താൾ:SreeHalasya mahathmyam 1922.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാം അദ്ധ്യായം_ഒന്നാം ലീല ൨൯


ച്ചു് ദേവേന്ദ്രൻ ആ ബ്രഹ്മഹത്യാപാപത്തെ നാലായി വീതിച്ച് ഭൂമിയ്ക്കും, ജലത്തിനും വൃക്ഷത്തിനും, സ്ത്രീകൾക്കുമായി കൊടുത്തു. അവയിൽ ഭൂമി, ഊഷരപ്രദേശമായും, ജലം പതയായും, വൃക്ഷങ്ങൾ കറയായും, സ്ത്രീകൾ രജസ്സായും ബ്രഹ്മഹത്യാദോഷത്തെ സ്വീകരിച്ചു. ഭൂമിയിൽ ഉണ്ടാകുന്ന കുഴികൾ ഒരു വർഷം കൊണ്ടു നികന്നു പഴയപോലെ ആകുമെന്നും ജലം കോരിയെടുക്കുന്തോറും വർദ്ധിക്കുമെന്നും വൃക്ഷങ്ങൾ മുറിച്ചാലും കിളിർക്കുമെന്നും സ്ത്രീകൾ ഗർഭിണികളായാലും ഭോഗിയ്ക്കാമെന്നും ദേവേന്ദ്രൻ അവയ്ക്കു പ്രത്യുപകാരമായി വരങ്ങളും നല്കി.

ഇങ്ങനെ ദേവേന്ദ്രൻ തനിക്കുണ്ടായ ബ്രഹ്മഹത്യാപാപം തീർത്തു മുമ്പിലത്തെപ്പോലെ സ്വർല്ലോകപാലനവും ചെയ്തു വീണ്ടും അമരാവതിയിൽ വസിക്കുമ്പോൾ, പുത്രനായ വിശ്വരൂപനെ ദേവേന്ദ്രൻ വധിച്ച കഥയെ ത്വഷ്ടാവറിഞ്ഞു് പുത്രശോകംകൊണ്ടു ക്രുദ്ധനായ അവൻ ഹോമകുണ്ഡം കൂട്ടി ദേവേന്ദ്രനു ശത്രുക്കൾ വർദ്ധിക്കണമെന്നർത്ഥമായ മന്ത്രം ചൊല്ലി ഹോമിച്ചപ്പോൾ ആ അഗ്നികുണ്ഡത്തിൽ നിന്നും വൃത്രാസുരൻ എന്നു പേരോടുകൂടെ ബലവാനായ ഒരു ദൈത്യൻ ഉണ്ടായി. അവന്റെ തീക്കമ്പികൾ പോലെയുള്ള ചുവന്ന ജടയും, ബാർഡവാഗ്നിയുടെ നിവാസസ്ഥാനമെന്നു പറയാവുന്ന കണ്ണുകളും മൂന്നുലോകവും ഒന്നോടെ വിഴുങ്ങിയാലും തടയാത്ത വായും അഞ്ജനപർവ്വതം പോലെയുള്ള ശരീരവും, ആകാശത്തിനു തൂണുപോലെയുള്ള നിലയും, അനേകായിരം കൈകളിലായി ധരിച്ചിരുന്ന വിവിധതരത്തിലുള്ള അവന്റെ ആയുധങ്ങളും എല്ലാംകൂടി കണ്ടാൽ ആരും മോഹിച്ചുവീണുപോകും. ദേവലോകധൂമകേതുവായി ത്വഷ്ടാവിന്റെ ഹോമകുണ്ഡത്തിൽനിന്നും ആ സത്വം ദിവസം പ്രതി ഇഷ്ടുമാത്രം(അമ്പളവു)വീതം വളർന്നു തപശ്ശക്തികൊണ്ടും ബലംകൊണ്ടും എല്ലാ ലോകരേയും ഒന്നുപോലെ പീഡിപ്പിച്ചു് പീഡിപ്പിച്ചു് അമരാവതിയിൽ ദേവലോകോപദ്രവം ആരംഭിച്ചു. ദേവേന്ദ്രൻ ഉടൻ ഐരാവതത്തിന്റെ മുകളിൽ കയറി വജ്രായുധസമേതം വൃത്രാസുരനോടേറ്റു് ഭയാനകമായ യുദ്ധം തുടങ്ങി. അവർ രണ്ടുപേരുടേയും ബാണവർഷംകൊണ്ടു് മൂന്നുലോകവും ഒന്നുപോലെ മൂടുകയും സൂര്യരശ്മിപോലും കാണാൻ പാടില്ലാതെ ആവുകയും ചെയ്തു. ഒടുവിൽ ദേവേന്ദ്രൻ തന്റെ വജ്രായുധം എടുത്തു വൃത്രാസുരന്റെ മാറിടത്തിൽ താഡിച്ചു. അതു് ഫലപ്പെട്ടില്ലെന്നു മാത്രമല്ലാ ഉടനെ വൃത്രൻ കാലദണ്ഡത്തിനു തുല്യമായ തന്റെ മുസലംകൊണ്ടു് ഐരാവതത്തെ താഡിക്കുകയും ദേവേന്ദ്രന്റെ ഭുജത്തിൽ താഡിച്ചു് വജ്രായുധത്തെ നിലത്തു പതിപ്പിക്കുകയും ചെയ്തു.

തന്റെ വജ്രപ്രയോഗം ഫലമില്ലാത്തതായി ഭവിക്കുകയും, ശത്രുതാഡനംകൊണ്ടു് വജ്രം കയ്യിൽനിന്നും വീണുപോകുകയും ചെയ്ത ഉടനെ ദേവേന്ദ്രൻ ആനയും, വജ്രായുധവും ഉപേക്ഷിച്ചുംവച്ച് ദേവന്മാരോടുകകൂടി അതിശീഘ്രത്തിൽ ഓടി ബ്രഹ്മലോകത്തിൽ എത്തി വിവരങ്ങൾ എല്ലാം ബ്രഹ്മാവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/51&oldid=170731" എന്ന താളിൽനിന്ന് ശേഖരിച്ചത്