വെണ്മണി മഹൻനമ്പൂരിപ്പാടും ആദ്ദേഹത്തിന്റെ കവിതയും
(വി.കെ.രാമൻമേനോൻ ബി.എ.എൽ.ററി.)
പാഥോജാസ്ത്രന്റെ പാവക്കളികളിലിളകും വേഷമാകുന്ന വേശ്യായൂഥോപായാപൂപാപക്കളികളിലിളകിത്തത്തിടാതസൂശങ്കം പാഥോജാക്ഷാദികൾക്കും പരിചിനൊടൊഭയത്തെക്കൊടുക്കും വടക്കു- ന്നാഥോപാന്തം പ്രവേശിക്കുക മമ മനമേ! സത്വരം സത്താണു്.
എന്റെ പ്രസംഗത്തിന്നു വിഷയമായ വെണ്മണിമഹൻ നമ്പൂരിപ്പാടിനു കവിതാലോകത്തിൽ ഒരു ഉൽകൃഷ്ടസ്ഥാനമുണ്ടായിരുന്നുവെന്നുള്ളതു് ഇന്നു് അധികംപേരും വിസ്മരിച്ചതായി തോന്നുന്നു. ഇന്നു വെണ്മണിക്കൃകളെ ജനസാമാന്യത്തിന്റെ മനസ്സിനെ ദുഷിപ്പിക്കുന്ന അമ്മായിശ്ലോകങ്ങളെപ്പോലെ മാത്രമേ പലരും ഗണിച്ചുവരുന്നുള്ളു. വെണ്മണിനമ്പൂരിപ്പാടന്മാർ വെറും പദ്യകൃത്തുകളും, കവികൾ എന്നു പറവാൻ അർഹതയില്ലാത്തവരുമാണെന്നു പറയുന്നവരും ഇല്ലെന്നില്ല. പരേതനായ കേരളവർമ്മ അമ്മാമൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് ഒരിക്കൽ ശിവോള്ളിനമ്പൂരിയുടെ ഒരു ശ്ലോകംചൊല്ലി അഭിനന്ദിച്ചപ്പോൾ അടുത്തുണ്ടായിരുന്ന ഒരു സാഹിത്യവീരൻ 'ഈ കണക്കിനു് അവിടുന്നു വെണ്മണിയും ഒരു കവിയാണെന്നു പറയുമല്ലോ' എന്നു പറകയുണ്ടായത്രെ! എന്നാൽ പ്രസ്തുത വിഷയത്തെപ്പററി ഒരു പ്രസംഗംചെയ്യുവാൻ പരിഷൽപ്രവർത്തകന്മാർ എനിക്കു് അവസരംതന്നതിൽനിന്നു് ഇവർക്കു കാവ്യലോകത്തിൽ ഒരു സ്ഥാനമുണ്ടായിരുന്നുവെന്നു ചിലരെങ്കിലും വിശ്വസിക്കുന്നതായി കാണുന്നതു് ആശ്വാസജനകംതന്നെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.