട് വരുന്നതുവരെ ഇബ്നുഉമർ(റ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം ആഹാരം കഴിക്കുവാൻ ഒരു മനുഷ്യനെ വിളിച്ചുകൊണ്ട് വന്നു. അയാൾ അമിതമായി ആഹാരം കഴിച്ചത് കണ്ടപ്പോൾ ഇബ്നുഉമർ(റ) പറഞ്ഞു: അല്ലയോ നാഫിഅ്! ഈ മനുഷ്യനെ മേലിൽ എന്റെയടുക്കലേക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. സത്യനിഷേധി ഏഴു വയർ കൊണ്ടും. (ബുഖാരി. 7. 65. 305)

10) അബൂഹുറൈറ(റ) നിവേദനം: ഒരു മനുഷ്യൻ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാൾ മുസ്ലീമായി. അപ്പോൾ കുറച്ച് ഭക്ഷിക്കുവാൻ തുടങ്ങി. ഈ വിവരം നബി(സ)യോട് പറയപ്പെട്ടു. അപ്പോൾ നബി(സ) പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി. 7. 65. 309)

11) അബൂജൂഹൈഫ(റ) നിവേദനം: നബി(സ) അരുളി: ഞാനൊരിക്കലും ചാരിയിരുന്നു കൊണ്ട് ഭക്ഷിക്കുകയില്ല. (ബുഖാരി. 7. 65. 310)

12) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കിൽ അവിടുന്ന് അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കിൽ ഉപേക്ഷിക്കും. (ബുഖാരി. 7. 65. 320)

13) സഹ്ല്(റ) നിവേദനം: നബി(സ) യുടെ കാലത്ത് നിങ്ങൾ നേർമ്മയുളള വെളുത്ത മാവ് കണ്ടിരുന്നോ? എന്ന് അദ്ദേഹത്തോട് അബൂഹാസിം ചോദിച്ചു. അപ്പോൾ സഹ്ല്(റ) ഇല്ലെന്ന് മറുപടി പറഞ്ഞു. നിങ്ങൾ അന്ന് ബാർലി അരിപ്പയിലിട്ട് അരിച്ചെടുക്കാറൂണ്ടായിരുന്നോ എന്ന് വീണ്ടും ചോദിച്ചു. ഇല്ല. ബാർലിയിൽ നിന്ന് നീക്കം ചെയ്യേണ്ട സാധനങ്ങൾ ഞങ്ങൾ ഊതി പ്പറപ്പിക്കുകയാണ് ചെയ്തിരുന്നത് എന്ന് അദ്ദേഹം പ്രത്യുത്തരം നൽകി. (ബുഖാരി. 7. 65. 321)

14) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരിക്കൽ സഹാബിമാരുടെ ഇടയിൽ ഈത്തപ്പഴം ഭാഗിച്ചുകൊടുത്തപ്പോൾ ഓരോരുത്തർക്കും ഏഴ് എണ്ണം വീതം കൊടുത്തു. എനിക്കും ഏഴെണ്ണം തന്നു. അതിലൊന്നു കേട് വന്നതായിരുന്നു. ആ ഈത്തപ്പഴത്തേക്കാൾ എനിക്കിഷ്ടപ്പെട്ടത് അക്കൂട്ടത്തിലുണ്ടായിരുന്നില്ല. വളരെ നേരം പ്രയാസപ്പെട്ടാണ് ഞാനത് ചവച്ചിറക്കിയത്. (ബുഖാരി. 7. 65. 322)

15) അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം ഒരു വിഭാഗം ജനങ്ങളുടെ മുമ്പിലൂടെ നടന്നുപോയി. അവരുടെ മുമ്പിൽ വേവിച്ച് പാകപ്പെടുത്തിയ ഒരാടുണ്ടായിരുന്നു. അവർ ക്ഷണിച്ചപ്പോൾ അദ്ദേഹം ക്ഷണം സ്വീകരിച്ചില്ല. നബി(സ) മരിക്കുന്നവരേക്കും ബാർലിയുടെ റൊട്ടി വയറ് നിറയെ ഒരിക്കലും കഴിച്ചിരുന്നില്ല എന്ന് അദ്ദേഹം അവരെ ഉണർത്തി. (ബുഖാരി. 7. 65. 325)

