തിരഞ്ഞെടുത്ത ഹദീസുകൾ/അഞ്ചിൽ ഒന്ന്‌ നിർബന്ധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1) ഉമർ (റ) പറയുന്നൂ: നബി(സ) അരുളി: നമ്മുടെ ധനം ആർക്കും അനന്തരാവകാശമായിലഭിക്കുകയില്ല. നാം ഉപേക്ഷിച്ചുപോകുന്ന സ്വത്തു ദൈവമാർഗ്ഗത്തിൽ ചിലവ് ചെയ്യാനുളളതായിരിക്കും. അല്ലാഹു യുദ്ധത്തിൽ കൈവരുത്തി കൊടുത്ത ധനത്തിൽ നിന്ന് ഭാര്യമാർക്ക് ഓരോ കൊല്ലത്തേക്ക് ആവശ്യമുളള ചിലവ് സംഖ്യ നീക്കികൊടുക്കുകയാണ് നബി(സ) ചെയ്തിരുന്നത്. ബാക്കിയുളള അല്ലാഹുവിന്റെ ധനം (ബൈത്തൂൽമാൽ) ചിലവുചെയ്യുന്ന രംഗങ്ങളിലേക്ക് തിരിച്ചുവിടും. തുടർന്ന് നബി(സ)യുടെ അനുചരന്മാരായ സദസ്യരോട് ഉമർ(റ) ചോദിച്ചു. ആകാശഭൂമികൾ ഏത് രക്ഷിതാവിന്റെ നിയന്ത്രണത്തിലാണോ സ്ഥിതിചെയ്യുന്നത്, ആ നാഥനാണ് സത്യം. ഈ യാഥാർത്ഥ്യം നിങ്ങൾക്കറിവില്ലേ? അതേ എന്ന് സദസ്യർ മറുപടി നൽകി. സദസ്സിൽ അലി, അബ്ബാസ്, ഉസ്മാൻ, അബ്ദുറഹിമാന്ബ്ബ്നു ഔഫ്, സുബൈർ, സഅദ്(റ) എന്നിവരെല്ലാം ഉണ്ടായിരുന്നു. (ബുഖാരി. 4. 53. 326)

2) ആയിശ:(റ) നിവേദനം: തിരുമേനി(സ) മരണപ്പെട്ടപ്പോൾ കരളുളള ഒരു വസ്തുവിന് തിന്നാൻ പറ്റുന്ന യാതൊന്നും തന്നെ എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. എനിക്കുണ്ടായിരുന്ന ഒരു പാത്രത്തിൽ അല്പം ബാർലി മാത്രം. അത് തിന്നുകൊണ്ട് കുറേക്കാലം ഞാൻ ജീവിച്ചു. അങ്ങനെ അതു തീർന്നുപോയി. (ബുഖാരി. 4. 53. 329)

3) ആയിശ(റ) നിവേദനം: നബി(സ)ക്ക് രോഗം കഠിനമായപ്പോൾ എന്റെ വീട്ടിൽവെച്ച് ചികിത്സ നടത്തുവാൻ അവിടുന്ന് തന്റെ പത്നിമാരോട് സമ്മതം ചോദിച്ചു. അപ്പോൾ അവർ സമ്മതം നല്കി. (ബുഖാരി. 4. 53. 331)

4) ആയിശ(റ) നിവേദനം: നബി(സ) എന്റെ വീട്ടിൽവെച്ച് എന്റെ ഊഴത്തിലാണ് മരണപ്പെട്ടത്. എന്റെ നെഞ്ചിനോട് ചാരികിടന്നുകൊണ്ട്. എന്റെയും അവിടുത്തെയും ഉമിനീരിനെ അല്ലാഹു യോജിപ്പിക്കുകയുണ്ടായി. ആയിശ:(റ) പറയുന്നു: അബ്ദുറഹ്മാൻ ഒരു മിസ്വാക്കുമായി അവിടെ പ്രവേശിച്ചു. നബി(സ) അതിൽ നിന്ന് ഒരു കഷണം ആവശ്യപ്പെടുകയും ഞാനത് ചവച്ചശേഷം അതുകൊണ്ട് നബി(സ)ക്ക് മിസ് വാക്ക് ചെയ്തുകൊടുക്കുകയും ചെയ്തു. (ബുഖാരി. 4. 53. 332)

5) അനസ്(റ) നിവേദനം: പഴകി കറുത്തതും ഓരോ വാറോടുകൂടിയതുമായ രണ്ടു ചെരിപ്പുകൊണ്ടുവന്നിട്ട് അദ്ദേഹം പറഞ്ഞു. ഇവയാണ് നബി(സ)യുടെ ചെരിപ്പുകൾ. (ബുഖാരി. 4. 53. 339)

6) അബുബുർദ(റ) പറയുന്നു: ആയിശ(റ) കണ്ടം വെച്ച ഒരു പുതപ്പ് എടുത്തുകാണിച്ചിട്ട് ഇതിനുളളിൽ കിടന്നാണ് നബി(സ) പരലോകപ്രാപ്തനായത് എന്ന് അവർ പറഞ്ഞു. യമനിൽ നെയ്തുണ്ടാക്കുന്ന ഒരു പരുത്തിത്തുണിയും നിങ്ങൾ 'മലബ്ബദ്' എന്നു പറഞ്ഞുവരുന്ന ഒരു പുതപ്പും അവർ എടുത്തുകാണിച്ചു. (ബുഖാരി. 4. 53. 340)

7) അനസ്(റ) നിവേദനം: നിശ്ചയം നബി(സ) ഉപയോഗിച്ചിരുന്ന ഒരു കോപ്പ ഒരിക്കൽ പൊട്ടിപ്പോയി. അപ്പോൾ പൊട്ടിയ സ്ഥലത്ത് തിരുമേനി(സ) വെള്ളിയുടെ ഒരു കഷണം പിടിപ്പിച്ചു. ആസിം(റ) പറയുന്നു: നബിയുടെ ആ കോപ്പ ഞാൻ കാണുകയും അതിൽ കിടക്കുകയും ചെയ്തു. (ബുഖാരി. 4. 53. 341)

8) ജാബിർ(റ) നിവേദനം: അൻസാരികളിൽപ്പെട്ട ഒരാൾക്ക് ഒരാൺകുട്ടി ജനിച്ചപ്പോൾ ആ കുട്ടിയ്ക്ക് 'മുഹമ്മദ്' എന്ന പേരിടാൻ അവർ ഉദ്ദേശിച്ചു. അപ്പോൾ നബി(സ) അരുളി: നിങ്ങൾ എന്റെ പേര് ഇട്ടുകൊളളുക എന്നാൽ എന്റെ ഉപനാമം നിങ്ങൾ ഇടരുത്. (ബുഖാരി. 4. 53. 345)

9) ഖൗലത്തു(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്. ചില ആളുകൾ അനർഹമായ നിലയ്ക്ക് അല്ലാഹുവിന്റെ ധനം കൈകാര്യം ചെയ്യുന്നു. പരലോകദിനം നരകമായിരിക്കും അവർക്കുളള പ്രതിഫലം. (ബുഖാരി. 4. 53. 347)