താൾ:Sarada.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ:-വിവരങ്ങൾ ഒക്കെയും ഞാൻ നാളെ പറഞ്ഞുതരാം മകളെ, ഇപ്പോൾ എന്റെ മകൾ അധികം ഉറക്കൊഴിയരുത്. വേഗം ഇവിടെ കിടന്നുറങ്ങ്.

ശാരദ "നാളെ പറഞ്ഞുതന്നാൽ മതി" എന്നും പറഞ്ഞ് ക്ഷണത്തിൽ അച്ഛന്റെ കല്പനപ്രകാരം കിടന്ന് ഉറങ്ങുകയും ചെയ്തു.

രാമൻമേനോൻ ഉറങ്ങാതെയും വശായി. ഏകദേശം പ്രഭാതത്തിനടുത്തപ്പോൾ ക്ഷീണം നിമിത്തം അല്പം ഉറങ്ങി. ഉണർന്നപ്പോൾ ഉദിച്ച് ഒരു നാഴികയായിരിക്കുന്നു. മകൾ എണീറ്റിരുന്ന് അമ്മ ഉള്ള കാലത്തിൽത്തന്നെയുംള്ള സമ്പ്രദായപ്രകാരം വെറ്റിലമുറുക്കാൻ ഉണ്ടാക്കി തയ്യാറാക്കിവെച്ച് അച്ഛന്റെ സമീപം ഇരിക്കുന്നതുകണ്ട് രാമൻമേനവൻ ബദ്ധപ്പെട്ട് എഴുനീറ്റിരുന്നു.

രാ:- കുട്ടി വളരെ നേരമായി എഴുനീറ്റ് ഇരിക്കുന്നു ഇല്ലേ. ഞാൻ ക്ഷീണം കൊണ്ടു വല്ലാതെ ഉറങ്ങിപ്പോയി മകളെ.

ശാ:-(വേഗം വെറ്റിലമുറുക്കാൻ അച്ഛന്റെ കയ്യിൽ കൊടുത്തും കൊണ്ട്) അച്ഛന് അമ്മയെ വിചാരിച്ചും എന്നെ വിചാരിച്ചും വളരെ വ്യസനമുണ്ട്. ഉറക്ക് മുമ്പുള്ളതുപോലെ ഇല്ല. വളരെ ക്ഷീണവുമുണ്ട്. എനിയും കുറെക്കൂടി ഉറങ്ങരുതേ. ഞാൻ ഇവിടെത്തന്നേ ഇരിക്കാം.

രാ:- വേണ്ട മകളെ , നുമ്മൾക്ക് ഇനി പുറത്തുപോവുക , എന്നു പറഞ്ഞു രണ്ടുപേരും പുറത്തേക്കു വന്നു. രാവിലെ നിയമപ്രകാരമുള്ള കുളിയും ഭക്ഷണവും കഴിഞ്ഞശേഷം ശാരദ രാമൻമേനോന്റെ സമീപത്തിൽ വന്നിരുന്നു. രാവിലെ വിവരങ്ങൾ പറഞ്ഞുതരാമെന്ന് അച്ഛൻ പറഞ്ഞ ഓർമ്മയും അതു കേൾക്കുവാനുള്ള അത്യാഗ്രഹവും ശാരദയ്ക്കു നല്ലവണ്ണ ഉണ്ടായിരുന്നുവെങ്കിലും അച്ഛന്റെ സമയം നോക്കാതെ പലപ്പോഴും വല്ലതും ചോദിക്കുന്ന പ്രകൃതി ശാരദയ്ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ശാരദ സ്വസ്ഥമായി അച്ഛന്റെ അടുക്കെ ഇരുന്നു. തന്റെ മകളുടെ ബുദ്ധിശക്തി നല്ലവണ്ണം ഗ്രഹിച്ചിട്ടുള്ള രാമൻമേനോൻ ശാരദയുടെ അപ്പോഴത്തെ ഭാവം നല്ലവണ്ണം മനസ്സിലാക്കിയിരുന്നു.

ശാരദയ്ക്കു തന്റെ അമ്മയുടെ പൂർവ്വവൃത്താന്തങ്ങൾ കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട് എന്നുള്ളതിനു സംശയമില്ല. താൻ പറഞ്ഞു മനസ്സിലാക്കാമെന്ന് തലേദിവസം രാത്രി വാഗ്ദത്തം ചെയ്കയും ചെയ്തു. എനി അതുപ്രകാരം ചെയ്യാതിരുന്നാൽ കുട്ടിക്കു മനസ്സിനു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/8&oldid=169888" എന്ന താളിൽനിന്ന് ശേഖരിച്ചത്