16) ആയിശ(റ) നിവേദനം: മദീനയിൽ വന്നശേഷം നബി(സ) മരിക്കുന്നതുവരേക്കും അവിടുത്തെ കുടുംബം ഗോതമ്പിന്റെ ആഹാരം തുടർച്ചയായി മൂന്നു ദിവസം വയറുനിറയെ കഴിച്ചിട്ടില്ല. (ബുഖാരി. 7. 65. 327)

17) ആയിശ(റ) നിവേദനം: അവരുടെ കുടുംബത്തിൽ വല്ലവരും മരണപ്പെടുകയും സ്വന്തം കുടുംബങ്ങളും അടുത്ത സ്നേഹിതന്മാരുമൊഴിച്ച് ബാക്കിയുളളവരെല്ലാം പിരിഞ്ഞുപോവുകയും ചെയ്തുകഴിഞ്ഞാൽ ആയിശ ഒരുകൽച്ചട്ടി വരുത്തി തൽബീൻ (മാവ്, തേൻ മുതലായവ ചേർത്തഒരുതരം ലേഹ്യം) തയ്യാർ ചെയ്യാൻ കൽപ്പിക്കും. പിന്നീട് റൊട്ടി ചുട്ടിട്ട് അതിന്മേൽ തൽബീന ഒഴിക്കും. അനന്തരം എല്ലാവരേയും അതു തിന്നാനുപദേശിക്കും. തൽബീന രോഗിയുടെ ഹൃദയത്തിന് ശാന്തിയും സമാധാനവും ഉണ്ടാക്കും. ദുഃഖത്തെ ദുരീകരിക്കുകയും ചെയ്യുമെന്ന് നബി(സ)അരുളിയത് ഞാൻ കേട്ടിട്ടുണ്ടെന്ന് ആയിശ(റ) പറയുകയും ചെയ്യും. (ബുഖാരി. 7. 65. 328)

18) ഇബ്നുഅബ്ബാസ്(റ) പറയുന്നു: ഇത് ഉള്ഹിയ്യത്തിന്റെ മാംസം മൂന്നു ദിവസത്തിലധികം ഭക്ഷിക്കുന്നതിനെ നബി(സ) വിരോധിച്ചിരുന്നുവോ എന്ന് ഞാൻ ആയിശ(റ)യോട് ചോദിച്ചു. അവർ പറഞ്ഞു: ജനങ്ങൾ വിശന്നിരുന്ന ഒരു വർഷം അപ്രകാരം വിരോധിച്ചിരിക്കുന്നു. മുതലാളിമാർ ദരിദ്രന്മാരെ തീറ്റിക്കുവാൻ വേണ്ടി. തീർച്ചയായും ഞങ്ങൾ ഒരു കാൽ സൂക്ഷിച്ചുവെയ് ക്കാം. പതിനഞ്ച് ദിവസത്തോളം ഞങ്ങളതിൽ നിന്ന് ഭക്ഷിക്കാറുണ്ട്. നിങ്ങൾ അതിന് നിർബന്ധിതരായിരുന്നോ? എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ആയിശ(റ) പുഞ്ചിരിച്ചു. ശേഷം അവർ പറഞ്ഞു; മുഹമ്മദിന്റെ കുടുംബം ഗോതമ്പിന്റെ റൊട്ടി മൂന്ന് ദിവസം തുടർച്ചയായി അദ്ദേഹം മരിക്കുന്നതുവരെ ഭക്ഷിക്കുകയുണ്ടായില്ല. (ബുഖാരി. 7. 65. 334)

