താൾ:Sarada.djvu/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നതു് എടത്തിലേക്കു വിരോധമായിട്ടാകകൊണ്ട് അതു മറച്ചുവെച്ചു കളയാമെന്നു വിചാരിക്കുന്നതു കഷ്ടമല്ലയോ? മനുഷ്യരവലംബിച്ചിരിക്കുന്ന ഈ ദേഹം എത്രതന്നെ നശ്വരമാക്കിയിട്ടുള്ളതാണു്. അതു് ഓർക്കുന്നില്ലേ? ഒരു മനുഷ്യനുള്ള ജീവകാലം ഒരു ചാൺ നീളമേ ഉള്ളൂ. ആ കാലത്തിനുള്ളിൽ ചെയ്യുന്ന ഗുണപ്രവൃത്തികളേയോ ദോഷ പ്രവൃത്തികളേയോ തന്നെ പിന്തുടരുന്ന ആളുകൾക്കു പിന്നേയും പിന്നേയും ഓർമ്മയായിക്കൊണ്ടേവരും. ഇതിൽ അവരു ചെയ്ത ഗുണകർമ്മങ്ങൾ ഏതാണെന്നു പൊതുവിൽ ജനങ്ങൾക്ക് അഭിപ്രായം എന്തെങ്കിലും ഉണ്ടായിക്കോട്ടെ എന്നോ ഇവിടുത്തെ വിചാരം. മനസ്സിന്നു് അങ്ങേയ്ക്കു നല്ല ഒരു വിഷാദം ഇതിൽ കടന്നിട്ടുണ്ടെന്നു മുഖത്തിൽ നിന്നു സ്ഫുരിക്കുന്നു. കളവായ വിവരത്തെക്കുറിച്ചു്, ഒരു സാക്ഷി പറയുന്നതു് ഒരിക്കലും ഭംഗിയായി വരുന്നതല്ലെന്നു് അങ്ങേയ്ക്കുതന്നെ മനസ്സിൽ പൂർണ്ണബോദ്ധ്യമുണ്ടു്. എന്നാലും പൂഞ്ചോലക്കര എടത്തിലേക്കു് വിപരീതമായി എങ്ങിനെ സാക്ഷി പറയും എന്നുള്ള ഒരു മഹാഭീതിയും ഉള്ളതായി കാണപ്പെടുന്നു. "സർവ്വശക്തനായി ജഗന്നാഥനായുള്ള ഭഗവാന്റെ പരാശക്തിയാൽ മൂടപ്പെട്ടിരിക്കുന്ന ഈ ലോകത്തിൽ ദൈവാനുകൂലമായിട്ടല്ലാതെ നാം യാതൊന്നും പ്രവർത്തിച്ചു പോവുന്നതിൽനിന്നു എല്ലായ്പോഴും പിന്തിരിയേണമെന്നു വിചാരിക്കേണ്ടതാകുന്നു." എന്തു് പുഞ്ചോലക്കര എടം, എന്തു് അച്ചൻ, ഇവരെക്കൊണ്ടെല്ലാം എന്തു കഴിയും. ഹാ! കഷ്ടം! ഇത്ര ബുദ്ധിക്കു വിശാലത്വമില്ലാതെ പോകുന്നുവല്ലോ. ഈ അസത്യത്തെ വെളിച്ചത്താക്കുവാനോ ഈ സത്യസ്ഥിതിയെ സത്യമായും എല്ലാവരേയും അറിയിപ്പാനോ ഉള്ള ദൈവീകമായ ഇച്ഛയിന്മേൽ താങ്കൾ ഈ പറയുന്ന വാക്കുകൾ എങ്ങിനെയെങ്കിലും കലാശിക്കട്ടെ. അതിൽനിന്നു് എന്തു പ്രതിഫലമെങ്കിലും കിട്ടട്ടെ എന്നുറച്ചു തനിക്കു താൻ പോരുക എന്ന പേരു ദൈവം മുമ്പാകെ സമ്പാദിക്കുന്നതോ നല്ലതു്. കാര്യത്തിൽ സാക്ഷിയായി നുണ പറഞ്ഞു നിൽക്കുന്നതോ നല്ലതു്. ഈ കാര്യത്തിൽ വളരെ ആളുകൾ പണത്തിനെ ഓർത്തിട്ടു നുണ പറവാൻ ഒരുങ്ങിയിട്ടുണ്ടു്. ആ കൂട്ടത്തിൽ നുണ പറയുന്നതോ നല്ലതു്, അല്ല കാര്യം ഉണ്ടായ പ്രകാരം സത്യമായി പറയുന്നതോ നല്ലതു്. സത്യം പറയുന്ന പേരു് ഈ കാര്യത്തിൽ ദുർല്ലഭം ആളുകളെ ഉണ്ടാവുകയുള്ളു. എന്നാൽ അവരുടെ കൂട്ടത്തിൽ നിൽക്കുന്നതോ നല്ലതു്. താങ്കളുടെ സ്വഭാവവും പ്രകൃതവും കേവലം ലോകത്തിൽ നിന്നു ഭിന്നമായിട്ടാണു് കണ്ടുപോരുന്നതു്. ലോകത്തിൽ എല്ലാ മനുഷ്യർക്കും

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/178&oldid=169817" എന്ന താളിൽനിന്ന് ശേഖരിച്ചത്