മൗൎയ്യകാലത്തിൽ മോഷണം മുതലായ അപരാധങ്ങൾ വളരെ അപൂർവ്വമായിരുന്നുവെന്നും മെഗസ്തനീസ് തുടങ്ങിയ വൈദേശികന്മാർ എഴുതിവെച്ച രേഖകളിൽ കാണാം. ശിഥിലമായ കുറ്റത്തിനുപോലും കഠിനമായ ശിക്ഷ അന്നു വിധിക്കപ്പെട്ടിരുന്നു. ഒരു ഉദ്യോഗസ്ഥൻ എട്ടോ പത്തോ പണം (ഒരു തരം നാണയം മോഷ്ടിച്ചാൽ ആ കുററത്തിനു വധശിക്ഷയാണു പതിവ്. ഒരു സാധാരണക്കാരൻ നാല്പതോ അമ്പതോ പണം അപഹരിച്ചാൽ അതിന്നും ഇതേശിക്ഷ നൽകിയിരുന്നു.
ആയവ്യയവിഭാഗം, പരരാഷ്ട്രവിഭാഗം മുതലായ വകുപ്പുകളേപ്പറ്റി ഇവിടെ വിശേഷിച്ചൊന്നും എടുത്തു പറയുന്നില്ല. മേൽപ്പറഞ്ഞ സംഗതികൾകൊണ്ടുതന്നെ അന്നു എത്രയും പ്രശസ്തമായ നിലയിൽ ഇവിടെ ഭരണം നടന്നിരുന്നുവെന്നു വ്യക്തമാണല്ലൊ.
അന്നു ഭാരതീയർ എത്രയും പരിഷ്കരിച്ച ഒരു ജനവിഭാഗമായിരുന്നുവെന്നു് ആ ഭരണവ്യവസ്ഥയിൽ നിന്നു തന്നെ തെളിയുന്നുണ്ടല്ലൊ. അക്കാലത്തിൽ ഇവിടെവന്ന യവനന്മാരും മറ്റു വിദേശികളും നമ്മുടെ അന്നത്തെ ഉന്നതമായ സംസ്കാരത്തെപ്പറ്റി ചിത്രണം ചെയ്തു കാണുമ്പോൾ നമ്മുടെ ഇന്നത്തെ ശോച്യാവസ്ഥയോ നാം തല താഴേണ്ടതായി വരുന്നു. ആ വിദേശികളുടെ കുറിപ്പുകളെ ആധാരമാക്കിത്തന്നെ നമ്മുടെ കാലത്തിലെ ചില സംഗതികൾകൂടി പറഞ്ഞുകൊള്ളട്ടെ.