19) അബ്ദുറഹ്മാൻ(റ) പറയുന്നു: അവർ ഒരിക്കൽ ഹുദൈഫ:(റ)യുടെ അടുക്കൽ ഇരിക്കുകയാണ്. അദ്ദേഹം വെളളത്തിന് ആവശ്യപ്പെട്ടു. അപ്പോൾ ഒരു മജൂസി അദ്ദേഹത്തെ കുടിപ്പിച്ചു. കോപ്പ അദ്ദേഹത്തിന്റെ മുന്നിൽ വെച്ച സന്ദർഭം അദ്ദേഹം അതെടുത്ത് എറിഞ്ഞു. ശേഷം പറഞ്ഞു; ഞാൻ പല പ്രാവശ്യം നിന്നോട് ഇത് പാടില്ലെന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ ഇപ്രകാരം എറിയുമായിരുന്നില്ല. നിശ്ചയം. പ്രവാചകൻ ഇപ്രകാരം പറയൂന്നത് ഞാൻ കേട്ടിട്ടുണ്ട്. നിങ്ങൾ പട്ട് ധരിക്കരുത്. സ്വർണ്ണത്തിന്റെയും വെളളിയുടെയും പാത്രങ്ങൾ ആഹാര പാനീയാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തരുത്. ഈ സാധനങ്ങൾ ഇഹലോകത്ത് സത്യനിഷേധികൾക്കും പരലോകത്ത് നമുക്കും ഉപയോഗിക്കാനുളളതാണ്. (ബുഖാരി. 7. 65. 337)

20) അബ്ദുല്ല(റ) നിവേദനം: നബി(സ) ഈത്തപ്പഴവും വെളളരിയും ചേർത്തു ഭക്ഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 65. 351)

21) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)അരുളി: നിങ്ങളിൽ വല്ലവനും ആഹാരം കഴിച്ചാൽ ആഹാരത്തിന്റെ അംശങ്ങൾ വായ കൊണ്ട് തുടച്ച് എടുത്ത ശേഷമല്ലാതെ കൈ തുടച്ച് വൃത്തിയാക്കരുത്. (ബുഖാരി. 7. 65. 366)

22) ജാബിർ (റ) നിവേദനം; അദ്ദേഹത്തോട് അഗ്നികൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിച്ചാൽ വുളു എടുക്കണമോ എന്ന് ചോദിക്കപ്പെട്ടു. അപ്പോൾ ജാബിർ(റ)പറഞ്ഞു: നബി(സ) യുടെ കാലത്തു ഞങ്ങളുടെ കൈപ്പടവും കൈത്തണ്ടയും പാദങ്ങളുമല്ലാതെ ആഹാരം കഴിച്ചാൽ (ശുചീകരിക്കാൻ) കർച്ചീഫോ മറ്റോ ഉണ്ടായിരുന്നില്ല. ശേഷം ഞങ്ങൾ നമസ്കരിക്കും. വുളു എടുക്കാറില്ല. (ബുഖാരി. 7. 65. 367)

23) അബുഉമാമ:(റ) പറയുന്നു: നബി(സ)യുടെ മുമ്പിലുളള സുപ്ര എടുത്തു കൊണ്ട് പോകുകയോ അവിടുന്നു ഭക്ഷണത്തിൽ നിന്ന് വിരമിക്കുകയോ ചെയ്താൽ ഇപ്രകാരം പറയും: അല്ലാഹുവിന് സർവ്വ സ്തുതിയും. അവനെ വളരെയേറെ സ്തുതിക്കേണ്ടിയിരിക്കുന്നു. അവൻ പരിശുദ്ധനും വളരെയേറെ നന്മകളുളളവനുമാണ്. അവന്റെ അനുഗ്രഹങ്ങളെ തിരസ്കരിക്കാനും അവനെ കൈവിടാനും ആർക്കും കഴിയുകയില്ല. രക്ഷിതാവേ! നിന്നെ ആശ്രയിക്കാതെ ആർക്കും ജീവിക്കുക സാധ്യവുമല്ല. (ബുഖാരി. 7. 65. 369)

24) ജാബിർ(റ) പറഞ്ഞു: ദൈവദൂതൻ(സ) പറഞ്ഞു: ഏതു സാധനത്തിന്റെ വലിയ പരിമാണം ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ലഘുപരിമാണംപോലും വിലക്കപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്)

25) സൽമാൻ(റ) നിവേദനം ചെയ്തു, ദൈവദൂതൻ(സ) പറഞ്ഞു: ആഹാരത്തിനുമുമ്പും അതിനുശേഷവും കൈകൾ കഴുകുന്നതു ആഹാരത്തിന്റെ അനുഗ്രഹമാണ്. (തിർമിദി)

