താൾ:Sangkalpakaanthi.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തട്ടിയുണർത്തുവാൻ പര്യാപ്തങ്ങളായ ഇതരവിഷയങ്ങളിലും കവിയുടെ ദൃഷ്ടി വ്യാപരിച്ചിട്ടുള്ളത് പ്രശംസാവഹംതന്നെ.

ശ്രീമാൻ കൃഷ്ണപിള്ളയുടെ കൃതികളിൽ സർവ്വോപരി തെളിഞ്ഞുകാണുന്ന രണ്ടു ഗുണങ്ങൾ ശബ്ദസൗന്ദര്യവും ഭാവനാസമ്പത്തുമാണ്. ശബ്ദസൗഷ്ഠവം തുള്ളിത്തുളുമ്പാത്ത ഈരടികൾ സങ്കൽപകാന്തിയിൽ ഇല്ലെന്നു ശപഥംചെയ്യുവാൻ ഞാൻ സന്നദ്ധനല്ലെങ്കിലും, ഇല്ലെന്നുതന്നെ സാമാന്യമായി പറയത്തക്ക നിലയിൽ അവ അത്രമാത്രം വിരളങ്ങളാകുന്നു. രസഭാവങ്ങൾക്കനുഗുണമായി വിവക്ഷിതാർത്ഥപ്രതിപാദകമായുള്ള ഒരു ശബ്ദപരമ്പര അദ്ദേഹത്തിന് സദാ സ്വാധീനമായുണ്ട്. ഭാഷാവൃത്തങ്ങളിൽ യതിനിയമത്തെസ്സംബന്ധിച്ച് ഇത് വളരെ ശ്രദ്ധചെലുത്തുന്ന കവികൾ അധികമില്ല. കൽപനാവൈഭവം അദ്ദേഹത്തിന്റെ കൃതികളെ പലപ്പോഴും ദീർഘീകരിക്കുന്നു. എങ്കിലും അതിനാൽ ആകൃഷ്ടരാകുന്ന അനുവാചകന്മാർക്ക് തന്നിമിത്തം അശേഷം അസ്വാരസ്യം തോന്നുന്നില്ല. ചില ഉദാഹരണങ്ങൾ പ്രസ്തുത കൃതിയിൽ നിന്നുദ്ധരിച്ച് എന്റെ ആശയം വിശദീകരിക്കാം.

ഭാരതത്തിലെ നീണ്ടതാടിക്കാർ, കാട്ടാളൻമാർ

പോരെങ്കിൽ,പ്പരിഷ്കാരശൂന്യൻമാർ, കറമ്പൻമാർ
നേരിന്റെ നാടും തേടി, സ്നേഹത്തിൻ പാട്ടും പാടി,-
ച്ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടീ!

എന്നു നമ്മുടെ കവി പ്രാചീനഭാരതത്തിലെ മഹർഷിമാരുടെ അപദാനങ്ങളെ പ്രകീർത്തനംചെയ്യുന്നു. 'രണാങ്കണ'ത്തിൽ എന്ന മറ്റൊരു കൃതിയിലെ നേതാക്കന്മാരുടെയും അനുയായികളുടെയും അവസ്ഥാന്തരങ്ങളെ വർണ്ണിക്കുന്ന ചില ഈരടികളാണ് താഴെച്ചേർക്കുന്നത്.

ഇന്നവർതൻ ധീരകൃത്യങ്ങളോരോന്നു

വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകർ!
ആയവർതൻ ഗളത്തിങ്കലണിയുന്നു
മായാത്ത കീർത്തികൾ മന്ദാരമാലകൾ!
ചേലിലെഴുതും സുവർണ്ണലിപികളിൽ
'നാളെച്ചരിത്ര'മവരുടെ പേരുകൾ
ഞങ്ങളഹോ-ഹാ! മഹാത്യാഗമനുഷ്ഠിച്ച
ഞങ്ങളോ-കഷ്ടം, വെറും നിഴൽപാടുകൾ!
മർത്ത്യപ്പുഴുക്കൾ മറയണം ഞങ്ങളാ
വിസ്മൃതി തന്റെ തണുത്ത ഗർത്തങ്ങളിൽ!
ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾത-
ന്നാരാധനീയമാം പാവനാത്മർപ്പണം ?

'തകർന്ന മുരളി' എന്ന പേരിൽ തന്റെ ബഹിശ്ചരപ്രാണനായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലമരണത്തെ പരാമർശിച്ച് ചങ്ങമ്പുഴ എഴുതിയിട്ടുള്ള വിലാപകാവ്യത്തിലെ ഏതാനും വരികൾ ചുവടേ പകർത്തുന്നു.

നിശ്ചയമക്കാഴ്ച കണ്ടുനിന്ന

മൃത്യുവും പൊട്ടിക്കരഞ്ഞിരിക്കും.
ആ മഹാജീവിതം മാഞ്ഞനേരം
ഭൂമിയും സ്തംഭിച്ചുപോയിരിക്കും.
വിണ്ണിലെത്താരകളൊക്കെയും ക-
ണ്ണൊന്നിച്ചിറുക്കിയടച്ചിരിക്കും.
അക്കാഴ്ച കാൺകെച്ചരാചരങ്ങ-
ളൊക്കെയും ഞെട്ടിത്തെറിച്ചിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/13&oldid=169621" എന്ന താളിൽനിന്ന് ശേഖരിച്ചത്