താൾ:Sangkalpakaanthi.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കായായിത്തീരാൻ തുടങ്ങിയപ്പോൾ-
പ്പോയല്ലോ, പോയല്ലോ, പുഷ്പമേ, നീ!
'നാളത്തെ'യോമൽ 'പ്രഭാത'വുമായ്
നാകത്തിൽ നീ പോയൊളിച്ചുവല്ലോ!"

കാലവൈപരീത്യത്തെപ്പറ്റി 'ചിതറിയ ചിന്തകൾ' എന്ന തലക്കെട്ടിൽ രചിച്ചിട്ടുള്ള കൃതിയിലെ ഒരു ഭാഗമാണ് അടിയിൽ എടുത്തുചേർക്കുന്നത്.

ചൊല്ലുകെൻ കാലമേ , നീയെന്നെക്കാണിച്ച-

തെല്ലാമൊരു വെറും സ്വപ്നമാണോ?
തെല്ലിടയെന്തിനെൻ ചുറ്റു, മാ നേരിയ
മല്ലികാസൗരഭം വാരിവീശി?
വാനിലെപ്പൊന്മുകിൽത്തേരിലിരുന്നു ഞാൻ
വീണവായിക്കുകയായിരുന്നു;
താരാട്ടുംപാടി ഞാൻ താരാമണികളെ
ത്താലോലിച്ചീടുകയായിരുന്നു;
പ്രേമസുരഭിലചിന്തകൾകൊണ്ടു ഞാൻ
പൂമാല കെട്ടുകയായിരുന്നു;
കോമളസ്വപ്നങ്ങൾ കണ്ടുകണ്ടങ്ങനെ
കോൾമയിൽക്കൊള്ളുകയായിരുന്നു!-
എന്നെ നീയെന്തിനു നിർദ്ദയം വീണ്ടുമീ
മണ്ണിലേക്കേവമടിച്ചു വീഴ്ത്തി?
ഹന്ത! നീയിത്ര കഠിനമായ് ശിക്ഷിക്കാ-
നെന്തപരാധം ഞാൻ ചെയ്തതാവോ!

മതി 'സങ്കൽപകാന്തി' യുടെ സ്വരൂപമെന്തെന്നു മേലുദ്ധരിച്ച വരികളിൽ നിന്നു സ്പഷ്ടമാകും. ചമൽക്കാരജനകമായ ശബ്ദഘടനയാണ് കവിതയെങ്കിൽ ലയാനുവിദ്ധമായ ആശയസൗന്ദര്യാവിഷ്കാരമാണ് കിവതയെങ്കിൽ , വികാരപരിപൂർണ്ണമായ വിചാരവും വാക്കുമാണ് കവിതയെങ്കിൽ , അതുതന്നെയാണ് ചങ്ങമ്പുഴയുടെ കവിത. ആ ലക്ഷണങ്ങൾ പ്രസ്തുത കാവ്യത്തിൽ പ്രകൃഷ്ടമായുണ്ട്. ചങ്ങമ്പുഴയ്ക്ക് അനന്യസുലഭമായ പ്രതിഭയുണ്ടെന്നുള്ളത് അനിഷേധ്യമാണ്. നിരന്തരമായ അഭ്യാസം നിമിത്തം അത് അനുക്രമമായി വർദ്ധിച്ചിട്ടുണ്ടെന്നുള്ളതും നിസ്തർക്കമാണ്. പ്രോത്സാഹകമായിരിക്കണമെന്നുള്ള ഏകോദ്ദേശ്യത്തോടുകൂടി എഴുതുന്ന ഈ അവതാരികയിൽ മറ്റു കാര്യങ്ങളെപ്പറ്റി പ്രസ്താവിക്കുന്നില്ല. അടുത്ത പതിപ്പിന്റെ ആവശ്യം നേരിടുമ്പോൾ അദ്ദേഹം തന്നെ കൂടുതൽ വ്യുത്പത്തി സമ്പാദിച്ചു വേണ്ട സ്ഥലങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊള്ളും. ആകക്കൂടി നോക്കുമ്പോൾ അനുഗൃഹീതനായ ഈ യുവകവിവര്യനിൽനിന്നു ഭാവിയിൽ അനവധി മനോഹരങ്ങളായ കാവ്യങ്ങൾ ഭാഷയ്ക്കു ലഭിക്കുമെന്ന് നമുക്കു ന്യായമായി ആശിക്കാവുന്നതാണ്. പല കാരണങ്ങൾകൊണ്ടും എനിക്ക് ഏറ്റവും ഉത്തേജനാർഹനായിത്തോന്നീട്ടുള്ള ഈ വശ്യവചസ്സായ സരസ്വതീദാസനു സർവ്വമംഗളങ്ങളും സംജാതങ്ങളാകട്ടെ എന്നുള്ള പ്രാർത്ഥനയോടുകൂടി അവതാരികയെ ഉപസംഹരിച്ചുകൊള്ളുന്നു.

തിരുവനന്തപുരം 11-1-1942 ഉള്ളൂർ.എസ്.പരമേശ്വരയ്യർ

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/14&oldid=169622" എന്ന താളിൽനിന്ന് ശേഖരിച്ചത്