26) അബൂസഈദുൽഖുദ്രി(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ ഭക്ഷണം കഴിയുമ്പോൾ പറയും: നമുക്ക് ആഹാരം കഴിക്കുന്നതിനും കുടിക്കുന്നതിനും നൽകിയവനും നമ്മെ മുസ്ളീംകൾ ആക്കിയവനുമായ അല്ലാഹുവിന് സർവസ്തോത്രവും . (തിർമിദി)

27) അബ്ദുല്ല ഇബ്നുഉമർ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദുതൻ പറഞ്ഞു: ഒരാൾ ആഹാരത്തിനു ക്ഷണിക്കപ്പെടുകയും സ്വീകരിക്കാതിരിക്കയും (അല്ലെങ്കിൽ മറുപടികൊടുക്കാതിരിക്കയും) ചെയ്യുമ്പോൾ, അയാൾ അല്ലാഹുവിനെയും ദൂതനെയും അനുസരിക്കാതിരിക്കുന്നു. ക്ഷണിക്കാതെ (ഒരു സദ്യക്ക്) പോകുന്നവനാരോ അവൻ കള്ളനെപ്പോലെ പ്രവേശിക്കയും കൊള്ളക്കാര നെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യുന്നു. (അബൂദാവൂദ്)

28) ഉമർ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: ഒന്നിച്ചിരുന്നു ഭക്ഷിക്കുക: ഒറ്റ തിരിഞ്ഞിരുന്നു ഭക്ഷിക്കരുത്; എന്തുകൊണ്ടെന്നാൽ, സമൂഹത്തിലാണ് അനുഗ്രഹം. (ഇബ്നുമാജാ)

29) ഇബ്നുഉമർ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: (സദസ്സിൽ) ആഹാരം വെച്ചാൽ, ആഹാരം നീക്കം ചെയ്യാതെ ആരും എഴുന്നേൽക്കരുത്. ഒരാൾ തന്റെ വിശപ്പടക്കിക്കഴിഞ്ഞാലും, ഒഴിവുകഴിവുപറഞ്ഞ് ആളുകൾ പൂർത്തിയാക്കുന്നതുവരെ (ആഹാരത്തിൽ നിന്നും) കൈ ഉയർത്തു അയാൾക്കു ആഹാരം വേണമെന്നുണ്ടെങ്കിലും അയാൾ കൈ പിൻവലിക്കുവാൻ ഇടയാകുന്നു. (ഇബ്നുമാജാ)

30) അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: അതിഥിയെ വീട്ടുവാതിൽ വരെ അനുഗമിക്കുന്നത് സുന്നത്താണ്. (ഇബ്നുമാജാ)

31) ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. വല്ലവരും ഭക്ഷിക്കുന്നുവെങ്കിൽ അല്ലാഹുവിന്റെ നാമം (ബിസ്മി) അവൻ ഉച്ചരിക്കട്ടെ. പ്രാരംഭത്തിൽ അല്ലാഹുവിന്റെ പേര് (ബിസ്മി) പറയാൻ അവൻ മറന്നാൽ ആദ്യവും അവസാനവും ഞാൻ അല്ലാഹുവിന്റെ പേര് പറഞ്ഞുകൊണ്ടാണ് ഭക്ഷിക്കുന്നതെന്ന് പറഞ്ഞുകൊള്ളട്ടെ. (അബൂദാവൂദ്, തിർമിദി)

