ഗദേശത്തിന്റെ അധീനതയിലായിരുന്നു. തന്റെ വിസ്തീൎണ്ണമായ സാമ്രാജ്യത്തിന്റെ ഭദ്രതക്കു് കലിംഗദേശത്തിന്റെ ഈ നില അപായകരമാണെന്നു തോന്നുകയാൽ അശോകൻ (ബി. സി. 261ൽ) കലിംഗരാജ്യത്തെ ആക്രമിച്ചു. പുരാണപ്രസിദ്ധമായ ആ ദേശം ഇതുവരെ യാതൊരു വിദേശശക്തിക്കും വഴിപ്പെട്ടിരുന്നില്ല. ധീരരായ കലിംഗർ വീറോടെ പൊരുതി. അതിഭയങ്കരമായ സമരകോലാഹലങ്ങൾ മുഴങ്ങി. ഒടുക്കം ഗത്യന്തരമില്ലാതെ കലിംഗരാജ്യം കീഴടങ്ങേണ്ടതായും വന്നു.
ആ യുദ്ധരംഗത്തിൽ കണ്ട ദാരുണമായ കാഴ്ചകൾ അശോകന്റെ ഹൃദയത്തെ കഠിനമായി വൃണപ്പെടുത്തി. ഈ വ്രണം അഗാധമായ പശ്ചാത്താപമായി മാറി. അതിന്റെ ഒരു പ്രതിധ്വനി ചക്രവത്തിയുടെ 18-ാം ശിലാശാസനത്തിൽ (ബി.സി. 257ൽ) കേൾക്കുന്നതിന്നും സംഗതിയായി. ആ ശിലാലേഖയിലും മറു ശാസനങ്ങളിലും "ദേവാനാം പ്രിയപ്രിയദൎശീ" എന്ന അപരനാമം അഥവാ പദവി മഹാരാജാവു സ്വീകരിച്ചതായി കാണാം. ആ ശിലാലേഖയുടെ സാരമാണ് താഴെ കൊടുക്കുന്നതു്:-
"പട്ടാഭിഷേകം കഴിഞ്ഞു് എട്ടു വൎഷം ചെന്നപ്പോൾ ദേവാനാം പ്രിയ: പ്രിയദൎശിരാജാവു കലിംഗദേശത്തെ കീഴടക്കി. ആ യുദ്ധത്തിൽ ഒന്നരലക്ഷം ആളുകൾ ബന്ധനസ്ഥരായി; ഒരു ലക്ഷം പടയാളികൾ നിഗ്രഹിക്കപ്പെട്ടു; അതിന്റെ എത്രയോ ഇരട്ടി ജനങ്ങൾ (പകൎച്ചവ്യാധിയാലും മറ്റും) മരണമടയുകയും ചെയ്തു. കലിംഗയുദ്ധ