താൾ:Sarada.djvu/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങൾ പറയുന്ന പ്രകാരം റില്ലി ആക്ട് സംബന്ധിച്ചു അന്യായം കൊടുക്കുന്നതായാൽ അവകാശം സ്ഥാപിച്ചു കിട്ടുമായിരിക്കാം. അതിനു തന്നെ വളരെ വൈഷമ്യമുണ്ടു്. ഇംഗ്ലീഷ് ജൂരിസ്റ്റുമാരുടെ അഭിപ്രായം നേരെ രണ്ടു വിധത്തിലായിരിക്കുന്നു. താന്താങ്ങൾക്കു കിട്ടി വരേണ്ടുന്ന അനുഭവമോ ന്യായപ്രകാരം കിട്ടേണ്ടുന്ന ചിലവോ കിട്ടാതിരുന്നാൽ സ്പെസിഫിക്ക് റിലീഫ് ആക്ട് പ്രകാരം ഒരു വ്യവഹാരം കൊണ്ടുചെല്ലാൻ പാടില്ലെന്നാണു് അധികപക്ഷം ജൂറിസ്റ്റുമാർക്കും അഭിപ്രായമുള്ളതു്. അതുകൊണ്ട് 42-ം സെക്ഷനെ കുറിച്ചു നമുക്കൊന്നും ചെയ്യാൻ ആവശ്യമില്ലെന്നാണു് ഞാൻ വിചാരിക്കുന്നതു്.

കണ്ടന്മേനോൻ:- ഒന്നു പറഞ്ഞതിൽ ആണു് ഇപ്പോൾ കാര്യത്തിന്നു് അല്പം വൈഷമ്യമുള്ളതു്. ഈ വ്യവഹാരം സബ് കോടതിയിൽ വേണമോ?

രാഘവമേനോൻ:- അതെന്താണു്?

ക:- ഒന്നുമില്ല. ഞാൻ വെറുതെ പറഞ്ഞു. അങ്ങിനെ തന്നെ. സബ് കോടതിയിൽ തന്നെ കൊടുക്കുക.

രാഘ:- (ചിറിച്ചുംകൊണ്ടു്) എന്താണ് സബ് കോടതിയിൽ കൊടുക്കുന്നതിനു വിരോധം?

ക:- (ചിറിച്ചുംകൊണ്ടു്) അതു് എന്റെ മുഖത്തുനിന്നു അബദ്ധമായി വന്നുപോയി. അത് ക്ഷണിക്കണം.

രാഘ:- (മന്ദഹാസത്തോടുകൂടി) എങ്ങിനെ എങ്കിലും വരട്ടെ. സബ് കോടതിയിൽ തന്നെ കൊടുക്കുക. വ്യവഹാരത്തിന്റെ സല എന്താണു് ചേർക്കേണ്ടതു്. കുട്ടിക്ക് നിത്യത്തെ ചിലവിന്നു തന്നെ എന്തു വേണ്ടിവരും. ഒന്നാമത് എഴുത്തയച്ച മുതൽ ഇതുവരെ എന്തു ചിലവായിട്ടുണ്ടു്.

ക:- ഈ സംഗതി അറിയുന്നതു് ആവശ്യംതന്നെ. പക്ഷെ ഞാൻ അതു് ഓർമ്മവെച്ചില്ല. നാളെ വൈകുന്നേരം ഞാൻ ഈ വിവരങ്ങൾക്കു സകലവും തക്കതായ സമാധാനത്തോടുകൂടി ഇവിടെ എത്തിക്കളയാം.

ഈ സംഭാഷണം കഴിഞ്ഞ പിറ്റേന്നു് രാവിലെ കണ്ടന്മേനോൻ ഉദയന്തളിക്കു പുറപ്പെട്ടു പോവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/167&oldid=169805" എന്ന താളിൽനിന്ന് ശേഖരിച്ചത്