32) ഹുദൈഫ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) യൊന്നിച്ച് ഞങ്ങൾ ഭക്ഷണത്തിനു പങ്കെടുക്കേണ്ടിവന്നാൽ അവിടുന്ന് ഭക്ഷിച്ചുതുടങ്ങുന്നതു വരെ ഞങ്ങൾ കൈ ഭക്ഷണത്തളികയിൽ വെക്കാറില്ല. ഞങ്ങളൊരിക്കൽ തിരുദൂതരൊന്നിച്ച് ഒരു സദ്യയിൽ പങ്കെടുത്തു. അപ്പോഴൊരു യുവതി അവളെ ആരോ പിടിച്ചുന്തിയതുപോലെ ഓടിവന്ന് ഭക്ഷണത്തിൽ കൈവെക്കാൻ ശ്രമിച്ചു. റസൂൽ(സ) അവളുടെ കൈക്കു പിടിച്ചു. (ഭക്ഷിക്കാനനുവദിച്ചില്ല) പിന്നീടൊരു ഗ്രാമീണനായ അറബി അവനെയും ആരോ പിടിച്ചുന്തിയതു പോലെ ഓടിവന്നു. റസൂൽ(സ) അവന്റെയും കൈപിടിച്ചു. എന്നിട്ട് പറഞ്ഞു. നിശ്ചയം, അല്ലാഹുവിന്റെ നാമം (ബിസ്മി) ഉച്ചരിച്ചിട്ടില്ലെ ങ്കിൽ ആഹാരത്തിൽ പിശാച് പങ്കെടുക്കും. അത് തനിക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ഈ യുവതിയെ അവൻ കൊണ്ടുവന്നത്. അപ്പോഴാണ് ഞാനവളുടെ കൈപിടിച്ചത്. പിന്നീട് ഈ ഗ്രാമീണനായ അറബിയെ അവൻ കൊണ്ടുവന്നു. അപ്പോഴും അവന്റെ കൈ ഞാൻ പിടിച്ചു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം! നിശ്ചയം പിശാചിന്റെ കൈ അവർ രണ്ടാളുകളുടെ കയ്യോടുകൂടി എന്റെ കയ്യിൽ അകപ്പെട്ടിരുന്നു. അതിനു ശേഷം അല്ലാഹുവിന്റെ പേര് പറഞ്ഞുകൊണ്ട് റസൂൽ(സ) ഭക്ഷിച്ചു. (മുസ്ലിം)

33) ഉമയ്യത്തി(റ) വിൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) ഒരിടത്തിരിക്കുകയായിരുന്നു. ഒരാൾ അവിടെ ബിസ്മി ചൊല്ലാതെ ആഹാരം കഴിച്ചുകൊണ്ടിരുന്നു. അവസാനം ബാക്കിവന്ന ഒരുപിടി തന്റെ വായിലേക്ക് അയാളുയർത്തിയപ്പോൾ പറഞ്ഞു. ബിസ്മില്ലാഹി അവ്വലഹു വആഖിറഹു (ഭക്ഷണത്തിന്റെ ആദ്യം മതുൽ അവസാനംവരെ ബിസ്മിയുടെ ബർക്കത്തുണ്ടാകട്ടെ) നബി(സ) ചിരിച്ചുകൊണ്ട് പറഞ്ഞു. പിശാച് അവനൊന്നിച്ച് ഭക്ഷിക്കുകയായിരുന്നു. ബിസ്മി ചൊല്ലിയപ്പോൾ പിശാച് അവന്റെ വയറ്റിലുള്ളതൊക്കെ ഛർദ്ദിച്ചുകളയുകയുണ്ടായി. (അബൂദാവൂദ്, നസാഈ)

34) ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തന്റെ സന്തതസഹചാരികളിൽ ആറു പേരൊന്നിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. അന്നേരം ഒരു ഗ്രാമീണനായ അറബി വന്ന് അത് രണ്ടുപിടിയായി തിന്നുകളഞ്ഞു. റസൂൽ(സ) പറഞ്ഞു. അവൻ ബിസ്മി ചൊല്ലിയിരുന്നുവെങ്കിൽ നിങ്ങൾക്കത് മതിയാകുമായിരുന്നു. (തിർമിദി)

35) മുആദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. ഭക്ഷണം കഴിച്ചു. എന്നിട്ടവൻ പറഞ്ഞു. അൽഹംദുലില്ലാ (എന്റെ യാതൊരുകഴിവും യുക്തിയും കൂടാതെ എനിക്കിത് തരികയും എന്നെ ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനെ ഞാൻ സ്തുതിച്ചുകൊള്ളുന്നു) എങ്കിൽ മുൻകഴിഞ്ഞ പാപങ്ങളൊക്കെ അവനു പൊറുക്കപ്പെടും. (അബൂദാവൂദ്, തിർമിദി)

