താൾ:Sarada.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എടത്തിലേക്കു ശങ്കരന്റെകൂടെ പോയപ്പോൾ ഒരു രാത്രി ഭക്ഷണച്ചെലവ് രണ്ടണ , മടങ്ങിപ്പൊരുമ്പോൾ കടവു കൂലി 6 പൈ. തീവണ്ടിക്കൂലി 11 ണ , മിനിയാന്നു് ഇങ്ങോട്ടു വരുവാനുള്ള വണ്ടിക്കൂലി. മൂന്നുദിവസമായി കൃഷ്ണന്റെ സാപ്പാടു ചിലവ് ഇത്രമാത്രമേ ഉള്ളു. ഇതെല്ലാം എന്നെക്കൊണ്ട് നിർബന്ധിച്ചു പറയിക്കുന്നതാണ് .

രാ :- ശങ്കരാ ഇദ്ദേഹത്തിന്റെ കണക്കുംപ്രകാരമുള്ള ഉറുപ്പിക കൂടി കൊടുക്ക.

ശങ്കരൻ ഉറുപ്പിക കൊടുത്തു. പട്ടര് വിമുഖതയോടെ വാങ്ങി.

വൈ :- ഞാൻ ഒരു അത്യാഗ്രഹിയെന്നു എജമാനനു തോന്നരുതേ. ദരിദ്രനാണെങ്കിലും അത്യാഗ്രഹം ഒട്ടും ഇല്ല.

രാ :- എനിക്ക് അങ്ങിനെ തോന്നീട്ടില്ലാ , നിങ്ങൾ പുറത്തുപോയി കിടക്കിൻ. രാവിലെ കാണാം.

വൈത്തിപ്പട്ടര് പുറത്തേക്കു പോയി കൃഷ്ണനെ സ്വകാർയ്യമായി വിളിച്ചു.

വൈ :-കൃഷ്ണാ , രാമൻമേനോൻ പുലർച്ചെ പുറപ്പെടുന്നു. ഉദയന്തളിയിൽ ചെന്നാൽ നിണക്ക് ഒരു കാശുപോലും കിട്ടുകയില്ല. ക്ഷണത്തിൽ പോയി മാസ്പടി ചോദിച്ചു വാങ്ങി ഇവിടെ നിന്നു തന്നെ പിരിഞ്ഞോ. ഉദയന്തളി ചെന്നാൽ പിന്നെ നിണക്ക് ആരും സഹായം ഉണ്ടാകയില്ല.

കൃ :- സ്വാമി നമസ്ക്കാരം , സ്വാമി. സ്വാമി ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഞാൻ തോറ്റുപോവുമായിരുന്നു. ഞാൻ എങ്ങിനെയാണ് ചെന്നു ചോദിക്കേണ്ടത്. എനിക്കു പേടിയാവുന്നു. എജമാനൻ ദേഷ്യപ്പെട്ടാലോ.

വൈ :- വിഡ്ഢി , പടുവങ്കാ. എനി എന്ത് പേടിക്കാനാണെടാ നിണക്ക്. നീ പിരിഞ്ഞുപോവുമ്പോൾ ആരെ പേടിക്കേണം. മുമ്പിൽ ചെന്നുനിന്നു ധൈർയ്യത്തോടെ പറ. എനിക്കു നാട്ടിൽ പോണം. എന്റെ മാസ്പടി തരണം എന്നു പറ.

കൃ :- എത്ര ഉറുപ്പിക തരണം എന്നാണ് പറയേണ്ടത് സ്വാമി !

വൈ :- മാസത്തിൽ രണ്ടുറുപ്പികപ്രകാരം പതിനാറുകൊല്ലത്തെ മാസ്പടിയിൽ അമ്പതു ഉറുപ്പിക തന്നതുകഴിച്ച് മുന്നൂറ്റനാല്പത്തിനാലു ഉറുപ്പിക വരാനുണ്ടെന്നു പറ. നിന്നോട് ശുണ്ഠി എടുത്താൽ നീ ഒരു ലേശം കൂട്ടാക്കാതെ എന്റെ മാസ്പടി കിട്ടാതെ ഞാൻ പോവില്ല എന്ന് ഉറക്കെ പറഞ്ഞോ.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/88&oldid=169897" എന്ന താളിൽനിന്ന് ശേഖരിച്ചത്