36) ജാബിർ (റ) വിൽ നിന്ന് നിവേദനം: നബി(സ) അവിടുത്തെ വീട്ടുകാരോട് കറിയാവശ്യപ്പെട്ടു. വീട്ടുകാർ പറഞ്ഞു: ഞങ്ങളുടെ പക്കൽ സുർക്കയല്ലാതെ മറ്റൊന്നുമില്ല. അപ്പോൾ അതുകൊണ്ടുവരാൻ നബി(സ) കല്പിച്ചു. എന്നിട്ട് അവിടുന്നത് ഭക്ഷിക്കുകയും സുർക്ക നല്ല കറിയാണെന്ന് പറയുകയും ചെയ്തു. (മുസ്ലിം)

37) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങളിൽ വല്ലവനും ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കട്ടെ. നോമ്പുകാരനാണ് അവനെങ്കിൽ ക്ഷണിച്ചവനു വേണ്ടി പ്രാർത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കിൽ ഭക്ഷിക്കുകയും ചെയ്യട്ടെ. (മുസ്ലിം) (ഈ രണ്ടവസ്ഥയിലും ക്ഷണം സ്വീകരിക്കേണ്ടതാണ്)

38) വഹ്ശിയ്യി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) യുടെ അനുചരൻമാർ ഒരിക്കൽ പറഞ്ഞു: പ്രവാചകരേ! ഞങ്ങൾ ഭക്ഷിക്കും. വയർ നിറയാറില്ല. നബി(സ) ചോദിച്ചു: നിങ്ങൾ ഒറ്റക്കാണോ ഭക്ഷിക്കാറ്? അവർ പറഞ്ഞു: അതെ, നബി(സ) പറഞ്ഞു: എന്നാൽ, ഭക്ഷണത്തിനുവേണ്ടി നിങ്ങൾ സംഘടിക്കുകയും ബിസ്മി ചൊല്ലുകയും ചെയ്യുക. എന്നാൽ നിങ്ങൾക്കതിൽ ബക്കർത്ത് ലഭിക്കും. (അബൂദാവൂദ്)

39) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: നബി(സ) അരുളി: ഭക്ഷണത്തിന്റെ നടുവിലാണ് ബർക്കത്തിറങ്ങുക. അതുകൊണ്ട് നിങ്ങൾ അതിന്റെ അരികിൽ നിന്ന് ഭക്ഷിക്കുക. നടുവിൽ ഭക്ഷിക്കരുത്. (അബൂദാവൂദ്, തിർമിദി)

40) അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: ഗർറാഅ് എന്നു അറിയപ്പെടുന്ന ഒരു ഭക്ഷണത്തളിക നബി(സ) ക്കുണ്ടായിരുന്നു. നാലാളുകളാണ്് അതേറ്റിക്കൊണ്ടുവരാറ്. ളുഹാനമസ്കാരം കഴിഞ്ഞാൽ ആ തളിക കൊണ്ടുവരുമായിരുന്നു. അതിൽ ചാറുപകർന്ന പത്തിരിയായിരിക്കും. ആളുകൾ അതിനുചുറ്റും തടിച്ചുകൂടിയിരുന്നു. ഒരിക്കൽ ആളുകൾ അധികരിച്ചപ്പോൾ നബി(സ) മുട്ടുകുത്തിയിരുന്നു. ഒരുഗ്രാമീണനായ അറബി ചോദിച്ചു. എന്തിരുത്തമാണിത്? അവിടുന്ന് പറഞ്ഞു. അല്ലാഹു എന്നെ മാന്യനാക്കിയിരിക്കുന്നു. അഹങ്കാരിയും ധിക്കാരിയുമാക്കിയിട്ടില്ല. പിന്നീട് അവിടുന്ന് അരുളി: ആ ഭക്ഷണത്തളികയുടെ ചുറ്റുപാടുനിന്നും നിങ്ങൾ ഭക്ഷിക്കുകയും അതിന്റെ ഉച്ചിയെ നിങ്ങളുപേക്ഷിക്കുകയും ചെയ്യുക. എന്നാൽ നിങ്ങൾക്ക് അതിൽ അഭിവൃദ്ധിലഭിക്കും. (അബൂദാവൂദ്)

41) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) നായ ഇരിക്കും വിധം ഇരുന്നു കൊണ്ട് കാരക്കതിന്നുന്നത് ഞാൻ കാണുകയുണ്ടായി. (മുസ്ലിം) (ചന്തി ഭൂമിയോട് ചേർത്തുവെക്കുകയും കാല്പാദം കുത്തിനിറുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നതാണ് നായ ഇരുത്തം)

42) കഅ്ബ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) മൂന്ന് വിരലുകൾകൊണ്ട് ഭക്ഷിക്കുന്നത് ഞാൻ കണ്ടു. ഭക്ഷിച്ചുകഴിഞ്ഞാൽ വിരലുകൾ അവിടുന്ന് നക്കിയിരുന്നു. (മുസ്ലിം)

43) ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) വിരലും തളികയും നക്കിവൃത്തിയാക്കാൻ കല്പിച്ചു. പ്രവാചകൻ(സ) പറയാറുണ്ട്. നിങ്ങളുടെ ആഹാരത്തിൽ ഏതിലാണ് ബർക്കത്തെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ (മുസ്ലിം) (ദഹനമുണ്ടാക്കുകയും ഇബാദത്തിനും സഹായിക്കുകയും ചെയ്യുന്നത് എന്നാണ് ബർക്കത്തുകൊണ്ടുള്ള വിവക്ഷ)

44) ജാബിറി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ആരുടെയെങ്കിലും ഒരുപിടി ഭക്ഷണം താഴെ വീണാൽ അതെടുത്ത് അഴുക്ക് നീക്കി അവൻ ഭക്ഷിച്ചുകൊള്ളട്ടെ. പിശാചിനു വേണ്ടി അതവൻ ഉപേക്ഷിച്ചിടരുത്. വിരൽ നക്കിത്തോർത്താതെ ഉറുമാൽ കൊണ്ട് കൈ തുടച്ച് വൃത്തിയാക്കരുത്. ഏതു ഭക്ഷണത്തിലാണ് ബർക്കത്തെന്ന് അവനറിയുകയില്ല. (മുസ്ലിം) (ഭക്ഷിച്ചതിലോ പാത്രത്തിലും കയ്യിലും അവശേഷിച്ചതിലോ എന്നൊന്നും അയാളറിയുകയില്ല)

45) ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു. നിങ്ങളുടെ എല്ലാകാര്യങ്ങളിലും പിശാച് പങ്കെടുക്കും. ഭക്ഷണസമയത്തും കൂടി അവൻ പങ്കെടുക്കും. അങ്ങനെ നിങ്ങളിലാരുടെയെങ്കിലും ഒരുപിടി ഭക്ഷണം താഴെ വീണുപോയാൽ അത് പെറുക്കിയെടുത്ത് അഴുക്ക് നീക്കി ഭക്ഷിച്ചുകൊള്ളട്ടെ! പിശാചിനു വേണ്ടി അവനത് ഉപേക്ഷിച്ചിടരുത്. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അവൻ വിരലുകൾ നക്കി വൃത്തിയായണം. അവന്റെ ഏത് ഭക്ഷണത്തിലാണ് ബർക്കത്ത് ഉള്ളതെന്ന് അവനറിയുകയില്ല. (മുസ്ലിം)

46) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ആഹാരം കഴിച്ചാൽ മൂന്നു വിരലുകൾ നക്കാറുണ്ടായിരുന്നു. പ്രവാചകൻ പറഞ്ഞിട്ടുണ്ട്. ഒരാളുടെ ഒരു പിടി ഭക്ഷണം വീണുപോയാൽ അഴുക്ക് നീക്കി അയാളത് ഭക്ഷിക്കണം. പിശാചിനുവേണ്ടി അതുപേക്ഷിച്ചിടരുത്. തളിക തുടച്ചു വൃത്തിയാക്കാൻ ഞങ്ങളോട് കൽപ്പിച്ചുകൊണ്ട് പ്രവാചകൻ(സ) പറഞ്ഞു. ഏത് ഭക്ഷണത്തിലാണ് ബർക്കത്തുള്ളതെന്ന് നിങ്ങളറിയുകയില്ല. (മുസ്ലിം)

47) ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. ഒരാളുടെ ഭക്ഷണം രണ്ടാൾക്കും രണ്ടാളുടേത് നാലാൾക്കും നാലാളുടേത് എട്ടാൾക്കും മതിയാകുന്നതാണ്. (മുസ്ലിം) (ആളുകൾ അധികരിക്കുന്നതനുസരിച്ച് ബർക്കത്ത് വർദ്ധിച്ചുകൊണ്ടിരിക്കും)

48) ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു. ഒട്ടകം കുടിക്കുന്നതുപോലെ ഒറ്റ പ്രാവശ്യമായിക്കൊണ്ട് നിങ്ങൾ പാനം ചെയ്യരുത്. രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരിക്കണം നിങ്ങൾ പാനം ചെയ്യേണ്ടത്. അങ്ങനെ പാനം ചെയ്യുമ്പോൾ ബിസ്മി ചൊല്ലുകയും പാത്രം എടുത്തുമാറ്റുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും വേണം. (തിർമിദി)

49) ഉമ്മുസാബിതി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) എന്റെ അടുത്ത് കടന്നുവന്നു. തൂക്കിയിട്ടിരുന്നതോൽ പാത്രത്തിന്റെ വായയിൽ കൂടി നിന്നുകൊണ്ടുപാനം ചെയ്യുകയുണ്ടായി. തത്സമയം ഞാൻ അതിനുനേരെ എഴുന്നേറ്റുനിന്ന് വായ മുറിച്ചെടുത്തു. (തിർമിദി)

50) അബൂസഈദി(റ)ൽ നിന്ന് നിവേദനം: തീർച്ചയായും പാനീയത്തിൽ ശ്വാസം കഴിക്കുന്നത് നബി(സ) വിലക്കി. ഒരാൾ ചോദിച്ചു. പാത്രത്തിൽ കരട് കണ്ടാലോ? അവിടുന്ന് പറഞ്ഞു. നീ അത് ചിന്തുക. അദ്ദേഹം പറഞ്ഞു. ഒറ്റവലിക്ക് ശ്വാസം കഴിക്കാതെ എനിക്ക് ദാഹം തീരുകയില്ലല്ലോ! അവിടുന്ന് പറഞ്ഞു. അപ്പോൾ നീ പാത്രം വായിൽ നിന്നു അകറ്റിപ്പിടിക്കുക. (എന്നാൽ, വിഷ വായുപാത്രത്തിൽ പ്രവേശിക്കുകയില്ല) (തിർമിദി)

51) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: തീർച്ചയായും പാത്രത്തിൽ ശ്വസിക്കുന്നതും ഊതുന്നതും നബി(സ) വിലക്കിയിട്ടുണ്ട്. (മുസ്ലിം)

52) അനസി(റ)ൽ നിന്ന് നിവേദനം: നിന്നു കൊണ്ട് കുടിക്കുന്നത് നബി(സ) വിലക്കി. ഖത്താദത്ത്(റ) പറഞ്ഞു: അപ്പോൾ ഞങ്ങൾ അനസി(റ) നോട് ചോദിച്ചു: (നിന്നുകൊണ്ട്) ഭക്ഷിക്കലോ? അവിടുന്ന് പറഞ്ഞു: അതേറ്റവും ചീത്തയാണ്. (മുസ്ലിം)

53) അബൂഹൂറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു: നിങ്ങളാരും നിന്നുകൊണ്ട് കുടിക്കരുത്. വല്ലവനും മറന്ന് കുടിച്ചെങ്കിലോ? അവൻ അത് ഛർദ്ദിച്ചുകൊള്ളട്ടെ. (മുസ്ലിം)

54) അബൂഖതാദ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങളെ കുടിപ്പിക്കുന്നവൻ അവരിൽ അവസാനമാണ് കുടിക്കേണ്ടത്. (തിർമിദി)